അമേഠിയിലും റായ്ബറേലിയിലും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന് ബി.എസ്.പി പ്രവര്‍ത്തകരോട് മായാവതി. എസ്.പിയും കോണ്‍ഗ്രസും മായാവതിയെ വഞ്ചിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും മണ്ഡലത്തില്‍ അനുകൂലമായി വോട്ടു ചെയ്യണമെന്ന് മായാവതി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചത്.
മായാവതിയെ കോണ്‍ഗ്രസും എസ്പിയും ചേര്‍ന്ന് ചതിച്ചെന്നായിരുന്നു മോദിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം പ്രിയങ്ക എസ്പി നേതാക്കള്‍ക്കൊപ്പം പ്രചാരണത്തില്‍ പങ്കെടുത്തത് സൂചിപ്പിച്ചായിരുന്നു മോദിയുടെ നീക്കം.
രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. പ്രസ്ഥാവനക്കെതിരെ സൈബർ ലോകത്തും രോഷം കടുക്കുകയാണ്. ഷാഫി പറമ്പിൽ എംഎൽഎയും മോദിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ‘ആർട്ടിസ്റ്റ് മോദി ഇത്ര ചീപ്പാണെന്ന് തന്നെയാ വിചാരിച്ചിരുന്നത്. രാജ്യത്തിന് വേണ്ടി തലച്ചോറ് വരെ ചിതറി തെറിച്ചവന്റെ സ്ഥാനവും അന്തസ്സും ‘ഷൂവർക്കർമാർക്ക്’ മനസ്സിലാവില്ല’ ഷാഫി കുറിച്ചു. പ്രസ്ഥാവനക്കെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു.
മോദിക്ക് മോദിയെക്കുറിച്ച് തോന്നുന്ന കാര്യം മറ്റുള്ളവര്‍ക്കുമേല്‍ ചാരേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ തുറന്നടിച്ചു.’പരാമര്‍ശങ്ങള്‍ കൊണ്ട് മോദിക്ക് രക്ഷപെടാനാവില്ല. യുദ്ധം കഴിഞ്ഞു. കര്‍മഫലം മോദിയെ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. താങ്കള്‍ക്ക് എന്റെ എല്ലാ സ്നേഹവും ഒരു വലിയ കെട്ടിപ്പിടുത്തവും– രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. മോദിക്ക് അമേഠി മറുപടി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കൂട്ടിച്ചേര്‍ത്തു. മോദി മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയാണെന്ന് പി.ചിദംബരവും പറഞ്ഞു. വഞ്ചകര്‍ക്ക് രാജ്യം മാപ്പുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് രംഗത്തെത്തിയത്. ഉത്തർപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ഒന്നാം നമ്പർ അഴിമതിക്കാരനായാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചതെന്ന് മോദി പറഞ്ഞത്.
തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന രാഹുലിന്റെ ലക്ഷ്യം തനിക്കുള്ള ജനസമ്മതി തകർക്കലാണ്. ‘മിസ്റ്റർ ക്ലീൻ’ എന്നായിരുന്നു നിങ്ങളുടെ പിതാവിനെ സേവകർ വിളിച്ചിരുന്നത്. പക്ഷേ ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് ജീവിതം അവസാനിച്ചത്. രാജീവ് ഗാന്ധിയുടെ പേര് എടുത്തു പറയാതെയുള്ള മോദിയുടെ വിമർശനം ഇതായിരുന്നു.
റമദാൻ മാസത്തിൻറെ വിശുദ്ധിയിലേക്കു പ്രവേശിക്കാനൊരുങ്ങി ഗൾഫ് നാടുകളും. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ നോമ്പിനു നാളെ തുടക്കമാകും. സൌദിയിലെ ഇരു ഹറമുകളും തീർഥാടകരെ സ്വീകരിക്കാനൊരുങ്ങിക്കഴിഞ്ഞു.
വിശുദ്ധ ഖുർആൻ അവതരിച്ച റമദാൻ മാസത്തിൻറെ പുണ്യത്തിലേക്ക് അറേബ്യൻ നാടും ചേക്കേറുകയാണ്. പുറത്തെ ചൂടിൻറെ കാഠിന്യത്തെ വകവയ്ക്കാതെ നോമ്പിൻറേയും പ്രാർഥനയുടേയും വിശുദ്ധനാളുകളിലേക്കു പ്രവേശനം. പ്രവാസലോകത്തെ ജീവിതത്തിരക്കുകൾക്കിടയിലും മലയാളികളായ പ്രവാസികൾ ദാനധർമങ്ങളിലും പ്രാർഥനകളിലും മുഴുകി പുണ്യറമദാനിലേക്ക് തീർഥാടനം ചെയ്യുന്നു.
മതപ്രഭാഷണങ്ങളും ഇഫ്താർവിരുന്നുകളുമായി വിവിധ സംഘടനകളും രംഗത്തുണ്ട്. അതേസമയം, തീർഥാടകർക്കു മികച്ച സേവനം ലഭ്യമാക്കുന്നതിനായി വിപുലമായ സൌകര്യങ്ങളാണ് മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഒരുക്കിയിട്ടുള്ളത്. ഭജനമിരിക്കുന്നവർക്കായി പ്രത്യേക ഇടങ്ങൾ തയ്യാറാണ്. 21 സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നുകളും ഹറം മുറ്റത്തു ഒരുക്കുന്നുണ്ട്. മറ്റുഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഒമാനിൽ ചൊവ്വാഴ്ചയാണ് റമദാൻ ആരംഭിക്കുന്നത്. ഗൾഫ് നാടുകളിലെ നിയമം അനുശാസിച്ചു നോമ്പൂകാലത്തിൻറെ വിശുദ്ധിയിലേക്കു പ്രവേശിക്കാനൊരുങ്ങുകയാണ് മലയാളികളടക്കമുള്ള പ്രവാസികൾ
ഭാരതത്തിന്റെ സഹിഷുണത നഷ്ട്ടമായി എന്ന് പല പ്രശസ്തരും വിലയിരുത്തുമ്പോൾ
സമൂഹത്തിന്റെ താഴെ തട്ടിലുള്ള പാവപെട്ട ജനങ്ങളെ പറ്റി നാം ചിന്തിക്കണം …..
ഇത് പറയുന്നത് കൊണ്ട് ആരും മത ന്യൂനപക്ഷങ്ങളെ മാത്രമായി കാണരുത് , അപേക്ഷയാണ് *
എത്ര എത്ര സംഭവങ്ങളാണ് നമ്മുടെ ഭാരതത്തിൽ മത വർഗീയ ശക്തികൾ കൊണ്ട് നമുക്ക് കാണേണ്ടി വന്നു . കലാകാരന്മാർക്ക് നേരെ വരെ അതിന്റെ ഭവിഷ്യത്തുകൾ വാരി വിതറി
ഹിന്ദുവും ,ക്രിസ്ത്യനും , മുസൽമാനും , ഒക്കെയായി നിരവതി സിനിമകളിൽ അഭിനയിച്ച കലാകാരന്മാർ … ആ അഭിനയ കഴിവിന്റെ മികവുകൊണ്ട് ഭാരത ജനത അവരെ അങ്ങീകരിച്ചു …
അവരുടെ മനസ്സിൽ മത ഭ്രാന്ത് ഉണ്ടായത് കൊണ്ടാണോ അവർക്ക് ഹിന്ദുആവാനും ,മുസല്മാൻ ആവാനും ,ക്രിസ്ത്യനാവാനും ,സിക്ക് കാരാൻ ആവാനും സാതിച്ചത് ?
ഒടുവിൽ ജനിച്ചു വളർന്നു വലുതായ രാജ്യം മത വർഗീയവാതികൾ താറുമാറാക്കുമ്പോൾ അതിൽ ഭയന്ന് സത്യാവസ്ഥ തുറന്നു പറഞ്ഞതിന് ഇന്ന് രാജ്യം കടത്താൻ ഉത്തരവിടുന്ന മത ഭ്രാന്തന്മാർ ….
പ്രിയ പെട്ടവരെ നാം മനസ്സിലാക്കണം സ്വാതന്ത്ര്യത്തിനു മുൻപും ശേഷവും മതേതര കാഴ്ചപ്പാടുകൾ ഉള്ള ജനകിയ മുന്നണികൾ ഉണ്ടായിരുന്നപ്പോൾ അവർ ഉന്നയിച്ച ആശയങ്ങൾ എവിടെ ഇതുപോലെയുള്ള അസഹിഷ്ണത വിളയാടിയോ എന്ന് നമ്മുക്ക് ചിന്തിക്കാവുന്നതേയുള്ളൂ
അതിർത്തിയിൽ മരിച്ച ഒരേ ജവാന്റെ മരണപോലും ഭരണനേട്ടങ്ങൾക്കായി വർഗീയതയുടെ മേൻപൊടിയിൽ അവതരിപ്പിച്ചു പൂരിപക്ഷസമുദായത്തിൽ ചിലരുടെ കൈയ്യടി നേടാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു ഭരണകൂടം …..
“ഞാൻ അല്ല നമ്മൾ എന്ന് പറയണമെന്ന്” ഏറെ ജനകിയൻ ആയ പ്രമുഖ നേതാവ് ഉയർത്തി പറഞ്ഞപ്പോ അതിന്റെ അർത്ഥം മനസ്സിലാക്കാൻ ഭാരത ജനത അല്പം താമസിച്ചുപോയതിന്റെ പ്രത്യാഖതമാണ് ഇന്ന് ഭാരത ജനത അനുഭവിക്കുന്ന അസഹിഷ്ണുത
അതിനെതിരെ പ്രവർത്തിക്കുവാൻ മതേതര കാഴ്ചപ്പാടുള്ള എല്ല മതങ്ങളെയും ബഹുമാനിക്കുന്ന മുന്നണിക്കെ കഴിയൂ
തീവ്രദേശീയത,…..ഭിന്നിപ്പിക്കാനുള്ള ഫാസിസ്റ്റ് തന്ത്രം
സർക്കാർ ഭൂരിപക്ഷവാദവും സ്വേച്ഛാധിപത്യപ്രവണതകളും ഉയർത്തുന്നതായി 60-ൽ അധികം വരുന്ന മുൻ ഐഎഎസ്-ഐപിഎസ് ഓഫീസർമാർ പ്രധാനമന്ത്രിക്ക് ഒരു കത്തെഴുത്തി . രാജ്യത്തിന്റെ ഭരണഘടനയുടെ യഥാർത്ഥ അന്തസത്ത കാത്തുസൂക്ഷിക്കേണ്ട ആവശ്യകതയും നമ്മുടെ രാജ്യത്തിന്റെ ശിൽപികൾ വിഭാവനം ചെയ്തരൂപത്തിലുള്ള സമൂഹം കെട്ടിപ്പടുക്കേണ്ട സമയവുമായെന്നാണ് പ്രധാനമന്ത്രിക്ക്എഴുതിയ കത്തിൽ അവർ ചൂണ്ടിക്കാട്ടി
കോർപ്പറേറ്റ് നിയന്ത്രണത്തിലുള്ള ദേശിയ മാധ്യമങ്ങൾ ഈ കത്ത് പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പാണ്. തങ്ങളുടെ ആശയങ്ങൾക്കും ഇംഗിതങ്ങൾക്കും എതിരായി നിൽക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നത്. മറ്റുള്ളവർക്കെതിരെയുള്ള പരിഹാസം, ഭീഷണികൾ, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, സാമൂഹ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, എഴുത്തുകാർ, ബുദ്ധിജീവികൾ എന്നിവർക്കെതിരെ ഉണ്ടാകുന്ന ഭീഷണികൾക്കെതിരെയും കത്തിൽ പരാമർശിക്കുന്നുണ്ട്. ഭരണവർഗത്തിന്റെ ദർശനങ്ങളുമായി പൊരുത്തപ്പെടാത്തവർക്കെതിരെയാണ് ഈ ഭീഷണികൾ ഉണ്ടാകുന്നത്.
ബിജെപിയും സംഘപരിവാറും ഉയർത്തിവിടുന്ന തീവ്രദേശീയത സംബന്ധിച്ചും കത്തിൽ പരാമർശിച്ചു. സർക്കാരിനോടൊപ്പം നിന്നില്ലെങ്കിൽ ദേശവിരുദ്ധരായി മുദ്രകുത്തുന്ന പ്രവണതയാണ് ഉള്ളത്. അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യാൻ പാടില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
തീവ്രദേശീയതയും അതിന്റെ ഭാഗമായി ഉണ്ടാകുന്ന അനാരോഗ്യകരമായ സാമൂഹ്യപ്രവണതകൾ സംബന്ധിച്ച ഉദാഹരണങ്ങൾ അനവധി . ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തികച്ചും വർഗീയവും ധാർഷ്ട്യം നിറഞ്ഞതുമായ പരാമർശങ്ങളും താരതമ്യങ്ങളും ഉണ്ടായി.
ഖബർസ്ഥാനുകളുടെയും ശ്മശാനങ്ങളുടെയും എണ്ണത്തെ സംബന്ധിച്ച വിവാദങ്ങളും ഉയർത്തിവിട്ടു. മതപരമായ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുതി നൽകുന്നതിലെ വർഗീയവശംപോലും പ്രചാരണവേളയിൽ പരാമർശിച്ചിരുന്നു. മുസ്ലിം വിഭാഗങ്ങൾക്കെതിരെ മതപരമായ അസഹിഷ്ണുത ഉളവാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനായിരുന്നു ഇത്.
കന്നുകാലികളുടെ വിൽപ്പനയും ഗോഹത്യയും തുടർന്ന് കശാപ്പുശാലകൾ അടച്ചുപൂട്ടിയതും ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു. ഇത് മുസ്ലിം വിഭാഗങ്ങളുടെയും ദളിതരുടെയും ജീവനോപാധിയെയാണ് ബാധിച്ചത്. ഇത്തരത്തിലുള്ള അസഹിഷുണത വർഗീയ മുഖരിതമായ അന്തരീക്ഷത്തിൽ അക്രമങ്ങൾക്ക് കാരണമാകും.
ഗോഹത്യയുടെ പേരിൽ ഉണ്ടാകുന്ന ആക്രമണങ്ങൾ അനുദിനം വർധിക്കുന്നു. ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് പലരെയുംതല്ലിക്കൊന്നു
ഗോരക്ഷകരെന്ന് സ്വയം പ്രഖ്യാപിച്ച് നടക്കുന്നവർ സമൂഹത്തിൽ ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. ഇവർക്ക് സംസ്ഥാന സർക്കാരുകളുടെ സഹായം ലഭിക്കുന്നു. പ്രോസിക്യൂട്ടർമാരെപ്പോലെയും ജഡ്ജിമാരെപ്പോലെയുമാണ് ഈ സ്വയം പ്രഖ്യാപിത ഗോരക്ഷകർ പ്രവർത്തിക്കുന്നത്.
സ്വയംപ്രഖ്യാപിത പൂവാലവിരുദ്ധസ്ക്വാഡുകളും യുവദമ്പതികൾക്ക് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്.
യുപി പോലുള്ള സംസ്ഥാങ്ങളിൽ ഇവർക്ക് സർക്കാരിന്റെ സംരക്ഷണവും ലഭിക്കുന്നുണ്ട്. ഇതേമാതിരിയാണ് ഹൈദരബാദ്, ജവഹർലാൽ നെഹ്റു എന്നീ സർവകലാശാലകളിൽ ഉണ്ടായ പ്രശ്നങ്ങൾ. നിയമം ലംഘിക്കുന്നവരുടെ പക്ഷത്താണ് ഭരണകൂടം നിന്നത്. ഈ പ്രവർത്തനങ്ങളെല്ലാംതന്നെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ്.
മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളെയും സാമൂഹ്യകൂട്ടായ്മകളെയും ഇല്ലാതാക്കുന്ന പ്രവണതകളും ഉണ്ടാകുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ വിഭാഗീയ നയങ്ങൾക്കെതിരെ പ്രതികരിക്കുന്നുവെന്ന കുറ്റമാണ് ഇവർ ചെയ്തത്.
സർക്കാർ പിന്തുടരുന്നത് സ്വേച്ഛാധിപത്യ സമീപനങ്ങൾ തന്നെയാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിന് ഭീഷണിയാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനവുമാണ്. മുൻ ഉദ്യോഗസ്ഥർ അടക്കമുള്ള സത്യം വിളിച്ചു പറയുന്ന നേതാക്കൾക്കും ഒന്നും ചെയ്യാൻ കഴിയില്ല.അവരെ കായികമായി വരെ നേരിടും . അതിനു ഉത്തമ ഉദാഹരണം ആണല്ലോ ഏറ്റവും സുരക്ഷാ ഉള്ള ഡൽഹി മുഖ്യമന്ത്രി കേജ്രിവാളിന് സംഭവിച്ചത് . എന്നാൽ ഇവർ പ്രകടിപ്പിച്ച ഉൽകണ്ഠ പൊതുജനങ്ങളെ ഉണർത്തുന്നു, പ്രത്യേകിച്ചും ബുദ്ധിജീവികളെ.
ഭൂരിഭാഗം മാധ്യമങ്ങളും സർക്കാരിന്റെ ഈ നീചമായ നിലപാടുകളെ അനുകൂലിക്കുമ്പോഴും എൻഡി ടിവി ചാനലിനെതിരെ ഉണ്ടായ നടപടികളെ ഒരുവിഭാഗം ജനങ്ങൾ എതിർക്കുന്നുണ്ട്. ഭരണസംവിധാനവും ജുഡീഷ്യറിയും ഇത്തരത്തിലുള്ള സംഭവങ്ങളിൽ ഒന്നുകിൽ നിശബ്ദത പാലിക്കുന്നു, അല്ലെങ്കിൽ ഭീഷണിയെ അവഗണിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ ആരെങ്കിലും പ്രതികരിക്കാൻ തുടങ്ങിയാൽ അവരെ പെട്ടെന്നുതന്നെ ശിക്ഷിക്കുന്നു. അല്ലെങ്കിൽ നിയമപ്രശ്നങ്ങളിൽ കൊണ്ടെത്തിക്കുന്നു.
പ്രകോപനകരമായ പ്രസ്താവനകളാണ് ഹിന്ദു വർഗീയ സംഘടനാ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ഭരണഘടനയെ ഇല്ലാതാക്കി ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇതിനായി എല്ലാ ദിവസങ്ങളിലും പ്രസ്താവനകൾ ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. ഈ പ്രസ്താവനകൾ നിയമവിരുദ്ധം മാത്രമല്ല, ഭരണഘടനാവിരുദ്ധവും കൂടിയാണ്. ജനാധിപത്യ സംവിധാനവും ഭരണഘടനയും കാത്തുസൂക്ഷിക്കണമെന്ന് താൽപ്പര്യമുള്ളവർ ഇത്തരത്തിലുള്ള പ്രകോപനകരമായ പ്രസ്താവനകൾക്കെതിരെ രംഗത്തുവരണം. എന്നാൽ ഭരണസംവിധാനങ്ങൾ ഇത്തരത്തിലുള്ള നിലപാടുകൾക്കെതിരെ ശബ്ദമുയർത്തുകയില്ല. നമ്മുടെ നിയമനിർമാണ സംവിധാനത്തിന് ഇതിനെതിരെ പ്രതികരിക്കാൻ വേണ്ടുവോളം മാർഗങ്ങളും സംവിധാനങ്ങളും ഉണ്ട്. ഇവർക്ക് ഇത്തരത്തിലുള്ള നെറികെട്ട പ്രവർത്തനങ്ങളെ ചെറുത്തുതോൽപ്പിക്കാനാകും. ആത്യന്തികമായി ജനങ്ങളെയാണ് സംഘടിപ്പിക്കേണ്ടത്. ഇതിന് ചുക്കാൻപിടിക്കേണ്ടത് നമ്മളാണ് ഉയർന്നു ചിന്തിക്കേണ്ട മതനിരപേക്ഷകരായ ജനം….! അതു തിരിച്ചറിഞ്ഞ് ജനങ്ങൾ ഒറ്റക്കെട്ടായി അതിനെ ചെറുത്തു തോൽപ്പിക്കണം
ഇത് പറഞ്ഞതിന്റെ പേരിൽ എന്നെ രാജ്യം കടത്താൻ ആർക്കെങ്കിലും തോന്നിയാൽ അത് വെറും വ്യാമോഹമാണ് ..
ബിജോ തോമസ് അടവിച്ചിറ
കോഴിക്കോട്: എംഇഎസ് സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ മുഖാവരണത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രസിഡന്റ് ഡോ.പി.എ.ഫസല്‍ ഗഫൂറിന് വധ ഭീഷണി. വിലക്കേര്‍പ്പെടുത്തിയ സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇതു സംബന്ധിച്ച് ഫസല്‍ ഗഫൂര്‍ നല്കിയ പരാതിയില്‍ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു.
ഗള്‍ഫില്‍ നിന്നാണ് വധഭീഷണി ലഭിച്ചതെന്നാണ് ഫസല്‍ ഗഫൂര്‍ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് സ്ഥാപനങ്ങളില്‍ മുഖം മറക്കുന്ന വസ്ത്രധാരണം വിലക്കിക്കൊണ്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് എംഇഎസ് തീരുമാനമെടുത്തത്.
തന്റെ പേരില്‍ വ്യാജ ഫെയിസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ചെന്ന പരാതിയും ഫസല്‍ ഗഫൂര്‍ ഉന്നയിച്ചിട്ടുണ്ട്. തനിക്ക് ഫെയിസ്ബുക്ക് പേജില്ല. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ഉദ്ദേശ്യത്തിലാണ് തന്റെ പേരില്‍ ആരോ പേജ് നിര്‍മിച്ചിരിക്കുന്നതെന്നും പരാതിയില്‍ ഫസല്‍ ഗഫൂര്‍ പറയുന്നു.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക മനസ്സുകള്‍ കീഴടക്കിയ ജോഡികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹം നാളെ നടക്കും. ആലുവയില്‍ ഒരു പള്ളിയില്‍ വെച്ച് ക്രിസ്ത്യന്‍ മതാചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടക്കുമെന്നാണ് സൂചന. നെടുമ്പാശേരി സിയാല്‍ കണ്വെന്ഷന് സെന്ററിലായിരിക്കും വിവാഹവിരുന്ന്. മെയ് 8ന് പാലക്കാട് ശ്രീനിഷിന്റെ വസതിയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ കര്‍മ്മങ്ങള്‍ നടക്കും.
മെയ് 5, 8 തിയതികളിലാണ് വിവാഹമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. തുടര്‍ന്ന് ജനുവരി 16ന് വിവാഹനിശ്ചയം നടന്നതോടെയാണ് സംശയങ്ങള്‍ക്ക് അവസാനമായത്. കഴിഞ്ഞ ദിവസം നടന്ന ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. പേളി തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
സിയാലില്‍ മെയ് 5ന് വൈകീട്ട് 7 മുതല്‍ 10 വരെയാണ് വിവാഹാഘോഷങ്ങള്‍ നടക്കുന്നത്. ഇരുവരുടേയും പേരുകള്‍ ചേര്‍ത്ത് പേളിഷ് എന്ന ഹാഷ് ടാഗിലാണ് ഇവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവഹിക്കുന്നത്. ഇരുവരും പേളിഷ് എന്ന പേരില്‍ ഒരു വെബ് സീരിയസും തുടങ്ങിയിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബിജെപിയുടെ അസഹിഷ്ണുതാ മനോഭാവത്തിന്റെ അവസാനത്തെ സാക്ഷ്യമാണ് ഈ സംഭവമെന്ന് നായിഡു പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭീതിയാണ് ബിജെപിയെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നും ആക്രമണസമയത്ത് നോക്കുകുത്തികളായി നിന്ന ഡൽഹി പോലീസ് ഇതിന് മറുപടി നൽകണമെന്നും നായിഡു ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളിലൂടെ പ്രതിപക്ഷത്തെ തളർത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ അല്ലെന്നു ഇത്തരക്കാർ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് റാലിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് മര്‍ദ്ദനം. മോതി നഗറിലെ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. അക്രമത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.
റോഡ് ഷോയ്ക്കിടെ അരവിന്ദ് കെജരിവാള്‍ ജനങ്ങളെ കൈവീശി കാണിക്കുന്നതിനിടെയായിരുന്നു സംഭവം. മെറൂണ്‍ കളറുള്ള വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ കെജരിവാള്‍ നിന്നിരുന്ന വാഹനത്തിന് മുകളിലേക്ക് കാറിന് മുകളിലേക്ക് കയറി നിന്ന് കെജരിവാളിന്റെ മുഖത്തടിക്കുകയായിരുന്നു.
സംഭവം വന്‍ സുരക്ഷാ വീഴ്ചയാണെന്നും ആക്രമണം പ്രതിപക്ഷം സ്പോണ്സര് ചെയ്തതാണെന്നും എഎപി പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് എഎപിയെ പരാജയപ്പെടുത്താനാകില്ലെന്നും പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
അക്രമിയെ കസ്റ്റഡിയിലെടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൈലാഷ് പാര്‍ക്കില്‍ സ്പെയര്‍ പാര്‍ട്ട്സ് വ്യാപരിയായ സുരേഷ് എന്ന 33 കാരനാണ് ആക്രമിച്ചതെന്നാണ് ഡിസിപി മോണിക ഭരദ്വാജ് അറിയിച്ചത്.
#WATCH: A man slaps Delhi Chief Minister Arvind Kejriwal during his roadshow in Moti Nagar area. (Note: Abusive language) pic.twitter.com/laDndqOSL4
— ANI (@ANI) May 4, 2019
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പ്ലേഓഫ് സാധ്യതകള്‍ക്കിനി പാതി ജീവന്. നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് …. വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ഹൈദരാബാദിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റത്. നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സിനോട് തോറ്റാല്‍ മാത്രമെ ഹൈദരാബാദിന് അവസാന നാലില്‍ ഇടം നേടാന്‍ സാധിക്കൂ. നിലവില്‍ 14 മത്സരങ്ങളില്‍ 12 പോയിന്റാണ് ഹൈദരാബാദിനുള്ളത്. കൊല്‍ത്തയ്ക്കും 12 പോയിന്റുണ്ട്. മുംബൈയെ തോല്‍പ്പിച്ചാല്‍ 14 പോയിന്റോടെ അവസാന നാലിലെത്തും.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ (43 പന്തില്‍ 70) അര്‍ധ സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് ഹൈദരാബാദ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബാംഗ്ലൂര്‍ ലക്ഷ്യം മറികടന്നു. ഷിംറോണ്‍ ഹെറ്റ്മ്യര്‍ (47 പന്തില്‍ 75), ഗുര്‍കീരത് സിങ് മന് (48 പന്തില്‍ 65) എന്നിവരുടെ ഇന്നിങ്സാണ് ബാംഗ്ലൂരിന് ജയം സമ്മാനിച്ചത്.
പാര്‍ത്ഥിവ് പട്ടേല്‍ (0), വിരാട് കോലി (16), ഡിവില്ലിയേഴ്സ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കോളിന് ഡി ഗ്രാന്‍ഡ്ഹോം (), വാഷിങ്ടണ്‍ സുന്ദര്‍ () എന്നിവര്‍ പുറത്താവാതെ നിന്നു. ഹൈദരാബാദിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മലയാളി താരം ബേസില്‍ തമ്പി നാലോവറില്‍ 29 വഴങ്ങി.
നേരത്തെ, ഹൈദരാബാദ് നിരയില്‍ വില്യംസണ് പുറമെ മാര്ട്ടിന് ഗപ്റ്റില്‍ (30), വിജയ് ശങ്കര്‍ (27) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. വൃദ്ധിമാന്‍ സാഹ (20), മനീഷ് പാണ്ഡെ (9), യൂസഫ് പഠാന് (3), മുഹമ്മദ് നബി (4), റാഷിദ് ഖാന് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വില്യംസണിനൊപ്പം ഭുവനേശ്വര്‍ കുമാര്‍ (7) പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നവ്ദീപ് സൈനിക്ക് രണ്ട് വിക്കറ്റുണ്ട്.
ക്രൈസ്തവ ദേവാലയത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പൂജാ സാധനങ്ങല്‍ മോഷ്ടിച്ചു. കാട്ടാക്കട സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൂക്ഷിച്ചിരുന്ന പൂജാ ദ്രവ്യങ്ങളാണ് മോഷ്ടിച്ചത്. സത്താൻ സേവകരാണ് തിരുവോസ്തികള്‍ മോഷ്ടിച്ചതെന്ന് ഇടവ വികാരി ആരോപിച്ചു.
വൈദികരുടെ കുര്‍ബാന വസ്ത്രങ്ങളും അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാനക്ക് ഉപയോഗിക്കുന്ന പ്രധാന വസ്തുക്കള്‍ സൂക്ഷിക്കുന്ന അലമാരയിൽ സൂക്ഷിച്ചിരുന്ന താക്കെലെടുത്താണ് പൂജദ്രവ്യങ്ങള്‍ മോഷ്ടിച്ചത്. സാത്താൻ സേവകരും ആഭിചാര മന്ത്രവാദികളുമാണ് മോഷണത്തിന് പിന്നിലെന്നാണ് ഇടവകയുടെ ആരോപണം.
ആരാധനക്കായി പള്ളി തുറന്നിട്ടിരുന്നപ്പോഴാണ് കള്ളൻ അകത്ത് കടന്നത്. കാട്ടാക്കട സിഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്ന് നെയ്യാറ്റിൻകര രൂപതയും ആവശ്യപ്പെട്ടു. ആലപ്പുഴയിലും എറണാകുളത്തും പള്ളികളിൽ സമാനമായ മോഷണം നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പൊളളാച്ചിയിലെ അനധികൃത റിസോർട്ടിൽ നടത്തിയ റെയിഡില്‍ റേവ് പാര്‍ട്ടിക്കിടെ മദ്യവും ലഹരി വസ്തുക്കളും പിടികൂടി. തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ കോളേജുകളിൽ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ പിടിയിലായതായാണ് വിവരം.
തമിഴ്നാട്ടിലെ വിവിധ കോളേജുകളില്‍ നിന്നുള്ള മലയാളികളായ 150 വിദ്യാർത്ഥികള്‍ പിടിയിലുള്ളതായി ആനമല പൊലീസ് പറയുന്നു. ഇവര്‍ ഏതൊക്കെ കോളേജുകളില്‍ നിന്നുള്ളവരാണെന്ന് ചോദ്യം ചെയ്യുകയാണ്. ചില തമിഴ് വിദ്യാര്‍ത്ഥികളും അറസ്റ്റിലായവരിലുണ്ട്.
പൊളളാച്ചിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ അണ്ണാനഗറിലെ സേത്തുമടയിലാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നത്. റിസോർട്ട് ആനമല പൊലീസ് സീൽ ചെയ്തു. വിദ്യാർത്ഥികളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. വിദ്യാർത്ഥികൾ ഒത്തുകൂടിയത് സമൂഹമാധ്യമ കൂട്ടായ്മ വഴിയെന്ന് പൊലീസ് പറഞ്ഞു. വാട്സാപ്പ്, ഇന്‍സ്റ്റാഗ്രം കൂട്ടായ്മകളുടെ അഡ്മിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
റിസോര്‍ട്ടില്‍ നിന്ന് മദ്യവും മയക്കുമരുന്നുകളും പിടികൂടിയതായാണ് വിവരം. പൊലീസിന് നേരത്തെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ട് നിരീക്ഷണത്തിലായിരുന്നു. പൊള്ളാച്ചിയില്‍ ആദ്യമായാണ് ഇത്തരമൊരു ലഹരി പാര്‍ട്ടി നടക്കുന്നതെന്നും പാര്‍ട്ടിയില്‍ സംഗീതവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായും ആനമല പൊലീസ് പറഞ്ഞു.