ചാംപ്യൻ വന്നു; ചാംപ്യൻസ് ബോട്ട് ലീഗിന് ആവേശത്തുഴയെറിഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ സാന്നിധ്യത്തിൽ പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗിനു (സിബിഎൽ) മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടതോടെ 5 ജില്ലകളിലായി ഇനി 3 മാസം സിബിഎൽ സീസൺ. 9 ടീമുകളാണ് ഐപിഎൽ മാതൃകയിലുള്ള സിബിഎല്ലിൽ മൽസരിക്കുന്നത്.
പുന്നമടക്കായലിലൂടെ തുറന്ന ബാർജിൽ സഞ്ചരിച്ച സച്ചിൻ കായൽനടുവിൽ ട്രോഫി അനാഛാദനം ചെയ്തു. ‘ക്രിക്കറ്റ് കളിക്കുന്ന കാലത്തേ കണ്ടിട്ടുണ്ട്, സ്പോർട്സിനോടുള്ള കേരളത്തിന്റെ അഭിനിവേശം. ആ ആവേശവും പ്രയാസങ്ങളെ അതിജീവിക്കാനുള്ള ധൈര്യവും പ്രളയകാലത്തും കണ്ടു. ഇനി ചാംപ്യൻസ് ബോട്ട് ലീഗും കേരളത്തിന്റെ ആവേശമാകട്ടെ’– മാസ്റ്റർ ബ്ലാസ്റ്ററുടെ വാക്കുകൾ.
വേദിയിൽ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സച്ചിന്റെ കയ്യിലൊരു ചിത്രമുണ്ടായിരുന്നു; രണ്ടു കയ്യുമില്ലാത്ത പാലക്കാട് സ്വദേശി പ്രണവ് എന്ന കുട്ടി ആരാധകൻ കാലുകൊണ്ടു വരച്ചത്. ആ ചിത്രം ഉയർത്തി സച്ചിൻ വികാരനിർഭരമായി പറഞ്ഞു: ഇത്തരം ഓർമകൾ എന്നും കൂടെയുണ്ടാകും. ഏതാനും മത്സരങ്ങൾ കണ്ടിട്ടാണു സച്ചിൻ മടങ്ങിയത്. ആവേശമുയർത്തിയ ഫിനിഷിങ്ങുകൾ സച്ചിൻ വേദിയിൽ എഴുന്നേറ്റു നിന്ന് ആസ്വദിച്ചു.
പള്ളാത്തുരുത്തി ആദ്യ വിജയി
ആലപ്പുഴ ∙ നെഹ്റു ട്രോഫിയിൽ മുത്തമിട്ട നടുഭാഗം ചുണ്ടനിലൂടെ പള്ളാത്തുരുത്തി ബോട്ട് ക്ലബ് പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗിന്റെ ആദ്യ മത്സരത്തിൽ വിജയികളായി.12 മത്സരങ്ങൾ ഉൾപ്പെടുന്ന ലീഗിൽ 10 പോയിന്റോടെ പള്ളാത്തുരുത്തി ഒന്നാം സ്ഥാനത്തേക്കു കയറുകയും ചെയ്തു. 7നു കോട്ടയം താഴത്തങ്ങാടിയിലാണു അടുത്ത മത്സരം. 5 ലക്ഷം രൂപ സമ്മാനവും 4 ലക്ഷം ബോണസും ഉൾപ്പെടെ 9 ലക്ഷം രൂപയാണ് ലീഗ് മത്സരത്തിലെ വിജയിക്കു ലഭിക്കുന്നത്.
ആലപ്പുഴ/ എടത്വാ: കാണികളെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തി പുന്നമടയിൽ ഓളങ്ങളെ കീറിമുറിച്ച് എത്തിയ ആദം പുളിക്കത്ര ക്യാപ്റ്റൻ ആയി ഉള്ള ഷോട്ട് പുളിക്കത്രയുടെ വിജയത്തിന് ഇരട്ടി മധുരം. മാലിയിൽ പുളിക്കത്ര തറവാട് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ ലോക റിക്കോർഡിൽ ഇടം പിടിച്ചതിന്റെ നേട്ടത്തിൽ ആവേശത്തിലിരിക്കുമ്പോൾ ആണ് വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഷോട്ട് പുളിക്കത്രയുടെ ജയവും. മാലിയിൽ പുളിക്കത്ര തറവാട്ടിലെ ഇളംമുറക്കാരൻ 8 വയസുകാരനായ ആദം പുളിക്കത്ര ആയിരുന്നു ക്യാപ്റ്റൻ.ഈ വർഷം നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുത്ത വെപ്പ് എ ഗ്രേഡ് വിഭാഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റിക്കോർഡ് കൂടി ആദമിന് മാത്രം സ്വന്തം . 9 പതിറ്റാണ്ടു കൊണ്ട് ഒരേ കുടുംബത്തിൽ നിന്നും 3 കളിവള്ളങ്ങൾ നിർമ്മിച്ച് 4 തലമുറകൾ ജലോത്സവ ലോകത്തിന് നല്കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചുള്ള അംഗീകാരമായിട്ടാണ് മാലിയിൽ പുളിക്കത്ര തറവാട് യൂണീവേഴ്സൽ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം പിടിച്ചത്.
വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ മൂന്നാമത്തെ കളിവള്ളമാണ് ഷോട്ട് പുളിക്കത്ര.ബാബു പുളിക്കത്ര നീറ്റിലിറക്കിയ ‘ഷോട്ട് ‘ 36 തവണ തിരുത്തപെടാനാവാത്ത വിധം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.1952 ലെ നെഹ്റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര.പിന്നീട് അത് പുതുക്കി പണിയുകയും ജയ് ഷോട്ട് എന്ന് പേരിൽ നീരണിയുകയും ചെയ്തു.

1926 മുതൽ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും നീരണിഞ്ഞ 3 കളിവളളങ്ങൾ ആയ മണലി, ഷെയ് ഷോട്ട്, ഷോട്ട് പുളിക്കത്ര എന്നിവ നെഹ്റു ട്രോഫിയിൽ ജലമേളയിൽ ഈ വർഷം പങ്കെടുക്കുന്ന 9 വെപ്പ് വള്ളങ്ങളിൽ 3 എണ്ണം ആണ്.
ഏറ്റവും പുതിയതായി 2017 ൽ നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്. സാബു നാരായണൻ ആചാരിയായിരുന്നു ശില്പി.

ജലോത്സവ രംഗത്ത് 93 വർഷത്തെ പാരമ്പര്യം ഉൾകൊണ്ട് പിതാവിന്റെ സ്മരണക്കായി ആണ് വീണ്ടും 2017 ൽ പുതിയ കളിവള്ളമായ ‘ഷോട്ട് പുളിക്കത്ര ‘ നിർമ്മിച്ചതെന്നും നാളിത് വരെയുള്ള എല്ലാവിധ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും വീണ്ടും ഏവരുടെയും പ്രാർത്ഥനയും പ്രോത്സാഹനവും പ്രതീക്ഷിക്കുകയും ചെയ്യുന്നതായി
ജോർജ് ചുമ്മാർ മാലിയിൽ പുളിക്കത്ര,മാനേജർ റജി എം വർഗ്ഗീസ്, ഷോട്ട് ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള എനിവർ പറഞ്ഞു. പറഞ്ഞു.കുമരകം സമുദ്ര ബോട്ട് ക്ലബിന്റെ നേതൃത്വത്തിലാണ് ഈ വർഷം തുഴയെറിഞ്ഞത്.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആരാധനയ്ക്കായി എത്തിയ ഫ്രാൻസിസ് മാർപാപ്പ ലിഫ്റ്റിൽ കുടുങ്ങി. ഏകദേശം അരമണിക്കൂറോളമാണ് മാര്‍പ്പാപ്പ ലിഫ്റ്റിനുള്ളിലായിപ്പോയത്. അഗ്നിശമന സേനാംഗങ്ങൾ എത്തി തകരാറ് പരിഹരിച്ചതോടെയാണ് അദ്ദേഹം സുരക്ഷിതനായി പുറത്തിറങ്ങിയത്. ലിഫ്റ്റ് പ്രവർത്തിക്കുന്നതിനിടയിൽ വൈദ്യുതി ബന്ധത്തിലുണ്ടായ തകരാറ് പ്രശ്നമുണ്ടാക്കിയതെന്ന് അദ്ദേഹം പിന്നീട് വിശ്വാസികളോട് വെളിപ്പെടുത്തി.
ലിഫ്റ്റ് പണിമുടക്കിയതോടെ പത്ത് മിനിറ്റ് വൈകിയാണ് മാർപാപ്പയ്ക്ക് തന്റെ പ്രസംഗം ആരംഭിക്കാനായത്. ദിവ്യബലിക്ക് വൈകിയെത്തിയതിന്റെ കാരണം വിശ്വാസികളോട് പറഞ്ഞ് മാപ്പപേക്ഷിക്കാനും അദ്ദേഹം മടിച്ചില്ല. യഥാസമയം ലിഫ്റ്റിനുള്ളിൽ നിന്ന് തന്നെ രക്ഷിച്ച അഗ്നിശമന സേനാംഗങ്ങളെയും മാർപാപ്പ അഭിനന്ദിച്ചു.
അലിഗൻഡ ∙ ഒഡീഷയിലെ ഗജപതി ജില്ലയിൽ അതീവ പിന്നാക്ക ഗ്രാമമായ അലിഗൻഡയിൽ 48 വർഷമായി സേവനമനുഷ്ഠിച്ചിരുന്ന സ്പെയിനിൽ നിന്നുള്ള കന്യാസ്ത്രീ ഡോ. ഐൻദീന കോസ്റ്റിയ (86) കേന്ദ്രസർക്കാർ വീസ നീട്ടിക്കൊടുക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം 20ന് ഇന്ത്യ വിട്ടു.
ഒരാഴ്ച മുൻപാണ് വീസ നീട്ടിക്കൊടുക്കില്ലെന്നും 10 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നുമുള്ള അറിയിപ്പ് അവർക്കു ലഭിച്ചത്. തുടർവീസ നിഷേധിച്ചതിന്റെ കാരണമൊന്നും അറിയിപ്പിൽ പറയുന്നില്ല.
1971 ഓഗസ്റ്റ് 15ന് അലിഗൻഡയിലെത്തിയ ഡോ. ഐൻദീന ക്ഷയരോഗ ചികിത്സയ്ക്കായി ആരംഭിച്ച സൗജന്യ ഡിസ്പെൻസറി ഗ്രാമത്തിന്റെ ആശ്രയകേന്ദ്രമായിരുന്നു.
രൂക്ഷമായ വരൾച്ച നേരിടുന്ന ഗോത്രവർഗ ഗ്രാമത്തിന്റെ വികസനത്തിനായി ജീവിതം ചെലവിട്ട അവർക്ക് ഇവിടം സ്വന്തം വീടായി. നാലായിരത്തോളം ഗ്രാമീണർക്ക് അവർ അമ്മയും സഹോദരിയുമായിരുന്നു.
പെൺകുട്ടികൾക്കായി ആരംഭിച്ച സ്കൂളുകളും ഡിസ്പെൻസറിയും കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ പ്രവർത്തനം തുടരുന്നു.
ന്യൂഡല്‍ഹി: കേരളത്തിന് പുതിയ ഗവര്‍ണറായി മുന്‍മന്ത്രി ആരിഫ് മുഹമ്മദ് ഖാനെ തിരഞ്ഞെടുത്തു. ഇന്ന് 11 മണിക്കാണ് പുതിയ ഗവര്‍ണര്‍മാരെ നിശ്ചയിച്ചുകൊണ്ടുള്ള പ്രഖ്യാപനം രാഷ്ട്രപതി ഭവന് പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിന് പുറമെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലേക്കും പുതിയ ഗവര്‍ണര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്.
ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി ബന്ദാരു ദത്താത്രേയയേയും
രാജസ്ഥാന് ഗവര്‍ണറായി കല്‍രാജ് മിശ്രയേയും മഹാരാഷ്ട്ര ഗവര്‍ണറായി ഭഗത് സിങ്ങ് കോഷ്യാരിയേയും തെലങ്കാന ഗവര്‍ണറായി തമിഴ്നാട് മുന്‍ ബിജെപി അധ്യക്ഷ തമിഴ് ഇസൈ സൗന്ദര്‍രാജനേയും തിരഞ്ഞെടുത്തു.
നിലവിലെ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഈ മാസം നാലിന് സ്ഥാനാമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചിരിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ആരിഫ് ഖാന് മുന്‍പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുമായി പിണങ്ങി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. നിരവധി വട്ടം എംപിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് സിബി മലയിൽ. സിബി മലയിൽ രഞ്ജിത് കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്ലഹേം എന്ന സിനിമ ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. ആ സിനിമ കണ്ടു കഴിഞ്ഞു എല്ലാവർക്കും ഉണ്ടാകുന്ന സംശയമാണ് പൂച്ചയെ അയച്ച മുറപ്പെണ്ണ് ആരാണ് എന്ന്. വർഷങ്ങളായി പലർക്കും അറിയണമെന്ന ആഗ്രഹമായിരുന്നു ആ നായിക ആരാണ് എന്ന്. ആ സിനിമയിൽ അഭിനയിച്ച താരങ്ങൾ എവിടെയെങ്കിലും വന്നാൽ പ്രേക്ഷകരുടെ ആ ചോദ്യം നേരിട്ടില്ലാത്ത ഒരു താരവും ഇല്ല. എന്നാൽ നായകന് പൂച്ചയെ അയക്കുകയും അദ്ദേഹത്തെ മറഞ്ഞിരുന്നു പ്രണയിക്കുന്നതും തന്റെ കഥാപാത്രമാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഈ നടി. രസികയാണ് ആ കഥാ പാത്രം.
സമ്മര്‍ ഇന്‍ ബത്ലഹേം’ മുതല്‍ ‘ഉത്തമന്’ വരെ മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ അഭിനയിച്ച നടിയാണ് രസിക എന്ന സംഗീത. പിതാമകന്, ഉയിര്, ധനം തുടങ്ങിയ ഉള്ളുറപ്പുള്ള കഥാപാത്രങ്ങളിലൂടെ തമിഴിലും തെലുങ്കിലും ശ്രദ്ധേയായി രസിക. ഒരു അഭിമുഖത്തിലാണ് ആരാണ് ആ അഞ്ജാത കാമുകിയെന്ന് സംഗീത വെളിപ്പെടുത്തിയത്. ‘കുറേ സിനിമകളില്‍ അഭിനയിച്ചെങ്കിലും അഭിനയത്തില്‍ ഒരു പുരോഗതി ഉണ്ടായിത്തുടങ്ങിയത് സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രത്തിലൂടെയാണ്.
എല്ലാ അര്‍ത്ഥത്തിലും ഒരു മഞ്ജു വാര്യര്‍ ചിത്രമായിരുന്നു. ഞാന്‍ അവതരിപ്പിച്ച ജ്യോതിക്ക് കഥാഗതിയില്‍ വലിയ പ്രധാന്യമൊന്നുമില്ല. പക്ഷേ ജയറാമിന്റെ അഞ്ചു മുറപ്പെണ്ണുങ്ങളിലൊരാള്‍ പ്രണയ സന്ദേശം കഴുത്തില്‍ കെട്ടിത്തൂക്കി ഒരു പൂച്ചയെ അയക്കുന്നതോടെയാണ് സിനിമയുടെ കഥ മാറുന്നത്. ആ പൂച്ചയെ ആരാണ് അയച്ചതെന്ന് സിനിമയില്‍ പറയുന്നില്ല. പക്ഷേ ജ്യോതിയാണ് പൂച്ചയെ അയക്കുന്നതെന്ന രീതിയില്‍ സംവിധായകന് എന്നോട് പറഞ്ഞിരുന്നുവെന്ന് അവർ പറഞ്ഞു.
ഷിബു മാത്യൂ
റോഥർഹാം. യുക്മ കേരളപ്പൂരം വള്ളകളി മത്സരത്തിന്റെ ഫിനീഷിംഗിനിടയിൽ വള്ളം മറിഞ്ഞു. ആളപായമില്ല. തുഴക്കാരെല്ലാം സുരക്ഷിതമായി രക്ഷപെട്ടു. പതിനേഴ് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളംകളി മത്സരത്തിന്റെ ആറാം റൗണ്ട് മത്സരത്തിൽ ജോഷി സിറിയക് ക്യാപ്റ്റനായ സൗഹൃദയാ ബോട്ട് ക്ലബ് ടൺ ബ്രിഡ്ജ് വെൽസ് തുഴഞ്ഞ വള്ളമാണ് ഫിനീഷിംഗ് പോയിന്റിൽ തല കീഴായ് മറിഞ്ഞത്.

സുരക്ഷാ ബോട്ടുകൾ മത്സരത്തിനെ അനുഗമിച്ചതിനാൽ രക്ഷാകര പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നു. വള്ളംകളി നടക്കുന്ന മാൻവേഴ്സ് തടാകത്തിന് ആഴം കുറവായതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല. ആദ്യ റൗണ്ട് മത്സരത്തിൽ സൗഹൃദയാ ബോട്ട് ക്ലബ് രണ്ടാമത് എത്തിയിരുന്നു. ഫിനിഷിംഗിനു ശേഷം വള്ളത്തിന്റെ വേഗം കുറയ്ക്കാൻ അമരക്കാരൻ ശ്രമിക്കുന്നതിനിടയിലാണ് ബോട്ട് മറിഞ്ഞതെന്നു കാണികൾ പറഞ്ഞു.

ജാര്‍ഖണ്ഡില്‍ ജലസേചനപദ്ധതിയുടെ ഭാഗമായി 42 വര്‍ഷമെടുത്തു പണിത കനാല്‍ ഉദ്ഘാടനംചെയ്ത് 24 മണിക്കൂറിനകം തകര്‍ന്ന് ഒലിച്ചുപോയി. 24 മണിക്കൂറിനകം കനാലില്‍ വലിയ വിള്ളലുണ്ടായി. പല ഗ്രാമങ്ങളും വെള്ളത്തിലായി. ‘എലിമാളങ്ങളാ’ണ് കനാല്‍ തകര്‍ത്തതെന്നാണ് പ്രാഥമികനിഗമനം. അറ്റകുറ്റപ്പണി തുടങ്ങി. ഗിരിഡിഹ്, ഹസാരിബാഗ്, ബോക്കാറോ ജില്ലകളിലെ 85 ഗ്രാമങ്ങളിലേക്കു വെള്ളമെത്തിക്കാനുണ്ടാക്കിയ കനാല്‍ ബുധനാഴ്ചയാണ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഉദ്ഘാടനം ചെയ്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതലസമിതിയെ നിയോഗിച്ചെന്ന് ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അരുണ്‍കുമാര്‍ സിങ് പറഞ്ഞു. 1978-ല്‍ 12 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കിയത്. 2019-ല്‍ പണിതീര്‍ന്നപ്പോള്‍ ചെലവ് 2,500 കോടി രൂപയായി. 404.17 കിലോമീറ്ററാണ് കനാലിന്റെ നീളം. ജാര്‍ഖണ്ഡ് അവിഭക്ത ബിഹാറിന്റെ ഭാഗമായിരുന്ന 1978-ല്‍ അന്നത്തെ ഗവര്‍ണര്‍ ജഗ്ഗാനന്ദ് കൗശലാണ് കനാല്‍ പണിക്കു തറക്കല്ലിട്ടത്. പല കാരണങ്ങളാല്‍ പദ്ധതി നീണ്ടു. 2003-ല്‍ അര്ജുന് മുണ്ട രണ്ടാമതും തറക്കല്ലിട്ടു. ഒച്ചിഴയും വേഗത്തില്‍നീണ്ട പദ്ധതിക്ക് 2012-ല്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ചാണ് പണിയാരംഭിച്ചത്.
കനത്ത മഴയെത്തുടർന്ന് മാറ്റി വച്ച 67-ാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന് നടക്കും. ജലോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. 23 ചുണ്ടൻവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.
നെഹ്റു ട്രോഫിയ്ക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി ഇന്ന് തുടക്കമാകും. നേരത്തെ തീരുമാനിച്ചത് പോലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തന്നെ ജലോത്സവത്തിന് മുഖ്യാതിഥിയായി എത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ നെഹ്റു ട്രോഫിക്കായി തുഴയെറിയുക. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഫൈനലിനു ശേഷമാണ് നെഹ്റ്രു ട്രോഫി ഫൈനൽ മത്സരം നടക്കുക.
ഒമ്പത് ക്ലബുകളാണ് സിബിഎല്ലിൽ പങ്കെടുക്കുക. ദേശീയ, അന്തർദേശീയ ചാനലുകൾക്കാണ് ഫൈനൽ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം. 12 മത്സരങ്ങളാണ് സിബിഎല്ലിൽ ഉള്ളത്. 25 ലക്ഷമാണ് സമ്മാനത്തുക.
അതേസമയം, ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭാ പരിധിയിൽ ഇന്ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭയുടെ പരിധിയിൽപ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
വിൻഡീസ് പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെന്ന നിലയിലാണ്. അർധസെഞ്ചുറി പ്രകടനവുമായി തിളങ്ങിയ നായകൻ വിരാട് കോഹ്ലിയുടെയും ഓപ്പണർ മായങ്ക് അഗർവാളിന്റെയും പ്രകടനമാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ കെ.എൽ.രാഹുലിന്റെയും ചേതേശ്വർ പൂജാരയുടെയും വിക്കറ്റ് വേഗം നഷ്ടമായി. എന്നാൽ മായങ്ക് അഗർവാളും വിരാട് കോഹ്ലിയും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 13 റൺസെടുത്ത കെ.എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ആറ് റൺസ് നേടി ചേതേശ്വർ പൂജാരയും മടങ്ങി.
മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത മായങ്ക് അഗർവാളും വിരാട് കോഹ്ലിയും ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി. 127 പന്തിൽ 55 റൺസ് നേടിയ ശേഷമാണ് മായങ്ക് ക്രീസ് വിട്ടത്. പിന്നീട് ഉപനായകൻ അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ചായിരുന്നു കോഹ്ലിയുടെ മുന്നേറ്റം. ടീം സ്കോർ 200 കടത്തിയ ശേഷമാണ് കോഹ്ലി ക്രീസ് വിട്ടത്. 163 പന്തിൽ 76 റൺസെടുത്ത ഇന്ത്യൻ നായകനെ വിൻഡീസ് നായകൻ ഹോൾഡറാണ് മടക്കിയത്.
ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 42 റൺസ് നേടിയ ഹനുമ വിഹാരിയും 27 റൺസെടുത്ത ഋഷഭ് പന്തുമാണ് ക്രീസിൽ. വിൻഡീസിന് വേണ്ടി നായകൻ ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റ് നേടി. കെമർ റോച്ച്, റഖീം കോൺവാൾ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.