ന്യൂഡൽഹി: കർണാടകയിലെ സഖ്യസർക്കാർ വീണതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ജനാധിപത്യവും സത്യസന്ധതയും കർണാടകയിലെ ജനങ്ങളും പരാജയപ്പെട്ടെന്നു രാഹുൽ പറഞ്ഞു. അന്നു കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുലിന്റെ താത്പര്യത്തിലാണു കർണാടകയിൽ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസർക്കാർ രൂപീകരിച്ചത്. ആദ്യ ദിവസം മുതൽ കർണാടകയിലെ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തെ നിക്ഷിപ്ത താത്പര്യക്കാർ ലക്ഷ്യമിട്ടിരുന്നു. അകത്തും പുറത്തുമുള്ള ഇത്തരക്കാരുടെ അധികാരവഴിയിലെ തടസമായും ഭീഷണിയായും സഖ്യസർക്കാരിനെ അവർ കണ്ടു. അവരുടെ അത്യാഗ്രഹം വിജയിച്ചിരിക്കുന്നു. ജനാധിപത്യവും സത്യസന്ധതയും കർണാടകയിലെ ജനങ്ങളും പരാജയപ്പെട്ടു- രാഹുൽ ട്വീറ്റ് ചെയ്തു.
ബിജെപിക്കെതിരേ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. എല്ലാം വിലയ്ക്കു വാങ്ങാനും എല്ലാവരെയും ഭീഷണിപ്പെടുത്താനും കഴിയില്ലെന്നു ബിജെപി ഒരിക്കൽ തിരിച്ചറിയുമെന്നും അന്ന് ബിജെപിയുടെ കള്ളത്തരങ്ങൾ വെളിവാക്കപ്പെടുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. അതുവരെ, രാജ്യത്തെ ജനങ്ങൾ ബിജെപിയുടെ അളവില്ലാത്ത അഴിമതിയും ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെ ആസൂത്രിതമായ തകർച്ചയും ജനങ്ങൾ സഹിക്കേണ്ടിവരും. ദശകങ്ങുടെ അധ്വാനവും ത്യാഗവും കൊടുത്തു കെട്ടിപ്പടുത്ത ഒരു ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതും ഇതിനൊപ്പമുണ്ടാകുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
പതിന്നാലു മാസത്തിനൊടുവിലാണു കുമാരസ്വാമി സർക്കാർ വീണത്. കർണാടകത്തിൽ 2018 മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമുണ്ടായിരു ന്നില്ല. തുടർന്ന് 104 അംഗങ്ങളുള്ള ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനെത്തുടർന്ന് നാലു ദിവസത്തിനുശേഷം ബി.എസ്. യെദിയൂരപ്പ രാജിവച്ചു. തുടർന്നായിരുന്നു കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സർക്കാർ അധികാരമേറ്റത്. ബിജെപിയിൽനിന്നു നിരന്തരം ഭീഷണിയുണ്ടായിരുന്നെങ്കിലും പലപ്പോഴും മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറിന്റെ ഇടപെടലാണു സർക്കാരിനെ രക്ഷിച്ചത്. ഭരണപക്ഷത്തെ 16 (കോണ്‍ഗ്രസ് 13, ജെഡിഎസ്-3) എംഎൽഎമാർ രാജിവച്ചതോടെയായിരുന്നു ഇക്കുറി സർക്കാർ പ്രതിസന്ധിയിലായത്.
പിറന്ന കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ട് മൂന്നുപേർ. കോൽക്കത്തയിലെ ആശുപത്രിയിലാണു വിചിത്ര സംഭവം. വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കി മൂവരില്‍ ഒരാൾ യുവതിയുടെ ഭർതൃസ്ഥാനവും കുഞ്ഞിന്റെ പിതൃത്വവും ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങൾക്കു പരിഹാരമായത്. ശനിയാഴ്ച പ്രസവവേദനയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുപത്തൊന്നുകാരി ഞായറാഴ്ച രാത്രിയിൽ പെണ്‍കുഞ്ഞിനു ജൻമം നൽകി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്പോൾ യുവതിക്കൊപ്പം ഭർത്താവെന്നു പറഞ്ഞ യുവാവാണ് രേഖകളിൽ ഒപ്പിട്ടത്. എന്നാൽ യുവതി കുഞ്ഞിനെ പ്രസവിച്ചതിനു പിന്നാലെ പിതൃത്വം അവകാശപ്പെട്ടു മറ്റൊരു യുവാവെത്തി.
ഇതോടെ ആശുപത്രിയിൽ തർക്കമായി. ഈ സമയം അബോധാവസ്ഥയിലായിരുന്നു പെണ്‍കുട്ടി. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ആശുപത്രി അധികൃതരും പോലീസും യുവാക്കളോടു നിർദേശിച്ചു. രണ്ടാമതെത്തിയ യുവാവ് ഉടൻ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കി. ഇതോടെ ആദ്യം പെണ്‍കുട്ടിക്ക് ഒപ്പമെത്തിയ യുവാവ് നൈസായിട്ട് ഒഴിവായി. എന്നാൽ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആളല്ല മകളുടെ ഭർത്താവെന്നു പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതോടെ വീണ്ടും തർക്കമായി. ഒടുവിൽ സത്യാവസ്ഥ അറിയാൻ യുവതിക്കു ബോധം വരുംവരെ പോലീസ് കാത്തിരുന്നു. ഈ സമയമാണ് കുഞ്ഞിന്റെ അച്ഛനാണ് എന്നവകാശപ്പെട്ട് മറ്റൊരാൾ കൂടി ആശുപത്രിയിൽ എത്തുന്നത്. താൻ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിട്ടില്ലെന്നും പക്ഷേ കുഞ്ഞിന്റെ അച്ഛൻ താനാണെന്നും മൂന്നാമൻ അവകാശപ്പെടുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടിക്കു ബോധം തെളിഞ്ഞു.
വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ആളാണ് യഥാർഥ ഭർത്താവെന്നും അദ്ദേഹം തന്നെയാണു കുഞ്ഞിന്റെ അച്ഛനെന്നും യുവതി മൊഴി നൽകി. ഇതോടെ പ്രശ്നങ്ങൾക്ക് ഏകദേശ പരിഹാരമായി. പിന്നീടാണ് ഈ നാടകത്തിനു പിന്നിലെ കഥ വെളിപ്പെടുന്നത്. കൊച്ചിന്റെ അച്ഛനായ യുവാവുമായി പെണ്‍കുട്ടിക്കു നേരത്തെ ബന്ധമുണ്ടായിരുന്നു. പബ്ബിൽ വച്ചുള്ള ബന്ധം വളർന്നതോടെ പെണ്‍കുട്ടി ഗർഭിണിയായി. എന്നാൽ വിവാഹത്തിന് കൂടുതൽ സമയം വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി ബലാത്സംഗക്കേസ് നല്കി. ഈ കേസിൽ യുവാവ് ജയിലിലായി. പിന്നീട് പുറത്തിറങ്ങിയശേഷം കഴിഞ്ഞ ഏപ്രിലിലാണ് “ഭർത്താവ്’ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത്. ഈ വിവാഹം യുവാവിന്റെ വീട്ടുകാർ അംഗീകരിച്ചില്ല. ഇതോടെ ഇരുവരും വെവ്വേറെ താമസം തുടങ്ങി. കഴിഞ്ഞ ദിവസം യുവതിയുടെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടാണ് താൻ അച്ഛനായ കാര്യം യുവാവ് അറിയുന്നത്.
ഇതോടെ ആശുപത്രിയിൽ എത്തി കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെടുകയായിരുന്നു. കുഞ്ഞിന്റെ അച്ഛൻ എന്നവകാശപ്പെട്ട് രംഗത്തെത്തിയ മറ്റു രണ്ടു പേരുമായുള്ള യുവതിയുടെ ബന്ധം സംബന്ധിച്ചു വ്യക്തതയില്ല.
വിമാനത്തില്‍ വച്ച് മറ്റൊരു സ്ത്രീയെ നോക്കിയ കാമുകന്റെ തല ലാപ്ടോപ്പ് കൊണ്ട് അടിച്ചുപൊട്ടിച്ച് കാമുകി. വിമാനം പുറപ്പെടാന്‍ നിമിഷങ്ങള്‍ ഉള്ളപ്പോഴാണ് സംഭവം. അടിപിടി രൂക്ഷമാകുകയും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തതോടെ ദമ്പതികളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു.മിയാമിയില്‍ നിന്നും ലോസ് ഏഞ്ചലസിലേയ്ക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത വിമാനത്തിനുള്ളിലായിരുന്നു സംഭവം.
കാമുകന് മറ്റൊരു സ്ത്രീയെ നോക്കിയതില്‍ പ്രകോപിതയായി യുവതി കയ്യിലിരുന്ന ലാപ്ടോപ്പുകൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. വിമാനത്തില്‍ കയറുമ്പോള്‍ തന്നെ പങ്കാളികള്‍ തമ്മില്‍ വഴക്കായിരുന്നു. വിമാനത്തിലെ ഉദ്യോഗസ്ഥര്‍ ഇവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.
തര്‍ക്കം മൂത്തതോടെ കയ്യിലിരുന്ന ലാപ്ടോപ്പുകൊണ്ട് കാമുകന്റെ തലയ്ക്കടിച്ചതിനൊപ്പം മുഷ്ടി ചുരുട്ടി നിരവധി തവണ ഇടിക്കുകയും ചെയ്തിരുന്നു. മറ്റൊരു യാത്രക്കാരന് പകര്‍ത്തിയ ഈ കലഹത്തിന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് താരത്തിന് പരുക്കേറ്റിരുന്നു. ജോ വാട്സ് എന്ന സ്റ്റണ്ട് താരത്തിനാണ് പരുക്കേറ്റത്. ഇയാള്‍ അബോധവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. ആക്ഷൻ രംഗങ്ങളില്‍ വിൻ ഡീസലിന്റെ ഡ്യൂപ്പായിട്ട് അഭിനയിക്കുന്ന താരമാണ് ജോ വാട്സ് എന്നും റിപ്പോര്‍ട്ടുണ്ട്.
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ ഒമ്പതാം ചിത്രം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. വാര്‍ണര്‍ ബ്രദേഴ്സിന്റെ ലീവ്സ്ഡെന്നിലെ സ്റ്റുഡിയോയിലെ സെറ്റില്‍ ചിത്രീകരണം നടക്കവേ ഉയരത്തില്‍ നിന്ന് വീണാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. നേരത്തെയും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയുടെ ചിത്രീകരണത്തിനിടെ അപകടമുണ്ടായിട്ടുണ്ട്.
ട്രിപ്പിള്‍ എക്സ് സിനിമയുടെ ചിത്രീകരണത്തിനിടെ ഹാരി ഒ കോണര്‍ അപകടത്തില്‍ പെട്ട് മരിച്ചിരുന്നു. 2013ല്‍ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് നടൻ പോള്‍ വാക്കര്‍ മരിച്ചത്. വാഹനാപകടത്തിലായിരുന്നു പോള്‍ വാക്കര്‍ മരിച്ചത്.
ലോര്‍ഡ്സ്: വെള്ളക്കുപ്പായത്തിലെ പരമ്പരാഗത ശക്തികള്‍ എന്ന വിളിപ്പേരുള്ള ഇംഗ്ലണ്ടിന് അത്ര നല്ല ദിനമായിരുന്നില്ല ലോര്‍ഡ്സില്‍. ഏകദിന ലോകകപ്പ് നേട്ടവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിനെ ഏക ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ അയര്‍ലന്‍ഡ് അത്ഭുത പ്രകടനവുമായി എറിഞ്ഞൊതുക്കി. അഞ്ച് വിക്കറ്റ് നേട്ടവുമായി പേസര്‍ ടിം മുര്‍ത്താഗ് ആണ് ഇംഗ്ലണ്ടിനെ ചെറിയ സ്കോറില്‍ തളയ്ക്കുന്നതിന് നേതൃത്വം നല്‍കിയത്.
മുര്‍ത്താഗിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് മറ്റൊരു പ്രധാന്യം കൂടിയുണ്ട്. ആദ്യമായാണ് ടെസ്റ്റില്‍ ഒരു അയര്‍ലന്‍ഡ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. ഒന്‍പത് ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരെ പവലിയനിലേക്ക് മടക്കിയത്. ഓപ്പണര്‍മാരായ റോറി ബേണ്‍സ്, ജേസന്‍ റോയ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോണി ബെയര്‍സ്റ്റോ, ക്രിസ് വോക്സ്, മൊയിന്‍ അലി എന്നിവരാണ് മുര്‍ത്താഗിന് മുന്നില്‍ കീഴടങ്ങിയത്.
മുര്‍ത്താഗ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 23.4 ഓവറില്‍ 85 റണ്‍സില്‍ പുറത്തായി. 23 റണ്‍സെടുത്ത ജോണ്‍ ഡെന്‍ലിയാണ് ടോപ് സ്കോറര്‍. ഓലി സ്റ്റോണ്‍(19), സാം കറന്(18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡെയര്‍ മൂന്നും റാന്‍കിന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
രാജ്യത്ത് തുടരുന്ന ആൾക്കൂട്ട ആക്രമണങ്ങളും മതത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖർ അടക്കമുളളവര്‍ കത്തയച്ചു. സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, നടി രേവതിയുമുൾപ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേരാണ് കത്തയച്ചത്.
ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. റാം എന്നത് ഭൂരിപക്ഷ സമുദായത്തിന്റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിർത്തേണ്ടതുണ്ടെന്നും 23-ാം തീയതി അയച്ച തുറന്ന കത്തിൽ ആവശ്യപ്പെടുന്നു. രാമചന്ദ്ര ഗുഹ, ശ്യാം ബെനഗൽ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായിക അപർണ സെൻ, നടി കൊങ്കണ സെൻ ശർമ്മ, സൗമിത്രോ ചാറ്റർജി, മണിരത്നം, അനുരാധ കപൂര്‍, അതിഥി ബസു, അമിത് ചൗധരി എന്നിവരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
‘ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു, അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി ഉണ്ടാകുന്ന സംഭവ വികാസങ്ങളിൽ അതിയായ ഉത്കണ്ഠയുണ്ട്. ഇന്ത്യ മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നു. ജാതി, മത, വർഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും തുല്യരാണ്. ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കണം,” കത്തിൽ ചൂണ്ടിക്കാട്ടുന്നു.
‘നിർഭാഗ്യവശാൽ ഇന്ന്, ജയ് ശ്രീറാം എന്നത് ഒരു മനുഷ്യനെ തല്ലിക്കൊല്ലാനുള്ള ഒരു പോർവിളിയായി മാറിയിരിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രാമനാമം പവിത്രവും പാവനവുമായാണ് കരുതി പോരുന്നത്. ആ പേര് ഇനിയും മോശമാക്കാൻ അനുവദിക്കരുത്. ഇതിന് ഒരു അറുതി വരുത്തണം. 2009 ജനുവരി ഒന്നിനും, 2018 ഒക്ടോബർ 29നും ഇടയ്ക്ക് രാജ്യത്ത് മതവുമായി ബന്ധപ്പെട്ട് 254 കൊലകളാണ് നടന്നത്.
ദലിതർക്കെതിരെ 840 അക്രമസംഭവങ്ങളാണ് 2016ൽ മാത്രം സംഭവിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങൾ ഇതിനെതിരെ എന്ത് നടപടിയെടുത്തു?” സിനിമാപ്രവർത്തകർ കത്തിലൂടെ മോദിയോട് ചോദിക്കുന്നു. കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നവരെ, ‘അർബൻ നക്സൽ’ എന്നും ദേശവിരുദ്ധർ എന്നും നാമകരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇവർ കത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്നത്തെക്കാലത്ത് പ്രശസ്തിക്ക് വേണ്ടി എന്തും ചെയ്യുന്ന ആളുകൾ ഏറെയാണ് . അങ്ങനെ ഇൻസ്റ്റാഗ്രാം വഴി പ്രശസ്തയായിരിക്കുകയാണ് ബ്രിട്ടീഷുകാരി ബെൽ ഡെൽഫീന്റേതും. 4.5 മില്ല്യൻ ഫോളോവേഴ്സിനെയാണ് ചുരുങ്ങിയ കാലംകൊണ്ട് ബെൽ നേടിയത് .തന്റെ ‘ദാഹിക്കുന്ന’ ആരാധകരെ തൃപ്തിപ്പെടുത്താൻ താൻ കുളിക്കുന്ന വെള്ളം ഇൻസ്റ്റാഗ്രാമിലൂടെ വിൽപ്പനയ്ക്ക് വച്ചു ബെൽ . സെക്കൻഡുകൾ കൊണ്ടുതന്നെ സംഗതി വിറ്റുപോവുകയും ചെയ്തു .ബെല്ലിന്റെ ഒരു ജാർ ‘കുളിവെള്ള’ത്തിന്റെ വില 2039 രൂപയാണ് . ഈ വെള്ളം കുടിക്കാൻ പാടില്ലെന്ന് ബെൽ പറഞ്ഞിരുന്നുവെങ്കിലും നിരവധി പേർ ഇത് അകത്താക്കുന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഇൻസ്റ്റാഗ്രാമിൽ നിയമങ്ങൾക്ക് എതിരാണ് ബെല്ലിന്റെ പ്രവൃത്തിയെന്ന് ചൂണ്ടിക്കാട്ടി .ഈ 19 വയസുകാരിയെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിൽ നിന്നും ബാൻ ചെയ്തു.
എന്നാൽ ബെല്ലിന്റെ യൂട്യൂബ്, ട്വിറ്റർ അക്കൗണ്ടുകൾ ഇപ്പോഴും നിലവിലുണ്ട്. അശ്ളീല വെബ്സൈറ്റായ പോൺഹബ്ബിലെ അക്കൗണ്ട് വഴിയാണ് ബെൽ തുടക്കത്തിൽ പ്രശസ്തി നേടിയത്. അൽപ്പം കൂടി അശ്ലീലം കലർന്ന മറ്റ് ഇടപാടുകളും ബെല്ലിനുണ്ട്. പക്ഷെ അത് മെസേജിങ് ആപ്പുകളിൽ മാത്രമായി ഒതുക്കിയിരിക്കുകയാണ്
ന്യൂഡൽഹി: മാഞ്ചസ്റ്റർ എയർപോർട്ടിൽ വെച്ച് അപമാനിക്കപ്പെട്ടതായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ വസിം അക്രം . ഇൻസുലിൻ ഉള്ള ബാഗ് കൈവശം വെച്ചതിനാണ് തന്നെ രൂക്ഷമായി ചോദ്യം ചെയ്തതെന്ന് അക്രം ട്വിറ്ററിൽ കുറിച്ചു. 1992 ലോകകപ്പ് കിരീടം നേടിയ പാകിസ്ഥാൻ ടീമിൽ അംഗമായിരുന്നു ലോകത്തെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ അക്രം.
“മാഞ്ചസ്റ്റർ എയർപോർട്ടിൽ വെച്ച് ഇന്ന് വളരെ മോശം അനുഭവമുണ്ടായി. ഇൻസുലിൻ ബാഗ് കയ്യിൽ വെച്ച് കൊണ്ടാണ് ലോകത്തെല്ലായിടത്തും ഞാൻ യാത്ര ചെയ്യാറുള്ളത്. ഇൻസുലിൻ ബാഗ് തുറന്ന് അതിനുള്ളിലുള്ളതെല്ലാം പുറത്തിടാൻ ആവശ്യപ്പെട്ടു. അവരെന്നെ വളരെ രൂക്ഷമായി ചോദ്യം ചെയ്യുകയും ബാഗിലുള്ളത് പുറത്തിടാൻ ആജ്ഞാപിക്കുകയും ചെയ്തു,” അക്രം ട്വീറ്റ് ചെയ്തു.
പാകിസ്ഥാന് വേണ്ടി അക്രം 104 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 414 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 356 ഏകദിനങ്ങളിൽ നിന്ന് 502 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ നടന്ന ഐസിസി ഏകദിന ലോകകപ്പിൽ കമൻററി ടീമിലും അക്രം ഉണ്ടായിരുന്നു.
Very disheartened at Manchester airport today,I travel around the world with my insulin but never have I been made to feel embarrassed.I felt very humiliated as I was rudely questioned & ordered publicly to take my insulin out of its travel cold-case & dumped in to a plastic bag pic.twitter.com/UgW6z1rkkF
— Wasim Akram (@wasimakramlive) July 23, 2019
ദുബായ്: ദുബായ്-ഷാർജ യാത്രയുടെ വേഗം കൂട്ടുന്ന പദ്ധതി പൂർത്തിയായി. ബുധനാഴ്ച മുതൽ ദുബായിൽനിന്നും ഷാർജയിലേക്കുള്ള യാത്രയ്ക്ക് പതിവിലും സമയം കുറവ് മതിയാകുമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു. ട്രിപ്പോളി റോഡ് നവീകരണം പൂർത്തിയായതാണ് യാത്രക്കാർക്ക് അനുഗ്രഹമായിരിക്കുന്നത്. 12 കിലോമീറ്റർ ദൂരം വരുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും എമിറേറ്റ്സ് റോഡിനുമിടയിൽ സഞ്ചരിക്കാൻ എട്ട് മിനിറ്റ് കുറയും.
പുതിയ പദ്ധതി ദുബായിലും ഷാർജയിലും താമസിക്കുന്നവർക്ക് ഉപകാരപ്രദമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതോടെ ഇരു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന റോഡുകളിലെ ഗതാഗത പ്രശ്നത്തിനാണ് അറുതിയായിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഒരു വശത്തുനിന്നും 6,000 വാഹനങ്ങൾ അടക്കം ഇരുവശത്തുമായി 12,000 വാഹനങ്ങൾക്ക് ഒരു മണിക്കൂറിൽ ഈ പാതയിലൂടെ സഞ്ചരിക്കാനാകും.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്നും ശൈഖ് സായിദ് ബിൻ ഹംദാൻ റോഡിലെത്താനുള്ള യാത്ര 11 മിനിറ്റിൽനിന്നും 4.5 മിനിറ്റായി കുറയും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ തിരക്കേറിയ നേരങ്ങളിൽ 2,000 വാഹനങ്ങൾക്ക് സഞ്ചരിക്കാം.
ട്രിപ്പോളി-അൽജിയേഴ്സ് സ്ട്രീറ്റിൽനിന്നും ടണലിലേക്ക് ഇരുഭാഗങ്ങളും മൂന്നുവരിയായി ഉയർത്തി. എമിറേറ്റ് പാതയിൽ ഒട്ടകങ്ങൾക്ക് റോഡ് മുറിച്ചുകടക്കുന്നതിനുള്ള അണ്ടർപാസുകൾക്കും വീതികൂട്ടിയിട്ടുണ്ട്.
إلى جانب رفع مستوى السلامة على طول المحور، وتوفير حركة حرة بسعة مرورية مقدارها 12 ألف مركبة في الساعة في الاتجاهين (6000 مركبة في الساعة في كل اتجاه)”. للمزيد، زر: https://t.co/4xzNReWLq9 pic.twitter.com/aMz7hdzywR
— RTA (@rta_dubai) July 23, 2019
സംവിധായകന് എ.എല്‍ വിജയ്യുമായുള്ള വിവാഹമോചനം തന്നെ ആകെ തകര്‍ത്തെന്നും അതിനെ അതിജീവിക്കാന്‍ സഹായിച്ചത് യാത്രകളിലൂടെയാണെന്നും നടി അമല പോള്‍. ഒരു ദേശീയമാധ്യമവുമായുള്ള അഭിമുഖത്തിലാണ് അമല ഇക്കാര്യം പറഞ്ഞത്. നിരവധി സുഹൃത്തുക്കളെ തനിക്ക് നഷ്ടപ്പെട്ടെന്നും ആകെ ഒറ്റപ്പെട്ട സമയത്ത് ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചെന്നും അമല പറഞ്ഞു.
‘ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു. ഈ ലോകം മുഴുവന്‍ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. ഒരുപാട് വേദനകള്‍ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അതിനു ശേഷമാണ് കണ്ണുകള്‍ തുറന്ന് ലോകം കാണാന്‍ തുടങ്ങിയത്. സുഹൃത്തുക്കള്‍ എന്നെ ചതിച്ചു. അവരെ എനിക്ക് നഷ്ടപ്പെട്ടു. സാരമില്ല. ഇതൊക്കെ ഓരോ പാഠങ്ങളാണ്.’
‘2016 ല്‍ നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചത്. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു ആ യാത്ര. നഷ്ടപ്പെട്ട എന്നെ ഞാന്‍ കണ്ടെത്തി. ശാരീരികമായും മാനസികമായും ഞാനനുഭവിച്ച എല്ലാ പ്രയാസങ്ങളെയും അവിടെ ഉപേക്ഷിച്ചു. ഒറ്റക്കുള്ള യാത്രകളിലാണ് നിങ്ങള്‍ സ്വന്തം കരുത്ത് മനസ്സിലാക്കുക. ഇപ്പോള്‍ എനിക്കറിയാം, എന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ ഇതെല്ലാം സംഭവിച്ചത് എന്ന്.’ അമല പോള്‍ പറഞ്ഞു.
2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന് എ.എല്‍ വിജയ്യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്യെ നായകനാക്കി എ.എല്‍ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ 12നായിരുന്നു വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു. എ. എല്‍ വിജയ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായിരുന്നു.