Latest News

മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ.കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി. വിദ്യാ ചന്ദ്രന്‍(40) ആണ് ദുബൈ അല്‍ഖൂസിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്.ഇന്നു രാവിലെയായിരുന്നു സംഭവം.

സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവ് വിജേഷാണു കുത്തിക്കൊന്നതെന്നാണ് വിവരം. ഇരുവരും തമ്മില്‍ നേരത്തെ കുടുംബ വഴക്കുണ്ടായിരുന്നു. വിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കൊച്ചി:മട്ടാഞ്ചേരിയിലെ ഏറ്റവും പഴയ ചരിത്ര പ്രസിദ്ധമായ കറുത്ത ജൂതരുടെ സിനഗോഗ് തകര്‍ന്നു വീണു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഈ സിനഗോഗ്. തിങ്കളാഴ്ച്ച രാത്രി പെയ്ത മഴയിലാണ് 400 വര്‍ഷം പഴക്കമുളള കെട്ടിടത്തിന്റെ മുന്‍ഭാഗം അടക്കം ഇടിഞ്ഞുവീണത്.

ഇന്ത്യയിലെ ജൂതര്‍ക്ക് തദ്ദേശീയരില്‍ ജനിച്ചവരെയാണ് കറുത്ത ജൂതര്‍ എന്ന് വിളിച്ചിരുന്നത്. ഇവര്‍ക്കായി പ്രത്യേകം സ്ഥാപിച്ച ജൂതപ്പളളിയായിരുന്നു ഇത്. കഴിഞ്ഞകുറേക്കാലമായി ആരും ശ്രദ്ധിക്കാരെ നാശത്തിന്റെ വക്കിലായിരുന്നു. ഇടക്കാലത്ത് ഇതിന്റെ ഒരു ഭാഗം ഗോഡൗണായി മാറിയിരുന്നു.

ന്യൂഡൽഹി ∙ ഭിന്നശേഷിക്കാരിയായ യുവതിയോടു പരിശോധനയ്ക്കിടെ വീൽചെയറിൽ നിന്ന് എഴുന്നേൽക്കാൻ ആവശ്യപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥ. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിരാലി മോദിയോടാണ് ഡൽഹി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥയുടെ അതിക്രമം. 2006–ൽ നട്ടെലിനു ക്ഷതമേറ്റതു മുതൽ വീൽചെയറിലാണ് വിരാലി യാത്ര ചെയ്യുന്നത്. തിങ്കളാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്നും മുംബൈയിലേക്കുള്ള ഫ്ലൈറ്റിൽ പോകുന്നതിനു വേണ്ടിയാണ് വിരാലി ഡൽഹി വിമാനത്താവളത്തിലെത്തിയത്.

വീൽചെയർ കാർഗോയിൽ ഏൽപ്പിച്ച ശേഷം വിരാലിയെ സീറ്റിൽ ഇരുത്തുന്നതിനു വേണ്ടി ഒരു സഹായിയും ഒപ്പമുണ്ടായിരുന്നു. എന്നാൽ പരിശോധനാ കൗണ്ടറിൽ എത്തിയപ്പോൾ ഒരു സിഐഎസ്എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) ഉദ്യോഗസ്ഥ വിരാലിയോട് വീൽചെയറിൽ നിന്ന് എഴുന്നേൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് എഴുന്നേൽക്കാൻ സാധിക്കില്ലെന്നു വിരാലി പറഞ്ഞപ്പോൾ നാടകം കളിക്കരുതെന്നു പറഞ്ഞ ഉദ്യോഗസ്ഥ മുതിർന്ന ഓഫിസറോടു പരാതിപ്പെടുകയും ചെയ്തു .

വീൽചെയർ ഉപയോഗിക്കുന്നയാളാണെങ്കിലും നിരന്തരം വിദേശയാത്രകൾ ചെയുന്ന ആളാണെന്നു തെളിയിക്കുന്നതിനായി തന്റെ പാസ്പോർട്ട് ഉൾപ്പെടെ അവരെ കാണിച്ചതായി വിരാലി സിഐഎസ്എഫിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. തിരക്കിനിടയിൽ ഉദ്യോഗസ്ഥയുടെ പേര് ശ്രദ്ധിക്കാൻ സാധിച്ചില്ല. ഒടുവിൽ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥ എത്തി സാധാരണ പരിശോധനകൾ മാത്രം നടത്തി തന്നെ പോകാൻ അനുവദിച്ചു. സംഭവത്തിൽ സിഐഎസ്എഫ് തന്നോടു ഖേദം പ്രകടിപ്പിച്ചതായും വിരാലി പിന്നീട് ട്വീറ്റ് ചെയ്തു.

രണ്ടു വർഷം മുൻ‌പു, മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് ട്രെയിൻ കയറാൻ സഹായിച്ച റെയിൽ‌വേ പോട്ടർ തന്നെ ശാരീരികമായി ചൂഷണം ചെയ്തെന്ന ആരോപണവുമായി വിരാലി രംഗത്തെത്തിയിരുന്നു. ഇതിനെത്തുടർന്നു മൈ ട്രെയിൻ ടൂ…എന്ന ഹാഷ്ടാഗിൽ വിരാലി ആരംഭിച്ച പ്രചാരണത്തെ തുടർന്നാണ് എറണാകുളം സൗത്ത റെയിൽവെ സ്റ്റേഷൻ രാജ്യത്തെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ റെയിൽവേ സ്റ്റേഷനായി മാറ്റിയത്. മോഡലിങ് രംഗത്ത് ഉൾപ്പെടെ സജീവമാണ് വിരാലി മോദി.

 

ഓണസദ്യയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതായി പരാതി. എറണാകുളം എസ് ആര്‍ എം റോഡില്‍ വനിതകള്‍ നടത്തുന്ന കൊതിയന്‍സ് ഹോട്ടലിന് നേരെയാണ് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാജാസ് കോളേജിലെ ഓണാഘോഷങ്ങളുടെ ഭാഗമായി 550 പേര്‍ക്കുള്ള സദ്യയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഭക്ഷണം തയ്യാറാക്കി ഹോട്ടലുകാര്‍ കോളേജില്‍ എത്തിച്ചും നല്‍കി. എന്നാല്‍ തയ്യാറാക്കി നല്‍കിയ ഭക്ഷണം തികഞ്ഞില്ല എന്നാരോപിച്ചാണ് ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെത്തി അക്രമണം നടത്തിയത്. മുന്‍കൂറായി നല്‍കിയ ഇരുപതിനായിരം രൂപയും ഇവര്‍ ബലമായി കൈക്കലാക്കി.

മഹാരാജാസ് കോളേജിലെ എഎസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയത്. കോളേജിലേയ്ക്ക് ഭക്ഷണം കൊണ്ടുപോയ പാത്രങ്ങള്‍ തിരികെ നല്‍കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. തുടര്‍ന്ന് ഹോട്ടലുടമ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഏഴ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.

ലണ്ടൻ: അഞ്ച് ആഴ്ചത്തേക്ക് പാർലമെന്‍റ് സസ്പെൻഡ് ചെയ്ത് പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ നീക്കത്തെ ഏതറ്റംവരേയും എതിർക്കുമെന്ന് പ്രതിപക്ഷം. പ്രധാനമന്ത്രിക്കെതിരെ ആവശ്യമെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും പ്രതിപക്ഷ എംപിമാർ മുന്നറിയിപ്പ് നൽകി.

കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയാക്കുന്നതിനെതിരായ എതിർപ്പ് ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ബോറിസ് ജോൺസൺ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒക്ടോബർ 15ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോൺസന്‍റെ നിർദ്ദേശം കഴിഞ്ഞയാഴ്ച പാർലമെന്‍റ് വോട്ടിനിട്ട് പരാജയപ്പെടുത്തിയിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 434 വോട്ടുകൾ വേണ്ടിടത്ത് കൺസർവേറ്റീവ് പാർട്ടിക്ക് 298 വോട്ടുകളേ നേടാനായുള്ളൂ. പാർലമെന്‍റിൽ ഭൂരിപക്ഷം നഷ്ടമായിട്ടും രണ്ടാമതൊരിക്കൽക്കൂടി തന്‍റെ ആവശ്യം അദ്ദേഹം പാർലമെന്‍റിൽ ഉന്നയിച്ചിരിക്കുകയാണ്.

കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകാനുള്ള ബോറിസ് ജോൺസന്റെ നയത്തെ എതിർക്കുന്ന പ്രതിപക്ഷ നിലപാടിനെ ഭരണപക്ഷത്തിലെ ചില അംഗങ്ങളും പിന്തുണച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 27 ന് യുഎന്‍ പൊതുസഭ സമ്മേളനത്തില്‍ പ്രസംഗിക്കും.രാവിലത്തെ ഉന്നതതല സെഷനിലാണ് മോദി പ്രസംഗിക്കുക. സെപ്റ്റംബര്‍ 24മുതല്‍ 30വരെയാണ് പൊതുസഭ ചേരുന്നത്. കാലാവസ്ഥാ ഉച്ചകോടിക്കും സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട പ്രത്യേക സെഷനുമാണ് ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

സെപ്റ്റംബര്‍ 27 ന് തന്നെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആഗോള നേതാക്കളെ അഭിസംബോധന ചെയ്യുന്നത്.. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെയായിരിക്കും ഇംറാന്‍ ഖാന്‍ യു.എന്‍.ജി.എ സമ്മേളനത്തില്‍ പ്രസംഗിക്കുക.

പട്ടിക പ്രകാരം 112ഓളം രാഷ്ട്രത്തലവന്മാരും 48 ഓളം സര്‍ക്കാര്‍ മേധാവികളും 30 ലധികം വിദേശകാര്യ മന്ത്രിമാരും പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി ന്യൂയോര്‍ക്കിലെത്തും.യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 24-നാണ് പ്രസംഗിക്കുക. പൊതുചര്‍ച്ചയില്‍ ബ്രസീലിനുശേഷം പരമ്പരാഗതമായി രണ്ടാമതാണ് യു.എസ്. പ്രതിനിധിക്ക് അവസരം നല്‍കുക.

യു.എസിലെ ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ മോദിയെ ആദരിക്കുന്നുണ്ട്. 2019-ലെ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ അവാര്‍ഡും സമ്മാനിക്കും. സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് മോദിയെ അവാര്‍ഡിന് പരിഗണിച്ചത്.ലോകം മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ആഘോഷിക്കുമ്പോൾ യു.എൻ. ആസ്ഥാനത്ത് സെപ്റ്റംബർ 24-ന് നടക്കുന്ന പ്രത്യേകപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

 ബിജോ തോമസ് അടവിച്ചിറ

പ്രളയം കനത്ത നാശം വിതച്ച കേരളം ഓണത്തിലേക്ക് കടക്കുകയാണ്.
തിരുവോണത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾക്കായുള്ള ഉത്രാടപ്പാച്ചിൽ .പ്രളയക്കെടുതി കേരളത്തിലെ ഓണവിപണിയെ വന്‍ നഷ്ടത്തിലേക്കാണ് തള്ളി വിട്ടത്. ഓണത്തിനായി നേരത്തെ എടുത്തുവച്ചിരുന്ന സ്റ്റോക്കുകൾ പലതും വെള്ളത്തിലായി.

എന്നിരുന്നാലും തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടപാച്ചിലിലാണ് കേരളക്കര. ഓണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് നാടും നഗരവുമെല്ലാം.

സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ഇന്ന് ചെയ്യും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഓദ്യോഗിക ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക.കാര്‍ഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓര്‍മകളുടെചൂളം വിളികളുമായെത്തുന്ന ഓണനാളുകളിലെ സവിശേഷമായ ദിനമാണ് ഉത്രാടം. ഓരോ ഉത്രാടദിനവും മലയാളികള്‍ക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ ആഘോഷത്തിന്റെ ഓണമാണ്.

മലയാളി മനസ്സുകളില്‍,ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും, ഉത്സവംതീര്‍ക്കുവാന്‍ വീണ്ടുമൊരു ഉത്രാട ദിനം കൂടി പടികടന്നെത്തി. കാര്‍ഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓര്‍മകളുടെചൂളം വിളികളുമായെത്തുന്ന ഓണനാളുകളിലെ സവിശേഷമായ ദിനമാണ് ഉത്രാടം. ഓരോ ഉത്രാടദിനവും മലയാളികള്‍ക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ ആഘോഷത്തിന്റെ ഓണമാണ്.

സജീവതയുടെ ഉത്സവക്കാഴ്ച്ചകളാണ് കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുവാന്‍ സ്‌നേഹമന്ത്രവുമായെത്തുന്ന ഓരോ ഉത്രാടദിനവും മലയാളിക്ക് സമ്മാനിക്കുന്നത്. നാടും നഗരവുമെല്ലാം ഇപ്പോള്‍ ഓണത്തിരക്കിലാണ്. എന്തൊക്കെ കരുതിയാലും ഉത്രാടച്ചന്തയില്‍ കയറിയിറങ്ങാതെ മലയാളിക്ക് തിരുവോണത്തിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാകില്ല. സാമ്പാറും അവിയലും പായസവും പപ്പടവുമൊക്കെയായി ഇല നിറക്കാന്‍ രാവിലെ തന്നെ മലയാളികള്‍ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

സമൃദ്ധിയുടെ സന്ദേശങ്ങളാണ് കേരളക്കരയുടെ ആഘോഷപ്പെരുമയ്ക്ക് നിറം പകരുന്ന ഉത്രാടം നമുക്ക് പകര്‍ന്ന് തരുന്നത്.പൂവിളിയുടെ ആരവങ്ങളും മലയാളത്തനിമ നിറയുന്ന ഓണകാഴ്ചകളും തിരുവോണ ദിനത്തിലേക്കുള്ള ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളും ഉത്രാട ദിനാഘോഷത്തിനു കൂടുതല്‍ വര്‍ണപ്പൊലിമ പകരുന്നു. എല്ലാവരും ഇന്ന് ഉറങ്ങി എഴുന്നേല്‍ക്കുന്നത് മാവേലി മന്നനെ എതിരേല്‍ക്കുന്ന പ്രഭാതത്തിലേക്കാണ്, അതായത് തിരുവോണ നാളിലേക്ക്. ആഘോഷിക്കാം ഈ ഓണം വര്‍ണാഭമായി തന്നെ.

എല്ലാ മലയാളം യുകെ വായനക്കാർക്കും ഉത്രാട ദിനാശംസകള്‍

കര്‍ണാടത്തിലെ കകതി ഗ്രാമത്തിലെ സിദ്ധേശ്വര നഗറില്‍ പബ്ജി കളിക്കുന്നത് തടഞ്ഞ പിതാവിനെ 21 കാരനായ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. പൊളീടെക്കനിക് വിദ്യാര്‍ത്ഥിയായ രഘുവീര്‍ കുമ്പാറയാണ് സ്വന്തം പിതവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് സംഭവം.

യുവാവ് അമിതമായി ഫോൺ ഉപയോഗിക്കുന്നത് പലപ്പോഴായി മാതാപിതാക്കൾ വിലക്കിയിരുന്നു. ഇതിനിടെ ഞയറാഴ്ച വൈകിട്ട് പബ്ജി കളിക്കുന്നതിനായി രഘുവീർ മുൻ ആർമി ഉദ്യോഗസ്ഥനായ പിതാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിതാവ് പണം നൽകിയില്ല. ഇതോടെ രഘുവീർ അയൽവാസിയുടെ വീടിന്റെ ജനാല ചില്ലുകൾ എറിഞ്ഞു തകർക്കുകയും രഘുവീറിനെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

പിന്നീട് പിതാവ് ശങ്കർ സ്റ്റേഷനിലെത്തി മകനെ ഇറക്കി. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും രഘുവീർ മൊബൈലിൽ പബ്ജി കളിക്കുന്നത് കണ്ടതോടെ ശങ്കർ ഫോൺ പിടിച്ചു വങ്ങുകയും ശാസിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി ഉറങ്ങിക്കിടന്ന പിതാവിനെ രഘുവീര്‍ അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ് കഴുത്ത് മുറിഞ്ഞ ശങ്കറിന്‍റെ കാലുകളും രഘുവീര്‍ ഛേദിച്ചു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പിതാവിന്‍റെ ശരീരം മുഴുവനായും വെട്ടിമുറിച്ച ശേഷം വരാമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് രഘുവീറിനെ അറസ്റ്റ് ചെയ്തു.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുന്ന മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ പുതിയ സന്ദേശം പുറത്ത്. തന്നെ അറസ്റ്റ് ചെയ്ത് നടപടിയില്‍ പ്രതികരണവുമായി ട്വിറ്ററിലൂടെ അദ്ദേഹം. നിക്ക് വേണ്ടി ട്വറ്റ് ചെയ്യാന്‍ കുടുംബത്തോട് അഭ്യര്‍ത്ഥിച്ചുവെന്ന് ആരംഭിക്കുന്ന ട്വീറ്റിൽ കേസിലെ നടപടിക്രമങ്ങളെയും അദ്ദേഹം വിമർശിക്കുന്നുണ്ട്.

കേസില്‍ താന്‍ വേട്ടയാടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം. താൻ ജയിലിൽ കഴിയേണ്ടി വന്ന ഈ കേസില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പോലും ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടില്ല. പിന്നെ താങ്കളെ മാത്രം എന്തുകൊണ്ട് അറസ്റ്റ് ചെയ്തു എന്ന് ആളുകള്‍ എന്നോട് ചോദിക്കുകയാണ്. എന്നും അദ്ദേഹം പറയുന്നു.

‘കേസില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പോലും ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടില്ല. പിന്നെ താങ്കളെ മാത്രം എന്തുകൊണ്ട് അറസ്റ്റ് ചെയ്തു എന്ന് ആളുകള്‍ എന്നോട് ചോദിക്കുകയാണ്. ഇടപാടിൽ അവസാനം ഒപ്പുവച്ച വ്യക്തി ആയതുകൊണ്ടാണോ? എനിക്ക് ഉത്തരമില്ല”. ചിദംബരത്തിന്റെ ട്വീറ്റ് പറയുന്നു.

ഒരു ഉദ്യോഗസ്ഥനും തെറ്റായി ഒന്നും ചെയ്തിട്ടില്ല. ആരും അറസ്റ്റ് ചെയ്യപ്പെടണം എന്ന് താൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കുന്ന മറ്റൊരു ട്വീറ്റും ചിദംബരത്തിന്റെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ജയിലിൽ കഴിയുന്ന ചിദംബരത്തിന്റേതായി ട്വീറ്റുകൾ പുറത്ത് വരുന്നത് നവ മാധ്യമങ്ങളിൽ‍ തർക്കങ്ങൾക്കും വഴിവച്ചട്ടുണ്ട്. ജയിലില്‍ കിടക്കുന്ന ഒരാള്‍ എങ്ങനെ ട്വിറ്റര്‍ ഉപയോഗിക്കുമെന്നായിരുന്നു ഇതിൽ പ്രധാനം. ഇതിന് പിന്നാലെയാണ് തന്റെ അക്കൗണ്ട് നിയന്ത്രിക്കുന്നതിന് കുടുംബാംഗങ്ങളെ അനുവദിച്ചിട്ടുണ്ടെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നത്.

ഓഗസ്റ്റ് 21-ന് രാത്രി ദല്‍ഹിയിലെ വസതിയില്‍ നിന്നും സി.ബി.ഐ സംഘം അറസ്റ്റു ചെയ്ത ചിദംബരത്തെ പ്രത്യേക കോടതി 15 ദിവസം കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇത് അവസാനിച്ചതിനു പിന്നാലെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തീഹാർ ജയിലേക്ക് മാറ്റിയത്.

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേനയുടെ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം. പരിശോധനകള്‍ കര്‍ശമാക്കാന്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഒണാഘോങ്ങള്‍ കൂടി നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഒാണഘോഷങ്ങള്‍ നടക്കുന്നയിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കണം. ഓണത്തിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷയ്ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് ഡിജിപി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ബസ് സ്റ്റാന്‍ഡുകളിലും റയില്‍വേ സ്റ്റേഷനുകളിലും,വിമാനത്താവളങ്ങളിലും പരിശോധന നടത്തണമെന്നും നിർദേശം വ്യക്തമാക്കുന്നു. ആള്‍ത്തിരക്കുള്ള സ്ഥലങ്ങള്‍, സൈനിക താവളങ്ങള്‍, തന്ത്രപ്രധാന മേഖകള്‍ എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. രാജ്യത്തെ സുപ്രധാന മേഖലകളിലും ഇതിനോടകം സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

ഗുജറാത്തിലെ സര്‍ ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സൈന്യം രംഗത്തെത്തിത്. കരസേന ദക്ഷിണമേഖല കമാന്‍ഡിങ് ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ എസ്.കെ. സൈനിയാണ് ഇക്കാര്യം മാധ്യമങ്ങളഎ അറിയിച്ചത്. കച്ച് പ്രദേശത്തിലൂടെ പാകിസ്താൻ കമാൻഡോകൾ ഇന്ത്യൻ തീരത്തേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗുജറാത്തിലെ തുറമുഖങ്ങൾ അതീവ ജാഗ്രത പാലിക്കുകയും ചെയ്തിരുന്നു. സമുദ്ര പാത ഉപയോഗിച്ച് കടന്നു കയറുന്നവർ സാമുദായിക പ്രശ്‌നങ്ങൾക്ക് പ്രേരിപ്പിക്കുകയോ തീവ്രവാദ ആക്രമണം നടത്തുകയോ ചെയ്യുമെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved