Latest News

വടക്കന്‍ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നാളെ മലപ്പുറത്തും കോഴിക്കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതികളില്‍ മരണമടഞ്ഞവരുടെ എണ്ണം 93 ആയി

തീവ്രമഴ വടക്കന്‍ജില്ലകളില്‍ നിന്ന് ഇന്ന് പകലും ഒഴിഞ്ഞു നിന്നു. കാസര്‍കോടുമുതല്‍ തൃശ്ശൂര്‍വെരയുള്ള ജില്ലകളില്‍ 10 സെന്‍റി മീറ്ററില്‍താഴെ മഴയെ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. പക്ഷെ അതിനിടയിലും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഒഡീഷ തീരത്തുകൂടി കരയിലേക്ക് കടന്ന ന്യൂന മര്‍ദ്ദം തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴകൊണ്ടുവന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ അതി തീവ്രമഴക്ക് സാധ്യത ഉയര്‍ന്നതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. നാളെ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടുമുണ്ട്.

മഴ അല്‍പ്പം മാറിയതോടെ ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് ആളുകള്‍വീടുകളിലേക്ക് മടങ്ങി തുടങ്ങി . ഇപ്പോള്‍ 1243 ക്യാമ്പുകളിലായി 2,24,000 പേരാണുള്ളത്. 1057 വീടുകള്‍ പൂര്‍ണമായും 11,142 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ശനിയാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥ കൂടുതല്‍മെച്ചപ്പെടുമെന്നാണ് കാല്വസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

എട്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട്, എറണാകുളം, തൃശൂര്‍, വയനാട്, മലപ്പുറം,കണ്ണൂര്‍, കോട്ടയം,ആലപ്പുഴ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് അവധിയില്ല.
എറണാകുളം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നു ജില്ലാ കലക്ടർ അറിയിച്ചു.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോഴിക്കോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.

വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മോഡല്‍ റസി‍ഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. സര്‍വകലാശാലാ പരീക്ഷകള്‍ക്കു മാറ്റമില്ല.

കൊച്ചി: പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം 7 .30 -ന് നടക്കും.

എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് ശ്രീലത . 1998 ജനുവരി 23 -നാണ് ബിജുവും ശ്രീലതയും വിവാഹിതരായത് . സിദ്ധാര്‍ത്ഥ് , സൂര്യ എന്നിവർ മക്കളാണ്. മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്ന ശ്രീലത.

ഗർഭകാലത്ത് കാപ്പി അധികം കഴിക്കുന്നത് കുഞ്ഞിന്റെ കരളിന്റെ വളർച്ചയെ ബാധിക്കുമെന്നും പിന്നീട് കരൾ രോഗത്തിനു സാധ്യതയെന്നും പഠനം. കഫീൻ നൽകിയ ഗര്‍ഭിണികളായ എലികൾക്കു ജനിച്ച കുഞ്ഞുങ്ങൾ ശരീരഭാരം കുറഞ്ഞവരും സ്ട്രെസ് ഹോർമോണുകളുടെ അളവ്, വളർച്ച ഇവ വ്യത്യാസപ്പെട്ടവരും കരളിന്റെ വളർച്ച പൂർത്തിയാകാത്തവരും ആയിരുന്നു. ദിവസം രണ്ടോ മൂന്നോ കപ്പ് കാപ്പിയിൽ അടങ്ങിയ കഫീൻ ശരീരത്തിലെത്തുന്നത് സ്ട്രെസിന്റെയും വളർച്ചയുടെയും ഹോർമോണുകളുടെ അളവിൽ വ്യത്യാസം വരുത്തുകയും അത് വളർച്ചയെയും വികാസത്തെയും ബാധിക്കുകയും ചെയ്യും. ജേണൽ ഓഫ് എൻഡോക്രൈനോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ദിവസം 300 ഗ്രാമിലധികം കഫീൻ അതായത് ദിവസം 2 മുതൽ മൂന്നു കപ്പ് കാപ്പി വരെ സ്ത്രീകൾ കുടിക്കുന്നത് ശരീരഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ ജനിക്കാനിടയാകുമെന്ന് മുൻ പഠനങ്ങളിൽ തെളി‍ഞ്ഞിട്ടുണ്ട്. മൃഗങ്ങളിൽ നടത്തിയ ഈ പഠനത്തിൽ, ഗർഭകാലത്തെ കാപ്പിയുടെ ഉപയോഗം കരളിന്റെ വികാസത്തെ ബാധിക്കുകയും പിന്നീട് നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനു കാരണമാകുകയും ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. കഫീൻ എങ്ങനെയാണ് ദോഷകരമാകുന്നതെന്ന് മനസിലാക്കിയാൽ ഭാവിയിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ തടയാൻ സാധിക്കും.

ചൈനയിലെ വുഹാൻ സർവകലാശാലയിലെ ഗവേഷകനായ പ്രൊഫ. ഹ്യൂയി വാങ്ങും സംഘവുമാണ് ഈ പഠനം നടത്തിയത്. ചെറിയ അളവ് (2–3 കാപ്പി) മുതൽ കൂടിയ അളവ് (9 കപ്പ് കാപ്പി) വരെ കഫീനിന്റെ ഫലങ്ങൾ അപഗ്രഥിച്ചു. ഗർഭകാലത്തെ കഫീൻ ഉപയോഗം ഈ സമയത്തെ ഭാരക്കുറവിനും ഹോർമോൺ വ്യതിയാനങ്ങൾക്കും കരൾ രോഗത്തിനും സാധ്യത കൂട്ടുന്നവെന്ന് തെളിഞ്ഞു. മനുഷ്യരിൽ പഠനങ്ങള്‍ നടത്താനിരിക്കുന്നതേയുള്ളൂ എങ്കിലും ഗർഭകാലത്ത് സ്ത്രീകൾ കാപ്പി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഗവേഷകർ പറയുന്നു.

ബാങ്കുകളിൽ പ്രൊബേഷനറി ഓഫിസർ/ മാനേജ്‌മെന്റ് ട്രെയിനി തസ്‌തികയിലെ നിയമനത്തിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്‌ക്ക് വിജ്‌ഞാപനമായി. വിവിധ ബാങ്കുകളിലായി 4336 ഒഴിവുകളാണ് ഇപ്പോൾ നിലവിലുള്ളത്. ബിരുദക്കാർക്കാണ് അപേക്ഷിക്കാൻ അർഹത. ഓൺലൈനിൽ അപേക്ഷിക്കണം. ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം.

പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയാണ്. ഒക്ടോബറിൽ പ്രിലിമിനറി പരീക്ഷ നടക്കും. നവംബറിലാണ് മെയിൻ പരീക്ഷ. ഇന്റർവ്യൂവും അലോട്ട്‌മെന്റും ഐബിപിഎസ് തന്നെ സംഘടിപ്പിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇന്റർവ്യൂ പൂർത്തിയാക്കി ഏപ്രിലിൽ അലോട്ട്മെന്റുണ്ടാകും. പതിനേഴ് പൊതുമേഖലാ ബാങ്കുകളിലെ പിഒ, മാനേജ്മെന്റ് ട്രെയിനി നിയമനമാണ് ഐബിപിഎസ് മുഖേന നടത്തുന്നത്. മറ്റേതെങ്കിലും ബാങ്കിനും ധനകാര്യസ്‌ഥാപനത്തിനും ഇതുവഴി തിരഞ്ഞെടുപ്പ് നടത്താനും അവസരമുണ്ട്.

പരീക്ഷയും തിരഞ്ഞെടുപ്പും:
പൊതുമേഖലാ ബാങ്കുകളിലെ പിഒ/ മാനേജ്‌മെന്റ് ട്രെയിനി തസ്‌തികയിലേക്ക് ഐബിപിഎസ് നടത്തുന്ന ഒൻപതാമത്തെ പൊതു എഴുത്തുപരീക്ഷയാണിത്. ഐബിപിഎസ് പരീക്ഷ – 9 എഴുതിയ ഉദ്യോഗാർഥികളെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തിക വർഷത്തെ (2020– 21) പിഒ/ മാനേജ്‌മെന്റ് ട്രെയിനി നിയമനങ്ങൾക്കു പരിഗണിക്കൂ. ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാകും പ്രാഥമിക തിരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് തുടർന്ന് ഐബിപിഎസ് സംഘടിപ്പിക്കുന്ന കോമൺ ഇന്റർവ്യൂവുമുണ്ടാകും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. 2021 മാർച്ച് 31 വരെ ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. ബാങ്കുകളിൽ നിലവിൽ 4336 ഒഴിവുകളാണുള്ളത്. എണ്ണം ഇനിയും വർധിച്ചേക്കാം. അലോട്ട്‌മെന്റ് വിവരങ്ങൾ സമയാസമയങ്ങളിൽ ഐബിപിഎസ് വെബ്‌സെറ്റിൽ പ്രസിദ്ധീകരിക്കുന്നതു ശ്രദ്ധിക്കുക.

തിരഞ്ഞെടുപ്പ് നടത്തുന്ന

ബാങ്കുകൾ:

1.അലഹാബാദ് ബാങ്ക്

2. ആന്ധ്രാ ബാങ്ക്

3. ബാങ്ക് ഓഫ് ബറോഡ

4. ബാങ്ക് ഓഫ് ഇന്ത്യ

5. ബാങ്ക് ഓഫ് മഹാരാഷ്‌ട്ര

6. കനറാ ബാങ്ക്

7. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

8. കോർപറേഷൻ ബാങ്ക്

9. യൂക്കോ ബാങ്ക്

10. ഇന്ത്യൻ ബാങ്ക്

11. ഇന്ത്യൻ ഓവർസീസ് ബാങ്ക്

12.ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്

13. പഞ്ചാബ് നാഷനൽ ബാങ്ക്

14.പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്

15. സിൻഡിക്കറ്റ് ബാങ്ക്

16.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

17.യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ

യോഗ്യതയും പ്രായവും:

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2019 ഓഗസ്റ്റ് 28 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും.

പ്രായം: 20– 30. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്ക് നിയമാനുസൃത ഇളവ്.

2019 ഓഗസ്റ്റ് ഒന്ന് അടിസ്‌ഥാനമാക്കി അപേക്ഷകരുടെ പ്രായം കണക്കാക്കും.

പരീക്ഷാരീതിയും സിലബസും:

ഓൺലൈൻ പൊതുഎഴുത്തുപരീക്ഷ പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടമായിട്ടാണ്. രണ്ടു ഘട്ടത്തിലും ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളാണ്. റീസണിങ് എബിലിറ്റി, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിലായി ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബർ 12, 13, 19, 20 തീയതികളിൽ നടക്കും. പ്രിലിമിനറിയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കു നവംബർ 30 നു മെയിൻ പരീക്ഷ നടത്തും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള, 200 മാർക്കിന്റെ മെയിൻ പരീക്ഷയിൽ റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കണോമി/ബാങ്കിങ് അവയർനെസ്, ഇംഗ്ലിഷ് ലാംഗ്വേജ്, ഡാറ്റാ അനാലിസിസ് ആൻഡ് ഇന്റർപ്രെട്ടേഷൻ എന്നീ വിഭാഗങ്ങളിൽ നിന്നായി 155 ചോദ്യങ്ങളുണ്ടാകും. ഒബ്‌ജെക്‌ടീവ് പരീക്ഷയ്‌ക്ക് നെഗറ്റീവ് മാർക്കുമുണ്ട്. ഇതിനു പുറമേ അര മണിക്കൂർ ദൈർഘ്യമുള്ള ഇംഗ്ലിഷ് ലാംഗ്വേജ് (ലെറ്റർ റൈറ്റിങ് ആൻഡ് എസേ) വിഭാഗവുമുണ്ട്.

മെയിൻ പരീക്ഷയിലെ മികവിന്റെ അടിസ്‌ഥാനത്തിലാണ് അപേക്ഷകരെ ഇന്റർവ്യൂവിന് ഷോർട്ട്‌ലിസ്‌റ്റ് ചെയ്യുക. ജനുവരി/ ഫെബ്രുവരിയിൽ ഇന്റർവ്യൂ നടത്തും. 100 മാർക്കിന്റേതാണ് ഇന്റർവ്യൂ. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും.

പട്ടികവിഭാഗം, ന്യൂനപക്ഷവിഭാഗം അപേക്ഷകർക്ക് പ്രീഎക്‌സാമിനേഷൻ ട്രെയിനിങ്ങിന് അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ്. കൂടുതൽ വിവരങ്ങൾ വിജ്‌ഞാപനത്തിൽ ലഭിക്കും.

പരീക്ഷാകേന്ദ്രങ്ങൾ:

സംസ്‌ഥാനത്തെ 10 നഗരങ്ങളിലുൾപ്പെടെ രാജ്യത്തെ നൂറിലേറെ കേന്ദ്രങ്ങളിലായാണ് ഓൺലൈൻ പൊതുപരീക്ഷ നടത്തുക. കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. ലക്ഷദ്വീപുകാർക്ക് കവരത്തിയിൽ പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കവരത്തിയിലും കേന്ദ്രമുണ്ട്.

അപേക്ഷാ ഫീസ്: 600 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്ക് 100 രൂപ മതി. ഡെബിറ്റ് കാർഡ് (റൂപേ, വിസ, മാസ്‌റ്റർ, മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഫീസടയ്ക്കുന്നതു സംബന്ധിച്ച വിശദനിർദേശങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ഓൺലൈൻ അപേക്ഷ: www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. ഓൺലൈനിൽ അപേക്ഷിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ–മെയിൽ ഐഡി ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ സ്‌കാൻ (ഡിജിറ്റൽ രൂപം) ചെയ്‌തതു വേണ്ടിവരും. വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ച് മാത്രം ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്യുക. ഓൺലൈൻ അപേക്ഷാസമയത്ത് അപേക്ഷകർക്കു റജിസ്‌ട്രേഷൻ നമ്പറും പാസ്‌വേഡും ലഭിക്കും. ഓൺലൈൻ അപേക്ഷയ്‌ക്കു ശേഷം സിസ്‌റ്റം ജനറേറ്റഡ് ഓൺലൈൻ അപേക്ഷാ ഫോമിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കണം. അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്‌ഞാപനം കാണുക.

കഴിഞ്ഞ പ്രളയത്തിന് മക്കളെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വിദേശത്ത് നിന്ന് വിളിച്ച വീട്ടമ്മ ഇത്തവണ അരി ചോദിച്ചപ്പോള്‍ ബ്ലോക്ക് ചെയ്തു; അനുഭവം വിവരിച്ച് പുരോഹിതന്‍

ആറന്‍മുള: രണ്ട് പ്രളയ കാലഘട്ടങ്ങളിലെ വ്യത്യസ്തമായ അനുഭവം പങ്കുവച്ച് ക്രിസ്ത്യന്‍ പുരോഹിതന്‍. കഴിഞ്ഞ പ്രളയകാലത്ത് സഹായം ചോദിച്ച് വിളിച്ച വീട്ടമ്മ ഇത്തവണ താന്‍ സഹായം ചോദിച്ച് വിളിച്ചപ്പോള്‍ നമ്പര്‍ ബ്ലോക്ക് ചെയ്തുവെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതനായ ഫാ. സന്തോഷ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ തവണ വീട്ടില്‍ കുടുങ്ങിപ്പോയ മക്കളെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് ആറന്‍മുളക്കാരി വിദേശത്ത് നിന്ന് ഫാ. സന്തോഷ് ജോര്‍ജിനെ വിളിച്ചത്. അദ്ദേഹം രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും അവരെ പുറത്തെത്തിക്കുകയും ചെയ്തു. ഇത്തവണ പ്രളയമുണ്ടായപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരി ചോദിച്ചാണ് അച്ചന്‍ അവരെ ബന്ധപ്പെട്ടത്. എന്നാല്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുന്ന അനുഭവമാണ് തനിക്കുണ്ടായതെന്നും അച്ചന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി.

സന്തോഷ് ജോര്‍ജ് അച്ചന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ വർഷം ആറൻമുള കാരി ഒരു ആന്റി വിദേശത്ത് നിന്ന് പത്തു പ്രാവിശ്യമെങ്കിലും എന്നെ വിളിച്ച് മകന്റെ ഭാര്യയും മകളും അവധിക്കു വന്നതാണ് .വീട്ടിൽ വെള്ളം കേറി.. അടുത്ത് ആരുമില്ല.. രക്ഷിക്കണം എന്ന് നിലവിളിച്ച് പറഞ്ഞത് കാതിൽ ഇപ്പോളും ഉണ്ട്.. രണ്ടു മണിക്കൂറിനുള്ളിൽ നമ്മുടെ രാജുച്ചായനേം ബന്നിയേം പറഞ്ഞയച്ച് അവരെ പരുമല ക്യാമ്പിൽ എത്തിച്ചു… ഈ പ്രാവിശ്യം ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരി മാത്രം ഞാൻ ചോദിച്ചു.. ഉത്തരം ഇല്ല.. ഇന്നലെ വിണ്ടും മെസേജ് അയച്ചു.. വിജയകരമായ് എന്നെ ബ്ലോക്ക് ചെയ്തു… ദൈവം നടത്തിയ വിധങ്ങളെ മറക്കുന്നതാ മനുഷ്യാ നിന്റെ മേലുള്ള കുറ്റം… അത് അത്ര പെട്ടന്ന് മാഞ്ഞു പോകില്ല… ചിരിക്കാനും ചിന്തിക്കാനും അല്ലേ ഇതൊക്കെ തരുന്ന സന്ദേശം… നിങ്ങളിത് വായിച്ച് ഒന്നു ചിരിച്ചാ മതി… എനിക്കതാ സന്തോഷം…

കൊച്ചി :കേരളം നേരിടുന്ന കനത്ത പ്രളയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സഹായം തേടി കോൺഗ്രസ് നേതാവും ബ്രിട്ടീഷ് മലയാളിയുമായ Dr ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കൽ ലോകശ്രദ്ധ നേടി .പ്രളയത്തിൽ വലയുന്ന കേരളത്തെ മറക്കാതെ ,വയനാട്ടിലും ,കോഴിക്കോടും ദുരിതകേന്ദ്രങ്ങളിൽ സജീവമാകുകയാണ് ലക്സൺ .ബോറിസ് ജോൺസണുമായി വ്യക്തിപരമായ ബന്ധം കാത്തു സൂക്ഷിക്കുന്ന ലക്‌സന്റെ നീക്കം കേരളത്തിലെ പ്രളയ ദുരിതം യൂറോപ്പിൽ എത്തിക്കുന്നതിൽ സവിശേഷ ശ്രദ്ധ നേടുന്നു .കോൺസെർവറ്റീവ് പാർട്ടിയിലും ,ലേബർ പാർട്ടിയിലും നിരവധി എം .പി മാരുമായുള്ള ആത്മബന്ധം കേരളത്തിന് വേണ്ടി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് ലക്സൺ .ബ്രിട്ടണിലെ നൂറ് കണക്കിന് മലയാളികളുടെ പല പ്രശ്നങ്ങളിലും ലണ്ടനിലെ ഇന്ത്യൻ ഹൈ കംമീഷനുമായി ചേർന്ന് പ്രവർത്തിച്ച ലക്സൻറെ ഇടപെടൽ വിജയം കണ്ടത്തിയിട്ടുണ്ട് .

2017 ൽ ബ്രിട്ടീഷ് പാർലമെന്റിലേക്ക് മത്സരിച്ച ലക്സൺ കല്ലുമാടിക്കലിന് കോൺസെർവറ്റീവ് ലേബർ പാർട്ടി നേതാക്കളുമായി അടുത്ത ബന്ധം ഉണ്ട് .ഏറ്റവും ഹൃദയ സ്‌പർശിയായി ജന്മ നാടിനു വേണ്ടി സഹായം അഭ്യർത്ഥിക്കുന്ന ലക്‌സന്റെ കത്ത് ബ്രിട്ടിഷ് മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് . 2004 മുതൽ ലേബർ പാർട്ടിയുടെ അംഗത്വമുള്ള ലക്സൺ, 2014 ൽ പാർട്ടിയുടെ കോൺസ്റ്റിറ്റ്യുവൻസി എക്സിക്യൂട്ടീവ് അംഗമായും, മെമ്പർഷിപ്പ് കാമ്പെയിൻ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. പാർട്ടിയിൽ കൗൺസിലർ സ്ഥാനാർഥിയായും മത്സരിച്ചിട്ടുണ്ട് .യുകെയിലും യൂറോപ്പിലും ഐടി, ടെലികോം ,റിയൽ എസ്റ്റേറ്റ്,എക്സ്പോർട്ട് ,മീഡിയാ എന്നിവയിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്ന ലക്സണ്‍ ബിസിനസ്സ് മാനേജ്മെന്‍റ് എന്‍റർപ്രണർഷിപ്പിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ പോഷക സംഘടനയായ ഒ.ഐ.സി.സി യുകെ ജോയിന്റ് കൺവീനറും, എ. ഐ .സി .സി യുടെ കീഴിലുള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഎൻഒസി) യൂറോപ്പ് കേരള ചാപ്റ്റർ കോർഡിനേറ്ററുമായ ലക്സൺ ഫ്രാൻസിസ് കല്ലുമാടിയ്ക്കൽ ചങ്ങനാശേരി തുരുത്തി സ്വദേശിയാണ്. ലിവിയ , എൽവിയ, എല്ലിസ് എന്നിവർ മക്കളാണ്

 

കൊച്ചി: എട്ട് ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവധി. ഈ ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും സ്കൂളുകളിൽ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്നതുമാണ് അവധി നൽകാൻ കാരണം. കേന്ദ്രീയ വിദ്യാലയങ്ങൾ ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും.  ആരോഗ്യവിദ്യാഭ്യാസ കാര്യാലയം ചൊവ്വാ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന പാരാമെഡിക്കൽ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ മതത്തിന്റെ അതിരുകളെ മുക്കിക്കളഞ്ഞ കാഴ്ചയാണ് ശ്രീകണ്ഠാപുരത്ത്. വെള്ളത്തിനടിയിലായ ദേവീ ക്ഷേത്രം പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ക്ഷേത്ര കമ്മിറ്റിക്കാരും കൈകോർത്തപ്പോൾ തീരാ നഷ്ടങ്ങൾക്കിടയിലും നന്മയുള്ള കാഴ്ചകളായി അത് മാറി.

നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകണ്ഠാപുരം പഴയങ്ങാടി അമ്മകോട്ടം മഹാദേവീ ക്ഷേത്രത്തിൽ ആദ്യമായാണ് വെള്ളം കയറുന്നത്. ശ്രീകോവിലടക്കം മുങ്ങി. വെള്ളം ഇറങ്ങിയപ്പോൾ ക്ഷേത്ര നവീകരണം വെല്ലുവിളിയായി. ചളിവന്നടിഞ്ഞ ക്ഷേത്രവും പരിസരവും വൃത്തിയാക്കാൻ ജാതിമത വ്യത്യാസമില്ലാതെ മനുഷ്യർ ഒന്നിച്ചു. നടന്‍ ആസിഫ് അലി ഉൾപ്പെടെയുള്ളവർ ഇതുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു.

ഇന്നത്തെ പെരുന്നാൾ നമസ്കാരത്തിന് മുൻപ് പുലർച്ചെ അഞ്ച് മണിക്കുള്ള ദീപാരാധനയും പൂജയും നടക്കണമെന്ന് ഈ മനുഷ്യര്‍ ഉറച്ചു. മുസ്‌ലിം ലീഗിന്റെ സന്നദ്ധസംഘടനയായ വൈറ്റ് ഗാർഡ് ടീ‌മാണ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. ക്ഷേത്രം വൃത്തിയാക്കാൻ അനുവാദം ചോദിച്ചപ്പോള്‍ പൂർണ സന്തോഷമെന്ന് പൂജാരിയുടെ മറുപടി.

റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍റ് സേവനം ജിയോ ഫൈബര്‍ പ്രഖ്യാപിച്ച് റിലയന്‍സ് മേധാവി മുകേഷ് അംബാനി. മുംബൈയില്‍ നടന്ന റിലയന്‍സിന്‍റെ വാര്‍ഷിക യോഗത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ജിയോ ഫൈബര്‍ സേവനങ്ങള്‍ ഇന്ത്യയില്‍ സെപ്തംബര്‍ 5 2019ന് ആരംഭിക്കും. അന്നാണ് മൂന്ന് വര്‍ഷം മുന്‍പ് ജിയോ അവതരിപ്പിച്ചത്.

ജിയോ ജിഗാഫൈബര്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നത് വരുന്ന 12 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ഡിടിഎച്ചുകളെ വെല്ലുന്ന രീതിയില്‍ ചാനലുകള്‍ വിതരണം ചെയ്യാന്‍ ജിയോ ജിഗാഫൈബറിന് സാധിക്കും എന്നാണ് മുകേഷ് അംബാനി പറയുന്നത്. ഇതിനൊപ്പം തന്നെ ജിയോ ഫൈബറിന് വേണ്ടി ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമാണ് റിലയന്‍സ് നടപ്പിലാക്കുന്നത്.

ഗിഗാ ഫൈബറിന്‍റെ വാണിജ്യ അവതരണത്തിന് മുന്‍പ് വലിയ സംവിധാനങ്ങളാണ് ജിയോ ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ നെറ്റ്‌വർക്കാണ് ജിയോ അവതരിപ്പിക്കുന്നത്. ആദ്യ മൂന്നു വർഷത്തിനുളളിൽ 7.5 കോടി വരിക്കാരെയാണ് ജിയോ ഫൈബര്‍ ആകര്‍ഷിക്കുക എന്നാണ് റിലയന്‍സ് കണക്കാക്കുന്നത്.

100 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെയായിരിക്കും ജിയോ ഫൈബറിന്‍റെ വേഗത. വീഡിയോ കോണ്‍ഫ്രന്‍സിന് വേണ്ടി തന്നെ ആയിരങ്ങള്‍ പാഴാക്കുന്ന കാലം കഴിഞ്ഞുവെന്നാണ് അംബാനി പറയുന്നത്. ജിയോ ഫൈബറിന്‍റെ സെറ്റ് ടോപ്പ് ബോക്സ് ഗെയിമിംഗ് സപ്പോര്‍ട്ട് ഉള്ളതായിരിക്കും. ഭൂമിയെ 11 തവണ ചുറ്റാന്‍ വേണ്ടുന്ന ഫൈബര്‍ ശൃംഖലയാണ് ഇത് നടപ്പിലാക്കാന്‍ വേണ്ടി രാജ്യത്ത് റിലയന്‍സ് ഇട്ടിരിക്കുന്നത്.

ജിയോ ഫൈബറിന്‍റെ ഓഫറുകള്‍ 700 രൂപയില്‍ തുടങ്ങി 10000 രൂപ വരെ മാസം ചിലവ് വരുന്നതുണ്ട്. ജിയോ ഫൈബര്‍ വഴിയുള്ള വോയിസ് കോള്‍ തീര്‍ത്തും സൗജന്യമാണ്. ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് സിനിമകള്‍ റിലീസ് ദിവസം വീട്ടിലിരുന്ന് കാണാം. ഈ സംവിധാനം 2020 ഓടെ നടപ്പിലാക്കുമെന്ന് അംബാനി അറിയിച്ചു.

ജിയോ ഫൈബറിന്‍റെ ഒരു വര്‍ഷത്തെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഡി ടിവിയോ, പിസി കമ്പ്യൂട്ടറോ സൗജന്യമായി നല്‍കും എന്നാണ് അംബനി അറിയിക്കുന്നത്. ഒപ്പം 4കെ സെറ്റ് ടോപ്പ് ബോക്സ് തീര്‍ത്തും സൗജന്യമായി നല്‍കും.

RECENT POSTS
Copyright © . All rights reserved