ന്യൂഡൽഹി: പാക്കിസ്ഥാനു സൈനിക സഹായം നൽകാനുള്ള യുഎസ് തീരുമാനത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ഇന്ത്യയിലെ യുഎസ് അംബാസഡറെയും വാഷിംഗ്ടണിലെ ട്രംപ് ഭരണകൂടത്തെയും കാര്യങ്ങൾ ധരിപ്പിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു. യുഎസ് അംബാസഡറെ സൗത്ത് ബോക്കിലേക്കു വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചതെന്നാണു വിവരം. കഴിഞ്ഞയാഴ്ച പാക്കിസ്ഥാനു 125 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം നൽകാനുള്ള കോണ്‍ഗ്രസ് തീരുമാനം പെന്റഗൻ നോട്ടിഫൈ ചെയ്തിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും തമ്മിൽ വാഷിംഗ്ടണിൽ നടത്തിയ ചർച്ചയ്ക്കു പിന്നാലെയായിരുന്നു പ്രഖ്യാപനം. എഫ്16 യുദ്ധവിമാനങ്ങളുടെ നിരീക്ഷണം ഉൾപ്പെടെയാണ് യുഎസ് പാക്കിസ്ഥാനു സഹായം നൽകുന്നത്. ഫെബ്രുവരിയിൽ ബാലാക്കോട്ട് ആക്രമണത്തിനുശേഷം കാഷ്മീരിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ എഫ്-16 വിമാനങ്ങൾ ഉപയോഗിച്ചിരുന്നു.
ഗുജറാത്തിലെ വഡോദരയില്‍ കനത്ത മഴ. ബുധനാഴ്ച രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുവരെ റെക്കോഡ് മഴയാണ് വഡോദരയില്‍ ലഭിച്ചത്. വഡോദരയ്ക്ക് പുറമേ അഹമ്മദാബാദ്, കര്‍ജാന്‍, ദബോഹി, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലും കഴിഞ്ഞദിവസം കനത്ത മഴ പെയ്തിരുന്നു.
മഴയെ തുടര്‍ന്ന് പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഗതാഗതവും താറുമാറായി. പല തെരുവുകളിലും നടക്കാന്‍ പോലും ആവാത്ത വിധത്തില്‍ വെള്ളം കയറിയിരിക്കുകയാണ്. പ്രളയത്തിന് സമാനമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇപ്പോള്‍ വെള്ളപ്പൊക്കത്തില്‍ തെരുവുകളിലേയ്ക്ക് ഇറങ്ങിയിരിക്കുകയാണ് മുതലകള്‍. വെള്ളം നിറഞ്ഞ റോഡുകളിലൂടെ മുതലകള്‍ നീങ്ങുന്നത് ഇവിടെ ഇപ്പോള്‍ സ്ഥിരം കാഴ്ചയാവുകയാണ്. ഈ സാഹചര്യത്തില്‍ പേടിപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന റോഡിലൂടെ മുതല ഇഴയുന്നതാണ് ദൃശ്യങ്ങള്‍. സമീപത്ത് നിന്ന നായ്ക്കള്‍ ഓടിമാറുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. രക്ഷ നേടാനായി വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയാണ് നായ്ക്കള്‍.
മഴയെ തുടര്‍ന്ന് വഡോദര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച രാവിലെ വരെ നിര്‍ത്തിവച്ചതായും വഡോദരയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായും അധികൃതര്‍ അറിയിച്ചു. 12 മണിക്കൂറിനിടെ വഡോദരയില്‍ 442 മില്ലിമീറ്റര്‍ മഴ ലഭിച്ചെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. വരുംദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വഡോദരയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും താഴ്ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
Got this on whatsapp #VadodaraRains #Vadodara pic.twitter.com/DxGCR0loni
— Fußballgott (@OldMonknCoke) August 1, 2019
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 284നു പുറത്ത്. വിക്കറ്റു പോകാതെ 10 റൺസ് എന്ന നിലയിൽ ഇംഗ്ലണ്ട് ആദ്യ ദിവസം അവസാനിപ്പിച്ചു. പന്തു ചുരണ്ടൽ വിവാദത്തിലെ വിലക്കിനു ശേഷം ടെസ്റ്റ് ടീമിൽ മടങ്ങിയെത്തിയ ആദ്യ മത്സരത്തിൽത്തന്നെ സെഞ്ചുറിയടിച്ച സ്റ്റീവ് സ്മിത്താണ് (144) ഓസീസിന്റെ ഹീറോ. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് 5 വിക്കറ്റ് വീഴ്ത്തി.
വാക്കുകൾ കൊണ്ടു ബാറ്റു ചെയ്തിട്ടു കാര്യമില്ലെന്ന് ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ ഇനിയെങ്കിലും തിരിച്ചറിയണം. ട്രെന്റ്ബ്രിജിൽ അല്ല, കളി നടക്കുന്നത് അങ്ങു ചന്ദ്രനിൽ ആണെങ്കിലും ഓസീസ് തന്നെ ജയിക്കും എന്നു നായകൻ ടിം പെയ്ൻ മുഴക്കിയ വീരവാദത്തിന്റെ മുന ആദ്യ ദിനം തന്നെ ഒടിഞ്ഞേനെ, സ്റ്റീവ് സ്മിത്തിന്റെ അവിസ്മരണീയ ഇന്നിങ്സ് (144) ഇല്ലായിരുന്നെങ്കിൽ!
ഇംഗ്ലിഷ് പേസർമാർക്കു മുന്നിൽ തകർന്നടിഞ്ഞ ഓസീസ്, സ്റ്റീവ് സ്മിത്തിന്റെ പോരാട്ടത്തിലൂടെ ഉയിർത്തെഴുന്നേറ്റു. 122 റൺസിനിടെ 8 വിക്കറ്റ് നഷ്ടമായ ഓസീസ് ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഭേദപ്പെട്ട സ്കോറിലെത്തിയതിനു കടപ്പാട് സ്മിത്തിനോടു മാത്രം. ലോവർ ഓർഡറിൽ പീറ്റർ സിഡിലിന്റെ സംഭാവനയും (44) ഓസീസ് ടോട്ടലിൽ നിർണായകമായി.
ട്രാവിസ് ഹെഡ് (35) മാത്രമാണ് സ്മിത്തിനെക്കൂടാതെ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ബാറ്റ്സ്മാൻ. സ്റ്റുവർട്ട് ബ്രോഡിന്റെ മോശം പന്തിൽ വിക്കറ്റുകളഞ്ഞ ടിം പെയ്ൻ (5) തന്റെ ബാറ്റിങ് ദൗർബല്യം ഒരിക്കൽക്കൂടി തുറന്നുകാട്ടി. ഒൻപതാം വിക്കറ്റിൽ സ്മിത്ത് – സിഡിൽ സഖ്യം നേടിയ 88 റൺസാണ് ഓസീസിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. അവസാന വിക്കറ്റിൽ നേഥൻ ലയണിനെ കൂട്ടുപിടിച്ച് 74 റൺസ് ചേർത്ത സ്മിത്ത് പത്താമനായാണു പുറത്തായത്. ഈ കൂട്ടുകെട്ടിൽ ലയണിന്റെ സംഭാവന വെറും 12 റൺസ്! കളിക്കിടെ പരുക്കേറ്റ ഇംഗ്ലിഷ് പേസർ ജയിംസ് ആൻഡേഴ്സണ് 4 ഓവർ മാത്രമാണ് പന്തെറിയാനായത്.
ആഷസ് പരമ്പരയിൽ ഏറ്റവും ഒടുവിൽ ബാറ്റുചെയ്ത 9 ഇന്നിങ്സുകളിലെ അഞ്ചാം സെഞ്ചുറിയാണ് സ്മിത്ത് ഇന്നലെ കുറിച്ചത്. ടെസ്റ്റ് കരിയറിലെ 24–ാമത്തെയും. അവസാനം ബാറ്റുചെയ്ത 9 ആഷസ് ഇന്നിങ്സുകളിലെ സ്മിത്തിന്റെ സ്കോറുകൾ ഇങ്ങനെ– 143, 141, 40, 6, 239, 76, 102*, 83, 144
അംപയറിങ്ങിലെ കൂട്ടപ്പിഴവിന്റെ പേരിൽക്കൂടിയാകും എജ്ബാസ്റ്റൻ ടെസ്റ്റിന്റെ ആദ്യ ദിനം ഓർമിക്കപ്പെടുക. അംപയറുടെ തെറ്റായ തീരുമാനത്തിലാണ് ഡേവിഡ് വാർണർ (2), ജയിംസ് പാറ്റിൻസൻ (0) എന്നിവർ വിക്കറ്റിനു മുന്നിൽ കുടുങ്ങിയത്.
അതേ സമയം വിക്കറ്റിനു പിന്നിൽ ജോണി ബെയർസ്റ്റോ പിടികൂടിയ ഉസ്മാൻ ഖവാജയുടെയും (13) വിക്കറ്റിനു മുന്നിൽ കുടുങ്ങിയ മാത്യു വെയ്ഡിന്റെയും വിക്കറ്റുകൾ റിവ്യൂവിലൂടെയാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ഓസീസ്-ബാൻക്രോഫ്റ്റ് സി റൂട്ട് ബി ബ്രോഡ് 8, വാർണർ എൽബി ബി ബ്രോഡ് 2, ഖവാജ സി ബെയർസ്റ്റോ ബി വോക്സ് 13, സ്മിത്ത് ബി ബ്രോഡ് 144, ഹെഡ് എൽബി ബി വോക്സ് 35, വെയ്ഡ് എൽബി ബി വോക്സ് 1, പെയ്ൻ സി ബേൺസ് ബി ബ്രോഡ് 5, പാറ്റിൻസൻ എൽബി ബി ബ്രോഡ് 0, കമ്മിൻസ് എൽബി ബി സ്റ്റോക്സ് 5, സിഡിൽ സി ബട്ലർ ബി മോയിൻ അലി 44, ലയൺ നോട്ടൗട്ട് 12. എക്സ്ട്രാസ് 15. ആകെ 80.4 ഓവറിൽ 284നു പുറത്ത്.
വിക്കറ്റു വീഴ്ച: 1–2, 2–17, 3– 35, 4–99, 5–105, 6–112, 7–112, 8–122, 9–210, 10–284
ബോളിങ്– ആൻഡേഴ്സൻ: 4–3–1–0, ബ്രോഡ്: 22.4–4–86–5, വോക്സ്: 21–2–58–3, സ്റ്റോക്സ്: 18–1–77–1, മോയിൻ അലി: 13–3–42–1, ജോ ഡെൻലി: 2–1–7–0.
ഇംഗ്ലണ്ട്-ബേൺസ് ബാറ്റിങ് 4, റോയ് ബാറ്റിങ് 6, ആകെ 2 ഓവറിൽ വിക്കറ്റു പോകാതെ 10.
ബോളിങ്– കമ്മിൻസ്: 1–0–3–0, പാറ്റിൻസൻ: 1–0–7–0.
സാൻഡ് പേപ്പറുണ്ട്;
എതിർ ടീമിനെ വാക്കുകൊണ്ടും നോക്കുകൊണ്ടും കുത്തിനോവിക്കാൻ തങ്ങളോളം പോന്നവർ മാറ്റാരുമില്ല എന്ന് വീണ്ടും തെളിയിച്ച് ഇംഗ്ലണ്ട് ആരാധകർ. ഓസീസിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ വിക്കറ്റ് വീണപ്പോൾത്തന്നെ അവർ തനിനിറം കാട്ടി.
സ്റ്റുവർട് ബ്രോഡിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയ ഡേവിഡ് വാർണറെ (2) സാൻഡ് പേപ്പർ ഉയർത്തിക്കാട്ടിയാണ് അവർ യാത്രയാക്കിയത്. മുൻപു ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിൽ സാൻഡ് പേപ്പർ ഉപയോഗിച്ചു പന്തു ചുരണ്ടിയതുമായി ബന്ധപ്പെട്ടാണു ഡേവിഡ് വാർണർക്ക് ഒരു വർഷത്തെ വിലക്കു ലഭിച്ചിരുന്നത്. വിലക്കു നീങ്ങിയ ശേഷമുള്ള ആദ്യ ടെസ്റ്റിൽ വാർണറെ വരവേൽക്കാൻ ഇംഗ്ലിഷ് ആരാധകർ തിരഞ്ഞെടുത്തതും ഇതേ സാൻഡ് പേപ്പർതന്നെ; ബാറ്റ്സ്മാന്റെ ആത്മവിശ്വാസം തകർക്കുന്ന സൈക്കോളജിക്കൽ മൂവ്!
പന്തു ചുരണ്ടൽ വിവാദത്തിൽ ഉൾപ്പെട്ട കാമറോൺ ബാൻക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത് എന്നീ ഓസീസ് താരങ്ങൾക്കും ഇന്നലെ കുശാലായിരുന്നു.
ആഷസ് ടെസ്റ്റിനു മുന്നോടിയായി ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ ടീമംഗങ്ങൾ തമ്മിൽ പരസ്പരം ഹസ്തദാനം ചെയ്യാതിരുന്നതു വിവാദമായി. ദേശീയഗാനത്തിനു ശേഷം ഓസ്ട്രേലിയൻ താരങ്ങൾ ഇംഗ്ലിഷ് താരങ്ങൾക്കു കൈകൊടുക്കാൻ നിൽക്കാതെ ഡ്രസിങ് റൂമിലേക്കു കയറിപ്പോയി. ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ തുടക്കമിട്ട ഹസ്തദാന രീതി ഇഷ്ടപ്പെടാത്ത ഇംഗ്ലിഷ് താരങ്ങളാണു പിൻമാറ്റത്തിനു പിന്നിലെന്നാണു സൂചന.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയുമായി നടന്ന അവസാന ടെസ്റ്റിലാണു പെയ്ൻ പുതിയ കൈകൊടുക്കൽ രീതിക്കു തുടക്കമിട്ടത്. എന്നാൽ, ചർച്ച കൂടാതെ ആഷസിൽ ഈ രീതി കൊണ്ടുവരുന്നതിനോട് ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ടിനും പരിശീലകൻ ട്രെവർ ബെയ്ലിസിനും താൽപര്യമുണ്ടായിരുന്നില്ല.
മകളെ പീഡിപ്പിച്ച ബോക്സിങ് മുന്‍ ലോകചാംപ്യന് കാര്‍ലോസ് മാനുവല്‍ ബാഡോമിറിന് 18 വര്‍ഷം കഠിന തടവ് . അര്‍ജന്റീനയിലെ സാന്റാ ഫേ കോടതിയാണ് ബാഡോമിറിന് ശിക്ഷവിധിച്ചത്. മുന്‍ ഭാര്യയുടെ പരാതിയില്‍ 2016ലാണ് ബാഡോമിര്‍ അറസ്റ്റിലായത്.
മകള്‍ക്ക് എട്ടുവയസുമാത്രം പ്രായമുള്ളപ്പോള്‍ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കണ്ടെത്തിയത് . 2012ലായിരുന്നു സംഭവം . 2006 ല്‍ സാബ് ജുഡായെ അട്ടിമറിച്ചാണ് ബാഡോമിര്‍ ബോക്സിങ് വാള്‍ട്ടര്‍വെയിറ്റ് ലോകകിരീടം സ്വന്തമാക്കിയത. വിചാരണയുടെ ഭാഗമായി മൂന്നുകൊല്ലമായി ബാഡോമിര്‍ ജയിലിലാണ് . 20 വര്‍ഷം തടവാണ് പ്രോസിക്യൂഷന് അവശ്യപ്പെട്ടത്.
ന്യൂഡൽഹി : കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി പോക്സോ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. കുട്ടികൾക്കുനേരെ ക്രൂരമായ ലൈംഗികാതിക്രമം നടത്തുന്നവർക്ക് വധശിക്ഷ വരെ ലഭിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭ നേരത്തെ പാസാക്കിയ ബിൽ രാഷ്ട്രപതി അംഗീകരിച്ചാൽ നിയമമാകും.
കഴിഞ്ഞ ജനുവരി 8ന് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ വീണ്ടും കൊണ്ടുവരുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വർഷം തടവ് മുതൽ വധശിക്ഷ വരെ ലഭിക്കുന്ന വ്യവസ്ഥകൾ ഭേദഗതി ബില്ലിലുണ്ട്. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു.പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ലൈംഗിക വളർച്ചയ്ക്കായി ഹോർമോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂരമായ പീഡനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകൾ.
മേഘങ്ങളെ ഭേദിച്ച് പറന്നെത്തുന്ന വിമാനം. ജനൽച്ചില്ലകളിൽ നിന്നും മേഘം പുറത്തേക്ക് നീങ്ങുന്നു. പെട്ടെന്ന് തന്നെ താഴെ വിമാനം ലാന്റ് ചെയ്യുന്നു. ഇന്റർനെറ്റിന് പുതിയ കാഴ്ച വിസ്മയം ഒരുക്കിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻ.
ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലാണ് ഈ കാഴ്ച. മേഘക്കൂട്ടത്തിൽ നിന്നും താഴേക്ക് പറന്നിറങ്ങുകയാണ് വിമാനം. ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്നലെ വൈകുന്നേരമാണ് എമിറേറ്റ്സ് എയർലൈൻസ് ഈ വിഡിയോ ഷെയർ ചെയ്തത്. 4000-ത്തോളം ലൈക്കുകളും ആയിരത്തിലധികം ഷെയറുകളുമായി വിഡിയോ ഇപ്പോൾ ലോകം മുഴുവൻ പ്രചരിക്കുകയാണ്.
അവിശ്വസനീയം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. കൺകുളിർക്കുന്ന കാഴ്ചയെന്നും റൺവേയിലേക്ക് എത്തുന്ന രാജാവിനെ പോലെയുണ്ടെന്നുമാണ് ഒരാൾ കുറിച്ചത്.
Now that’s how you make a grand entrance. Video credit: Tom Jones pic.twitter.com/ojAOguED4D
— Emirates Airline (@emirates) July 31, 2019
ഒരു ആണ് ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള ആളാണ് ഞാന്‍ എന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. പ്രണായാഭ്യര്‍ഥനകളും പ്രണയ ലേഖനങ്ങളുമൊക്കെ എപ്പോഴും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്ന് മോഹന്‍ലാല്‍ പറയുന്നു.
ഒരു പാടുപേര്‍ക്കു വേണ്ടി പ്രണയ ലേഖനങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ട്. ഒരാണു ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള ആളാണ് ഞാനും. അത്തരം കാര്യങ്ങളെ പോസീറ്റീവായി എടുക്കണം. ആരേയും ദ്രോഹിക്കുന്നതല്ല അതൊന്നും. തമാശയായിരുന്നു അതിന്റെയൊക്കെ മുഖ്യ ഘടമെന്നും അദ്ദേഹം പറഞ്ഞു.
പ്രണായാഭ്യര്‍ഥനകളും പ്രണയ ലേഖനങ്ങളുമൊക്കെ എപ്പോഴും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഒരാള്‍ ഒരാളെ ഇഷ്ടപ്പെടുന്നതില്‍ എന്താണ് കുഴപ്പമെന്നും മോഹന്‍ലാല്‍ പറയുന്നു.
മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് തമിഴ്നാട്ടില്‍ പിടിയില്‍. ചരക്കുകപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. തൂത്തുക്കുടി തുറമുഖത്ത് വച്ച് തമിഴ്നാട് പോലീസാണ് അദീബിനെ പിടികൂടിയത്. ചരക്കുകപ്പലിലെ ജീവനക്കാരന്റെ വേഷത്തിലാണ് അദീബ് തൂത്തുക്കുടിയില്‍ എത്തിയത്.
മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ നേരുന്നയാളാണ് അദീബ്. മറ്റു ചില അഴിമതിക്കേസുകളിലും അദീബ് പ്രതിയാണ്.2015 സെപ്റ്റംബര്‍ 28ന് സൗദി സന്ദര്‍ശനം കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് സ്പീഡ് ബോട്ടില്‍ സഞ്ചരിക്കവെയാണ് അബ്ദുല്ല അമീനെ ബോട്ട് തകര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്ഫോടനത്തില്‍ നിന്നും അബ്ദുല്ല അമീന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അദീബിന്റെ പാസ്പോര്‍ട്ട് മാലി ദ്വീപ് അധികൃതര്‍ തടഞ്ഞുവച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച അദീബിനെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അദീബ് ഇന്ത്യയിലേക്ക് കടന്നേക്കമെന്ന വിവരം മാലി ദ്വീപ് അധികൃതര്‍ കൈമാറിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അദീബ് പിടിയിലായത്.
Tuticorin Port (Tamil Nadu) Authority say they have detained the former vice-president of Maldives, Ahmed Adeeb. MEA says, ‘they are trying to ascertain the veracity of the reports.’ pic.twitter.com/9W4QDahnnR
— ANI (@ANI) August 1, 2019
വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് കമിതാക്കള്‍ക്ക് 100 ചാട്ടവാറടി ശിക്ഷ. ഇന്തോനേഷ്യയിലെ ബന്ദാ അസേഹിലാണ് സംഭവം. 22-കാരിയായ യുവതിക്കും 19-കാരനായ യുവാവിനുമാണ് ശരീഅത്ത് നിയമപ്രകാരം ശിക്ഷ വിധിച്ചത്. ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ലോക്സ്യൂമേവ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്.
വിവാഹം കഴിക്കുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് 100 ചാട്ടവാറടി വീതമാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. അടിയേറ്റ് യുവാവിന്റെ ശരീരത്ത് നിന്നും രക്തം ഒഴുകിയിട്ടും വേദന കൊണ്ട് യുവതി കേണപേക്ഷിച്ചിട്ടും ശിക്ഷ നടപ്പിലാക്കുന്നതില്‍ ഇളവ് നല്‍കിയില്ല. ചാട്ടവാറടിക്ക് പുറമെ അഞ്ചുവര്‍ഷം തടവുശിക്ഷയും ഇരുവരും അനുഭവിക്കണം.
എന്നാല്‍ പ്രാകൃതമായ തടവുശിക്ഷയ്ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. ഇന്തോനേഷ്യയിലെ ഇത്തരം നിയമങ്ങള്‍ നിര്‍ത്തലാക്കാന്‍ പ്രസിഡന്റ് ജോകോ ബിഡോഡോ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട, സേലം: പത്തനംതിട്ട കൃഷ്ണാ ജ്വല്ലറിയിൽ നടന്ന മോഷണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ്. മോഷണക്കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. അഞ്ച് പ്രതികളെ സേലം പൊലീസ് പിടികൂടി പത്തനംതിട്ട പൊലീസിന് കൈമാറുകയായിരുന്നു. മോഷ്ടിച്ച സ്വർണ്ണവും പണവും വീണ്ടെടുത്തു.
സേലത്തിന് സമീപം കൊണ്ടലാംപട്ടിയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് മോഷണ സംഘം പിടിയിലായത്. സ്കോർപിയോയിൽ വന്ന സംഘത്തിലെ 4 പേരെ പിടികൂടിയപ്പോൾ പണവും സ്വർണ്ണവുമായി അഞ്ചാമൻ പൊലീസിനെ വെട്ടിച്ച് ഓടി. രക്ഷപ്പെട്ട നിധിൻ ജാദവിനെ പിന്നീട് നാട്ടുകാർ കണ്ടെത്തി സേലം പൊലീസിനെ ഏൽപ്പിച്ചു.
ഇയാളിൽ നിന്ന് 4 കിലോയോളം സ്വർണ്ണവും 13 ലക്ഷം രൂപയും വീണ്ടെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശികളായ ദാദ സാഹിബ്, പ്രഭാകർ ഗെയ്ക്വാദ്, ആകാശ് കർത്താ, പ്രശാന്ത് യാദവ്, ഗണപതി, വിശ്വാസ് യാദവ് എന്നിവരാണ് പിടിയിലായത്. തിരുപ്പൂരിലേക്ക് കടക്കാനായിരുന്നു സംഘത്തിന്റെ ശ്രമം.
നിധിൻ ജാദവ് പത്തനംതിട്ടയിലും മഹാരാഷ്ട്രയിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജ്വല്ലറി ഉടമ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളുമായി മോഷണത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ക്വട്ടേഷൻ സാധ്യത പൊലീസ് തള്ളുന്നില്ല.
കവർച്ചാ സംഘത്തിലെ പ്രധാനിയും ജ്വല്ലറി ജീവനക്കാരനുമായ അക്ഷയ് പട്ടേലിനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടാഴ്ച മുൻപ് ജ്വല്ലറിയിൽ ജോലിക്ക് കയറിയ അക്ഷയ് പട്ടേലിന്റെ നേതൃത്വത്തിലാണ് മോഷണം ആസൂത്രണം ചെയ്തത്. തന്നെയും തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്ന് വരുത്തി തീർക്കാൻ ഇയാളും വാഹനത്തിൽ കയറി. കോഴഞ്ചേരിക്ക് സമീപം തെക്കേമലയിൽ വച്ച് അക്ഷയ് പട്ടേലിനെ വിട്ടയച്ചു.
തന്നെ ആക്രമിച്ചുവെന്ന് ഇയാൾ കടയുടമയുടെ ബന്ധുവിനെ ഫോണിൽ വിളിച്ച് അറിയിച്ചു. സ്റ്റേഷനിലെത്തിയ അക്ഷയ് പട്ടേലിനെ ചോദ്യം ചെയ്തതോടെ മോഷണത്തിന്റെ ചുരുളഴിഞ്ഞു. മോഷണം നടന്ന് 14 മണിക്കൂർ പൂർത്തിയാകും മുൻപേ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ മുഴുവൻ പ്രതികളെയും പിടിക്കാൻ കഴിഞ്ഞത് പൊലീസിനും നേട്ടമായി.