Latest News

ഭൂമി ഡേറ്റാ ബാങ്കിൽ നിന്നു മാറ്റുന്നതിനായി കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ചങ്ങനാശേരി കൃഷി ഫീൽഡ് ഓഫിസർ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. കൊല്ലം ആലുംമൂട് മണ്ഡലം ജംക്‌ഷനിൽ തിരുവോണം വീട്ടിൽ വസന്തകുമാരിയെ ആണു വിജിലൻസ് ഡിവൈഎസ്പി എൻ.രാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ തുകയ്ക്കു പുറമേ കണക്കിൽപെടാത്ത 55,000 രൂപയും ഇവരുടെ പക്കൽ നിന്നു വിജിലൻസ് സംഘം പിടിച്ചെടുത്തു. 3 ഫോണുകളും 5 സിം കാർഡുകളും ഇവരുടെ ബാഗിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.

ചങ്ങനാശേരി സ്വദേശിയുടെ ഭൂമി കൃഷിഭൂമിയായാണു രേഖകളിലുള്ളത്. ഇതു കരഭൂമിയാക്കി മാറ്റി നൽകണമെന്ന ആവശ്യവുമായി കൃഷി ഓഫിസിൽ എത്തിയപ്പോൾ ഭൂമി രേഖകളിൽ മാറ്റി നൽകുന്നതിനായി 2 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നു വസന്തകുമാരി ആവശ്യപ്പെട്ടുവെന്നാണു പരാതി. എന്നാൽ, പണം നൽകാൻ സ്ഥലം ഉടമ വിസമ്മതിച്ചതോടെ 50,000 രൂപ തന്നാൽ മതിയെന്നായി. അതു തന്നെ രണ്ടു ഗഡുക്കളായി നൽകിയാൽ മതിയെന്നും പറഞ്ഞുവത്രേ. തുടർന്നാണു സ്ഥലം ഉടമ പരാതിയുമായി വിജിലൻസ് ഉദ്യോഗസ്ഥരെ സമീപിച്ചത്.

വിജിലൻസ് സംഘം നൽകിയ ഫിനോഫ്തലിൻ പൗഡർ ഇട്ട നോട്ടുകളുമായി ഇന്നലെ എത്തിയ സ്ഥലം ഉടമയുടെ ബന്ധു ഫോണിൽ ബന്ധപ്പെട്ടപ്പോള്‍, ‘ഓഫിസിലേക്കു വരേണ്ട, മറ്റു ജീവനക്കാർ കാണും’ എന്നു വസന്തകുമാരി പറഞ്ഞു. ഒന്നാം നിലയിലെ ഓഫിസിൽ നിന്നു താഴത്തെ നിലയിലേക്കുള്ള പടികൾ ഇറങ്ങിവന്ന് വസന്തകുമാരി 25,000 രൂപ കൈപ്പറ്റുകയായിരുന്നു. ഉടൻ തന്നെ സമീപത്തു കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ വസന്തകുമാരിയെ പിടികൂടി. തുടർന്ന് കൃഷി ഓഫിസിൽ നടത്തിയ പരിശോധനയിൽ ഫയലുകളിൽ വ്യാപകമായ കൃത്രിമം കണ്ടെത്തി.

നേരത്തേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വസന്തകുമാരിക്കെതിരെ വകുപ്പുതല നടപടിക്കു വിജിലൻസ് ശുപാർശ നിലനിൽക്കെയാണു കൈക്കൂലിക്കേസിൽ പിടിയിലായത്. ടാക്സ് ഓഫിസർ സി.ബിജുകുമാർ, ഇക്കണോമിക്സ് റിസർച് ഓഫിസർ അഭിലാഷ് കെ.ദിവാകർ, വിജിലൻസ് ഡിവൈഎസ്പി മനോജ് കുമാർ, വിജിലൻസ് സിഐമാരായ വി.നിഷാദ് മോൻ, റിജോ പി.ജോസഫ്, എസ്.ബിനോജ്, എസ്ഐമാരായ കെ.സന്തോഷ്, വിൻസന്റ് കെ.മാത്യു, ഉദ്യോഗസ്ഥരായ തോമസ് ജോസഫ്, അനിൽ കുമാർ, അജിത് ശങ്കർ, പ്രദീപ്, കെ.ഒ.വിനോദ്, സന്തോഷ് കുമാർ, തുളസീധരക്കുറുപ്പ്, ജിജുമോൻ, കെ.എൻ.സാജൻ, ലേഖാകുമാരി, കെ.കെ.ഷീന, സി.എസ്.തോമസ്, ബിജു, ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ ഇന്നു കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

വസന്തകുമാരി സഹായത്തിനായി ചെത്തിപ്പുഴയിലുള്ള ഒരു സ്ത്രീയെ കൃഷി ഓഫിസില്‍ നിയമിച്ചിരുന്നു. ഇവര്‍ക്കുള്ള ശമ്പളം സ്വന്തം നിലയ്ക്കാണു നല്‍കിയിരുന്നത്. വിജിലന്‍സ് സംഘം എത്തുമ്പോള്‍ ഇവരും ഓഫിസില്‍ ഉണ്ടായിരുന്നു. ഈ സ്ത്രീയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൃഷി ഓഫിസിലെ ഫയലുകള്‍ കണ്ടെത്തി.

അനധികൃതമായി കണ്ടെത്തിയ പണം മകന്റെ കോളജ് ഫീസടയ്ക്കുന്നതിനു വേണ്ടിയാണ് ഓഫിസിൽ സൂക്ഷിച്ചിരുന്നതെന്നാണു വസന്തകുമാരി നല്‍കിയ വിശദീകരണം. ചില ഫയലുകൾ ഷെൽഫിൽ നിന്നു മാറ്റി പ്രത്യേകം സൂക്ഷിച്ചിരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

മാസങ്ങൾക്കു മുൻപു നഗരസഭാ കൗൺസിൽ യോഗത്തിൽ പതിവായി ഹാജരാകാതിരുന്നതിനെക്കുറിച്ചു വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ വസന്തകുമാരി കൗണ്‍സില്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയതു വാര്‍ത്തയായിരുന്നു. നേരത്തേയും രേഖകള്‍ ശരിയാക്കുന്നതിനു വസന്തകുമാരി പണം ആവശ്യപ്പെട്ടെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശവും പ്രചരിച്ചിരുന്നു.

ബേക്കറി നടത്തുന്ന ആളാണെന്നാണു സ്ഥലം ഉടമ വസന്തകുമാരിയോടു പറഞ്ഞിരുന്നത്. ഇതോടെ കൈക്കൂലിയുടെ ആദ്യഗഡു കൈമാറാന്‍ വരുമ്പോള്‍ പണത്തിനൊപ്പം 2 പാക്കറ്റ് റസ്ക് കൂടി കൊണ്ടുവരണമെന്നു വസന്തകുമാരി സ്ഥലം ഉടമയോട് ആവശ്യപ്പെട്ടു. സ്ഥലം ഉടമയുടെ ബന്ധു പണത്തിനു പുറമേ റസ്കുമായാണ് എത്തിയത്.

ന്യൂഡൽഹി: ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ അത്യാഹിത വാർഡിനു സമീപമാണ് തീപിടിത്തമുണ്ടായത്. ആളുകളെ വാർഡിൽനിന്നും ഒഴിപ്പിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.  കെട്ടിടത്തിലെ ആദ്യത്തെ നിലയിലാണ് തീപിടിത്തം ആരംഭിച്ചത്. ഇവിടെനിന്നും രണ്ടാം നിലയിലേക്കും പുക ഉയർന്നു. മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി എയിംസിൽ ചികിത്സയിലുണ്ട്. എന്നാൽ അദ്ദേഹം മറ്റൊരു കെട്ടിടത്തിലാണുള്ളത്.

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കായികപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി അത്ലറ്റിക് താരം മുഹമ്മദ് അനസ് അര്‍ജുന അവാര്‍ഡിന് അര്‍ഹനായി. പാരാ അത്ലറ്റ് ദീപാ മാലിക്കും ഗുസ്തി താരം ബജ്രംഗ് പൂനിയയും രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിനും അര്‍ഹരായി.

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിട്ടുള്ള താരമാണ് അനസ്. മിക്‌സഡ് റിലേയില്‍ സ്വര്‍ണവും 400 മീറ്ററില്‍ വെള്ളിയും അനസ് നേടിയിരുന്നു. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് അനസ്. സ്വപ്‌ന ബര്‍മ്മന്‍, തേജീന്ദര്‍ പാല്‍, അജയ് ഠാക്കൂര്‍, രവീന്ദ്ര ജഡേജ, പൂനം യാദവ് എന്നിവരടക്കമുള്ളവര്‍ക്കാണ് അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചത്.

വിമല്‍കുമാര്‍ (ബാഡ്മിന്റണ്‍) സന്ദീപ് ഗുപ്ത (ടേബിള്‍ ടെന്നീസ്), മോഹിന്ദര്‍ സിംഗ് ധില്യണ്‍ (അത്ലറ്റിക്സ്), മെര്‍സ്ബാന്‍ പട്ടേല്‍ (ഹോക്കി), രംഭീര്‍ സിംഗ് ഖോഖര്‍ (കബഡി), സഞ്ജയ് ഭരദ്വാജ്( ക്രിക്കറ്റ്) എന്നിവരെ ദ്രോണാചാര്യ അവാര്‍ഡിനും ശുപാര്‍ശ ചെയ്തു.

മലയാളി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ ചന്ദ് പുരസ്‌കാരത്തിന് ശുപാര്‍ശ. ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളിയാണ് ഫ്രെഡറിക്. കായിക രംഗത്തെ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് നിര്‍ദ്ദേശം. 1972 ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഹോക്കിയില്‍ വെങ്കലം നേടുന്നത്. ഈ ടീമിന്റെ വല കാത്തത് മാനുവലായിരുന്നു.

പുരസ്‌കാരങ്ങളുടെ പൂര്‍ണ്ണപട്ടിക

ഗുരുത്വാകര്‍ഷണ നിയമം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് ആരാണ്? സര്‍ ഐസക് ന്യൂട്ടന്‍ എന്നായിരിക്കും യാതൊരു ശങ്കയുമില്ലാതെ ഏതൊരാളും നല്‍കുന്ന ഉത്തരം. എന്നാല്‍ ന്യൂട്ടനേക്കാളും മുന്‍പ് ഭൂഗുരത്വാകര്‍ഷണത്തെ കുറിച്ച് സംസാരിച്ചത് ഇന്ത്യയിലെ വേദങ്ങളാണെന്നാണ് കേന്ദ്ര മന്ത്രി രമേഷ് പോഖ്രിയാല്‍ നിഷാങ്ക് പറയുന്നത്.

പുരാതന ഇന്ത്യയിലെ ശാസ്ത്രത്തെ കുറിച്ച് ഐഐടികളും എന്‍ഐടികളും കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ശിക്ഷ സന്‍സ്‌ക്രിതി ഉത്തന്‍ ന്യാസ് സംഘടിപ്പിച്ച ഗ്യാനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഐഐടികളുടേയും എന്‍ഐടികളുടേയും ഡയറക്ടര്‍മാരും വേദിയിലുണ്ടായിരുന്നു.

”ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമെല്ലാം ലോകത്ത് മറ്റാരാളേക്കാളും ഒരുപാട് മുന്‍പിലാണ് ഇന്ത്യയെന്ന് പറയുമ്പോള്‍ ഇന്നത്തെ യുവാക്കള്‍ എന്നെ ചോദ്യം ചെയ്യും. എന്താണ് പറയുന്നതെന്ന് ചോദിക്കും. നമ്മള്‍ യോഗയെ കുറിച്ച് പറയുമ്പോള്‍ ആളുകള്‍ പരിഹസിക്കും. പണ്ട് ഉണ്ടായിരുന്നതൊന്നും യുവാക്കള്‍ക്ക് നല്‍കാനായിട്ടില്ല. നമ്മുടെ അറിവ് അവരുമായി പങ്കുവെക്കുന്നതില്‍ എവിടെയോ പരാജയപ്പെട്ടു” അദ്ദേഹം പറഞ്ഞു.

”നമ്മള്‍ പറയുന്ന ചരകനും ആര്യഭടനുമൊക്കെ ഉണ്ടായിരുന്നുവെന്നും ന്യൂട്ടന്‍ പറയും മുമ്പേ നമ്മുടെ വേദങ്ങള്‍ ഗുരുത്വാകര്‍ഷണത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും നമുക്ക് തെളിയിക്കണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്മ ലിസിയുടെ പാത പിന്തുടര്‍ന്ന കല്യാണി പ്രിയദര്‍ശന്‍ ഇപ്പോള്‍ അഭിനയരംഗത്ത് സജീവമാണ്. ബിഗ്ബജറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ കല്യാണിക്ക് കഴിഞ്ഞു. ഇപ്പോള്‍ പ്രിയദര്‍ശന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുകയാണ്. മലയാളത്തില്‍ കല്യാണിയുടെ ആദ്യ ചിത്രമാണിത്.

ചിത്രത്തില്‍ കല്യാണിയുടെ ഷൂട്ട് പൂര്‍ത്തിയായി. ഇനി അച്ഛന്റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്നാണ് കല്യാണി പറയുന്നത്. കാരണം, ഇഷ്ടമില്ലാഞ്ഞിട്ടല്ല. പേടിയാണ് കല്യാണിക്ക്. എനിക്ക് അച്ഛന്റെ ഒപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ ഒട്ടും ആഗ്രഹമില്ലെന്നാണ് കല്യാണി പറയുന്നത്.

ഏതാണ്ട് ബോധം പോവുന്ന അവസ്ഥയിലായിരുന്നു ഞാന്‍. സെറ്റ് മുഴുവനും എന്റെ ഹൃദയമിടിപ്പ് കേള്‍ക്കാം. മലയാളം എനിക്ക് വളരെ എളുപ്പമുള്ള ഭാഷയാണ്. പക്ഷേ അച്ഛന്‍ മൈക്ക് പിടിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് ഒരു വരി പോലും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് ഇരുവര്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്നെനിക്ക് മനസ്സിലായി.

എന്റെ ആദ്യ ഷോട്ടിന് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുണ്ടായിരുന്നു. മരയ്ക്കാറിലെ വേഷം അച്ഛനോട് ചോദിച്ചു വാങ്ങുകയായിരുന്നെന്നും കല്യാണി പറഞ്ഞു. തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്.

കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം കൂടി ലഭിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. 20 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തിരച്ചിലിനായി ഇന്ന് ജിപിആർ സംവിധാനം എത്തിക്കും. ദുരിതത്തിൽ അകപ്പെട്ടവരെ ശാശ്വതമായി സർക്കാർ പുനരധിവാസിപ്പിക്കുമെന്ന് മന്ത്രി എ. കെ. ബാലൻ കാവളപ്പാറയിൽ പറഞ്ഞു.

ജിപിആർ സംവിധാനം എത്തുന്നതോടെ തിരച്ചിലിന്റെ വേഗം കൂടുമെന്നാണ് പ്രതീക്ഷ. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തുന്ന റഡാർ സംവിധാനം റോഡ് മാർഗം കവളപ്പാറയിൽ എത്തിക്കും. 6 ശാസ്ത്രജ്ഞരും ഒപ്പമുണ്ടാകും.

മണ്ണുമാന്തി യാന്ത്രം ഉപയോഗിച്ചുള്ള തിരച്ചിൽ കൂടുതൽ ദുഷ്ക്കരമാവുകയാണ്. ഈ ഘട്ടത്തിലാണ് റഡാർ സംവിധാനം എത്തുന്നത്. സംസ്ഥാന സർക്കാർ മതിയെന്ന് പറയുന്നത് വരെ ദേശീയ ദുരന്ത നിവാരണ സേന തിരച്ചിൽ തുടരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും ഉറപ്പ് നൽകി. ഭൂചലന മേഖലയിൽ ഫലപ്രദമായി ഉപയോഗിച്ച് വിജയിച്ചിട്ടുള്ള ജിപിആർ എന്ന റഡാർ സംവിധാനം ഉരുൾപൊട്ടൽ മേഖലയിൽ ഫലപ്രദമാകുമോ എന്നാണ് ഇനി അറിയേണ്ടത്

ചെന്നൈ: മുന്‍ ഇന്ത്യന്‍ താരം വി.ബി.ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് തെളിയുകയായിരുന്നു. 57 വയസായിരുന്നു ചന്ദ്രശേഖറിന്.

ഞായറാഴ്ച രാത്രിയാണ് ചന്ദ്രശേഖറിനെ ചെന്നൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദ്രശേഖറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയൽപേട്ടിലെ ആശുപത്രിയിലേക്കു മാറ്റി. ചന്ദ്രശേഖറിന് ഒരു ക്രിക്കറ്റ് ലീഗ് ടീം ഉണ്ടായിരുന്നുവെന്നും ഇതുണ്ടാക്കിയ സാമ്പത്തിക നഷ്ടത്തില്‍ വളരെ അസ്വസ്ഥനായിരുന്നുവെന്നും കുടുംബം പറഞ്ഞു. തമിഴ്‌നാട് ക്രിക്കറ്റ് ലീഗിൽ വിബി കാഞ്ചി വീരൻസ് എന്ന ടീമിന്റെ ഉടമയായിരുന്നു ചന്ദ്രശേഖര്‍. ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് പരിശീലനവും നല്‍കുന്നുണ്ടായിരുന്നു.

ടീമിന് വേണ്ടി മൂന്ന് കോടി അദ്ദേഹം നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് ബാങ്ക് നോട്ടീസ് വന്നു. ഇതുകൂടാതെ മറ്റു കടങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മരണം നടക്കുന്നതിന് തൊട്ടുമുമ്പ് കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് അറിയിച്ചു. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹം കടുത്ത സമ്മർദം അനുഭവിച്ചിരുന്നു. ധാരാളം കടബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. ക്രിക്കറ്റ് ക്ലബ്ബിന്റെ നടത്തിപ്പിനായി സ്വന്തം വീടും അദ്ദേഹം പണയം വച്ചിരുന്നു.

1988 ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ചന്ദ്രശേഖറുടെ അരങ്ങേറ്റം. 1988 നും 1990 നും ഇടയിൽ ഏഴ് ഏകദിനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1987-88 സീസണിൽ 551 റൺസുമായി തമിഴ്നാടിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. 56 പന്തിൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാനായിരുന്നു ചന്ദ്രശേഖർ. അക്കാലത്തെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയവരില്‍ ഒരാള്‍. 81 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 10 സെഞ്ചുറികളുമായി 43.09 ശരാശരിയിൽ 4999 റൺസ് നേടി. 237 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. വിരമിച്ച ശേഷം ദേശീയ സെലക്ടറായി സേവനമനുഷ്ഠിച്ച ചന്ദ്രശേഖർ 2012-13 സീസണിൽ തമിഴ്‌നാട് ടീമിനെ പരിശീലിപ്പിച്ചു. 2008 ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം ഡയറക്ടറായിരുന്നു.

 

കവളപ്പാറയിൽ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവർ അതിവേഗം മരിക്കാനാണ് സാധ്യതയെന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ . മഞ്ചേരി മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാരാണു മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സഞ്ജയ്, ഡോക്ടര്‍ അജേഷ്, ഡോക്ടര്‍ പാര്‍ഥസാരഥി, ഡോ. ലെജിത്ത് എന്നിവരാണു സംഘത്തിലുള്ളത്. ടൗണിലെ മസ്ജിദുല്‍ മുജാഹിദ്ദീന്‍ പള്ളിയിലെ പ്രാര്‍ഥനാമുറിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്.

ഭാരമുള്ള എന്തോ ഒന്നു ദേഹത്തു വന്നടിഞ്ഞ രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ശ്വസിക്കാന്‍ പറ്റാതെ, മണ്ണിനടിയില്‍ പെട്ട് 15 സെക്കന്റുകള്‍ കൊണ്ട് അവര്‍ മരിച്ചിട്ടുണ്ടാകും.മിക്കവരുടെയും വായില്‍ മണ്ണും ചെളിയും കാണപ്പെട്ടിരുന്നു. പലതും ജീര്‍ണിച്ചിരുന്നു. ചിലതില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഒരുപാട് വേദന സഹിച്ചായിരിക്കില്ല അവര്‍ മരിച്ചത്. അതു മാത്രമാണ് ആശ്വാസം.’- ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞു. ഇതുവരെ മുപ്പതോളം പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. അബോധാവസ്ഥയിലാകും പലരുടെയും മരണമെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നു.

പല മൃതദേഹങ്ങളും ജീര്‍ണിച്ചതിനാലും എണ്ണം കൂടുതലായതിനാലും രാത്രി വൈകിയും പോസ്റ്റ്മോര്‍ട്ടം നീണ്ടുപോകുന്നുണ്ടെന്ന് അവര്‍ പറയുന്നു. അവര്‍ ഏറ്റവുമധികം നന്ദി പറയുന്നത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സ്ഥലം വിട്ടുതന്ന പള്ളിക്കമ്മിറ്റിക്കാര്‍ക്കാണ്.നാട്ടുകാരും വോളണ്ടിയേഴ്സും പൊലീസുമെല്ലാം എല്ലാക്കാര്യങ്ങള്‍ക്കും സഹകരിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു.

ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും.
ചതുപ്പ് പ്രദേശങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ഏഴുപേർക്കായി തെരച്ചിൽ തുടരുന്ന പുത്തുമലയിലും റഡാർ എത്തിക്കാനാണ് ശ്രമം.

ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ട്. മന്ത്രി എ കെ ബാലൻ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിക്കും. പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ. മഴ മാറി നിൽക്കുന്നതും തെരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട്.

മുൻ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‍ലിയുടെ ആരോഗ്യനില അതീവ ഗുരുതരം. മരുന്നുകളോട് ജയ്റ്റ്ലി പ്രതികരിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. കേന്ദ്രമന്ത്രിമാരായ അമിത് ഷായും ഹർഷവർദ്ധനുമടക്കമുള്ളവർ ദില്ലി എയിംസിലെത്തി ജയ്റ്റിലിയെ സന്ദർശിച്ചു. ജയ്റ്റ്ലി ഇപ്പോൾ വെന്‍റിലേറ്ററിലാണ്.

ഈ മാസം 9-ാം തീയതിയാണ് ആരോഗ്യ നില മോശമായതിനെ തുട‍ർന്ന് ജയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് വർഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലാണ് ജയ്റ്റ്ലി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാലാണ് കഴിഞ്ഞ ലോക്സഭ തെര‍ഞ്ഞെടുപ്പിലടക്കം ജയ്റ്റ്ലി മത്സരിക്കാതിരുന്നത്.

Copyright © . All rights reserved