Latest News

ബി.എസ്.പി നേതാവിനെ അധിക്ഷേപിച്ച് വരുൺഗാന്ധിയുടെ പ്രസംഗം. ബി.ജെ.പി നേതാവും പിലിഭിത്തിലെ സ്ഥാനാർഥിയുമാണ് വരുൺഗാന്ധി. സുൽത്താൻപൂരിലെ പ്രചാരണത്തിനിടെയാണ് അവിടുത്തെ ബിഎസ്പി സ്ഥാനാർത്ഥിയായ ചന്ദ്ര ഭദ്ര സിംഗിനെയും സഹോദരനെയും അധിക്ഷേപിച്ചത്. ഇതിന്റെ വിഡിയോ വൈറലാണ്.

ചന്ദ്ര ഭദ്ര സിംഗിന്റെ ‘സോനു സിംഗ്’ എന്ന വിളിപ്പേരിനെ ചൂണ്ടിക്കാട്ടിയായിരുന്നു വരുൺ ഗാന്ധിയുടെ ആക്ഷേപം.

ജനങ്ങൾ പേടിക്കേണ്ടത് ഏതെങ്കിലും ടോനുവിനെയോ മോനുവിനെയോ അല്ല, അവരവർ ചെയ്ത തെറ്റുകളെയും പാപങ്ങളെയുമാണ്. ഭയക്കുന്നുണ്ടെങ്കിൽ ദൈവത്തം മാത്രം ഭയന്നാൽ മതി, അല്ലാതെ വേറെ ആരെയും അല്ല. ഞാൻ സഞ്ജയ് ഗാന്ധിയുടെ മകനാണ്. ഇവരെ പോലുള്ളവർക്ക് എന്റെ ഷൂലേസ് അഴിക്കാനുള്ള യോ​ഗ്യതയെ ഉള്ളൂ’- വരുൺ ഗാന്ധി പറഞ്ഞു.

അമ്മയും കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധിക്ക് വേണ്ടി സുൽത്താൻപൂരിൽ പ്രചാരണത്തിനെത്തിയതായിരുന്നു വരുൺ. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ അഭിമാന പ്രശ്നമാണെന്നും വരുൺ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇത്തവണ മനേകാ ഗാന്ധിയുടെ സിറ്റിങ് സീറ്റായ ഉത്തർപ്ര​ദേശിലെ പിലിഭിത്തിലാണ് വരുൺ ഗാന്ധി മത്സരിക്കുന്നത്.

 

രാജ്യമൊന്നാകെ ഒഡീഷയ്ക്ക് ഒപ്പം അണിനിരക്കുകയാണ്. ഫോനി ചുഴലിക്കാറ്റ് വൻനാശം വിതച്ച് കടന്നുപോയെങ്കിലും ആളപായം കുറയ്ക്കാനായത് ഒഡീഷ ഗവൺമെന്റ് എടുത്ത നടപടികൾക്കുള്ള എടുത്ത് പറയാവുന്ന ഉദാഹരണമായി. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഇക്കാര്യം ലോകത്തോട് പങ്കുവച്ചിരിക്കുകയാണ്. സംഭവിക്കാനിരുന്ന വലിയ ദുരന്തമാണ് അധികൃതരുടെ കൃത്യമായ മുന്നൊരുക്കത്തിലൂടെ ഒഴിവാക്കിയത്. ഒരു ദശലക്ഷം ആളുകളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ച് വലിയൊരു ദുരന്തം ഒഡീഷ നേരിട്ടത്തിനെ കുറിച്ച് വിശദമായ റിപ്പോർട്ടാണ് ഇംഗ്ലീഷ് മാധ്യമം ന്യൂയോര്‍ക്ക് ടൈംസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒഡിഷ പോലൊരു സംസ്ഥാനത്ത് ഇത്തരത്തിൽ മികച്ച മുന്നൊരുക്കങ്ങളിലൂടെ നടത്തിയ തയാറെടുത്ത് ലോകത്തിന് തന്നെ മാതൃകയാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വിമാന-ട്രെയിൻ സര്‍വീസുകൾ നിർത്തിവെച്ചു, ഫോണുകളിലൂടെ ജനങ്ങൾക്ക് 26 ലക്ഷം ടെക്സ്റ്റ് സന്ദേശങ്ങൾ നൽകി, എന്തിനും തയാറായി 43,000 വളണ്ടിയര്‍മാർ, 1,000 അടിയന്തര രക്ഷപ്രവര്‍ത്തകർ, ടെലിവിഷനുകള്‍ നിരന്തരം പരസ്യം നല്‍കി, ജനം കൂടുന്നിടത്തെല്ലാം കാറ്റിനെ കുറിച്ച് കൃത്യമായ വിവരം നൽകി. മൽസ്യത്തൊഴിലാളികൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകി, ലൗഡ് സ്പീക്കറിലൂടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം നൽകി. ഇങ്ങനെ പോകുന്ന ഒഡീഷയുടെ തയാറെടുപ്പുകൾ. മുൻ അനുഭവങ്ങളിൽ നിന്നും കൃത്യമായ പാഠം ഉൾക്കൊണ്ട പ്രവർത്തനത്തിന്റെ ഫലമാണ് ഇൗ ചെറുത്തുനിൽപ്പെന്ന് വ്യക്തം.

വെള്ളിയാഴ്ച രാവിലെ തീരത്തേക്ക് ഫോനി ആഞ്ഞടിക്കാൻ തുടങ്ങി. മരങ്ങളും കെട്ടിടങ്ങളും ടവറുകളും നിലംപൊത്തി. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ കാറ്റ് വിതച്ച ദുരന്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ഇപ്പോൾ വൈറലാണ്. എന്നാൽ മരണനിരക്ക് കുറയ്ക്കാനായത് സർക്കാരിന്റെ മികവിന്റെ ഉദാഹരണമായി വിദഗ്ധർ എടുത്തുകാട്ടുന്നു. 1999ൽ ഇവിടെ വീഴിയടിച്ച ചുഴലിക്കാറ്റിൽ ആയിരിക്കണക്കിനുപേരാണ് മരണപ്പെട്ടത്. ആ ദുരന്തത്തിൽ നിന്നും അധികൃതർ എടുത്ത മുന്നൊരുക്കങ്ങളാണ് 20 വർഷങ്ങൾക്കിപ്പുറം ഫോനിയെ ചെറുത്ത് തോൽപ്പിക്കാൻ കഴിഞ്ഞത്.

എറണാകുളം കളമശേരിയിൽ ഭാര്യയെയും ഒന്നര വയസുകാരൻ മകനെയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനായ സജിയാണ് ഭാര്യയെയും കുഞ്ഞിനെയും കൊന്ന ശേഷം തൂങ്ങി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സജിയുടെ ഭാര്യാമാതാവിനെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കളമശേരി കൊച്ചി സർവകലാശാല ക്യാമ്പസിനു സമീപം പോട്ടച്ചാൽ നഗറിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ഒന്നര മാസമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് സജിയും കുടുംബവും.

ഭാര്യ ബിന്ദുവും ഒന്നര വയസുകാരൻ മകനും നിലത്ത് പായയിൽ കിടന്നുറങ്ങുമ്പോൾ ഇരുവരുടെയും ശരീരത്തിലേക്ക് മണ്ണെണ്ണ യോ പെട്രോളോ പോലുള്ള ഇന്ധനം ഒഴിച്ച ശേഷം സജി തീകൊളുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം സജി ശുചിമുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. പൊള്ളലേറ്റ് പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ കൂടിയതും പൊലീസിൽ വിവരമറിയിച്ചതും.

നിലത്ത് കത്തിക്കരിഞ്ഞ പായയിൽ കിടക്കുന്ന നിലയിലാണ് ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലിയുടെ ആരോഗ്യനില ഗുരുതരമാണ്. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് നിഗമനം. വീട്ടിൽ സജിയും ബിന്ദുവും തമ്മിൽ വഴക്കു പതിവായിരുന്നെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും, ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ്.കളമശേരി പൊലീസ് സംഭവത്തെ പറ്റി വിശദമായ അന്വേഷണം തുടങ്ങി

മലയാള സിനിമയുടെ തറവാടായ ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോ ഇനി ഓര്‍മകളിലേക്ക്. ഉദയയുടെ മണ്ണില്‍ ഇനി ഹോട്ടലോ കല്യണ മണ്ഡപമോ ഉയരും. വിദേശ മലയാളിക്ക് വിറ്റതോടെയാണ് സ്റ്റുഡിയോ പൊളിക്കാൻ തീരുമാനമായത്. ആലപ്പുഴയില്‍ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കേണ്ട സ്മാരകമാണ് ഇതോടെ ഇല്ലാതാവുന്നത്.
ഉദയ സ്റ്റുഡിയോയില്‍നിന്ന് വെള്ളിത്തിരയിലേക്ക് ആദ്യം ഇറങ്ങിയത് വെള്ളിനക്ഷത്രമായിരുന്നു. പടം കുഞ്ചാക്കോയ്ക്ക് സാമ്പത്തിക നഷ്ടം വരുത്തി. പക്ഷേ നിരാശപ്പെട്ട് പിന്‍മാറിയില്ല. പിന്നീട് വന്ന നല്ലതങ്കയും ജീവിതനൗകയുമെല്ലാം ഹിറ്റായി. അങ്ങിനെ മലയാള സിനിമയാകുന്ന ഭൂഗോളത്തിന് മുകളില്‍ ഉദയായുടെ പൂവന്‍ കോഴി ഉച്ചത്തില്‍ കൂവി.

ഷീലയും നസീറുമെല്ലാം പാടിനടന്ന താമരക്കുളം, രാഗിണി കോട്ടേജ്, നർത്തകിയുടെ പ്രതിമ… ഈ കാഴ്ചകള്‍ ഇനി കുറച്ചുനാളെ ഉണ്ടാവു. സ്റ്റുഡിയോയ്ക്ക് മുന്നിലെ കന്യാമറിയത്തിന്റെ രൂപം ആദ്യംതന്നെ എടുത്തുമാറ്റി. കുഞ്ചാക്കോ കുടുംബം വിറ്റതിന് ശേഷവും ഇവിടെ സിനിമകളും സീരിയലുകളും ചിത്രീകരിച്ചിരുന്നു. സ്റ്റുഡിയോ തുടരാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് പൊളിക്കുന്നതെന്ന് പുതിയ ഉടമ പറയുന്നു. പക്ഷേ പലര്‍ക്കും അതൊരു വേദനയാണ്.

തുടർന്ന് സ്റ്റുഡിയോയിൽ മാറ്റമൊന്നും വരുത്താതെ അതേനിലയിൽ തുടരുകയായിരുന്നു.ജോസഫിന്റെ മക്കളാണ് ഇപ്പോൾ അമ്പലപ്പുഴക്കാരനായ വിദേശമലയാളിക്ക് സ്ഥലം വിറ്റത്. സ്റ്റുഡിയാേ ഫ്ളോർ, പ്രേംനസീർ, രാഗിണി, ഷീല എന്നിവർ താമസിച്ചിരുന്ന കോട്ടേജുകൾ, കുളം,വീടുകൾ അടക്കമുള്ളവ ഇതിൽ ഉൾപ്പെടും. കുഞ്ചാക്കോ ഫാമിലി വിറ്റ ഉദയ സ്റ്റുഡിയോ വീണ്ടെടുക്കുമെന്ന് ഇളമുറക്കാരനായ നടൻ കുഞ്ചാേക്കോ ബോബൻ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.ഉദയ സ്റ്റുഡിയോയുടെ ബാനറിന്റെയും എംബ്ളമായ പൂവൻകോഴിയുടെയും അവകാശം നടൻ കുഞ്ചാക്കോ ബോബൻെറ കൈവശമാണ്. പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റുഡിയോ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ചലച്ചിത്ര രംഗത്തുള്ളവരും ആവശ്യപ്പെട്ടിരുന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇതിനുള്ള പ്രാഥമികശ്രമമുണ്ടായെങ്കിലും ഫലം കണ്ടില്ല. ആലപ്പുഴയിലെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രി തോമസ് എെസക് രൂപം കൊടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു. ചലച്ചിത്ര രംഗത്തുള്ളവരുടെ യോഗം വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും അതിന് മുമ്പ് സ്ഥലത്തിന്റെ വില്പന നടന്നു.ഉദയ സ്റ്റുഡിയോ മദ്രാസിൽ നിന്ന് മലയാള സിനിമയെ പാതിരപ്പള്ളിയിലെ ഉദയ സ്റ്റുഡിയോയിലേക്ക് പറിച്ച് നട്ടതിന് പിന്നിൽ കുഞ്ചാക്കോയുടെ ദീർഘവീക്ഷണമായിരുന്നു. കയർ വ്യവസായിയായിരുന്ന കുഞ്ചാക്കോ 1946 ലാണ് സിനിമയിലേക്ക് കടന്നുവന്നത്. ഉദയ സ്റ്റുഡിയോയുടെ ചുവരുകൾക്കുള്ളിൽ ഒരു സിനിമ മുഴുവൻ ചിത്രീകരിക്കാനായപ്പോൾ ചെലവ് കുത്തനെ കുറയ്ക്കാനായി.

കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ ആണ്,   നിർമ്മാവും സംവിധായകനുമായ കുഞ്ചാക്കോയും (1912 – 1976), ചലച്ചിത്രവിതരണക്കാരൻ കെ.വി കോശിയും ചേർന്ന് 1947 ൽ സ്ഥാപിച്ചതാണ് ഉദയാസ്റ്റുഡിയോ. മലയാള സിനിമാ വ്യവസായത്തെ മദ്രാസിൽ നിന്നും കേരളത്തിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഉദയാ സ്റ്റുഡിയോയുടെ പ്രവർത്തനം മലയാള സിനിമാ ചരിത്രത്തിലെ നാഴികകല്ലായി കണക്കാക്കുന്നു. വെള്ളിനക്ഷത്രം” (1949) എന്ന ചിത്രമാണ് ഇവിടെ നിന്നും പൂർത്തിയായ ആദ്യ ചലച്ചിത്രം.

1940-കൾ വരെ മലയാളത്തിൽ ചലച്ചിത്രം നിർമ്മിക്കുവാൻ മദിരാശി പട്ടണം അനിവാര്യമായിരുന്നു. സിനിമ നിർമ്മിക്കാൻ മദിരാശിയിലേക്ക് പോകേണ്ട ഈ ബുദ്ധിമുട്ടുകളാണ് കുഞ്ചാക്കോയേയും സുഹൃത്തായ വിൻസന്റിനെയും കൊണ്ട് കേരളത്തിൽ ഒരു സ്റ്റുഡിയോ നിർമ്മിയ്ക്കാനുള്ള ആലോചനയിൽ കൊണ്ടെത്തിച്ചത്. അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സ്റ്റുഡിയോ ആയ ഉദയാ സ്റ്റുഡിയോ ആലപ്പുഴയിൽ സ്ഥാപിതമാകുന്നത്. കുഞ്ചാക്കോ, വിൻസന്റ്, റ്റി വി തോമസ്, ചെട്ടികാട് ഹർഷൻ പിള്ള എന്നിവരായിരുന്നു സ്ഥാപകർ . ഉദയാ സ്റ്റുഡിയോ ആദ്യമായി നിർമ്മിച്ച ചിത്രം ‘വെള്ളിനക്ഷത്ര’ മായിരുന്നു. ഈ പടം ഒരു പരാജയമായിരുന്നെങ്കിലും ഇതിലെ നായിക മിസ് കുമാരി പിന്നീട് ജനപ്രിയനായികയായി. ‘വെള്ളിനക്ഷത്ര’ത്തിനു ശേഷം വന്ന ‘നല്ലതങ്ക’ കുടുംബചിത്രങ്ങളുടെ നിർമ്മാണത്തിൻ തുടക്കം കുറിച്ചു. 1951-ൽ പുറത്തിറക്കിയ ജീവിത നൗക അക്കാലത്തെ മികച്ച വിജയചിത്രമായിരുന്നു.

ഏഴുപതിറ്റാണ്ടിന്റെ ചരിത്രശേഷിപ്പുകളാണ് ഇവിടെ അസ്തമിക്കുന്നത്. ഇനിയൊരു ഉദയമില്ലാതെ.

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വിമാനം റണ്‍വേയില്‍ നിന്നു തെന്നി നദിയില്‍ വീണു. 136 യാത്രക്കാരുമായി ബോയിംഗ് 737 വിമാനമാണ് ഫ്‌ളോറിഡയിലെ ജാക്ക്‌സണ്‍വില്ലെയ്ക്കു സമീപമുള്ള സെന്റ്. ജോണ്‍സ് നദിയില്‍ വീണത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 9.40നായിരുന്നു സംഭവം. ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍നിന്നു വരികയായിരുന്നു വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്‌സണ്‍വില്ല മേയര്‍ ട്വിറ്ററില്‍ അറിയിച്ചു. വിമാനം നദിയില്‍ മുങ്ങിയിട്ടില്ല.

ഗായികയും നടിയുമായ റിമിടോമിയും ഭർത്താവും അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അധികമാരെയും അറിയിക്കാതെയായിരുന്നു റിമിയും റോയ്‌സും വിവാഹമോചനത്തിനുള്ള ഹര്‍ജി സമര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെ ഗായിക വൈക്കം വിജയലക്ഷ്മിയോടു വിവാഹ വിശേഷങ്ങളെ പറ്റി ചോദിക്കോമ്പോൾ റിമി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.

കോടീശ്വരനായ ഒരാളെ വിവാഹം ചെയ്തതുകൊണ്ടു കാര്യമല്ല, അദ്ദേഹത്തിൽ നിന്നും ലഭിക്കേണ്ട ചില കരുതലുകളുണ്ടെന്നാണ് റിമി പരിപാടിക്കിടെ ഉന്നയിക്കുന്നത്. റിമിയുടെ വാക്കുകൾ ഇങ്ങനെ: ‘വിവാഹത്തിലൂടെ ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളുണ്ട്. ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭർത്താവിൽ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവർ ഇഷ്ടപ്പെടുക. അതുശ്രദ്ധിക്കണം ഇതു ശ്രദ്ധിക്കണം എന്നൊക്കെ അവർ പറയുന്നതു പൊതുവേ സ്ത്രീകൾക്ക് ഇഷ്ടമായിരിക്കും. അവരുടെ സ്നേഹവും കരുതലും നമ്മൾ സ്ത്രീകൾ ഇഷ്ടപ്പെടും” ഗായികയുടെ വിവാഹമോചന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് റിമിടോമിയുടെ ഈ വാക്കുകൾ ഇപ്പോൾ വൈറൽ ആകുന്നത്.

ഇതിനുപിന്നാലെ റിമിക്കെതിരെ രൂക്ഷവിമര്‍ശനംസോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പരിഗണിച്ചല്ല താരങ്ങളേയും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരേയും വിലയിരുത്തേണ്ടതെന്നായിരുന്നു മറ്റൊരു വിഭാഗം പറഞ്ഞത്. വൈവിധ്യമാര്‍ന്ന ഗാനങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന റിമിക്ക് സദസ്സിനെ പിടിച്ചിരുത്താന്‍ പ്രത്യേക കഴിവാണ്. എങ്ങനെയാണ് ഇത്രയും എനര്‍ജി ലഭിക്കുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ തന്നെ റിമിയോട് പരസ്യമായി ചോദിച്ച സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.

2015ൽ സിംബാബ്‌വെക്കെതിരായ ട്വന്റി 20യിൽ മാത്രമാണ് സഞ്ജു ഇന്ത്യൻ ജഴ്സി അണിഞ്ഞത്. ഇക്കുറി ഐപിഎല്ലിൽ പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 337 റൺസുമായി തകർപ്പൻ ഫോമിലാണ് സഞ്ജുവുള്ളത്.ഇതുവരെ ടീമിലെത്താൻ സാധിക്കാത്തതിൽ വിഷമമില്ലെന്നും കഠിനാധ്വാനത്തിലൂടെ ഇടം കണ്ടെത്തുമെന്നും സഞ്ജു പറഞ്ഞു.

സഞ്ജുവിനെ ലോകകപ്പ് സാധ്യത ടീമിൽ ഉൾപ്പെടുത്താതിൽ വിൻ‌ഡീസ് ഇതിഹാസതാരം ബ്രയാൻ ലാറ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ലാറയെപ്പോലൊരു ഇതിഹാസ താരം ഇങ്ങനെ പറയുമ്പോൾ സന്തോഷം തോന്നുന്നുവെന്ന് സഞ്ജു പറഞ്ഞു. ”ഒരുപാട് ആത്മവിശ്വാസം തോന്നുന്നു. ഇപ്പോഴത്തെ പ്രകടനത്തിൽ പൂർണ ആത്മവിശ്വാസവും സന്തോഷവുമുണ്ട്. ഇന്ത്യക്ക് വേണ്ടി കളിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ഞാൻ”-സഞ്ജു പറയുന്നു.

”അസ്വസ്ഥനാകേണ്ട കാര്യമൊന്നുമില്ല. ഇനിയും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇന്ത്യൻ ടീമിൽ കയറിപ്പറ്റുക എന്നത് എളുപ്പമുള്ള കാര്യമില്ല. ഒരിടം കണ്ടെത്താൻ ഇനിയും പരിശ്രമം ആവശ്യമാണ്.

”എല്ലാവരുടെ കരിയറിലും ഉയർച്ചയും താഴ്ചയും ഉണ്ടാകും. കരിയർ താഴേക്ക് പോകുമ്പോൾ മാത്രമെ എങ്ങനെ ഉയർച്ചയിലെത്തണം എന്ന തോന്നലുണ്ടാകൂ. ഒരുപാട് ഘട്ടങ്ങളിലൂടെ കരിയർ കടന്നുപോയിട്ടുണ്ട്. അത്തരം അനുഭവങ്ങളിൽ സന്തോഷവാനാണ്. ഇന്ത്യൻ ടീമിൽ എത്തണമെങ്കിൽ എങ്ങനെ തിരിച്ചുവരണമെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കണം. എങ്ങനെ കരുത്തനായിരിക്കണം, തോൽക്കുമ്പോൾ കൂടുതൽ കരുത്തോടെ ഉയർത്തെഴുന്നേൽക്കാൻ പഠിക്കണം. ഒരുപാട് തവണ തോറ്റവനാണ് ഞാൻ, ഇപ്പോൾ ഇന്ത്യൻക്ക് വേണ്ടി കളിക്കാൻ ഞാൻ പ്രാപ്തനാണ്, കരുത്തനാണ്.”-സഞ്ജു പറഞ്ഞു.

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ അനില്‍ ബാജ്പേയ് ബിജെപിയിലേക്ക് കൂടുമാറി. ഈസ്റ്റ് ഡല്‍ഹിയിലെ ഗാന്ധി നഗര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അനില്‍ ബാജ്പേയ്. ഇദ്ദേഹം പാര്‍ട്ടി വിടാനുള്ള കാരണങ്ങള്‍ വ്യക്തമല്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഒരു എം.എല്‍.എ പാര്‍ട്ടി വിടുന്നത് ആം.ആദ്.മിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. അമിത് ഷായുടെ കുതിരക്കച്ചവട തന്ത്രത്തിന്റെ ഭാഗമാണ് അനില്‍ ബാജ്പേയ് പാര്‍ട്ടി വിട്ടതെന്നാണ് ആം.ആദ്.മി മുതിര്‍ന്ന നേതാക്കളുടെ ആരോപണം.

ഇത്തവണ ഈസ്റ്റ് ഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് ആം.ആദ്.മി പ്രതീക്ഷിക്കുന്നത്. ഇവിടെ ക്രിക്കറ്റ് താരം ഗൗതം ഗംഭീറാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. മെയ് 12നാണ് ഡല്‍ഹിയിലെ 7 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരെത്തെ 14 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ അവകാശപ്പെട്ടിരുന്നു. ആം ആദ്മി നേതാക്കളെ വിലയ്‌ക്കെടുക്കുകയെന്നത് ബി.ജെ.പിക്ക് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ലെന്നായിരുന്നു അരവിന്ദ് കെജ്രിവാള്‍ നേരത്തെ പ്രതികരിച്ചത്.

അനില്‍ ബാജ്പേയുടെ കൂറുമാറ്റത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.പശ്ചിമ ബംഗാളിലെ 40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. ‘ദീദി, മെയ് 23 ന് ഫലപ്രഖ്യാപനം വരുമ്പോള്‍ എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളില്‍ നിന്ന് അകലും. ഇന്നുപോലും, നിങ്ങളുടെ 40എംഎല്‍എമാര്‍ എന്നെ വിളിച്ചിരുന്നു’. മോഡി പറഞ്ഞു.

കോട്ടയം: കെ എം മാണിയുടെ നിര്യാണത്തെത്തുടർന്ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പനെ പ്രഖ്യാപിച്ചു. കോട്ടയത്ത് ചേർന്ന എൻസിപി നേതൃയോഗത്തിലാണ് തീരുമാനം. തീരുമാനം ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് എൻസിപി നേതൃത്വം അറിയിച്ചു. അവസാനം നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലാ സീറ്റിൽ കെ എം മാണിയുടെ എതിരാളി മാണി സി കാപ്പനായിരുന്നു.

അന്തർ സംസ്ഥാന കുറ്റവാളിയായ കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. തമിഴ്നാട്ടില്‍ `മരിയാർ ഭൂതം’ എന്നറിയപ്പെടുന്ന ഗോപി ലോറൻസ് ഡേവിഡിനെയാണ് പാലാരിവട്ടം പോലീസ് സാഹസികമായി പിടികൂടിയത്. നാനൂറിലധികം മോഷണക്കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി ഇയാള്‍ക്കെതിരെയുളളത്.

കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഗോപി ലോറൻസ് ഡേവിഡ് മോഷണം നടത്തിവന്നത്. 40 വർഷത്തിനിടെ 67കാരനായ ലോറന്‍സിനെതിരെ ചെന്നൈയില്‍ മാത്രം നാനൂറിലധികം മോഷണക്കേസുകളുണ്ട്. രാത്രികാലങ്ങളില്‍ വീടുകളും ,കടകളും കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് രീതി. തമിഴ്നാട് ,പോണ്ടിച്ചേരി, എന്നിവിടങ്ങളിലായി വിവിധ കുറ്റകൃത്യങ്ങളിൽ ഇരുപതു വർഷത്തെ തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ക‍ഴിഞ്ഞ ഒരു മാസം മുന്പ് കൊച്ചിയിലെത്തിയ പ്രതി സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത ശേഷം ന്യൂ ജനറേഷൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തിവരികയായിരുന്നു.

പട്രോളിങ്ങിനിടെ പാലാരിവട്ടം പൊലീസാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും മോഷ്ടിച്ച 25 പവനിലധികം സ്വർണ്ണവും 5 ലക്ഷം രൂപയുടെ ഡയമണ്ടും പിടിച്ചെടുത്തതായി എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ പി എസ് സുരേഷ് പറഞ്ഞു.
മൂര്‍ച്ചയുളള ഇരുന്പുകന്പി, ടോര്‍ച്ച്, സ്ക്രൂ ഡ്രൈവര്‍ എന്നിവയാണ് ഇയാളുടെ പ്രധാന ആയുധം. മോഷണത്തിലൂടെ ലഭിക്കുന്ന പണം കൊണ്ട് അസാന്മാർഗിക ജീവിതം നയിച്ചു വരികയായിരുന്നു ഇയാൾ.

RECENT POSTS
Copyright © . All rights reserved