Latest News

സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സരിതയ്ക്ക് ശിക്ഷ വിധിച്ചത്.

കോയമ്പത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച് സരിത പണം തട്ടിയെന്നാണ് കേസ്. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് പണം വാങ്ങിയത്. സരിത കേസില്‍ ഒന്നാം പ്രതിയാണ്. മൂന്നാം പ്രതിയായ രവിയ്ക്കും മൂന്നു വര്‍ഷം തടവും പിഴയുമുണ്ട്.

സൗദിയില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ആനക്കയം, പന്തല്ലൂര്‍ കിഴക്കുംപറമ്പ് സ്വദേശി ചെറുകപ്പള്ളി സുബൈര്‍(26) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നഗരത്തിന്റെ തെക്കുഭാഗത്തുള്ള ഹറാജിലെ മുറിയില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്.

നാട്ടില്‍ അവധിക്ക് പോയ യുവാവ് വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മുൻപാണ് തിരിച്ചെത്തിയത്.റിയാദിലെ ഒരു സ്വകാര്യ സോഫനിര്‍മാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു സുബൈര്‍. മൃതദേഹം റിയാദില്‍ ഖബറടക്കും. മൂസ-ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹിബ

എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഫറൂഖ് എഞ്ചിനീയര്‍. ഇന്ത്യക്കുള്ളത് മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റിയാണെന്ന് എഞ്ചിനീയര്‍ പറഞ്ഞു.

സെലക്ഷന്‍ കമ്മിറ്റിക്കുമേല്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വലിയ സ്വാധീനമാണുള്ളത്. അത് നല്ലതാണ്. പക്ഷെ എന്താണ് സെലക്ടമാരായിരിക്കുന്നവരുടെ യോഗ്യതയെ്ന്നും എഞ്ചിനീയര്‍ ചോദിച്ചു. സെലക്ടര്‍മാര്‍ എല്ലാവരും ചേര്‍ന്ന് ആകെ കളിച്ചിരിക്കുന്നത് 10-12 ടെസ്റ്റാണ്. ലോകകപ്പിനിടെ കണ്ടപ്പോള്‍ സെലക്ടര്‍മാരിലൊരാളെ എനിക്കുപോലും മനസിലായില്ല.

ഇന്ത്യയുടെ കുപ്പായം ധരിച്ച് ഡ്രസ്സിംഗ് റൂമിലിരിക്കുന്ന ആളോട് ആരാണെന്ന് ചോദിച്ചപ്പോള്‍ സെലക്ടറാണെന്നായിരുന്നു മറുപടി. ആരാണ് ഇവരെയൊക്കെ പിടിച്ച് സെലക്ടര്‍മാരാക്കിയത്. ലോകകപ്പിനിടെ അനുഷ്ക ശര്‍മക്ക്(വിരാട് കോലിയുടെ ഭാര്യ)ചായ വാങ്ങിക്കൊടുക്കലാണ് ആകെ അവര്‍ ചെയ്ത പണി. സെലക്ഷന്‍ കമ്മിറ്റിയില്‍ ദിലീപ് വെംഗ്സര്‍ക്കാരെപ്പോലെ കഴിവുള്ളവര്‍ വേണമെന്നും ഫറൂഖ് എഞ്ചിനീയര്‍ പറഞ്ഞു.

ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി വരുന്നത് എന്തുകൊണ്ടും നല്ലതാണെന്നും എഞ്ചിനീയര്‍ പറഞ്ഞു. സുപ്രീം കോടതി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി ബിസിസിഐയില്‍ ഹണി മൂണ്‍ ആഘോഷിക്കുകയായിരുന്നുവെന്നും ഹണി മൂണ്‍ കഴിഞ്ഞ് പോകുമ്പോള്‍ പ്രതിഫലമായി 3.50 കോടി വീതം കൊണ്ടുപോയത് ക്രിമിനല്‍ കുറ്റമായി കാണണമെന്നും ഇന്ത്യക്കായി 46 ടെസ്റ്റിലും അഞ്ച് ഏകദിനങ്ങളിലും കളിച്ചിട്ടുള്ള എഞ്ചിനീയര്‍ വ്യക്തമാക്കി.

മലയാളികൾക്ക് ഏറ്റവും സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. ഏറെ ദുരിതപൂർണ്ണമായ ഒരു ബാല്യമാണ് താരത്തിനുള്ളതെന്ന് പ്രേക്ഷർ അറിഞ്ഞിരുന്നു . എന്നാൽ ഇതാ താരമിപ്പോൾ തൻറെ ഇതുവരെയുള്ള ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് പുസ്തകംഎഴുതിയിരിക്കുകയാണ് .’കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’എന്ന പുസ്തകമാണ് ലക്ഷ്മി പ്രിയ പുറത്തിറക്കിയത്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’ എന്ന പുസ്തകത്തെ കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിനു മുമ്പിലാണ് ലക്ഷ്മിപ്രിയ വെളിപ്പെടുത്തല്‍ നടത്തിയത്.

” എന്റെ ഓര്‍മയില്‍ രണ്ടര വയസ്സു മുതലുള്ള ഒരു ലക്ഷ്മി പ്രിയയുണ്ട്. അന്നു മുതല്‍ ഇപ്പോള്‍ വരെ, 34 വയസ്സിന്റെ ജീവിതമാണ് പുസ്തകത്തില്‍ ഉള്ളത്. അവിടം മുതല്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ചിട്ടുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍. എന്റെ ജീവിതത്തിന്റെ നേര്‍ചിത്രം എന്നും പറയാം. നിങ്ങള്‍ ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ഒരു ലക്ഷ്മി പ്രിയയാണ് ഈ പുസ്തകത്തില്‍ ഉള്ളത്. വെറും ഓര്‍മക്കുറിപ്പുകളല്ല, ഗൗരവമുള്ളതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇപ്പോഴത്തെ കുട്ടികളെ അപേക്ഷിച്ച് എന്റെ തലമുറയിലുള്ളവര്‍ കുറച്ചു കൂടി സ്വാതന്ത്ര്യം അനുഭവിച്ച് വളര്‍ന്നവരാകും. എങ്കിലും ആ ലോകത്തും ഒറ്റപ്പെടലിന്റെ ഭയങ്കരമായ വേദന അനുഭവിച്ചിട്ടുള്ള ബാല്യമാണ് എന്റേത്. ലക്ഷ്മി പ്രിയ പറയുന്നു.

അച്ഛനും അമ്മയുമില്ലാതെ വളര്‍ന്ന കുട്ടിയാണ് താനെന്നും. അക്കാലത്ത് താന്‍ സഞ്ചരിച്ച സാഹചര്യങ്ങളുടെ സാക്ഷ്യപത്രമാണ് ഈ പുസ്തകമെന്നും താരം പറയുന്നു. വിവാഹമോചിതരായ അച്ഛനും അമ്മയും ഒരു കാലത്തും തന്റെ കൂടെ ഉണ്ടായിരുന്നില്ലെന്നും 14-ാമത്തെ വയസ്സില്‍ മാത്രമാണ് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം താനറിയുന്നതെന്നും അത് തനിക്ക് വലിയ ഷോക്കായിരുന്നെന്നും താരം പറയുന്നു.

”സത്യന്‍ (സത്യന്‍ അന്തിക്കാട്) അങ്കിളൊക്കെ പരിചയപ്പെട്ട കാലം മുതല്‍ ചോദിക്കുന്നതാണ്, ‘ഭാഷ നല്ലതാണല്ലോ, പിന്നെ എന്തുകൊണ്ടാണ് എഴുതാത്തത് എന്ന്’. ഞാന്‍ നന്നായി വായിക്കുന്ന ആളാണ്. ചെറുപ്പം മുതല്‍ പരന്ന വായനയുണ്ട്. കഴിഞ്ഞ രണ്ടു കാലത്തോളം എഴുതാനുള്ള തയാറെടുപ്പുകളിലായിരുന്നു. അടുത്ത കാലത്ത്, കുഞ്ഞുങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥകളുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ എഴുതണം എന്നു തോന്നി. അമ്മ മരിച്ചുപോയി എന്നു കരുതി വളര്‍ന്ന കുട്ടിയാണ് ഞാന്‍. 14-ാം വയസ്സില്‍ ആ കുട്ടി അമ്മയെ കാണാന്‍ പോകുമ്പോള്‍ പ്രതീക്ഷിക്കുന്നതെന്താണ്…

ഇത്രയും വര്‍ഷത്തെ സ്‌നേഹവും ലാളനയും അമ്മ ഒരു നിമിഷം കൊണ്ടു തരും എന്നല്ലേ. യഥാര്‍ത്ഥത്തില്‍ അതൊന്നുമല്ല സംഭവിച്ചത്. അതൊക്കെ സിനിമയില്‍ മാത്രമേയുള്ളൂ എന്ന് ഞാന്‍ അന്നു തിരിച്ചറിഞ്ഞു. ജീവിതം അങ്ങനെയല്ല എന്നു ഞാന്‍ പഠിച്ചു. ഈ പുസ്തകം കുടുംബങ്ങള്‍ വായിക്കണം എന്നുണ്ട്. ഇതില്‍ യാതോരു വിവാദവുമില്ല, ജീവിതമുണ്ട്… ഞാന്‍ ഇതിലൂടെ സമൂഹത്തോട് പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ പിരിയരുത് എന്നാണ്. നന്നായി ജീവിക്കുക. സൈകതം ബുക്‌സാണ് ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സത്യന്‍ അങ്കിളാണ് അവതാരിക എഴുതിയത്.” ലക്ഷ്മി പ്രിയ പറയുന്നു. ലക്ഷ്മിപ്രിയയുടെ മനോധൈര്യത്തെ നിരവധിപേരാണ് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിക്കുന്നത്.

ഐഎസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യുഎസ് സ്പെഷ്യല്‍ ഫോഴ്സ് റെയ്ഡിന്റെ വീഡിയോയും ഫോട്ടോകളും ബുധനാഴ്ച പെന്റഗണ്‍ പുറത്തുവിട്ടു. പ്രതിരോധ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങളില്‍ ബാഗ്ദാദിയെ കഴിഞ്ഞിരുന്ന വടക്ക്-പടിഞ്ഞാറന്‍ സിറിയയിലെ ഉയര്‍ന്ന മതിലുകളുള്ള ഒരു സ്ഥലത്ത് യുഎസ് സൈനികര്‍ എത്തുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫൂട്ടേജ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ട്വീറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

സിറിയയിലെ ഇബ്‌ലിബ് പ്രവിശ്യയില്‍ ബാഗ്ദാദി കഴിഞ്ഞിരുന്ന ഭാഗത്തേക്ക് യുഎസ് സൈന്യത്തെ കടത്തിവിട്ട ഹെലികോപ്റ്ററുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഒരു കൂട്ടം അജ്ഞാത എതിരാളികള്‍ക്ക് നേരെ നടത്തുന്ന വ്യോമാക്രമണത്തിന്റെ വീഡിയോയും പെന്റഗണ്‍ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ റെയ്ഡിന്റെ ഒറ്റപ്പെട്ട ചിത്രങ്ങളും വന്നിട്ടുണ്ട്.

റെയ്ഡിനുശേഷം യുഎസ് ഫോഴ്‌സ് പൊളിച്ചുമാറ്റിയ ഈ പ്രദേശത്തെക്കുറിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ മറൈന്‍ കോര്‍പ്‌സ് ജനറല്‍ കെന്നത്ത് മക്കെന്‍സി പറഞ്ഞത്, ‘ആഗാധമായ ഗര്‍ത്തമായ ഒരു പാര്‍ക്കിംഗ് സ്ഥലം’ പോലെയായിയെന്നാണ്. അമേരിക്കന്‍ സൈനികരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തുരങ്കത്തില്‍ കയറിയ ബാഗ്ദാദി, സ്‌ഫോടക വസ്തുകള്‍ നിറച്ച വസ്ത്രം ധരിച്ചുകൊണ്ട് പൊട്ടിത്തെറിച്ചപ്പോള്‍ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞതുപോലെ മൂന്ന് പേര്‍ അല്ലായെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ 12 വയസ്സിന് താഴെയുള്ളവരാണെന്ന് മക്കെന്‍സി വ്യക്തമാക്കി. തുരങ്കത്തിലേക്ക് കയറിപ്പോയ ബാഗ്ദാദി കരയുകയും വിതുമ്പുകയും ചെയ്തുവെന്ന ട്രംപിന്റെ വാദത്തെക്കുറിച്ച് മക്കെന്‍സി പ്രതികരിച്ചത്, ബാഗ്ദാദിയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് എനിക്ക് പറയാന്‍ കഴിയുന്നത്, തന്റെ ആളുകള്‍ പുറത്തു നില്‍ക്കുമ്പോള്‍ രണ്ട് ചെറിയ കുട്ടികളുള്ള ഒരു തുരങ്കത്തിലേക്ക് നുഴഞ്ഞുകയറിയ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു എന്നാണ്.

 

പാകിസ്താനില്‍ ട്രെയിന് തീപിടിച്ച് 73 പേര്‍ കൊല്ലപ്പെട്ടു. യാത്രക്കാര്‍ പ്രഭാതഭക്ഷണം പാചകം ചെയ്യാന്‍ ഗ്യാസ് സ്റ്റൗ ഉപയോഗിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിക്കുകയും ട്രെയിനിലേക്ക് തീ പടരുകയുമായിരുന്നു. പഞ്ചാബ് പ്രവിശ്യയുടെ തെക്ക് റഹിം യാര്‍ ഖാന്‍ പട്ടണത്തിനടുത്തായിരുന്നു അപകടം. മരണപ്പെട്ടവരിലേറെയും രക്ഷപ്പെടുന്നതിനായി ട്രെയിനില്‍ നിന്ന് ചാടിയവരാണ്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും 15 പേര്‍ക്ക് പരിക്കേറ്റതായും ജില്ലാ റെസ്‌ക്യൂ സര്‍വീസ് മേധാവി ബാകിര്‍ ഹുസൈന്‍ പറഞ്ഞു. ട്രെയിനിന്റെ മൂന്ന് ബോഗികളാണ് തീപിടുത്തത്തില്‍ തകര്‍ന്നതെന്ന് ജില്ലാ പോലീസ് മേധാവി അമീര്‍ തൈമൂര്‍ പാക് ഖാന്‍ ജിയോ ടെലിവിഷനോട് പറഞ്ഞു.

റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പ്രതികരിച്ചത്, രണ്ട് പാചക സ്റ്റൗവുകളാണ് ഉണ്ടായിരുന്നത്. അവര്‍ പാചകം ചെയ്യുകയായിരുന്നു, പാചകത്തിന് കൊണ്ടുവന്ന എണ്ണ തീപ്പിടുത്തിന് കൂടുതല്‍ എളുപ്പമാക്കി. ദീര്‍ഘദൂര യാത്രകളില്‍ ഭക്ഷണം തയ്യാറാക്കുന്നതിനായി ആളുകള്‍ ട്രെയിനുകളില്‍ സ്റ്റൗ കൊണ്ടുവരുന്നത് സ്ഥിരം പ്രശ്‌നമാണെന്നും മന്ത്രി പറഞ്ഞു.

വിജനമായ സ്ഥലത്ത് രാത്രിയില്‍ ബസിറങ്ങിയ യാത്രക്കാരി ഒറ്റയ്ക്കാണെന്നറിഞ്ഞ് കാവല്‍ നിന്ന കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് അഭിനന്ദനം. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നത്.ദേശീയപാത 183-ല്‍ പൊടിമറ്റത്ത് ചൊവ്വാഴ്ച രാത്രി 11.20-ന് എറണാകുളം-മധുര ബസില്‍ യുവതി വന്നിറങ്ങിയപ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ആരും എത്തിയിരുന്നില്ല.

ഒരു പെണ്‍കുട്ടിയെ വിജനമായ സ്ഥലത്ത് തനിച്ചാക്കി യാത്ര തുടരേണ്ടതില്ലെന്ന് ബസിലെ കണ്ടക്ടറായ ആലുവ സ്വദേശി പി.ഷാജുദ്ദിനും ഡ്രൈവര്‍ കുമ്പളങ്ങി സ്വദേശി ഡെന്നീസ് സേവ്യറും തീരുമാനിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിന്റെ പടിക്കലെത്തിയപ്പോഴാണ് സംഭവം. വ്യാപാരികളുടെ ഹര്‍ത്താല്‍ ആയതിനാല്‍ നിരത്തില്‍ ആളനക്കമോ തുറന്ന കടകളോ ഒന്നുമുണ്ടായിരുന്നില്ല. നിറയെ യാത്രക്കാരുമായി പതിവിലും പത്തു മിനിറ്റ് നേരത്തെ ബസ് സ്ഥലത്തെത്തുകയും ചെയ്തു.

തുടര്‍ന്ന് ബസ് 15 മിനിട്ടോളം നിര്‍ത്തിയിട്ടു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടായതുമില്ല.

കണ്ണൂര്‍ കരുവഞ്ചാല്‍ അറയ്ക്കല്‍ ജോസഫ് -ഏലിയാമ്മ ദമ്പതികളുടെ മകള്‍ ബെംഗളൂരു ക്രൈസ്റ്റ് കോളജില്‍ എംഫില്‍ ചെയ്യുന്ന എല്‍സീന ഗവേഷണ ആവശ്യത്തിനായി എറണാകുളത്ത് എത്തിയതായിരുന്നു. കുട്ടിക്കാനം മരിയന്‍ കോളജില്‍ രാവിലെ 9-ന് എത്തേണ്ടതിനാല്‍ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു വരികയായിരുന്നു. കുടുംബ സുഹൃത്ത് ഡോ.ചാക്കോച്ചന്‍ ഞാവള്ളിയുടെ വീട്ടില്‍ രാത്രി തങ്ങിയ ശേഷം രാവിലെ കുട്ടിക്കാനത്തേക്കു പുറപ്പെടുകയായിരുന്നു ലക്ഷ്യം. കുടുംബ സുഹൃത്തായ ഡോ. ചാക്കാച്ചന്‍ ഞാവള്ളില്‍ 15 മിനിറ്റിനു ശേഷം കാറിലെത്തി എല്‍സീനയെ കൂട്ടിക്കൊണ്ടു പോയ ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്.

മധ്യപ്രദേശിലെ നിവാരി ജില്ലയിലെ ഓർച്ച പട്ടണത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർ തിങ്കളാഴ്ച രക്ഷപ്പെട്ടു.എതിർവശത്ത് നിന്ന് വരുന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ കാർ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സിസിടിവിയിൽ പകർത്തിയ സംഭവത്തിൽ കാറും എതിർ ദിശകളിൽ നിന്ന് വരുന്ന ഒരു ഓട്ടോറിക്ഷയും പാലത്തിൽ കൂട്ടിയിടിച്ച് കാർ നദിയിലേക്ക് വീഴുന്നു.

കാർ മുങ്ങാൻ തുടങ്ങുമ്പോൾ യാത്രക്കാർ കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നു. അവർ ആദ്യം കുട്ടിയെ കാറിൽ നിന്ന് പുറത്തെടുത്ത് പാലത്തിന് സമീപം എറിയുന്നു, എന്നിരുന്നാലും, നിൽക്കുന്ന ആളുകൾക്ക് കുട്ടിയെ പിടിക്കാൻ കഴിഞ്ഞില്ല.

കുട്ടിയെ രക്ഷിക്കാനായി ഒരാൾ നദിയിലേക്ക് ചാടി, കാറിലെ മറ്റ് ജീവനക്കാരെയും പിന്നീട് അപകടസ്ഥലത്ത് ഉണ്ടായിരുന്ന ആളുകൾ രക്ഷപ്പെടുത്തി. നിസാര പരിക്കുകളോടെ അവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം, അപകടത്തെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.അതിനിടെ അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ സ്ഥലംവിടുന്നതും ദൃശ്യങ്ങളിൽ കാണാം.

അപകടത്തിന്റെ രക്ഷാപ്രവർത്തനത്തിന്റെയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഓട്ടോ ഡ്രൈവറെ വിമർശിച്ചും രക്ഷപ്പെടുത്തിയവരെ പ്രശംസിച്ചും നിരവധി പേർ വിഡിയോ പങ്കുവെക്കുന്നുണ്ട്.

 

നിർഭയ കൂട്ടബലാൽസംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് സൂചന. ജയിൽ അധികൃതരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യത്താകമാനം വലിയ ചർച്ചയായ ഒന്നായിരുന്നു നിർഭയ സംഭവം. ഇതിന് പിന്നാലെ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാനും കഴിഞ്ഞിരുന്നു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. ഇനി രാഷ്ട്രപതിയ്ക്ക് ഹർജി നൽകുക എന്ന മാർഗം മാത്രമാണ് മുന്നിലുള്ളത്.

എന്നാൽ അതിനുള്ള നടപടികൾ പ്രതികളുടെ സ്ഥാനത്ത് നിന്നും ആരംഭിച്ചിട്ടില്ല. ഏഴ് ദിവസത്തിനുള്ളില്‍ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കിയില്ലെങ്കില്‍ വധശിക്ഷ നടപ്പക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്തു. നാല് കുറ്റവാളികളില്‍ മൂന്ന് പേര്‍ ഇപ്പോൾ തിഹാര്‍ ജയിലിലാണ്. ഒരാള്‍ മണ്ടോളി ജയിലിലും. ദയാഹര്‍ജി നല്‍കിയിട്ടില്ലെങ്കില്‍ വധശിക്ഷ വാറന്‍റ് പുറപ്പെടുവിക്കാന്‍ ജയില്‍ അധികൃതര്‍ വിചാരണക്കോടതിയോട് ആവശ്യപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാം സിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കുമെതിരെയാണ് കോടതി വധശിക്ഷ വിധിച്ചത്. 2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടബലാത്സംഗം നടക്കുന്നത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഡിസംബര്‍ 29നാണ് മരിച്ചു.

‘മഹ’ ചുഴലിക്കാറ്റിന് തീവ്രത കൂടി. കൊച്ചി മുതല്‍ കാസര്‍കോട് വരെ തീരത്ത് കനത്തമഴയും കാറ്റും ഉണ്ടാവും. മൂന്നുദിവസംകൂടി സംസ്ഥാനത്ത് വ്യാപകമഴ. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അടുത്ത എട്ടുമണിക്കൂര്‍ കൂടി കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കൊച്ചി മുതല്‍ കാസര്‍കോട് വരെ തീരത്ത് കനത്തമഴയും കാറ്റും ഉണ്ടാവും. ‘മഹ’ ചുഴലിക്കാറ്റിന് തീവ്രത കൂടിയതിനാലാണിത്. പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വേലിയേറ്റം ഉള്ളതിനാല്‍ കടല്‍ക്ഷോഭം തുടരുകയാണ്.

തൃശൂര്‍ ജില്ലയിലെ തീരപ്രദേശങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമായതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. വടകരയില്‍ മല്‍സ്യബന്ധനത്തിനുപോയ രണ്ടു ബോട്ടുകളില്‍ നിന്നായി ആറു പേരെ കാണാതായി. ചാവക്കാടുനിന്നുപോയ ബോട്ട് പൊന്നാനിക്കടുത്തുവച്ച് തകര്‍ന്ന് ഒരാളെ കാണാതായി. 5 പേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷിച്ച് കോസ്റ്റ് ഗാര്‍ഡിന് കൈമാറി.തിരുവനന്തപുരം സ്വദേശിക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. ലക്ഷദ്വീപില്‍ കാറ്റ് കനത്ത നാശം വിതയ്ക്കാനിടയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാംപുകളിലേക്ക് മാറ്റി.

ചെല്ലാനം, എടവനക്കാട്, ഞാറക്കല്‍, ഫോര്‍ട്ട്കൊച്ചി തീരങ്ങളില്‍ കടലാക്രമണം. ഒട്ടേറെ വീടുകളില്‍ വെള്ളംകയറി; കമാലക്കടവില്‍ 10 വള്ളങ്ങള്‍ തകര്‍ന്നു. കുട്ടനാട്ട് വിളവെടുക്കാറായ 8,000 ഹെക്ടര്‍ നെല്‍കൃഷി വെള്ളത്തിലാണ്. മലപ്പുറത്ത് പൊന്നാനിയിലും കടലാക്രമണം രൂക്ഷം; 150 വീടുകളില്‍ വെള്ളംകയറി.

ചാവക്കാടുനിന്ന് പോയ ബോട്ട് പൊന്നാനിക്കടുത്ത് തകര്‍ന്നു. 5 പേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷിച്ചു; ഒരാളെ കാണാനില്ല. രക്ഷപെട്ടവരെ കോസ്റ്റ് ഗാര്‍‍ഡ് ഫോര്‍ട്ട് കൊച്ചിയിലെത്തിച്ചു. വടകര ചോമ്പാലയില്‍ നിന്ന് 4 പേരുമായി പോയ ‘ലഡാക് ‘ ബോട്ട് കാണാതായി. 2 പേരുമായി അഴിത്തലയില്‍ നിന്ന് പോയ ‘തൗഫീക് ‘ ബോട്ടിനെക്കുറിച്ചും വിവരമില്ല.

Copyright © . All rights reserved