Latest News

ബ്രിട്ടനിൽ ആഭ്യന്തരമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജയാണ് പ്രീതി പട്ടേൽ. ബ്രിട്ടനിലാണ് പ്രീതിയുടെ ജനനമെങ്കിലും ഗുജറാത്തിൽനിന്നും കുടിയേറിയവരാണ് മാതാപിതാക്കൾ. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ താരാപൂരിലാണ് പ്രീതിയുടെ അച്ഛൻ സുശീൽ പട്ടേലിന്റെ കുടുംബമുളളത്.

കുടിയേറ്റം, ക്രൈം ആൻഡ് പൊലീസിങ്, മയക്കുമരുന്ന് നയം എന്നിവയുടെ ചുമതല ബ്രിട്ടന്റെ പുതിയ ആഭ്യന്തര മന്ത്രിയായ പ്രീതി പട്ടേലിനാണ്. ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന, കൺസർവേറ്റീവ് പാർട്ടിയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ പ്രധാന പിന്തുണക്കാരിൽ ഒരാളുമാണ് പ്രീതി പട്ടേൽ.

1972 മാർച്ചിൽ ലണ്ടനിലാണ് പ്രീതിയുടെ ജനനം. സുശീലും അഞ്ജന പട്ടേലുമാണ് മാതാപിതാക്കൾ. വാട്ഫോർഡിലായിരുന്നു സ്കൂൾ പഠനം. കീലി യൂണിവേഴ്സിറ്റിയിൽനിന്നും എക്കണോമിക്സിൽ ബിരുദവും യൂണിവേഴ്സിറ്റി ഓഫ് എസക്സിൽനിന്നും ബിരുദാനന്തര ബിരുദവും നേടി.

1970 കളിൽ ഉഗാണ്ട മുൻ പ്രസിഡന്റ് ഇദി ആമിന്റെ ഉത്തരവ് പ്രകാരം ഉഗാണ്ടൻ ഏഷ്യൻ ന്യൂനപക്ഷങ്ങളെ പുറത്താക്കിയതിന്റെ ഇരകളാണ് പ്രീതിയുടെ കുടുംബമെന്ന് ബന്ധുക്കൾ പറഞ്ഞു. ”1950 കളിലാണ് എന്റെ അച്ഛനും പ്രീതിയുടെ മുത്തച്ഛനും ഉഗാണ്ടയിലേക്ക് കുടിയേറുന്നത്. ഞങ്ങളെല്ലാം കംപാലയിലാണ് (ഉഗാണ്ടയുടെ തലസ്ഥാനം) ജനിച്ചത്. ആമിൻ സർക്കാർ ഞങ്ങളെ പുറത്താക്കുന്നതുവരെ അവിടെയാണ് വളർന്നത്,” പ്രീതിയുടെ അച്ഛന്റെ സഹോദരനായ കിരൺ പട്ടേൽ പറഞ്ഞു.

”ഉഗാണ്ടയിൽനിന്നും പുറത്താക്കപ്പെട്ടപ്പോൾ പ്രീതിയുടെ മുത്തച്ഛൻ കാന്തിഭായ് യുകെയിലേക്ക് പോകാൻ തീരുമാനിച്ചു. എന്റെ അച്ഛൻ ഇന്ത്യയിലേക്ക് മങ്ങി പോകാൻ തീരുമാനിച്ചു. പ്രീതി ബ്രിട്ടനിലാണ് ജനിച്ചത്,” അദ്ദേഹം പറഞ്ഞു.

ഉഗാണ്ടയിലേക്ക് പോകുന്നതുവരെ കർഷകരായിരുന്നു ഞങ്ങളുടെ കുടുംബമെന്ന് കിരൺ പറഞ്ഞു. ”സുശീലിന്റെ കുടുംബം താരാപൂരിലെ കർഷകരാണ്. ഉഗാണ്ടയിൽ ഒരു കട നടത്തി വരികയായിരുന്നു. യുകെയിലേക്ക് കുടിയേറിയശേഷം അവിടുത്തെ ജോലികൾ ചെയ്തു തുടങ്ങി. കുടിയേറ്റക്കാരെ ഒരുപാട് സഹായിക്കുന്നവരാണ് ബ്രിട്ടീഷ് സർക്കാർ,” അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ വീട്ടിൽ സുശീലും ഇളയ സഹോദരനായ ക്രിതും സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും പക്ഷേ പ്രീതി താരാപൂരിൽ വന്നിട്ടില്ലെന്നും കിരൺ പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിൽ യുകെയുടെ പ്രതിനിധിയായി അവൾ ഗുജറാത്തിൽ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അവളുമായോ അവളുടെ കുടുംബവുമായോ ഞങ്ങൾ നേരിട്ട് ബന്ധപ്പെടാറില്ല. പക്ഷേ അവളുടെ അങ്കിൾ ക്രിതുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. ഓരോ വർഷവും അവളുടെ മാതാപിതാക്കൾ ഇന്ത്യയിൽ വരാറുണ്ട്. ബ്രിട്ടനിൽ ഇത്ര വലിയൊരു പദവിയിൽ ഞങ്ങളുടെ കുടുംബത്തിലെ ഒരാൾ എത്തിയതിൽ തങ്ങൾ അഭിമാനിക്കുന്നതായി കിരൺ പറഞ്ഞു.

തിരുവനന്തപുരം: അമ്പൂരിൽ കൊല്ലപ്പെട്ട രാഖിയുടെ കാമുകനും പട്ടാളക്കാരനുമായ അഖിൽ രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് അച്ഛൻ മണിയൻ. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ കുടുംബത്തെ ഫോൺ വഴി ബന്ധപ്പെട്ടെന്നും മകൻ നിരപരാധിയാണെന്നും മണിയൻ വ്യക്തമാക്കി. കൊലപാതകത്തിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.

അഖിലിന്‍റെ സഹോദരൻ രാഹുൽ കീഴടങ്ങിയെന്ന് മണിയൻ പറഞ്ഞെങ്കിലും പൊലീസ് ഇത് നിഷേധിച്ചിരുന്നു. കേസിൽ അഖിലിന്‍റെ ബന്ധുക്കൾ ഉൾപ്പെടെയുളളവർ സംശയത്തിന്‍റെ നിഴലിലാണ്. സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എന്നാൽ പ്രതികളെ പിടികൂടി ചോദ്യം ചെയ്തതിന് ശേഷം നിയമാനുസൃതമായേ തെളിവെടുപ്പ് സാധിക്കൂവെന്നാണ് പൊലീസ് പറയുന്നത്. കുടുംബാംഗങ്ങളും ബന്ധുക്കളും നിരീക്ഷണത്തിലാണെന്നും തെളിവുകൾ നഷ്ടമാകില്ലെന്നും പൊലീസ് വ്യക്തമാക്കി.

അഖിലിന്‍റെ വീട്ടുവളപ്പിൽ നിന്നും രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ട് മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അഖിലിനെ കണ്ടെത്താൻ പൊലീസ് സംഘം ദില്ലിയിലേക്ക് തിരിച്ചിരിക്കുകയാണ്.

മലയാളി യുവാക്കള്‍ക്കിടയില്‍ വളരെ പെട്ടെന്ന് ‘ചങ്ക്’ ബ്രോ എന്ന ഇമേജ് നേടിയ താരമാണ് ഷെയ്ന്‍ നിഗം. ആദ്യമായി നായകനായെത്തിയ ‘കിസ്മത്ത്’ മുതല്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ‘ഇഷ്‌ക്’ വരെ ഓരോ ചിത്രത്തിലും തന്റെ കഥാപാത്രങ്ങളോട് പരമാവധി കൂറ് പുലര്‍ത്തുന്ന നടന്‍. മലയാളത്തിലെ യുവ നടന്‍മാര്‍ക്കിടയില്‍ ഏറ്റവും ഭംഗിയായി കാമുക വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന താരം.

എങ്ങനെയാണ് ഇത്ര എളുപ്പത്തില്‍ അനായാസം പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് എന്ന് ചോദിച്ചാല്‍ ഷെയ്‌നിന് മറുപടിയുണ്ട്.
‘ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ, ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്,’ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ നിഗം തുറന്ന് പറഞ്ഞത്. എന്നാല്‍ ആരാണ് തന്റെ ഹൃദയം കവര്‍ന്നത് എന്ന കാര്യം താരം വെളിപ്പെടുത്തിയിട്ടില്ല.

താന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും അടുപ്പം തോന്നിയ കഥാപാത്രം ‘കിസ്മത്തി’ലെ ഇര്‍ഫാന്‍ ആണെന്ന് അദ്ദേഹം പറയുന്നു. ഒരു പക്ഷെ അത് തന്റെ ആദ്യ നായക വേഷം ആയതുകൊണ്ടാകാമെന്നും ഷെയ്ന്‍ പറയുന്നു. തുടര്‍ന്ന് കുമ്പളങ്ങി നൈറ്റ്‌സിലെ ബോബിലും കെയര്‍ ഓഫ് സൈറാ ബാനുവിലെ ജോഷ്വയുമാണ് തന്നോട് അടുത്ത് നില്‍ക്കുന്നത് എന്നാണ് ഷെയ്‌നിന്റെ അഭിപ്രായം. ഇര്‍ഫാന്റെയും ബോബിയുടേയും ജോഷ്വയുടേും മൂന്നിലൊന്ന് സ്വഭാവങ്ങള്‍ ചേര്‍ത്തു വച്ചാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ ഷെയ്ന്‍ ആയി എന്നും അദ്ദേഹം പറഞ്ഞു.

നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ‘ഉല്ലാസം’ ആണ് ഷെയ്നിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം,ക്രിസ്റ്റി കെെത മറ്റം എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രവീൺ ബാലകൃഷ്ണൻ ആണ്. ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രാഹകൻ. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക.

‘വലിയ പെരുന്നാൾ’, ഷാജി കരുൺ ചിത്രം ‘ഓള്’ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള ഷെയ്നിന്റെ മറ്റു ചിത്രങ്ങൾ. നവാഗതനായ ഡിമല്‍ ഡെന്നീസാണ് ‘വലിയ പെരുന്നാൾ’ സംവിധാനം ചെയ്യുന്നത്. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ് എന്നിവരും അണിനിരക്കുന്ന ചിത്രത്തിന്റെ നിർമ്മാണം അൻവർ റഷീദാണ്.

മൂന്ന് പതിറ്റാണ്ടിന് ശേഷം പെറ്റമ്മയെ തേടി ഇറ്റാലിയന്‍ പൗരത്വമുള്ള മലയാളി യുവതി കോഴിക്കോട്. ഇറ്റാലിയന്‍ പൗരയായ നവ്യ സോഫിയ ഡൊറിഗാട്ടിയാണ് അമ്മയെ തേടുന്നത്. ‘അമ്മയെ ഒരു നോക്കു കാണണം. അമ്മ മോശം അവസ്ഥയിലാണെങ്കില്‍ സംരക്ഷിക്കണം’ കാരണം അമ്മ കാരണം എനിക്കു നന്‍മ മാത്രമേ ഉണ്ടായിട്ടുള്ളു’ നവ്യ പറയുന്നു.

1984 മാര്‍ച്ച്‌ 31ന് കോഴിക്കോട്ടെ ഒരു അനാഥമന്ദിരത്തിലാണ് നവ്യ പിറന്നത്. കുട്ടിയെ അവിടെ ഏല്‍പിച്ച്‌ അമ്മയായ സോഫിയയെന്ന 19 കാരി മടങ്ങി. വയനാട്ടിലെ അനാഥമന്ദിരത്തിലാണ് രണ്ടു വയസ്സുവരെ നവ്യ വളര്‍ന്നത്. ഇറ്റാലിയന്‍ ദമ്ബതികളായ സില്‍വാനോ ഡൊറിഗാട്ടിയും തിസിയാനയും ദത്തെടുത്തതോടെ നവ്യ ഇറ്റാലിയന്‍ പൗരയായി.
അമ്മയ്ക്ക് ഇന്ന് 54 വയസ് കാണുമായിരിക്കും. മുത്തശ്ശിയുടെ പേര് തങ്കമ്മ എന്നായിരുന്നു. അവര്‍ എവിടെയുള്ളവരാണ് എന്നെനിക്കറിയില്ല. തന്റെ കൈയ്യില്‍ ആകെയുള്ളത് ഈ പേരുകള്‍ മാത്രമാണെന്നും നവ്യ പറയുന്നു.

ദത്തുപുത്രിയായി ഇറ്റലിയില്‍ എത്തിയ നവ്യക്ക് അപരിചിതത്വം തോന്നാതിരിക്കാന്‍ കോഴിക്കോട്ടെ അനാഥാലയത്തില്‍ നിന്ന് നിരന്തരം ഇറ്റലിയിലേക്ക് കത്തുകള്‍ അയക്കാറുണ്ടായിരുന്നു. പിന്നീട് വളര്‍ന്നപ്പോള്‍ വെളുത്ത വര്‍ഗ്ഗക്കാരായ മാതാപിതാക്കളുടെയും തന്റെയും നിറം തമ്മില്‍ എങ്ങിനെ വ്യത്യാസം വന്നെന്ന് നവ്യ ചോദിച്ചു.

ദൊറിഗാട്ടി ദമ്ബതിമാര്‍ മകളോട് നുണ പറഞ്ഞില്ല, മറിച്ച്‌ അവളുടെ മുഴുവന്‍ കഥയും അവര്‍ക്ക് പറഞ്ഞുകൊടുത്തു. തന്റെ ഔദ്യോഗിക പേര് നവ്യ ദൊറിഗാട്ടിയെന്നാണെങ്കിലും അമ്മയുടെ പേര് കൂടി ചേര്‍ത്ത് നവ്യ സോഫിയ ദൊറിഗാട്ടി എന്നാക്കിയിരിക്കുകയാണ് നവ്യയിപ്പോള്‍. ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം ഇറ്റലിയിലെ ട്രന്റോ നഗരത്തിലാണ്. എയ്ഞ്ചെലോ നികൂസിയ എന്നാണ് ഭര്‍ത്താവിന്റെ പേര്. മൂത്തമകള്‍ ജെഓര്‍ജ. രണ്ടാമത്തെ മകളുടെ പേര് എയ്ഞ്ചെലിക.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ മുന്‍പ് താമസിച്ചിരുന്ന കോഴിക്കോട്ടെ അനാഥാലയത്തിലേക്ക് നവ്യ വീണ്ടും വിളിച്ചത്. രണ്ട് പേരുകള്‍ മാത്രമാണ് അവരുടെ പക്കലും ഉണ്ടായിരുന്നത്. കോഴിക്കോടോ, അല്ലെങ്കില്‍ സമീപ പ്രദേശങ്ങളിലോ ആകാം ഇവരെന്നാണ് അനാഥാലയത്തില്‍ നിന്ന് ലഭിച്ച വിവരം.

‘അമ്മയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അമ്മയെ ഒന്ന് കാണണം, കാണാതെ പറ്റില്ലെനിക്ക്. അമ്മ ചിലപ്പോള്‍ കുടുംബവും കുട്ടികളുമായി സന്തോഷകരമായ ജീവിതം നയിക്കുകയായിരിക്കും. അമ്മ അറിയാതെ ഒരു നോക്കു കണ്ട് ഞാന്‍ മടങ്ങും. മറിച്ച്‌ അമ്മ മോശം അവസ്ഥയിലാണെങ്കില്‍ അമ്മയെ ഞാന്‍ ഇറ്റലിയിലേക്കു കൊണ്ടുപോയി ഒപ്പം താമസിപ്പിക്കും.’ രണ്ടായാലും [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഒരു സന്ദേശമെത്തുന്നതും കാത്തിരിക്കുകയാണ് നവ്യ.

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് എം.എല്‍.എയെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമം. നിയമസഭ മന്ദിരത്തിന് മുന്നില്‍വെച്ച് സംസ്ഥാനമന്ത്രിയും ബിജെപി നേതാവുമായ സി.പി സിങ്ങാണ് കോണ്‍ഗ്രസ് എം.എല്‍.എ ഇര്‍ഫാന്‍ അന്‍സാരിയെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ചത്. മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പ്രകടനം. വിവാദമായതോടെ താന്‍ തമാശയ്ക്ക് ചെയ്തതാണെന്ന വിശദീകരണവുമായി സി.പി സിങ് രംഗത്തുവന്നു

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 23 പേര്‍ക്ക് പരുക്ക്. മുക്കം കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറുൾപ്പെടെ മുഴുവനാളുകളെയും മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. മെഡിക്കൽ കോളജ് ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് എതിർദിശയിലുണ്ടായിരുന്ന ലോറിയിലിടിച്ച് മറിയുകയായിരുന്നു.

സിഗ്നൽ മറികടക്കാനുള്ള ശ്രമത്തിനിടെ വേഗത കൂടിയതാണ് നിയന്ത്രണം തെറ്റാനുള്ള കാരണം. പിൻചക്രങ്ങളുടെ തേയ്മാനം അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറൊഴികെ ചികിൽസയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിമോളും കൊലപാതകകേസിലെ ഒന്നാം പ്രതിയായ അഖിലും വിവാഹിതരായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഫെബ്രുവരി 15ന് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തില്‍വച്ചാണ് താലികെട്ടിയത്. പിന്നീട് അഖിലിന് അണ്ടൂര്‍കോണത്തുള്ള പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചത് രാഖി അറിഞ്ഞതും ബന്ധത്തെ എതിര്‍ത്തതുമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കറുത്ത ചരടിൽ താലികെട്ടി വിവാഹം കഴിഞ്ഞ ഇവർ ഭാര്യഭർത്താക്കന്മാരെപോലെ ജീവിച്ചുവരുമ്പോഴായിരുന്നു വീട്ടുകാർ അന്തിയൂർക്കോണത്തുനിന്ന് അഖിലിനു മറ്റൊരു വിവാഹം നിശ്ചയിച്ചത്. ഈ വിവാഹം തടസ്സപ്പെടുത്താൻ രാഖി പല രീതിയിലും ശ്രമിച്ചു. അഖിലിനെ ഭീഷണിപ്പെടുത്തി.

മൂന്നു പ്രതികളും ചേർന്ന് കൊലപാതകത്തിനുമുൻപ് പലവട്ടം ഗൂഢാലോചന നടത്തിയിരുന്നു. ഇതിൻപ്രകാരമാണ് കുഴിയെടുത്തതും ഉപ്പ് ശേഖരിച്ചതും. എറണാകുളത്തു സ്വകാര്യ ചാനലിന്റെ ബ്രോഡ്ബാൻഡ്‌ വിഭാഗത്തിൽ ജോലിചെയ്തിരുന്ന രാഖി ജൂൺ 18ന് അവധിക്കു നാട്ടിലെത്തി.

കൊലപാതകത്തില്‍ പട്ടാളക്കാരനായ അഖില്‍ ഒന്നാം പ്രതിയും സഹോദരന്‍ രാഹുല്‍ രണ്ടാംപ്രതിയും സുഹൃത്ത് ആദര്‍ശ് മൂന്നാം പ്രതിയുമാണ്. ആദര്‍ശ് ഇപ്പോള്‍ റിമാന്‍ഡിലാണ്. മറ്റുള്ളവര്‍ ഒളിവിലും. അഖിലും സഹോദരനുമാണ് രാഖിമോളെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സഹായിയായി ആദര്‍ശ് ഒപ്പമുണ്ടായിരുന്നു. രാഖിയെ സ്നേഹം നടച്ച് അഖില്‍ അമ്പൂരിയിലെ വീട്ടിലേക്ക് ക്ഷണിച്ചു. അഖിലാണ് നെയ്യാറ്റിന്‍കരയില്‍നിന്ന് കാറില്‍ രാഖിമോളെ അമ്പൂരിയിലെ വീട്ടിലെത്തിച്ചത്. ‘എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ടെടി’ എന്ന് ആക്രോശിച്ചു കൊണ്ട്് അഖിലിന്റെ സഹോദരന്‍ രാഹുലാണ് ആദ്യം രാഖിമോളെ കാറിനുള്ളില്‍ വച്ച് ശ്വാസം മുട്ടിച്ചത്. പിന്നീട് അഖില്‍ കാറിന്റെ പിന്‍സീറ്റിലേക്ക് വന്ന് കയര്‍ കൊണ്ട് കഴുത്തില്‍ മുറുക്കി. സഹോദരങ്ങള്‍ ഇരുവരും ചേര്‍ന്നു കയര്‍ മുറുക്കി കൊന്നശേഷം നേരത്തെ തയാറാക്കിയ കുഴിയില്‍ രാഖിയെ മൂടിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

∙ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം

രാഖിമോളെ അഖില്‍ ഫെബ്രുവരി 15ന് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തില്‍വച്ച് താലികെട്ടി. ഇയാള്‍ക്ക് പിന്നീട് അണ്ടൂര്‍കോണത്തുള്ള പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചത് രാഖി അറിഞ്ഞു. രാഖി തടസം നിന്നു. പലതരത്തില്‍ അഖിലിനെ ഭീഷണിപ്പെടുത്തി. ഇതില്‍ അഖിലിനും സഹോദരനും സുഹൃത്തായ ആദര്‍ശിനും പകയുണ്ടായിരുന്നു. മെയ് മാസം അവസാനം അഖില്‍ പട്ടാളത്തില്‍നിന്ന് അവധിക്കുവന്നു. ബന്ധം ഉപേക്ഷിക്കാന്‍ തയാറാകാത്ത രാഖിമോളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. വീട്ടില്‍വച്ച് 3 പേരും പലദിവസം ഗൂഢാലോചന നടത്തി. ഇതിനുശേഷം വീടിന്റെ വടക്കു കിഴക്ക് ഭാഗത്ത് കുഴിയെടുത്തു. ശവശരീരം കുഴിച്ചിട്ടാല്‍ ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ ഉപ്പ് ശേഖരിച്ചു.

പുതുതായി വയ്ക്കുന്ന വീട് കാണിക്കാനെന്ന പേരില്‍ രാഖിമോളെ 21ന് നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍നിന്നും സുഹൃത്തിന്റെ കാറില്‍ അഖില്‍ വീട്ടിലെത്തിച്ചു. വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും കാറിനടുത്തേക്ക് വന്നു. രാഹുല്‍ രാഖിമോളിരുന്ന സീറ്റിനു പിന്നിലെ സീറ്റിലേക്ക് കയറി. പിന്‍സീറ്റില്‍ ഇരുന്നു രാഖിമോളുടെ കഴുത്തു ഞെരിച്ചു. രാഖിമോളുടെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ അഖില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു ഇരപ്പിച്ചു. രാഖിമോള്‍ ബോധരഹിതയായി. പിന്നീട് അഖില്‍ ഡ്രൈവിങ് സീറ്റില്‍നിന്ന് ഇറങ്ങി പിന്നിലെ സീറ്റിലെത്തി കൈയിലുണ്ടായിരുന്ന കയര്‍ കൊണ്ട് രാഖിയുടെ കഴുത്തില്‍ കുരുക്കുണ്ടാക്കി. സഹോദരനായ രാഹുലും അഖിലും ചേര്‍ന്ന് കയര്‍ വലിച്ചു മുറുക്കി രാഖിമോളെ കൊന്നു. പിന്നീട് മൂവരും ചേര്‍ന്ന് രാഖിയുടെ ശരീരത്തിലെ വസ്ത്രങ്ങള്‍ മാറ്റി നേരത്തെ തയാറാക്കിയ കുഴിയിലിട്ടു ഉപ്പിട്ട് മൂടി. മുകളില്‍ കമുകിന്റെ തൈ വച്ചു. രാഖിയുടെ വസ്ത്രങ്ങള്‍ തീവച്ച് നശിപ്പിച്ചു.

രാഖിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കേസ് എടുത്ത പൂവാര്‍ പൊലീസ് രാഖിയുടേയും കാമുകനായ അഖിലിന്റെയും ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിച്ചു. 21ന് വൈകിട്ട് ഓഫ് ആയ രാഖിമോളുടെ മൊബൈലില്‍നിന്ന് 24ാം തീയതി കോളുകളും മെസേജുകളും അയച്ചതായി മനസിലായി. ഫോണിന്റെ ഐഎംഇഐ നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് രാഖിമോളുടെ ഫോണ്‍ അല്ലെന്നു വ്യക്തമായി.

കാട്ടാക്കടയിലുള്ള മൊബൈല്‍ ഷോപ്പില്‍നിന്ന് 24ാം തീയതി രാഹുലും ആദര്‍ശുമാണ് ഫോണ്‍ വാങ്ങിയത്. തെളിവു നശിപ്പിക്കാനും അന്വേഷണമുണ്ടായാല്‍ രക്ഷപ്പെടാനുമാണ് വേറെ ഫോണില്‍നിന്ന് രാഖിയുടെ സിം ഉപയോഗിച്ച് വീട്ടിലേക്ക് സന്ദേശമയച്ചത്. അഖില്‍ 27ന് അവധി കഴിഞ്ഞു മടങ്ങിയതായി പൊലീസിന്റെ അന്വേഷണത്തില്‍ മനസിലായി. സഹോദരന്‍ രാഹുല്‍ സ്ഥലം വിട്ടിരുന്നു. കൂട്ടുകാരന്‍ ആദര്‍ശ് ഓപ്പറേഷനു വിധേയനായി വീട്ടില്‍ ചികില്‍സയിലായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ ആദര്‍ശ് എല്ലാം തുറന്നു പറഞ്ഞു. അഖിലും രാഖിമോളും 6 വര്‍ഷമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ അഖിലിനു താല്‍പര്യമില്ലെന്നും ആദര്‍ശിനോടും സഹോദരനോടും അഖില്‍ പറഞ്ഞിരുന്നു. അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം വാട്സ്ആപ്പിലൂടെ അറിഞ്ഞ രാഖിമോള്‍ ആ വിവാഹം മുടക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നു രാഖിയെ സ്നേഹപൂര്‍വം അഖില്‍ കാറില്‍ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ശ്വാസം നിലച്ചുപോകുന്ന ദൃശ്യം. സമൂഹമാധ്യമങ്ങളിൽ അതിവേഗം ചർച്ചയാവുകയാണ് ഇൗ അപകടം. നൂറുശതമാനം സുരക്ഷിതമെന്ന് വിശ്വസിക്കുന്ന ഒരു സാഹസികമായ വിനോദസഞ്ചാര മേഖലയിലാണ് ഇൗ അപകടം നടന്നത്. ബന്‍ജി ജംപ് ചെയ്യാനെത്തിയ വിനോദസഞ്ചാരിക്കാണ് വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റത്.

വിനോദസഞ്ചാരിയുടെ കാലിൽ കെട്ടിയിരുന്ന കയർ പൊട്ടി ഇയാൾ താഴേക്ക് വീഴുകയായിരുന്നു. പോളണ്ടിലെ ഒരു പാര്‍ക്കിൽ നടന്ന അപകടത്തിന്റെ വിഡിയോയാണിത്. കൂറ്റൻ ക്രെയിനുപയോഗിച്ചാണ് സഞ്ചാരിയെ ഉയർത്തിയത്. 100 മീറ്ററോളം ഉയരത്തിൽ നിൽക്കുമ്പോൾ കയർ പൊട്ടി ഇയാൾ താഴേക്ക് വീഴുകയായിരുന്നു. എന്നാൽ വന്നു വീണത് താഴെ വിരിച്ചിട്ടിരുന്ന കുഷ്യനിലേക്കാണ്. ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 വര്‍ഷമായി പാര്‍ക്കില്‍ ബന്‍ജി ജംപിങ് നടത്തുന്ന കമ്പനി ഖേദം പ്രകടിപ്പിച്ചു. വിഡിയോ കാണാം.

 

പനിയെ തുടര്‍ന്ന് തലച്ചോറിലുണ്ടായ അണുബാധ കാരണം കൊല്ലത്ത് വിദ്യാർത്ഥിനി മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകള്‍ ആരുണി എസ്. കുറുപ്പാണ് (9) മരിച്ചത്. എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആരുണി. ഒരു വര്‍ഷം മുന്‍പാണ് ആരുണിയുടെ അച്ഛന്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ഭർത്താവിന്റെ വേർപാടിന്റെ വേദന മാറും മുൻപാണ് പൊന്നുമോളെയും വിധി തട്ടിയെടുത്തത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പനിയും തലവേദനയുമായാണ് രോഗം പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ അസുഖം കൂടിയതോടെ ആരുണിയെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു മരണം.

രോഗകാരണം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ആയിട്ടില്ല. കുട്ടിയുടെ തൊണ്ടയില്‍ നിന്നുള്ള ശ്രവമെടുത്ത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമെ മരണ കാരണം വ്യക്തമാകുകയുള്ളൂ. ഇതേ തുടർന്ന് തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രം പ്രദേശത്ത് അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ടിക് ടോക് വിഡിയോയിലൂടെ സുപരിചിതയാണ് ആരുണി എസ്‌ കുറുപ്പ്.അതുകൊണ്ടുതന്നെ ആരുണിയുടെ മരണം സൈബർ ലോകത്ത് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

തൃശൂർ∙ കവിയും വിവർത്തകനുമായ ആറ്റൂർ രവി വർമ (88) അന്തരിച്ചു. എഴുത്തച്ഛന്‍, ആശാന്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. എട്ടു പതിറ്റാണ്ടോളം നീണ്ട കാവ്യജീവിതത്തിൽ ‘കവിത, ആറ്റൂർ രവിവർമയുടെ കവിതകൾ’ എന്നീ കവിതാ സമാഹാരങ്ങളും ‘ജെ.ജെ. ചില കുറിപ്പുകൾ, ഒരു പുളിമരത്തിന്റെ കഥ, നാളെ മറ്റൊരുനാൾ’ തുടങ്ങിയ വിവർത്തന ഗ്രന്ഥങ്ങളും രചിച്ചു.

1930 ഡിസംബർ 27നു തൃശൂർ തലപ്പിള്ളി താലൂക്കിലെ ആറ്റൂരെന്ന ഗ്രാമത്തിൽ മടങ്ങർളി കൃഷ്‌ണൻ നമ്പൂതിരിയുടെയും ആലുക്കൽ മഠത്തിൽ അമ്മിണി അമ്മയുടെയും മകനായാണു കവിയുടെ ജനനം. 1956ൽ ഉപരിപഠനത്തിനായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെത്തിയത് ആറ്റൂരിന്റെ ജീവിതം മാറ്റിമറിച്ചു. വായനയിലേക്കും എഴുത്തിലേക്കും അഭിരുചി തിരിയുകയും ഒഎൻവി അടക്കമുള്ള കവികളുമായി ചങ്ങാത്തത്തിലാകുകയും ചെയ്‌തപ്പോൾ കവിത തന്നെ ജീവിതം എന്നു തിരിച്ചറിഞ്ഞു.

പഠനകാലത്തെ ജീവിതവും കമ്യൂണിസ്‌റ്റ് അനുഭാവവും കാവ്യചോദനകളെ ഇളക്കിമറിച്ചപ്പോൾ പേനത്തുമ്പിലൂടെ പുറത്തുവന്നത് സാഹിത്യസദ്യയായിരുന്നില്ല. വിഷമോ മരുന്നോ പുരട്ടിയ കലാപചിന്തകളായിരുന്നു. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി മദ്രാസ് പ്രസിഡൻസി കോളജിൽ അധ്യാപന ജീവിതം തുടങ്ങുന്ന കാലത്ത് ഇംഗ്ലിഷ് സാഹിത്യം ആധുനികവാദത്തിൽ തിളച്ചുമറിയുകയായിരുന്നു. വിപുലമായ വായന നൽകിയ പ്രചോദനം ആറ്റൂരിനു മലയാള കവിതയിലും ആധുനികത കൊണ്ടുവരാൻ കാരണമായി.

മദ്രാസിൽ നിന്നു തലശേരി ബ്രണ്ണൻ കോളജിലേക്കു ജോലി മാറിയെത്തുന്ന കാലത്താണു മഹാകവി പി. കുഞ്ഞിരാമൻ നായരുമായി കണ്ടുമുട്ടുന്നത്. അസാധാരണ കവിയെന്നു മാത്രം വിശേഷിപ്പിക്കാവുന്ന പിയുമായുള്ള ചങ്ങാത്തം മേഘരൂപനെന്ന പ്രശസ്‌ത സൃഷ്‌ടിക്കു കാരണമായി. പി മാത്രമല്ല, ജോസഫ് മുണ്ടശേരി, മഹാകവി ജി. ശങ്കരക്കുറുപ്പ് തുടങ്ങിയവരുമായും ഉണ്ടായിരുന്നു സൗഹൃദം. 1986ൽ അധ്യാപനവൃത്തിക്കു വിരാമമിട്ട് തൃശൂർ നഗരത്തിൽ സഹധർമിണി ശ്രീദേവിക്കൊപ്പം സ്‌ഥിരതാമസമാക്കി.

Copyright © . All rights reserved