Latest News

ഇന്തൊനേഷ്യയിലെ ബാലിയിൽ നടന്ന ഒരു സംഭവത്തിന്റെ വിഡിയോയാണ് ഇന്ത്യക്കാർക്ക് മുഴുവൻ നാണക്കേടുണ്ടാക്കിക്കൊണ്ട് പരക്കെ പങ്കുവയ്ക്കപ്പെടുന്നത്. 2 മിനിറ്റ് 20 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളുടെ തുടക്കത്തിൽ ഹോട്ടൽ ജീവനക്കാരൻ സഞ്ചാരികളുടെ ബാഗുകൾ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് കാണാൻ സാധിക്കുന്നത്.വിനോദസഞ്ചാരത്തിനെത്തി താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച ഇന്ത്യൻ കുടുംബത്തിന്റെ വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഹോട്ടലിലെ സുരക്ഷാ ജീവനക്കാരോടൊപ്പം ബാഗ് പരിശോധിക്കാനെത്തിയ ഹോട്ടൽ ജീവനക്കാരനോട് കുടുംബം വാഗ്‌വാദത്തിലേർപ്പെടുന്നതും. അതിനെ വകവെയ്ക്കാതെ ഹോട്ടൽ ജീവനക്കാരൻ കുടുംബത്തിന്റെ ബാഗുകൾ പരിശോധിക്കുകയും ചെയ്യുന്നു. പരിശോധിച്ച ബാഗുകളിൽ നിന്നും ഹോട്ടൽ മുറിയിലുണ്ടായിരുന്ന ടൗവലുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ അയാൾ പുറത്തെടുത്തു. അതോടെ വിനോദ സഞ്ചാരത്തിനു വന്ന ആ കുടുംബം ചുവടുമാറ്റി.

” ഞങ്ങൾ മാപ്പു ചോദിക്കുന്നു. ഇതൊരു ഫാമിലി ടൂർ ആണ്. ഇതിന്റെയൊക്കെ പണം ഞങ്ങൾ നിങ്ങൾക്കു നൽകാം. ഞങ്ങളെ പോകാൻ അനുവദിക്കണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് ഫ്ലൈറ്റ് മിസ് ആകും” എന്നൊക്കെ വിനോദ സഞ്ചാര സംഘത്തിലെ ഒരു സ്ത്രീ പറയുന്നുണ്ട്.
ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരും ബാഗുകളിൽ നിന്ന് സാധനങ്ങളോരോന്നായി പുറത്തെടുക്കാൻ തുടങ്ങിയതോടെ ഞാൻ പണം തരാം എന്ന് വിനോദസഞ്ചാര സംഘത്തിലെ ഒരാൾ ഹോട്ടൽ ജീവനക്കാരനോടു പറയുന്നു. ” എനിക്കറിയാം നിങ്ങളുടെ കൈയിൽ ഒരുപാട് പണമുണ്ടെന്ന്, പക്ഷേ ഇത് മാന്യതയല്ല” എന്നാണ് ഹോട്ടൽ ജീവനക്കാരൻ നൽകിയ മറുപടി.

ഹേമന്ത് എന്ന ട്വിറ്റർ ഉപയോക്താവാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ” ഇന്ത്യയ്ക്ക് വലിയൊരു നാണക്കേടായിപ്പോയി. ഇന്ത്യൻപാസ്പോർട്ട് കൈയിലുള്ള ഓരോരുത്തരും ഓർക്കേണ്ട ഒരു കാര്യമുണ്ട്. നമ്മളോരോരുത്തരും ഇന്ത്യയുടെ അംബാസിഡർമാരാണെന്ന് അതുകൊണ്ട് അക്കാര്യം മനസ്സിൽ വച്ച് പെരുമാറുക. നമ്മുടെ വിശ്വാസ്യതയെ കാർന്നു തിന്നുന്ന ഇത്തരക്കാരുടെ പാസ്പോർട്ട് റദ്ദാക്കാൻ ഇന്ത്യ തയാറാകണം”. എന്ന അടിക്കുറിപ്പോടെയാണ് ഹേമന്ത് ദൃശ്യങ്ങൾ പങ്കുവച്ചത്.

പാക്കിസ്ഥാനെ ഭീകരരാജ്യം എന്ന് വിശേഷിപ്പിച്ച ട്വീറ്റ് ലൈക്ക് ചെയ്ത ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ വിവാദത്തില്‍. ‘ഈ ഭീകരരാജ്യം വിട്ടുപോകണം’ എന്ന ട്വീറ്റാണ് ആമിര്‍ ലൈക്ക് ചെയ്തത്. പിന്നാലെ ആമിറിനെ വിമര്‍ശിച്ച് ആരാധകരുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

ആമിര്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടിനായി അപേക്ഷിച്ചെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് അടുത്ത വിവാദം. ബ്രിട്ടീഷ് പാസ്പോര്‍ട്ടിന് അപേക്ഷിച്ചതില്‍ തെറ്റില്ലെന്നും അതുകൊണ്ട് അദ്ദേഹം പാക്കിസ്ഥാന് വേണ്ടി കളിക്കുന്നത് നിര്‍ത്തുമെന്ന് അര്‍ഥമില്ലെന്നും ആമിറിനെ പിന്തുണച്ച് ഒരാള്‍ ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയായി ”അദ്ദേഹം ഭീകരരാജ്യം വിടണം” എന്ന് ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് ആണ് ആമിര്‍ ലൈക്ക് ചെയ്തത്.

എന്നാല്‍ ഒരു സ്വകാര്യ ചര്‍ച്ചയില്‍ നടന്ന സംഭാഷണങ്ങളാണിതെന്നും ഇത് പുറത്തുവിട്ടത് ആരെന്ന് അന്വേഷിക്കുമെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദമാക്കി. ബ്രിട്ടീഷ് പൗരയായ നര്‍ഗീസ് മാലിക്കിനെയാണ് ആമിര്‍ വിവാഹം ചെയ്തിരിക്കുന്നത്. അതിനാല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കാന്‍ ആമിര്‍ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ലോകകപ്പിന് പിന്നാലെയാണ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 27ാം വയസ്സിലെ വിരമിക്കല്‍ തീരുമാനത്തോട് വസീം അക്രവും ശുഐബ് അക്തറും വിയോജിപ്പ് അറിയിച്ചിരുന്നു. ഇംഗ്ലണ്ടിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ആമിര്‍ നേരത്തെ വിരമിച്ചതെന്നും ചര്‍ച്ചകളുണ്ട്.

 

നെടുങ്കണ്ടത്ത് കൊല്ലപ്പെട്ട രാജ്‌കുമാറിന്റെ പരുക്കുകൾ കസ്റ്റഡി മർദനത്തിലേതെന്നു വ്യക്തമാക്കി രണ്ടാം പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക തെളിവുകൾ. ആദ്യ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താത്ത പരുക്കുകൾ റീ പോസ്റ്റ്മോർട്ടത്തിലൂടെ കണ്ടെത്തി. മൂന്ന് മണിക്കൂർ നീണ്ട പോസ്റ്റ്മോർട്ടം നടപടികൾ അവസാനിച്ചു.

രാജ്‌കുമാർ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് രണ്ടാം പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക കണ്ടെത്തൽ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മൂന്ന് മണിക്കൂർ നീണ്ട റീ പോസ്റ്റ്മോർട്ടത്തിൽ രാജ്‌കുമാറിന്റെ നെഞ്ചിലും തുടയിലും കൂടുതൽ പരുക്കുകൾ കണ്ടെത്തി.

സംസ്കരിച്ചു മുപ്പത്തിയേഴാം ദിവസമാണ് മൃതദേഹം പുറത്തെടുത്തതെങ്കിലും മതിയായ തെളിവുകളും, സാമ്പിളുകളും ലഭിച്ചു. പി.ബി.ഗുജ്‌റാള്‍, കെ.പ്രസന്നന്‍ എന്നീ സീനിയര്‍ പോലീസ് സര്‍ജ്ജന്മാരും ഡോ.ഉന്‍മേഷും ചേര്‍ന്നാണ് റീ പോസ്റ്റുമോര്‍ട്ടം നടത്തിയത്. ന്യുമോണിയയാണ് മരണകാരണമെന്ന് ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും അതിൽ സംശയം ഉണ്ടെന്ന ജുഡീഷ്യൽ കമ്മീഷന്റെ വിലയിരുത്തൽ ശരിവ‌യ്ക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

രണ്ടാഴ്ചക്കുള്ളിൽ രണ്ടാം പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിക്കും. നെടുംകണ്ടം പൊലീസിനും പീരുമേട് ജയിൽ അധികൃതർക്കുമെതിരെയുള്ള നിർണായക തെളിവായി റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാറുമെന്നാണ് സൂചന.

തിരുവനന്തപുരം അമ്പൂരി രാഖി വധക്കേസില്‍ തെളിവെടുപ്പിന് എത്തിച്ച അഖിലിന് നേരെ വന്‍ പ്രതിഷേധം.

നൂറുകണക്കിന് നാട്ടുകാര്‍ പ്രതിക്കെതിരെ പ്രതിഷേധിച്ചു. ഒന്നാം പ്രതി അഖിലിനെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് വന്‍ പൊലീസ് സന്നാഹത്തിലാണ് തെളിവെടുത്തത്. ഇതിനിടയിൽ പ്രതിക്ക് നേരെ കല്ലേറുണ്ടായി. രാഖിയെ കൊന്ന് കുഴിച്ചിട്ട അമ്പൂരിയിലെ വീട്ടിലും പറമ്പിലുമാണ് തെളിവെടുപ്പ്. തെളിവെടുപ്പ് കാണാനായി സമീപത്തെ വീടുകളുടെ മുകളിലടക്കം വന്‍ജനക്കൂട്ടമാണുള്ളത്.

രാഖിയെ കൊന്ന് കുഴിച്ചുമൂടിയ സ്ഥത്തേക്കാണ് പ്രതിയെ പൊലീസ് ആദ്യം എത്തിച്ചത്. വലിയ പൊലീസ് സന്നാഹത്തിന്റെ നടുവിലായിരുന്നു പ്രതി അഖിൽ. വീടിന് മുകളിലും റോഡിലും കൂടിയ വീട്ടമ്മമാർ അടക്കമുള്ളവർ വലിയ രോഷമാണ് ഉയർത്തിയത്. ഇടയ്ക്ക് പ്രതിയ്ക്ക് േനരെ കല്ലേറ് വരെ നടന്നു.

മറ്റൊരു വിവാഹം കഴിച്ചാല്‍ വീട്ടില്‍വന്ന് ആത്മഹത്യചെയ്യുമെന്ന് രാഖി ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിനുള്ള പ്രകോപനമെന്ന് മുഖ്യപ്രതി അഖിലിന്റെ മൊഴി നൽകിയിരുന്നു. വിവാഹം കഴിച്ചാല്‍ സ്വൈര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് രാഖി പറഞ്ഞു. നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് വകവരുത്താന്‍ തീരുമാനിച്ചതെന്നും അഖില്‍ മൊഴിനല്‍കി.

കൊലപാതകത്തില്‍ മുഖ്യപ്രതികളുടെ അച്ഛന്റെ പങ്കും പൊലീസ് അന്വേഷിക്കും. അഖിലിന്റെയും രാഹുലിന്റെയും അച്ഛനെതിരെ അയല്‍വാസികള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണിത്. അറസ്റ്റിലായ മൂന്നുപ്രതികളെയും കൊണ്ട് ഒരുമിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതേസമയം അന്വേഷണത്തില്‍ പാളിച്ചകളുണ്ടെന്ന് രാഖിയുടെ കുടുംബം ആരോപിച്ചു.

പൊലീസിനെ നടുക്കി അഖിലിന്റെ മൊഴി

കഴുത്തിൽ കൊലക്കയർ മുറുകിയപ്പോൾ രാഖി എന്തോ പറയാൻ ശ്രമിച്ചിരുന്നു. ശല്യമാകാതെ ഒഴിഞ്ഞു തരാമെന്നാണോ അവൾ പറഞ്ഞത് എന്ന് പൊലീസുകാർ ചോദിച്ചപ്പോൾ പ്രതി അഖിലിന്റെ മൊഴി ഇങ്ങനെ: ‘കൈവച്ചു പോയില്ലേ, തീർക്കാമെന്നു കരുതി’. അമ്പൂരി രാഖി വധക്കേസിൽ പ്രതികളെ ചോദ്യം ചെയ്യുമ്പോൾ ലഭിക്കുന്നത് മരവിപ്പിക്കുന്ന ഉത്തരങ്ങളാണ്.
രാഖിയെ കാറിൽ കയറ്റി കൊണ്ടുവരുമ്പോൾ അമ്പൂരിയിൽ കാത്തുനിന്നിരുന്ന രാഹുൽ പിൻസീറ്റിൽ കയറി. ഇയാൾക്കൊപ്പം കാത്തുനിന്നിരുന്ന ആദർശ് ഇരു ചക്രവാഹനത്തിൽ മടങ്ങി. കുംമ്പിച്ചൽ എന്ന ഭാഗത്തെത്തിയപ്പോൾ കാർ നിർത്തി അഖിൽ പിൻസീറ്റിൽ കയറി. പിന്നീടു രാഹുലാണു കാർ ഓടിച്ചത്. രാഖി അനുനയത്തിനു തയാറാകുന്നില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നു തന്നെ ഭീഷണിപ്പെടുത്തിയെന്നും അഖിൽ ജ്യേഷ്ഠനോടു പറഞ്ഞു.
‘എങ്കിൽ പിന്നെ കൊന്നോട്ടെ’ എന്ന ചോദ്യത്തിനു ‘കൊന്നോളാൻ’ മറുപടി നൽകിയെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. യുവതി പിന്മാറിയിരുന്നെങ്കിൽ കൊല്ലുമായിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. മുൻ സീറ്റിലിരുന്ന രാഖിയെ പിന്നിൽ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോൾ സീറ്റ് ബെൽറ്റിട്ടു മുറുക്കിയെന്നുമാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്

കാട്ടാക്കട അമ്പൂരി തട്ടാൻമുക്കിൽ നിർമാണം നടക്കുന്ന വീടിന്റെ വളപ്പിലാണു കുഴിച്ചിട്ട നിലയിൽ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. ഓടുന്ന കാറിൽ വച്ചായിരുന്നു കൊലയെന്നും പ്രതി വെളിപ്പെടുത്തി. കേസിൽ അറസ്റ്റിലായ വാഴിച്ചൽ അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിലി(24)യും ജ്യേഷ്ഠൻ രാഹുലി(26)നെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ ചോദ്യം ചെയ്യലിനായാണ് അഖിലിനെ പൂവാർ സ്റ്റേഷനിലെത്തിച്ചത്. കൃത്യത്തിനു സഹായിച്ച അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശി(കണ്ണൻ–23)നെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിനായി അഖിലിനെ ഇന്നു രാവിലെ അമ്പൂരി തട്ടാൻമുക്കിലെത്തിക്കും. സംഭവത്തെക്കുറിച്ചു പൊലീസ് ഭാഷ്യം: പൂവാർ പുത്തൻകട ജോയിഭവനിൽ രാജന്റെ മകൾ രാഖി മോളു(30)മായി ദീർഘകാല പ്രണയത്തെ തുടർന്നു രഹസ്യമായി വിവാഹം കഴിച്ച അഖിൽ മറ്റൊരു യുവതിയുമായി വിവാഹം തീരുമാനിച്ചതിനെത്തുടർന്നാണു രാഖിയെ ഒഴിവാക്കാൻ തീരുമാനിച്ചത്.

വാങ്ങിയത് ഒരു കടയിലെ ഉപ്പു പായ്ക്കറ്റ് മുഴുവനും

പ്രദേശത്തെ ഒരു കടയിൽ ഉണ്ടായിരുന്ന ഉപ്പു പായ്ക്കറ്റുകൾ മുഴുവൻ വാങ്ങി സംഭരിച്ചെന്ന് അഖിലിന്റെ വെളിപ്പെടുത്തൽ. മൃതദേഹം കുഴിയിലിട്ട് ഉപ്പു വിതറി മണ്ണിട്ടു മൂടിയ ശേഷം കുളിച്ചു വന്ന അഖിൽ തന്നെയാണു രാഹുലിനെയും ആദർശിനെയും കൊല നടത്തിയ കാറിൽ തമ്പാനൂരിൽ എത്തിച്ചതെന്നും പൊലീസ് അറിയിച്ചു. അവിടെ നിന്ന് അവർ ദീർഘദൂര സ്വകാര്യ ബസിൽ ഗുരുവായൂർക്കു തിരിച്ചു. തമ്പാനൂർക്കു വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടിൽ രാഖിയുടെ വസ്ത്രങ്ങൾ എറിഞ്ഞു കളഞ്ഞെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. രാഖിയുടെ ബാഗ് ഗുരുവായൂർ യാത്രയ്ക്കിടെ ബസിലും ഉപേക്ഷിച്ചു.

പ്രമുഖ ഡി.എം.െക നേതാവും മുന്‍ തിരുനല്‍വേലി മേയറുമായ ഉമാശങ്കര്‍ ,ഭര്‍ത്താവ് മുരുഗചന്ദ്രന്‍ ,വേലക്കാരി മാരിയമ്മാള്‍ എന്നിവരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടില്‍ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉമാമഹേശ്വരി അണി‍ഞ്ഞിരുന്നതും വീട്ടിലുണ്ടായിരുന്നതുമായ സ്വര്‍ണം നഷ്ടമായതിനാല്‍ മോഷണത്തിനിടെയാണ് കൊലനടന്നതെന്നായിരുന്നു പൊലിസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ വീടിനു സമീപത്തെ സി.സി.ടി.വി. കാമറകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ചു സൂചന കിട്ടിയത്.പിന്നില്‍ ഡി.എം.കെയിലെ ഉള്‍പാര്‍ട്ടി പ്രശ്നമെന്ന് പൊലീസ്. ‍‍ഡി.എം.കെ വനിതാ നേതാവിന്റെ മകനടക്കം അഞ്ചുപേരെ പൊലീസ് പിടികൂടി. നിയമസഭാ സീറ്റുനല്‍കാമെന്നു വാഗ്ദാനം നല്‍കി പറ്റിച്ചതാണ് കൊലയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്

മധുരയിലെ ഡി.എം.കെയുടെ വനിതാ വിഭാഗം നേതാവ് ശ്രീനിയമ്മാള്‍ കൊലനടന്ന സമയം കൊല്ലപെട്ടവരുടെ വീടിനടുത്തുണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും കൊലയാളികളെ കണ്ടെത്താനായിരുന്നില്ല. ഇതിനുപിറകെയാണ് ഇവരുടെ മകന്‍ കാര്‍ത്തികേയനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ശങ്കരൻകോവിൽ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തു ഉമാമഹേശ്വരി അന്‍പതു ലക്ഷം രൂപ ശ്രീനിയമ്മാളില്‍ നിന്നും മകനില്‍ നിന്നും വാങ്ങിയിരുന്നു. സീറ്റുലഭിച്ചില്ല. പണം തിരികെ നല്‍കാനും തയാറായില്ല.ഇതാണ് കൂട്ടകൊലപാതകത്തിനു കാരണമെന്ന് കാര്‍ത്തികേയന്‍ സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. കൂടെ അറസ്റ്റിലായ നാലുപേര്‍ വാടക കൊലയാളികളാണെന്നാണു സൂചന. എന്നാല്‍ അറസ്റ്റിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും സംഭവത്തെകുറിച്ച് ഒന്നും അറിയില്ലെന്നുമാണ് ശ്രീനിയമ്മാളിന്റെ വാദം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന

തിരുവനന്തപുരം: രാഖി തന്റെ വിവാഹം മുടക്കാന്‍ നിരന്തരം ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഖിലിന്റെ മൊഴി. ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്ന് അഭ്യര്‍ഥിച്ചിട്ടും കേള്‍ക്കാതെ വന്നതോടെയാണ് കൊലപാതകം നടത്തേണ്ടി വന്നതെന്നും അഖില്‍ മൊഴി നല്‍കിയതായി പൊലീസ്. കസ്റ്റഡിയിലുള്ള അഖിലിനെ അമ്പൂരിലെ വീട്ടില്‍ കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. രാഖിയുടെ കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്താനുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. രാഖിയുടെ വസ്ത്രങ്ങള്‍ കൊലപാതകത്തിന് ശേഷം കത്തിച്ചു കളഞ്ഞു എന്നാണ് അഖില്‍ പറയുന്നത്. അഖിലിനെ മാത്രമാണ് ഇന്ന് അമ്പൂരിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. അഖിലിനെ എത്തിച്ചതും നാട്ടുകാര്‍ തടിച്ചുകൂടി സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇവരെ നീക്കിയത്.

ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്നും കല്യാണം മുടക്കരുതെന്നും അഖില്‍ രാഖിയോട് ആവശ്യപ്പെട്ടു. എന്നാല്‍, രാഖി ഇത് സമ്മതിച്ചില്ല. ഒന്നിച്ച് ജീവിക്കണമെന്ന് അഖിലിനോട് രാഖി ആവശ്യപ്പെട്ടു. അഖിലിന്റെ പ്രതിശ്രുത വധുവിനോട് കല്യാണത്തില്‍ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് രാഖി വാട്‌സ്ആപ് വഴി സന്ദേശം അയച്ചിരുന്നു. ഇതുകൂടാതെ കോളേജില്‍ എത്തി രാഖി നേരിട്ട് പെണ്‍കുട്ടിയോട് അഖിലുമായുള്ള കല്യാണത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇതിലെല്ലാം പക പൂണ്ടാണ് അഖില്‍ രാഖിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. രാഖി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അഖില്‍ പറയുന്നു.

കൊല നടത്താനായി നേരത്തെ ആസൂത്രണം ചെയ്തിരുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് രാഖി കാറില്‍ കയറിയത്. കാറില്‍ വച്ചും രാഖിയോട് ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്ന് അഖില്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാഖി സമ്മതിച്ചില്ല. നിന്നെ കൊല്ലട്ടെ എന്ന് രാഖിയോട് ചോദിച്ചപ്പോള്‍ കൊന്നോളാന്‍ രാഖി പറഞ്ഞുവെന്നും പൊലീസിനോട് അഖില്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കൈ ഉപയോഗിച്ച് ആദ്യം കഴുത്ത് ഞെരുക്കി. അതിനുശേഷം കാറിന്റെ സീറ്റ് ബെല്‍റ്റിട്ട് കഴുത്ത് കുരുക്കി. അപ്പോഴെല്ലാം രാഖി എന്തോ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒന്നും കേള്‍ക്കാന്‍ താന്‍ തയ്യാറായില്ല എന്ന് അഖില്‍ പറയുന്നു. എന്തുകൊണ്ടാണ് രാഖി പറഞ്ഞത് കേള്‍ക്കാതിരുന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ കൈവച്ച് പോയതുകൊണ്ട് തീര്‍ത്തുകളയാമെന്ന് തീരുമാനിച്ചു എന്നാണ് അഖില്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്.

തിരുവനന്തപുരത്തെ ലുലു ഇന്റർനാഷണൽ മാളിന്റെ നിർമാണത്തിൽ പ്രഥമദൃഷ്ട്യാ ചട്ടലംഘനങ്ങൾ കാണുന്നില്ലെന്ന് ഹൈക്കോടതി. ലുലു മാൾ ഡയറക്ടർ എം.എ.നിഷാദ് സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും, ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരും ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ വാക്കാലുള്ള പരാമർശം.

ഹർജിക്കാരനായ എം.കെ.സലിമിന് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സാവകാശം അനുവദിച്ചു. മാളിന്റെ നിർമാണത്തിൽ ചട്ടവിരുദ്ധമായി ഒന്നും നടക്കുന്നില്ലെന്ന് ലുലു സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ചട്ടപ്രകാരം ഇരുപതിനായിരം ചതുരശ്ര മീറ്ററിന് മുകളിലുള്ള നിർമാണങ്ങൾ ‘ബി’ വിഭാഗത്തിൽപെടുമെന്നും അനുമതി നൽകാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും ലുലു ബോധിപ്പിച്ചു.

തീരപരിപാലന നിയമവും ലംഘിച്ചിട്ടില്ല. കായലിൽ നിന്നുള്ള നിയമാനുസൃത ദൂരപരിധി 100 മീറ്ററാണെന്നും ആക്കുളം കായലിൽ നിന്ന് മാളിന് 300 മീറ്ററിൽ അധികം ദൂരമുണ്ടെന്നും സത്യവാങ്മൂലത്തിൽ ചുണ്ടിക്കാട്ടുന്നു. കയ്യേറ്റമില്ലെന്നും റവന്യൂ വകപ്പിന്റെ അതിർത്തി കല്ലുകൾക്കകത്താണ് നിർമാണമെന്നും ലുലു വിശദീകരിച്ചു. രണ്ടര ലക്ഷത്തി നാൽപ്പതിനായിരം ചതുരശ്രമീറ്ററുള്ള മാൾ പാരിസ്ഥിതികാനുമതി ലംഘിച്ചാണ് നിർമിച്ചിരിക്കുന്നതെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.

പാർവതി പുത്തനാറിന്റെ തീരത്ത് നിർമിക്കുന്ന മാൾ ചട്ടം ലംഘിച്ചാണ് നിർമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി എം.കെ.സലിം സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പാർവതി പുത്തനാറിൽ മലിനീകരണം ഉണ്ടാകുന്നുണ്ടെന്നും കയേറ്റമുണ്ടന്നും ചതുപ്പു നിലത്തിലാണ് നിർമാണമെന്നുമാണ് ഹർജിയിലെ ആരോപണം. പ്രദേശത്ത് കുടിവെള്ള ക്ഷാമമുണ്ടന്നും ഹർജിയിൽ പറയുന്നു. രണ്ട് ലക്ഷത്തി നാൽപ്പതിനായിരത്തി നാനൂറ് ചതുരശ്ര മീറ്ററാണ് മാളിന്റെ വിസ്തീർണം.

രണ്ടരലക്ഷം ചതുരശ്ര മീറ്റർ വരുന്ന നിർമിതി തീരപരിപാലന നിയമത്തിലെ കാറ്റഗറി എയിൽ വരും. എന്നാൽ തിരുവനന്തപുരത്തെ മാളിന് കാറ്റഗറി ബിയിൽ പെടുത്തി അനുമതി നൽകുകയായിരുന്നു. മാളിന്റെ നിർമാണം 25 ശതമാനം പൂർത്തിയായതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന മാളിന് മതിപ്പ് ചെലവ് അയ്യായിരം കോടിയോളം വരും.

അടിച്ചു പാമ്പായി കിടന്ന ആളിനെ പാമ്പ് കടിച്ചു എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെയും കേട്ടിട്ടുണ്ട്. എന്നാൽ കടിച്ച പാമ്പിനെ കടിച്ച് കഷണങ്ങളാക്കിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു യുവാവ്. ഞായറാഴ്ച രാത്രിയാണ് സംഭവം.

മദ്യലഹരിയിലായിരുന്ന രാജ്കുമാർ എന്ന യുവാവിനെ പാമ്പ് കടിക്കുകയായിരുന്നു. ഇതോടെ രാജ് കുമാർ പാമ്പിനെ പിടിച്ച് കടിക്കുകയും കഷ്ണങ്ങളാക്കുകയും ചെയ്തു. എന്നാൽ വിഷം ഉള്ളിൽ ചെന്ന രാജ്കുമാറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഉത്തർപ്രദേശിലെ എത്താഹ് സ്വദേശിയാണ് രാജ്കുമാർ.

” എന്റെ മകൻ കുടിച്ചിട്ടുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ടോടെ ഒരു പാമ്പ് വീടിനകത്ത് കയറി. പാമ്പ് അവനെ കടിച്ചതോടെ അവൻ പാമ്പിനെയും കടിക്കുകയായിരുന്നു. അവന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ചികിത്സക്കുള്ള പണം ഞങ്ങളുടെ കൈയ്യിലില്ല,” രാജ്കുമാറിന്റെ പിതാവ് ബാബു റാം വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

മുണ്ടിലേക്ക് മാറി, ഇനി ബ്രിട്ടീഷക്കാരുടെ പാന്റിലേക്ക് ഇല്ലന്ന് ജേക്കബ് തോമസ്. സര്‍വീസിലേക്ക് തിരിച്ച് വരാന്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് വന്നതിന് പിന്നാലെ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സര്‍ക്കാരാണ് തന്നെ മുണ്ടിലേക്ക് മാറ്റിയത്. ഇതില്‍ നിന്നും മാറാന്‍ ഇനി താല്‍പര്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സര്‍വീസിലേക്ക് ഇനി തിരിച്ച് ഇല്ല എന്നതിന്റെ സൂചനയാണോ ഇത് എന്നതിന് വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയില്ല. അഴിമതി നിറഞ്ഞ രാഷ്ട്രീയത്തില്‍ തിരുത്തല്‍ ശക്തിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ താന്‍ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തിന് അര്‍ഹനാണ്. നിലവിലെ ഡിജിപിയെ മാറ്റുന്നതിന് നിയമതടസില്ല. അര്‍ഹതപ്പെട്ട സ്ഥാനം ലഭിച്ചാല്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പൊലീസ് മോധാവി ആകാതിരിക്കാന്‍ ഇപ്പോഴും ഗൂഡാലോചന നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് പുസ്തകം എഴുതിയതിന് രണ്ട് മാസം മുന്‍പ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ഇത് പൊലീസ് മോധാവിയാകുന്നതിന് തടയിടാനാണന്നും അദ്ദേഹം പറഞ്ഞു.

ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് ശ്രമിച്ചാലും അത് താങ്ങാനുള്ള ശക്തി തനിക്ക് ഉണ്ട്. ഒരു മനുഷ്യനെ വെട്ടി ഇത്രയധികം ദ്രോഹിച്ച സര്‍ക്കാരിന്റെ രണ്ട് വെട്ട് കൂടി സഹിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

ജേക്കബ് തോമസിന്റെ തുടര്‍ച്ചയായ സസ്പെന്‍ഷന്‍ നിയമവിരുദ്ധമെന്നും തുടർച്ചയായി സസ്പെൻഷൻ നീണ്ടികൊണ്ടുപോകാനാകില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നു.

തമിഴ് സൂപ്പർ താരങ്ങളായ അജിത്തിന്റെയും വിജയിയുടെയും ആരാധകർ തമ്മിൽ ട്വിറ്ററിൽ പോര്. വിജയിക്ക് ആദരാഞ്ജലികൾ നേർന്നുള്ള ഹാഷ്ടാഗുകൾ പ്രചരിപ്പിച്ചാണ് അജിത് ആരാധകരെന്ന് അവകാശപ്പെടുന്നവർ ട്വിറ്ററിൽ പ്രചാരണം നടത്തിയത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ആർ അശ്വിൻ.

അനുചിതമായ ഹാഷ്ടാഗുകൾ ട്വിറ്ററിൽ പ്രചരിപ്പിക്കുന്ന യുവതലമുറയെ അശ്വിൻ വിമർശിച്ചു. ”ക്രമം തെറ്റിയ കാലവർഷം രാജ്യത്തെ വിവിധ നഗരങ്ങളെ ബാധിച്ചിരിക്കുന്ന സമയമാണ്, പല സ്ഥലത്തും വരൾച്ച, ക്രൂരകൃത്യങ്ങൾ പലയിടത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പക്ഷേ നമ്മുടെ യുവതലമുറയുടെ ശ്രദ്ധ #RIPactorVIJAY എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ലിസ്റ്റിൽ വരുത്തുക എന്നതിലാണ്”- അശ്വിൻ ട്വീറ്റ് ചെയ്തു.

വിജയ് ചിത്രങ്ങളിലെ ഫോട്ടോകളും മറ്റും എടുത്താണ് ആർഐപി വിജയ് എന്ന ഹാഷ്ടാഗില്‍ പോസ്റ്റുകൾ പ്രചരിക്കുന്നത്. നേരത്തെ ഇത്തരം തമ്മിൽത്തല്ലിനെ നിയന്ത്രിക്കാൻ താരങ്ങൾ തയ്യാറാകണമെന്ന അഭിപ്രായമുയർന്നിരുന്നു. എന്നാൽ വിജയിയും അജിത്തും ഇത്തരം വിഷയങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Copyright © . All rights reserved