ദില്ലി: സാനിറ്ററി നാപ്കിനുകള്‍ സംസ്കരിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. പ്ലാസ്റ്റികും കൃത്രിമ വസ്തുക്കളും ചേര്‍ത്തുണ്ടാക്കുന്ന സാനിറ്ററി പാഡുകള്‍ മണ്ണില്‍ ലയിക്കാനും നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരും. ഈ സാഹചര്യത്തിലാണ് പ്രകൃതി സൗഹാര്‍ദ്ദപരവും പലതവണ ഉപയോഗിക്കാന്‍ കഴിയുന്നതുമായ പാഡുകളുടെ ആവശ്യകത വര്‍ധിക്കുന്നത്. ഉപയോഗശേഷം സാനിറ്ററി നാപ്കിനുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായകരമാകുകയാണ് ദില്ലി ഐഐടി വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച വാഴനാരില്‍ നിന്നുള്ള സാനിറ്ററി പാഡുകള്‍.
വാഴനാരില്‍ നിന്നും നിര്‍മ്മിച്ച ആ സാനിറ്ററി നാപ്കിന്‍ രണ്ടുവര്‍ഷം വരെ ഈടുനില്‍ക്കും. വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കി 120 തവണ വരെ ഉപയോഗിക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകതയെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. രണ്ട് പാഡുകളടങ്ങുന്ന പാക്കറ്റിന് 199 രൂപയാണ് വില. ദില്ലി ഐഐടിയുടെ സംരംഭമായ സാന്‍ഫി വഴി അവസാന വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ അര്‍ചിത് അഗര്‍വാള്‍, ഹാരി ഷെറാവത് എന്നിവര്‍ ചേര്‍ന്ന് അധ്യാപകരുടെ സഹായത്തോടെ വികസിപ്പിച്ചെടുത്തതാണ് ഈ നാപ്കിനുകള്‍.
കട്ടി കുറഞ്ഞതാണെങ്കിലും സുരക്ഷിതമാണ് ഇത്തരം നാപ്കിനുകള്‍. പുതിയ നാപ്കിന്‍ നിര്‍മ്മാണ രീതിക്ക് പേറ്റന്‍റ് കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത വാഴനാരില്‍ നിന്നുള്ള സാനിറ്ററി പാഡുകള്‍ സംസ്കരിക്കാനും ബുദ്ധിമുട്ടില്ലെന്നും അര്‍ചിത് അഗര്‍വാള്‍ പറഞ്ഞു.
മുൻപിൽ കുതിച്ചെത്തിയ അകമ്പടി വാഹനങ്ങളുടെ മുന്നിലേക്ക് അവർ കൈനീട്ടി. രണ്ടു വാഹനങ്ങളും നിർത്തിയില്ല. മൂന്നാമതെത്തിയ വാഹനം നിർത്തി. കാത്തിരുന്ന ആ വ്യക്തിയുടെ കയ്യിലേക്ക് പനിനീർപൂക്കൾ നീട്ടി ആ കുഞ്ഞുങ്ങൾ ഒാടിയടുത്തു.അവരുടെ ടീച്ചർ മാർക്കൊപ്പം. എല്ലാ പൂക്കളും നെഞ്ചോട് ചേർത്ത ശേഷം അത് സമ്മാനിച്ച കുഞ്ഞുങ്ങളെയും അവരുടെ എംപി ചേർത്ത് നിർത്തി. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ ഹൃദ്യമായ നിമിഷങ്ങളാണ് ഇൗ പ്രൈമറി ക്ലാസ് കുട്ടികൾ സമ്മാനിച്ചത്. അവസാനം കുട്ടികൾക്കൊപ്പം ചിത്രവുമെടുത്താണ് രാഹുൽ മടങ്ങിയത്.
കോടതിയിൽ വിധി പറയുന്ന സമയം നട്ടാശേരിയിലെ വാടകവീട്ടിൽ കെവിന്റെ ഫോട്ടോയ്ക്കു മുന്നിൽ മെഴുകുതിരി കൊളുത്തി പ്രാർഥനയോടെ കഴിയുകയായിരുന്നു മാതാപിതാക്കളായ ജോസഫും മേരിയും. കെവിന്റെ ഇളയ സഹോദരി കൃപയും അവരോടൊപ്പമുണ്ടായിരുന്നു. നീനുവിനെ ജീവിതത്തിൽ ഒപ്പം കൂട്ടിയതിനു കെവിനു പകരം നൽകേണ്ടിവന്നതു സ്വന്തം ജീവനായിരുന്നു. ആ ജീവനൊപ്പം ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും ഇല്ലാതെയായി.
രാവിലെ മുതൽ കെവിന്റെ വീട്ടിൽ വൈദ്യുതി മുടങ്ങിയിരുന്നു. വിധി അറിയാൻ ടിവി കാണാൻ പറ്റാത്ത സ്ഥിതിയായിരുന്നു. പക്ഷേ കൃത്യസമയത്തു വൈദ്യുതി വന്നു. 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം എന്നത് ചാനലിൽ തെളിഞ്ഞിട്ടും വികാരഭേദമില്ലാതെ ജോസഫ് ഇരുന്നു. കെവിന്റെ ഫോട്ടോയുടെ അരികിൽ നിന്നു മാറാതെ നിന്ന മേരിയും കൃപയും കരയാൻ തുടങ്ങി. വീട്ടിലേക്കു ഫോണിൽ കോളുകൾ വന്നു തുടങ്ങി. ആദ്യമൊന്നും പറയാൻ ജോസഫ് തയാറായില്ല. പുറത്തു കാത്തുനിൽക്കുന്ന മാധ്യമപ്രവർത്തകരോടു പ്രതികരിക്കാൻ അൽപനേരം കഴിഞ്ഞ് അദ്ദേഹം മുറ്റത്തേക്കിറങ്ങി.
പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടിയെന്നായിരുന്നു ആദ്യ പ്രതികരണം. മുഖ്യപ്രതികൾക്കു വധശിക്ഷ കിട്ടുമെന്നു കരുതിയിരുന്നതായി പറഞ്ഞ ജോസഫ് അതു ലഭിക്കാത്തതിലുള്ള നിരാശയും പങ്കുവച്ചു. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പറഞ്ഞു. അന്നത്തെ എസ്പി ഹരി ശങ്കറും പ്രോസിക്യൂഷൻ വിഭാഗവും അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഒരുപാടു പിന്തുണ നൽകി. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്– ജോസഫ് പറഞ്ഞു.
‘‘ഒത്തിരി പ്രതീക്ഷകളോടെ വളർത്തിയതാ മകനെ… ഇങ്ങനെയൊരു അവസ്ഥ വരുമെന്നു കരുതിയില്ല. പ്രതികൾക്കു കിട്ടിയ ശിക്ഷ കൃത്യമാണോ കുറവാണോ എന്നൊന്നും അറിയില്ല. കേസിന്റെ വാദം കേൾക്കാൻ കോടതിയിൽ പോയ രണ്ടു വട്ടവും ചിരിച്ചു കളിച്ചു നിൽക്കുന്ന പ്രതികളുടെ മുഖങ്ങളാണു കണ്ടത്. അതിനാൽ, പിന്നീട് അതു കാണാൻ പോകാൻ തോന്നിയില്ല. തകർന്നുപോകുമ്പോൾ അവന്റെ കല്ലറയ്ക്കരികിൽ ചെന്നിരിക്കും. നീനു എന്നും വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിക്കാറുണ്ട്. ജീവിതത്തിൽ അന്നും ഇന്നും പ്രാർഥന മാത്രമേ ഉള്ളൂ’’– കെവിന്റെ അമ്മ മേരി പറഞ്ഞു.
കെവിന്റെ ഭാര്യയായ നീനുവിനെ കെവിന്റെ മാതാപിതാക്കൾ സ്വന്തം മകളെപ്പോലെ കരുതി സംരക്ഷിക്കുന്നുണ്ട്. നീനു ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തിനായി ബെംഗളൂരുവിലെ കോളജിൽ പഠിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുകയാണു കെവിന്റെ ഇളയ സഹോദരി കൃപ. കൃപയാണു മാതാപിതാക്കൾക്കു താങ്ങും തണലുമായി കൂടെയുള്ളത്. കെവിനെക്കുറിച്ചുള്ള കണ്ണീരോർമകളുമായാണു ഇന്നും ആ കുടുംബം ജീവിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത് ജോൺ ചാൾസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ സെപ്റ്റംബർ 20ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിവച്ചു.
‘സരവെടി’ എന്ന പേരിൽ താൻ എഴുതിയ തിരക്കഥ മോഷ്ടിച്ചതാണ് കെ.വി ആനന്ദിന്റെ കാപ്പാൻ എന്നാണ് ജോൺ ആരോപിക്കുന്നത്. ചിത്രത്തിലെ പല സംഭാഷണങ്ങളും തന്റെ തിരക്കഥിലെ തനി പകർപ്പാണെന്നും ജോൺ പറയുന്നു. ഓഗസ്റ്റ് 20നാണ് ഹർജി ഫയൽ ചെയ്തത്. 2017 ജനുവരിയിൽ, സംവിധായകൻ കെ.വി ആനന്ദിന് താൻ തിരക്കഥ വായിച്ചു കൊടുത്തിട്ടുണ്ടെന്നും, എന്നാൽ ഇതേപ്പറ്റി പിന്നീട് കെ.വി ആനന്ദിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, എന്നാൽ രണ്ടു വർഷത്തിന് ശേഷം കാപ്പാന്റെ ടീസർ എത്തിയപ്പോൾ തന്റെ തിരക്കഥയുമായുള്ള സാമ്യം ഞെട്ടിക്കുന്നതായിരുന്നെന്നും ജോൺ ഹർജിയിൽ പറയുന്നു.
‘സരവെടി’ യിൽ, റിപ്പോർട്ടറായ തന്റെ നായകൻ, നദീ ജലം പങ്കിടുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നുവെന്നും കപ്പാനിലും നായകൻ പ്രധാനമന്ത്രിയോട് ഇതേ ചോദ്യം ഉന്നയിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ടീസറിൽ നിന്നുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, സിനിമയും കഥയും ഒരേ തന്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം ആരോപിക്കുന്നു.
സിനിമ, ടെലിവിഷൻ, മീഡിയ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ 10 വർഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്ന ഹർജിക്കാരൻ, സിനിമയുടെ അണിയറ പ്രവർത്തകർ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിക്കുന്നു.
സിനിമയുടെ റിലീസിന് കോടതിയിൽ ഇടക്കാല ഉത്തരവ് തേടിയ ജോൺ, രചയിതാവെന്ന നിലയിൽ തന്റെ പേര് ചിത്രത്തോടൊപ്പം പ്രദർശിപ്പിക്കണമെന്നും പകർപ്പവകാശ ഫീസ് നൽകണമെന്നും വാദികളോട് (സംവിധായകനും നിർമ്മാതാക്കൾക്കും) ഉത്തരവിടാൻ കോടതിയോട് അഭ്യർത്ഥിച്ചു.
തിങ്കളാഴ്ച കേസ് വാദം കേട്ട ജസ്റ്റിസ് കൃഷ്ണസ്വാമി അടുത്ത വാദം സെപ്റ്റംബർ നാലിലേക്ക് മാറ്റി. സംവിധായകൻ കെ വി ആനന്ദും നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസും ഈ ആരോപണങ്ങൾ നിഷേധിച്ചു.
മോഹൻലാലും സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് സയേഷയാണ്. നടൻ ആര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ നിര്‍ണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.
നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹന്‍ലാല്‍. 2014 ല്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ‘ജില്ല’യാണ് മോഹന്‍ലാലിന്റെ അവസാന തമിഴ് ചിത്രം.
ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ മഴക്കാടുകള്‍ക്ക് പുറമേ ആഫ്രിക്കയിലും കാട്ടു തീ പടരുന്നതായി നാസ. നാസയുടെ ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (എഫ്.ഐ.ആര്‍.എം.എസ്) തത്സമയ ഭൂപടത്തില്‍ ആഫ്രിക്കയിലും കാട്ടുതീ പടരുന്നതായി വ്യക്തമാക്കുന്നു.
കോംഗോയുടെ തെക്കുഭാഗത്തുനിന്നും ദക്ഷിണാഫ്രിക്ക വരെ നീണ്ടുകിടക്കുന്ന കാടുകളിലാണ് തീ പടരുന്നതായി നാസ ചൂണ്ടിക്കാണിക്കുന്നത്. കോംഗോ ബേസിന്‍ എന്നറിയപ്പെടുന്ന ഈ കാടുകള്‍ ഭൂമിയുടെ രണ്ടാം ശ്വാസകോശമെന്നാണ് അറിയപ്പെടുന്നത്.
തെന്നിന്ത്യന്‍ നായികയായിരുന്ന സൗന്ദര്യയുടെ അകാല മരണം വേദനിപ്പിക്കുന്ന ഓര്‍മ്മയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, വിമാനാപകടത്തിലാണ് സൗന്ദര്യയുടെ വിയോഗം. ഇന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍ നായകന്മാരുടെയെല്ലാം നായികയായി തിളങ്ങിയിരുന്നു ഈ തെന്നിന്ത്യന്‍ സുന്ദരി. മരണത്തിന് മുമ്പ് സൗന്ദര്യ അവസാനമായി പറഞ്ഞ കാര്യങ്ങള്‍ ദുഖത്തോടെ ഓര്‍ത്തെടുക്കുകയാണ തമിഴ് സംവിധായകന്‍ ആര്‍ വി ഉദയകുമാര്‍.
ചന്ദ്രമുഖിയുടെ കന്നഡ റീമേക്കില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു താരത്തിന്റെ അകാലമരണം. ഇപ്പോഴിതാ, ചന്ദ്രമുഖി തന്റെ അവസാന സിനിമയായിരിക്കുമെന്ന് സൗന്ദര്യ തന്നെ വിളിച്ചുപറഞ്ഞിരുന്നതായാണ് സംവിധായകന്‍ ഉദയകുമാര്‍ വെളിപ്പെടുത്തുന്നത്. തണ്ടഗന്‍ എന്ന പുതിയ ചിത്രത്തിന്റെ ഓഡി. ലോഞ്ചിനിടെയാണ് ഉദയകുമാര്‍ തന്റെ മനസ്സില്‍ ഇതുവരെ സൂക്ഷിച്ചിരുന്ന കാര്യം വെളിപ്പെടുത്തുന്നത്.
സൗന്ദര്യയെ സിനിമയിലേക്ക് കൊണ്ടുവന്നത് ഞാനാണ്. എന്നെ അണ്ണന്‍ എന്നാണ് അവള്‍ വിളിച്ചിരുന്നത്. ആദ്യമൊക്കെ എനിക്കത് ഇഷ്ടമായിരുന്നില്ല. മറ്റുളളവരുടെ മുമ്പില്‍വെച്ച് സര്‍ എന്ന് വിളിക്കണമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അധികം വൈകാതെ ഞാന്‍ അവളെ സഹോദരിയായി കാണാന്‍ തുടങ്ങി. എന്നെ അണ്ണാ എന്നു തന്നെ അവള്‍ വിളിക്കുകയും ചെയ്തു. എന്നോട് പ്രത്യേക ആദരവും സ്‌നേഗവും ഉണ്ടായിരുന്നു അവള്‍ക്ക്.
ചന്ദ്രമുഖിയുടെ കന്നഡ റീമേക്കില്‍ സൗന്ദര്യ അഭിനയിച്ചിരുന്നു. സിനിമ കഴിഞ്ഞ് അവള്‍ എന്നെ വിളിച്ചു. ഇതെന്റെ അവസാന ചിത്രമായിരിക്കും. ഇനി അഭിനയിക്കുന്നുണ്ടാവില്ല. രണ്ട് മാസം ഗര്‍ഭിണിയാണെന്ന് പറഞ്ഞു. എന്നോടും ഭാര്യയോടും അന്ന് ഫോണില്‍ മണിക്കൂറുകളോളം സംസാരിച്ചു. അടുത്ത ദിവസം രാവിലെ ടെലിവിഷന്‍ ഓണ്‍ ആക്കിയപ്പോള്‍ സൗന്ദര്യ വിമാനപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്തയാണ് കണ്ടത്.
സൗന്ദര്യ ക്ഷണിച്ച ഒരു ചടങ്ങിനും പോകാന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് അവരുടെ സംസ്‌കാര ചടങ്ങിനാണ് ഞാന്‍ പോകുന്നത്. ഞാന്‍ അവരുടെ വീട്ടില്‍ പോയി. ഭംഗിയുളള അവരുടെ വീട് കണ്ടു. വീടിനകത്ത് പ്രവേശിച്ചപ്പോള്‍ എന്റെ വലിയൊരു ചിത്രം ചുമരില്‍ തൂക്കിയിട്ടിരിക്കുന്നത് കണ്ട് കരച്ചില്‍ അടക്കാനായില്ല- ഉദയകുമാര്‍ പറഞ്ഞു.
ബർലിൻ: ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗന്റെ എക്കാലത്തെയും മികച്ച മേധാവി ഫെർഡിനാൻഡ് പീഷ് (82) അന്തരിച്ചു. ഹോട്ടലിൽ കുഴഞ്ഞുവീണ പീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഉർസുല പീഷ് മാധ്യമങ്ങളെ അറിയിച്ചു. ഞായറാഴ്ച രാത്രി ബവേറിയയിലെ റോസെൻഹൈമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നിലധികം വിവാഹം കഴിച്ചിട്ടുള്ള പീഷിന് 12 മക്കളുണ്ട്.
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കന്പനിയെ ചെയർമാൻ പദവി ഏറ്റെടുത്ത ശേഷം ലോകത്തിലെ മുൻനിരയിലേക്ക് എത്തിച്ച ശക്തനായ ഭരണാധികാരിയായിരുന്നു പീഷ്. അതുകൊണ്ടുതന്നെയാണ് കാറുകളോടും അവ നിർമിക്കുന്ന ജീവനക്കാരോടുമുള്ള അഭിനിവേശത്തെ മുൻനിർത്തി മിസ്റ്റർ ഫോക്സ്വാഗണ് എന്ന വിശേഷണം കന്പനി അദ്ദേഹത്തിനു നല്‍കിയത്. 1937 ഏപ്രിൽ 17ന് വിയന്നയിൽ ജനിച്ച പീഷ് 1993 മുതൽ 2002 വരെ ഫോക്സ്വാഗന്റെ ചെയർമാനായിരുന്നു. അതിനുശേഷം 2015 വരെ സൂപ്പർവൈസറി ബോർഡിന്റെ തലവനായി. കന്പനിയുടെ പുകമറയായി ഇപ്പോഴും നിലനിൽക്കുന്ന ഡീസൽഗേറ്റ് അഴിമതി ഉയർന്നപ്പോഴാണ് അദ്ദേഹം കന്പനിയിൽനിന്നു വിരമിച്ചത്.
ബീറ്റിലിന്റെ നിർമാതാവും ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയുടെ സ്ഥാപകനുമായ ഫെർഡിനാൻഡ് പോർഷെയുടെ ചെറുമകനാണ് പീഷ്. പോർഷെ കന്പനിയിൽ 1960 കളുടെ തുടക്കത്തിൽ പീഷ് തന്റെ കരിയർ ആരംഭിച്ചു. തുടർന്ന് 1972ൽ ഒൗഡിയിലേക്കു മാറി, അഞ്ചു വർഷത്തിനു ശേഷം 1988ൽ അതിന്റെ ചെയർമാനായി. ഇതിനുശേഷമാണ് ഫോക്സ്വാഗൺ ഗ്രൂപ്പ് ഔഡി ഏറ്റെടുക്കുന്നത്. പീഷിന്റെ കാലഘട്ടത്തിൽ കന്പനി കാർ വില്പനയിൽ റിക്കാർഡുകൾ സൃഷ്ടിച്ചിരുന്നു. വോക്സ്വാഗന്റെയും ഒൗഡിയുടെയും പുതിയ ഉത്പന്നങ്ങളാണ് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയത്.
ദുബായ്: യുഎയിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചെന്ന കേസിൽ ഒത്തുതീർപ്പ് നീളുന്നു. കോടതിക്കുപുറത്ത് കേസ് ഒത്തുതീർപ്പാക്കണമെങ്കിൽ തനിക്ക് ആറുകോടി രൂപ നൽകണമെന്ന് പരാതിക്കാരനായ നാസിൽ ആവശ്യപ്പെട്ടു. അതേസമയം, മൂന്നുകോടി രൂപയേ നൽകാനാകൂവെന്ന് തുഷാറും അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ നാസിൽ തയാറായില്ല. ഇതിനിടെ തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. സുഹൃത്തായ യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയിൽ സമർപ്പിച്ച് ജാമ്യവ്യവസ്ഥയിൽ ഇളവ് നേടാനാണ് ശ്രമം. ഇതിനായി കോടതിയിൽ അപേക്ഷ സമർപ്പിക്കും.ചെക്ക് കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള തുഷാറിന്റെ ശ്രമം പാളിയ സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം.
ഇസ്ലാമാബാദ്: ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടയ്ക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്നു പാക്കിസ്ഥാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി. പാക്കിസ്ഥാന്റെ കരമാർഗമുള്ള ഇന്ത്യ-അഫ്ഗാനിസ്ഥാൻ വ്യാപാരത്തിനു നിരോധനമേർപ്പെടുത്തുന്നതും പരിഗണിക്കുന്നതായി ചൗധരി പറഞ്ഞു.
അലിഗഡ്: ഡൽഹിയിൽനിന്നെത്തിയ ചാർട്ടേഡ് വിമാനം യുപിയിലെ അലിഗഡിനു സമീപം എയർസ്ട്രിപ്പിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തകർന്നുവീണു. പൈലറ്റ് ഉൾപ്പെടെ ആറു പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ധനിപുരിലെ വിമാനത്താവളത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഡൽഹിയിൽനിന്നു ടെക്നീഷനുമായി എത്തിയ ചെറുവിമാനമാണ് തകർന്നത്. ലാൻഡിംഗിനിടെ വിമാനം ഹൈടെൻഷൻ വൈദ്യുതലൈനിൽ തട്ടിയെന്നും പ്രവർത്തന സജ്ജമല്ലാത്ത റൺവേയിൽ വിമാനമിറക്കാനുള്ള പൈലറ്റിന്റെ തിടുക്കമാണ് അപകടത്തിനു വഴിവച്ചതെന്നും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് രഞ്ജിത് സിംഗ് പറഞ്ഞു.