അഹമ്മദാബാദിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ യന്ത്ര ഊഞ്ഞാല് തകര്‍ന്നു വീണുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. കാഴ്ച്ചക്കാര്‍ പകര്‍ത്തിയ മൊബൈല്‍ ക്യാമറാദൃശ്യങ്ങളാണ് പുറത്തുവന്നത്.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകട സമയത്ത് 30 പേരാണ് യന്ത്ര ഊഞ്ഞാലിന് മുകളില്‍ ഉണ്ടായിരുന്നത്. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ ഊഞ്ഞാല് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
വീഡിയോ
അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിപ്പോയ ഇന്ത്യന്‍ ബാലനെ കണ്ടെത്താന്‍ ഷാര്‍ജ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് പര്‍വേസിനെയാണ് (14) ഷാര്‍ജ മുവൈലയിലുള്ള വീട്ടില്‍ നിന്ന് ഞായറാഴ്ച രാത്രി മുതല്‍ കാണാതായത്. രാത്രി ഏറെ വൈകിയും യുട്യൂബില്‍ വീഡിയോ കണ്ടുകൊണ്ടിരുന്ന മുഹമ്മദിനെ അമ്മ ശാസിച്ചിരുന്നു. ഇതിന് ശേഷമാണ് പുലര്‍ച്ചയോടെ കുട്ടിയെ കാണാതാവുന്നത്. ഡെല്‍റ്റ ഇംഗ്ലീഷ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്.
സംഭവത്തില്‍ മുഹമ്മദിന്റെ പിതാവ് മുഹമ്മദ് അഫ്താബ് ആലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുടുംബം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സഹായം തേടി. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തലേദിവസം രാത്രി ബന്ധുവിനൊപ്പം പള്ളിയില്‍ പോയ മുഹമ്മദ് അവിടെനിന്ന് രാത്രി 11 മണിയോടെയാണ് തിരിച്ചുവന്നത്. വീട്ടിലെത്തിയ ശേഷം രാത്രി ഒരു മണി വരെ മൊബൈല്‍ ഫോണില്‍ യുട്യൂബ് വീഡിയോകള്‍ കണ്ടുകൊണ്ടിരുന്നതിനെ തുടര്‍ന്ന് മുഹമ്മദിനെ അമ്മ ശാസിച്ചു. പുലര്‍ച്ചെ നാല് മണിക്ക് വീട്ടിലുള്ളവര്‍ ഉറക്കമുണര്‍ന്നപ്പോഴാണ് കുട്ടി വീട്ടിലില്ലെന്ന് തിരിച്ചറിഞ്ഞത്. മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു.
ധരിച്ചിരുന്ന വസ്ത്രമല്ലാതെ വീട്ടില്‍ നിന്ന് മറ്റൊന്നും എടുത്തിട്ടില്ല. വസ്ത്രങ്ങളും പഴ്സും മൊബൈല്‍ ഫോണും മുറിയില്‍ തന്നെയുണ്ടായിരുന്നു. തിരിച്ചറിയല്‍ രേഖകളും കുട്ടിയുടെ കൈവശമില്ല. എന്നാല്‍ വീടിന് മുന്നിലുണ്ടായിരുന്ന സൈക്കിള്‍ എടുത്താണ് മുഹമ്മദ് പോയതെന്നാണ് പൊലീസിന്റെ അനുമാനം. മുഹമ്മദിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് മൂന്ന് സഹോദരിമാരും മാതാപിതാക്കളുമടങ്ങിയ കുടുംബം. മകനെ ശാസിച്ച നിമിഷത്തെ പഴിച്ച് സമയം തള്ളിനീക്കുകയാണ് മുഹമ്മദിന്റെ അമ്മ.
അതേസമയം കുട്ടിയെ കാണിനില്ലെന്ന പരാതി ഇന്‍ഡസ്ട്രിയല്‍ സോണ്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതിന് പിന്നാലെ അന്വേഷണം തുടങ്ങിയതായി ഷാര്‍ജ പൊലീസ് അറിയിച്ചു. പള്ളികള്‍, സ്കൂളുകള്‍, പൊതുസ്ഥലങ്ങള്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തുകയാണ്. പൊലീസ് പട്രോള്‍ സംഘങ്ങള്‍ കുട്ടിയുടെ ചിത്രവുമായി വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. കുട്ടിയുടെ വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെട്ട സര്‍ക്കുലര്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അതിര്‍ത്തികളിലേക്കും എക്സിറ്റ് പോയിന്റുകളിലേക്കും കൈമാറിയിട്ടുണ്ട്.
രാജ്യത്ത് എവിടെയെങ്കിലും വെച്ച് മുഹമ്മദ് പര്‍വേസിനെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ 911 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കാന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങളെ സഹായിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ബോട്ടുമുങ്ങിയതിനെ തുടർന്ന് ഒറ്റ മുളംതടിയിൽ പിടിച്ച് രബീന്ദ്രനാഥ് ദാസ് ബംഗാൾ മഹാസമുദ്രത്തിൽ കിടന്നത് 5 ദിവസം. ഭക്ഷണമോ വെള്ളമോ ലൈഫ് ജാക്കറ്റോ ഇല്ലാതെയാണ് അഞ്ചുദിവസം മുളംതടിയുടെ ബലത്തിൽ കിടന്നത്. ചിറ്റഗോംഗ് തീരത്തുവെച്ച് ബംഗ്ലാദേശി കപ്പൽ ഇദ്ദേഹത്തെ കണ്ടെത്തിയതോടെയാണ് ജീവിതത്തിലേക്ക് വീണ്ടും നീന്തി കയറിയത്.
കൊൽക്കത്തയിലെ കക്കദ്വീപ് സ്വദേശിയാണ് രബീന്ദ്രനാഥ്. ജൂലൈ നാലിനാണ് എഫ് ബി നയൻ-1 എന്ന മത്സ്യബന്ധനബോട്ടിൽ രബീന്ദ്രനാഥും സംഘവും പുറംകടലിലേക്ക് തിരിച്ചത്. കനത്ത കാറ്റിലും മഴയിലും ബോട്ട് ആടിയുലഞ്ഞ് മറിയുകയായിരുന്നു. രബീന്ദ്രനാഥിനൊപ്പമുണ്ടായിരുന്ന 11 പേരും കടലിലേക്ക് എടുത്ത് ചാടി. ഫ്യൂവൽടാങ്കുകൾ കെട്ടിവെച്ചിരുന്ന മുളംതടി അഴിച്ചെടുത്ത് ഓരോരുത്തരും അതുമായി ബന്ധിച്ച് കടലിൽ കിടന്നു.
എന്നാൽ ഓരോരുത്തരായി അതിജീവിക്കാനാകാതെ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നതിന് രബീന്ദ്രനാഥ് ദൃക്സാക്ഷിയായി. ആത്മധൈര്യം ഒന്നുകൊണ്ട് മാത്രമാണ് രബീന്ദ്രനാഥ് പിടിച്ചുനിന്നത്. അഞ്ചാംദിവസം കപ്പൽ രക്ഷപെടുത്തുന്നത് വരെ ഭക്ഷണമില്ലായിരുന്നു, ദാഹിക്കുമ്പോൾ ആശ്രയിച്ചത് മഴവെള്ളത്തെ മാത്രം.
പലപ്പോഴും വലിയ തിരമാലകളിൽ ദൂരേക്ക് എറിയപ്പെട്ടു. ഭീകരൻ തിരമാലകളെ മറികടന്ന് നീന്തുകയല്ലാതെ മറ്റുമാർഗമില്ലായിരുന്നു. രബീന്ദ്രനാഥിനൊപ്പം അവസാനംവരെയും അനന്തരവൻ ഉണ്ടായിരുന്നു. എന്നാൽ കപ്പൽ വന്ന് രക്ഷപെടുത്തുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് അനന്തരവാനും കൺമുൻപിൽ മരണത്തിലേക്ക് മുങ്ങിപ്പോയി.
കപ്പൽ രബീന്ദ്രനാഥിനെ കണ്ടെങ്കിലും ഏകദേശം രണ്ടുമണിക്കൂറെടുത്താണ് രക്ഷിച്ചത്. തിരയിൽ ഒഴുകി ഒഴുകി പൊയ്ക്കോണ്ടിരുന്ന രബീന്ദ്രനാഥ് ഇടയ്ക്ക് കപ്പലിലുള്ളവരുടെ ദൃഷ്ടിയിൽ നിന്നും അകന്നുപോയിരുന്നു. എന്നാൽ അതെല്ലാം അതിജീവിച്ചാണ് ഇദ്ദേഹത്തെ വീണ്ടും ജീവിതത്തിലേക്ക് എത്തിച്ചത്.

കേന്ദ്ര മാനവശേഷി വികസനവകുപ്പിനു കീഴിലുള്ള നവോദയ വിദ്യാലയങ്ങളിൽ അസിസ്റ്റന്റ് കമ്മിഷണർ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (പി.ജി.ടി.), ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടി.ജി.ടി.), മിസലേനിയസ് ടീച്ചർ, ഫീമെയിൽ സ്റ്റാഫ് നഴ്സ്, ലീഗൽ അസിസ്റ്റന്റ്, കാറ്ററിങ് അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2370 ഒഴിവുകളുണ്ട്. www.navodaya.gov.inഎന്ന വെബ്സൈറ്റ് വഴി ജൂലായ് പത്ത് മുതൽ ഓഗസ്റ്റ് ഒമ്പത് വരെ അപേക്ഷിക്കാം.
ഒഴിവുള്ള തസ്തികകൾ
അസിസ്റ്റന്റ് കമ്മിഷണർ (അഞ്ച് ഒഴിവുകൾ): ഹ്യുമാനിറ്റീസ്/സയൻസ്/കൊമേഴ്സ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി. സർക്കാർ സ്ഥാപനങ്ങളിൽ ലെവൽ 12 (78800-209200 രൂപ) ശമ്പളനിരക്കിൽ പ്രിൻസിപ്പൽ തസ്തികയിൽ ജോലി ചെയ്യുന്നവരായിരിക്കണം. ശമ്പളം:78800-209200 രൂപ.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (430 ഒഴിവുകൾ): അതത് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ഡിഗ്രി, ബി.എഡ്. ഇതേ വിഷയങ്ങളിൽ ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചറായുള്ള പ്രവൃത്തിപരിചയം, റെസിഡൻഷ്യൽ സ്കൂളുകളിലെ പ്രവൃത്തിപരിചയം, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ശമ്പളം: 47600-151100 രൂപ.
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (1154 ഒഴിവുകൾ): ശമ്പളം: 44900-142400 രൂപ.
മിസലേനിയസ് ടീച്ചർ (564 ഒഴിവുകൾ): ശമ്പളം: 44900-142400 രൂപ.
ലീഗൽ അസിസ്റ്റന്റ് (1 ഒഴിവ്): ശമ്പളം; 35400-112400 രൂപ.
ഫീമെയിൽ സ്റ്റാഫ് നഴ്സ് (55 ഒഴിവുകൾ): ശമ്പളം; 44900-142400 രൂപ.
കാറ്ററിങ് അസിസ്റ്റന്റ് (26 ഒഴിവുകൾ): ശമ്പളം; 25500-81100 രൂപ.
എൽ.ഡി. ക്ലാർക്ക് (135 ഒഴിവുകൾ): ശമ്പളം; 19900-63200 രൂപ.
കൂടുതൽ വിവരങ്ങൾക്ക് www.navodaya.gov.inഎന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

കോട്ടയം മെഡിക്കല്‍ കോളജില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ലോട്ടറി വില്പ്പനക്കാരി തൃക്കൊടിത്താനം പടിഞ്ഞാറേപ്പറന്പില്‍ പൊന്നമ്മ (55)യുടെതാണു മൃതദേഹം. കാന്‍സര്‍ വാര്‍ഡിന് എതിര്‍വശത്ത് സി ടി സ്കാന്‍ സെന്ററിനോട് ചേര്‍ന്നുള്ള കുറ്റികാടിനുള്ളിലാണ് ശനിയാഴ്ച പകൽ ഒരു മണിയോടെ മൃതദേഹം കാണപ്പെട്ടത്.
ഹാർഡ് ബോർഡ് പെട്ടിക്കുള്ളിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം ആദ്യം കണ്ടത്.ശനിയാഴ്ച രാവിലെയോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വ്യാപിച്ചിരുന്നു.ഇതേ തുടർന്ന് ക്യാൻസർ വാർഡിലെ കൂട്ടിരുപ്പുകാർ ആശുപത്രിയിൽ മാലിന്യം ശേഖരിക്കുന്നവരെ വിവരം അറിയിച്ചു. തുടർന്ന് ജീവനക്കാരെത്തി പെട്ടി തുറന്നപ്പോൾ അഴുകിയ മൃതദേഹം ചതിപ്പിലേക്ക് പതിച്ചു. തുടർന്ന് ഗാന്ധിനഗർ പൊലീസിനെ വിവരം അറിയിച്ചു. എസ്പി പി എസ് സാബു, ഡിവൈഎസ്പി പാർഥസാരഥി പിള്ള, കോട്ടയം ഡിവൈഎസ്പി ആർ ശ്രീകുമാർ, സി ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധർ, ബോംബ് സ്ക്വോഡ് ,ഡോഗ് സ്ക്വോഡ് എന്നിവർ സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു.
മൃതദേഹം ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ക്കു ശേഷം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ എട്ടു ദിവസം മുൻപ് മുതല്‍ അമ്മയെ കാണാനില്ലെന്ന പരാതിയുമായി തൃക്കൊടിത്താനം സ്വദേശിയായ യുവതി മെഡിക്കല്‍ കോളജിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇവരെ വിളിച്ചു വരുത്തിയ പോലീസ് സംഘം വസ്ത്രങ്ങളും, മൃതദേഹത്തില്‍നിന്നു ലഭിച്ച വളയും കാണിച്ചു. ഇവരാണ് മകള്‍ മൃതദേഹം പൊന്നമ്മയുടേതാണ് സൂചന നല്‍കിയത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ 8 ദിവസമായി പൊന്നമ്മയെ കാണാനില്ലെന്ന് അറിഞ്ഞു. മെഡിക്കല്‍ കോളജ് പരിസരത്ത് ലോട്ടറി വില്‍പ്പന നടത്തുന്ന പൊന്നമ്മ ആഴ്ചയിലൊരിക്കലാണ് മകളുടെ വീട്ടിലേക്ക് പോകുന്നത്.
ആത്മഹത്യയാകാമെന്ന നിഗമനമാണു പോലീസിന്റേതെങ്കിലും ഇത്രേയെറ തിരക്കുളള പ്രദേശത്ത് ഇതെങ്ങനെ സംഭവിച്ചു എന്നതാണ്പോലീസിനെ കുഴക്കുന്ന ചോദ്യം. മൃതദേഹത്തിന്റെ അരയ്ക്കു മുകളിലേക്ക് നഗ്നമാണ്. പ്രദേശത്തു തീപടര്‍ന്നതിനു സമാനമായ ലക്ഷണങ്ങളും കാണാം. പ്രത്യക്ഷത്തില്‍ ആശുപത്രിയില്‍ വരുന്നവര്‍ ശ്രദ്ധിക്കുന്ന പ്രദേശമല്ലെങ്കിലും അത്യാഹിതമുണ്ടായാല്‍ വളരെ വേഗം അറിയുന്ന സ്ഥലത്താണു മൃതദേഹം കണ്ടെത്തിയത്. രാപകല്‍ ഭേദമെന്യേ ആളുകള്‍ കടന്നു പോകുന്ന പ്രദേശത്ത് ഒരാള്‍ തീ പിടിച്ചു മരിച്ചാലുണ്ടാകുന്ന ബഹളം, പ്രകാശം ഇവയൊന്നും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
ഈ ലോകകപ്പിനിലുടനീളം രാഷ്ട്രീയ പ്രതിഷേധങ്ങളും പ്രകടമായിരുന്നു. മത്സരത്തിനിടെ ആകാശത്ത് ബലുചിസ്ഥാനു വേണ്ടിയും കശ്മീരിന് വേണ്ടിയുമെല്ലാം സന്ദേശങ്ങളുമായി വിമാനങ്ങളെത്തിയത് നാം കണ്ടതാണ്. ഇന്നത്തെ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരം ഇതേതുടര്‍ന്ന് നോ ഫ്ളൈ ഏരിയയായി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ലോര്‍ഡ്സ് ഗ്രൗണ്ടിന് പുറത്താണ് ഇത്തവണ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധമാകട്ടെ ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കും ന്യൂനപക്ഷ പീഡനങ്ങള്‍ക്കുമെതിരെയായിരുന്നു.
”ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കുക, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ രക്ഷിക്കുക” എന്നെഴുതിയ ബോര്‍ഡുമായി ഒരു വാന്‍ സ്റ്റേഡിയത്തിന് പുറത്ത് കൂടി കടന്നു പോവുകയായിരുന്നു.
ലോകകപ്പിന്റെ കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 248 എന്ന സ്കോറിലെത്തിയത്. ഇംഗ്ലീഷ് ബോളർമാർ ആധിപത്യം പുലർത്തിയ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി ഹെൻറി നിക്കോൾസിന്റെയും പൊരുതി നിന്ന ടോം ലഥാമിന്റെയും പ്രകടനമാണ് ന്യൂസിലൻഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
A Van Carrying a Board Saying Save Minorities in India.
Right outside Lords Cricket ground During #ENGvsNZ #CWC19Final #CWC2019
London pic.twitter.com/pB9HD3qVXn— Saqib Raja 🖌 (@SaqibRaja__) July 14, 2019
നാഗ്പൂര്‍: തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് യുവാവ് 19കാരിയായ കാമുകിയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാഗ്പൂര്‍ സ്വദേശിനിയായ ഖുഷി പരിഹാര്‍ ആണ് കൊല്ലപ്പെട്ടത്.
അഷ്റഫ് ഷൈഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച രാവിലെയാണ് പന്തുര്‍ണ-നാഗ്പൂര്‍ ദേശീയപാതയോരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തല തകര്‍ക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തി.
ഖുഷിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം തിരിച്ചറിയാനായത്. തുടര്‍ന്ന് സോഷ്യല്‍മീഡിയയിലൂടെ യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. നാഗ്പൂരിലെ പ്രാദേശിയ ഫാഷന്‍ ഷോകളിലെ താരമായിരുന്നു ഖുഷി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഞായറാഴ്ച്ച കാമുകനായ അഷ്റഫ് ഷൈഖിനെ അറസ്റ്റ് ചെയ്തത്. താനാണ് ഖുഷിയെ കൊന്നതെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ചില ആണുങ്ങളുമായി ഖുഷിക്ക് ബന്ധമുണ്ടെന്നും തന്നെ വഞ്ചിച്ചുവെന്നും തിരിച്ചറിഞ്ഞത് കൊണ്ടാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
മുമ്പ് ഇരുവരും തമ്മില്‍ ഇതിന്റെ പേരില്‍ വഴക്ക് നടന്നിരുന്നു. എന്നാല്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ഖുഷി വാദിച്ചത്. ജൂലൈ 12ന് ഖുഷിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് തന്റെ കാറില്‍ വെച്ച് യുവതിയുടെ തല തകര്‍ത്ത് കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ തളളി. സംഭവത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണം അവസാന നിമിഷം മാറ്റി വച്ചു. പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജിഎസ്എൽവി മാർക്ക് 3/എം1 റോക്കറ്റിലുണ്ടായ തകരാറാണു കാരണമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. അതീവ മുൻകരുതലിന്റെ ഭാഗമായാണ് വിക്ഷേപണം മാറ്റിവച്ചത്. എന്നാൽ എന്താണു സാങ്കേതിക തകരാറെന്നു വ്യക്തമാക്കിയിട്ടില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐഎസ്ആർഒ വക്താവ് ഗുരുപ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു
A technical snag was observed in launch vehicle system at 1 hour before the launch. As a measure of abundant precaution, #Chandrayaan2 launch has been called off for today. Revised launch date will be announced later.
— ISRO (@isro) July 14, 2019
ജൂലൈ 15ന് പുലർച്ച 2.51നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ലോഞ്ച് പാഡിൽ നിന്ന് ചാന്ദ്രയാൻ 2 വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കൻഡും ബാക്കി നിൽക്കെ കൗണ്ട് ഡൗൺ നിർത്തി വയ്ക്കാൻ മിഷൻ ഡയറക്ടർ വെഹിക്കിൾ ഡയറക്ടറോടു നിർദേശിക്കുകയായിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉൾപ്പെടെ ചാന്ദ്രയാൻ 2 വിക്ഷേപണം കാണാനെത്തിയിരുന്നു. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിൽ ദ്രവ ഹൈഡ്രജനും ദ്രവ ഓക്സിജനും നിറച്ചതായി അറിയിപ്പു വന്നതിനു പിന്നാലെയായിരുന്നു കൗണ്ട് ഡൗൺ നിർത്തിവച്ചത്.
2019 ജനുവരിയിൽ വിക്ഷേപണം നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നതെങ്കിലും അവസാനവട്ട പരീക്ഷണങ്ങളിൽ കൂടുതൽ കൃത്യത വേണമെന്നു വിലയിരുത്തിയതോടെ ചാന്ദ്രയാൻ 2 ദൗത്യം നീട്ടുകയായിരുന്നു. പിന്നീട് ഏപ്രിലിൽ വിക്ഷേപണം തീരുമാനിച്ചു. അതിനിടെ ലാൻഡറിൽ ചെറിയ തകരാറു കണ്ടെത്തി.ഇസ്രയേലിന്റെ ചന്ദ്രനിലേക്കുള്ള വിക്ഷേപണം കൂടി പരാജയപ്പെട്ടതോടെ അനുകൂല സാഹചര്യങ്ങൾ വിലയിരുത്താനായി പിന്നീടുള്ള ശ്രമം. തുടർന്നാണു ജൂലൈയിൽ വിക്ഷേപണം നടത്താൻ തീരുമാനിച്ചത്. സെപ്റ്റംബർ ഏഴിനു പുലർച്ചെ ചന്ദ്രനിൽ ലാൻഡർ ഇറക്കാൻ സാധിക്കും വിധമായിരുന്നു വിക്ഷേപണം പദ്ധതിയിട്ടിരുന്നത്. എന്നാൽ സാങ്കേതിക തകരാർ പരിഹരിച്ച് ഏറ്റവും അനുയോജ്യമായ ദിവസം കണ്ടെത്തിയാൽ മാത്രമേ അടുത്ത ലോഞ്ചിങ് സാധ്യമാകുകയുള്ളൂ. ഇതിന് നാളുകളെടുക്കുമെന്നാണ് അറിയുന്നത്.
കേരളത്തിലുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ടി പി സെൻകുമാർ. ഇതൊക്കെ കാണുമ്പോൾ സംസഥാനത്ത് ഒരു ഡിജിപി ഉണ്ടോ എന്ന് പോലും സംശയിച്ച് പോകുമെന്നും സെൻകുമാർ പറയുന്നു. ഒരു പൊലീസുകാരനെ കാണാതാകുന്നു., മറ്റൊരു പൊലീസുകാരൻ പൊലീസുകാരിയെ തീ കൊളുത്തി കൊല്ലുന്നു. താൻ ഡിജിപി ആയിരുന്ന സമയത്തായിരുന്നെങ്കിൽ ഇതെല്ലാം തന്റെ തലയിൽ വരുമായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ആദ്യം തന്നെ പുറത്താക്കി, നിയമ പോരാട്ടത്തിലൂടെ ഡിജിപി പദവിയിൽ തിരിച്ചെത്തിയപ്പോൾ നിരീക്ഷിക്കാന്‍ ആളെ വെച്ചു.
അവരെ താൻ തല്ലിയെന്ന് വരെ കഥകൾ മെനഞ്ഞു. അന്ന് അവർക്ക് രണ്ടടി കൊടുക്കേണ്ടിയിരുന്നെന്ന് ഇപ്പോൾ തോന്നുന്നെന്നും സെൻകുമാർ കൊച്ചിയിൽ ലോട്ടറി ക്ലബ്ബ് ബുക്കേഴ്സ് ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പറഞ്ഞു.അധികം വൈകാതെ താൻ അഭിഭാഷകനായി എൻറോൾ ചെയ്യുമെന്നും സത്യം പറയാനുള്ള സ്വാതന്ത്യം എന്നും ഉപയോഗിക്കുമെന്നും സെൻകുമാർ പറയുന്നു.
പ്രതികൾ രക്ഷപ്പെട്ടതിൽ പൊലീസിനെതിരെ രഗംത്ത് വന്ന മുൻ ഡി.ജി.പി ടി.പി.സെൻകുമാറിന് മറുപടിയുമായി എസ്.എഫ്.ഐയുടെ മുൻ നേതാവ് സിന്ധു ജോയ്. 006 – ൽ ഈ യൂണിവേഴ്സിറ്റി കോളേജിൽ കയറിയത് ആരാ?? എന്ന കുറിപ്പോടെ ടി പി സെന്‍കുമാര്‍ ഷെയര്‍ ചെയ്ത വീഡിയോക്ക് മറുപടി നൽകിയിരിക്കുകയാണ് സിന്ധു ജോയ്. അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്! ഈ വീഡിയോയിൽ താങ്കളുമായി വാക്കുതർക്കം നടത്തുന്ന വിദ്യാർത്ഥി നേതാവ് ഞാനാണെന്നാണ് സിന്ധു ജോയി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
‘ആ വീഡിയോയുടെ ഇത്തിരികക്ഷണം പൊക്കിപ്പിടിച്ച് ഹീറോ ചമയുന്നത് അല്പത്തമാണ് സെൻകുമാർ! ഇറക്കിവിട്ടതിനു പ്രതികാരമായി ഞങ്ങൾക്കെതിരെ താങ്കൾ കേസെടുത്തിരുന്നു; ‘പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നായിരുന്നു’ കുറ്റം. ഇതിന് സാക്ഷികളായ അനേകം മാധ്യമപ്രവർത്തകർ ഇപ്പോഴും തിരുവനന്തപുരത്തുണ്ട്’. സിന്ധു കുറിക്കുന്നു.
സിന്ധു ജോയിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്! ഈ വീഡിയോയിൽ താങ്കളുമായി വാക്കുതർക്കം നടത്തുന്ന വിദ്യാർത്ഥി നേതാവ് ഞാനാണ്. യാഥാർഥ്യം ഇങ്ങനെയാണ്.
2006 ലെ ഒരു പരീക്ഷാക്കാലം. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു ഞാനപ്പോൾ. അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ. മറുഭാഗത്ത് പെൺകുട്ടികളുടെ കരച്ചിൽ. ‘യൂണിവേഴ്സിറ്റി കോളേജിൽ പോലീസ് കയറി, പരീക്ഷയെഴുതുന്ന ക്ളാസ് മുറികളുടെ പുറത്തുപോലും പോലീസ് പരാക്രമം’ ഇതായിരുന്നു സന്ദേശം.
ഇതറിഞ്ഞ ഞാൻ സംസ്ഥാന സെക്രട്ടറി എം സ്വരാജിനൊപ്പം യൂണിവേഴ്സിറ്റി കോളേജിലേക്ക് ഓടി. തലയിൽ ചട്ടിത്തൊപ്പിയുമായി മുൻനിരയിലുണ്ടായിരുന്നു നിങ്ങൾ. ഞങ്ങളുടെ എതിർപ്പിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പിൻവാങ്ങുന്ന നിങ്ങളുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളിൽ ഉണ്ടായിരുന്നു. തലകുമ്പിട്ട് മടങ്ങുന്ന നിങ്ങളുടെ ദൃശ്യങ്ങൾ ചാനലുകളിലും ഉണ്ടായിരുന്നു. താങ്കൾ ഇപ്പോൾ ഷെയർ ചെയ്ത വീഡിയോയുടെ അടുത്തഭാഗം അതാണ്. വിജയിച്ചു മുന്നേറിയ ഹീറോയെ അല്ല, തോറ്റമ്പുന്ന സേനാനായകനെയാണ് അവിടെക്കണ്ടത്.
ആ വീഡിയോയുടെ ഇത്തിരികക്ഷണം പൊക്കിപ്പിടിച്ച് ഹീറോ ചമയുന്നത് അല്പത്തമാണ് സെൻകുമാർ! ഇറക്കിവിട്ടതിനു പ്രതികാരമായി ഞങ്ങൾക്കെതിരെ താങ്കൾ കേസെടുത്തിരുന്നു;
‘പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നായിരുന്നു’ കുറ്റം. ഇതിന് സാക്ഷികളായ അനേകം മാധ്യമപ്രവർത്തകർ ഇപ്പോഴും തിരുവനന്തപുരത്തുണ്ട്.
ഇത്തവണ നാട്ടിൽനിന്ന് മടങ്ങുമ്പോൾ ഞാൻ വായിക്കാൻ തെരെഞ്ഞെടുത്ത പുസ്തകങ്ങളിലൊന്ന് താങ്കളുടെ ആത്മകഥ ‘എന്റെ പോലീസ് ജീവിതം’ ആയിരുന്നു. അതിന്റെ 115, 116 പേജുകളിലും ഈ സംഭവം വലിയ ഹീറോയിസമായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ടുമൂന്നിടത്ത് എന്റെ പേരും പരാമർശിച്ചിട്ടുണ്ട്. ഒരു നുണ പലകുറി ആവർത്തിച്ചാൽ സത്യമാകുമെന്ന് താങ്കൾ എവിടെയാണ് പഠിച്ചത്? പോലീസ് അക്കാദമിയിൽ നിന്ന് ആകാനിടയില്ല.