Latest News

പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. പുൽപ്പള്ളി വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിർത്തിയിൽ പ്ലാസ്റ്റിക് സഞ്ചിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുൽപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

നാല് ദിവസം പ്രായമായ പെൺകുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. കോളനിയിലെ യുവതി പ്രസവിച്ച പെൺകുഞ്ഞിന്‍റെ മൃതദേഹമാണെന്നാണ് സംശയിക്കപ്പെടുന്നത്.

പീഡനക്കേസില്‍ ആരോപണ വിധേയനായ ബിനോയ് കോടിയേരി മുംബൈയില്‍ എത്തി പൊലീസിന് മുമ്പില്‍ ഹാജരായി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയാണ് ഹാജരായത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ബിനോയ് ഇന്നലെ മുംബൈയില്‍ എത്തിയിരുന്നു. പൊലീസിന് മുമ്പില്‍ ഹാജരായ ബിനോയ് ജാമ്യവ്യവസ്ഥയിലെ നടപടികള്‍ പൂര്‍ത്തിയാത്തി മടങ്ങുകയും ചെയ്തു.

കർശന ഉപാധികളോടെയാണ് ബിനോയ് കോടിയേരിക്ക് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനാൽ ബിനോയ് ഇത്രയും നാൾ ഒളിവിലായിരുന്നു. ബുധനാഴ്ച രാത്രി പത്തിനുള്ള എയർ ഇന്ത്യ വിമാനത്തിലാണ്​ അഭിഭാഷകനൊപ്പം ബിനോയ് മുംബൈക്ക് പോയത്. അന്വേഷണ ഉദ്യോഗസ്ഥ​ന് മുമ്പാകെ ഹാജരാവണമെന്ന് കോടതി നിർദേശം നൽകിയതിനെത്തുടർന്നാണ്​ ബുധനാഴ്ച രാത്രി പത്തിനുള്ള എയർ ഇന്ത്യ വിമാനത്തിൽ​ അഭിഭാഷകനൊപ്പം ബിനോയ് മുംബൈക്ക് പോയത്.

പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് ഇന്നലെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 25,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കുകയും ഒരു ആൾ ജാമ്യവും വരുന്ന ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകുകയും ചെയ്യണം. ജാമ്യമനുവദിക്കുന്നത് മനുഷ്യാവകാശത്തിന്റെ പേരിലാണ്, അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് ബിനോയ് ഹാജരാകേണ്ടി വരും. ചൊവ്വാഴ്ചയാണ് കേസിൽ വാദം പൂർത്തിയായത്. ആദ്യ വിവാഹത്തെ കുറിച്ച് ബിനോയ് അറിയിച്ചില്ലെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

കുഞ്ഞിന്റെ പിതൃത്വത്തിന്റെ ഉത്തരവാദിത്വം ബിനോയിക്കാണെന്ന് തെളിയിക്കുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന ആവശ്യം ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ എതിർത്തു. ബലാത്സംഗത്തിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും ബിനോയിയുടെ കൈയ്യിലുണ്ട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിവാഹരേഖ വ്യാജമാണ്. പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ ഒപ്പ് ബിനോയിയുടേതല്ല. ഹിന്ദു വിവാഹനിയമപ്രകാരം രണ്ടാം വിവാഹം നിയമപരമല്ലെന്നും അഭിഭാഷകന്‍ അശോക് ഗുപ്‌തെ പറഞ്ഞു. ബിനോയിയും യുവതിയും ഒരേ ടവറിന് കീഴിലുളള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ബിനോയ് ആദ്യം വിവാഹം ചെയ്തത് അറിയിച്ചിരുന്നില്ലെന്ന് യുവതിക്കായി കോടതി അനുവദിച്ച അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ വാദിച്ചു. ബിനോയിയും അമ്മയും യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. ബിനോയിയുമായി ഇനി ബന്ധപ്പെടരുതെന്നും അറിയിച്ചു. കുട്ടി ബിനോയിയുടെ തന്നെയാണ്. അതുകൊണ്ടാണ് ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് തയ്യാറാവാത്തതെന്നും വാദിഭാഗം കോടതിയെ അറിയിച്ചു.

റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ പൊലീസ് ആശുപത്രിയില്‍ എത്തിക്കാതിരുന്നതിനെ തുടര്‍ന്ന് മരിച്ചത് വാര്‍ത്തയായിരുന്നു. കോട്ടയം വെമ്പള്ളിയിലാണ് പരുക്കേറ്റ റോണി എന്ന യുവാവ് മരിച്ചത്.കുര്യം സ്വദേശികളായ ഫിലിപ്പ് ജോക്കുട്ടിയും മകൻ റോണിയും സഞ്ചരിച്ച ബൈക്കിൽ തൃശൂർ എ.ആർ ക്യാമ്പിൽനിന്ന് സാധനങ്ങൾ കയറ്റിവന്ന പിക് വാൻ ഇടിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ തൃശ്ശൂർ എ.ആർ ക്യാമ്പിലെ പോലീസ് ജീപ്പ് സ്ഥലത്തെത്തി. ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന മകൻ റോണിയെ വാഹനത്തിൽ കയറ്റാൻ നാട്ടുകാർ തുനിഞ്ഞു. എന്നാൽ, പോലീസ് ഇതിന് അനുവദിച്ചില്ല. പൊലീസിന്റെ അനാസ്ഥ മൂലം സംഭവിച്ച മരണം വിവാദത്തിന് വഴിയൊരുക്കി. റോണിയുടെ മരണം ഇപ്പോഴും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് സുഹൃത്തുക്കള്‍. റോണി കണ്ട സ്വപ്നങ്ങളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെ മുഹമ്മദ് ഫാസിൽ എന്ന സുഹൃത്ത് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ :

മനം മരിക്കും വേദനനൽകി

മായ്ഞ്ഞ് പോകാനായിരുന്നെങ്കിൽ

എന്തിനു നീയെൻ

ഹൃദയതീരത്തടിഞ്ഞു,,

അടുത്ത ദിവസം കോഴിക്കോട്ടേക്ക് എന്റെയടുത്ത് വരാമെന്ന് പറഞ്ഞ റോണിയുടെ നാടായ കോട്ടയത്തേക്ക് ഞാനും സഹപാഠിയുമായ ജംഹറും കോട്ടക്കലിൽ നിന്ന് ബസ് കയറി,,

ഒരു മണിക്കൂർ മുമ്പാണ് ജംഹർ വിളിച്ച് കാര്യം പറഞ്ഞത്. കേട്ടത് വിശ്വസിക്കാതെ റോണിയുടെ നമ്പറിൽ തന്നെ വിളിച്ചു എടുത്തത് ഒരു ബന്ധുവാണ് അയാൾ പറഞ്ഞ് തീരുംമുമ്പ് പറയാൻ ബാക്കിയുള്ളത് കേൾക്കാനുള്ള ത്രാണിയില്ലാതെ ഞാൻ ഫോൺ കട്ടാക്കി,,,

ഇല്ല,, ഞാൻ വിശ്വസിക്കില്ല,,,

രാത്രി ഒരു മണിക്ക് KSRTC ബസ്സിന്റെ സ്റ്റെപ്പിലിരുന്നു ഞങ്ങൾ യാത്ര തുടങ്ങി,,

ബാംഗ്ലൂരിൽ നഴ്‌സിങ്ങിന് പഠിക്കുമ്പോൾ ഒരേ ക്ലാസിൽ ഒരു ബഞ്ചിൽ ഒരുമിച്ച് കൂടിയ സൗഹൃദം ഒരേ വീട്ടിൽ…. റൂമിൽ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും പഠിച്ചും കളിച്ചും വലുതായ സൗഹൃദം പക്ഷെ,, കലാലയ കാലഘട്ടം കഴിഞ്ഞിട്ടും ഞങ്ങളുടെ ആ കൂട്ട്കെട്ടിന്റെ കഥ അത് പോലെ തുടർന്നു,, പന്ത്രണ്ട് വർഷം പിന്നിട്ടു,,

മിക്കവരും പലവഴിക്ക് തിരിഞ്ഞു,, കഷ്ടപ്പാട് നിറഞ്ഞ ദുർഘടമായ വഴികൾ പിന്നിട്ട് ഭേദപ്പെട്ടയിടങ്ങളിൽ എത്തിച്ചേർന്നപ്പോൾ.. ജീവിതം പച്ച പിടിക്കാൻ തുടങ്ങിയപ്പോൾ

റോണി ദുർഘടമായ പാന്ഥാവിൽ വിഷമങ്ങൾ പുറത്ത് കാണിക്കാതെ പകച്ച് നിൽക്കുന്നുണ്ടായിരുന്നു,,,

വേണ്ടപ്പെട്ട എല്ലാവരും ഉണ്ടായിട്ടും അതിലെ നന്മകളും സന്തോഷങ്ങളും ലഭിക്കാതെ മരവിച്ച് നിന്ന റോണിയെ കൂടെ കൂട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ നീറുന്ന രോഗികളാൽ നിറഞ്ഞ വരാന്തകളിലൂടെ നടത്തി, അവൻ പറഞ്ഞു ഇവരുടെ അവസ്ഥയൊന്നും എനിക്കില്ല,

എന്റെ കൂടെ സഹായിയായും ഞാൻ അവധിയാകുമ്പോൾ പകരക്കാരനായും ഐസിയു ആംബുലൻസിൽ സേവനമനുഷ്ടിച്ചു,,

ഞാനും ഹാഷിമും ഇടക്ക് ജംഹറും

ബീച്ചിലും പാർക്കിലും പുഴയിലും പോയി,, കുന്നും മലയും താണ്ടി കാണാ കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ചു,,

സി എച്ച് സെന്ററിലെ ഡയാലിസ് സെന്ററിലെ രാത്രികൾ ഹാഷിം, മുഹമ്മദ്ക്ക, ബഷീർക്ക തുടങ്ങിയവരുമൊത്ത് ഞങ്ങൾ തമാശപറഞ്ഞും പാട്ട് പാടിയും സന്തോഷത്തിന്റെ നിറമുള്ളതാക്കി, അത് കഴിഞ്ഞ് റൂമിൽ എന്റെയും റോണിയുടേയും പാട്ട് പാടി റെക്കോർഡ് ചെയ്യലാണ് പാതിരാ നേരം വരെ അങ്ങനെ പലതുമായി തുടരും

അതെ…അവൻ ഉള്ള് തുറന്ന് ചിരിക്കാൻ തുടങ്ങി,,

പുതിയ ജീവിതത്തെ പറ്റി സ്വപ്നങ്ങൾ കണ്ട് തുടങ്ങി..,

വിവാഹം,,,,,ഭാര്യ,,, മക്കൾ,,,,

ഒഴിവ് സമയങ്ങളിൽ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലും വാർഡിലും പോകും.

ഒരു ദിവസം രാത്രി എന്റെ പരിചയത്തിലുള്ള ഒരാളുടെ നാട്ടിലുള്ള കുട്ടിയെ അപകടം സംഭവിച്ച് കൊണ്ട് വന്നപ്പോൾ ഞങ്ങൾ പോയി സഹായിച്ചു ഇതിനിടക്ക് റോണിയെ കാണാനില്ല,, സമയം പുലർച്ചെ മൂന്ന് മണിയാവാറായി ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല അവസാനം ലബോറട്ടറിയുടെ മുന്നിലുള്ള ക്യൂവിൽ ഏതോ ഒരു രോഗിയുടെ രക്തത്തിന്റെ

സാമ്പിളുമായി നിൽക്കുന്ന റോണിയെ ഞാൻ കണ്ടു,,

തമാശക്ക് പോലും കളവ് പറയാത്ത അവനെ കണ്ട…അറിഞ്ഞവർക്ക് അവനെ പറ്റി അഭിപ്രായം ഒന്നേ കാണു,, നിഷ്കളങ്കൻ,,

രാവിലെ ആറര മണിക്ക് കോട്ടയത്തെത്തി,

അവന്റെ വീട്ടിൽ പോയി,

അമ്മയും അനിയനും മാത്രം, കേട്ടത് സത്യമാണെന്ന് അവരുടെ സംസാരത്തിൽ നിന്ന് വായിച്ചെടുത്തെങ്കിലും മനസ്സ് പറഞ്ഞു,,അല്ല,,അല്ല,,

ഞങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ പോയി, അവിടെ നിന്നും ഒരു പത്രം വാങ്ങിമറിക്കുമ്പോൾ പ്രിയപ്പെട്ട റോണിയുടെ മുഖം കണ്ടു,,

അതെ.., പത്രവും കേട്ടത് ശരിവെച്ചു,

അല്ല,, അല്ല മനസ്സ് മന്ത്രിച്ചു..,

കുറച്ച് കഴിഞ്ഞ് മോർച്ചറിയുടെ അടുത്തേക്ക് പോയി അവന്റെ ബന്ധു വെള്ളത്തുണി പൊതിഞ്ഞ ഒരു മൃതശരീരം ചൂണ്ടിക്കാണിച്ചു,,

“പടച്ചവനേ ഇതവൻ ആകരുതേ,,, ”

ഞാൻ പ്രാർത്ഥിച്ചു,,

ജംഹർ മുഖത്തെ തുണി മാറ്റി,,

നെഞ്ച് പൊട്ടുന്ന വേദനയാൽ ആ സത്യം ഞാൻ ഉൾക്കൊണ്ടു…

എന്നും രോഗികളെ കിടത്തി ആശുപത്രിയിലെത്തിക്കുന്ന സ്ട്രച്ചറിൽ ഞാൻ പിടിക്കുമ്പോൾ മറ്റേയറ്റം പിടിക്കുന്ന റോണി സ്ട്രച്ചറിൽ കിടക്കുകയാണ്… ജീവനില്ലാതെ,,

പോസ്റ്റുമോർട്ടം ചെയ്യാൻ മോർച്ചറിയുടെ അകത്തേക്ക് അവന്റെ മൃതശരീരം കൊണ്ട് വച്ച് ഞങ്ങൾ പുറത്തിറങ്ങി,,

ശരീരം വെട്ടിക്കീറുന്നതിന്റെ ശബ്ദം പുറത്തേക്ക് വരുമ്പോൾ ആ വെട്ടേറ്റ് മുറിഞ്ഞത് ,,, ഞങ്ങളുടൊ സൗഹൃദം തീർത്ത നന്മമരമായിരുന്നു,,

ആ മരം തീർത്ത തണൽ നഷ്ടപ്പെടുകയാണ്,,

ഒറ്റക്കാകുമ്പോൾ എനിക്കൊപ്പം കൂട്ടിന് കൂടെ വന്ന റോണി, അവന്റെ ഒറ്റപ്പെടലിന്റെ മറ നീക്കി കൂടെ കൂട്ടിയ ഞാൻ,,

ഒടുവിൽ ഒരു വാക്കും പറയാതെ നീ…,

മാസങ്ങൾക്ക് മുമ്പ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഞാനും ഹാഷിമും രോഗിയുമായി പോയി വരുമ്പോൾ റോണിയുടെ വീട്ടിൽ പോകാമെന്ന് പറഞ്ഞു, അവനെ വിളിച്ചു,, പക്ഷെ വഴിക്ക് വച്ച് ഞങ്ങളുടെ സംസാരം കാരണം അവന്റെ നാടു കഴിഞ്ഞ് കുറേ ദൂരം പിന്നിട്ടു,,

ഞങ്ങളെ കാത്ത് നിന്ന അവനോട് ഇനി പിന്നെയാവാമെടാ,

നിന്റെ കല്യാണത്തിന് വരാം,,

പെട്ടെന്ന് നോക്ക് എന്ന് പറഞ്ഞ് മെസേജയച്ചു,,

ഇന്ന് അവനെ വെള്ളപുതപ്പിച്ചൊരുക്കി ആംബുലൻസിലേക്ക് ഞങ്ങളെടുത്ത് വെക്കുമ്പോൾ ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത വിധം ശരീരവും മനസ്സും വേദനിച്ചു ,,, വീർപ്പ് മുട്ടി,,,

കോട്ടയത്ത് നിന്ന് തിരിക്കുമ്പോൾ മനസ്സ് ഒരു വട്ടം കൂടി കെഞ്ചി,,,

‘പച്ചവനേ ഇന്ന് കേട്ടതും കണ്ടതും സ്വപ്നം മാത്രമാവണേ’,,,

വിവരമറിഞ്ഞ സി എച്ച് സെന്ററിന്റെ ഭാരവാഹികളായ റസാഖ് മാസ്റ്ററും അഷ്റഫ്ക്കയും മാനേജർ ഗഫൂർ ഹുദവിയും എന്നും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് വർത്തമാനം പറയുന്ന സെക്യൂരിറ്റിക്കാരൻ മുഹമ്മദ്ക്കയും എന്നോടൊപ്പം അവനെ ഞങ്ങളിലൊരുവനാക്കിയ ഡ്രൈവർ ഹാഷിമും പിന്നെ ബഷീർക്കയും മറ്റു ജീവനക്കാരും എന്നെ വിളിക്കുമ്പോൾ ദിവസങ്ങൾ മാത്രം അവനെ കണ്ട അവരുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു,,

എന്നിലൂടെ അവനെ കേട്ടറിഞ്ഞ എന്റെ പാതിയും വിതുമ്പി,,,

അതെ,,, അതായിരുന്നു റോണി..,

കോഴിക്കോട് സി എച്ച് സെന്ററിലെ എന്റെ റൂമിലിരുന്ന് ഇടയ്ക്ക് വല്ലതും മുഖപുസ്തകത്തിൽ കുറിക്കുമ്പോൾ ഇടയ്ക്ക് അവൻ , സംസാരിക്കുമ്പോൾ ഞാൻ പറയും റോണി… എഴുതുന്നത് മുറിഞ്ഞ് പോകുമെടാ ഇടയ്ക്ക് സംസാരിച്ചാൽ,, അപ്പോൾ അവൻ പറയുമായിരുന്നു ഞാനും ഒരു കഥ പറയണ്ട് നീ എഴുതണമെന്ന്,,,

പക്ഷെ,,,

‘മനം മരിക്കും വേദനനൽകി

മായ്ഞ്ഞ് പോകാനായിരുന്നെങ്കിൽ

എന്തിനു നീയെൻ

ഹൃദയതീരത്തടിഞ്ഞു,,,’

ഒക്കലഹോമ: കൂട്ടുകാരിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി ടര്‍ണര്‍ഫോള്‍സ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവതി മുങ്ങിമരിച്ചു. ജെസ്ലിന്‍ ജോസ് (27) ആണ് മരിച്ചത്. ജൂലായ് മൂന്ന് ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഡാളസ് സെന്റ് തോമസ് കത്തോലിക്കാ പള്ളി അംഗമായ ജോസ്-ലൈലാമ ദമ്പതികളുടെ മകളാണ് മരിച്ച ജെസ്ലിന്‍. അടുത്തകാലത്ത് കേരളത്തില്‍ എത്തിയ ജെസ്ലിന്റെ വിവാഹവും നടന്നിരുന്നു. ഭര്‍ത്താവിനെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം.

മൂന്നു കൂട്ടുകാരികള്‍ക്കൊപ്പം ജെസ്ലിന്‍ ഡാളസ്സില്‍ നിന്നും ഒക്കലഹോമയിലെ ടര്‍ണര്‍ഫോള്‍സില്‍ എത്തിയത്. നല്ല അടിയൊഴുക്കുണ്ടായിരുന്ന സ്ഥലത്താണ് ഇവര്‍ നീന്താനിറങ്ങിയത്. ഒഴുക്കില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും ജെസ്ലിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ഡേവിസ് പോലീസ് ചീഫ് ഡാന്‍ കൂപ്പര്‍ പറഞ്ഞു.

സ്ഥലത്തുണ്ടായിരുന്നവരാണ് മറ്റു മൂന്നു പേരെ രക്ഷപ്പെടുത്തിയത്. പ്രധാന പൂള്‍ അടച്ചശേഷം നടത്തിയ തെരച്ചിലിലാണ് ജെസ്ലിന്റെ മൃതദേഹം കണ്ടെത്തിയത്. ഡാളസ് കേരള അസോസിയേഷന്‍ ഭാരവാഹിയായ രാജന്‍ ചിറ്റാറിന്റെ സഹോദരി പുത്രിയാണ് മരിച്ച ജെസ്ലിന്‍.

യുവതി മരിച്ച വിവരം സുഹൃത്തിനെ വിളിച്ച് അറിയിച്ച് യുവാവ് ട്രെയിനു മുന്നിൽ ചാടി മരിച്ചു. പുത്തൂർ വെണ്ടാറിൽ വാടകയ്ക്കു താമസിക്കുന്ന മുഴിക്കോട് സ്വദേശിനി സ്മിത (32)യെ ഇന്നു രാവിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒളിവിൽ പോയ കല്ലുംതാഴം കാഞ്ഞിരക്കാട്ടു വീട്ടിൽ സനീഷിനെ (32) മണിക്കൂറുകള്‍ക്കകം കൊല്ലം നഗരത്തിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.

യുവതിയുടെ ഭർത്താവ് ദീപേഷിന്റെ ബന്ധുവാണു സനീഷ്. യുവതിയുടെ വീട്ടിൽ പതിവായി വരാറുള്ള സനീഷ് ഇന്നലെ രാത്രിയും എത്തിയിരുന്നു. ഇന്നു രാവിലെ സ്മിതയുടെ സുഹൃത്തിനെ ഫോണിൽ വിളിച്ച്, സ്മിതയ്ക്ക് അസുഖമാണെന്നും പെട്ടെന്നു വരണമെന്നും അറിയിച്ചിരുന്നു. സുഹൃത്തും ഭർത്താവും വീട്ടിലെത്തിയപ്പോൾ സ്മിതയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മക്കളായ നീരജും നിരഞ്ജനും തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. കഴുത്തിൽ സാരിയോ കയറോ മുറുക്കി കൊലപ്പെടുത്തിയതാകാമെന്നാണു പൊലീസ് നിഗമനം.

ഒളിവിൽ പോയ സനീഷിനു വേണ്ടി പൊലീസ് തിരച്ചിൽ നടത്തവെയാണ്, കൊല്ലം നഗരത്തിൽ ഫാത്തിമാ മാതാ നാഷണൽ കോളജിനു സമീപത്തെ റെയിൽവേ ട്രാക്കിൽ ഇയാളുടെ മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

റോമിലെ ഐറിഷ് കോളേജിൽ നടന്നു എന്ന് പറഞ്ഞ് വ്യാജ ലൈംഗിക ആരോപണ വാർത്ത നൽകിയതിന് മുൻ സെമിനാരി വിദ്യാർത്ഥിയോട് മൂന്ന് ഐറിഷ് മാധ്യമങ്ങൾ മാപ്പു പറഞ്ഞു. കൊടുത്ത വാർത്ത തെറ്റായിരുവെന്നും, അത് പ്രസിദ്ധീകരിക്കാൻ പാടില്ലായിരുന്നുവെന്നും പറഞ്ഞാണ് ഔദ്യോഗികമായി തന്നെ ഐറിഷ് മാധ്യമങ്ങളായ ദി ഐറിഷ് എക്സാമിനറും, ദി ഐറിഷ് ടൈംസും, ദി എക്കോയും മാപ്പു പറഞ്ഞത്.

സ്വവർഗ്ഗ ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ട് കോണർ ഗനോൺ എന്ന സെമിനാരി വിദ്യാർത്ഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തതായി 2018 മെയ് മാസത്തിലാണ് പ്രസ്തുത പത്രങ്ങൾ വാർത്ത നൽകിയത്. സെമിനാരി വിദ്യാർത്ഥി മാധ്യമങ്ങൾക്കെതിരെ പിന്നീട് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അപ്രകാരം ഒരു വാർത്ത നൽകിയതിന് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നുവെന്ന് മാധ്യമങ്ങൾ ഇപ്പോൾ പറയുന്നു. ഹൈക്കോടതി തീരുമാനപ്രകാരം കോണർ ഗനോണിന് നഷ്ടപരിഹാരം മാധ്യമങ്ങൾ നൽകേണ്ടിവരുമെന്ന് കരുതപ്പെടുന്നു.

വാർത്തയ്ക്ക് അടിസ്ഥാനമില്ല എന്ന് മനസ്സിലാക്കി ദി ഐറിഷ് എക്സാമിനറും, ദി എക്കോയും വാർത്ത ഉടനടി തന്നെ നീക്കം ചെയ്തിരുന്നെങ്കിലും ദി ഐറിഷ് ടൈംസ് കഴിഞ്ഞ ദിവസമാണ് വാർത്ത നീക്കം ചെയ്തതെന്ന് ഐറിഷ് കാത്തലിക് റിപ്പോർട്ട് ചെയ്തു. ആരോപണം ഉന്നയിക്കപ്പെട്ട രണ്ടു വ്യക്തികളിൽ ഒരാളുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തി ഐറിഷ് കാത്തലിക്കിനോട് പറഞ്ഞത് ലൈംഗിക ആരോപണം മൂലമല്ല മറിച്ച് സ്വന്തം തീരുമാനപ്രകാരമാണ് താൻ സെമിനാരി പഠനം ഉപേക്ഷിച്ചത് എന്നാണ്.

 

ധാക്ക: 25 വര്‍ഷം മുമ്പ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീനയെ ആക്രമിച്ച കേസില്‍ ബിഎന്‍പി സഖ്യകക്ഷിയിലെ ഒമ്പത് പ്രവര്‍ത്തകരെ വധശിക്ഷയ്ക്ക് വിധിച്ചു. കുറ്റക്കാരായ മറ്റ് 25 പേര്‍ക്ക് തടവും വിധിച്ചു. 1994ല്‍ ഷൈഖ് ഹസീന പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്.

1994 സെപ്തംബര്‍ 23ന് രാജ്യവ്യാപകമായി ഒരു ക്യാംപെയിന്‍ നടത്താനായി ട്രെയിനില്‍ പാബ്നാ പ്രദേശത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. ഹസീന സഞ്ചരിച്ച ബോഗിക്ക് നേരെ ആക്രമണം നടക്കുകയായിരുന്നു. ബംഗ്ലാദേശി നാഷണലിസ്റ്റ് പാര്‍ട്ടി നേതാവായ ഖാലിദ സിയ പ്രധാനമന്ത്രി ആയ കാലത്തായിരുന്നു ആക്രമണം.

പാബ്ന കോടതിയാണ് ഒമ്പത് പേരെ വധശിക്ഷയ്ക്ക് വിധിച്ചത്. ട്രെയിന്‍ ആക്രമിച്ച 25 പേരെ തടവിനും വിധിച്ചു. മറ്റ് 13 പേരെ 10 വര്‍ഷത്തേക്കാണ് തടവിന് വിധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വെ പൊലീസ് അന്ന് 135 പേര്‍ക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍ ബിഎന്‍പിയുടെ ഭരണത്തിന്‍ കീഴില്‍ അന്വേഷണം സ്തംഭിച്ചു.
എന്നാല്‍ അവാമി ലീഗ് ഭരണത്തില്‍ വന്നതോടെ 52 കുറ്റക്കാര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോടതി വിധിയില്‍ ആഹ്ലാദം രേഖപ്പെടുത്തി അവാമി ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ബെംഗളൂരു: കർണാടകയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. 20 ഓളം പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരില്‍ രണ്ട് മലയാളികളും ഉണ്ട്. പെരുമ്പാവൂർ സ്വദേശി സിദ്ദീഖ് (50) ഭാര്യ റെജീന (48) എന്നിവരാണ് മരിച്ചത്.

ചിക്കബല്ലാപുര ജില്ലയിലെ മുരുഗമലയ്ക്ക് സമീപം ചിന്താമണിയിലാണ് അപകടമുണ്ടായത്. ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന മിനി വാന്‍ പിൻവശം മൂടി ആളുകളെ കൊണ്ടുപോകാൻ ഉപയോഗിക്കുകയായിരുന്നു. സ്വകാര്യ ബസുമായാണ് വാന്‍ കൂട്ടിയിടിച്ചത്.

മുരുഗമല്ലയിലെ ദർഗയിലേക്ക് തീർഥാടനത്തിന് പോയതായിരുന്നു സിദ്ദീഖും റെജീനയും. മുരുഗമല്ലയിൽ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന എസ്.കെ.എസ് ട്രാവൽസ് എന്ന സ്വകാര്യ ബസ്, ചിന്താമണിയിൽനിന്നും മുരുഗമല്ലയിലെ ദർഗയിലേക്ക് തീർഥാടനത്തിന് പോവുകയായിരുന്നവർ സഞ്ചരിച്ചിരുന്ന ടാറ്റ ഏയ്സ് മിനി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരുക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ അനുസരിച്ച് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇന്ത്യന്‍ ബജറ്റ് അവതരിപ്പിച്ച ഏക വനിതാ ധനകാര്യമന്ത്രി. 1970 ഫെബ്രുവരി 28നാണ് ഇന്ദിര കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ഇനി മുതല്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിത ധനമന്ത്രിയാകും നിര്‍മല സീതാരാമന്‍.

നിര്‍മ്മലയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ വ്യത്യസ്തമാണ്. സാമ്പത്തിക സ്ഥിതി ഗണ്യമായി മാറി, മുന്‍ഗണനകള്‍ മാറി. തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഇപ്പോള്‍ പ്രതിബദ്ധതകളാണ്, വോട്ടര്‍മാരെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുപോകുന്നതുവരെ ലക്ഷ്യം മാറി.
കേന്ദ്ര ബജറ്റിനെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. പ്രളയാനന്തര പുനർനിർമാണത്തിന്‍റെ ഭാഗമായി വായ്പാ പരിധി ഉയർത്തണം എന്നതാണ് പ്രധാന ആവശ്യം. കർഷകരുടെ കടം എ‍ഴുതിത്തള്ളണം, റബ്ബറിന്‍റെ താങ്ങുവില ഉയർത്തണം, കേരളത്തിന് എയിംസ് അനുവദിക്കണം എന്നിവയും സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുമാന്ദ്യവും ഗൾഫിൽ നിന്നുള്ള പണം കേരളത്തിലെയ്ക്ക് എത്തുന്നത് കുറഞ്ഞതും സംസ്ഥാനത്തിന്‍റെ സമ്പത്ത്ഘടനയെ സാരമായി ബാധിച്ചു. ഒപ്പം പ്രളയം വിതച്ച ദുരിതവും. ഈ സാഹചര്യത്തിലാണ് പ്രളയ പുനർനിർമാണത്തിന്‍റെ ഭാഗമായി വായ്പാ പരിധി ഉയർത്തണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തിന്‍റെ മുന്നിൽ വച്ചിരിക്കുന്നത്. നിലവിലെ മൂന്ന് ശതമാനം എന്ന വായ്പാ പരിധി നാലര ശതമാനമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു.

കർഷകരുടെ കടങ്ങൾ എ‍ഴുതിത്തള്ളുക, റബ്ബറിന്‍റെ താങ്ങുവില ഉയർത്തുക, കാർഷിക മേഖലയ്ക്ക് കൂടുതൽ വായ്പ അനുവദിക്കുക എന്നിവയാണ് കാർഷികമേഖലയിൽ സംസ്ഥാനം ആവശ്യപ്പെടുന്നത്. കോഴിക്കോട് 200 ഏക്കര്‍ സംസ്ഥാനം കണ്ടെത്തിയ സാഹചര്യത്തില്‍ ഇത്തവണയെങ്കിലും എയിംസ് അനുവദിക്കണം, നിപ്പ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് വൈറോളജി ലാബ് സ്ഥാപിക്കാന്‍ തുക അനുവദിക്കണം എന്നും സംസ്ഥാന നിവേദനത്തിൽ ഉൾപ്പെടുന്നു.

കോണ്‍ഗ്രസിനെ നയിക്കാനില്ലെന്ന് വ്യക്തമാക്കി രാജിക്കത്ത് പുറത്തുവിട്ട് രാഹുല്‍ഗാന്ധി. പ്രവര്‍ത്തകസമിതിയില്‍ രാജിപ്രഖ്യാപിച്ച് 39–ാം ദിവസമാണ് നേതാക്കളെ ഞെട്ടിച്ചുള്ള രാഹുലിന്റെ നീക്കം. തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പല ഘട്ടങ്ങളിലും ഒറ്റയ്‍ക്കായിരുന്നുവെന്ന് നേതാക്കളെ ഉന്നംമിട്ട് രാഹുല്‍ രാജിക്കത്തില്‍ തുറന്നടിച്ചു.

കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി സന്നദ്ധതയല്ല. രാജി തന്നെയെന്നു തീർത്തു പറഞ്ഞ് രാഹുൽ. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന കോൺഗ്രസ്‌ പ്രവർത്തക സമിതിയിൽ രാജിസന്നദ്ധത അറിയിച്ച രാഹുൽ 39 ദിവസം പിന്നിടുമ്പോഴാണ് രാജി പ്രഖ്യാപിച്ചത്. തന്റെ ജീവരക്തം കോൺഗ്രസാണ്. പാർട്ടിയുടെ പുനർനിർമാണത്തിനു കടുത്ത തീരുമാനങ്ങൾ അനിവാര്യമാണെന്ന് ട്വിറ്ററിലൂടെ പുറത്തു വിട്ട രാജിക്കത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർട്ടി അധ്യക്ഷ പദവിയിലേക്ക് താൻ ഒരാളെ നിർദേശിക്കില്ല. ഒട്ടും വൈകാതെ പാർട്ടി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണം.

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ തന്നെ തിരഞ്ഞെടുപ്പ് സമയത്ത് ഒറ്റക്ക് പോരാടിയതിൽ അഭിമാനിക്കുന്നുവെന്നു പറഞ്ഞ് നേതാക്കളെ പരോക്ഷമായി വിമർശിക്കുകയാണ് രാഹുൽ.

ബിജെപി എന്ന സംഘടനയോട് വിദ്വേഷമില്ല. പക്ഷേ അവരുടെ ആശയത്തോട് തന്റെ ശരീരത്തിലെ ഓരോ അണുവും പോരാടും. രാജ്യത്തെ ഭരണഘടന ആക്രമിക്കപ്പെടുന്നു. അതിനെതിരായ പോരാട്ടത്തിൽ നിന്ന് ഒരു ഇഞ്ച് പോലും പിന്നോട്ടില്ല. രാജിക്കത്ത് പുറത്തു വിട്ടതിനു പിന്നാലെ ട്വിറ്റർ പേജിൽ നിന്ന് കോൺഗ്രസ്‌ അധ്യക്ഷൻ എന്നെഴുതിയത് രാഹുൽ നീക്കം ചെയ്തു.

Copyright © . All rights reserved