സംസ്ഥാനത്ത് മഴ കനക്കുമ്പോൾ വിദ്യാർഥികളെ കബളിപ്പിക്കാൻ വ്യാജ വാർത്തകളും സജീവമായി കഴിഞ്ഞു. നാളെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു എന്നതരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ നാളെ ഒരു ജില്ലയിൽ മാത്രമാണ് പൂർണമായും അവധി നൽകിയിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണമായും കോട്ടയം ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂരില്‍ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. എന്നാൽ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.

കോട്ടയം ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്, കുമരകം പഞ്ചായത്തുകളിലെയും പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുളള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
കോഴിക്കോട് ജില്ലയില്‍ പ്ലസ്ടു വരെ എല്ലാവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.
അതേ സമയം ജില്ലാ കലക്ടർമാരുടെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ മഴകാരണം സ്കൂളിന് അവധി നൽകണമെന്ന് അപേക്ഷയുമായി വിദ്യാർഥികളും സജീവമാണ്.
മലപ്പുറം ∙ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്–1’ എന്ന ഇറാനിയൻ കപ്പലിലും മൂന്നു മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നു സൂചന. ഇറാനിലെ ഗ്രേസ്–1 കമ്പനിയിൽ ജൂനിയർ ഓഫിസറായ വണ്ടൂർ സ്വദേശി കെ.കെ.അജ്മൽ (27) ആണ് ഒരാൾ. ഗുരുവായൂർ സ്വദേശി റെജിൻ, കാസർകോട് സ്വദേശി പ്രദീഷ് എന്നിവരാണ് കുടുങ്ങിയ മറ്റു രണ്ടുപേർ. എല്ലാവരും സുരക്ഷിതരാണെന്ന് അജ്മൽ ബന്ധുക്കളെ അറിയിച്ചു.
സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോൾ, രണ്ടാഴ്ച മുൻപാണ് ജിബ്രാൾട്ടർ കടലിടുക്കിൽനിന്നു മാറി, ഗ്രേസ്1 ഇറാനിയൻ ടാങ്കർ, റോയൽ മറീനുകൾ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനായിരുന്നു പിടിച്ചെടുക്കൽ എന്നാണ് വിശദീകരണം.

ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പലായ ‘സ്റ്റെന ഇംപറോ’ പിടിച്ചെടുത്തത്. ഈ കപ്പലിൽ 18 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. അജ്മൽ ‘സ്റ്റെന ഇംപറോ’യിലെ ജീവനക്കാരണെന്നായിരുന്നു ആദ്യവിവരം.
എറാണാകുളം സ്വദേശികളായ മൂന്നു പേരാണ് ബ്രിട്ടിഷ് കപ്പലിൽ കുടുങ്ങിയിരിക്കുന്നതെന്നാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ടീമില്‍ മടങ്ങിയെത്തി. മുന്‍ നായകന് ധോണി സ്വയം പിന്മാറിയതോടെ ഋഷഭ് പന്താണ് ഏകദിനത്തിലും ടി20യിലും വിക്കറ്റ് കീപ്പര്‍. ടെസ്റ്റ് ടീമില്‍ പന്തിനൊപ്പം വൃദ്ധിമാന്‍ സാഹയും ഇടം പിടിച്ചിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയ്ക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ബുംറ ടെസ്റ്റ് ടീമിലുണ്ട്.
വിരാട് കോഹ് ലിയ്ക്ക് വിശ്രമമനുവദിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നായകന് തീരുമാനത്തില്‍ നിന്നും പിന്മാറിയതോടെ താരം പര്യടനത്തിനുണ്ടാകും. ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മ്മയും അജിന്‍ക്യ രഹാനെയും ഇടം നേടിയിട്ടുണ്ട്. ആര് അശ്വിന്, രവീന്ദ്ര ജഡേജ എന്നിവരും ടെസ്റ്റ് ടീമിലുണ്ട്.രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
ടീം ഇങ്ങനെ,
വിരാട് കോഹ്ലി, അജിന്‍ക്യാ രഹാനെ, മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര് അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.
ഏകദിന ടീമില്‍ പരുക്കേറ്റ് പുറത്തായ ശിഖര്‍ ധവാന് മടങ്ങിയെത്തിയത് ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. മികച്ച ഫോമില്‍ കളിക്കവെയായിരുന്നു ലോകകപ്പിനിടെ ധവാന് പരുക്കേല്‍ക്കുന്നത്. വിജയ് ശങ്കറും ദിനേശ് കാര്‍ത്തിക്കും ടീമിലിടം നേടിയില്ല. പകരം മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരും ടീമില്‍ മടങ്ങിയെത്തി. അതേസമയം, ലോകകപ്പില്‍ പഴി കേട്ട കേദാര്‍ ജാദവ് ടീമിലിടം നേടിയിട്ടുണ്ട്.
നവ്ദീപ് സെയ്നിയും ഖലീല്‍ അഹമ്മദും ഏകദിന ടീമിലുണ്ട്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ടീം ഇങ്ങനെ,
വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, കെഎല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്,യുസ്വേന്ദ്ര ചാഹല്‍,കേദാര്‍ ജാദവ്,മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സെയ്നി.
രാഹുല്‍ ചാഹര്‍, ക്രുണാല്‍ പാണ്ഡ്യ,ദീപക് ചാഹര്‍, നവ്ദീപ് സെയ്നി എന്നിവര്‍ ടി20 ടീമിലിടം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ തിളങ്ങിയ രാഹുലിനിന് സുവര്‍ണാവസരമാണ്. വാഷിങ്ടണ്‍ സുന്ദറും ടി20 സ്ക്വാഡിലുണ്ട്. മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്.
ടീം ഇങ്ങനെ,
വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ,രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സെയ്നി.
ബന്ധം വിലക്കിയതിന്റെ പേരിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്നു കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. തേനി തേവാരം മേട്ടുപ്പെട്ടിയിൽ ചെല്ലത്തുരയാണ് (49) കൊല്ലപ്പെട്ടത്. ഭാര്യ ജലീന (42), പണ്ണപ്പുറം സ്വദേശി സുധാകർ (29) എന്നിവർ പിടിയിലായി. ഉറക്കത്തിലായിരുന്നപ്പോഴാണ് കൊല നടത്തിയതെന്നു ജലീന പൊലീസിനോടു പറഞ്ഞു.
17 വർഷം മുൻപ് പ്രണയ വിവാഹിതരായ ചെല്ലത്തുരയ്ക്കും ജലീനക്കും മക്കളില്ല. സുധാകറുമായി ജലീന അടുപ്പത്തിലായി. ഇതേച്ചൊല്ലി ചെല്ലത്തുര പിണങ്ങിയതോടെ ജലീന സ്വന്തം വീട്ടിലേക്കു പോയി. അടുത്തിടെയാണു കൂട്ടിക്കൊണ്ടുവന്നത്. തലചുറ്റി വീണു മരിച്ചുവെന്നാണ് ഇവർ ബന്ധുക്കളോടു പറഞ്ഞത്. സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സ്റ്റേജ് ഷോയ്ക്കിടെ സ്റ്റാൻഡ് അപ്പ് കൊമേഡിയന്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്ത്യന്‍ വംശജനായ മഞ്ജുനാഥ് നായിഡു ആണ് മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം.ഷോയ്ക്കിടെ തളര്‍ച്ച തോന്നിയ മഞ്ജുനാഥ് വേദിയിലിട്ടിരുന്ന ഒരു ബെഞ്ചില്‍ ആദ്യം ഇരുന്നു. പിന്നീട് നിലത്തേക്ക് വീഴുകയും ചെയ്തു. ആളുകളെ ചിരിപ്പിക്കാനായി തമാശ കാണിക്കുകയാണെന്ന് കരുതി കാണികള്‍ ആദ്യമത് കാര്യമാക്കിയില്ല. പിന്നീട് സംഗതി അഭിനയമല്ലെന്ന് മനസ്സിലാക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അബുബാദിയില്‍ ജനിച്ച മഞ്ജുനാഥ് കുറേക്കാലമായി ദുബായിലാണ് ജീവിച്ചുവന്നത്. മാതാപിതാക്കള്‍ നേരത്തേ തന്നെ മരിച്ചു. ഒരു സഹോദരന് മാത്രമാണുള്ളത്.
കുടുംബത്തെക്കുറിച്ചും പിതാവിനെയും കുറിച്ച് സംസാരിക്കുകയായിരുന്നു വേദിയില്‍ മഞ്ജുനാഥ്. വിഷാദത്തെ അതിജീവിച്ച കഥ തമാശരൂപേണ കാണികളോട് മഞ്ജുനാഥ് പറയുകയായിരുന്നു. കഥ പറഞ്ഞു തുടങ്ങി ഒരു നിമിഷത്തിനുള്ളില്‍ തന്നെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സുഹൃത്തിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ആൾക്കാർ വിചാരിച്ചു അത് അഭിനയത്തിന്റെ ഭാഗമാണെന്ന്. വിഷാദത്തെക്കുറിച്ച് പറഞ്ഞയുടനെ താഴേക്ക് വീഴുകയായിരുന്നു. മഞ്ജുനാഥിന്റെ മാതാപിതാക്കൾ നേരത്തെ മരിച്ചുപോയിരുന്നു. ഒരു സഹോദരന് മാത്രമാണുള്ളത്.
വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലിൽ മലയാളികളും. കപ്പലിലുണ്ടായിരുന്ന 18 ഇന്ത്യക്കാരിൽ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു പേർ മലയാളികളാണെന്നാണ് റിപ്പോർട്ടുകൾ. എറണാകുളം സ്വദേശികളാണ് ഇവർ. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാണെന്നാണു വിവരം.
കപ്പലിലുള്ള കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ ബന്ധുക്കളെ കപ്പൽ കമ്പനി ഉടമകളാണ് വിവരം അറിയിച്ചത്. രണ്ടു ദിവസം മുൻപു വരെ ഡിജോയുമായി ബന്ധപ്പെടാൻ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നു. ഒരുമാസം മുൻപാണു ഡിജോ ഈ കപ്പലില്‍ ജോലിക്ക് കയറിയത്. തൃപ്പൂണിത്തുറ സ്വദേശിയും കപ്പലിലുണ്ടെന്നാണ് വിവരം.
ഹോർമുസ് കടലിടുക്കിൽ വച്ചാണ് 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 ജീവനക്കാരടങ്ങിയ ബ്രിട്ടിഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തു നങ്കൂരമിട്ട കപ്പലിൽനിന്ന് ഇവരെ മോചിപ്പിച്ച് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോചനം ആവശ്യപ്പെട്ട് ഇറാനു കത്ത് നൽകിയിട്ടുണ്ട്. കപ്പലിലെ മറ്റു 3 പേർ റഷ്യക്കാരും ഓരോരുത്തർ ലാത്വിയ, ഫിലിപ്പീൻസ് സ്വദേശികളുമാണെന്നാണു വിവരം.

സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ വെള്ളിയാഴ്ചയാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചെന്ന് ആരോപിച്ചാണു നടപടി. സ്പീഡ് ബോട്ടുകളിലെത്തി കപ്പൽ പിടിച്ചെടുക്കുന്നതിന്റെ വിഡിയോ റവല്യൂഷനറി ഗാർഡ്സ് പുറത്തുവിട്ടു.
മീൻപിടിത്ത ബോട്ടുമായി കപ്പൽ കൂട്ടിയിടിച്ചെന്നും ക്യാപ്റ്റനുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പിടിച്ചെടുക്കുകയായിരുന്നുവെന്നുമാണ് ഇറാൻ പറയുന്നത്. എന്നാൽ സൗദിയിലേക്കു പോകുമ്പോൾ മുന്നറിയിപ്പില്ലാതെ 4 ചെറുകപ്പലുകളും ഹെലികോപ്റ്ററുകളും ചേർന്നു വളയുകയായിരുന്നെന്നു കപ്പൽ കമ്പനിയുടമകൾ ആരോപിച്ചു. മുൻപ് തങ്ങളുടെ കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തതിനു തിരിച്ചടിയായി ഇതു കരുതാമെന്നും ഇറാൻ പറയുന്നു.
കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനെ ആഗോള കത്തോലിക്കാസഭയിൽ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം (കോണ്ഗ്രിഗേഷൻ ഫോർ കാത്തലിക് എഡ്യൂക്കേഷൻ) ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കും. വിദ്യാഭ്യാസ സാമൂഹിക മേഖലകളിലും സഭാതലത്തിലുമുള്ള മൗലികവും സമഗ്രവുമായ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം. പൊന്തിഫിക്കൽ പദവിയുള്ള പൗരസ്ത്യവിദ്യാപീഠം നല്കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റാണിത്.
ദൈവശാസ്ത്ര മേഖലയിൽ, പ്രത്യേകിച്ച് സഭാവിജ്ഞാനീയം, ആരാധനക്രമം, എക്യുമെനിസം തുടങ്ങിയ വിജ്ഞാനശാഖകളിൽ, മാർ പവ്വത്തിലിന്റെ തനതായ ദൈവശാസ്ത്രദർശനങ്ങൾ ആഗോള ശ്രദ്ധ പിടിച്ചുപറ്റി. ഭാരത മെത്രാൻ സമിതിയുടെ അധ്യക്ഷസ്ഥാനം രണ്ടു തവണ വഹിച്ചു.

കേരളത്തിന്റെ വിദ്യാഭ്യാസ നയരൂപീകരണത്തിൽ മാർ പവ്വത്തിൽ വഹിച്ച പങ്ക് നിസ്തുലമാണെന്നും പൗരസ്ത്യ വിദ്യാപീ ഠം പത്രക്കുറിപ്പിൽ അറിയിച്ചു.
മാർ പവ്വത്തിൽ: ഭരണഘടനാവകാശങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത പോരാളി
കോട്ടയം: ന്യൂനപക്ഷ സമുദായങ്ങൾക്കു ഭരണഘടന ഉറപ്പുനല്‍കുന്ന വ്യത്യസ്ത അവകാശങ്ങൾക്കുവേണ്ടി ഉറച്ച നിലപാടു സ്വീകരിക്കാനും സഭാതലത്തിലും പൊതുസമൂഹത്തിലും അതു വിശദീകരിക്കാനും മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ. ഇതടക്കം സമൂഹത്തിനു നൽകിയ നിരവധിയായ സംഭാവനകൾ അദ്ദേഹത്തോടുള്ള ആദരവിനു കാരണമായി.
സഭയിൽ ആധുനീകരണത്തിന് തുടക്കമിട്ട രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ ദൈവശാസ്ത്ര വീക്ഷണം അദ്ദേഹത്തിന്റെ ദൈവശാസ്ത്രചിന്തകളെ മൗലികമായി സ്വാധീനിച്ചിരുന്നു. “തിരുസഭ വ്യക്തിസഭകളുടെ കൂട്ടായ്മ’യാണ് എന്ന ചിന്ത ഭാരതസഭയിൽ സജീവമാക്കുന്നതിന് അദ്ദേഹം നേതൃത്വം നല്കി. തത്ഫലമായി, ഭാരതത്തിലെ മൂന്നു വ്യക്തിസഭകൾ തമ്മിൽ പരസ്പര ധാരണയും സഹവർത്തിത്വവും വളർന്നുവന്നു.
ആരാധനാക്രമത്തിന്റെ പുനരുദ്ധാരണത്തിൽ, “ഉറവിടങ്ങളിലേക്ക് മടങ്ങുക’ എന്ന വത്തിക്കാൻ സൂനഹദോസിന്റെ ആഹ്വാനം സീറോ മലബാർ സഭയിൽ പ്രാവർത്തികമാക്കാൻ മുൻകൈ എടുത്തതും മാർ പവ്വത്തിലാണ്. അകത്തോലിക്കാ സഭകളുമായി സഭൈക്യ സംവാദങ്ങൾക്കും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നല്കി. തത്ഫലമായി രൂപപ്പെട്ടവയാണ് ഇന്റർ ചർച്ച് കൗണ്‍സിൽ ഫോർ എഡ്യൂക്കേഷനും നിലയ്ക്കൽ എക്യുമെനിക്കൽ പ്രസ്ഥാനവും.

ദൈവശാസ്ത്രമേഖലയിലെന്നപോലെതന്നെ പ്രധാനപ്പെട്ടതാണ് സാമൂഹിക വിഷയങ്ങളിലെ, പ്രത്യേകിച്ചു കേരള വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾ. മതസൗഹാർദത്തിന്റെ പ്രയോക്താവ് എന്ന നിലയിൽ മാർ പവ്വത്തിൽ സ്ഥാപിച്ച ഇന്റർ റിലിജിയസ് ഫെലോഷിപ്പ്, വിദ്യാഭ്യാസരംഗത്തും സാമൂഹിക മേഖലകളിലും മതമൈത്രിയുടെയും സമുദായങ്ങളുടെ പരസ്പര സഹകരണത്തിന്റെയും വേദിയായി.
വിദ്യാഭ്യാസ, ദൈവശാസ്ത്ര, സാംസ്കാരിക, സാമൂഹിക വിഷയങ്ങളിൽ മാർ പവ്വത്തിലിന്റെ പണ്ഡിതോചിതമായ രചനകൾ ഗഹനവും പഠനാർഹവുമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഉപരിപഠനത്തിനുശേഷം എസ്ബി കോളജിലെ സാന്പത്തികശാസ്ത്ര അധ്യാപകനായിക്കെ, വൈദിക ജീവിതത്തിന് ആരംഭം കുറിച്ച മാർ പവ്വത്തിൽ, വൈജ്ഞാനിക മേഖലകളിൽ നല്കിയ സംഭാവനകൾ അക്കാദമിക് സ്വഭാവത്തിലും അധ്യയന മാർഗത്തിലും ആയിരുന്നില്ല. മറിച്ച്, ഒരാത്മീയാചാര്യൻ എന്ന നിലയിൽ മാനുഷിക മൂല്യങ്ങളിലും സഭാപ്രബോധനങ്ങളിലും അടിയുറച്ച് നൂതനങ്ങളായ ദൈവശാസ്ത്രദർശനങ്ങളും വിദ്യാഭ്യാസമൂല്യങ്ങളും താനുൾപ്പെടുന്ന സമൂഹത്തിന് പകർന്നു നല്കിക്കൊണ്ടായിരുന്നു.
നിതാന്ത ജാഗ്രതയുള്ള സാമൂഹ്യനിരീക്ഷകനും വ്യക്തമായ നിലപാടുകളുള്ള ദാർശനികനുമായ ഒരു ആത്മീയ നേതാവാണ് മാർ ജോസഫ് പവ്വത്തിൽ.
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയറിൽ വൻതോതിൽ വിഷാംശമുള്ള കൃത്രിമ പാൽ പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്രിമ പാൽ നിർമിക്കുന്ന മൂന്നു ഫാക്ടറികൾ അടച്ചുപൂട്ടുകയും ചെയ്തു. വെള്ളിയാഴ്ച ഗ്വാളിയർ-ചാംബാൽ റീജിയണിലായിരുന്നു സംഭവം.

ആറ് സംസ്ഥാനങ്ങളിലെ ബ്രാൻഡഡ് പാൽ കമ്പനികൾക്കു ഇവിടെനിന്നായിരുന്നു പാൽ നൽകിയിരുന്നത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലെ ബ്രാൻഡഡ് കമ്പനികളിലേക്കാണ് പാൽ വിതരണം ചെയ്തിരുന്നത്.
ബിന്ദ് ജില്ലയിലെ ലഹാറിലും മൊറേന ജില്ലയിലെ അംബയിലുമാണ് കൃത്രിമ പാൽ നിർമാണ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നത്. ഇവിടെനിന്ന് 10,000 ലിറ്റർ വ്യാജ പാൽ പിടിച്ചെടുത്തതായി സ്പെഷൽ ടാസ്ക്സ് ഫോഴ്സ് തലവൻ രാജേഷ് ബധോരിയ പറഞ്ഞു. 500 കി. വെണ്ണ, 200 കി. പനീർ എന്നിവയും പിടിച്ചെടുത്തു. വ്യാജ പാൽ നിറച്ച 20 ടാങ്കറുകളും 11 പിക്അപ് വാനുകളും പോലീസ് കസ്റ്റഡിയിലെടുത്തു. കൃത്രിമ പാൽ നിർമിക്കാൻ ഉപയോഗിച്ചിരുന്ന ഡിറ്റർജന്റ്, എണ്ണ, ഗ്ലൂക്കോസ് പൗഡർ, എന്നിവയും വൻതോതിൽ മൂന്നു യൂണിറ്റുകളിൽനിന്നായി കണ്ടെടുത്തു.

ഒരു ലിറ്റർ കൃത്രിമ പാൽ നിർമിക്കുന്നതിന് 30 ശതമാനം ശുദ്ധമായ പാൽ ഉപയോഗിക്കും. ഇതിനൊപ്പം എണ്ണ, പത ലഭിക്കാൻ ലിക്വിഡ് ഡിറ്റർജന്റ്, നിറം ലഭിക്കാൻ വെള്ള പെയിന്റ്, ഗ്ലൂക്കോസ് പൊടി എന്നിവയും ചേർക്കും. ഇതോടെ നല്ല പാലിനേക്കാൾ കാഴ്ചയിലും രുചിയിലും മികച്ചു നിൽക്കുന്ന വ്യാജൻ റെഡിയാകും. ഇതേ രീതിയിൽ മറ്റ് പാൽ ഉത്പന്നങ്ങളും ഇവിടെ തയാറാക്കുന്നുണ്ട്.
ഒരു ലിറ്റർ കൃത്രിമ പാൽ ഉണ്ടാക്കാൻ അഞ്ച് രൂപയാണ് ചെലവ്. എന്നാൽ ഇവ വിൽക്കുന്നത് ലിറ്ററിന് 45 രൂപ മുതൽ 50 രൂപ വരെ വില ഈടാക്കിയാണ്. കൃത്രമി വെണ്ണയ്ക്ക് 100 മുതൽ 150 രൂപ വരെയാണ് വില. ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യാജ പാൽ നിർമാണ യൂണിറ്റുകളിലൊന്നിൽ രണ്ട് ലക്ഷം ലിറ്റർ വ്യാജ പാലാണ് ദിവസവും നിർമിക്കുന്നത്
‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പുതിയ ലുക്കും എത്തി. കുങ്ഫു വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സമാനമായ ലുക്കിലുള്ള ചിത്രം മുൻപും പുറത്തു വന്നിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
‘ഒടിയന്, ‘ലൂസിഫര്‍’, ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’.
കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യില്‍.
നേരത്തെ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം മോഹൻലാൽ തന്നെ പുറത്ത് വിട്ടിരുന്നു. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രമായിരുന്നു അത്. മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. . 1985 ല്‍ പുറത്തിറങ്ങിയ ‘കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹന്‍ലാല്‍ ജോഡിയും ‘വാചാലമെന്‍ മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.
അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷയുമായ ഷീല ദീക്ഷിതിന്റെ സംസ്കാരം ഇന്ന്. രാവിലെ 11.30ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഷീല ദീക്ഷിത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശേഷം ഉച്ചക്ക് 2.30ക്ക് ഡല്‍ഹി കശ്മീരി ഗെയ്റ്റിലെ നിഗം ബോദ് ഘാട്ടില്‍ സംസ്കരിക്കും.
മുൻ കേരള ഗവർണര്‍ കൂടിയായ ഷീലാ ദീക്ഷിത് ശനിയാഴ്ച്ച ഉച്ചയോടെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി ഫോർട്ടിസ് എസ്കോർട്സ് ആശുപത്രിയിൽ ഉച്ച കഴിഞ്ഞ് 3.55 നായിരുന്നു അന്ത്യം. തുടർച്ചയായി മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലയോടുള്ള ആദരസൂചകമായി ഡൽഹിയിൽ രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.
വെളളിയാഴ്ച്ച രാവിലെ വീട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അല്പം മെച്ചപ്പെട്ടെങ്കിലും വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അന്തരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ വിനോദ് ദീക്ഷിതാണ് ഭർത്താവ്. മക്കൾ ഡൽഹി മുൻ എംപി സന്ദീപ് ദീക്ഷിതും ലതികാ സയ്യിദും.
പശ്ചിമബംഗാൾ മുൻ ഗർവണർ ഉമാശങ്കർ ദീക്ഷിതിന്റെ പുത്രൻ വിനോദ് ദീക്ഷിതിനെ വിവാഹം കഴിച്ചതാണ് ഷീലയുടെ ജീവിതം വഴിതിരിച്ചത്. 1984 ൽ രാഷ്ട്രീയപ്രവേശം നടത്തിയ ഷീലയുടെ ആദ്യമത്സരം യു.പിയിലെ കനൗജിൽ നിന്ന് ലോക്സഭയിലേക്ക്. 1986 മുതൽ മൂന്നു വർഷം പാർലമെന്ററികാര്യ സഹമന്ത്രിയായി.
1998-ൽ ഈസ്റ്റ് ഡൽഹിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയം. പിന്നീട് ഡൽഹി സംസ്ഥാന രാഷ്ട്രീയത്തിൽ വിജയം വെട്ടിപ്പിടിച്ച ഷീല, തുടർച്ചയായി പതിനഞ്ചു വർഷം മുഖ്യമന്ത്രിപദത്തിൽ. ഡൽഹി പി.സി.സി അധ്യക്ഷയുമായിരുന്നു. 2013 നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി നേതാവ് അരവിന്ദ് കേജ്രിവാളിനോടു തോറ്റ് അധികാരത്തിൽ നിന്ന് പുറത്തായ ശേഷം 2014 മാർച്ചിൽ കേരളാ ഗവർണറായി. അഞ്ചു മാസത്തിനു ശേഷം രാജിവച്ചു.
രണ്ടു ഫോൺകോളുകളാണു തന്റെ ജീവിതം മാറ്റി മറിച്ചതെന്നു ഷീല ദീക്ഷിത് പറഞ്ഞിട്ടുണ്ട്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ശേഷം രാജീവ് ഗാന്ധിയുടേതായിരുന്നു ആദ്യത്തെ ഫോൺ കോൾ. ഉത്തർപ്രദേശിൽനിന്ന് ലോക്സഭയിലേക്കു മത്സരിക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു ആ കോൾ. അങ്ങനെ ഷീല കനൗജിൽനിന്ന് എംപിയായി, മന്ത്രിയായി . രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനു ശേഷം 1998–ലാണ് രണ്ടാമത്തെ കോൾ. സോണിയ ഗാന്ധിയായിരുന്നു മറുതലയ്ക്കൽ. ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കോൺഗ്രസിനെ നയിക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ആ ഫോൺ സന്ദേശം ഷീലയെ ഡൽഹി മുഖ്യമന്ത്രിയാക്കി. ഒരു തവണയല്ല, 3 തവണ.
ഷീല ദീക്ഷിത് തന്റെ ആത്മകഥയെഴുതിയത് അടുത്ത കാലത്താണ്,‘സിറ്റിസൺ ഡൽഹി– മൈ ടൈംസ്, മൈ ലൈഫ്.’ ആ പുസ്തകത്തിൽ പക്ഷേ അവർ പറഞ്ഞതിനേക്കാളേറെ പലതും പറയാതെ മറച്ചു വച്ചു. 1984–ൽ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസിന്റെ നിലപാടിനെ അവർ എതിർത്തതാണ്; പക്ഷേ പുസ്തകത്തിൽ കൂടുതൽ പറയുന്നില്ല. പി വി നരസിംഹറാവു പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരിക്കേ പാർട്ടി പിളർന്നു. അന്ന് എൻ.ഡി. തിവാരിയോടെപ്പം പോയതിനെക്കുറിച്ചും ഷീല കൂടുതൽ പറയുന്നില്ല.
ഡൽഹി കണ്ട ഏറ്റവും ശക്തയും വികസനോത്സുകയുമായ മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്. 1988–ൽ അവർ സ്ഥാനമേൽക്കുമ്പോൾ ഡൽഹി നഗരത്തിന്റെ നില അത്രയൊന്നും മെച്ചമായിരുന്നില്ല. 1984–ൽ ഏഷ്യൻ ഗെയിംസ് കാലത്തുണ്ടായ വികസനത്തെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. ഡൽഹിയുടെ മുഖഛായ മാറ്റിയ മെട്രോ റെയിൽ, ലോകോത്തര നിലവാരമുള്ള വിമാനത്താവളം – അതും സ്വകാര്യ പങ്കാളിത്തത്തോടെ, അന്തരീക്ഷ മലിനീകരണം വൻതോതിൽ കുറച്ച സിഎൻജി, വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണം, ജലവിതരണത്തിലെ പരിഷ്കാരങ്ങൾ…ഡൽഹി മാറുകയായിരുന്നു, തികച്ചും ആധുനികമായ നഗരമായി.
പഞ്ചാബിൽ ജനിക്കുകയും യുപിക്കാരനെ വിവാഹം കഴിക്കുകയും ചെയ്തുവെങ്കിലും ഡൽഹിക്കാരിയായിരുന്നു എന്നും ഷീല. ജീസസ് ആൻഡ് മേരി കോൺവന്റ് സ്കൂളിൽ പഠിക്കുമ്പോഴും മിറാൻഡ ഹൗസ് കോളജിൽ പഠിക്കുമ്പോഴും ഡൽഹിയിലെ റോഡുകളിലൂടെ സൈക്കിൾ ഓടിച്ചിരുന്ന ഷീല പിന്നീട് ഡൽഹിയുടെ ഭരണ ചക്രം തിരിച്ചു. 48 –ാം വയസ്സിൽ ഭർത്താവ് മരിച്ച ശേഷം അവർക്കു മുന്നിൽ ജീവിതം ഉയർത്തിയ വെല്ലുവിളിയെ സധൈര്യം നേരിട്ടു.
ഗുരുവായൂരപ്പന്റെ ഭക്തയായിരുന്നു അവർ. മയൂർ വിഹാറിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഏതു പരിപാടിക്കു ക്ഷണിച്ചാലും അവർ ഓടിയെത്തിയിരുന്നു. മലയാളികളുമായി എന്നും അടുത്ത ബന്ധവും സ്നേഹവും പുലർത്തിപ്പോന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി മലയാളി സംഘടനകളെ വിളിച്ചു വരുത്തി ചർച്ചകൾ നടത്തിയിരുന്നു.
ഡൽഹി നിവാസികൾക്ക് പ്രിയപ്പെട്ട ദീദി ആയിരുന്നു ഷീല ദീക്ഷിത്. രാഷ്ട്രീയത്തിന് അതീതമായി അവർ ദീദിയെ ഇഷ്ടപ്പെട്ടു. 15 വർഷം ഭരണത്തിലിരുന്നിട്ടും ഒരു അഴിമതി ആരോപണവും നേരിടാതിരുന്ന ഷീല അവസാനം കോമൺവെൽത്ത് ഗെയിസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് 3 ആരോപണങ്ങൾ നേരിട്ടു. മൂന്നിലും അവർ കുറ്റവിമുക്തയായി. പക്ഷേ അപ്പോഴേക്കും ഡൽഹിയുടെ രാഷ്ട്രീയം ഏറെ മാറിക്കഴിഞ്ഞിരുന്നു. ഷീല ദീക്ഷിത്തിന് ഒരു തിരിച്ചു വരവിന് സാധ്യമായ വിധത്തിലായിരുന്നില്ല ഡൽഹിയുടെ രാഷ്ട്രീയം – രാജ്യത്തിന്റെയും.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തുടങ്ങിയവർ അനുശോചിച്ചു.