മുദിരാമൻ എന്ന 55–കാരനെയാണ് 48–കാരിയായ ഗുണേശ്വരി കൊന്നത്. അസമിലെ മാസഗോണിലാണ് സംഭവം. ഇവിടെ നിന്നും 5 കിലോമീറ്റർ അകലെയുള്ള പൊലീസ് ഔട്ട്പോസ്റ്റിലാണ് തലയുമായി എത്തിയത്.
നിരന്തരമായ ശാരീരിക മാനസിക പീഡനം സഹിക്കവയ്യാതെയാണ് ഈ കൃത്യം നടത്തിയതെന്നാണ് ഭാര്യ പറയുന്നത്. ഭര്‍ത്താവ് പതിവായി ഉപദ്രവിച്ചിരുന്നു. മദ്യപാനം പതിവായിരുന്നു. കോടാലി ഉപയോഗിച്ച് മുറിവേൽപ്പിക്കും. രണ്ട ്ആൺകുട്ടികളും മൂന്നു പെൺകുട്ടികളും അടക്കം 5 മക്കളാണ് ഇവർക്കുള്ളത്.
സംഭവദിവസത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.
‘പതിവുപോലെ മദ്യപിച്ചെത്തിയ ഭർത്താവ് ഗുണേശ്വരിയെ മർദിച്ചു. സഹികെട്ടപ്പോൾ ഇവർ വീട്ടിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ഭർത്താവിന്റെ തല വെട്ടിയെടുത്തു. പിന്നീട് അത് ഒരു പ്ലാസ്റ്റിക് കവറിലാക്കി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.’ മുദിരാമനോടൊപ്പമുള്ള ജീവിതം മടുത്ത് ഒരിക്കൽ ഗുണേശ്വരി വീട്ടിൽ നിന്നിറങ്ങിപ്പോയിരുന്നു. എന്നാൽ കുട്ടികളെ ഓർത്ത് മടങ്ങിവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഗുണേശ്വരിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പോടെ പിസി ജോർജിന്റെ ജനപക്ഷം പാർട്ടി വലിയ വെല്ലുവിളികളാണ് നേരിടുന്നത്. തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സ്വന്തം മണ്ഡലമായ പൂഞ്ഞാറിൽ വരെ മൂന്നാംസ്ഥാനത്തായി പിസി. ഇതോടെ എൻഡിഎയിലും പിസി ജോർജ്ജിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു. പത്തനംതിട്ടയിൽ ബിജെപി പിന്നോട്ടടിക്കപ്പെട്ടത് ജോർജിന്റെ സ്ത്രീ, മുസ്‌ലിം വിരുദ്ധ നിലപാടുകൾ മൂലമാണെന്നും മകനെ വളർത്തുവാനുള്ള പിസിയുടെ ശ്രമങ്ങൾക്ക് പാർട്ടി കുടപിടിക്കേണ്ടെന്നും പത്തനംതിട്ടയിലും പൂഞ്ഞാറിലും ചേർന്ന തെരെഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ ബിജെപി നേതൃത്വം തീരുമാനിച്ചു. ഇതോടെ പാലായിലെ ഷോൺ ജോർജ്ജിന്റെ സീറ്റ് മോഹവും വെള്ളത്തിൽ വരച്ച വരപോലെയായി. ജോർജ്ജിന്റെ മുസ്‌ലിം വിരുദ്ധ പരാമർശം കൂടി പുറത്തായതോടെ കൂടുതൽ വെട്ടിലായിരുന്നു.
ഇതിനു പിന്നാലെയാണ് പിസിക്കെതിരെ കൈക്കൂലി ആരോപണവുമായി പിസിയുടെ തന്നെ മുൻ പേഴ്സണൽ പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് സക്കീർ രംഗത്തെത്തിയത്.എന്നാൽ പിസി ജോർജിനെതിരെ കൈക്കൂലി ആരോപണം നടത്തിയ മുൻ പേഴ്സണൽ പ്രൈവറ്റ് സെക്രട്ടറി പിഇ മുഹമ്മദ് സാക്കിറിനും വാർത്ത പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങൾക്കും എതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി പിസി ജോർജ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും കേരളാ ജനപക്ഷം സെക്കുലർ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ജോർജ് ജോസഫ് പറഞ്ഞു. ഇവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചതായും തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ടയിൽ നടന്ന പൊതുസമ്മേളനത്തിലാണ് മുഹമ്മസ് സക്കീർ ഇക്കാര്യങ്ങൾ തുറന്നടിച്ചത്. മുൻപ് മുഹമ്മദ് സക്കീർ കൈക്കൂലി വാങ്ങിയ 10 ലക്ഷം രൂപ താൻ ഇടപെട്ട് തിരികെ കൊടുത്തുവെന്നു പിസി ജോർജ് അവകാശപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് ഇപ്പോൾ മുഹമ്മദ് സക്കീർ രംഗത്തെത്തിയിരിക്കുന്നത്. മുസ്‌ലിം ജമാ അത്തുകളുടെ പ്രസിഡന്റ് കൂടിയായ ഇദ്ദേഹം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഈ ആരോപണം പിസിക്ക് കൂടുതൽ വെല്ലുവിളി ആയിരിക്കുകയാണ്. തന്റെ സാന്നിധ്യത്തിൽ 5 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നാണ് മുഹമ്മദ് സക്കീർ ആരോപിക്കുന്നത്. ചീഫ് വിപ്പായിരുന്ന കാലത്ത് നടത്തിയ വികസനപ്രവർത്തനങ്ങളുടെ പേരിലും പേഴ്സണൽ സ്റ്റാഫുകൾ നിയമിച്ച വകയിലും പിസി ജോർജ്ജ് കൈക്കൂലി കൈപറ്റി എന്നാണ് മുഹമ്മദ് സാക്കീർ ആരോപിക്കുന്നത്. ഇ കെ കുഞ്ഞു മുഹമ്മദ് ഹാജിയില്‍ നിന്നുമാണ് തന്റെ സാന്നിധ്യത്തില്‍ പണം വാങ്ങി എന്നാണ് സക്കീര്‍ അതിശക്തമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
പിസി ജോർജ്ജിന്റെ പ്രൈവറ്റ് സെക്രട്ടറിയും അതിലുപരി സന്തത സഹചാരിയും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മുഹമ്മദ് സക്കീർ പിസിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ വരുന്ന പാലാ ഉപതെരെഞ്ഞെടുപ്പിൽ പിസിക്ക് ബിജെപി സീറ്റ് നല്കിയേക്കുമോ എന്ന കാര്യം സംശയമാണ്. നിലവിൽ ബിജെപിയുമായി അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിൽ പിസിയുടെ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് കൈക്കൂലി ആരോപണം തടസസമാകുമെന്നുറപ്പാണ്. ബിജെപിയിലേക്ക് പോയതോടെ ഈരാറ്റുപേട്ടയിലെ പൂഞ്ഞാറിലും ജനപിന്തുണ നഷ്ടപ്പെട്ട പിസി ജോർജ്ജിന് ഹിന്ദുത്വ അനുകൂല നിലപാടുകൾ വിനയായിരുന്നു. ഒടുവിൽ നടത്തിയ മുസ്‌ലിം വിരുദ്ധ നിലപാടോടെയാണ് മുഹമ്മദ് സാക്കീർ ഉൾപ്പെടെയുള്ളവർ ഇടഞ്ഞത് എന്നാണ് വിവരം.
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 12000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയുടെ റിമാന്‍റ് ജൂണ്‍ 27 വരെ നീട്ടി. നാലാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെയിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളുന്നത്. കഴിഞ്ഞ ദിവസം നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കി. 48 കാരനായ നീരവ് മോദി വാന്‍ഡ്സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്. നീരവ് മോദിയെ വിട്ടു നല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് വിചാരണ വേളയില്‍ ജഡ്ജി ആരാഞ്ഞു. മാർച്ച് 19നാണ് നീരവ് ലണ്ടനിൽ സ്കോട്ട്ലന്‍ഡ് യാര്‍ഡിന്‍റെ അറസ്റ്റിലായത്.
ഐഎസ് ഭീകര സാന്നിധ്യ കേരളതീരത്തെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിനു പിന്നാലെ പുറം കടലിൽ അധികൃതരെ വെട്ടിച്ച് ബോട്ടിന്റെ പാച്ചിൽ. സിനിമയെ വെല്ലുന്ന ബോട്ട് ചെയ്സിലൂടെ ഏറെ നേരത്തിനൊടുവിൽ കോസ്റ്റ് ഗാർഡിന്റെ ചെറുകപ്പൽ ബോട്ടിനെ സാഹസികമായി പിടികൂടി കരയിലെത്തിച്ചു.
കൊല്ലം ശക്തികുളങ്ങര നിന്നുള്ള ട്രോളർ ബോട്ടും ഇതിലെ 14 മത്സ്യത്തൊഴിലാളികളെയുമാണു വിഴിഞ്ഞത്തെത്തിച്ചത്. ഇവരെ അധികൃതർ വിശദമായി ചോദ്യം ചെയ്തു. ആദ്യം വിഴിഞ്ഞത്തെ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ബോട്ടാണ് പട്രോളിങിനിടെ വലിയ തുറ ഭാഗത്തു വച്ച് ദൂരപരിധി ലംഘിച്ച് മീൻപിടിത്തം നടത്തിയെന്ന പേരിൽ ഈ ബോട്ടിനെ പിടികൂടാൻ ശ്രമിച്ചത്.
മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ സിഐ: എസ്.എസ്.ബൈജു, സിപിഒ: ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബോട്ടുകാരിൽ നിന്നു രേഖകൾ വാങ്ങാനുള്ള ശ്രമത്തിനിടെ പെട്ടെന്നു ബോട്ട് വെട്ടിച്ചു പായുകയായിരുന്നു.എൻഫോഴ്സ്മെന്റ് ബോട്ടിലെ സ്രാങ്ക്മാരായ അഗസ്റ്റിൻ, ജോയി, ലൈഫ് ഗാർഡുമാരായ പ്രദീപ്, മനോഹരൻ എന്നിവരുൾപ്പെട്ട ബോട്ട് പിന്നാലെ പോയെങ്കിലും മത്സ്യബന്ധന ബോട്ട് പരമാവധി വേഗത്തിൽ ഓടിച്ചു പോയി.
വിവരം കിട്ടിയ വിഴിഞ്ഞം കോസ്റ്റ്ഗാർഡ് സി-410 അതിവേഗ ബോട്ട് പിന്നാലെ പാഞ്ഞു. കമാൻഡിങ് ഓഫിസർ ഡെപ്യൂട്ടി കമാൻഡന്റ് സി.വി.ടോമിയുടെ നേതൃത്വത്തിലുള്ള 10 അംഗ സേനാവിഭാഗം മിനിറ്റുകൾക്കുള്ളിൽ വലിയതുറ ഭാഗത്തെത്തി മത്സ്യബന്ധന ബോട്ടിനെ പിന്തുടർന്നു. മുന്നറിയിപ്പുകൾ പലവട്ടം നൽകിയിട്ടും നിർത്താൻ കൂട്ടാക്കാതെ ബോട്ടു വടക്കൻ ഭാഗത്തേക്ക് പാഞ്ഞതോടെ സേനാധികൃതർ കൊച്ചി കേന്ദ്രത്തിൽ വിവരം നൽകി.
അവിടെ നിന്നുള്ള സേനാ ബോട്ടുകൾ സജ്ജരാവുകയും പുറം കടലിൽ നിരീക്ഷണത്തിലുള്ള കപ്പലുകൾക്കു വിവരം കൈമാറുകയും ചെയ്തു. ഒരു മണിക്കൂറോളം പുറംകടലിൽ സിനിമയെ വെല്ലുന്ന ബോട്ട് ചെയ്സായിരുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചു ഏകദേശം 15 നോട്ടിക്കൽ മൈൽ ദൂരം ഇരു ബോട്ടുകളും മത്സരിച്ചു പാഞ്ഞു.മര്യനാട് പിന്നിട്ടു കഴിഞ്ഞപ്പോൾ സേനാ ബോട്ട് മുന്നിൽകയറി. വെടിയുതിർക്കുമെന്ന നിലവന്നപ്പോളാണു മത്സ്യബന്ധന ബോട്ട് കീഴടങ്ങിയത്.
പിടികൂടിയ ബോട്ടിൽ ഉടൻ സേന പരിശോധന നടത്തി. തൊഴിലാളികളെ ചോദ്യം ചെയ്തു. 20 പെട്ടി മത്സ്യമുണ്ടായിരുന്ന ബോട്ടിൽ 8 തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികളും 6 വടക്കേ ഇന്ത്യൻ തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. മത്സ്യബന്ധന ലൈസൻസ് ഉണ്ടെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു.
സംശയമുയർത്തി ബോട്ടു പാഞ്ഞതാണ് അധികൃതരെ ആശങ്കയിലാഴ്ത്തിയത്. ബോട്ടിലെ മീൻ ലേലം ചെയ്യുകയും പിഴയീടാക്കുകയും ചെയ്യുമെന്നു മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ അറിയിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് എസ്പി: കിഷോർകുമാർ, ഫിഷറീസ് അസി. ഡയറക്ടർ രാജീവ്, എസ്ഐ: ഷിബുരാജ് എന്നിവർ സ്ഥലത്തെത്തി.
ഒരു വൻ ആകാശദുരന്തം വഴിമാറിയ സന്തോഷത്തിൽ ലോകം. യാത്രക്കാരെ അദ്ഭുതമായി രക്ഷിച്ച് പൈലറ്റിന്റെ മിടുക്ക്. യാത്രക്കാരുമായി പറക്കുന്നതിനിടിലാണ് വിമാനത്തിന്റെ എൻജിന് തീ പിടിച്ചത്. യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് യുഎ 132 എന്ന വിമാനത്തിന്റെ എൻജിനാണ് ആകാശത്ത് വച്ച് കത്തിയമർന്നത്. ഇൗ സമയം 142 യാത്രക്കാരും എട്ടു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. എന്നാൽ പൈലറ്റിന്റെ അസാധാരണ മികവ് ഒരു പരുക്ക് പോലും ഏൽക്കാതെ എല്ലാവരെയും സുരക്ഷിതമായി നിലത്തിറക്കി.
ഹവായ്‌യിൽ നിന്ന് പറന്നുയർന്ന ബോയിങ് 737 വിമാനമാണ് അപകടത്തിൽ പെട്ടത്. കടലിന് മുകളിൽ വെച്ച് ഇടത്തേ എൻജിന് തീപിടിക്കുകയായിരുന്നു. അപകടം തിരിച്ചിറിഞ്ഞ പൈലറ്റ് ഉടൻ തന്നെ തൊട്ടടുത്ത വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. സാങ്കേതിക പ്രശ്നമാണ് അപകടകാരണം എന്നാണ് യുണൈറ്റഡ് എയർലൈൻസ് പറയുന്നത്. പൈലറ്റുമാരുടെ മനസാന്നിധ്യം മൂലമാണ് വിമാനം പെട്ടെന്ന് താഴെ ഇറക്കാൻ സാധിച്ചതെന്നും യുണൈറ്റഡ് എയർലൈൻസ് പറയുന്നു.
മലയാളി എന്നും അഭിമാനത്തോടെ ചൂണ്ടികാണിച്ച കലാകാരനായിരുന്നു ബാലഭാസ്കർ. അദ്ദേഹത്തിന്റെയും മകളുടെയും അപകടമരണത്തിന്റെ ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇതിനൊപ്പമാണ് ചില വിവാദങ്ങളിലേക്ക് ബാലഭാസ്കറിന്റെ പേര് വലിച്ചിഴക്കപ്പെടുന്നത്.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഇടനിലക്കാരായ രണ്ടുപേർക്ക് ബാലഭാസ്കറുമായി ബന്ധമുണ്ടെന്നായിരുന്നു പ്രചരിച്ച വാർത്ത. എന്നാൽ ഇതിന് പിന്നിലെ സത്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. ബാലഭാസ്കറിന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മിയുടെ പ്രതികരണം.
‘സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.’ ലക്ഷ്മി കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.
ഈ പേരുകാർക്കൊപ്പം ബാലഭാസ്കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്.അതുകൊണ്ട് ദയവായി അത്തരം പരാമർശങ്ങളൊഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ
ലക്ഷ്മി ബാലഭാസ്കർ
രണ്ടാം മോദി സര്‍ക്കാര്‍ പ്രധാന മുഖങ്ങളുടെ അസാന്നിദ്ധ്യം കൊണ്ട് കൂടി ശ്രദ്ധേയമാണ്. കഴിഞ്ഞ സര്‍ക്കാരിലെ ധനമന്ത്രിയും എന്‍ഡിഎ സര്‍ക്കാരിന്‍റെ മാധ്യമ മുഖവുമായിരുന്ന അരുണ്‍ ജെയ്റ്റിലി, വിദേശ കാര്യമന്ത്രിയെന്ന നിലയില്‍ ശ്രദ്ധേയയാ സുഷമ്മ സ്വരാജ് എന്നിവരാണ് പ്രമുഖര്‍. സുരേഷ് പ്രഭു, മന്ത്രി മനേക ഗാന്ധി, രാജ് വര്‍ദ്ധന്‍ സിങ് രാത്തോഡ്, കേരളത്തില്‍ നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരും രണ്ടാമൂഴത്തില്‍ പരിഗണിക്കപ്പെട്ടില്ല.
രണ്ടാം മോദി സര്‍ക്കാരില്‍ ഏറ്റവും വലിയ ഏറ്റവും വലിയ വിടവ് ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റിലിയുടെ അഭാവമാണ്. ധനമന്ത്രിയെന്ന നിലയില്‍ മാത്രമല്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും സര്‍ക്കാരിന്‍റെ പ്രതിരോധമായിരുന്നു ജെയറ്റിലി. അറിയിപ്പെടുന്ന അഭിഭാഷകനെന്ന നിലയില്‍ നിര്‍ണ്ണായക കേസുകളില്‍ സര്‍ക്കാരിന്‍റെ നിയമോപദേശകനും ജെയ്റ്റിലിയായിരുന്നു. അനാരോഗ്യം കാരണം ജെയ്റ്റിലി പിന്മാറിയതോടെ ഈ മേഖലകളിലെല്ലാം സര്‍ക്കാരിന് വിശ്വസ്തനെയാണ് നഷ്ടമാകുന്നത്.
ആരോഗ്യ പ്രശ്നം തന്നെയാണ് കഴിഞ്ഞ മന്ത്രി സഭയിലെ മാനുഷിക മുഖമെന്നറിയപ്പെട്ട വിദേശകാര്യ മന്ത്രി സുഷമ്മ സ്വരാജിന്‍റെ പിന്മാറ്റത്തിന് പിന്നില്‍. മന്ത്രിസഭയിലേക്ക് പ്രധാനമന്ത്രിയുടെ ക്ഷണമുണ്ടായിട്ടും സുഷമ്മ വഴങ്ങിയില്ല. റെയില്‍വേ, വ്യോമയാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന സുരേഷ് പ്രഭു, വനിത ശിശു ക്ഷേമ മന്ത്രിയായിരുന്ന മനേക ഗാന്ധി, വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം കൈകാര്യം ചെയ്തിരുന്ന രാജ്യവര്‍ദ്ധന്‍ സിങ് രാത്തോഡ്, കൃഷി മന്ത്രി രാഥാ മോഹന്‍ സിങ് എന്നിവര്‍ പരിഗണിക്കപ്പെടാതിരുന്നത് അപ്രതീക്ഷിതമായി.
ആദ്യ മന്ത്രിസഭയില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താതിന്‍റെ പേരിലാണ് ഒഴിവാക്കപ്പട്ടതെന്നാണ് വിവരം. പ്രതീക്ഷയോടെ കാത്തിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം പാര്‍ട്ടിയിലെ സീനിയര്‍ നേതാവായ വി മുരളീധരന്‍ പരിഗണിക്കപ്പെട്ടതോടെയാണ് തഴയപ്പെട്ടത്. സഖ്യകക്ഷിയാ അപനാദള്‍ നേതാവ് അനുപ്രിയ പട്ടേലും മന്ത്രിസഭയില്‍ ഇടം കണ്ടില്ല.
ലോകകപ്പ് ക്രിക്കറ്റിന്‍റെ ആദ്യമല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 104 റണ്‍സിന്‍റെ മികച്ച വിജയം. ഇംഗ്ലണ്ടിന്‍റെ 312 റണ്‍സ് പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 207 റണ്‍സിന് പുറത്തായി. ക്വിന്‍റന്‍ ഡികോക്കും, വാന്‍ഡര്‍ ഡുസനും ദക്ഷിണാഫ്രിക്കയ്ക്കായി അര്‍ധസെഞ്ചുറി നേടി. ഇംഗ്ളണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നും ബെന്‍ സ്റ്റോക്സ് രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് തുടക്കത്തിലേറ്റത്. ഇന്നിംഗ്സിന്റെ രണ്ടാം പന്തിൽ തന്നെ സൂപ്പർ ഓപ്പണർ ജോണി ബെയർസ്റ്റോ പുറത്ത്. അപ്രതീക്ഷിതമായി ആദ്യ ഓവർ എറഞ്ഞ ഇമ്രാൻ താഹറിനായിരുന്നു വിക്കറ്റ്. സ്കോർ അപ്പോൾ ഒര റൺ മാത്രമായിരുന്നു. എന്നാൽ അപ്രതിക്ഷിത അടിയിൽ പകച്ചുപോകാതെ ഇംഗ്ലണ്ട് നിലയുറപ്പിച്ചു.
ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറിക്ക് 11 റൺസ് മാത്രം അകലെ വീണുപോയ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 79 പന്തിൽ ഒൻപതു ബൗണ്ടറി സഹിതം 89 റൺസെടുത്ത സ്റ്റോക്സ് 49–ാം ഓവറിലാണ് പുറത്തായത്. ഓപ്പണർ ജേസൺ റോയി (53 പന്തിൽ 54), ജോ റൂട്ട് (59 പന്തിൽ 51), 200–ാം ഏകദിനം കളിക്കുന്ന ക്യാപ്റ്റൻ ഒയിൻ മോർഗൻ (60 പന്തിൽ 57) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ അർധസെഞ്ചുറി കടന്ന മറ്റു താരങ്ങൾ.
രണ്ടാം വിക്കറ്റിൽ ജേസൺ റോയി – ജോ റൂട്ട് സഖ്യവും (107), നാലാം വിക്കറ്റിൽ ഒയിൻ മോർഗൻ – ബെൻ സ്റ്റോക്സ് സഖ്യവും (106) സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ലുൻഗി എൻഗിഡി 10 ഓവറിൽ 66 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇമ്രാൻ താഹിർ 10 ഓവറിൽ 61 റൺസ് വഴങ്ങിയും കഗിസോ റബാദ 10 ഓവറിൽ 66 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ആൻഡിൽ ഫെലൂക്‌വായോ ഒരു വിക്കറ്റ് നേടി.
സംസ്ഥാനത്തെ പാർട്ടിയുടെ വളർച്ചക്കായി മുരളീധരന് ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു. ആ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് എംപി സ്ഥാനവും കേന്ദ്രമന്ത്രി സ്ഥാനവും.
മികച്ച സംഘാടകന്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയുടെയും ബിജെപി ദേശീയ അധ്യക്ഷന്റെയും ആര്‍എസ്എസ് നേതൃത്വത്തിന്റെയും വിശ്വസ്തനാണ് മുരളീധരന്‍. സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ തന്നെ കേന്ദ്ര നേതൃത്വത്തില്‍ മുരളീധരന്‍ പദവി ഉറപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ സംഘാടന മേഖലകളിലെല്ലാം കഴിവു തെളിയിച്ച മുരളീധരനെ ജനപ്രതിനിധി എന്ന നിലയില്‍ പുതിയ നിയോഗം ഏല്‍പ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ബിജെപിക്കു ജയിപ്പിക്കാന്‍ കഴിയുന്ന രാജ്യസഭ സീറ്റിനായുള്ള കാത്തിരിപ്പിനൊടുവില്‍ മഹാരാഷ്ട്രയില്‍ നിന്നു മുരളീധരന്‍ എതിരില്ലാതെ എംപിയായി.
തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എബിവിപി പ്രവര്‍ത്തകനെന്ന നിലയ്ക്കാണ് വെള്ളാംവെളി മുരളീധരന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. സര്‍ക്കാര്‍ ഉദ്യോഗം കിട്ടിയെങ്കിലും രാജിവെച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. 1983 ല്‍ എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി.11 വര്‍ഷം ആ സ്ഥാനത്തു തുടര്‍ന്നു.ദന്‍ദാസ് ദേവി, ഗോവിന്ദാചാര്യ, ബാല്‍ആപ്തേ, ദത്താത്രേയ ഹൊസഹാളെ തുടങ്ങിയ നേതാക്കളുമായി അടുത്തിടപെഴകാന്‍ കഴിഞ്ഞ മുരളീധരന്‍ എബിവിപിയുടെ ദേശീയ നേതൃത്വത്തിലെത്തി 87 ല്‍ ദേശീയ സെക്രട്ടറിയായി 1994 ല്‍ ജനറല്‍ സെക്രട്ടറിയും 1998ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സെന്‍ട്രല്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമിന്റെ ചുമതല വഹിച്ചിരുന്ന വെങ്കയ്യനായിഡുവിന്റെ സഹായിയായി മുരളീധരനുമുണ്ടായിരുന്നു.
2004ല്‍ ബിജെപിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. 2006ല്‍ പി.കെ. കൃഷ്ണദാസിന്റെ കമ്മിറ്റിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും 2009ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റുമായി. ചേളന്നൂര്‍ എസ്എന്‍ കോളജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ..
രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലാണ് മോദി അധികാരമേറ്റത്. പ്രധാനമന്ത്രിക്ക് പിന്നാലെ രണ്ടാമനായി രാജനാഥ് സിങ് സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തിന് പിന്നാലെയാണ് പാർട്ടി അധ്യക്ഷൻ അമിത് ഷാ അധികാരമേറ്റത്. അമിത്് ഷായ്ക്ക് പിന്നാലെ ഗഡ്കരി, സദാനന്ദ ഗൗഡ, നിര്‍മല സീതാരാമന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ ക്യാബിനറ്റ് മന്ത്രി. സുഷമ സ്വരാജ്, മേനക ഗാന്ധി, രാജ്യവര്‍ധന സിങ് രാത്തോര്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനമില്ല. 25 ക്യാബിനറ്റ് മന്ത്രിമാര്‍, 9 സ്വതന്ത്ര മന്ത്രിമാര്‍, 24 സഹമന്ത്രിമാര്‍ എന്നിങ്ങനെയാണ് നില.
ഗുജാറാത്തിലെ ഗാന്ധിനഗറിലെ എം.പിയാണ് അമിത് ഷാ. നാഗ്പൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതിൻ ഗഡ്കരിയാണ് നാലമാത് സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ മന്ത്രിസഭയിൽ അംഗമാകുന്ന ബി.െജ.പി അധ്യക്ഷന്മാരുടെ എണ്ണം മൂന്നായി.
കേന്ദ്രമന്ത്രിസഭ : നരേന്ദ്രമോദി, രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ഡി.വി.സദാനന്ദ ഗൗഡ, നിര്‍മല സീതാരാമന്‍, രാംവിലാസ് പാസ്വാന്‍, നരേന്ദ്രസിങ് തോമര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, താവര്‍ചന്ദ് ഗെഹ്‍ലോട്ട്, എസ്.ജയശങ്കര്‍, രമേശ് പൊഖ്രിയാല്‍ നിശാങ്ക്, അര്‍ജുന്‍ മുണ്ട, സ്മൃതി ഇറാനി, ഡോ.ഹര്‍ഷ് വര്‍ധന്‍, പ്രകാശ് ജാവഡേക്കര്‍, പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‍വി, പ്രഹ്ലാദ് ജോഷി, മഹേന്ദ്രനാഥ് പാണ്ഡേ, അരവിന്ദ് സാവന്ത്, ഗിരിരാജ് സിങ്, ഗജേന്ദ്രസിങ് ഷെഖാവത്
സ്വതന്ത്ര ചുമതല : സന്തോഷ് ഗാങ്‍വാര്‍, റാവു ഇന്ദ്രജീത് സിങ്, ശ്രീപദ് യശോനായക്, ഡോ.ജിതേന്ദ്ര സിങ്, കിരണ്‍ റിജ്ജു, പ്രഹ്ലാദ് സിങ് പട്ടേല്‍, രാജ് കുമാര്‍ സിങ്, ഹര്‍ദീപ് സിങ് പുരി, മന്‍സുഖ് മാണ്ഡവ്യ
സഹമന്ത്രിമാര്‍ : ഭഗന്‍സിങ് കുലസ്തെ, അശ്വനി കുമാര്‍ ചൗബേ, അര്‍ജുന്‍ റാം മേഘ്‍വാള്‍, ജനറല്‍ വി.കെ.സിങ്,
കൃഷ്ണപാല്‍ ഗുജ്ജര്‍, ദാദാറാവു ദാന്‍വെ, ജി.കിഷന്‍ റെഡ്ഡി, പര്‍ശോത്തം രൂപാല, രാംദാസ് അഠാവ്‍ലെ, സാധ്വി നിരഞ്ജന്‍ ജ്യോതി, ബാബുല്‍ സുപ്രിയോ, സഞ്ജീവ് കുമാര്‍ ബാലിയാന്‍, ധോത്രെ സഞ്ജയ് ശ്യാംറാവു, അനുരാഗ് ഠാക്കൂര്‍.