ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണിന്നെന്ന് പിഡിപി നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. എന്നാൽ സര്‍ക്കാരിന്‍റെ ധീരമായ ചുവടുവയ്പ്പിനെ സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍.എസ്.എസ്. രാജ്യത്തിന്‍റെ ശിരസ് ഛേദിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. ജമ്മു കശ്മീര്‍ വിഭജനത്തെ പാര്‍ട്ടി എതിര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യസഭാ വിപ്പ് ഭുവനേശ്വര്‍ കലിത രാജിവച്ചു.

വിഭജനകാലത്ത് ഇന്ത്യക്കൊപ്പം നില്‍ക്കാനുള്ള തീരുമാനം തിരിച്ചടിയായി. കേന്ദ്രസര്‍ക്കാര്‍ കശ്മീരിലെ ജനങ്ങളെ വഞ്ചിച്ചെന്നും മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്ററിലൂടെ ആഞ്ഞടിച്ചു. തീരുമാനം ഞെട്ടിപ്പിക്കുന്നതെന്നും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. കശ്മീരിനെ ഉന്മൂലനം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ ശ്രമമെന്ന് ഗുലാംനബി ആസാദ് പറഞ്ഞു.

Image result for lk-advani-reaction-for-revoke-article

ജമ്മു കശ്മീരിനും രാജ്യത്തിനും ഉചിതമായ തീരുമാനമാണ് കേന്ദ്രം കൈക്കൊണ്ടത്. രാഷ്ട്രീയ ഭിന്നത മറന്ന് എല്ലാവരും തീരുമാനത്തെ സ്വാഗതം ചെയ്യണമെന്ന് ആര്‍.എസ്.എസ് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്ന് ചരിത്രം തെളിയിക്കുമെന്ന് പി.ചിദംബരം. ജനാധിപത്യം കൊല്ലപ്പെട്ടുവെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. രാജ്യത്തിന്‍റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ധീരമായ ചുവടുവയ്പ്പെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി പ്രതികരിച്ചു.

ഇക്കാര്യം നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം അഭിനന്ദിച്ചു. ജമ്മു കശ്മീരിന് സവിശേഷ അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദമായ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ സന്തോഷവാനാണെന്നും ദേശീയ സമന്വയം ശക്തിപ്പെടുത്തുന്നതിനുള്ള ധീരമായ നടപടിയാണിതെന്ന് വിശ്വസിക്കുന്നതായും അദ്വാനി വ്യക്തമാക്കി. ശിവസേന അടക്കമുള്ള കക്ഷികളും മധുരം വിതരണം ചെയ്ത് ആഘോഷത്തിന്റെ ഭാഗമായി.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി നീക്കിക്കൊണ്ടുള്ള സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പ്രതിപക്ഷ നിരയെ ഭിന്നിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനായി.ജമ്മുകശ്മീരില്‍ ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ തീരുമാനം സഹായിക്കുമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‌രിവാളിന്‍റെ പ്രതികരണം. കേന്ദ്രത്തെ പിന്തുണയ്ക്കുന്നതായി ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിന്‍റെ എതിര്‍പ്പ് ആത്മഹത്യാപരമാണെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രാജ്യസഭ വിപ്പ് ഭുവനേശ്വര്‍ കലിത രാജിവച്ചു.