Latest News

ജോൺ കുറിഞ്ഞിരപ്പള്ളി  

ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ അവരെ തിരിച്ചറിഞ്ഞു.

ആത് ശ്രുതിയുടെ അമ്മയാണ് എന്ന് ശ്രുതിയെ പരിചയമുള്ള  ആർക്കും മനസ്സിലാകും.അമ്മയുടെകൂടെ അങ്കിളും ഉണ്ട് എന്ന് അവൾ പറഞ്ഞിരുന്നു.

അമ്മയുടെ തനി പകർപ്പാണ് ശ്രുതി.രണ്ടുപേരേയും ഒന്നിച്ചു കണ്ടാൽ ചേച്ചിയാണന്നേ പറയൂ.

“എന്നെ എങ്ങിനെ തിരിച്ചറിഞ്ഞു?”ഞാൻ ചോദിച്ചു.ഞങ്ങൾ തമ്മിൽ ഒരിക്കലും കണ്ടിരുന്നില്ല.

“കഴിഞ്ഞ മൂന്നുമാസമായി ദിവസവും അവൾക്ക് പറയാനുള്ളത് മാത്യുവിൻ്റെ  കാര്യങ്ങളായിരുന്നു. നിങ്ങൾ അവളുടെ കാറിൽ കയറിയത്,ഇന്റർവ്യൂ, എല്ലാം പറഞ്ഞു ഞങ്ങൾ വേണ്ടുവോളം  ചിരിച്ചിട്ടുണ്ട്. മാത്യുവിൻ്റെ കൂടെയുള്ളത് ജോൺ സെബാസ്റ്റിയൻ.ശരിയല്ലേ?”.

“ഉം”.

 അവൾക്ക് എന്തുകൊണ്ടെന്ന് അറിയില്ല,ഒരേ നിർബന്ധം,ഹയർ സ്റ്റഡീസിന് പോകണമെന്ന്.ഞാൻ കഴിവതും പറഞ്ഞു നോക്കി “.

“ഞങ്ങൾ എയർ പോർട്ടിലേക്ക് വരുന്ന വഴിക്ക് പ്രസാദിൻ്റെ  കാർ ആക്സിഡൻറ് ആയി കിടക്കുന്നതുകണ്ടു അവനെ അങ്ങിനെ റോഡിൽ വിട്ടിട്ടുപോരാൻ മനസ്സ് അനുവദിച്ചില്ല.പിന്നെ പോലീസ് സ്റ്റേഷനിലും പോകേണ്ടിവന്നു.എല്ലാം കഴിഞ്ഞു ഇവിടെ എത്തുമ്പോൾ സമയം കഴിഞ്ഞുപോയി.”

 സംഭവിച്ചതെല്ലാം ഞങ്ങൾ വിശദീകരിച്ചു.എല്ലാം അവർ ശ്രദ്ധിച്ചു്  കേട്ടു.

“പക്ഷെ പ്രസാദ് എന്തിനാണ് എയർപോർട്ടിൽ വന്നത്?അവൻ എങ്ങിനെയാണ് അവൾ പോകുന്ന വിവരം അറി ഞ്ഞത്?”

“അറിയില്ല”

“പഠിക്കുന്ന സമയങ്ങളിൽ മിക്കവാറും ഹോസ്റ്റലിൽ ആയിരുന്നു അവൾ.പാവം,ഒരുപാടു സങ്കടങ്ങൾ മനസ്സിൽ ഒതുക്കുകയാണ് .പ്രസാദുമായുള്ള പ്രശനങ്ങളിൽ അവൾ ആകെ വിഷമത്തിലായിരുന്നു.എനിക്ക് തോന്നുന്നത് മാത്യു ഒന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നെങ്കിൽ അവൾ പോകില്ലായിരുന്നു എന്നാണ്.രണ്ട്  മാസം കഴിഞ്ഞാൽ അവളുടെ അപ്പച്ചൻ്റെ ഓർമ്മ ദിവസമാണ്.അത് ഞങ്ങൾ ഒരിക്കലും മുടക്കിയിട്ടില്ല.അപ്പോൾ ഏതായാലും അവൾ വരും.വരാതിരിക്കില്ല”

എനിക്ക് അല്പം ആശ്വാസം തോന്നി.അങ്കിൾ എല്ലാം കേട്ടുകൊണ്ട് നിശ്ശബ്ദത പാലിച്ചു.ശ്രുതിയുടെ അമ്മ പറയുന്നത് ശരിയാണ്.സേട് ജിയുടെ ഓഫീസിലെ ബഹളത്തിനിടയിൽ എല്ലാം തകിടം മറിഞ്ഞു.എങ്കിലും ഇത്ര വേഗത്തിൽ അവൾ പോകുമെന്ന് കരുതിയില്ല..സേട് ജിയുടെ മകൻ പറഞ്ഞ വിഡ്ഢിത്തങ്ങൾ കേട്ട് മനസ്സ് വിഷമിച്ചു് എടുത്ത തീരുമാനമാണ്.അവൾ വിളിക്കുമ്പോൾ എല്ലാം വിശദമായി പറഞ്ഞാൽ അവൾക്ക് തീർച്ചയായും മനസ്സിലാകും.ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ജനക്കൂട്ടം ലൗഞ്ചിലേക്ക് വന്നു.

അത് അവരായിരുന്നു,സേട് ജിയുടെ  മക്കൾ ,ബന്ധുക്കൾ എല്ലാംകൂടി ഒരു പത്തു മുപ്പത് ആളുകൾ.

അവർ എന്നെ കണ്ടു കഴിഞ്ഞു.

കറുപ്പുനിറത്തിലുള്ള  ഒരേതരം സ്യുട്ട് ആണ് ആൺ മക്കൾ  അഞ്ചുപേരും ധരിച്ചിരിക്കുന്നത്.ആറാമൻ കൽക്കട്ടയിലാണ്.

പെട്ടന്ന് ഓർമ്മ വന്നത് പ്രസിദ്ധമായ ഒരു  കോമിക് ബുക്കിലെ ഡിറ്റക്ടീവ് തോംസൺ ആൻറ് തോംസണെയാണ്.

കാണിക്കുന്നതും പറയുന്നതും കോമാളിത്തമാണെന്ന് അവർക്ക് മനസ്സിലാകുന്നില്ല.വെറുതെയല്ല സേട് ജി ഈ മണ്ടന്മാരെ ഒന്നിലും തൊടാൻ അനുവദിക്കാതിരുന്നത് ..

ആവരുടെ ഒപ്പം  സേട് ജിയുടെ മകളും ആ പെൺകുട്ടിയുടെ അമ്മയും ഉണ്ട്. സേട്  ജിയുടെ ശവസംസ്കാരത്തിന് കൽക്കട്ടക്ക് പോകാൻ വന്നതാണ് എല്ലാവരും .ഏറ്റവും മൂത്ത മകൻ മുൻപിലായി അഞ്ചുപേരും എൻ്റെ അടുത്തേക്ക് വന്നു.അയാൾ പറഞ്ഞു.

“മാത്യൂനെ കണ്ടത് നന്നായി.ഓഫീസ് അടച്ചിടാതെ കഴിഞ്ഞു.ഫ്യൂണറൽ കഴിഞ്ഞു ഞങ്ങൾ മറ്റന്നാൾ തിരിച്ചുവരും”.

ഈ കോമാളികളിൽ നിന്നും എങ്ങിനെ രക്ഷപെടും,എന്നായിരുന്നു എൻ്റെ  ചിന്ത.പോരാത്തതിന് ശ്രുതിയുടെ അമ്മയും ഇതെല്ലം കണ്ടുകൊണ്ടിരിക്കുന്നു.

ആ പെൺകുട്ടി അടുത്തുവന്നു.

മുൻപ് ആ പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല.ഏറിയാൽ ഒരു ഇരുപത്തിരണ്ടു വയസ്സ് കാണും വെളുത്തുമെലിഞ്ഞ സുന്ദരി.

അവൾ ഹാൻഡ് ബാഗ് തുറന്ന് ഒരു സെറ്റ് താക്കോലുകൾ എടുത്ത് എൻ്റെ നേരെ  നീട്ടി.ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ പറഞ്ഞു,”ഞാൻ വന്നിട്ട് സംസാരിക്കാം”.

ആ പെൺകുട്ടിയുടെ പേരുപോലും എനിക്കറിഞ്ഞുകൂടാ.

ആ തടിയന്മാരെപോലെ ആയിരുന്നില്ല അവൾ.

മാന്യമായ പെരുമാറ്റം,അളന്നു മുറിച്ചുള്ള സംസാരം,ആരും ഇഷ്ട്ടപെട്ടുപോകുന്ന എന്തോ ഒന്ന് അവളിലുണ്ട്..

എൻ്റെ മനസ്സിൽ തോന്നിയത് വായിച്ചെടുത്തതുപോലെ അവൾ പറഞ്ഞു ,”എൻ്റെ  പേരുപോലും ചോദിച്ചിട്ടില്ല.ഞാൻ അഞ്ജലി.”

 .ഞാൻ താക്കോലുകൾ വാങ്ങി.

” മറ്റന്നാൾ  പപ്പയുടെ ഫ്യൂണറൽ ആണ് ,രണ്ടു ദിവസം കൂടി കഴിഞ്ഞേ ഞാൻ വരൂ.”.

പെട്ടന്ന് അവൾ സംസാരം നിർത്തി.പൊട്ടി വന്ന തേങ്ങൽ അമർത്തി ഒരു നിമിഷം നിന്നു.സേട് ജിയുടെ മരണത്തിൽ അവൾക്ക് മാത്രമേ ദുഖമുളൂ എന്ന് തോന്നുന്നു .അവളുടെ അമ്മ കുറച്ചുമാറി പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

ഒരു പ്രത്യേക ജനുസ്സിൽ പെട്ട മനുഷ്യരാണ് ഇവർ എന്ന് തോന്നുന്നു.സേട് ജിക്ക് മൂന്നു ഭാര്യമാരിലായി ഏഴുമക്കൾ.ഇവർ തമ്മിൽ ഒരു വഴക്കുമില്ലാതെ പരസ്പരം സാഹോദരങ്ങളായി അംഗീകരിച്ചിരിക്കുന്നു.

അവൾ എൻ്റെ  നേരെ കൈ നീട്ടി.എന്തു ഭംഗിയാണ്  ആ കൈകൾക്ക്.ഒരു നിമിഷം അവളുടെ കൈകൾ എൻ്റെ  കയ്യിൽ അമർന്നു.

“ഗുഡ്ബൈ മാത്യു പിന്നെ കാണാം”.

“ഗുഡ് ബൈ  അഞ്ജലി.”

അവൾ നടന്നുപോകൂന്നത് എനിക്കുനോക്കാതിരിക്കുവാൻ കഴിഞ്ഞില്ല.

കുറച്ചുദൂരം നടന്നിട്ട് അവൾ തിരിഞ്ഞുനിന്നു കൈ വീശി.കാണിച്ചു.

എല്ലാം ശ്രുതിയുടെ അമ്മ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.ഞാൻ പറഞ്ഞു,”ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലെ ആളുകളാണ്.”

അവർ മറുപടിയായി ഒന്നും പറഞ്ഞില്ല.ആ മുഖഭാവം വായിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞില്ല.

ജോൺ സെബാസ്റ്റിയൻ  ഞാനൊന്നും അറിഞ്ഞില്ല എന്നഭാവത്തിൽ ഡിസ്പ്ലേ ബോർഡിലെ പരസ്യം കാണുന്നു.

ശ്രുതിയുടെ അമ്മ പിന്നെ അധികസമയം അവിടെ നിന്നില്ല.ഞങ്ങളോട് യാത്രപറഞ്ഞു കാറിൽ കയറി.

ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”നീ ചെയ്തത് അത്ര ശരിയായില്ല.”

“ഞാനെന്തു ചെയ്തു?”

അവൻ മറുപടി ഒന്നും പറഞ്ഞില്ല.എവിടെയോ എൻ്റെ  പെരുമാറ്റത്തിൽ അവർ ആരും ഹാപ്പിയല്ല എന്നത് വാസ്തവമാണ്.

പക്ഷെ ഞാൻ എന്ത് ചെയ്തു?ഒന്ന് ചിരിച്ചത്  അത്ര വലിയ കുറ്റമാണോ ?നമ്മളോട് മാന്യമായി പെരുമാറുന്ന ഒരാളെ ഞാൻ അപമാനിക്കണമോ?

മനസ്സിനുള്ളിലെ വടം  വലി എൻ്റെ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ടോ?ഒരുകൂട്ടം ചോദ്യങ്ങൾ അഞ്ജലിയുടെ സന്ദർശനത്തോടെ മനസ്സിനെ ശല്യപ്പെടുത്താൻ തുടങ്ങിയോ?

അവർ എല്ലാവരും പോയിക്കഴിഞ്ഞിരുന്നു.

“പോകാം.”ഞാൻ പറഞ്ഞു.

ഒന്നും പറയാതെ ജോൺ സെബാസ്റ്റിയൻ കാറിൽ കയറി.അവൻ്റെ  മനസ്സിൽ എന്തോ പുകയുന്നുണ്ട്.

പ്രസാദിനെ കാണാൻ ഹോസ്പിറ്റലിൽ പോകണം.അവന് എന്ത് സംഭവിച്ചു എന്നറിയണം .ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”ഇല്ല.ഞാൻ വരുന്നില്ല.നീ പോയിട്ട് വരൂ.എനിക്ക് ഈ ആഴ്ച എക്സാം ആണ്.സമയം കളയാനില്ല”

ഇവന് എന്ത് സംഭവിച്ചു?

“നിനക്കെന്തുപറ്റി,ജോൺ?”

“എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല.എല്ലാം നിൻ്റെ  മുഖത്ത് എഴുതിവെച്ചിട്ടുണ്ട്.ശ്രുതിയോടും നിന്നോടും എനിക്ക് എന്തോ വല്ലാത്ത ഒരു അടുപ്പം തോന്നിയിരുന്നു.ഇപ്പോൾ എന്തുകൊണ്ടോ അത് വേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ”.

എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല,അവൻ്റെ  വാക്കുകൾ.”ജോൺ ………”ഞാൻ അവൻ്റെ കൈകൾ ചേർത്ത് പിടിച്ചു.

അവൻ പറഞ്ഞു,”പോകാം.”

പ്രസാദിൻറെ പരിക്കുകൾ സാരമുള്ളതായിരുന്നില്ല.പോലീസ്‌കാരൻ പറഞ്ഞതുപോലെ ആക്സിടൻറിൽ അവനുണ്ടായ ഷോക്കിൽ  അബോധവസ്ഥയിൽ ആയതായിരുന്നു.അവൻ എഴുനേറ്റ് ഇരുന്നു.

“പറ്റിപ്പോയി,മാത്യു,നീ എന്നോട് ക്ഷമിക്കണം.”അവൻ പറഞ്ഞു.

അവൻ സാധാരണ എന്നെ മത്തായി എന്നാണ് വിളിക്കാറ്,അവൻ്റെ  മാറ്റം എൻ്റെ ശ്രദ്ധയിൽ വന്നു.

“ഞാൻ ഹോട്ടലിലെ എൻ്റെ  ജോലി ഉപേക്ഷിച്ചു”

“ഇനി എന്ത് ചെയ്യാൻ പോകുന്നു.വേറെ ജോലി വല്ലതും?”

“ഞാൻ ഹയർ സ്റ്റഡീസിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.ശരിയായിട്ടുണ്ട്”.

എൻ്റെ  രണ്ടു വര്ഷം സീനിയർ ആയിരുന്നു അവൻ.കെമിസ്ട്രയിൽ മാസ്റ്റർ ബിരുദവും ഉണ്ട്.വീട്ടിലെ ദാരിദ്ര്യവും ജോലികിട്ടാനുള്ള ബുധിമുട്ടുംകൊണ്ട് ഹോട്ടൽ ജോലി ചെയ്തുവരികയായിരുന്നു എന്ന് മാത്രം.

ഞാൻ ചോദിച്ചു,”നീ എവിടെയാണ് ഇനി ഹയർ സ്റ്റഡിക്ക് പോകുന്നത്?”

“എനിക്ക് റിസേർച്ചു  ചെയ്യാനാണ് താല്പര്യം.ന്യൂയോർക്കിൽ ഒരു യൂണിവേഴ്സിറ്റിയിൽ ഫെല്ലോഷിപ്പ് കിട്ടിയിട്ടുണ്ട്.”

എൻ്റെ  മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.സ്റ്റേറ്റ്സ്സിൽ ,ശ്രുതിയും ന്യൂയോർക്കിലാണല്ലോ.ഞങ്ങൾക്കിടയിൽ നിശ്ശബ്ദത താളം കെട്ടി.

“അവളെ കാണാനായിരുന്നു എയർ പോർട്ടിൽ പോയത്.വിധി ഇതായിരുന്നു.”

ഞാൻ ഒന്നും പറഞ്ഞില്ല.”പിന്നെ വരാം ,നീ റസ്റ്റ് എടുക്കൂ.എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ വിളിക്കൂ..” എന്നുപറഞ്ഞു തിരിച്ചുപോന്നു.

അവൻ ഒരു കുട്ട തീയ്യാണ്  എൻ്റെ മനസ്സിലേക്ക് കോരിയിട്ടത്.

അടുത്തദിവസം ഞാൻപോയി ഓഫീസ് തുറന്നു.ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു ഇടക്ക് ശ്രുതിയുടെ കോൾ പ്രതീക്ഷിച്ചിരുന്നു,പക്ഷെ അവൾ വിളിക്കുകയുണ്ടായില്ല.

ഓഫീസിലെ തിരക്കിനിടയിലും എന്താണ് അവൾക്ക് സംഭവിച്ചത് എന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു.

രണ്ട് ദിവസം കഴിഞ്ഞാണ്  ശ്രുതി വിളിച്ചത്.ഞാൻ ഫോൺ എടുത്തപ്പോഴേ അവൾ പറഞ്ഞു,” മാത്തു ,വിളിക്കാൻ താമസിച്ചു,അല്പം സാവകാശം കിട്ടിയിട്ട് വിളിക്കാം എന്ന് വിചാരിച്ചു.ഇവിടെ എല്ലാം പുതിയത് അല്ലെ?”

അവളുടെ ശബ്ദം വല്ലാതെ മാറിയിരിക്കുന്നു.

“ശ്രുതി,എന്തുപറ്റി?ശബ്ദം വല്ലാതെ മാറിയിരിക്കുന്നു.”

“ഹേയ്,ഒന്നുമില്ല..യാത്ര ക്ഷീണം,പിന്നെ കോൾഡ് പിടിച്ചിരിക്കുന്നു.സാരമില്ല”

 യാത്ര,അവിടത്തെ സൗകര്യങ്ങൾ എല്ലാം വിശദമായി അവൾ സംസാരിച്ചു.അവസാനം അവൾ പറഞ്ഞു.”മാത്തു പ്രസാദ് മെസ്സേജ് ചെയ്‌തിരുന്നു ,അവന് റിസേർച്ചിന് ഇവിടെ കിട്ടിയുട്ടുണ്ട്.അടുത്ത മാസം വരുന്നു “,എന്ന്

ഞാൻ ഒന്നും പറഞ്ഞില്ല.എവിടെയും പ്രസാദ് ഉണ്ട്.

“മാത്തു ,നീ എന്താ മിണ്ടാത്തത്?”

എനിക്ക് എന്തുകൊണ്ടോ ഒരു വിരസത അനുഭവപെട്ടു തുടങ്ങി.

ഞാൻ ഓഫീസിലെ തിരക്കിൽ മുഴുകി.

അഞ്ജലി പറഞ്ഞ ദിവസം തന്നെ ഓഫീസിൽ വന്നു.വന്നയുടനെ എന്റെ കാബിനിൽ വന്ന്,ഒരു കസേര വലിച്ചിട്ടു ഇരുന്നു.

ഓഫീസിൽ ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾ വിശദമായി സംസാരിച്ചു.കാര്യങ്ങളെക്കുറിച്ചു അവൾക്ക് നല്ല വിവരമുണ്ടായിരുന്നു.ഇടയ്ക്കു തടിയന്മാർ വന്നു.എന്തോ പറഞ്ഞു അവരെ മടക്കി അയച്ചു.സേട് ജി ഉദ്ദേശ്ശിച്ചതുപോലെ അത്ര നിസ്സാരക്കാരൻ ആയിരുന്നില്ല അയാളുടെ നിർബന്ധത്തിലാണ് അഞ്ജലി ബിസ്സിനസ്സ് മാനേജ്മെൻറ് പഠിച്ചത്.അതുകൊണ്ട് ഇപ്പോൾ കാര്യങ്ങൾ കുറെ എളുപ്പവുമായി.അതുകൊണ്ട് അഞ്ജലിയുടെ കൂടെ ജോലിചെയ്യാൻ അധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല.

എല്ലാ ദിവസവും വൈകുന്നേരം ശ്രുതിവിളിക്കും.ന്യൂയോർക്കിലെ വിശേഷങ്ങൾ വിവരിക്കും.പക്ഷേ എന്തുകൊണ്ട് എന്ന് അറിഞ്ഞുകൂട ഒരുവിരസത ഉണർവില്ലായ്മ എനിക്ക് അനുഭവപ്പെട്ടു.

“ഞങ്ങൾ വിദ്യാർഥികൾ എല്ലാവരുംകൂടി രണ്ടാഴ്‌ച ഒരു ക്രൂസിന് പോകുന്നു.ചിലപ്പോൾവിളിക്കാൻ പറ്റിയെന്ന് വരില്ല.”അവൾ പറഞ്ഞു.

പിന്നെ രണ്ടാഴ്ചത്തേക്ക് എത്ര ശ്രമിച്ചിട്ടും അവളെ കോൺടാക്ട്  ചെയ്യാൻ കഴിഞ്ഞില്ല.അമ്മയെ വിളിച്ചിട്ടു അവർക്കും ഒന്നും അറിഞ്ഞകൂടാ.

(തുടരും)

മിസോറി: മിസോറിയില്‍ നീന്തല്‍ കുളത്തില്‍ ഇറങ്ങിയ സുസീ ടൊറസിന്റെ ചെവിയ്ക്കുള്ളില്‍ നിന്ന് വിഷചിലന്തിയെ പുറത്തെടുത്തു. മിസോറിയിലെ കാനസസ് സിറ്റിയിലാണ് സംഭവം. നീന്തല്‍ കുളത്തില്‍ നിന്ന് കയറിയ ശേഷം സുസീക്ക് ചെവിയ്ക്കുള്ളില്‍ അസ്വാഭാവികമായി എന്തോഉള്ളതായി തോന്നിയിരുന്നു. എന്നാല്‍ നീന്തുന്നതിനിടെ ചെവിയില്‍ വെള്ളം കയറിയതാകും എന്നാണ് സൂസി കരുതിയിരുന്നത്.

പിറ്റേന്ന് ഉറക്കമുളര്‍ന്നപ്പോള്‍ സൂസിയുടെ ചെവിക്കുള്ളില്‍ നിന്ന് എന്തോ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് അസഹനീയമായ വേദനയെ തുടര്‍ന്ന് സൂസി അശുപത്രിയില്‍ എത്തി. തുടര്‍ന്ന് സൂസിയുടെ ചെവിയില്‍ പരിശോധന നടത്തുന്നതിനിടെ മെഡിക്കല്‍ അസിസ്റ്റന്റ് മുറിയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ശേഷം ഉടന്‍ തന്നെ സഹപ്രവര്‍ത്തകരുമായി അവര്‍ വീണ്ടും മുറിയിലെത്തി. സൂസിയുടെ ചെവിയില്‍ നിന്ന് വലിയ വിഷ ചിലന്തിയെയാണ് പുറത്തെടുത്തത്.

കൊടിയ വിഷമുള്ള ചിലന്തിയാണ് ചെവിക്കുള്ളില്‍ കുടുങ്ങിയതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. അതേസമയം സൂസിയെ ചിലന്തി കടിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വയലിന്‍ സ്‌പൈഡര്‍ എന്ന് വിളിക്കുന്ന ബ്രൗണ്‍ റെക്ലുസ് സ്‌പെഡര്‍ എന്ന ചിലന്തിയാണ് സൂസിയുടെ ചെവിയില്‍ കയറിയത്. ഇവ കടിച്ചാല്‍ പേശീ വേദന, ഛര്‍ദ്ദി, ശ്വാസതടസ്സം, എന്നീ ലക്ഷണങ്ങളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ബംഗളൂരു: കൊടുക്കുന്നതേ തിരിച്ചു കിട്ടൂ എന്ന് പറയാറുണ്ട്. ബഹുമാനിക്കാന്‍ പ്രായം എത്രയെന്നൊന്നും ഇല്ല. എല്ലാവരെയും ബഹുമാനിക്കാന്‍ മടിക്കരുതെന്ന് പഠിപ്പിക്കുകയാണ് ബംഗളൂരുവില്‍ നിന്നുളള ഒരു പോലീസുകാരന്റെ പ്രവൃത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഒരു സ്കൂള്‍ കുട്ടിയെ സല്യൂട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ടി സുനില്‍ കുമാറാണ് റോഡിലൂടെ നടന്ന് പോകുന്ന ആണ്‍കുട്ടിക്ക് സല്യൂട്ട് നല്‍കി ബഹുമാനിച്ചത്. ബംഗളൂരു മല്യ ആശുപത്രിയില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തേക്ക് വരികയായിരുന്ന കമ്മീഷണറോട് സ്കൂള്‍ വിദ്യാര്‍ത്ഥി ആദരവോടെ സല്യൂട്ട് ചെയ്യുകയായിരുന്നു. മറ്റൊന്നും ആലോചിക്കാതെ കമ്മീഷണറും തിരികെ സല്യൂട്ട് നല്‍കി.

സമീപകാലത്ത് ഫ്രഞ്ച് ലീഗ് വണ്ണിലെ പാരീസ് സെന്റ് ജർമന്റെ സമഗ്രാധിപത്യം പലപ്പോഴും ലീഗിനെ വിരസമാക്കിയിരിക്കുകയായിരുന്നു. ഇപ്പോൾ ഫ്രഞ്ച്‌ ലീഗ് ആരാധകർക്ക് പുതിയ പ്രതീക്ഷ ആവുകയാണ് ഫ്രഞ്ച്‌ ക്ലബ് നീസിനെ സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ. ബ്രിട്ടനിലെ ഏറ്റവും വലിയ സമ്പന്നനും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനും ആയ ജിം റാട്ക്ലിഫിന്റെ നേതൃത്വത്തിലുള്ള ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഫ്രഞ്ച് ക്ലബ് ഒ.ജി.സി നീസിനെ സ്വന്തമാക്കിയെന്നതാണ് ആ വാർത്ത.

ഒരു ലീഗ് വൺ ക്ലബിനായി മുടക്കുന്ന റെക്കോർഡ് തുകക്ക് ആണ് ജിം റാട്ക്ലിഫിന്റെ കമ്പനി ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്. ഖത്തർ ഉടമസ്ഥർ വന്നതിനു ശേഷം ഫുട്‌ബോളിൽ വമ്പൻ കുതിപ്പ് നടത്തിയ പി.എസ്.ജിക്ക് വെല്ലുവിളിയാവാൻ പുതിയ ഉടമസ്ഥർക്ക് കീഴിൽ ക്ലബിന് ആവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ക്ലബിൽ തുടർന്നു നടക്കാൻ പോകുന്ന വലിയ മാറ്റങ്ങൾക്ക് കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

പാലായിൽ ജോസ്.കെ. മാണിയോ ഭാര്യ നിഷയോ സ്ഥാനാർഥിയാക്കണമെന്ന നിലപാടിലുറച്ച് കേരള കോൺഗ്രസ് ജോസ് വിഭാഗം. ഇ.ജെ. ആഗസ്തിയെ സ്ഥാനാര്‍ഥിയാക്കാനുള്ള സമ്മര്‍ദം ശക്തമായതോടെയാണ് ജോസ് വിഭാഗം കടുത്ത നിലപാടെടുത്തത്.നിഷയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ജോസഫ് വിഭാഗത്തിന് താത്പര്യമില്ല. ഇതോടെയാണ് ഇ.ജെ. ആഗസ്തിയുടെ പേര് സജീവ ചര്‍ച്ചയായത്. കോണ്‍ഗ്രസ് നേതാക്കളും ആഗസ്തിയെ പിന്തുണച്ചതോടെ ജോസ് പക്ഷത്തിന് അപകടം മനസിലായി.

ജോസ് കെ. മാണി സ്ഥാനാര്‍ഥിയാകുന്നത് ഒഴിവാക്കാന്‍ യുഡിഎഫ് നേതാക്കളും സമ്മര്‍ദം ശക്തമാക്കി. ജോസഫ് വിഭാഗത്തിന്‍റെ ആഗ്രഹങ്ങള്‍ക്ക് യുഡിഎഫ് നേതാക്കള്‍ വഴങ്ങുന്നത് കണ്ടാണ് ജോസ്.കെ. മാണിയും കൂട്ടരും നിലപാട് കടുപ്പിച്ചത്.

ഇതോടെയാണ് രാജ്യസഭ അംഗത്വം ഉപേക്ഷിച്ച് പാലായില്‍ ജോസ്. കെ. മാണി മത്സരിക്കണമെന്ന ആവശ്യം ശക്തമായത്. അണികളുടെ സമ്മര്‍ദത്തിന് ജോസ്.കെ. മാണി വഴങ്ങുന്നുവെന്ന് സൂചന ലഭിച്ചതോടെ ഘടകകക്ഷിനേതാക്കള്‍ ഇടപ്പെട്ടു.

തീരുമാനം മുന്നണി ബന്ധത്തെ മാത്രമല്ല പാലായിലെ വിജയത്തെയും ബാധിക്കുമെന്ന് നേതാക്കള്‍ തുറന്നുപറഞ്ഞു. ജോസ് കെ. മാണി മത്സരിക്കുന്നതിലെ എതിർപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജോസ് വിഭാഗം നേതാക്കളെ അറിയിച്ചു. പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജോസ് വിഭാഗം നേതാക്കള്‍ ഇന്ന് കോട്ടയത്ത് യോഗം ചേരും. ശനിയാഴ്ച സംസ്ഥാന കമ്മറ്റി ഓഫിസില്‍ ചേരുന്ന ജില്ലാ നേതൃയോഗത്തില്‍ സ്ഥാനാർഥി സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.

സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശനിയാഴ്ച വരെയാണ് യുഡിഎഫ് അനുവദിച്ചിരുക്കുന്ന സമയം. ഞായറാഴ്ച കോട്ടയത്ത് ചേരുന്ന യുഡിഎഫ് യോഗത്തിലായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. മുന്നണി ബന്ധത്തെ തന്നെ ഉലയ്ക്കുന്ന രീതിയിലാണ് യുഡിഎഫിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ മുന്നേറുന്നത്

ന്യൂഡൽഹി: രാജ്യത്ത് ബാങ്കിംഗ് മേഖലകളിലെ തട്ടിപ്പുകളില്‍ കഴിഞ്ഞ വർഷം മാത്രം 73.8 ശതമാനത്തിന്റെ വർധനവുണ്ടായെന്ന് റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2018–19 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത തട്ടിപ്പുകളുടെ എണ്ണത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 15 ശതമാനത്തിന്റെ വർധനവും തട്ടിച്ച പണത്തിന്റെ അളവിൽ 73.8 ശതമാനത്തിന്റെ വർധനവും ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.

2017-2018 സാമ്പത്തിക വർഷത്തിൽ ബാങ്ക് തട്ടിപ്പിലൂടെ 41167 കോടി രൂപയാണ് തട്ടിയെടുത്തത്. ഇത് 2018 – 2019 വർഷത്തിലേക്ക് എത്തിയപ്പോൾ 71542 കോടി രൂപയായി വർധിച്ചു. ബാങ്ക് തട്ടിപ്പ് കേസുകളിൽ 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. അതായത് 2017 – 2018 സാമ്പത്തിക വർഷത്തിലെ 5916 കേസുകളിൽ നിന്ന് 2018 – 2019ലേക്ക് എത്തിയപ്പോൾ 6801 കേസുകളായി വർധിച്ചു.

കൂടുതല്‍ വിപണി പങ്കാളിത്തമുള്ള പൊതുമേഖലാ ബാങ്കുകളിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത്. സ്വകാര്യ മേഖലയിലെ ബാങ്കുകളും വിദേശ ബാങ്കുകളും ഇതിന് പിന്നിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം പൊതുമേഖലാ ബാങ്കുകളിൽ 3,766 തട്ടിപ്പുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. തട്ടിയെടുത്തത് 64,509.43 കോടി രൂപയും. തട്ടിപ്പ് നടക്കുന്ന സമയവും അത് ബാങ്ക് തിരിച്ചറിയുന്ന സമയവും തമ്മില്‍ ശരാശരി 22 മാസത്തിന്റെ വ്യത്യാസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

100 കോടി രൂപയ്ക്കു മുകളിലുള്ള തട്ടിപ്പുകൾ നടന്ന തീയതിയും അതു കണ്ടെത്തിയ തീയതിയും തമ്മിലുള്ള അന്തരം ശരാശരി 55 മാസങ്ങളാണ്. അതേസമയം ഓഫ് ബാലന്‍സ് ഷീറ്റ് തട്ടിപ്പുകളുടെ വിഹിതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്.

ചൈനയ്‌ക്കെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം നടക്കുന്ന സ്വയംഭരണാധികാരമുള്ള പ്രവിശ്യായ ഹോങ് കോങിലേയ്ക്ക് ചൈനീസ് സൈന്യം നീങ്ങുന്നു. ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വിവാദ ബില്ലുമായി ബന്ധപ്പെട്ട് തുടരുന്ന പ്രക്ഷോഭത്തില്‍ അയവില്ലാത്ത സാഹചര്യത്തിലാണ് ചൈനീസ് സൈന്യം രംഗത്തിറങ്ങുന്നത്. എന്നാല്‍ ഇത് മേഘലയിലെ സംഘര്‍ഷം കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് സൂചന. ചൈനീസ് സൈനിക വാഹനങ്ങള്‍ ഹോങ് കോങ് അതിര്‍ത്തിയിലേയ്ക്ക് നീങ്ങിയതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോങ് കോങ് അതിര്‍ത്തിയിലെ സൈനിക ട്രക്കുകളുടേയും സായുധ വാഹനങ്ങളുടേയും ചിത്രങ്ങള്‍ ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം പതിവുള്ള വാഹന നീക്കം മാത്രമാണിത് എന്നാണ് ചൈനീസ് ആര്‍മി പറയുന്നു. ഹോങ് കോങ് അതിര്‍ത്തിയിലെ സൈനിക ട്രക്കുകളുടേയും സായുധ വാഹനങ്ങളുടേയും ചിത്രങ്ങള്‍ ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ പുറത്തുവിട്ടിട്ടുണ്ട്. നേവി കപ്പല്‍ ഹോങ് കോങ്ങിലെത്തുന്നതിന്റേയും ചിത്രം സിന്‍ഹ്വ പുറത്തുവിട്ടിട്ടുണ്ട്.
അതിര്‍ത്തിയില്‍ 8000നും 10,000നുമിടയ്ക്ക് സൈനികരെ ചൈന വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച വലിയ ചൈനാവിരുദ്ധ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ പ്രക്ഷോഭകാരികള്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സൈനിക നീക്കം.

എന്നാല്‍ ചൈന സൈന്യത്തെ അയച്ച് അടിച്ചമര്‍ത്താനുള്ള നീക്കം തുടങ്ങിയതായി ഹോങ് കോങ് പ്രക്ഷോഭകാരികള്‍ ആശങ്കപ്പെടുന്നു. കുറ്റവാളികളെ ചൈനീസ് മെയിന്‍ലാന്റിലേയ്ക്ക് വിചാരണയ്ക്കായി കൈമാറുന്ന വിവാദ ബില്‍ ഹോങ് കോങ് അഡ്മിനിസ്‌ട്രേറ്റര്‍, ശക്തമായ പ്രക്ഷോഭം കണക്കിലെടുത്ത് മരവിപ്പിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തില്‍ പിന്മാറാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ചൈന നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ രാജി വച്ചൊഴിയണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുകയാണ് ഹോങ് കോങ് വിമാനത്താവളം പ്രക്ഷോഭകാരികള്‍ സ്തംഭിപ്പിക്കുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുകയും ചെയ്തിരുന്നു.

 

അഗ്‌നിരക്ഷാ സേവന വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉള്‍പ്പെടുത്തി ജനകീയ ദുരന്തപ്രതിരോധ സേന (സിവില്‍ ഡിഫന്‍സ്) രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജനകീയ സേന രൂപീകരിക്കാന്‍ തീരുമാനിച്ചത്. പ്രകൃതിദുരന്ത വേളയിലെ അടിയന്തര സേവനങ്ങള്‍ക്കു പുറമെ വാഹനാപകടങ്ങള്‍ പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് സഹായം എത്തിക്കാനും സിവില്‍ ഡിഫന്‍സ് പ്രയോജനപ്പെടുത്തും. കുട്ടികളുടെയും വയോജനങ്ങളുടെയും സുരക്ഷയ്ക്കും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സേനയായി ഇതിനെ മാറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആധുനിക കമ്പ്യൂട്ടര്‍-മൊബൈല്‍ നെറ്റുവര്‍ക്കുകളുടെ സഹായത്തോടെ സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും.

കേരളത്തിലെ 124 ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ രൂപീകരിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് തൃശ്ശൂര്‍ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും വിയ്യൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് അക്കാദമിയിലും പരിശീലനം നല്‍കും.

പ്രകൃതിദുരന്ത മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തിക്കുക, ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുക, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസിനും മറ്റു ബന്ധപ്പെട്ട അധികാരികള്‍ക്കും വേഗത്തില്‍ അറിയിപ്പ് നല്‍കുക, രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെയുള്ള ഇടവേളയില്‍ പ്രാദേശികമായി ചെയ്യാവുന്ന ഒരുക്കങ്ങള്‍ നടത്തുക, ദുരന്തവേളയില്‍ നാട്ടുകാരെ ഒഴിപ്പിക്കാനും ക്യാമ്പുകളില്‍ എത്തിക്കാനും അധികാരികളെ സഹായിക്കുക തുടങ്ങിയവയാണ് സിവില്‍ ഡിഫന്‍സ് സേനയുടെ ചുമതലകള്‍.

പരിശീലനം പൂര്‍ത്തിയാക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. ജില്ലയിലെ ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായിരിക്കും വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്ന നോഡല്‍ ഓഫീസര്‍. ഓണ്‍ലൈന്‍ വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മികച്ച സേവനം നടത്തുന്ന വോളണ്ടിയര്‍മാരെ സര്‍ക്കാര്‍ ആദരിക്കും.ഡിഫന്‍സ് സേന രൂപീകരിക്കുന്നതിന്റെ ഭാഗമായി ഏഴു തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

“നിങ്ങളുടെ പ്രതീക്ഷകളും ആശ്വാസ വാക്കുകളും ഒന്നുമല്ല ഞങ്ങൾക്ക് വേണ്ടത്. കാലാവസ്ഥ വ്യതിയാനത്തെ ഞാൻ പേടിക്കുന്നത് പോലെ നിങ്ങളും പേടിക്കണം. എന്നിട്ട് എന്തെങ്കിലും ചെയ്യണം…” ആഗോള താപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനുമെതിരെ ശക്തമായ പോരാട്ടം നയിക്കുന്ന ഗ്രെറ്റ ഇർമാൻ തൻബെർഗ് എന്ന പതിനാറുകാരിയുടെ വാക്കുകളാണിത്. യുഎസിലെയും ചിലിയിലെയും യുഎൻ കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാനായി അവളിപ്പോള്‍ ന്യൂയോര്‍ക്കില്‍ എത്തിയിരിക്കുകയാണ്.

യുകെയിൽ നിന്നും അറ്റ്ലാന്റിക് സമുദ്രത്തിലൂടെ റേസിംഗ് ബോട്ടായ മാലിസിയ II –ലായിരുന്നു യാത്ര. വിമാനം കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതിനാലാണ് അവള്‍ കടല്‍മാര്‍ഗ്ഗം സഞ്ചരിക്കാന്‍ തീരുമാനിച്ചത്.

തൻബെർഗിനെ സ്വാഗതം ചെയ്യാനായി നൂറുകണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ നമ്മള്‍ ഒരുമിച്ചു നിന്നേ മതിയാകൂ എന്നവള്‍ ഒരിക്കല്‍കൂടെ ആവര്‍ത്തിച്ചു. ‘ഇതുപറയാനായി അറ്റ്ലാന്റിക് സമുദ്രം താണ്ടി ഇവിവിടെവരെ വരാന്‍മാത്രം ഭ്രാന്തിയാണോ ഞാന്‍ എന്നൊക്കെ നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷെ, മനുഷ്യരാശി ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ആഗോള പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് സാധ്യമായതെല്ലാം ചെയ്യുക. ഒരു നിമിഷംപോലും അമാന്തിക്കരുത്. അല്ലെങ്കില്‍ നമുക്കിനിയൊരു അവസരംകൂടെ ലഭിച്ചേക്കില്ല’- അവള്‍ പറയുന്നു.

കാലാവസ്ഥാ പ്രതിസന്ധിയെ ദീർഘകാലമായി നിഷേധിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷമായ ഭാഷയിലാണ് അവര്‍ പ്രതികരിച്ചത്. ട്രംപിനോട് എന്തെങ്കിലും പറയാനുണ്ടോയെന്നു പത്രക്കാര്‍ ചോദിച്ചപ്പോള്‍, ‘ഉണ്ട്, അദ്ദേഹത്തോട് ശാസ്ത്രത്തെ ശ്രദ്ധിക്കാന്‍ പറയണം എന്നുണ്ട്. പക്ഷെ, എനിക്കറിയാം അദ്ദേഹത്തിന് അതിന് കഴിയില്ല. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചും അടിയന്തിരാവസ്ഥയെക്കുറിച്ചും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പിന്നെ എനിക്കെങ്ങിനെ സാധിക്കും’ എന്നാണ് ഗ്രെറ്റ പറഞ്ഞത്.

2008 ആഗസ്തിലാണ് കാലാവസ്ഥാവ്യതിയാനത്തിന് ആക്കം കൂട്ടുന്ന സ്വീഡിഷ് സർക്കാരിന്റെ നയങ്ങൾക്കെതിരെ ‘ഫ്രൈഡേ സ്കൂള്‍ പ്രൊട്ടെസ്റ്റ്’ എന്ന പേരില്‍ ഗ്രെറ്റ തൻബെർഗ് പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ചത്. മഞ്ഞും മഴയും വെയിലും വകവെക്കാതെ ഓരോ വെള്ളിയാഴ്ചയും പ്ലക്കാര്‍ഡുമായി അവള്‍ പാർലമെന്റ്‌ മന്ദിരത്തിനു മുന്നില്‍ പ്രതിഷേധിച്ചു. പാരീസ് ഉടമ്പടി പാലിച്ചുകൊണ്ട് കാർബൺ പുറംതള്ളൽ കുറയ്ക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആരും കൂട്ടിനില്ലായിരുന്നു. സര്‍ക്കാരോ പോലീസോ സ്കൂള്‍ അധികൃതരോ, എന്തിന് അവളുടെ സഹപാഠികള്‍പോലും തിരിഞ്ഞു നോക്കിയില്ല. എന്നിട്ടും സമരത്തില്‍ ഉറച്ചുനിന്നു.

‘ഭാവിതന്നെയില്ലെങ്കിൽ പിന്നെ ഭാവിക്കുവേണ്ടി എന്തിനു പഠിക്കണം, എന്തിന് സ്‌കൂളിൽ പോകണം?’ എന്ന് ഉറക്കെ ചോദിച്ചു. കുറേക്കാലമൊന്നും ആ സമരം കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.

ക്രമേണ ഗ്രെറ്റയുടെ ഈ സമരം ലോകം ഏറ്റെടുത്തു. ‘ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍’ എന്ന പേരിൽ ഒരു പ്രസ്ഥാനമായി അത് വളര്‍ന്നു. ലോകരാഷ്ട്രങ്ങളിലെ ദശലക്ഷക്കണക്കിന് വിദ്യാർഥികൾ എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസുകള്‍ ബഹിഷ്കരിച്ചു ഭാവിക്കുവേണ്ടി, ഭൂമിക്കു വേണ്ടി, പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ഈ വിഷയത്തില്‍ ഭരണകേന്ദ്രങ്ങള്‍ സ്വീകരിക്കുന്ന ഉദാസീനമായ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങി. പറ്റാവുന്ന ഇടങ്ങളിലൊക്കെ ഗ്രേറ്റയും എത്തിച്ചേര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി ഊര്‍ജ്ജം നല്‍കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. ലണ്ടനിലും സ്റ്റോക്ക്ഹോമിലും ബ്രസ്സൽസിലും ഹെൽസിങ്കിയിലുമൊക്കെ സംഘടിപ്പിച്ച വന്‍ റാലികളില്‍ ഈ വിഷയത്തെ അധികരിച്ച് ഗ്രെറ്റ സംസാരിച്ചു. അവയെല്ലാം വളരെപെട്ടന്നുതന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ലോകത്താകമാനം പ്രചരിക്കുകയും ചെയ്തു.

സെപ്റ്റംബർ 23-ന് ന്യൂയോർക്കിലും ഡിസംബർ 2-13 തിയ്യതികളില്‍ സാന്റിയാഗോയിലുമായി നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാന്‍വേണ്ടി ഒരു വര്‍ഷത്തേക്ക് സ്കൂളില്‍നിന്നും ലീവെടുത്തിരിക്കുകയാണ് ഗ്രെറ്റ. അറ്റ്ലാന്റിക്കിലെ ചുഴലിക്കാറ്റ് സീസണായ ഓഗസ്റ്റ് മാസത്തില്‍ അതുവഴി ന്യൂയോർക്കിലേക്ക് യാത്ര ചെയ്യുകയെന്നത് വളരെ ശ്രമകരമായ കാര്യമാണ്. എന്നിട്ടും അവളതിന് തയ്യാറായത് കാര്‍ബണ്‍ പുറംതള്ളലുമായും ഒരുനിലക്കും സമരസപ്പെടാന്‍ കഴിയില്ല എന്നതുകൊണ്ടു മാത്രമാണ്.

‘No one is too small to make a difference…’ കിട്ടുന്ന വേദികളിലൊക്കെ അവളീ വാക്കുകള്‍ ആവര്‍ത്തിച്ചു പറയും. ജീവജാലങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായിരിക്കുന്ന ഈ അവസ്ഥയ്‌ക്കെതിരെ ഓരോരുത്തരും അവർക്കാവുന്ന വിധം പ്രവർത്തിക്കുക എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ജീവിതംകൊണ്ട് കാണിച്ചു കൊടുക്കും. സംഭവബഹുലമായ ഒരു കുഞ്ഞുജീവിതം കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ നമ്മുടെ ഏത്രയെത്ര വെള്ളിയാഴ്ചകളിലേക്കാണ് വെളിച്ചം വീശുന്നത്.

 

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രം ദ സോയ ഫാക്ടറിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനം കപൂര്‍ ആണ് നായിക. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദ സോയ ഫാക്ടറില്‍ ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.

1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോകകപ്പ് ജയിക്കാന്‍ ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. 2008ല്‍ പ്രസിദ്ധീകരിച്ച അനുജാ ചൗഹാന്‍ രചിച്ച ‘ദി സോയാ ഫാക്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.’

ചിത്രത്തിനായി ദുല്‍ഖര്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രദ്യുമ്‌നന്‍ സിങ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്‌ലാബ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ 20ന് തിയേറ്ററുകളിലെത്തും.

RECENT POSTS
Copyright © . All rights reserved