ന്യൂഡല്‍ഹി: കത്വ കേസിലെ പ്രതികള്‍ക്ക് പഠാന്‍കോട്ട് കോടതി നല്‍കിയ ശിക്ഷയില്‍ തൃപ്തിയില്ലെന്നും കൂടുതല്‍ കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. ‘വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകണം.’- രേഖ ശര്‍മ ട്വീറ്റ് ചെയ്തു.
ജമ്മുകശ്മീരിലെ കത്വ ഗ്രാമത്തില്‍നിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസ്സുകാരിയുടെ മൃതദേഹം 17-ന് കണ്ടെത്തുകയായിരുന്നു.
അതിക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു . 16 മാസങ്ങള്‍ക്ക് ശേഷം ഇന്ന് പ്രഖ്യാപിച്ച വിധിയില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. കേസിലെ മുഖ്യപ്രതി സാഞ്ജി റാം, ഇയാളുടെ സുഹൃത്തുക്കളായ പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് പഠാന്‍കോട്ട് പ്രത്യേക കോടതി ജീവപര്യന്തം തടവു വിധിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ഇന്റര്‍പോളുമായി സഹകരിക്കാനൊരുങ്ങി കേരളാ പോലീസ് . എ ഡി ജി പി മനോജ് ഏബ്രഹാം തലവനായുള്ള സൈബര്‍ഡോമാണ് ഇന്റര്‍പോളുമായും കാണാതാവുകയും ചൂഷണത്തിന് വിധേയരാവുകയും ചെയ്യുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള രാജ്യാന്തര സെന്ററുമായും (ഐ സി എം സി) സഹകരിക്കുക .
ഐ സി എം സിയുടെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ട്രെയിനിങ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ഗില്ലര്‍മോ ഗാലറാസയും ക്യൂന്‍സ്‌ലാന്‍ഡ് പോലീസ് സര്‍വീസിലെ മുതിര്‍ന്ന കുറ്റാന്വേഷകന്‍ ജോണ്‍ റൗസും തിങ്കളാഴ്ച എ ഡി ജി പി മനോജ് ഏബ്രഹാമുമായി കൂടിക്കാഴ്ച നടത്തി . തങ്ങളുടെ ഏറ്റവും പുതിയ സൈബര്‍ കേസ് അന്വേഷണ സങ്കേതങ്ങള്‍ കേരളാ പോലീസിന് ഇന്റര്‍പോള്‍ ലഭ്യമാക്കി കഴിഞ്ഞിട്ടുണ്ടെന്ന് കേരളാ പോലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.
ബിനോയി ജോസഫ്
“മഹാരാജാ” നടന്നത് 200 മൈൽ ദൂരം. ദിവസവും 20 മൈൽ. പത്തു ദിവസം കൊണ്ട് കൊമ്പൻ എഡിൻബറോയിൽ നിന്ന് മാഞ്ചസ്റ്ററിലെത്തി. ട്രെയിനിൽ മാഞ്ചസ്റ്ററിൽ എത്തിക്കാനായിരുന്നു പദ്ധതി. മഹാരാജയെ അതിനായി എഡിൻബറോയിൽ ട്രെയിനിൽ കയറ്റി. അതോടെ കൊമ്പൻ ഇടഞ്ഞു. ട്രെയിൻ പുറപ്പെടാറായപ്പോഴേയ്ക്കും ട്രെയിൻ കാര്യേജിന്റെ മേൽക്കൂര ഭാഗികമായേ അവിടെ ഉണ്ടായിരുന്നുള്ളൂ. മഹാരാജ അതൊക്കെ പല കഷണങ്ങളാക്കി എടുത്തു മാറ്റിയിരുന്നു. ഇപ്പോൾ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ ട്രെയിൻ മാഞ്ചസ്റ്ററിൽ എത്തുമ്പോഴേയ്ക്കും കാര്യേജ് തന്നെ കൊമ്പൻ ഇല്ലാതാക്കും. അധികൃതർ യാത്രാനുമതി നിഷേധിച്ചു.
മഹാരാജയും ഉടമയും കൂടി ഒരു തീരുമാനത്തിലെത്തി. നടക്കുക തന്നെ. പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ച് ഇടയ്ക്കിടെ വിശ്രമിച്ച് കൊമ്പനും ഉടമയായ ലോറൻസോ ലോറൻസും നടന്നു. ഇടയ്ക്ക് ഒരു ടോൾ ബൂത്തിലെത്തി. ആദ്യമായാണ് ഒരു ആന ടോൾ ബൂത്തിലൂടെ നടന്ന് കടന്നുപോവുന്നത്. എത്രയാണ് ആനയ്ക്ക് ടോൾ ചാർജ് എന്ന കാര്യത്തിൽ ബൂത്തിലുള്ളവർക്ക് ഒരു പിടിയുമില്ലായിരുന്നു. തീരുമാനം നീണ്ടു. മഹാരാജയ്ക്ക് ക്ഷമ നശിച്ചു. ട്രോൾ ബൂത്തിലെ ക്രോസ് ബാർ തകർത്ത് അവൻ യാത്ര തുടർന്നു.
ട്രെയിനിൽ യാത്ര ചെയ്യാൻ വിസമ്മതിച്ച ആനക്കൊമ്പൻ അവസാനമെത്തിച്ചേർന്നത് മാഞ്ചസ്റ്റർ പിക്കാഡില്ലി റെയിൽ സ്റ്റേഷനിൽ എന്നത് വിരോധാഭാസമായി തോന്നിയേക്കാം. പക്ഷേ 1872 ൽ തുടങ്ങിയ ആ യാത്ര 147 വർഷങ്ങൾക്കപ്പുറം 2019 ൽ പിക്കാഡില്ലി സ്റ്റേഷനിൽ എത്തിക്കഴിഞ്ഞു. മഹാരാജ എന്ന ഏഷ്യൻ ആനയെ എഡിൻബറോയിൽ നിന്ന് മാഞ്ചസ്റ്റർ ഗോർട്ടണിലെ ബെല്ലെവ്യൂ മൃഗശാലയുടെ ഉടമയാണ് വാങ്ങിയത്. മഹാരാജയ്ക്ക് അന്ന് എട്ടു വയസ്. രണ്ടു മീറ്ററിലേറെ ഉയരം. വാങ്ങിയത് 680 പൗണ്ടിന്. ഇന്നത്തെ നിരക്കിൽ ഏകദേശം 76,000 പൗണ്ട്. പത്തു വർഷക്കാലം മഹാരാജ മൃഗശാലയിൽ ആയിരങ്ങളെയാണ് ആകർഷിച്ചത്. മാഞ്ചസ്റ്ററിലെ വിവിധ ആഘോഷങ്ങളിലും പരേഡുകളിലും ജനങ്ങളുടെ ഹൃദയം കവർന്ന മഹാരാജ ഏവർക്കും പ്രിയങ്കരനായിരുന്നു. പതിനെട്ടാം വയസിൽ ന്യൂമോണിയ ബാധിച്ച മഹാരാജ വിട പറഞ്ഞു.
മഹാരാജയുടെ അസ്ഥികൂടം പിന്നീട് മാഞ്ചസ്റ്റർ മ്യൂസിയത്തിന് കൈമാറി. മാഞ്ചസ്റ്റർ പിക്കാഡില്ലി സ്റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന മഹാരാജയുടെ അസ്ഥികൂടം നൂറുകണക്കിന് സന്ദർശകരാണ് സാകൂതം വീക്ഷിക്കുന്നത്. പ്രദർശനം ജൂൺ 16 വരെ തുടരും.
കത്വയില്‍ എട്ട് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതി സാഞ്ചി റാം, സ്പെഷ്യൽ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ,സാഞ്ചി റാമിന്‍റെ സുഹൃത്ത് പർവേഷ് കുമാർ എന്നിവർക്കാണ് മരണം വരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ആനന്ദ് ദത്ത, സബ് ഇൻസ്പെക്ടർ സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവർക്ക് അഞ്ച് വർഷം തടവും അമ്പതിനായിരം രൂപ തടവുമാണ് വിധിച്ചിരിക്കുന്നത്.
കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച പഠാൻ കോട്ട് പ്രത്യേക കോടതി കേസിൽ ഒരാളെ വെറുതെ വിട്ടു. സാഞ്ചിറാമിന്‍റെ മരുമകൻ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ പ്രതികൾ ഇയാളെ മീററ്റിൽ നിന്ന് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
മുഖ്യപ്രതി സാഞ്ചി റാമിന്‍റെ പതിനഞ്ചുകാരനായ മറ്റൊരു മരുമകനും കേസിൽ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിലാണ് . അതിനാൽ വിധിപ്രസ്താവം പിന്നീട് മാത്രമേ ഉണ്ടാകു. പഠാൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്‍വീന്ദർ സിംഗാണ് കേസിൽ വിധി പറഞ്ഞത്. വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതിയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാൽസംഗം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെൺകുട്ടിയെ ദിവസങ്ങളോളം തടവിൽ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. ഏപ്രിലിൽ 8 നാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തതിന്‍റെ പേരിൽ പ്രാദേശിക പാർട്ടികൾ പ്രതിഷേധം നടത്തിയിരുന്നു. ഒരു പ്രതിഷേധ പ്രകടനത്തിൽ പിന്നീട് രാജിവെച്ച രണ്ട് ബിജെപി മന്ത്രിമാരും പങ്കെടുത്തിരുന്നു.
രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന തെന്നിന്ത്യൻ താരം സമീറ റെഡ്ഡി തന്റെ ഗർഭകാലം ആഘോഷിക്കാൻ തുടങ്ങിയത് മുതൽ വൻ ട്രോളുകൾക്കാണ് ഇരയാവുന്നത്. ഗർഭിണിയായപ്പോൾ ഭാരം കൂടിയെന്നതായിരുന്നു സോഷ്യൽമീഡിയയിൽ സമീറയ്ക്കെതിരെ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ട്രോൾ. തുടർന്ന് ഗര്‍ഭകാലത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ച് വിശദീകരിച്ച് സമീറ രംഗത്തെത്തി.
എല്ലാവരും കരീന കപൂറല്ലെന്നായിരുന്നു ട്രോളുകൾക്കെതിരെ സമീറ നൽകിയ മറുപടി. പ്രസവശേഷം കരീന കപൂറിനെപ്പോലെ സെക്സിയായി തിരിച്ചെത്തുന്നവരുണ്ട്. പക്ഷേ എന്നെപ്പോലെ പഴയ രൂപം വീണ്ടെടുക്കാൻ സമയമെടുക്കുന്നവരുമുണ്ട്. എല്ലാവരും കരീന കപൂർ അല്ലല്ലോയെന്നും സമീറ പറഞ്ഞു. പിന്നീട് പ്രസവശേഷം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വച്ച് അവരെ കളിയാക്കുന്ന പ്രവണതയെയും സമീറ ശക്തമായി ചോദ്യം ചെയ്തു.
നിങ്ങളൊക്കെ എങ്ങനെ ഉണ്ടായതാണ്? ഒരമ്മയില്‍ നിന്ന് തന്നെ വന്നവരല്ലേ? നിങ്ങളെ പ്രസവിക്കുമ്പോള്‍ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ? ഇത്രയും ജൈവികവും സുന്ദരവുമായ ഒരു ശാരീരിക പ്രക്രിയയെയാണ് നിങ്ങള്‍ ട്രോളുന്നത് എന്നത് എത്രമാത്രം നാണംകെട്ട ഏര്‍പ്പാടാണെന്നും സമീറ പറഞ്ഞു.
ഇപ്പോഴിത ട്രോളുകാരെ വിമർശിച്ച് വീണ്ടും എത്തിയിരിക്കുകയാണ് സമീറ. ആഴമില്ലാത്ത വെള്ളത്തിൽ മാത്രം നീന്തിത്തുടിച്ചു ശീലിച്ചിട്ടുള്ളവർക്ക് അവളുടെ ആത്മാവെന്നും ഒരു നിലയില്ലാക്കയമാണ്. ഈ ഗർഭകാലത്ത് ഞാൻ എന്റെ സ്വന്തം വയറു കണ്ടാസ്വദിക്കുന്നതില്‍ അസ്വസ്ഥരാകുന്നവര്‍ക്കുള്ള എന്റെ മറുപടിയാണിത്, സമീറ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഗർഭക്കാലത്ത് ബിക്കിനിയിട്ട ചിത്രം പോസ്റ്റ് ചെയ്തെന്നാരോപിച്ചും സമീറയ്ക്കെതിരെ ട്രോളുകൾ ഉയർന്നിരുന്നു. അതിനാൽ തന്റെ ഏറ്റവും പുതിയ ബിക്കിനി ചിത്രമുൾപ്പെടെയാണ് താരം കുറിച്ച് പങ്കുവച്ചിരിക്കുന്നത്. 2015-ലാണ് സമീറക്കും ഭര്‍ത്താവ് അക്ഷയ് വാർദെക്കും ആദ്യകുഞ്ഞ് ജനിച്ചത്.
ഇസ്രയേലിലെ തെല്‍ അവീവില്‍ മലയാളി കുത്തേറ്റു മരിച്ചു. ജെറോം അര്‍തര്‍ ഫിലിപ്പാണ് കൊല്ലപ്പെട്ടത്. നേവ് ഷാനാന് സ്ട്രീറ്റിലെ താമസസ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ജെറോമിനുനേരെ ആക്രമണം ഉണ്ടായത്.
അക്രമണത്തില്‍ പരിക്കേറ്റ ജെറോമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരു മലയാളിയായ പീറ്റര്‍ സേവ്യര്‍ (60) ഇച്ചിലോവ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പൗരന്മാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
വയറുവേദനയുമായി എത്തിയ നാല് വയസ്സുകാരന്റെ വയറില്‍ നിന്ന് നീക്കം ചെയ്തത് നിരവധി വിരകളെ. ഡോക്ടറും നഴ്‌സുമാരും ഞെട്ടി. കഠിനമായ വയറുവേദനയും ഛര്‍ദ്ദിയും കാരണമാണ് നാല് വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഒരു ഡസനോളം നാടവിരകളെയാണ്. ആഫ്രിക്കയിലെ കാമറൂണിലാണ് സംഭവം. വയറുവേദന ഛര്‍ദ്ദി, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളാണ് ഉണ്ടായത്. പരിശോധിച്ച ഡോക്ടര്‍ കുട്ടിയുടെ കുടലില്‍ അസ്വഭാവികത കണ്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയകള്‍ക്കൊടുവിലാണ് മുഴുവന്‍ വിരകളെയും നീക്കം ചെയ്തത്. കുട്ടിയുടെ ജീവന് വരെ ഭീഷണിയാകാവുന്ന വിരകളെയാണ് നീക്കം ചെയ്തത്. വലിയ അപകടമാണ് ഇല്ലാതായത്.
വ്യക്തി ശുചിത്വമില്ലായ്മ, മലിനജലത്തിന്റെ ഉപയോഗം, തുടങ്ങിയവയാണ് വിര പ്രശ്നമുണ്ടാക്കുന്നത്. ഭക്ഷണത്തിലൂടെയോ വൃത്തിഹീനമായ സാഹചര്യത്തിലൂടെയോ ഇവ ശരീരത്തിലെത്തിയേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മുബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ്, ഏകദിന, ട്വന്‍റി-20 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് യുവരാജ്.
2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോൾ ടീമിന്‍റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഈ ഇടം കൈയ്യന്‍ ബാറ്റ്സ്മാനായിരുന്നു. 2019 ഐപിഎല്ലില്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ടീമിന്‍റെ ഭാഗമായിരുന്ന യുവരാജിന്‍റെ ബാറ്റി൦ഗ് പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
2000 മുതല്‍ 2017 വരെ നീണ്ട 17 വര്‍ഷക്കാലം ഇന്ത്യയ്ക്കായി കളിച്ച താരമാണ് യുവി. ഈയിടെ അവസാനിച്ച ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ ടീമിലെടുത്തെങ്കിലും വെറും നാലു മത്സരങ്ങളില്‍ മാത്രമാണ് കളിപ്പിച്ചത്.
വിരമിക്കല്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ യുവ്രാജ് സിങ് ബി.സി.സി.ഐയെ സമീപിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും നിര്‍ണായ സാന്നിധ്യമായത് യുവിയായിരുന്നു. 2011 ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടിയ യുവിയായിരുന്നു ടൂര്‍ണമെന്റിലെ താരം. പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ ഓരോവറിലെ ആറു പന്തും സിക്സറിന് പറത്തിയ യുവിയുടെ ബാറ്റിങ് വിസ്ഫോടനം ഇന്നും ആരാധകര്‍ മറന്നിട്ടില്ല.
ഇന്ത്യയ്ക്കായി 304 ഏകദിനങ്ങള്‍ കളിച്ച യുവി 8701 റണ്‍സെടുത്തിട്ടുണ്ട്. 40 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ച താരം 1900 റണ്‍സ് നേടി. 58 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1177 റണ്‍സാണ് സമ്പാദ്യം
യാത്രക്കാരന്റെ ഡബിൾ ബെൽ കേട്ട് പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് 18 കിലോമീറ്റർ കണ്ടക്ടർ ഇല്ലാതെ ഓടി. ബത്തേരിയിൽ നിന്ന് കോട്ടയത്തേക്കു പുറപ്പെട്ട ആർഎസ്കെ 644 നമ്പർ ബസാണ് ശനി രാത്രി പത്തോടെ നിറയെ യാത്രക്കാരുമായി മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെ കണ്ടക്ടറില്ലാതെ ഓടിയത്. ഇടയ്ക്ക് രണ്ടിടങ്ങളിൽ ആളിറങ്ങാനും പുറപ്പെടാനും ബെല്ലടിച്ചതും ഡബിൾ ബെല്ലടിച്ചതും യാത്രക്കാർ തന്നെ. കൂത്താട്ടുകുളത്ത് എത്തിയിട്ടും കണ്ടക്ടർ ഇല്ലെന്ന വിവരമറിയാതെ ഡ്രൈവർ ബസുമായി യാത്ര തുടരാൻ തുടങ്ങിയപ്പോൾ ഡിപ്പോ അധികൃതർ ബസ് പിടിച്ചിടുകയായിരുന്നു.
നേരത്തെ മൂവാറ്റുപുഴയിൽ ബസിൽ നിന്ന് പുറത്തിറങ്ങിയ കണ്ടക്ടർ തിരികെ കയറും മുൻപ് യാത്രക്കാരിൽ ഒരാൾ ഡബിൾ ബെല്ലടിച്ചതാണ് കാര്യമറിയാതെ ബസ് യാത്ര തുടരുന്നതിന് കാരണമായതെന്ന് പറയുന്നു. നിറയെ യാത്രക്കാർ ഉണ്ടായിരുന്നതിനാൽ കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവറും യാത്രക്കാരിൽ ഭൂരിപക്ഷം പേരും അറിഞ്ഞില്ല. തിരികെ കയറാനെത്തിയ കണ്ടക്ടർ ബസ് കാണാതായതോടെ ഡിപ്പോയിൽ അറിയിക്കുകയായിരുന്നു. ബസ് കൂത്താട്ടുകുളത്ത് എത്തുന്നതിനു മുൻപ് ഇവിടേക്ക് സന്ദേശം എത്തി. മൂവാറ്റുപുഴയിൽ നിന്ന് കണ്ടക്ടറെ മറ്റൊരു ഡ്രൈവർ ബൈക്കിൽ കൂത്താട്ടുകുളത്ത് എത്തിച്ചതോടെ വൈകാതെ തന്നെ ബസ് കോട്ടയത്തേക്കു യാത്ര തുടരുകയും ചെയ്തു.
2 ദിവസം മുൻപ് കോട്ടയത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മൂവാറ്റുപുഴയിൽ ഇറങ്ങിയ വനിതാ കണ്ടക്ടറെ കയറ്റാതെ 7 കിലോമീറ്റർ ഓടിയ സംഭവവും ഉണ്ടായി. ബസ് മീങ്കുന്നത്ത് എത്തിയപ്പോഴാണ് കണ്ടക്ടർ ഇല്ലെന്ന വിവരം ഡ്രൈവർ അറിഞ്ഞത്. നിർത്തിയിട്ട് കാത്തു കിടന്ന ബസ് കണ്ടക്ടർ എത്തിയ ശേഷമാണ് യാത്രതുടർന്നത്. യാത്രക്കാരിൽ ആരുടെയോ കൈ തട്ടി ബെൽ മുഴങ്ങിയതാണ് ഇവിടെയും കണ്ടക്ടറെ വഴിയിലാക്കിയത്.
,
മലയാള സിനിമയില്‍ ഏതു വേഷവും ധൈര്യമായി ഏല്‍പ്പിക്കാവുന്ന ചില നടന്‍മാരില്‍ ഒരാളാണ് വിജയരാഘവന്‍. നായകനായും, വില്ലനായും, സഹനടനായും നായകന്റെ അച്ഛനായും സഹോദരനായും ഒക്കെ അഭിനയിക്കും. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ എന്ന ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്റെ റോള്‍ വിജയരാഘവന് ഏറെ കൈയ്യടി വാങ്ങി കൊടുത്തിരുന്നു. ഇപ്പോഴിതാ ബ്രദേഴ്‌സ് ഡേയിലെ വേഷം കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍.
പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിയ്ക്കും മറ്റുള്ളവര്‍ക്കുമൊപ്പം മഞ്ഞ നിറത്തിലുള്ള ടീഷര്‍ട്ടും കൂളിംഗ്ലാസും ജീന്‍സും ധരിച്ച് ക്ലീന്‍ ഷേവായി നില്‍ക്കുന്ന വിജയരാഘവനെ കണ്ടാല്‍ കുട്ടന്റെ അച്ഛനല്ല, കുട്ടനാണെന്നേ പറയൂ എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ‘ദാ ആ മഞ്ഞ ടി ഷര്‍ട്ട് ഇട്ടു നിക്കുന്ന ഫ്രീക്കനെ പിടികിട്ടിയോ!!’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിജരാഘവന്‍ ചേട്ടന്‍ എന്നറിയപ്പെടുന്ന കുട്ടേട്ടനാണത് എന്നും പോസ്റ്റില്‍ പറയുന്നു.
കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രദേഴ്‌സ് ഡേ’. ഈ ചിത്രത്തിലൂടെ തമിഴ് നടന്‍ പ്രസന്നയും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് പ്രസന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, മഡോൺ സെബാസ്റ്റ്യൻ എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്നു.
ചിത്രത്തില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് കഥാപാത്രത്തിന്റെ പേര്. നാല് നായികമാര്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമാണെന്നും സംവിധായകന്‍ പറയുന്നു.
ഓണം റിലീസ് ആയാകും ബ്രദേഴ്‌സ് ഡേ തിയേറ്ററുകളില്‍ എത്തുക. ആദ്യ രണ്ട് പോസ്റ്ററുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ പൃഥ്വിരാജ് തന്നെയായിരുന്നു നേരത്തേ പ്രഖ്യാപനം നടത്തിയത്.
‘രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതേ നമ്മുടെ സ്വന്തം കലാഭവന്‍ ഷാജോണ്‍) എന്റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു ബൗണ്ട് സ്‌ക്രിപ്റ്റ് (പൂര്‍ണ്ണമായ തിരക്കഥ) കൊണ്ട് വന്നു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാല്‍ തിരക്കഥ എഴുതപ്പെട്ട രീതിയില്‍, അതിന്റെ ഡീറ്റൈലിങ് എന്നിവയില്‍ നിന്ന് തന്നെ എനിക്ക് വ്യക്തമായി, ഇത് സംവിധാനം ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദേഴ്‌സ് ഡേ!”, പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.