Latest News

കഥാകൃത്ത് എസ്. ഹരീഷിന്റെ മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പത്രാധിപര്‍ കമല്‍റാം സജീവ് അടക്കമുുള്ളവരെ നീക്കം ചെയ്തത് എന്‍.എസ്.എസ് ആവശ്യപ്പെട്ടത് പ്രകാരം എന്ന് തെളിയിക്കുന്ന സര്‍ക്കുലര്‍ പുറത്ത്. ഇന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ പേരില്‍ എല്ലാ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കുന്നതിന് വേണ്ടി തയ്യാറാക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം സമുദായ സംഘടന തന്നെ വ്യക്തമാക്കുന്നത്.

മീശ നോവല്‍ ക്ഷേത്ര സംസ്‌ക്കാരത്തെയും വിശ്വാസികളായ സ്ത്രീകളുടെ അന്തസ്സിനെയും അധിക്ഷേപിക്കുന്നു എന്നാരോപിച്ച് മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കാന്‍ എന്‍.എസ്.എസ് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മാതൃഭൂമി പ്രവര്‍ത്തനത്തിന്റ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മാതൃഭൂമി ചെയര്‍മാനും എം.ഡിയുമായ വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് വന്ന് ചര്‍ച്ച നടത്തിയെന്ന് സര്‍ക്കുലറില്‍ പറയുന്നു.

 

 

ഈ ചര്‍ച്ചയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പത്രാധിപരടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തെന്നും അവരാരും ഇപ്പോള്‍ സര്‍വ്വീസിലില്ലെന്നും, തങ്ങളുടെ പ്രസിദ്ധീകരണത്തിലെ പരാമര്‍ശം ആരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ അതെല്ലാം തിരിച്ചറിയുന്നുവെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം രേഖാമൂലം അറിയിച്ചു. അതിനാല്‍ മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കുന്നത് നിര്‍ത്തി പഴയത് പോലെ സഹകരിക്കുകയാണ് വേണ്ടത് എന്ന് കരുതുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു.

മാതൃഭൂമി ബഹിഷ്‌ക്കരണം നിര്‍ത്തി എന്ന ആശയം താഴെതലങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായി എന്‍.എന്‍.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാരോടും സെക്രട്ടറിമാരോടും സര്‍ക്കുലറില്‍ പറയുന്നു.

യുവ മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് എളുപ്പത്തില്‍ ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി.

ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദൃക്‌സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാത്ത പോലീസിനെ ശക്തമായി വിമര്‍ശിക്കുകയാണ് ഹരീഷ് പേരടി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്…. ദൃക്‌സാക്ഷികള്‍ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന്… അത് ഒരു തെളിവേ അല്ല… ക്രിമിനലായ പള്‍സര്‍ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരന്‍ എന്ന് … അത് 84 ദിവസം ഒരു മനുഷ്യനെ ജയിലില്‍ ഇടാന്‍ പറ്റിയ ഒന്നാന്തരം തെളിവാണ് … ഐ.എ.എസ് കാരന്റെ 370 എം.എല്‍ ഉം സാധാരണക്കാരന്റെ 370 എം.എല്‍ ഉം ഒക്കെ എന്നാണ് ഒന്നാവുക- ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ്. പലയിടങ്ങളിലും ദുരിതബാധിതരെ സഹായിക്കാന്‍ കളക്ഷന്‍ സെന്‍ററുകള്‍ തുറന്നെങ്കിലും ഭക്ഷണവും മരുന്നും നാപ്കിനുകളുമുള്‍പ്പെടെ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തുക്കള്‍ കുറവാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൊളന്‍റിയര്‍മാര്‍ അറിയിച്ചു.

പലയിടത്തും സാധനങ്ങള്‍ എത്താത്തതിനാല്‍ ദുരിതബാധിതരെ സഹായിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മലപ്പുറത്തും രാമനാട്ടുകരയിലും എറണാകുളത്ത് കുസാറ്റ് ക്യാമ്പസിലുമുള്ള ക്യാമ്പുകളില്‍ അവശ്യവസ്തുക്കള്‍ എത്തുന്നില്ലെന്ന് വൊളന്‍റിയര്‍മാര്‍ പറയുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ക്യാമ്പുകളിലും ഇതേ അവസ്ഥയാണുള്ളത്.

കോഴിക്കോട് ജില്ലയിലെ ക്യാമ്പുകളിലേക്ക് വേണ്ട സാധനങ്ങള്‍ എത്തുന്നില്ലെന്ന് കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്ത് ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നന്മയും കരുണയും ആർദ്രതയും ഒന്നും വറ്റിപ്പോയില്ലല്ലോ? പിന്നെന്താ ഒരു സ്റ്റാർട്ടിംഗ് ട്രബിളെന്നും എന്‍ പ്രശാന്ത് ചോദിക്കുന്നു. ക്യാമ്പുകളിലേക്ക് വേണ്ട സാധനങ്ങളുടെ പട്ടിക ഉള്‍പ്പെടെയാണ് നിലവിലെ സാഹചര്യം അദ്ദേഹം വ്യക്തമാക്കിയത്. എത്രയും വേഗം ക്യാമ്പുകളിലേക്ക് സാധനങ്ങളെത്തിക്കണമെന്ന അഭ്യര്‍ത്ഥനകളാണ് സോഷ്യല്‍ മീഡിയയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സംരക്ഷിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യജീവനുകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് നാം മുന്‍ഗണന നല്‍കേണ്ടതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘നമ്മുടെ എറ്റവും ശക്തമായ അടിത്തറ പരസ്പര സ്‌നേഹം തന്നെയാണ്. ഏതിനെയും മറികടക്കാനുള്ള നമ്മുടെ മൂലധനമാണ് ആ സ്‌നേഹവും സൗഹൃദവും. അത് മുറുകെപ്പിടിച്ചു ഈ ദുരന്തത്തെയും മറികടക്കാനുള്ള ഇടപെടലാണ് ഈ ഘട്ടം ആവശ്യപ്പെടുന്നത്’- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

നഷ്ടപ്പെട്ട ജീവന്‍ ആര് വിചാരിച്ചാലും തിരിച്ചുനല്‍കാനാവില്ല. മറ്റു ഭൗതികവസ്തുക്കളുടെ നഷ്ടങ്ങളെല്ലാം നാം ഒത്തൊരുമിച്ചാല്‍ പരിഹരിക്കാനാവുന്നതാണ്. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് മനുഷ്യജീവനുകളെ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്കും ശ്രമങ്ങള്‍ക്കുമാണ് നാം മുന്‍ഗണന നല്‍കേണ്ടത്.

പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അവര്‍ ക്യാമ്പുകളില്‍ എത്തിക്കഴിഞ്ഞാല്‍ നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ക്യാമ്പുകള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ എല്ലാ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ എറ്റവും ശക്തമായ അടിത്തറ പരസ്പര സ്നേഹം തന്നെയാണ്. ഏതിനെയും മറികടക്കാനുള്ള നമ്മുടെ മൂലധനമാണ് ആ സ്നേഹവും സൗഹൃദവും. അത് മുറുകെപ്പിടിച്ചു ഈ ദുരന്തത്തെയും മറികടക്കാനുള്ള ഇടപെടലാണ് ഈ ഘട്ടം ആവശ്യപ്പെടുന്നത്.

ദുരിതമനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഈ രംഗത്ത് അനുഭവ സമ്പത്തുള്ളവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു ഭാഗമാകാനും മറ്റെല്ലാ ഭിന്നതകളും മാറ്റിവച്ചുകൊണ്ട് കഴിയേണ്ടതുണ്ട്.

അട്ടപ്പാടി അഗളില്‍ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ഗര്‍ഭിണിയെയും ഒരു വയസ് പ്രായമുള്ള കുഞ്ഞിനെയും സാഹസികമായി രക്ഷപെടുത്തി. കുത്തിയൊഴുകുന്ന ഭവാനിപ്പുഴയ്ക്ക് കുറുകെ കെട്ടിയ കയറില്‍ കുഞ്ഞിനെ നെഞ്ചോടടുക്കിപ്പിടിച്ച് പിതാവ് മുരുകേശന്‍ സുരക്ഷിതമായെത്തുന്ന കാഴ്ച പ്രളയത്തിലെ രക്ഷാദൗത്യങ്ങളുടെ മുഴുവന്‍ നേര്‍ക്കാഴ്ചയായി.

കനത്ത മഴയെത്തുടര്‍ന്ന് രണ്ടുദിവസമായി അഗളി ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം എന്ന തുരുത്തിലാണ് ഏഴംഗ കുടുംബം ഒറ്റപ്പെട്ടുപോയത്.കുത്തിയൊലിച്ച് ഒഴുകുന്ന ഭവാനിപ്പുഴ മറികടന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്കെത്തിക്കുക വെല്ലുവിളിയായിരുന്നു. ഒരു വയസ് പ്രായമുള്ള കുഞ്ഞിനെയും 8 മാസം ഗര്‍ഭിണിയായ യുവതിയെയും പുഴ കടത്തുന്നതായിരുന്നു ദുഷ്കരം.

അഗളിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സഹോദരങ്ങളടങ്ങിയ അഞ്ചംഗ സംഘം അഗ്നിശമന സേനേയുടെ സഹായത്തോടെ കുത്തിയൊഴുകുന്ന ഭവാനിപ്പുഴ മറികടന്ന് അക്കയെത്തി. കയര്‍ കെട്ടി. ഒറ്റപ്പെട്ടുപോയ കുടുംബത്തിലെ ഓരോരുത്തരായി കയറിലൂടെ ഇക്കരയ്ക്ക്. ഒടുവില്‍ ഒരു വയസ് പ്രായമായ കുഞ്ഞുമായി മുരുകേശനും കയറില്‍ സാഹസികമായി ഇരുന്നു.

ഇക്കരെ കാത്തിരുന്ന മുത്തശിയുടെ കരങ്ങളിലേക്ക് ആ പെണ്‍കുഞ്ഞ് ചാഞ്ഞത് ആശ്വാസത്തോടെ കേരളം കണ്ടിരുന്നു. തൊട്ടുപിന്നാലെ എട്ടുമാസം ഗര്‍ഭിണിയായ ലാവണ്യയും എത്തി. ജനം കൈയ്യടിയോടെ കുടംബത്തെ സ്വീകരിച്ചു രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. പ്രളയകാലത്തെ ആശ്വാസക്കാഴ്ചയായി മാറി ഈ ദൃശ്യം.

മഴക്കെടുതി നേരിടാൻ കേരളത്തിന് 52.27 കോടി രൂപയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരൻ. കഴിഞ്ഞവർഷം 2107 കോടി രൂപ അനുവദിച്ചിരുന്നതായും ഇതിന്റെ പകുതിയോളം തുക സംസ്ഥാനത്തിന്റെ പക്കലുണ്ടെന്നും വി. മുരളീധരൻ അറിയിച്ചു.

മഴക്കെടുതി നേരിടുന്ന കേരളത്തിന് ഉദാരമായ സഹായം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ അറിയിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെയും രക്ഷാ പ്രവർത്തനങ്ങളെയും നിലവിലെ സ്ഥിതിയെയും കുറിച്ച് ഗവർണർ സദാശിവം ഇന്ന് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സഹായം നല്‍കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയത്.

റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, ഗവർണർ അമിത് ഷായുമായി ഫോണിൽ സംസാരിക്കുകയും ഉരുൾപൊട്ടൽ ബാധിത ജില്ലകളിൽ കൂടുതൽ സഹായം തേടുകയും ചെയ്തിരുന്നു. വർദ്ധിച്ചുവരുന്ന മരണസംഖ്യ, വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം മാറിത്താമസിക്കേണ്ടി വരുന്നവരുടെ അവസ്ഥ, രക്ഷാപ്രവർത്തനത്തിൽ നേരിടുന്ന പ്രയാസങ്ങൾ, മഴ തുടർന്നാലുള്ള അപകടസാധ്യത, സേനയും കോസ്റ്റ് ഗാഡും മറ്റ് ഏജൻസികളും സർക്കാർ സംവിധാനത്തിന് നൽകുന്ന പൂർണ പിന്തുണ തുടങ്ങിയ കാര്യങ്ങൾ ഗവർണർ അമിത് ഷായെ ധരിപ്പിച്ചു.

രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണിൽ ചർച്ച നടത്തിയതായും ഗവർണർ അമിത് ഷായെ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും ഗവർണർ ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോർട്ടിൽ പറഞ്ഞു.

മലപ്പുറത്ത് ഉരുള്‍പൊട്ടി വന്‍ദുരന്തമുണ്ടായ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഇന്ന് രണ്ടുവട്ടം ഉരുള്‍പൊട്ടി. മല കുത്തിയൊലിച്ചിറങ്ങിയ ഭാഗത്ത് തിരച്ചില്‍‌ നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. ഇടവിട്ട് മഴയും തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം കാര്യമായി മുന്നോട്ടുപോയിട്ടില്ല.സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. തോരാമഴയില്‍ 59 പേരാണ് ഇതേവരെ മരിച്ചത്.

ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു ഇനിയും അന്‍പത്തിനാലുപേരെ കണ്ടെത്താനുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തില്‍ നാളെ തിരച്ചില്‍ വീണ്ടും തുടരും. വ്യാപകമായി തിരച്ചിലിനു പകരം വീടുകള്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ ഏകദേശം കണക്കാക്കി ആ ഭാഗത്ത് തിരച്ചിലിനാണ് ശ്രമം.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. തോരാമഴയില്‍ 59 പേരാണ് ഇതേവരെ മരിച്ചത്. വയനാടും കണ്ണൂരും കാസര്‍കോട്ടും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എസ്റ്റേറ്റില്‍ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍ മരണം ഒന്‍പതായി. കല്ലായി പാലത്തില്‍വച്ച് ബൈക്കില്‍ മരംവീണ് ഫ്രാന്‍സിസ് റോഡ് സ്വദേശി മുഹമ്മദ് സാലു മരിച്ചു. ചാലക്കുടിയില്‍ ഒഴുക്കില്‍പ്പെട്ട് പരിയാരം സ്വദേശി ജോജോയും കായംകുളം ക്ഷേത്രക്കുളത്തില്‍ വീണ് പത്തിയൂര്‍ സ്വദേശി ബാലനും മരിച്ചു. മൂന്നുമണിയോടെ ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നുവിട്ടതോടെ വയനാട്ടില്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.

മലപ്പുറം മുണ്ടേയിരിയില്‍ പാലം ഒലിച്ചുപോയതിനെത്തുടര്‍ന്ന് ഇരുനൂറോളംപേര്‍ കുടുങ്ങി. ഇവിടെ ഹെലികോപ്റ്ററിലാണ് ഭക്ഷണമെത്തിച്ചത്. ഭാരതപ്പുഴയും കടലുണ്ടി പുഴയും കരകവിഞ്ഞൊഴുകിയതിനാല്‍ തിരൂർ–കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. പൊന്നാനി കർമറോഡ് പൂർണമായും മുങ്ങി. പൊന്നാനി ടൗണിൽ വെള്ളം കയറി. പുറത്തൂർ ഉൾപ്പടെയുള്ള പുഴയോര ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.

വയനാട്ടും കാസര്‍കോട്ടും കണ്ണൂരും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. ഇതിനിടെ റണ്‍വേയില്‍ വെള്ളം പൊങ്ങിയതിനെത്തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നാളെ സര്‍വീസ് പുനരാരംഭിക്കും. റണ്‍വേ പൂര്‍ണ സുരക്ഷിതമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ പെയ്യുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണ്

കൊല്ലത്തു നിന്നുള്ള മല്‍സ്യ തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന്. പത്തുവള്ളങ്ങളിലായി മുപ്പതു തൊഴിലാളികളാണ് പത്തനംതിട്ട ജില്ലയിലേക്ക് പോയത്. മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് വള്ളങ്ങള്‍ പത്തനംതിട്ടയിലേക്ക് അയക്കുന്നതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് കൊല്ലം ജില്ലയിലെ വാടി കടപ്പുറത്തുനിന്നും 10 യാനങ്ങള്‍ തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയത്.

കഴിഞ്ഞ പ്രളയത്തില്‍ കോഴഞ്ചേരി തെക്കേ മലയിലേക്ക് ആദ്യംപോയ വിനീതമോള്‍ എന്ന യാനമാണ് ഇത്തവണയും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങിയത്. ക്രെയിന്‍ എത്തുന്നതിന് മുന്‍പ് മത്സ്യത്തൊഴിലാളികള്‍ സ്വന്തം ചുമലിലേറ്റിയാണ് വള്ളങ്ങള്‍ ഉയര്‍ത്തി ലോറികളില്‍ വച്ചത്- മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേരളത്തിന്റെ സൈന്യം വീണ്ടും
പത്തനംതിട്ടയിലേക്ക് ….
10 യാനങ്ങള്‍ പുറപ്പെട്ടു….

കഴിഞ്ഞ പ്രളയകാലത്ത് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയ കടലിന്റെ മക്കള്‍ പുതിയ രക്ഷാദൗത്യവുമായി പത്തനംതിട്ടയിലേക്ക്.

മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് കൊല്ലം ജില്ലയിലെ വാടി കടപ്പുറത്തുനിന്നും 10 യാനങ്ങള്‍ തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയത്. കഴിഞ്ഞ പ്രളയത്തില്‍ കോഴഞ്ചേരി തെക്കേ മലയിലേക്ക് ആദ്യംപോയ വിനീതമോള്‍ എന്ന യാനമാണ് ഇത്തവണയും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങിയത്.
ക്രെയിന്‍ എത്തുന്നതിന് മുന്‍പ് മത്സ്യത്തൊഴിലാളികള്‍ സ്വന്തം ചുമലിലേറ്റിയാണ് വള്ളങ്ങള്‍ ഉയര്‍ത്തി ലോറികളില്‍ വച്ചത്.

ഓരോ വള്ളത്തിലും മൂന്ന് മത്സ്യത്തൊഴിലാളികള്‍ വീതം 30 പേരാണ് സംഘത്തിലുള്ളത്.
മുന്‍പ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വ നല്‍കിയ ജോസഫ് മില്‍ഖാസ് അടക്കമുള്ള സംഘത്തിനൊപ്പം പരിശീലനം സിദ്ധിച്ച കോസ്റ്റല്‍ വാര്‍ഡന്‍മാരും കടല്‍ രക്ഷാ സ്‌ക്വാഡ് അംഗങ്ങളും പുറപ്പെട്ടിട്ടുണ്ട്.
മത്സ്യഫെഡ് ബങ്കില്‍ നിന്ന് 50 ലീറ്റര്‍ മണ്ണെണ്ണ വീതം യാനങ്ങളില്‍ നിറച്ചിട്ടുണ്ട്. ലോറികളിലും ആവശ്യമായ ഇന്ധനം നല്‍കിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റുകളും ഭക്ഷണ കിറ്റുകളും നല്‍കി .
ഏഴ് വള്ളങ്ങള്‍ കൂടി പത്തനംതിട്ടയിലേയ്ക്ക് അടുത്ത ദിവസം പുറപ്പെടും

ഹൂസ്റ്റണ്‍: ജീവിതത്തിലെ ഇരുള്‍ മൂടിയ ദിനങ്ങളിലാണ് ക്രിസ്തുവിനെ അറിഞ്ഞതെന്നും അന്നുമുതല്‍ ജീവിതത്തിലേക്ക് പ്രകാശം കടന്നുവന്നുവെന്നും ക്രിസ്റ്റീന മോഹിനി. ഹൂസ്റ്റണിലെ സീറോ മലബാര്‍ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ തന്റെ ജീവിതസാക്ഷ്യം ആയിരങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവെക്കുകയായിരിന്നു അവര്‍. ജീവിതക്ലേശങ്ങളിലും രോഗപീഡകളിലും മാനസിക അസ്വസ്ഥതകളിലുമെല്ലാം നമ്മെ താങ്ങിനിര്‍ത്താന്‍ സത്യദൈവമായ ക്രിസ്തുവിനല്ലാതെ മറ്റൊരു മരുന്നിനോ മന്ത്രത്തിനോ കഴിയില്ലായെന്ന് നടി തുറന്ന് പറഞ്ഞു.

ക്രിസ്തു കൂടെയുണ്ടെങ്കില്‍ ദുഷ്ടാരൂപികള്‍ക്ക് നമ്മെ കീഴടക്കാനോ നമ്മില്‍ ആവസിക്കാനോ കഴിയില്ല. ആദ്യ പ്രസവം കഴിഞ്ഞ ഇരുപത്തിനാലാം വയസു മുതല്‍ സ്‌പോണ്ടിലോസിസ് രോഗം പിടികൂടിയെന്നും തുടര്‍ന്ന് വിഷാദവും ഏകാന്തതയും ചേര്‍ന്ന് ജീവിതത്തെ വരിഞ്ഞുമുറുക്കിയെന്നും പഴയകാലത്തിന്റെ ഓര്‍മ്മകള്‍ താരം പങ്കുവച്ചു. അന്നത്തെ ദിനങ്ങളില്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിട്ടുണ്ട്. ആ ദിനങ്ങളിലാണ് ബൈബിളുമായി പരിചയത്തിലാകുന്നത്. തമിഴ് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച മോഹിനിക്ക് ബൈബിളും ക്രിസ്തുവും പുതിയൊരു അത്ഭുതമായിരുന്നു.

ദിവ്യകാരുണ്യനാഥന്‍ വസിക്കുന്ന ദേവാലയത്തിലെ തിരുക്കര്‍മങ്ങളും പരിശുദ്ധമാതാവിന്റെ സാമീപ്യം നിറഞ്ഞുനില്‍ക്കുന്ന ജപമാല പ്രാര്‍ത്ഥനകളും സ്തുതിഗീതങ്ങളും ഹൃദയത്തിന് സമാധാനവും ശാന്തിയും നല്‍കിതുടങ്ങി. ബൈബിള്‍ വഴി ക്രിസ്തുവിലേക്കും അവിടെ നിന്ന് ദിവ്യകാരുണ്യാനുഭവത്തിലേക്കും ജീവിതം വഴി മാറി. ജപമാലയും ദൈവമാതൃസ്തുതികളും ജീവിതത്തിന്റെ ഭാഗമായി. പതുക്കെപതുക്കെ തന്നെപിടികൂടിയിരുന്ന വിഷാദത്തിന്റെയും രോഗത്തിന്റെയും ദു:ഖത്തിന്റെയും അരൂപികള്‍ വിട്ടുപോകുകയും ജീവിതം പ്രകാശമാനമാവുകയും ചെയ്തു. പരിശുദ്ധ അമ്മയിലൂടെയാണ് താന്‍ ഈശോയുടെ വഴിയിലെത്തിയതെന്നും മോഹിനി സാക്ഷ്യപ്പെടുത്തി. മുന്‍ചലച്ചിത്രതാരത്തിന്റെ ജീവിതസാക്ഷ്യം അത്ഭുതാദരവോടെയാണ് സദസ് കേട്ടിരുന്നത്. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു ഒടുവില്‍ സത്യദൈവത്തെ തിരിച്ചറിഞ്ഞ മോഹിനി ഇന്ന് സുവിശേഷ പ്രഘോഷണ രംഗത്ത് സജീവമാണ്.

[ot-video][/ot-video]

വാഷിങ്ടന്‍∙ ഫിലാഡെല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്ന് പ്രശസ്തരായ ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളും 19-കാരിയായ മകളും മരിച്ചു. ഡോ. ജസ്‌വീര്‍ ഖുറാന (60), ഡോ. ദിവ്യ ഖുറാന (54), മകള്‍ കിരണ്‍ എന്നിവരാണു മരിച്ചത്.

യാത്രയില്‍ ഒപ്പമില്ലാതിരുന്ന ഒരു മകള്‍ മാത്രമാണ് കുടുംബത്തില്‍ അവശേഷിക്കുന്നത്. 44 വര്‍ഷം പഴക്കമുള്ള വിമാനം പറത്തിയിരുന്നത് പൈലറ്റ് ലൈസന്‍സുള്ള ഡോ. ജസ്‌വീര്‍ ഖുറാനയാണ്. ഡല്‍ഹി എയിംസില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ജസ്‌വീറും ഭാര്യയും രണ്ടു പതിറ്റാണ്ടു മുമ്പാണ് അമേരിക്കയിലേക്കു പോയത്.

രാവിലെ ആറു മണിക്ക് വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ വിമാനത്താവളത്തില്‍നിന്നു കൊളംബസിലെ ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിമാനത്താവളത്തിലേക്കായിരുന്നു ഇവരുടെ യാത്ര. പറന്നുയര്‍ന്നു മിനിട്ടുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നുവീണെന്നാണ് റിപ്പോര്‍ട്ട്.

RECENT POSTS
Copyright © . All rights reserved