മുംബൈ: മുംബൈയിൽ വൻ ആയുധവേട്ട. 13 കോടിയുടെ വന്‍ ആയുധ ശേഖരവും കോടികള്‍ വില വരുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തു. അറസ്റ്റിലായ രണ്ടുപേരില്‍ നിന്നും 80 ലക്ഷം രൂപയും കണ്ടെടുത്തു. ഹെറോയിനും ബ്രൗണ്‍ഷുഗറുമടക്കം രാജ്യത്തിന് പുറത്തുനിന്നെത്തിച്ച മയക്കുമരുന്നുകളാണ് കണ്ടെടുത്തത്. അറസ്റ്റിലായവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നിന്നാണ് എകെ 47 തോക്കുകകളടക്കം 13 കോടിരൂപയുടെ ആയുധങ്ങള്‍ പിടിച്ചെടുത്തത്. സംഘത്തിന്റെ കൈയില്‍ നിന്നും മയക്കുമരുന്നും പൊലീസ് പിടികൂടി. മഹാരാഷ്ട്ര- ഗുജറാത്ത് അതിര്‍ത്തിയില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലാത്. ഇനിയും ആളുകള്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തെതുടര്‍ന്ന് പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഇതുവരെ പിടികൂടിയതില്‍ വെച്ച് ഏറ്റവും വലിയ ആയുധവേട്ടയാണ് സംസ്ഥാനത്ത് നടന്നതെന്ന് മഹാരാഷ്ട്ര പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു
Maharashtra: Two arrested in possession of narcotic substances and weapons in Palghar. Gaurav Singh, SP Palghar says, “3 AK-47s, 4 countryside pistols, 63 rounds, and narcotic substances recovered; total value of the items at around Rs 13 crores. Further investigation underway”. pic.twitter.com/FUhWXpNMUE
— ANI (@ANI) September 30, 2019
ജീവിക്കാന്‍ വേണ്ടിയാണ് അബുദാബിയിലെത്തിയതെന്നും ഭീകരവാദ സംഘത്തില്‍ ചേരാനല്ലെന്നും ഡല്‍ഹിയില്‍നിന്ന് കാണാതായ മലയാളി പെണ്‍കുട്ടി. സെപ്റ്റംബര്‍ 18നാണ് കോഴിക്കോട് സ്വദേശിയും സിയാനി ബെന്നിയെന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സിയാനിയെ തട്ടിക്കൊണ്ട് പോയതാണെന്നും ഭീകര സംഘടനയില്‍ ചേരാന്‍ യുഎഇയിലേക്ക് കടന്നതാണെന്നുമുള്ള പ്രചരണങ്ങള്‍ എത്തിയിരുന്നു.
19-കാരിയായ പെണ്‍കുട്ടി തനിക്ക് പ്രായപൂര്‍ത്തിയായതായും സ്വന്തം ഇഷ്ടപ്രകാരം യുഎഇയിലെത്തിയതാണെന്നുമാണ് ഗള്‍ഫ് ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് നിന്ന് പെണ്‍കുട്ടിയുടെ പിതാവും മാതാവും സഹോദരനും ഇവരെ കാണാന്‍ യുഎഇയിലേക്ക് തിരിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം തിരിച്ച് പോകില്ലെന്നും വിവാഹിതയായി അബുദാബിയില്‍ കഴിയാനാണ് താല്‍പര്യമെന്നുമാണ് യുവതി പറയുന്നത്. 24ാം തീയതി അബുദാബി കോടതിയില്‍ ഹാജരായ സിയാനി സ്വന്തം ഇഷ്ടപ്രകാരം മതം മാറിയെന്നും ആയിഷ എന്ന പേര് സ്വീകരിച്ചിരിക്കുന്നുവെന്നും അറിയിച്ചിരുന്നു.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കാസര്‍ഗോഡ് സ്വദേശിയുമായി സിയാനി കഴിഞ്ഞ ഒമ്പത് മാസമായി പ്രണയത്തിലായിരുന്നുവെന്നും അബുദാബിയില്‍ ജോലി ചെയ്യുന്ന ഇയാളുടെ അടുത്തേക്കാണ് സിയാനി എത്തിയതെന്നുമാണ് വിവരങ്ങള്‍. ഡല്‍ഹി ജീസസ് ആന്റ് മേരി കോളേജില്‍ പഠിച്ചിരുന്ന സിയാനി 18-ാം തീയതി വരെ ക്ലാസില്‍ എത്തിയിരുന്നു. അതിനുശേഷമാണ് യുഎഇയിലേക്ക് പോയത്.
(വീഡിയോ കാണാം – ciyani benny)
കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ 74കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാവാട് മൂഴിക്കുന്ന് സ്വദേശിയായ കണ്ണന്‍കൊറ്റിയെയാണ് പുഴയോരത്തിനരികിലുള്ള കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ശരീരമാസകലം മുറിവുകളുണ്ട്.
ഞായറാഴ്ച്ച ഉച്ചയോടെ കാണാതായ 74കാരിയുടെ മൃതദേഹം തിങ്കളാഴ്ച്ച പൂനൂര്‍ പുഴയോരത്താണ് കണ്ടെത്തിയത്. കഴുത്തിന്‍റെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. ഇതാകാം മരണകാരണമെന്നാണ് നിഗമനം. ഇതിനു പുറമേ ഇരുകാലുകളിലും ഒന്നിലധികം മുറിവുകളുണ്ട്. റോഡരികിലാണെങ്കിലും കണ്ണന്‍കൊറ്റിക്ക് തനിച്ച ഈ ഭാഗത്തേയ്ക്ക് എത്താനാകില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
മകള്‍ക്കൊപ്പം താമസിക്കുന്ന കണ്ണന്‍കൊറ്റി സമീപത്തെ വീടുകളില്‍ ചെറു ജോലികള്‍ ചെയ്താണ് കഴിഞ്ഞിരുന്നത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
ഭർത്താവ് ഫിറോസിന്റെ വാദങ്ങളെ തള്ളിയാണ് വഫ രംഗത്ത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടവും തുടർന്നുണ്ടായ സംഭവങ്ങളും വലിയ വിവാദമാണ് ഉണ്ടാക്കിയത്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസും വഫാ ഫിറോസും സഞ്ചരിച്ച കാറിടിച്ചാണ് ബഷീർ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വഫ ഫിറോസില്‍നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ് വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതിന് സമൂഹമാധ്യമത്തിലൂടെ എണ്ണിയെണ്ണി മറുപടി നൽകിയിരിക്കുകയാണ് വഫ ഇപ്പോൾ
വിവാഹ ജീവിതം ആരംഭിച്ചതു മുതല്‍ അപകടം നടന്നതുവരെയുള്ള കാലയളവില്‍ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ വഫ വിഡിയോയില്‍ പറയുന്നു. ‘ഫിറോസ് നാട്ടിലെത്തിയ ശേഷമാണ് ഇങ്ങനെ മാറിയത്. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തിന് എന്നെ മനസിലാക്കാൻ കഴിഞ്ഞില്ല. ചെറുപ്പം മുതൽ അറിയാവുന്ന ആളാണ്. എന്നിട്ടും ഇൗ വിവാദസമയത്ത് തുടക്കം ഒപ്പം നിന്നെങ്കിലും പിന്നീട് വിവാഹമോചനം തേടി നോട്ടീസ് അയച്ചു. അദ്ദേഹം അതിൽ പറയുന്ന വാദങ്ങളെല്ലാം തെറ്റാണ്. ഞാൻ മദ്യപിക്കില്ല, ഡാൻസ് പാർട്ടികളിൽ പോയിട്ടില്ല. എനിക്ക് 16 വയസുള്ള മകളുണ്ട്. ശ്രീറാം എന്റെ സുഹൃത്താണ്.
അദ്ദേഹം വിളിച്ചപ്പോൾ ഞാൻ ഒരു മണിക്ക് കാറെടുത്ത് ഇറങ്ങിപ്പോയി എന്നത് ശരിവയ്ക്കുന്നു. എന്നാൽ അതിന് മോശപ്പെട്ട ഒരു അർഥമില്ല. അങ്ങനെയാണെങ്കിൽ ഞാൻ എന്റെ മകളോട് പറഞ്ഞിട്ട് പോകുമോ?. എനിക്ക് ഡ്രൈവിങ് വലിയ ഇഷ്ടമാണ്. അതുകൊണ്ടു കൂടിയാണ് കാറെടുത്ത് പോയത്. പക്ഷേ ആക്സിഡന്റായി പോയി..’ വഫ വിഡിയോയില്‍ പറയുന്നു. ഈ വിഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്.
ട്രെയിനിടിച്ച് ഗുരുതര പരുക്കേറ്റത്തിനെത്തുടർന്ന് പാളത്തിലൂടെ ഇഴഞ്ഞുനീങ്ങിയ ആനയുടെ ദൃശ്യം ഓർമയില്ലേ. കൊടിയ വേദനകൾക്കൊടുവിൽ ഇന്നലെ ആ ആന ചരിഞ്ഞു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽവെച്ചാണ് സിലിഗുരി ദുബ്രി ഇന്‍റര്‍ സിറ്റി എക്സ്പ്രസ് പാളം മുറിച്ചു കടന്ന ആനയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആനയുടെ പിൻകാലുകളും ട്രെയിനിന്റെ എൻജിനും തകർന്നു.
പരുക്കേറ്റ് നടക്കാനാവാതെ പാളത്തിലൂടെ ഇഴഞ്ഞുനീങ്ങിയ ആനയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങൾക്കും ചർച്ചയ്ക്കും വഴിയൊരുക്കിയിരുന്നു. വനത്തിനുള്ളിലൂടെയാണ് ബാനര്‍ഹട്ട് നാഗ്രകട്ട റയിൽവെ പാത കടന്നുപോകുന്നത്. നിരവധി ആനത്താരകൾ മുറിച്ചുകടന്നാണ് ഈ വഴി ട്രെയിൻ കടന്നുപോകുന്നത്.
കാട്ടാനകൾ നിരന്തരം അപകടത്തിൽപ്പെടുന്നതിനാൽ 2015-2016 വർഷങ്ങളിൽ 25 കിലോമീറ്ററായി കുറച്ചിരുന്നു. 2004ലാണ് മീറ്റര്‍ ഗേജായിരുന്ന ഈ പാത ബ്രോഡ് ഗേജാക്കിയത്. പാത ബ്രോഡ് ഗേജ് ആയതോടെയാണ് കാട്ടാനകളെ ഇടിക്കുന്ന സംഭവം തുടർക്കഥയാകുന്നത്.
I know you will find it painful & schocking. But such things are happening & require our attention. FD team reached location on time, provided medical help also. We don’t know much about internal injury. A team stayed near him in night. Video to ponder. pic.twitter.com/DNZUzNfjN2
— Parveen Kaswan, IFS (@ParveenKaswan) September 28, 2019
പ്രധാനമന്ത്രിയെന്ന നിലയിലുള്ള ബോറിസ് ജോൺസന്റെ ആദ്യ കൺസർവേറ്റീവ് പാർട്ടി യോഗത്തില്‍തന്നെ അദ്ദേഹത്തിനെതിരെയുള്ള ലൈംഗിക ആരോപണം ഉയര്‍ത്തപ്പെട്ടിരുന്നു. അതോടെ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തുവരാന്‍ അദ്ദേഹത്തിന്‍റെ ഓഫീസ് നിര്‍ബന്ധിതമായി. അമേരിക്കൻ ടെക് സംരംഭകയും മുന്‍ മോഡലുമായ ജെന്നിഫർ അർക്കൂറിയുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
സ്‌പെക്ടേറ്റർ മാസികയുടെ എഡിറ്ററായിരിക്കെ ഉച്ചഭക്ഷണ സമയത്ത് രണ്ട് സ്ത്രീകളുടെ കാലില്‍ മോശമായി സ്പര്‍ശിച്ചു എന്നതാണ് ജോൺസനെതിരെയുള്ള ആരോപണം. 1999-ല്‍ ഒരു സ്വകാര്യ ഉച്ചഭക്ഷണവേളയിൽ ജോണ്‍സണ്‍ ലൈംഗികമായ ദുരുദ്ദേശത്തോടെ തന്‍റെ തുടകളിൽ സ്പര്‍ശിച്ചുവെന്ന് സൺഡേ ടൈംസ് പത്രപ്രവർത്തകയായ ഷാർലറ്റ് എഡ്വേർഡ്സ് വെളിപ്പെടുത്തി. അതേ പരിപാടിയിൽ മറ്റൊരു സ്ത്രീയോടും അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.
ഡൌണിംഗ് സ്ട്രീറ്റ് തുടക്കത്തിൽ അഭിപ്രായം പറയാൻ വിസമ്മതിച്ചുവെങ്കിലും സംഭവത്തെക്കുറിച്ച് മുതിർന്ന മന്ത്രിമാരടക്കം ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ‘ആരോപണങ്ങള്‍ അസത്യമാണ്’ എന്ന പ്രസ്താവനയിറക്കാന്‍ നിര്‍ബന്ധിതമായി. ‘പ്രധാനമന്ത്രിക്ക് ചിലപ്പോള്‍ സംഭവം ഓര്‍മ്മയില്ലായിരിക്കാം, പക്ഷെ എനിക്കെല്ലാം വ്യക്തമായി ഓര്‍മ്മയുണ്ടെന്ന്’ എഡ്വേർഡ്സ് ട്വീറ്റ് ചെയ്തു. ജോൺസനെതിരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കാണ് യോഗത്തില്‍ വിഷയം ആദ്യം ഉന്നയിച്ചത്. അത് അപ്പോള്‍ത്തന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്തതാണ്. എന്നാല്‍, ‘എനിക്ക് ആരോപണം ഉന്നയിച്ച ആളെ അറിയാം, അവളെ വിശ്വസിക്കാം’ എന്നാണ് പിന്നീട് ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഹാൻകോക്ക് പറഞ്ഞത്. പിന്നാലെ ‘ഞാന്‍ ഹാൻകോക്കിനോട് പൂര്‍ണ്ണമായും യോജിക്കുന്നു’ എന്ന ട്വീറ്റുമായി അംബർ റൂഡും രംഗത്തെത്തി.
അതേസമയം, ബ്രെക്‌സിറ്റ് വിഷയത്തിൽ രണ്ട് വർഷമായി തുടരുന്ന രാഷ്‌ട്രീയ പ്രതിസന്ധി അവസാനിപ്പിച്ചുകൊണ്ട് കൂടുതല്‍ അംഗങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ബോറിസ് ജോണ്‍സണ്‍. തന്റെ പദ്ധതികൾക്ക് പാർലമെന്റ് തടസ്സമാകുന്നുവെന്ന് കണ്ടപ്പോഴാണ് പാർലമെന്റ് സമ്മേളനം അഞ്ചാഴ്‌ചത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ അദ്ദേഹം തയ്യാറായത്. എന്നാൽ, ഈ നടപടി നിയമവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ബോറിസ് ജോൺസണ് കനത്ത പ്രഹരമായി. അതിനുപിന്നാലെ അദ്ദേഹം എലിസബത്ത് രാജ്ഞിയോട് മാപ്പുചോദിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
സ്വന്തം എംപിമാരില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ട മുന്‍ പ്രധാനമന്ത്രി തെരേസ മേയുടെ പാതയായിരുന്നില്ല ജോണ്‍സണ്‍ പിന്തുടര്‍ന്നിരുന്നത്. എങ്ങനെയെയും ബ്രെക്‌സിറ്റ് നടപ്പാക്കുക എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ നയം. അതിനാണ് കടുത്ത തിരിച്ചടിയേറ്റത്. ഇനി എങ്ങിനെയെങ്കിലും മറ്റൊരു പൊതു തിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതിനിടയിലാണ് വീണ്ടും ലൈംഗികാരോപണം തലപൊക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുടങ്ങിയ സമയം മുതല്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു. ജോണ്‍സണെ അനുകൂലിച്ചും പ്രതികൂലിച്ചും സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ പലരും രംഗത്തുവരുന്നുണ്ട്.
പ്രണയവും വിരഹവും പാടി സംഗീതത്തിന്റെയും ഉന്മാദത്തിന്റെയും ഉച്ചസ്ഥായികളിൽ വിഷാദലഹരിയോടെ ജീവിച്ച ഹൊസെ ഹൊസെ(71)യ്ക്കു വിട. അർബുദത്തിനു ചികിത്സയിലായിരുന്നു.
അതേസമയം, ഹൊസെയുടെ മൃതദേഹം എവിടെയെന്നതിൽ സ്ഥിരീകരണമില്ലാത്തതു വിവാദമായി. മൃതദേഹം തങ്ങളുടെ ഇളയ അർധസഹോദരി സറീത്തയും അമ്മ സാറ സാലസറും ചേർന്ന് ഒളിപ്പിച്ചിരിക്കുകയാണെന്നു ഹൊസെയുടെ മക്കളായ ജോയലും മരിസോളും ആരോപിച്ചു. ഇവർ പൊലീസിൽ പരാതിയും നൽകി.
മെക്സിക്കോയിൽ, ഗായകൻ ഹൊസെ സൊസ എസ്ക്വിവലിന്റെയും പിയാനിസ്റ്റ് മാർഗരിത്ത ഓർടിസിന്റെയും മകനായി 1948 ഫെബ്രുവരി 17നു ജനിച്ച് സംഗീതത്തിൽ കളിച്ചുവളർന്ന ഹൊസെ റോമുലോ സൊസ ഓർടിസാണു ഹൊസെ ഹൊസെയായി പ്രശസ്തനായത്. ഉപേക്ഷിച്ചുപോയിട്ടും പിതാവിനോടുള്ള കടപ്പാടിന്റെ സ്നേഹമുദ്രയായി സ്വീകരിച്ചതാണു ‘ഹൊസെ ഹൊസെ’ എന്ന പേര്.
1970ലെ ലാറ്റിനമേരിക്കൻ ഗാനോത്സവത്തിൽ പാടിയ ‘എൽ ത്രിസ്തെ’ ഗാനമാണ് അത്രകാലം ജാസിലും മറ്റും ശ്രദ്ധയർപ്പിച്ചിരുന്ന ഗായകനെ താരമാക്കിയത്. 8 തവണ ഗ്രാമി നാമനിർദേശങ്ങൾ ലഭിച്ചിട്ടും പുരസ്കാരം സ്വന്തമാക്കാനായില്ല. ലാറ്റിൻ റിക്കോഡിങ് അക്കാദമിയുടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ലഹരിമരുന്നിന് അടിമയായി, വിവാഹം തകർന്ന്, ടാക്സി കാറിൽ അന്തിയുറങ്ങി ജീവിതം കാറ്റിൽപ്പറത്തിയ ഗായകന് സുഹൃത്തുക്കളാണ് പുനർജന്മം നൽകിയത്. രോഗം മൂലം പിൽക്കാലത്തു സ്വരം നഷ്ടപ്പെട്ടിരുന്നു.
ബസ് കണ്ടക്ടറെ പൊലീസുകാര്‍ തല്ലിച്ചതച്ചു. ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടതിനു നാഗര്‍കോവിലാണ് യാത്രക്കാരായ പൊലീസുകാര്‍ തമിഴ്നാട് സര്‍ക്കാര്‍ ബസിലെ കണ്ടക്ടറെ മര്‍ദിച്ചത്. സഹയാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രണ്ടുപൊലീസുകാര്‍ അറസ്റ്റിലായി.
യാത്രക്കാരെ പോക്കറ്റടിക്കാന്‍ ശ്രമിച്ച കള്ളനെ കൈകാര്യം ചെയ്യുന്നതാണെന്നു കരുതല്ലേ. ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ ബസിലെ കണ്ടക്ടറെയാണ് ആയുധധാരികളായ പൊലീസുകാര്‍ നിറയെ യാത്രക്കാരുള്ള ബസിലിട്ടു തല്ലിച്ചതക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള നാഗര്‍കോവില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തിരുനവല്‍വേലി ബസ് സ്റ്റാന്‍ഡില്‍ നിന്ന് നാഗർകോവിലേക്കു പോകുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബസിലെ യാത്രക്കാരായിരുന്നു പൊലീസുകാര്‍. യാത്ര പാസ് കാണിക്കാന്‍ തയാറാകത്തിനെ തുടര്‍ന്ന് കണ്ടക്ടര്‍ രമേശ് ടിക്കറ്റ് മുറിച്ചുനല്‍കി പിന്നീട് നടന്നത് ഇതാണ്.
യാത്രക്കാരിലാരോ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് നാഗര്‍കോവില്‍ എസ്.പി അരുണ്‍ ശക്തികുമാര്‍ അന്വേഷണത്തിനു ഉത്തരവിട്ടു. സായുധസേനയിലെ മഹേഷിനെയുംതമിലരശനെയും രാത്രി തന്നെ സസ്പെന്‍റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ഇരുവരെയും രാവിലെ അറസ്റ്റ്ുചെയ്തു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
ഗുജറാത്തിലെ ബനസ്കാന്തില്‍ ബസ് അപകടത്തില്‍ 21 പേര്‍ മരിച്ചു. ബനസ്കന്ദ ജില്ലയിലെ അമ്പാജിയിലെ തൃശൂല്യ ഘട്ടിലെ മലയിടുക്കിലെ റോഡിലാണ് ബസ് മറിഞ്ഞത്. ആദ്യ റിപ്പോര്‍ട്ടില്‍ 3 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കുപറ്റിയെന്നുമാണ് വന്നത്. 50 പേരാണ് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ തെന്നല്‍ അനുഭവപ്പെട്ട് ഡ്രൈവര്‍ക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രഥമിക റിപ്പോര്‍ട്ട്.
പിന്നീട് ജില്ല ഹെല്‍ത്ത് ഓഫീസര്‍ എസ്.ജി ഷാ 21 പേര്‍ മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അപകടസ്ഥലത്ത് എത്തിയ പൊലീസ് രക്ഷപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളൂ. അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന അധികൃതരുമായി ബന്ധപ്പെട്ടതായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു.
ഐഎസ്എല്‍ ആറാം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തിയഞ്ച് അംഗ ടീമിനെയാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിച്ചത്. ടീമിന്റെ ജേഴ്‌സിയും പ്രകാശനം ചെയ്തു.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പ്ലേ ഓഫിലെത്തിച്ച ഡച്ച് പരിശീലകന്‍ എല്‍കോ ഷട്ടോരിയുടെ കീഴിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഒരുക്കം. നൈജീരിയന്‍ താരം ബെര്‍ത്തലോമിയോ ഒഗ്ബച്ചെയാണ് ടീമിന്റെ തുറുപ്പ്ചീട്ട്. കാമറൂണ്‍ താരം റാഫേല്‍ മെസ്സി ബൗളിയും മരിയോ ആര്‍ക്വസുമെല്ലാം ഇക്കുറി ടീമിന് മുതല്‍ക്കൂട്ടാകും.
അണ്ടര്‍ 17 ലോകകപ്പ് താരം കെ പി രാഹുല്‍, ടി പി രഹനേഷ്, സഹല്‍ അബ്ദുല്‍ സമദ്, മുഹമ്മദ് റാഫി അടക്കം ആറ് മലയാളികളാണ് ഇത്തവണ ടീമിലുള്ളത്. ഒക്ടോബര്‍ ഇരുപതിന് കൊച്ചിയില്‍ എടികെയ്‌ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.
കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം: ഗോള്‍ കീപ്പര്‍മാര്‍- ബിലാല്‍ ഖാന്‍, ടി പി രഹനേഷ്, ഷിബിന്‍ രാജ്. പ്രതിരോധം- ജെയ്‌റോ റോഡ്രിഗസ്, ജിയാനി സ്വിവര്‍ലൂണ്‍, സന്ദേശ് ജിങ്കാന്‍, പ്രിതം സിങ്, ഡാരന്‍ കാല്‍ഡേരിയ, മുഹമ്മദ് റാകിപ്, ജെസ്സല്‍ കര്‍നൈറോ, ലാല്‍റുവാത്താര, അബ്ദുള്‍ ഹഖ്. മധ്യനിര- മുസ്തഫ നിങ്, മരിയോ അര്‍ക്വസ്, സെര്‍ജിയോ സിദോഞ, സാമുവല്‍ ലാല്‍മ്വാന്‍പിയ, സഹല്‍ അബ്ദു സമദ്, സത്യസെന്‍ സിങ്, കെ പ്രശാന്ത്, ഹാളിചരണ്‍ നര്‍സാരി, ജീക്‌സണ്‍ സിങ്. മുന്നേറ്റം- ബര്‍തളോമ്യൂ ഒഗ്ബഷെ, റാഫേല്‍ മെസി, കെ പി രാഹുല്‍, മുഹമ്മദ് റാഫി.