Latest News

ഇത്തവണത്തെ ബജറ്റ് പൗരസൗഹൃദപരവും ഭാവിയേക്കുറിച്ച് കരുതലുള്ളതുമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധന മന്ത്രി നിര്‍മ്മല സീതാരാമനെ അദ്ദേഹം അഭിനന്ദിച്ചു. 21 നൂറ്റാണ്ടില്‍ ഇന്ത്യയുടെ വികസന വളര്‍ച്ച കുറിക്കുന്ന ബജറ്റാണിത് എന്ന് മോദി അഭിപ്രായപ്പെട്ടു. ഈ ബജറ്റ് രാജ്യത്തെ സമ്പല്‍സമൃദ്ധിയിലേയ്ക്ക് നയിക്കും. ഇത് പാവപ്പെട്ടവര്‍ക്ക് കരുത്ത് പകരും. യുവാക്കള്‍ക്ക് നല്ല ഭാവിയുണ്ടാക്കും – മോദി ലോക്‌സഭയില്‍ അവകാശപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷം അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത് എന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.

രാജ്യത്തിന്റെ ആദ്യ വനിത ധന മന്ത്രി നിര്‍മ്മല സീതാരാമനെ ഞാന്‍ അഭിനന്ദിക്കുന്നു എന്നാണ് മോദി പറഞ്ഞത്. മുഴുവന്‍ സമയത്തേയ്ക്ക് ആയിരുന്നില്ലെങ്കിലും ഇന്ത്യയുടെ ആദ്യ വനിത ധന മന്ത്രി ഇന്ദിര ഗാന്ധിയാണ്. അതേസമയം ഈ ബജറ്റ് രാജ്യത്തെ സംരംഭങ്ങളെ ശക്തിപ്പെടുത്തുമെന്നും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും മോദി അവകാശപ്പെട്ടു. നികുതി ഘടനയെ ലഘൂകരിക്കുന്നതും അടിസ്ഥാന സൗകര്യവികസങ്ങള്‍ ആധുനീകരിക്കുന്നതുമാണ് ബജറ്റ് എന്ന് മോദി അഭിപ്രായപ്പെട്ടു.

ഗതാഗത മേഖലയില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ടാണ് പദ്ധതികള്‍. ഗ്രാമീണ മേഖലയില്‍ ഊന്നല്‍ നല്‍കിയുള്ള പദ്ധതികളും. 2022ഓടെ മുഴുവന്‍ ആളുകള്‍ക്കും വീടു നിര്‍മ്മിച്ചു നല്‍കും.

മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.95 കോടി പുതിയ വീടുകള്‍

എഫ്ഡിഐ പരിധി ഉയര്‍ത്തും.

എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി. അഞ്ച് വര്‍ഷത്തിനുള്ള എല്ല വീടുകളിലും കുടിവെള്ളം ഉറപ്പാക്കും

വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കും

ബഹിരാകാശ മേഖലയില്‍ കമ്പനി

2025നകം 1.25 ലക്ഷം ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും

മത്സ്യമേഖലയില്‍ ആധുനീകരണം

ഗവേഷണത്തിന് ഊന്നിയുള്ള വിദ്യാഭ്യാസ പരിഷ്‌കരണം

വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പദ്ധതി, സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി

വൈദ്യുത ഉന്നമനത്തിന് പുതിയ പദ്ധതി, എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ ഗ്രിഡ് സംവിധാനം

ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍

ഉജ്വല്‍ പദ്ധതി കൂടുതല്‍ ആളുകളിലേക്കെത്തിക്കും

ഏഴ് കോടി എല്‍പിജി കണക്ഷന്‍ കൂടി നല്‍കും

ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കും

ജലസ്രോതസ്സുകളുടെ പരിപാലനത്തിന് ജല്‍ജീവന്‍ മിഷന്‍ പദ്ധതി

സോഷ്യല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്

സ്വച്ഛ് ഭാരത് പദ്ധതി വിപുലീകരിക്കും

സാഗര്‍മാല, ഉഡാന്‍, ഭാരത് മാല എന്നീ പദ്ധതികള്‍ വിപലീകരിക്കും

ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഗാന്ധിപിഡീയ പദ്ധതി

സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ പദ്ധതികള്‍, സ്ത്രീ പങ്കാളിത്തം കൂട്ടും. സ്ത്രീകള്‍ക്ക് നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം

സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്ക് പ്രത്യേക പരിഗണന

എന്നാൽ ബജറ്റ് പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് മാത്രമാണ് എന്ന് കോണ്‍ഗ്രസ്. ബജറ്റിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരി. പുതിയ ഇന്ത്യയെക്കുറിച്ച് പറയുന്ന ബിജെപിയുടെ ബജറ്റില്‍ പഴയ വാഗ്ദാനങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് അധീര്‍ രഞ്ജന്‍ പരിഹസിച്ചു.

ഇന്ത്യയെ ഒരു സമ്പന്ന രാജ്യമായി ചിത്രീകരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം തകര്‍ന്ന സമ്പദ് വ്യവസ്ഥയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് യാതൊരു പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നില്ല. കാര്‍ഷിക, തൊഴില്‍ മേഖലകളുടെ ഉന്നമനത്തിനായി യാതൊരു പദ്ധതിയുമില്ല. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജേവാലയും ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. സാമ്പത്തിക വളര്‍ച്ചയ്‌ക്കോ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ യാതൊരു പദ്ധതിയുമില്ല. ഗ്രാമീണ വികസനത്തിനായി പദ്ധതികളില്ല. വെറും വാക്കുകള്‍ കൊണ്ടുള്ള കളി മാത്രം – സൂര്‍ജേവാല പറഞ്ഞു.

മനുഷ്യരിലെ എച്ച്.ഐ.വി അണുബാധയ്ക്കുള്ള പരിഹാരം കണ്ടെത്തുന്നത്തിനുള്ള ശ്രമങ്ങളിലെ പ്രധാന മുന്നേറ്റമായി എലികളില്‍ നിന്നും എച്ച്.ഐ.വി ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞതായി ഗവേഷകര്‍. ഇതാദ്യമായാണ് എയ്ഡ്‌സ് ഉണ്ടാക്കുന്ന വൈറസിനെ ജീവനുള്ള മൃഗങ്ങളുടെ ജീനോമുകളില്‍ നിന്ന് പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് ഈ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

‘രോഗബാധയുള്ള മൃഗങ്ങളില്‍ എച്ച്.ഐ.വി റെപ്ലിക്കേഷന്‍, ജീന്‍ എഡിറ്റിംഗ് തെറാപ്പി എന്നിവ തുടര്‍ച്ചയായി നല്‍കുമ്പോള്‍, കോശങ്ങളില്‍ നിന്നും രോഗബാധയുള്ള മൃഗങ്ങളുടെ അവയവങ്ങളില്‍ നിന്നും എച്ച്.ഐ.വി ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നു’- ഫിലാഡല്‍ഫിയയിലെ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ന്യൂറോ സയന്‍സ് ചെയര്‍യുമായ കമല്‍ ഖലീലി പറഞ്ഞു. നെബ്രാസ്‌ക യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരുമായി സഹകരിച്ചാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവില്‍ എച്ച്.ഐ.വി ചികിത്സയായി ‘ആന്റി റിട്രോവൈറല്‍ തെറാപ്പി’ (എ.ആര്‍.ടി) യാണ് ഉപയോഗിക്കുന്നത്. ഇത് എച്ച്.ഐ.വി കൂടുതല്‍ പടര്‍ന്നുപിടിക്കുന്നതിനെയാണ് തടയുന്നത്. ശരീരത്തില്‍ നിന്ന് വൈറസിനെ ഇല്ലാതാക്കുന്നില്ല. എ.ആര്‍.ടി എച്ച്.ഐ.വി-ക്കൊരു പരിപൂര്‍ണ്ണ പരിഹാരമല്ല. മറിച്ച്, ഒരു ആജീവനാന്ത ചികിത്സയാണ്.

ഈ പഠനത്തില്‍, എച്ച്.ഐ.വി ഡി.എന്‍.എ-യുടെ വലിയ ശകലങ്ങള്‍ രോഗബാധയുള്ള കോശങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഗവേഷകര്‍ CRISPR-Cas9 എന്ന ജീന്‍ എഡിറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചത്. ‘ലോംഗ്-ആക്ടിംഗ് സ്ലോ-എഫക്റ്റീവ് റിലീസ്’ എന്ന പുതിയ മരുന്നും നല്‍കി. ഈ തെറാപ്പിയില്‍, എച്ച് ഐ വി പ്രവര്‍ത്തനരഹിതമായി കിടക്കാന്‍ ടിഷ്യൂകളിലേക്ക് സഞ്ചരിക്കുന്ന നാനോക്രിസ്റ്റലുകളില്‍ ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ പ്രവേശിക്കും. അത് എച്ച്.ഐ.വി-യെ പ്രവര്‍ത്തന രഹിതമാക്കും. എച്ച്.ഐ.വി ബാധിതരായ എലികളെ ആദ്യം ലേസര്‍ ആര്‍ട്ട് ഉപയോഗിച്ചും പിന്നീട് ജീന്‍ എഡിറ്റിംഗ് ഉപയോഗിച്ചും ചികിത്സിച്ചു. ഈ സമീപനമാണ് മൂന്നിലൊന്ന് എലികളില്‍നിന്നും എച്ച്.ഐ.വി ഡിഎന്‍എയെ ഒഴിവാക്കിയത്പ്ര

ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കരാറിന് തുടക്കം കുറിച്ച് ഇന്ത്യ. 114 യുദ്ധ വിമാനങ്ങള്‍ വാങ്ങാനായി 1500 കോടി ഡോളറിന്‍റെ(1.1 ലക്ഷം കോടി രൂപ) ഇടപാടിനാണ് രാജ്യം തയ്യാറെടുക്കുന്നത്. നടപടി ക്രമങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലോകത്ത് ആദ്യമായാണ് ഇത്രയും തുകയുടെ യുദ്ധവിമാന കരാര്‍ നടക്കുന്നത്. കരാര്‍ ലഭിക്കുന്നതിനായി ബോയിംഗ്, ലോക്ക് ഹീഡ് മാര്‍ട്ടിന്‍, സാബ് എ ബി തുടങ്ങിയ വമ്പന്‍ യുദ്ധവിമാന നിര്‍മാണ കമ്പനികള്‍ രംഗത്തുണ്ട്.

കമ്പനികളെ വിലയിരുത്തല്‍ തുടരുകയാണെന്നും ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ പഠിച്ച് കൃത്യമായ തീരുമാനമെടുക്കുമെന്നും വ്യോമയാന സഹമന്ത്രി ശ്രീപദ് നായിക് പാര്‍ലമെന്‍റില്‍ അറിയിച്ചു. നേരത്തെ നാവിക സേനയെ ശക്തിപ്പെടുത്താനായി യുദ്ധക്കപ്പലുകളും മറ്റ് ഉപകരണങ്ങളും വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കൂറ്റന്‍ കരാറിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രം, ഇന്തോ-പസിഫിക് മേഖലകളില്‍ ചൈനീസ് സാന്നിധ്യം പിടിമുറുക്കുന്നതിന്‍റെ ഭാഗമായാണ് നാവിക സേനയും ആയുധങ്ങള്‍ വാങ്ങുന്നത്.

നടി വനിത വിജയകുമാർ തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജമാണെന്ന് വനിതയുടെ അഭിഭാഷകൻ. വനിതയുടെ മുൻ ഭര്‍ത്താവ് ആനന്ദരാജ് ആണ് തെലങ്കാന പൊലീസില്‍ പരാതി നൽകിയത്. പിതാവിനൊപ്പം ജീവിക്കേണ്ടെന്ന് കുട്ടി പറഞ്ഞതിനാലാണ് ചെന്നൈയിൽ താമസിപ്പിച്ചിരിക്കുന്നതെന്ന് വനിതയുടെ അഭിഭാഷകൻ പറയുന്നു.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടിരുന്ന വനിതയെ കഴിഞ്ഞ ദിവസം തെലങ്കാന പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവിപി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്.

തമിഴ്നടൻ ആനന്ദ്കുമാർ ആണ് വനിതയുടെ ഭർത്താവ്. ‘ആനന്ദരാജിന്റെ സുഹൃത്തുക്കൾ മദ്യപിച്ച് വീട്ടില്‍ വരികയും തന്നോട് മോശമായി പെരുമാറുകയും ചെയ്തു. വീട്ടിൽ സ്ഥിരമായി വരുന്ന ഒരു സ്ത്രീ കിടപ്പുമുറിയിൽ വെച്ച് ഉപദ്രവിച്ചു. പുറത്തുപറയാൻ കഴിയാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നത്”- വനിതയുടെ മകൾ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ.

കുട്ടിക്ക് ചെന്നൈയിൽ അമ്മയോടൊപ്പം താമസിക്കാനാണ് താത്പര്യം. വനിത മകളെ തട്ടിക്കൊണ്ടുവന്നതല്ലെന്നും പൊലീസിന് കാര്യങ്ങൾ വ്യക്തമായെന്നും അഭിഭാഷകൻ പറഞ്ഞു.

2007ലാണ് ആനന്ദരാജും വനിതയും വിവാഹിതരാകുന്നത്. 2010ൽ ഇവർ വേര്‍പിരിയുകയും ചെയ്തു. തെലങ്കാന പൊലീസിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആനന്ദരാജ് പരാതി നല്‍കിയത്. തന്റെ പക്കൽ നിന്ന് മകളെ വനിത ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് തിരച്ചയച്ചില്ലെന്നും ആനന്ദരാജ് ആരോപിച്ചു.

ലോകകപ്പില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. സെമി സാധ്യത ഉറപ്പിച്ച ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ച് പരമാവധി പോയിന്‍റ് നേടാനാകും ശ്രമിക്കുക. സെമിക്ക് മുന്നോടിയായി റിസര്‍വ് ബെഞ്ചിനെ മല്‍സരിപ്പിക്കാനും ടീം മാനേജ്മെന്‍റ് ആലോചനയിലുണ്ട്. ലങ്കന്‍ പേസ് ബോളര്‍ ലസിത് മലിംഗയുടെ അവസാനമല്‍സരമാകും ഇത്. അവസാന ലീഗ് മല്‍സരത്തില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും.

സെമിയില്‍ ഏത് ടീം ആരെ നേരിടുമെന്നതിന്‍റെ ഉത്തരം ഇനിയുള്ള രണ്ട് ലീഗ് മല്‍സരങ്ങളിലാണ്. നിലവില്‍ പതിമൂന്ന് പോയിന്‍റുമായി ഓസ്ട്രേലിയക്ക് പിന്നിലാണ് ഇന്ത്യ. ലങ്കയ്ക്കെതിരെ ജയിച്ച് 15 പോയിന്‍റ് നേടുകയും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ തോല്‍ക്കുകയും ചെയ്താല്‍ പോയിന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തും. അങ്ങനെയെങ്കില്‍ ന്യൂസീലന്‍റാകും ഇന്ത്യയുടെ എതിരാളികള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസീസ് ജയിക്കുകയാണെങ്കില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനേയാകും സെമില്‍ നേരിടേണ്ടി വരിക.

ബാറ്റിങിലെ മധ്യനിരയാണ് ഇന്ത്യന്‍ടീമിന് തലവേദനയാകുന്നത്. മികച്ച തുടക്കങ്ങള്‍ ലഭിച്ചിട്ടും 350 എന്ന സ്കോറിലേക്ക് എത്താന്‍ ഇന്ത്യന്‍ ടീമിനാകുന്നില്ല. ധോണി, കാര്‍ത്തിക്, ജാദവ് എന്നിവര്‍ക്ക് സ്ലോ പിച്ചുകളില്‍ റണ്‍സ് കണ്ടെത്താനാകുന്നില്ലെന്നത് ടീമിന് നല്ല വാര്‍ത്തയല്ല. ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയയും മാത്രമാണ് മിഡില്‍ ഓര്‍ഡറില്‍ സ്ഥിരമായ പ്രകടനം കാഴ്ചവയ്ക്കുന്നത്.

ബോളിങിനെ സംബന്ധിച്ച് ഇന്ത്യന്‍ ടീമിന് ആശങ്കകള്‍ ഒന്നുമുണ്ടാകില്ല. ബാറ്റ്സ്മാന്‍മാര്‍ തിളങ്ങാ്ത്ത മല്‍സരങ്ങളില്‍ ഇന്ത്യയെ രക്ഷിച്ചത് ബോളര്‍മാരാണ്. മധ്യഓവറുകളില്‍ സ്പിന്നര്‍മാര്‍ റണ്‍സ് വിട്ടുനല്‍കുന്നതില്‍ കുറച്ച് കൂടി പിശുക്ക് കാണിക്കണം. ശ്രീലങ്കയ്ക്കെതിരെ രവീന്ദ്ര ജഡേജയെ കളിപ്പിക്കുന്നകാര്യം മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്.

മധ്യനിര ബാറ്റിങ് തന്നെയാണ് ശ്രീലങ്കയുടെയും പ്രശ്നം. ഓപ്പണര്‍മാരും മൂന്നാമനായി അവിഷ്ക ഫെര്‍ണാണ്ടോയും മികച്ച ഫോമിലാണ് എന്നാല്‍ അതിന് ശേഷം മറ്റാരും ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല. ബോളര്‍മാരില്‍ മലിംഗയെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റുള്ളവര്‍ ശരാശരിയിലും താഴെയാണ്. 2017 ചാംപ്യന്‍സ് ട്രോഫി ആവര്‍ത്തിക്കാനാകും ശ്രീലങ്കയുെട ശ്രമം. അവസാന ലോകകപ്പ് മല്‍സരവും ഒരു പക്ഷെ അവസാന രാജ്യാന്തര മല്‍സരവും ആകാന്‍ സാധ്യതയുള്ളതിനാല്‍ ലസിത് മലിംഗയും മികച്ച പ്രകടനത്തോടെ കരിയര്‍ അവസാനിപ്പിക്കാനുള്ള സാധ്യതയേറെയാണ്.

മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിയില്‍ ഉറച്ച് സുപ്രീംകോടതി. ഉത്തരവിനെതിരെ ഫ്ലാറ്റുടമകള്‍ നല്‍കിയ ഹര്‍ജി തള്ളി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ജസ്റ്റിസ് അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു. തന്‍റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയത് കോടതിയെ കബളിപ്പിക്കാനാണ്. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ആസൂത്രിതമായ ശ്രമമാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.

തീരദേശപരിപാലന നിയമം ലംഘിച്ച് കൊച്ചിയിലെ മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ മുപ്പത് ദിവസത്തിനകം പൊളിച്ച് നീക്കണമെന്ന് നേരത്തെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് വിധിച്ചിരുന്നു. വിധിയില്‍ ഇളവ് തേടി ഫ്ലാറ്റ് ഉടമകള്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിനെ സമീപിച്ചു. വിധി പറഞ്ഞ ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യാനും ആറാഴ്ചത്തേക്ക് കെട്ടിടം പൊളിക്കുന്നതിന് നിര്‍ത്തിവെക്കാനും അവധിക്കാല ബെഞ്ച് ഉത്തരവിട്ടു.

ഇതനുസരിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് മുമ്പാകെ ഇന്ന് ഹര്‍ജികളെത്തിയത്. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച അവധിക്കാല ബെഞ്ചിന്‍റെ നടപടിയെ ജസ്റ്റിസ് അരുണ്‍ മിശ്ര ചോദ്യം ചെയ്തു. തന്‍റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങുന്നതെങ്ങനെയെന്ന ചോദിച്ച ജസ്റ്റിസ് മിശ്ര ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരോട് പൊട്ടിത്തെറിച്ചു.

ഒന്നിലധികം തവണ പരിഗണിക്കാന്‍ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുൻപാകെ ഉന്നയിച്ചത് കോടതിയെ കബളിപ്പിക്കാനാണ്. പണം മാത്രം ലക്ഷ്യമിട്ട് ധാര്‍മികതയ്ക്ക് നിരക്കാത്ത നടപടിയാണ് അഭിഭാഷകരുടേതെന്നും കൊല്‍ക്കത്തക്കാരനായ മുതിര്‍ന്ന അഭിഭാഷകന്‍ ദേബള്‍ ബാനര്‍ജിയെ കൊണ്ടുവന്നത് തന്നെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. തുടര്‍ന്ന് എല്ലാ റിട്ട് ഹര്‍ജികളും തള്ളി, ഫ്ളാറ്റ് പൊളിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കോടതി വ്യക്തമാക്കി.

തമിഴ്നാടു തൂത്തുക്കുടിയിൽ ദുരഭിമാനക്കൊല. പ്രണയിച്ചു വിവാഹം കഴിച്ച വ്യത്യസ്ത ജാതിയിൽപെട്ട ദമ്പതികളെ ഒരു സംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു. കേസുമായി ബന്ധപെട്ട് പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റിലായി.

തൂത്തുകുടി വിലാത്തിക്കുളം പെരിയനഗര്‍ സ്വദേശി സോലൈരാജ് ഭാര്യ ജ്യോതി എന്നിവരാണ് കൊല്ലപെട്ടത്.ഉപ്പുപാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മില്‍ കാണുന്നതും പ്രണയിക്കുന്നതും. പട്ടികജാതി വിഭാഗത്തിലെ വ്യത്യസ്ത ജാതിയില്‍ പെട്ടവരായിതിനാല്‍ ജ്യോതിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു .മൂന്നുമാസം മുമ്പു വിവാഹിതരായി സോലൈരാജിന്റെ വീടിനു സമീപം വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഇതിനിടയ്ക്ക് ജ്യോതി ഗര്‍ഭിണിയായി. കഴിഞ്ഞ ദിവസം വൈദ്യുതിയില്ലാത്തിനാല്‍ ഇരുവരും വീടിനു പുറത്താണ് ഉറങ്ങാന്‍ കിടന്നത്.

രാവിലെ സോലൈരാജിന്റെ മാതാവ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. സംഭവുമായി ബന്ധപെട്ട് ജ്യോതിയുടെ പിതാവ് അളഗര്‍ അറസ്റ്റിലായി.ദിവസങ്ങൾക്കു മുൻപു കോയമ്പത്തൂരിൽ ജാതി മാറി വിവാഹം കഴിക്കുന്നതു തടയാൻ സഹോദരനെയും കാമുകിയെയും യുവാവു കുത്തി കൊലപ്പെടുത്തിയിരുന്നു. ജാതി മാറി വിവാഹം കഴിക്കുന്നവർക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ 24 മണിക്കൂർ ഹെൽപ്‌ലൈൻ തുടങ്ങിയിട്ടുണ്ടെങ്കിലും ദുരഭിമാനക്കൊലകള്‍ നിര്‍ബാധം തുടരുന്നുവെന്നാണു സാമൂഹിക പ്രവര്ത്തകര്‍ പറയുന്നത്.

തമിഴ്നാട്ടിലെ തീപ്പൊരി രാഷ്ട്രീയ നേതാവും മുന്‍ എം.പിയുമായ വൈക്കോയ്ക്ക് രാജ്യദ്രോഹക്കേസില്‍ ഒരുവര്‍ഷത്തെ തടവ്. തമിഴ് പുലികള്‍ക്ക് അനുകൂലമായി സംസാരിച്ചുവെന്ന പത്തുവര്‍ഷം പഴക്കമുള്ള കേസിലാണ് ശിക്ഷ. വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ വൈക്കോ നിരോധിത സംഘടനയായ എല്‍.ടി.ടിയെ ഇനിയും അനുകൂലിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
തീപ്പൊരി പ്രസംഗങ്ങള്‍ക്കൊണ്ടും നിലപാടുകൊണ്ടും വിവാദങ്ങളുടെ തോഴനാണ് വൈക്കോ. 2008 സെപ്റ്റംബറില്‍ ചെന്നൈയില്‍ വച്ചു നടന്ന പുസ്തക പ്രകാശനത്തിനിടെയാണ് കേസിനാധാരമായ പരാമര്‍ശം. നിരോധിത സംഘടനയായ എല്‍.ടി.ടിയെ പരസ്യമായി പിന്തുണച്ചെന്ന് കാണിച്ച് കരുണാനിധി സര്‍ക്കാര്‍ കേസെടുത്തു.

അടുത്ത കൊല്ലം തന്നെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വൈക്കോ ഹാജരാകത്തിനെ തുടര്‍ന്ന് നീണ്ടു.2017 പാസ്പോര്‍ട്ട് പുതുക്കുന്നതിനു തടസമുണ്ടായതോടെയാണു കീഴടങ്ങി ജാമ്യം നേടിയത്. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന എഗ്മോറിലെ പ്രത്യേക കോടതി വൈക്കോ കുറ്റം ചെയ്തതായി കണ്ടെത്തി. ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിക്കുകയും ചെയ്തു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി ഉടന്‍ തന്നെ വൈക്കോയ്ക്ക് ജാമ്യവും നല്‍കി. കോടതിക്കു പുറത്തിറങ്ങിയ വൈക്കോ കേസിനാധാരമായ നിലപാട് ആവര്‍ത്തിച്ചു

കേസ് എടുത്തത് കണുണാനിധിയുടെ കാലത്തായിരുന്നെങ്കില്‍ വിധിവരുമ്പോള്‍ മകന്‍ എം.കെ സ്റ്റാലിന് പ്രിയപെട്ടവനാണ് വൈക്കോ. ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാണ് വൈക്കോ. തടവ് ഒരു വര്‍ഷമായതിനാല്‍ സ്ഥാനാര്‍ഥിത്വത്തെ ഇന്നത്തെ കോടതി വിധി ബാധിക്കില്ല

നെടുമങ്ങാട് പതിനാറുകാരി മീരയുടെ കൊലപാതകക്കേസിൽ പിടിയിലായ അമ്മയെയും കാമുകനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അനീഷിനെക്കൊണ്ട് മകൾ മീരയെ വിവാഹം കഴിപ്പിക്കാൻ മഞ്ജുഷ ശ്രമിച്ചിരുന്നെന്നും ഇത് മീര എതിര്‍ത്തതാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് സൂചന നൽകുന്നു.

അനീഷുമായുള്ള തന്റെ അടുപ്പം തുടരാനുള്ള ലക്ഷ്യത്തോടെയാണ് ‌മഞ്ജുഷ ഈ നീക്കം നടത്തിയതെന്നാണ് സൂചന. എന്നാൽ അനീഷിന്റെ പെരുമാറ്റവും അമ്മയുമായുള്ള അടുപ്പവും എതിർത്ത മീര ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് വീട്ടിൽ വഴക്കുണ്ടായതും മീരയെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ10 ന് രാത്രി 9.30 ന് അനീഷ് വീട്ടിലെത്തി മഞ്ജുഷയുമായി മുറിയിൽ കഴിഞ്ഞത് പെൺകുട്ടി ചോദ്യം ചെയ്തു. ഇതേതുടർന്ന് കട്ടിലിൽ ഇരിക്കുകയായിരുന്ന മീരയെ ഇരുവരും ചേർന്ന് ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.

അബോധവസ്ഥയിലായി നിലത്ത് വീണ മീര മരിച്ചെന്നു കരുതി വാരാന്തയിൽ എടുത്തുകിടത്തുകയായിരുന്നു. വേ​ഗം തന്നെ അനീഷ് ബൈക്കിൽ പെട്രോൾ നിറച്ച് എത്തി. തുടർന്ന് ഇരുവരും ചേർന്ന് മീരയെ ബൈക്കിൽ നടുക്ക് ഇരുത്തി അഞ്ച് കിലോമീറ്ററോളം അകലെ കാരന്തലയിലെ അനീഷിന്റെ വീട്ടിലെത്തിച്ചു സമീപത്തെ പുരയിടത്തിൽ ഇട്ടു. ഞരക്കം കേട്ടതായി തോന്നിയപ്പോൾ അനീഷ് സിമന്റ് ഇഷ്ടികകൾ മീരയുടെ ശരീരത്തിൽ വച്ചുകെട്ടി കിണറ്റിന്റെ മൂടി നീക്കി അതിനുള്ളിൽ തള്ളുകയായിരുന്നു.

രാത്രി തന്നെ മടങ്ങി വാടക വീട്ടിലെത്തി മീരയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മീരയുടെ ഷാൾ അടക്കം എടുത്ത് നാഗർകോവിലിലേക്ക് മുങ്ങി. കൊലയ്ക്ക് ഉപയോഗിച്ച ഷാൾ നാഗർകോവിലിൽ ലോഡ്ജിന് സമീപം ഉപേക്ഷിച്ചത് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇന്നലെ തെക്കുംകര പറണ്ടോട് കുന്നിൽ വീട്ടിൽ നിന്നു മീരയുടെ ചെരിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.

പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ അധിക സെസ് ഏർപ്പെടുത്തിയതോടെ വിലക്കയറ്റം സമ്മാനിച്ച് രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. ആദായനികുതി സ്‌ലാബിൽ മാറ്റമില്ല .ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പെട്രോൾ, ഡീസൽ, സ്വർണം തുടങ്ങിയവയുടെ വില വർധനയ്ക്കും നിർദേശമുണ്ട്. അഞ്ചു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായനികുതി അടയ്‌ക്കേണ്ടതില്ല. ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുമ്പോഴും ഭവന വായ്പയിലും നികുതി ഇളവുകൾ പ്രഖ്യാപിച്ചു. നികുതി സംബന്ധിച്ച ഇടപാടുകള്‍ ഇലക്‌ട്രോണിക് രീതിയിലാക്കും. പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനാകും

2020 മാർച്ച് 31 വരെയുള്ള ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ അധികനികുതി കിഴിവാണു ധനമന്ത്രി പ്രഖ്യാപിച്ചത്. നിലവിൽ 2 ലക്ഷം ഇളവുണ്ട്യ ബജറ്റ് പ്രഖ്യാപനത്തെ തുടർന്നു ഫലത്തിൽ 3.5 ലക്ഷത്തിന്റെ ഇളവാണു ലഭിക്കുക. ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു വർഷം ഒരു കോടി രൂപയ്ക്കുമേൽ പിൻവലിച്ചാൽ 2% ടിഡിഎസ് ചുമത്തും. 2 കോടി മുതൽ 5 കോടി വരെ വരുമാനക്കാർക്ക് 3 ശതമാനവും 5 കോടിക്കു മുകളിൽ 7 ശതമാനവും സർചാർജ് ചുമത്താനും ബജറ്റ് നിർദേശിക്കുന്നു. പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ അധിക സെസ് ഏർപ്പെടുത്തി.

സ്വർണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ 10ൽ നിന്ന് 12.5 ശതമാനമാക്കിയതോടെ ഇവയ്ക്കും വില കൂടും. 25 ശതമാനം കോര്‍പ്പറേറ്റ് നികുതിയുടെ പരിധി 250 കോടിയിൽനിന്ന് 400 കോടിയാക്കി പുതുക്കി. രാജ്യത്തെ ഈ വർഷം 3 ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയർത്തുമെന്ന് ധനമന്ത്രി പറഞ്ഞു. 2014ൽ 1.85 ട്രില്യൻ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവർഷം അത് 3 ട്രില്യൻ ഡോളർ ലക്ഷ്യം കൈവരിക്കും. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് ആധാർ നൽകും. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കും. വൈദ്യുതി മേഖലയിൽ ഒരു രാജ്യം ഒരു ഗ്രിഡ് നിർദേശവും ബജറ്റിലുണ്ട്.

അടിസ്ഥാന സൗകര്യ വികസന മേഖലയിൽ 5 വർഷത്തിനുള്ളിൽ 100 ലക്ഷം കോടി രൂപ നിക്ഷേപം കൊണ്ടുവരും. രാജ്യാന്തര നിലവാരത്തിൽ 17 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും. വനിതകൾക്ക് മുദ്രാ ലോണിൽ പ്രത്യേക പരിഗണന. തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാലു കോഡുകളാക്കും. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്തും. ഗ്രാമീണ മേഖലകളില്‍ 75,000 സ്വയം തൊഴിൽ പദ്ധതി. എല്ലാ പഞ്ചായത്തുകളിലും ഇന്‍റർനെറ്റ്.

ഗ്രാമീണ റോഡുകളുടെ നിർമാണവും നവീകരണവും വിപുലപ്പെടുത്തും. 2025നകം 1.25 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമിക്കും റെയിൽവേ വികസനത്തിന് പിപിപി മോഡൽ. 2030നകം റെയിൽവേയിൽ 50 ലക്ഷം കോടി നിക്ഷേപം. ഇൻഷുറൻസ്, മാധ്യമം, വ്യോമയാന മേഖലകളിൽ വിദേശനിക്ഷേപം കൂട്ടും. ബഹിരാകാശ മേഖലയിൽ കമ്പനി വരും. ഗ്രാമീണ മേഖലയിൽ 1.95 കോടി വീടുകൾ നിർമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Copyright © . All rights reserved