ഇന്ത്യന്‍ സൈന്യവും ചൈനീസ് ആര്‍മിയും ലഡാക്കിലെ പാന്‍ഗോംഗ് തടാകത്തിനടുത്ത് ഒരു പകല്‍ നീണ്ടു നിന്ന സംഘര്‍ഷം ഏറ്റുമുട്ടലില്‍ എത്തുന്നതിന് മുമ്പ് പിന്മാറി. ഇന്ത്യന്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘പാന്‍ഗോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് ഇന്ത്യന്‍ ആര്‍മിയും ചൈനീസ് ആര്‍മിയും ഏറ്റുമുട്ടലോളം എത്തുകയുണ്ടായി. ഇരുരാജ്യങ്ങളുടെ സേനകളുടെ പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തിയതിന് ശേഷം ഇത് അവസാനിച്ചു. ഇരുസേനകളും ഇന്നലെ നടന്ന പ്രതിനിധി ചര്‍ച്ചകള്‍ക്ക് ശേഷം ഏറ്റുമുട്ടലില്‍ നിന്ന് പിന്‍വാങ്ങി: ഇന്ത്യന്‍ ആര്‍മി’ എന്നായിരുന്നു ട്വീറ്റ്.

ഇന്ത്യന്‍ സൈനികര്‍ ബുധനാഴ്ച രാവിലെ പാഗോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് പട്രോളിംഗ് നടത്തുകയായിരുന്നു. ചൈനീസ് സൈനികര്‍ അവരെ തടഞ്ഞത്തോടെയാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. ഇരുസൈന്യത്തിന്റെ ബോട്ടുകള്‍ തമ്മില്‍ തടാകത്തില്‍ നിലയുറപ്പിച്ചിരിക്കുന്നതും മറ്റുമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

 

തിബറ്റ് മുതല്‍ ലഡാക്ക് വരെ നീളുന്ന പാഗോംഗ് തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. തിബറ്റ് ചൈനയുടെ കീഴിലായതുകൊണ്ടുതന്നെ ചൈനീസ് സൈന്യം തന്നെയാണ് ആ ഭാഗവും നിയന്ത്രിക്കുന്നത്. മുമ്പും ഈ ഭാഗത്ത് ചൈനീസ് സൈന്യവും ഇന്ത്യന്‍ ആര്‍മിയും തമ്മില്‍ സംഘര്‍ഷ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. 2017-ല്‍ ഇരു രാജ്യങ്ങളിലെ സൈനികര്‍ പരസ്പരം ഭീഷണിപ്പെടുത്തുന്നതും തമ്മില്‍ തള്ളുന്നതും കല്ലെറിയുന്നതും സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

എന്‍ഡിടിവി പുറത്തുവിട്ട വീഡിയോ കാണാം..