മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും നഗരവും.സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നാടെങ്ങും പരന്നു കഴിഞ്ഞു. രണ്ടുവട്ടം തകര്‍ത്തെറിഞ്ഞ പ്രളയദുരന്തത്തെ അതിജീവിച്ചു കൊണ്ടാണ് കേരളം ഇക്കുറി ഓണം ആഘോഷിക്കുന്നത്. കൃഷിയും കാര്‍ഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറവില്ല.നാടും നഗരവും തിരുവോണാഘോഷത്തിന് തയ്യാറെടുത്ത് കഴിഞ്ഞു.
കാർഷിക മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്ന കാലമാണെങ്കിൽപ്പോലും വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. തുമ്പയും മുക്കുറ്റിയും തുമ്പിതുള്ളലുമെല്ലാം നമുക്ക് ചുറ്റിലും നിന്ന് മാഞ്ഞുതുടങ്ങിയെങ്കിലും അതൊന്നും ആഘോഷത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ല.
ലോകത്തിന്റെ ഏതറ്റത്തുമുള്ള മലയാളിക്കും ഓണം ഇന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. മലയാളികള്‍ക്ക് ഒത്തൊരുമയുടെ നിലാവ് പകരുന്ന പൊന്നോണം.അത്തം നാളില്‍ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂര്‍ണതയിലെത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച തിരുവനന്തപുരത്ത് തുടക്കമായിരുന്നു. എല്ലാ മലയാളികള്‍ക്കും മലയാളം യുകെ ന്യൂസിന്റെ ഓണാശംസകള്‍!
എടത്വാ: ആന്റപ്പൻ അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള 3-ാം മത് എടത്വാ ജലോത്സവ സംഘാടക സമിതി യോഗം എടത്വാ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു.എടത്വാ ചാരിറ്റബിൾ ഹോസ്പൈസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന അനുമോദന സമ്മേളനത്തിൽ എടത്വാ ടൗൺ ബോട്ട് ക്ലബ് ചെയർമാൻ ബിൽബി മാത്യം കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. എടത്വാ പ്രിൻസിപ്പൽ എസ്.ഐ:സിസിൽ ക്രിസ്ത്യൻ രാജ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഷാജി കറുകത്ര, യൂണിവേഴ്സൽ റിക്കോർഡ് ഫോറം ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള, എസാസ്ക്ക ജനറൽ കൺവീനർ എം.ജെ വർഗീസ് എന്നിവരെ ചടങ്ങിൽ എസ്.ഐ:സിസിൽ ക്രിസ്ത്യൻ രാജ് ആദരിച്ചു. അജിത്ത്അജി കോശി, മിനു തോമസ് ,എൻ.ജെ സജീവ് ,ചെറിയാൻ പൂവക്കാട്ട്,അജയകുമാർ ,കെ.തങ്കച്ചൻ ,കെ.ജിഅജിത്കുമാർ, ജോൺസൺ എം.പോൾ, അജോ ആന്റണി, അനിൽ ജോർജ് ,ജോളി ആന്റണി,സെബാസ്റ്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
സംഘാടക സമിതി ഭാരവാഹികളായി ബിൽബി മാത്യു (പ്രസിഡന്റ്) ,സജീവ് എൻ.ജെ (ചെയർമാൻ), ഡോ. ജോൺസൺ വി. ഇടിക്കുള (ജനറൽ കൺവീനർ),കെ.തങ്കച്ചൻ (ട്രഷറാർ),സിനു രാധേയം, കെ.ബി.അജയകുമാർ,ഷെബിൻ ജോസഫ്, ജോൺസൺ എം പോൾ, പി.ആർ ജയകുമാർ , ജയൻ ജോസഫ് ,മിനു തോമസ്, അജി കോശി ,ചെറിയാൻ പൂവക്കാട്ട് (കൺവീനേഴ്സ്), അജിത്ത് കുമാർ പിഷാരത്ത് (മീഡിയ) എന്നിവരടങ്ങിയ 51 അംഗ കമ്മിറ്റി രൂപികരിച്ചു.
ഇന്ത്യയുടെ വാഹനവിപണിയില്‍ മുമ്പെങ്ങുമില്ലത്ത മന്ദ്യം തുടരുമ്പോഴും ഇന്ത്യയുടെ വാഹന മാമാങ്കമായ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ വാഹന നിര്‍മാതാക്കള്‍ തുടങ്ങിക്കഴിഞ്ഞു. ബിഎംഡബ്ല്യു, ഔഡി, ബജാജ് തുടങ്ങി എതാനും കമ്പനികള്‍ പുതിയ മോഡല്‍ അവതരിപ്പിക്കുന്നില്ലെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും മറ്റ് ഭൂരിപക്ഷം നിര്‍മാതാക്കളുടെയു പ്രതിനിധികള്‍ വാഹനോത്സവത്തില്‍ അണിനിരക്കും.
ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ 2020 ഫെബ്രുവരി ഏഴ് മുതല്‍ 12 വരെയാണ് ഓട്ടോ എക്സ്പോ അരങ്ങേറുക. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടൊയോട്ട, മഹീന്ദ്ര, കിയ, റെനോ, ഹോണ്ട, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികള്‍ക്കൊപ്പം മറ്റ് വമ്പന്‍ കമ്പനികളും അവരുടെ ഭാവി മോഡലുകളും ആശയങ്ങളും എക്സ്പോയില്‍ അവതരിപ്പിക്കും.
ഹ്യുണ്ടായി
ഇന്ത്യന്‍ നിരത്തുകളില്‍ കരുത്ത് തെളിയിച്ച ക്രെറ്റയുടെ പുതിയ പതിപ്പാണ് ഇത്തവണ ഹ്യുണ്ടായിയുടെ ഹൈലൈറ്റ്. ഇതിനുപുറമെ, ഹാച്ച്ബാക്ക് മോഡലായ എലൈറ്റ് ഐ20-യുടെ പുതിയ പതിപ്പും എത്തുന്നുണ്ട്. പുതിയ ഡിസൈനിനൊപ്പം ബിഎസ്-6 എന്‍ജിനുകളും നല്‍കിയായിരുക്കും പുതിയ മോഡലുകള്‍ അവതരിപ്പിക്കുക.
മാരുതി സുസുക്കി
ഇന്ത്യയിലെ വാഹനപ്രേമികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ജിപ്‌സി എസ്‌യുവി (ജിമ്‌നി) യായിരിക്കും ഇത്തവണ മാരുതിയുടെ വജ്രായുധം. ഇതിനൊപ്പം പ്രീമിയം എസ്‌യുവി ശ്രേണിയിലേക്ക് ഒരു പുതിയ മോഡലും നിലവില്‍ നിരത്തിലുള്ള വാഹനങ്ങളുടെ ലിമിറ്റഡ് എഡീഷന്‍ പതിപ്പുകളും മാരുതിയുടെ പവലിയന്‍ സമ്പന്നമാക്കും.
ഹോണ്ട
എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന എച്ച്ആര്‍-വി എന്ന വാഹനമാണ് ഹോണ്ടയുടെ തുറുപ്പുചീട്ട്. എന്നാല്‍, കൂടുതല്‍ വാഹനപ്രേമികള്‍ കാത്തിരിക്കുന്ന ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പും ഹാച്ച്ബാക്ക് മോഡലായ ജാസിന്റെ പുതിയ പതിപ്പും ഹോണ്ട എത്തിക്കുന്നുണ്ടെന്നാണ് സൂചന.
ടാറ്റ മോട്ടോഴ്‌സ്
ഈ ഓട്ടോ എക്‌സ്‌പോ ആഘോഷമാക്കാന്‍ നിരവധി മോഡലുകളാണ് ടാറ്റയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നത്. മിനി എസ്‌യുവി മോഡലായ എച്ച്2എക്‌സ്, ഏഴ് സീറ്റര്‍ എസ്‌യുവി ബുസാര്‍ഡ്, നെക്‌സോണ്‍ ഇലക്ട്രിക് എന്നീ വാഹനങ്ങളാണ് പ്രധാനമായും ടാറ്റ ഒരുക്കിയിരിക്കുന്നത്.
കിയ മോട്ടോഴ്‌സ്
സെല്‍റ്റോസ് എന്ന പ്രീമിയം എസ്‌യുവിയിലൂടെ ഇന്ത്യന്‍ നിരത്തില്‍ പ്രവേശിച്ച കിയ മോട്ടോര്‍സിന്റെ രണ്ടാമത്തെ മോഡലാകാനൊരുങ്ങുന്ന കാര്‍ണില്‍ എന്ന എസ്‌യുവി ഈ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
സ്‌കോഡ-ഫോക്‌സ്‌വാഗണ്‍
ഈ ഓട്ടോഎക്‌സ്‌പോയില്‍ അവതരിപ്പിക്കാനായി നാല് മോഡലുകളാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഒരുക്കുന്നത്. സ്‌കോഡയുടെ ബാഡ്ജിങ്ങില്‍ കാമിക്, കരോഖ് എന്നിവയും ഫോക്‌സ്‌വാഗണ്‍ മേല്‍വിലാസത്തില്‍ ടി-ക്രോസ്, ടിഗ്വാന്‍ എന്നിവയുമാണ് പ്രദര്‍ശനത്തിനെത്തുന്നത്.
ബിജോ തോമസ്
പൂഞ്ഞാർ പനിച്ചിപ്പാറയിൽ ആണ് ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ചത്. യാത്രക്കാരനായ പനിച്ചിപ്പാറ നടുപറമ്പിൽ മോഹനനാണ് (63) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർ വേണു ഗുരുതരമായ നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പൂഞ്ഞാറിൽ നിന്നും പനിച്ചിപ്പാറയിലേക്കു വന്ന ഓട്ടോയിൽ എതിർ ദിശയിൽ നിന്നും വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. പൂഞ്ഞാർ എസ്.എം.വി സ്കൂളിന് മുൻപിൽ ഇന്നലെ രാത്രി ആറുമണിയോട് കൂടി ആണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിൽ വച്ചാണ് യാത്രക്കാരൻ മരണപ്പെട്ടത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി
ഭാര്യയ്ക്ക് കിടന്നുറങ്ങാനായി വിമാനത്തിലെ തന്റെ സീറ്റ് ഒഴിഞ്ഞു നൽകിയ മനുഷ്യനെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങൾ. ഒന്നും രണ്ടുമല്ല, നീണ്ട ആറുമണിക്കൂറാണ് തന്റെ സഹയാത്രികൻ നിന്നതെന്ന് കൺട്രി ലീ ജോൺസൺ എന്ന ട്വിറ്റർ ഹാൻഡിൽ കുറിച്ചു. ചിത്രം പകർത്തിയ ജോൺസൻ ഇതാണ് സ്നേഹമെന്നും കുറിച്ചിരുന്നു.
ഭാര്യയോടുള്ള സ്നേഹത്തെ പ്രശംസിച്ച ട്വിറ്ററേനിയൻസ് ഉദാത്ത സ്നേഹത്തിന്റെ മാതൃകയാണ് ചിത്രത്തിലെ മനുഷ്യനെന്നും പുകഴ്ത്തി. എന്നാൽ ചിലർ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഭർത്താവിനെ ഇങ്ങനെ നിർത്താതെ മടിയിൽ തലവച്ച് കിടന്ന് കൂടെയെന്നും ഭയങ്കര സ്വാർഥയാണ് ഭാര്യയെന്നും മറ്റ് ചിലരും കുറിച്ചു. എന്തായാലും ചിത്രം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ ദമ്പതിമാർ ആരെന്ന് കണ്ടെത്താനുള്ള അന്വേഷണവും സമൂഹ മാധ്യമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
This guy stood up the whole 6 hours so his wife could sleep. Now THAT is love. pic.twitter.com/Vk9clS9cCj
— Courtney Lee Johnson (@courtneylj_) September 6, 2019
ഫുട്ബോള്‍ ലോകകപ്പ് യോഗ്യത മല്‍സരത്തില്‍ ഖത്തറിനെതിരെ ഇന്ത്യയ്ക്ക് വിജയസമാനമായ സമനില. ദോഹയില്‍ നടന്ന മല്‍സരത്തില്‍ ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തറിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മികച്ച സേവുകളാണ് ടീമിന് തുണയായത്. പരുക്കേറ്റ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയില്ലാതെയാണ് ഇന്ത്യയിറങ്ങിയത്.
പരുക്കേറ്റ നായകൻ സുനിൽ ഛേത്രി ഇല്ലാതെ ഇറങ്ങിയ ഇന്ത്യ എത്ര ഗോൾ വാരികൂട്ടുമെന്ന നെഞ്ചിടിപ്പിലായിരുന്നു മത്സത്തിനു മുൻപ് ആരാധകർ. ആ ഭയത്തെ അസ്ഥാനത്താക്കി കളഞ്ഞു ഇന്ത്യൻ വൻമതിൽ ഗുർപ്രീത് സിങ് സന്ധു
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഖത്തർ ഇന്ത്യൻ ഗോൾ മുഖം വിറപ്പിച്ച കൊണ്ടിരുന്നു. അൽമോയിസ് അലിയുടക്കമുള്ളവരുടെ ഷോട്ടുകൾ അണുവിട വ്യത്യാസത്തിൽ ലക്ഷ്യത്തിൽ നിന്നകന്നു. പ്രതിരോധം തകർത്തെത്തിയ പന്തുകൾ തടുത്തിട്ട് ഗുർപ്രീത് അക്ഷരാർത്ഥത്തിൽ ഇന്ത്യയുടെ നായകനായി.
കളിയവസാനിക്കാൻ പത്തു മിനിറ്റു മാത്രം ശേഷിക്കെ ഉദാന്തയുടെ ഷോട്ട് അണുവിട വ്യത്യസത്തിൽ വല തൊടാതെ പോയപ്പോൾ ഗാലറിയൊന്നാകെ നിശബ്ദമായി.ഒടുവിൽ 90 മിനിറ്റിനും ഇഞ്ചുറി ടൈമിനും അപ്പുറം 133 കോടി ജനങ്ങളെ ത്രസിപ്പിച്ച് ഉജ്ജ്വല സമനില.
സുപ്രീംകോടതി വിധിക്ക് പിന്നാലെ കടുത്ത നടപടികളിലേക്ക് ഒരുങ്ങുകയാണ് സർക്കാർ. കൊച്ചി മരടിലെ 5 ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കുക എന്നത് നഗരസഭയ്ക്കും സർക്കാരിനും കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുക. ഇതിനായി നഗരസഭ കണക്കാക്കുന്ന ചെലവ് 30 കോടി രൂപയാണ്. ടെൻഡർ വിളിച്ചാണു കരാർ നൽകേണ്ടത്. ഉത്തരവ് 20 മുൻപു നടപ്പാക്കണമെന്നാണു സുപ്രീം കോടതി അന്ത്യശാസനമെങ്കിലും ടെൻഡർ നടപടി ആരംഭിച്ചിട്ടില്ല. ഫ്ലാറ്റുകൾ ഒറ്റയ്ക്കു പൊളിച്ചുമാറ്റാൻ സാമ്പത്തികശേഷിയില്ലെന്നാണു നഗരസഭയുടെ നിലപാട്.
ഇതു നഗരസഭയുടെ ബാധ്യതയാണെന്നാണു സർക്കാർ വാദം.ഇത്രയും വലിയ കോൺക്രീറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ വൻ സാങ്കേതിക സംവിധാനം വേണ്ടി വരും. മാലിന്യം എങ്ങനെ കൈകാര്യം ചെയ്യുമെന്ന പ്രശ്നവുമുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും വിഷയമാണ്. ചെന്നൈ ഐഐടിയിലെ വിദഗ്ധർ പരിസ്ഥിതി ആഘാത പഠനം നടത്തിയെങ്കിലും റിപ്പോർട്ട് നൽകിയിട്ടില്ല. വിധി നടപ്പാക്കാൻ സുപ്രീം കോടതി നൽകിയ സമയപരിധി 11 ദിവസത്തിനുള്ളിൽ അവസാനിക്കും. 5 അപ്പാർട്മെന്റ് സമുച്ചയത്തിലെ 350 ഫ്ലാറ്റിൽ 1200 പേർ താമസിക്കുന്നുണ്ടെന്നാണു നഗരസഭയുടെ കണക്ക്.
ഈ മാസം 27 ന് പാക്കിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ശ്രീലങ്കന്‍ പര്യടനം അനിശ്ചിതത്തിലായത് ഇന്ത്യയുടെ ഭീഷണിയെ തുടര്‍ന്നാണെന്ന
ആരോപണവുമായി പാകിസ്ഥാന്‍ മന്ത്രി. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരവും അടങ്ങിയ പരമ്പരയാണ് ശ്രീലങ്കന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കാനിരുന്നത്. എന്നാല്‍ ലങ്കന്‍ ടീമില്‍ നിന്ന് ടി20 ടീം നായകന്‍ ലസിത് മലിംഗ, ടെസ്റ്റ് ടീം നായകന്‍ കരുണരത്‌നെ, മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കം പത്ത് താരങ്ങള്‍ ടീമില്‍ നിന്ന് പിന്‍മാറിയതോടെ മത്സരങ്ങളും അനിശ്ചിതത്വത്തിലാകുകയായിരുന്നു.
എന്നാല്‍ പാക് പര്യടനത്തില്‍ നിന്ന് പിന്മാറാന്‍ ശ്രീലങ്കന്‍ കളിക്കാരെ ഇന്ത്യ ഭീഷണിപ്പെടുത്തിയെന്ന പരാമര്‍ശവുമായി പാകിസ്ഥാന്‍ മന്ത്രി ഫവദ് ചൗദരി എത്തിയിരിക്കുകയാണ്. പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഐപിഎല്ലില്‍ കളിപ്പിക്കില്ലെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായാണ് മന്ത്രി ഫവദ് ചൗദരി ആരോപിച്ചത്. ട്വിറ്ററിലൂടെയാണ് പാക് മന്ത്രി ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ നിന്നും അവരെ ബഹിഷ്‌കരിക്കുമെന്ന ഭീഷണി ഇന്ത്യ മുഴക്കിയതായി കമന്റേറ്റര്‍മാര്‍ വഴി താന്‍ അറിഞ്ഞതായി പാക് മന്ത്രി ട്വിറ്ററില്‍ കുറിക്കുന്നു.
വിലകുറഞ്ഞ തന്ത്രമാണ് ഇത്. കായികത്തിലും, ബഹിരാകാശത്ത് വരേയും കാണിക്കുന്ന ഈ യുദ്ധതല്‍പരതയെ അപലപിക്കേണ്ടതുണ്ട്. ഇന്ത്യന്‍ കായിക മേഖലയില്‍ നിന്നുള്ളവരുടെ വിലകുറഞ്ഞ നടപടിയായി പോയി ഇതെന്നും പാക് മന്ത്രി ട്വിറ്ററില്‍ പറയുന്നു. ഏകദിന, ട്വന്റി20 നായകന്മാര്‍ ഉള്‍പ്പെടെ പിന്മാറിയെങ്കിലും മറ്റ് കളിക്കാരെ ഉള്‍പ്പെടുത്തി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമിനെ തെരഞ്ഞെടുത്തു. ശ്രീലങ്കന്‍ കായിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമാവും ടീമിനെ പ്രഖ്യാപിക്കുക.
‘കൊച്ച് പോയത് നാന്‍ അറിഞ്ഞിട്ടേയില്ല, നാന്‍ പോയാലും എന്‍ കൊച്ചിനെ വിടില്ലായിരുന്നു, ഇത് സത്യാണ്’. പറയുന്നത് മൂന്നാറിന് സമീപം രാജമലയില്‍ ജീപ്പില്‍ നിന്നും തെറിച്ചുവീണ ഒന്നര വയസ്സുകാരിയുടെ അമ്മ സത്യഭാമയാണ്. കുഞ്ഞിനെ അശ്രദ്ധമായി പരിപാലിച്ച മാതാപിതാക്കള്‍ക്കെതിരെ അടിമാലി പോലീസും ബാലാവകാശ കമ്മിഷനും കേസെടുത്തതിനെ തുടര്‍ന്ന് വിവിധ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. എന്നാല്‍ ജീപ്പിന്റെ മുന്നിലിരുന്നവര്‍ കൊച്ച് പിന്നിലാണെന്നും പിന്നിലിരുന്നവര്‍ മുന്നിലൈണെന്നും കരുതി പോരികയായിരുന്നെന്ന് കുട്ടിയുടെ അച്ഛന്‍ സബീഷ് വ്യക്തമാക്കി. കമ്പിളിക്കണ്ടത്ത് വന്നപ്പോഴും സത്യമായിട്ടും കൊച്ചിനെ കാണാനില്ലെന്ന് അറിഞ്ഞത്. ഉണര്‍ന്നപ്പോള്‍ മുമ്പിലാണ് കുട്ടിയെന്നാണ് ആദ്യം കരുതിയതെന്ന് സത്യഭാമ പറയുന്നു. കുട്ടി കൂടെയില്ലെന്ന് അറിഞ്ഞപ്പോഴുണ്ടായ വിഷമം പറയാനാകില്ല. രണ്ട് ദിവസമായി യാത്രയിലായിരുന്നു. യാത്രക്ഷീണവും അതിനൊപ്പം തലവേദനയ്ക്ക് ഗുളിക കഴിച്ചതും കൊണ്ടായിരിക്കും ഉറങ്ങിപ്പോയത്. കൊച്ച് താഴെ വീണത് അറിഞ്ഞില്ല, അറിഞ്ഞെങ്കില്‍ താനും എടുത്ത് ചാടിയേനെ. കാണാനില്ലെന്ന് അറിഞ്ഞപ്പോള്‍ വിഷമം സഹിക്കാനായില്ലെന്നും ബോധംകെട്ടു വീണെന്നും സത്യഭാമ പറയുന്നു.
ഗുളിക കഴിക്കുമ്പോള്‍ ചേട്ടായിയുടെ അച്ഛന്റെ കയ്യിലായിരുന്നു കുഞ്ഞ്. മറയൂരെത്തിയപ്പോള്‍ ചേട്ടത്തിയുടെ വീട്ടില്‍ പോയി. അവിടെ നിന്നും രാജമലയിലെത്തുന്നതിന് കുറച്ച് മുമ്പാണ് തന്റെ കയ്യില്‍ കുഞ്ഞിനെ തന്നതെന്നും സത്യഭാമ ഓര്‍ത്തെടുക്കുന്നു. കുഞ്ഞിന് പാലുകൊടുത്തുകൊണ്ടിരുന്നപ്പോള്‍ കൊച്ച് ഉറങ്ങിപ്പോകുകയും ചെയ്തു. അതുകഴിഞ്ഞ് കൊച്ചെങ്ങനെയോ ഊര്‍ന്ന് പോയി. അത് താന്‍ അറിഞ്ഞതുമില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. പിന്നെ തനിക്കൊന്നുമറിയില്ല. കമ്പിളിക്കണ്ടത്തെത്തിയപ്പോള്‍ അമ്മയോട് കുഞ്ഞിനെ ചോദിക്കുമ്പോഴാണ് കുഞ്ഞ് വണ്ടിയിലില്ലെന്ന് അറിഞ്ഞത്. വിഷമം കാരണം താന്‍ അപ്പോള്‍ തന്നെ ബോധംകെട്ട് വീണു.
അപ്പോഴാണ് വെള്ളത്തൂവല്‍ പോലീസ് പട്രോളിംഗിനായി അതുവഴി വന്നത്. ഇവരില്‍ നിന്നും വിവരമറിഞ്ഞ പോലീസ് ഉടന്‍ തന്നെ മൂന്നാര്‍ പോലീസുമായി ബന്ധപ്പെട്ടു. വെള്ളത്തൂവല്‍ പോലീസില്ലായിരുന്നെങ്കില്‍ തന്റെ കുഞ്ഞിനെ ലഭിക്കില്ലായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഇടപെടലില്‍ തനിക്ക് നന്ദിയുണ്ടെന്നും ഈ അമ്മ പറയുന്നു.
മൂന്നാറില്‍ ഒന്നരവയസ്സുകാരി ജീപ്പില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കുമെതിരെ അടിമാലി പോലീസ് കേസെടുത്തു. ബാലനീതി പ്രകാരം കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കത്തതിനാണ് കേസ്. സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
അടിമാലി കമ്പിളിക്കണ്ടം സ്വദേശികളായ സബീഷിന്റെയും സത്യഭാമയുടെയും 13 മാസം പ്രായമുമുള്ള കുട്ടിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രാജമല അഞ്ചാം മൈലില്‍ വച്ചാണ് കുട്ടി ജീപ്പില്‍ നിന്നും തെറിച്ചു വീണത്. റോഡില്‍ വീണ കുട്ടി ഇഴഞ്ഞ് ചെക്ക്‌പോയിന്റിലേക്ക് തന്നെ നീങ്ങിയതിനാലാണ് രക്ഷപ്പെട്ടത്. അതേസമയം കുട്ടി ജീപ്പിലില്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത് മൂന്ന് മണിക്കൂറിന് ശേഷം അമ്പത് കിലോമീറ്റര്‍ അകലെ കമ്പിളിക്കണ്ടത്ത് വച്ചാണ്.
സതീഷും സത്യഭാമയും ഞായറാഴ്ച പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങവെ രാത്രി 10 മണിയോട് കൂടിയാണ് സംഭവം നടന്നത്. വളവു തിരിയവെ മാതാവിന്റെ കൈയില്‍ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ട് പോവുകയും ചെയ്തു. രാജമലയിലെ അഞ്ചാം മൈലില്‍ വച്ചായിരുന്നു സംഭവം.
രാത്രി കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാര്‍ സിസി ക്യാമറയിലൂടെ റോഡില്‍ ചെക്പോസ്റ്റിന്റെ ഭാഗത്ത് എന്തോ ഇഴഞ്ഞു നടക്കുന്നത് കാണുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. കുട്ടിക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനെ വിവരമറിയിക്കുകയും ചെയ്തു. വാര്‍ഡന്റെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ പിന്നീട് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചു.
പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തുകയും, വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന വേളയില്‍ കുട്ടി ഇല്ലെന്ന് തിരിച്ചറിയുകയും ജീപ്പില്‍ അന്വേഷിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. വെള്ളത്തൂവല്‍ സ്റ്റേഷിനില്‍ നിന്നും മൂന്നാറിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോളാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് കുട്ടിയെ കൈമാറുകയായിരുന്നു.
അതേസമയം പോലീസ് നടപടികളെ നിയമപരമായി നേരിടുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു. കുഞ്ഞ് എങ്ങനെ നഷ്ടപ്പെട്ടുവെന്ന് അറിയില്ലെന്ന് അച്ഛന്‍ സബീഷ് പറഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞ് വിഷമം സഹിക്കാനാകാതെ താന്‍ ബോധം കെട്ടുവീണുവെന്ന് സത്യഭാമ അറിയിച്ചു.