2019 ലെ ഫെമിന മിസ് ഇന്ത്യയായി രാജസ്ഥാന്‍ സ്വദേശിനി സുമന്‍ റാവുവിനെ തിരഞ്ഞെടുത്തു. തെലങ്കാന സ്വദേശിനി സഞ്ജന വിജ് ആണ് റണ്ണറപ്പ്. 30 മത്സരാര്‍ഥികളെ പിന്തള്ളിയാണ് സുമന്‍ റാവു മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയത്. മുംബൈയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മിസ് ഇന്ത്യ 2018 അനുക്രീതി വാസ് 2019ലെ സുന്ദരിയെ വിജയ കിരീടമണിയിച്ചു.
ബിഹാറില്‍ നിന്നുള്ള ശ്രേയ ശങ്കര്‍ മിസ് ഇന്ത്യ യുണൈറ്റഡ് കോണ്ടിനെന്റ് 2019 ആയും ഛത്തീസ്ഗഡില്‍ നിന്നുള്ള ശിവാനി ജാദവ് മിസ് ഗ്രാന്‍ഡ് ഇന്ത്യ 2019 ആയും തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ വര്‍ഷത്തെ മിസ് ഗ്രാന്‍ഡ് ഇന്ത്യ ആയിരുന്ന മീനാക്ഷി ചൗധരി ശിവാനിക്ക് കിരീടം അണിയിച്ചു. 20 വയസ് മാത്രം പ്രായമുളള സുമന്‍ റാവു ഇതോടെ ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് വേള്‍ഡ് 2019ല്‍ മത്സരിക്കും. ഡിസംബറില്‍ തായ്‌ലന്‍ഡിലാണ് മിസ് വേള്‍ഡ് 2019 നടക്കുന്നത്.
‘നിങ്ങള്‍ ജീവിതത്തില്‍ ഒരു ലക്ഷ്യം വച്ച് ദൃഢനിശ്ചയത്തോടെ മുന്നേറിയാല്‍, നിങ്ങളുടെ ശരീരത്തിലെ ഓരോ അണുവും ലക്ഷ്യപൂര്‍ത്തീകരണത്തിനായി നിങ്ങളെ സഹായിക്കും,’ സമുന ഒരു അഭിമുഖത്തില്‍ പറഞ്ഞു. ബോളിവുഡ് കൊറിയോഗ്രാഫറായ റെമോ ഡിസൂസ, നടിമാരായ ഹുമ ഖുറേഷി, ചിത്രാംഗദാ സിങ്, ഫാഷന്‍ ഡിസൈനപ്‍ ഫാല്‍ഗുനി ഷൈന്‍, ഫുട്ബോളര്‍ സുനില്‍ ഛേത്രി എന്നിവരൊക്കെ ചടങ്ങില്‍ സംബന്ധിച്ചു.
പരിപാടിയില്‍ നൃത്തച്ചുവടുകളുമായി കത്രീന കെയ്ഫ്, വിക്കി കൗശല്‍, മോണി റോയ് എന്നിവരുമെത്തി. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും നടന്‍ മനീഷ് പോളും ആണ് പരിപാടിയുടെ അവതാരകര്‍.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ നിർദിഷ്‌ട റൺവേ അറ്റകുറ്റപണികൾ, ഒമാൻ എയർവേയ്‌സിന്റെ യൂറോപ്പ്യൻ യാത്രക്കാർക്ക് ബുദ്ധിമുട്ടാവും.സൂറിക്, ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, മ്യുണിക്, പാരീസ്, മിലാൻ എയർപോർട്ടുകളിൽ നിന്നുള്ളവരെയാണ് ഇതു ബാധിക്കുക. മടക്കയാത്രയ്ക്ക് നിലവിലുള്ള ഷെഡ്യുളിൽ മാറ്റമില്ലെങ്കിലും, കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് വിന്റർ ഷെഡ്യുളിൽ മസ്‌കത്തിൽ നാല് മണിക്കൂറോളം അധികം കാത്തിരിക്കേണ്ടി വരും.
നവംബർ മുതൽ അടുത്ത മാർച്ച് അവസാനം വരെ പകൽ സമയം 10 മുതൽ 6 വരെയാണ് റൺവേ നവീകരണത്തിനായി കൊച്ചി വിമാനത്താവളം അടച്ചിടുക. 31 ആഭ്യന്തര സർവീസുകളെയും ഏഴു രാജ്യാന്തര സർവീസുകളെയുമാണ് ഇത് ബാധിക്കുകയെങ്കിലും, യൂറോപ്പിൽ നിന്നുള്ള യാത്രക്കാരിൽ ഒമാൻ എയറിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമേ സമയക്രമീകരണം ബുധിമുട്ടാകുകയുള്ളു. വിന്റർ ഷെഡ്യുളിൽ ഉച്ചയ്ക്ക് 13.15 ന് മസ്‌കത്തിൽ നിന്നും പുറപ്പെട്ട് കൊച്ചിയിൽ 18.10 ന് ലാൻഡ് ചെയ്യാനാണ് ഒമാൻ എയറിന് അനുമതി നൽകിയിട്ടുള്ളത്. നിലവിൽ ഉച്ചയ്ക്ക് രണ്ടിനാണ് ഒമാൻ എയർ എത്തിച്ചേരുന്നത്.
കുറഞ്ഞ ടിക്കറ്റ് നിരക്കിൽ മികച്ച സർവീസ് നൽകി, നിലവിൽ യൂറോപ്പ്യൻ പ്രവാസികളുടെ ജനപ്രിയ എയർലൈൻസായി മാറിയിരിക്കയാണ് ഒമാൻ എയർ. എന്നാൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ നിർദിഷ്‌ട റൺവേ അറ്റകുറ്റപണികൾ, ഒമാൻ എയറിനെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.
ഇത് പോരാട്ടങ്ങളുടെ പോരാട്ടം. എല്ലാകണ്ണുകളും മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലേയ്ക്ക്. മൈതാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ചിരവൈിരകള്‍ അണിനിരക്കുമ്പോള്‍ സാക്ഷിയാകാന്‍ മഴയുമെത്തുമോ എന്നതാണ് ആശങ്ക. കാലാവസ്ഥ പ്രവചനമനുസരിച്ച് മുഴുവന്‍ ഓവര്‍ പോരാട്ടത്തിന് സാധ്യതകുറവ്. ഒന്നാം ഇന്നിങ്സ് അവസാനിക്കുമ്പോഴേയ്ക്കും മഴ കളിതുടങ്ങുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഓരോ മല്‍സരങ്ങള്‍ വീതം മഴകൊണ്ടുപോയി.
ലോകകപ്പില്‍ ഒരിക്കല്‍പോലും ഇന്ത്യ പാക്കിസ്ഥാനെതിരെ തോറ്റിട്ടില്ല എന്നതാണ് ചരിത്രം. മാഞ്ചസ്റ്ററിലെ മഴമേഘങ്ങളാണ് മല്‍സരത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. കാലാവസ്ഥ പ്രവചനമനുസരിച്ച് മുഴുവന്‍ ഓവര്‍ മല്‍സരം സാധ്യമാകില്ല.
തോറ്റുതുടങ്ങിയ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ തനിസ്വരൂപം പുറത്തെടുത്തെങ്കിലും ഓസ്ട്രേലിയക്കെതിരെ വീണ്ടും അടിതെറ്റി. ബാറ്റിങ്ങിലും ബോളിങ്ങിലും ആശങ്കകള്‍ ഒന്നും ബാക്കിനിര്‍ത്താതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിലയെയും മറികടന്നത്. കുല്‍ദീപ് യാദവിന് പകരം മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തി ബോളിങ്ങിന് വേഗതകൂട്ടിയേക്കും.
മറുവശത്ത് ഇന്ത്യയ്ക്കെതിരെ എന്നും വിശ്വരൂപം പുറത്തെടുത്തിട്ടുള്ള മുഹമ്മദ് ആമിറാണ് പാക്കിസ്ഥാന്റെ കരുത്ത്. കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് പ്രകടനം കഴിഞ്ഞ മല്‍സരത്തില്‍ പുറത്തെടുത്ത ആമിര്‍ മികവ് ആവര്‍ത്തിച്ചാല്‍ ഇന്ത്യ കരുതിയിരിക്കണം. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഏഴാം വിജയം ഇന്ത്യ സ്വപ്നം കാണുമ്പോള്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലെ വിജയം ഓള്‍ഡ് ട്രാഫോഡില്‍ ആവര്‍ത്തിക്കാനാണ് പാക്കിസ്ഥാന്‍ കാത്തിരിക്കുന്നത്.
കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് അജാസ് സൗമ്യയെത്തേടി വള്ളികുന്നത്ത് എത്തിയതെന്നാണു പൊലീസ് നിഗമനം. പ്രധാന റോഡിൽനിന്ന് ഉള്ളിലുള്ള സൗമ്യയുടെ വീടു നേരത്തേതന്നെ പ്രതി കണ്ടുവച്ചിരുന്നു. സൗമ്യ ഇന്നലെ പരീക്ഷയ്ക്കു പോകുമെന്നും തിരിച്ചെത്തിയശേഷം ജോലിക്കു പോകുമെന്നും മനസ്സിലാക്കിയാണു പ്രതി കാത്തുനിന്നതെന്നാണു പൊലീസ് കരുതുന്നത്.
പിഎസ്‍സി നടത്തിയ സർവകലാശാല അസിസ്റ്റന്റ് പരീക്ഷയ്ക്കു തഴവ എവിഎച്ച്എസിൽ പോയ ശേഷം 4 മണിയോടെയാണു സൗമ്യ മടങ്ങിയെത്തിയത്. വീട്ടിലെത്തിയ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കു പോകാനായി ഇറങ്ങുകയും ചെയ്തു. വീടിനു മുന്നിലെ ടാറിട്ട റോഡിൽ സൗമ്യയെ കാത്ത് അജാസ് കാറിലിരുന്നു. സൗമ്യ സ്കൂട്ടറിൽ ചെറിയ മൺറോഡിലൂടെ പുറത്തേക്കിറങ്ങാൻ തുടങ്ങിയെന്നു മനസ്സിലാക്കിയ അജാസ് കാർ ഇരപ്പിച്ചു മുന്നോട്ടു മൺറോഡിലൂടെ കയറ്റി സ്കൂട്ടറിൽ ഇടിച്ചു വീഴ്ത്തി.
അജാസ് ആണു കാറിലുള്ളതെന്നു തിരിച്ചറിഞ്ഞ സൗമ്യ രക്ഷപ്പെടാനായി വീടിനോടു ചേർന്നുള്ള കനാലിനു കുറുകെയുള്ള സ്ലാബിലൂടെ, അയൽക്കാരനായ മുസ്തഫയുടെ വീട്ടിലേക്ക് ഓടി. കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന കത്തിയും കൊടുവാളുമെടുത്തു പിന്തുടർന്ന അജാസ് അയൽവീടിന്റെ മുറ്റത്തുവച്ചു കൊടുവാൾ കൊണ്ടു സൗമ്യയെ വെട്ടി.
രക്ഷപ്പെടാൻ മുന്നോട്ടോടിയപ്പോൾ പിന്തുടർന്നു വീണ്ടും കഴുത്തിൽ വെട്ടിവീഴ്ത്തുകയും കത്തി കൊണ്ടു കുത്തുകയും ചെയ്തു. സൗമ്യ നിലത്തു വീണശേഷം പ്രതി കാറിനടുത്തെത്തി പെട്രോൾ കുപ്പിയും ലൈറ്ററുമെടുത്തു. സൗമ്യയെ ദേഹത്തു പെട്രോൾ ഒഴിച്ചു കത്തിക്കുന്നതിനിടയിൽ തീ ആളിപ്പടർന്ന് അജാസിനും പൊള്ളലേറ്റു. പ്രാണവേദനയോടെ ഓടിയ അജാസ് അടുത്തുള്ള പൈപ്പ് വലിച്ചുപൊട്ടിച്ച് അതിന്റെ ചുവട്ടിലിരുന്നു.
ബഹളം കേട്ടു നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും തീ പടർന്നുകഴിഞ്ഞിരുന്നു. പൊള്ളലേറ്റ അജാസിനെ നാട്ടുകാർ തടഞ്ഞുവച്ച്, പൊലീസിൽ വിവരമറിയിച്ചു. പ്രതി എൻ.എ.അജാസ് ജോലിസ്ഥലത്തും അൽപം ‘തലതിരിഞ്ഞ’ പ്രകൃതക്കാരനെന്ന് പരിചയക്കാർ
2018 ജൂലൈ ഒന്നിനാണ് ടൗൺ ട്രാഫിക് സ്റ്റേഷനിൽ എത്തിയത്. കളമശേരി എആർ ക്യാംപിൽ നിന്നു ലോക്കലിലേക്കു മാറുകയായിരുന്നു. ഒരാഴ്ച മുൻപു വീടുപണിയാണെന്നു പറഞ്ഞ് 15 ദിവസത്തെ അവധിയെടുത്തു. ഇവിടെ എത്തിയിട്ട് ഒരു വർഷമായെങ്കിലും സ്റ്റേഷനിലെ സഹപ്രവർത്തകരുമായി അടുപ്പം കുറവാണ്. തമാശകളിലോ ചർച്ചകളിലോ പങ്കുചേരാറില്ല.
സേനയിൽ അത്യാവശ്യമായ അച്ചടക്കവും അജാസിനില്ലെന്നാണ് മേലുദ്യോഗസ്ഥരുടെ വിലയിരുത്തൽ. കൊല്ലപ്പെട്ട സൗമ്യയെ തൃശൂരിലെ പരിശീലനകാലത്തു ഗ്രൗണ്ടിൽ ഡ്രിൽ ചെയ്യിച്ചിരുന്നത് അജാസാണെന്നു പറയുന്നു. വിവാഹം വൈകുന്നതിനെക്കുറിച്ചു ചോദിച്ചവരോടു സഹോദരിയുടെ പുനർ വിവാഹം നടത്താനുണ്ടെന്ന കാരണമാണ് അജാസ് പറഞ്ഞിരുന്നത്.
അജാസിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ചു. മൊഴിയെടുക്കാൻ ആശുപത്രിയിൽ മജിസ്ട്രേട്ട് എത്തിയെങ്കിലും അജാസ് സംസാരിച്ചിട്ടില്ല. ഇൻക്വസ്റ്റിനു ശേഷം സൗമ്യയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.
പൊലീസുകാരനായ അജാസിൽ നിന്ന് അമ്മയക്ക് ഭീഷണി ഉണ്ടായിരുന്നു എന്ന് മാവേലിക്കരയിൽ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയുടെ മകൻ. എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പൊലീസിനോട് പറയണെന്നും അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ മകൻ പറയുന്നത്. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നു. കാശിന്‍റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകൻ പറയുന്നു.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവിൽ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ തമ്മിൽ സൗഹൃദമുണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് അജാസ് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് സ്ഥിരീകരിക്കുന്ന മകന്‍റെ വാക്കുകൾ. ഒന്നിൽ കൂടുതൽ തവണ ഫോണിൽ തര്‍ക്കിക്കുന്നത് കേട്ടിട്ടുണ്ടെന്നും മകൻ പറയുന്നുണ്ട്.
സൗമ്യയും കൊലപാതകം നടത്തിയ പൊലീസുകാരൻ അജാസും തമ്മിൽ ഏറെ കാലമായി അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ്. തൃശൂര്‍ കെഎപി ബെറ്റാലിയനിൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. പൊലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോൾ പരിശീലനം നൽകാൻ അജാസ് അവിടെ ഉണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് കലഹത്തിലേക്കും കൊലപാതകത്തിലേക്കും എല്ലാം നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഇവര്‍തമ്മിലുള്ള ബന്ധത്തെ കുറിച്ച് വീട്ടുകാര്‍ക്കൊന്നും കാര്യമായി പിടിപാടുണ്ടായിരുന്നില്ല. എന്നാൽ സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ചില പൊലീസുകാര്‍ക്ക് അറിയാമായിരുന്നു എന്നാണ് പറയുന്നത്. ചില സാമ്പത്തിക ഇടപാടുകളും ഇവര്‍ തമ്മിൽ ഉണ്ടായിരുന്നതായി സൂചന ഉണ്ട്.എന്നാൽ എവിടെ വച്ചാണ് സൗഹൃദം കലഹത്തിലേക്ക് പോയതെന്നോ കൊലപാതകത്തിന് കാരണമായതെന്നോ ഒന്നും വ്യക്തമായ വിവരങ്ങളൊന്നും ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല.
സൗമ്യ പുഷ്പകരന്‍റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്‍മോർട്ടം. സൗമ്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അൻപത് ശതമാനം പൊള്ളലേറ്റ അജാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ മാത്രമെ കൂടുതൽ ചോദ്യം ചെയ്യാൻ കഴിയു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കേരള കോണ്‍ഗ്രസ് എമ്മില്‍ പിളര്‍പ്പിന് മുന്നോടിയായി ജോസ് കെ മാണി വിഭാഗം വിളിച്ച് ചേര്‍ക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്. കോട്ടയത്ത് ചേരുന്ന യോഗത്തില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കും. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ നീക്കം.
ഒടുവില്‍ രണ്ടില വീണ്ടും രണ്ടാകുന്നു. കെ എം മാണിയുടെ മരണത്തിന് ശേഷം നടന്ന അധികാര തര്‍ക്കം പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് എത്തിച്ചു. പി ജെ ജോസഫും ജോസ് കെ മാണിയും ഇനി രണ്ട് വഴിക്ക്. ഇതുവരെ നടന്നതെല്ലാം അനൗദ്യോഗിക ചര്‍ച്ചകളും സമവായ ശ്രമങ്ങളുമാണെങ്കില്‍ ഇന്ന് ജോസ് കെ മാണി വിഭാഗം ഉച്ചയ്ക്ക് രണ്ടിന് കോട്ടയം സിഎസ്ഐ ഹാളില്‍ വിളിച്ച സംസ്ഥാന കമ്മിറ്റി യോഗം പാര്‍ട്ടിയുടെ ഗതി നിര്‍ണയിക്കും.
സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ജോസഫ് പല തവണ തള്ളിയ സാഹചര്യത്തിലാണ് ഇന്ന് ജോസ് കെ മാണി വിഭാഗം ബദല്‍ കമ്മിറ്റി വിളിച്ച് ചേര്‍ക്കുന്നത്. ജോസ് കെ മാണിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കും. പുതിയ കമ്മിറ്റി പാര്‍ട്ടിയിലെ മറ്റ് സ്ഥാനങ്ങള്‍ ആര്‍ക്കൊക്കെയെന്ന് നിശ്ചയിക്കും. ജോസഫിന് നിയമസഭാ കക്ഷി നേതാവ് സ്ഥാനം വിട്ട് നല്‍കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്ന് പിളര്‍പ്പിന് തൊട്ട് മുൻപും ജോസ് വിഭാഗം നേതാക്കള്‍ പറയുന്നു.
പി ജെ ജോസഫ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗം വിളിച്ചതും ഏകപക്ഷീയമായി പാര്‍ട്ടി സ്ഥാനങ്ങള്‍ പ്രഖ്യാപിച്ചതുമാണ് ജോസ് വിഭാഗത്തിനെ ചൊടിപ്പിച്ചത്. എന്നാല്‍, ഇന്നത്തെ സംസ്ഥാന കമ്മിറ്റിയെ അച്ചടക്ക ലംഘനമാക്കി കണ്ട് വെട്ടാനാണ് ജോസഫിന്‍റെ നീക്കം. പാര്‍ട്ടി ചെയര്‍മാന്‍റെ അധികാരം ഉപയോഗിച്ച് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കും.
ജോസ് പക്ഷം പാര്‍ട്ടി വിമതരാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കും. അവസാന ലാപ്പില്‍ ജോസ് പക്ഷത്തേക്ക് മാറിയെങ്കിലും മുതിര്‍ന്ന നേതാവ് സിഎഫ് തോമസ് ഇന്നത്തെ സംസ്ഥാന സമിതിയില്‍ പങ്കെടുത്തേക്കില്ല. ഇത് വരെ മൗനം പാലിച്ചിരുന്ന യുഡിഎഫിലും പിളര്‍പ്പ് പ്രതിസന്ധിയുണ്ടാക്കും. പ്രത്യേകിച്ച് പാല ഉപതെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കുന്ന സാഹചര്യത്തില്‍ നാളെ ചേരുന്ന നിയമസഭയിലും പിളര്‍പ്പുണ്ടാക്കുന്ന തര്‍ക്കങ്ങള്‍ നീളുമെന്ന കാര്യം ഉറപ്പാണ്.
സംവിധായകന്‍ ഡോക്ടര്‍ ബിജു ഫേസ്ബുക്ക് വഴി പുറത്തുവിട്ട ചിത്രം അതിവേഗമാണ് മലയാളിയുടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് മലയാളത്തിന്‍റെ പ്രിയതാരം ഇന്ദ്രന്‍സും. ചൈനയിലെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ സ്യൂട്ടും ധരിച്ച് എത്തിയിരിക്കുന്ന ഇന്ദ്രന്‍സിന്‍റെ ചിത്രമാണ് ഇന്ദ്രൻസേട്ടൻ …ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ എന്ന കുറിപ്പോടെ ഡോ. ബിജു പങ്കുവച്ചത്.
ഡോക്ടര്‍ ബിജുവിന്‍റെ വെയില്‍മരങ്ങള്‍ എന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സാണ്. ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന 14 സിനിമകളില്‍ ഒന്നായി ചിത്രം മാറിയതില്‍ ഇന്ദ്രന്‍സ് നേരത്തെ സന്തോഷം പങ്കുവച്ചിരുന്നു.
എന്നാല്‍ ചടങ്ങിലേക്ക് എത്തുമ്പോള്‍ സ്യൂട്ട് ധരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചത് ആശങ്കയുണ്ടെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു കാരണം. സംസാരിക്കേണ്ടി വരുമെന്ന് അറിയാമെങ്കിലും അങ്ങനെ ഒരു കാര്യം താന്‍ പ്രതീക്ഷിച്ചില്ലെന്നാണ് താരം പറഞ്ഞത്. എന്നാല്‍ പുതിയ വേഷം ഇന്ദ്രന്‍സിന് അനിയോജ്യം എന്നാണ് ഇപ്പോള്‍ സൈബര്‍ ലോകം പറയുന്നത്.
ദുബായിലെ സ്കൂൾ ബസിൽ തലശേരി സ്വദേശിയായ ആറ് വയസുകാരൻ ശ്വാസം മുട്ടി മരിച്ചു. തലശേരി മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാനാണ് മരിച്ചത്. അൽമനാർ ഇസ്‌ലാമിക് സെന്റർ മദ്രസയിലെ വിദ്യാർഥിയായിരുന്നു.
രാവിലെ 8ന് സഹപാഠികള്‍ മദ്രസയില്‍ ബസ്സിറങ്ങിയപ്പോൾ ഉറക്കത്തിലായിരുന്നു കുട്ടി. ഇതറിയാതെ ഡ്രൈവർ വാഹനം പൂട്ടി പോവുകയായിരുന്നു. കടുത്ത ചൂട് ആയതിനാൽ ബസിനകത്ത് ശ്വാസം കിട്ടാതെ കുട്ടി മരിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം 11 മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു.
ഭാവി ഇന്ത്യൻ ക്രിക്കറ്റിന്‍റെ വാഗ്ദാനങ്ങളിലൊരാളായായ ശുഭ്‍മാൻ ഗില്‍ ലാൻഡ് റോവറിന്റെ ആഡംബര എസ്‌യുവി റേഞ്ച് റോവർ വേലാർ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. പുതിയ റേഞ്ച് റോവര്‍ വാങ്ങിയ വിവരം ശുഭ്‍മാൻ സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്. എന്നാൽ വാഹനത്തിന്റെ വിലയോ ഫീച്ചറുകളോ ഒന്നുമല്ല സച്ചിൻ തെൻഡുൽക്കറിന്റെ മകള്‍ സാറാ ടെണ്ടുല്‍ക്കറിന്‍റെയും ഹർദിക് പാണ്ഡ്യയുടെയും മറുപടികളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
റേഞ്ച് റോവറിനൊപ്പമുള്ള ശുഭ്‍മാന്റെ ഇൻസ്റ്റഗ്രാം ചിത്രത്തിന് താഴെ സാറ അഭിനന്ദന കമന്‍റിട്ടു. ഇതിന് ഗിൽ നന്ദിയും പറഞ്ഞു. പിന്നാലെ ഇതിന് മറുപടിയുമായി ഹാർദിക് പാണ്ഡ്യ എത്തുകയായിരുന്നു. സാറയുടെ ഭാഗത്തു നിന്ന് നന്ദി അറിയിക്കുന്നു എന്നായിരുന്നു പാണ്ഡ്യയുടെ പോസ്റ്റ്.
നേരത്തെ തന്നെ സാറയും ശുഭ്‍മാനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇതിനെ കൂടുതൽ ബലപ്പെടുത്തുന്നതാണ് പാണ്ഡ്യയുടെ മറുപടി എന്നാണ് സോഷ്യല്‍ മീഡിയയും ആരാധകരും പറയുന്നത്. എന്നാല്‍ പ്രണയ വാര്‍ത്തകള്‍ക്ക് ആരും ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
2018ൽ നടന്ന അണ്ടർ19 ക്രിക്കറ്റ് ലോകകപ്പിലെ മാൻ ഓഫ് ദ സീരിസായിരുന്നു ഈ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ ശുഭ്‍മാന്‍ ഗില്‍. പാകിസ്ഥാനെതിരേ സെമിഫൈനലില്‍ സെഞ്ചുറി നേടിയതടക്കം ടൂര്‍ണമെന്റില്‍ 372 റണ്‍സാണ് ശുഭ്മാന്‍ നേടിയത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായിരുന്നു ശുഭ്മാന്‍.
സംഗതി എന്തായാലും ശുഭ്‍മാന്‍ ഗില്‍ സ്വന്തമാക്കിയ റേഞ്ച് റോവര്‍ വേലാറും അത്ര ചിലക്കറക്കാരനൊന്നുമല്ല. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച റേഞ്ച് റോവര്‍ വേലാറിന്‍റെ വില്‍പ്പന അടുത്തിടെയാണ് ലാന്‍ഡ് റോവര്‍ ആരംഭിച്ചത്. 2.0 ലിറ്റര്‍ പെട്രോള്‍ (184 Kw, 2.0 ലിറ്റര്‍ ഡീസല്‍ (132 Kw) എന്നീ പവര്‍ ട്രെയ്‍നുകളില്‍ ലഭ്യമാകും.
പ്രീമിയം ലെഥര്‍ ഇന്‍റീരിയറുകള്‍, ഫുള്‍ സൈസ് സ്പെയര്‍ വീലുകള്‍ സഹിതമുള്ള 50.8 സെമി (20) വീലുകള്‍, ആര്‍-ഡൈനാമിക് എക്സ്റ്റീരിയര്‍ പാക്ക്, അഡാപ്ടീവ് ഡൈനാമിക്സ്, സിഗ്നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്‍ സഹിതമുള്ള പ്രീമിയം എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ് മുതലായ ഫീച്ചറുകളും വാഹനത്തിലുണ്ട്. 72.47 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്-ഷോറൂം വില.
സൗമ്യയെ കൊലപ്പെടുത്താൻ അജാസെത്തിയത് പ്രത്യേകം പണിയിച്ച ആയുധങ്ങളുമായി, വ്യക്തമായ ആസൂത്രണത്തോടെയെന്ന് പൊലീസ് നിഗമനം. അജാസ് ഉപയോഗിച്ച കൊടുവാളും കത്തിയും വിപണിയിൽ കിട്ടുന്ന വിധമുള്ളതല്ല. സാധാരണ കത്തിയേക്കാൾ നീളമുണ്ട്. കൊടുവാളിനും നല്ല നീളവും മൂർച്ചയുമുണ്ട്.
സൗമ്യയെ അപായപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജാസ് പറഞ്ഞു പണിയിച്ച ആയുധങ്ങളാകാം ഇവയെന്നാണു പൊലീസിന്റെ നിഗമനം. അതേസമയം അജാസ് എറണാകുളത്തുനിന്നാണു കൊടുവാൾ വാങ്ങിയതെന്നും ചില സൂചനകളുണ്ട്. കൃത്യമായി ജോലിക്കു ഹാജരായിരുന്ന അജാസ് കഴിഞ്ഞ കുറച്ചുനാളുകളായി ഇടയ്ക്കു അവധിയെടുത്തിരുന്നു
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ലീവിലായിരുന്നെന്നും സൂചനയുണ്ട്. അവധിയെടുത്ത് സൗമ്യയെ നിരീക്ഷിക്കുകയായിരുന്നു എന്നാണു പൊലീസ് നിഗമനം. അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളിൽ കൊടുവാളും കത്തിയും രണ്ടു കുപ്പി പെട്രോളും രണ്ടു സിഗരറ്റ് ലൈറ്ററും സൂക്ഷിച്ചിരുന്നു. ഏതുവിധത്തിലും കൊലപ്പെടുത്തണമെന്നു തീരുമാനിച്ചതിന്റെ സൂചനയാണിത്. ഒരു കുപ്പി പെട്രോളോ ഒരു ലൈറ്ററോ നഷ്്ടമായാലും ലക്ഷ്യം നടപ്പാക്കാനാണ് ഓരോന്നുകൂടി സൂക്ഷിച്ചതെന്നാണ് കരുതുന്നത്.
ക്ലാപ്പനയിലെ കുടുംബവീട്ടിൽ നിന്നു മക്കളെയും കൊണ്ട് വള്ളികുന്നത്തെ വീട്ടിലേക്കുള്ള യാത്ര സൗമ്യയ്ക്കു പതിവാണ്. മക്കൾ അമ്മയെ ചേർന്നിരിക്കാറുള്ള ആ സ്കൂട്ടറിലിടിച്ചു വീഴ്ത്തിയ ശേഷമാണ് ഇന്നലെ സൗമ്യയെ അജാസ് കൊലപ്പെടുത്തിയത്. കൊല്ലം ക്ലാപ്പന തണ്ടാശേരിൽ പുഷ്പാകരന്റെയും ഇന്ദിരയുടെയും മൂത്ത മകളാണ് സൗമ്യ. ഇന്ദിര രാപകൽ തയ്യൽ ജോലി ചെയ്താണ് സൗമ്യയെയും സഹോദരിയെയും പഠിപ്പിച്ചത്. പുഷ്പാകരൻ വർഷങ്ങളായി തളർന്നു കിടപ്പാണ്. ബിരുദം പാസായ സൗമ്യ കഠിനപരിശ്രമത്തിലൂടെ പൊലീസിൽ ജോലി നേടി
സൗമ്യയുടെ മൂന്നു മക്കളിൽ ഇളയവളായ 4 വയസ്സുകാരി ഋതിക ക്ലാപ്പനയിലെ വീട്ടിൽ അമ്മൂമ്മയ്ക്കൊപ്പമാണ്. സൗമ്യ ജോലിക്കു പോകുന്നതിനാൽ അങ്കണവാടിയിൽ പോകാനുള്ള സൗകര്യത്തിനാണ് കുട്ടിയെ അമ്മയുടെ അടുത്തു നിർത്തുന്നത്. മിക്കപ്പോഴും ജോലി കഴിഞ്ഞു സൗമ്യ ക്ലാപ്പനയിലെത്തി മകളെ വള്ളികുന്നത്തേക്ക് കൂട്ടിക്കൊണ്ടുപോകും. നാലു ദിവസം മുൻപും സൗമ്യ വന്നിരുന്നതായി അച്ഛനുമമ്മയും നിറകണ്ണുകളോടെ പറയുന്നു. സൗമ്യയും കുടുംബവും അടുത്തിടെയാണ് വള്ളികുന്നത്തെ പുതിയ വീട്ടിലേക്കു താമസം മാറ്റിയത്.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ മജിസ്ട്രേട്ട് മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും പ്രതിയുടെ സംസാരത്തിൽ അവ്യക്തതയുണ്ടായിരുന്നതിനാൽ സാധിച്ചില്ല. ഇന്നു വീണ്ടും മൊഴിയെടുക്കാൻ ശ്രമിക്കുമെന്നു പൊലീസ് പറഞ്ഞു