കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. പൂര്‍ണമായി മറച്ച കാറിലാണ് അദ്ദേഹം എത്തിയത്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി വിപുലമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.നൂറോളം ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്
ലൈംഗിക പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനോട് ചോദിക്കാന്‍ സാധ്യതയുള്ള 10 ചോദ്യങ്ങള്‍ ലീക്ക് ആയിട്ടുണ്ടെന്ന ഫേസ്ബുക്‌പോസ്റ്റുമായി സുനിത ദേവദാസ് രംഗത്ത് എത്തിയിരിക്കുന്നത്. പരിഹാസരൂപേണയാണ് സുനിത ദേവദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ 10 ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :
ഫ്രാങ്കോ മുളക്കലിനോട് പോലീസ് ചോദിയ്ക്കാന്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ലീക്ക് ആയിട്ടുണ്ട് –
1 . പിതാവേ 10 കല്‍പ്പനകള്‍ ഏതൊക്കെയാണ്?
2 . ഏഴാമത്തെ കല്പനയെ കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്?
3. യാത്രയൊക്കെ സുഖമായിരുന്നോ?
4 . കഴിക്കാന്‍ പുട്ടും കടലയും മതിയോ?
5 . ചായയില്‍ പഞ്ചസാര ഇടണോ?
6 . “നീതിമാന്‍ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്ക്കും എന്നാണല്ലോ ബൈബിള്‍ പറയുന്നത്. ” അതൊന്നു വിശദീകരിക്കാമോ?
7 . “അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു. ” എന്നത് എങ്ങനെ നേരിടാനാണ് ഉദ്ദേശം?
8 . ഉച്ചക്ക് കഴിക്കാന്‍ ബിരിയാണി മതിയോ?
9 . ഊണ് കഴിഞ്ഞാല്‍ ഒരുറക്കം പതിവുണ്ടോ?
10 . പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല , ഇവരോട് ക്ഷമിച്ച് കൂടെ ?
ഒടുവില്‍ “ഭരണസാമര്‍ത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തില്‍ രക്ഷയുണ്ടു. ” എന്നും പറഞ്ഞു ബിഷപ്പിനെ യാത്രയാക്കി. എന്നാണ് സുനിത ദേവദാസിന്റെ ഫേസ്ബുക് പോസ്റ്റ്.
കേരളക്കരയും മാധ്യമങ്ങളും കാത്തിരിക്കുന്ന വിഷയത്തില്‍ നീതി ആര്‍ക്ക് കിട്ടും. ആദ്യ മണിക്കൂറുകളില്‍ബിഷപ്പ് പൂര്‍ണമായി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യം ചെറുതായി തുടങ്ങി സമരം തെരുവിലെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ട് ബിഷപ്പും കന്യാസ്ത്രീമാരും. സമരം കേരള ചരിത്രത്തില്‍ പുതുമയുള്ളതല്ല അറസ്റ്റും ചോദ്യം ചെയ്യലും എല്ലാം അങ്ങനെ തന്നെ. എന്നാല്‍ കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിലും കേരളത്തിന്റെ സമര ചരിത്രത്തിലും ഒരു ബിഷപ്പിനെതിരെ പീഡന പരാതി ആരോപിച്ച് കന്യാസ്ത്രീകള്‍ തെരുവില്‍ സമരത്തിനിറങ്ങുന്നത് ആദ്യ സംഭവമാണ്. അതാകട്ടെ ഇപ്പോള്‍ പുതുചരിത്രം രചിക്കുക്കയാണ്.
കന്യാസ്ത്രീകലുടെ സമരം ഇന്ന് 12-ാം ദിവസത്തില്‍ എത്തിയിരിക്കുകയാണ് ഹൈക്കോടതി വളപ്പിലെ സമരപ്പന്തലില്‍ നിരവധിപ്പേരെത്തി കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ ആദ്യം ചെറുതായി ആരംഭിച്ച സമരം ഇപ്പോള്‍ സമരം ചെയ്യുന്നവരുടെ കൈയ്യില്‍പ്പോലും നില്‍ക്കാത്ത അവസ്ഥയിലേക്ക് വളര്‍ന്നിരിക്കുകയാണ്. സമരം ചെയ്യുന്നവരുടെ ഏക ആവശ്യം ബിഷപ്പ് ഫ്രാങ്കോയെ അകത്താക്കണമെന്നതും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ഇപ്പോള്‍ കന്യാസ്ത്രീമാര്‍.
ഇന്ന് രാവിലെ സമരക്കാരുടെ നേതൃത്വത്തില്‍ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ പ്രതിഷേധ മാര്‍ച്ച്.നടത്തി. ‘സേവ് ഔര്‍ സിസ്‌റ്റേഴ്‌സ്’ എന്ന ഫോറത്തിന്റെ നേതൃത്വത്തില്‍ ഐജി ഓഫീസിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. ബിഷപ്പിന്റെ അറസ്റ്റിനായി നിലവിളിക്കുന്നവര്‍ ഒരു വശത്ത് കോടതിയില്‍ നിന്നും അനുകൂല നിലപാടുമായി ബിഷപ്പ് മറുവശത്തും പോലീസ് സമ്മര്‍ദ്ദത്തില്‍ത്തന്നെയാണ്. എന്നാല്‍ ചാടിക്കയറി അറസ്റ്റ് ചെയ്്ത് പുലിവാലുപിടിക്കാതെ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട് പോലീസ്.
പോലീസിന് പ്രതിയെ ചോദ്യം ചെയ്യുന്നതിന് ചില ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുണ്ട്. അത് സിനിമയില്‍ കാണുന്നതുപോലെ മൂന്നാംമുറയല്ല. ഇന്നലെ ബിഷപ്പ് കേരളത്തില്‍ എത്തിയപ്പോള്‍ മുതല്‍ പോലീസിന്റെ കണ്ണ് എപ്പോഴും ബിഷപ്പിന്റെ പിന്നാലെ ഉണ്ടായിരുന്നു. ബിഷപ്പ് ചോദ്യം ചെയ്യലിനായി എത്തിയത് പോലീസ് അകമ്പടിയോടെയാണ്. രാവിലെ 11 മണിയോടെ ചോദ്യം ചെയ്യലിന് എത്തിയ ബിഷപ്പ് തികച്ചും ഭാവവ്യത്യാസമില്ലാതെ തിരിച്ചുപോകാമെന്ന ആത്മവിശ്വാസത്തില്‍ത്തന്നെയാണ് എത്തിയിരിക്കുന്നത്.
എന്നാല്‍ സൈക്കോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി ഉള്ള ബിഷപ്പിനോട് പോലീസ് സൈക്കോളജിക്കല്‍ ചോദ്യങ്ങളാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ നീങ്ങുന്നത്. മോഡേണ്‍ ഇന്‍ട്രോഗേഷന്‍ റൂമില്‍ ആദ്യ ആത്മവിശ്വാസം ബിഷപ്പിന് ഇപ്പോള്‍ ലഭിക്കുന്നില്ല. ആദ്യം പോലീസ് ബിഷപ്പിന് ആത്മവിശ്വാസം നല്‍കുന്ന ചോദ്യങ്ങള്‍ ചോദിച്ചു. ബിഷപ്പിന്റെ വാദങ്ങള്‍ ചോദിച്ച് മനസ്സിലാക്കും പിന്നീടായിരിക്കും മൊഴികളിലെ വൈരുദ്ധ്യത്തിലേക്ക് കടക്കുക. ബലാത്സംഗം നടന്നിട്ടില്ല എന്ന നിലപാടാണ് ബിഷപ്പ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ തങ്ങള്‍ സൗഹൃദത്തിലായിരുന്നെന്നും ബിഷപ്പ് സമ്മതിച്ചു.
താന്‍ മൂലം സഭയെ കുഴപ്പത്തിലാക്കിയെന്ന വിഷമം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നുണ്ടായിരുന്നു. ബിഷപ്പ് പദവി ദുരുപയോഗം ചെയ്‌തോ എന്ന ചോദ്യത്തില്‍ പോലീസ് ബിഷപ്പിനെ പൂട്ടിയേക്കും. തൃപ്പൂണിത്തറയിലെ പോലീസിന്റെ ഹൈടെക്ക് സെല്‍ സിനിമാ തിയേറ്ററുകളെ വെല്ലുംവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. ചോദ്യം ചെയ്യുന്നതാകട്ടെ രണ്ട് സംഘങ്ങളായി തിരിഞ്ഞും.
മുറിയില്‍ നാലുക്യാമറകള്‍ സജ്ജമാണ്. ഓരോ ചോദ്യത്തിനുമുള്ള ബിഷപ്പിന്റെ മറുപടികളും ഭാവവ്യത്യാസങ്ങളും പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഒരു കേസില്‍ താന്‍ പ്രതിയാണെന്ന് കുറ്റക്കാരനാണെന്ന് പോലീസ് തറപ്പിച്ച് പറഞ്ഞാല്‍ കുറ്റം ചെയ്യാത്ത ഒരാള്‍ ഒരുവിധത്തിലും അതിനോട് സമ്മതിക്കുകയില്ല.
ആദ്യം പലരും ഇത്തരം നിലപാട് എടുക്കാറുണ്ടെങ്കിലും തെളിവുകള്‍ നിരത്തി ഒരേ സമയം പലര്‍ പലവിധത്തില്‍ തിരിച്ചും മറിച്ചും ചോദിക്കുമ്പോള്‍ പലര്‍ക്കും അടിപതറും. ദിലീപ് കേസില്‍ ആദ്യം തന്നെ കുറ്റം ആരോപിച്ചപ്പോള്‍ പ്രതി എതിര്‍ക്കാതിരുന്നതായിരുന്നു പോലീസിന് സംശയം ഉണര്‍ത്തിയതും അറസ്റ്റിലേക്കെത്തിയതും.
എറണാകുളത്ത് 2014 മെയ് അഞ്ചിനു നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ബിഷപ്പിന്റെ ആദ്യപീഡനം എന്നാണ് കന്യാസ്ത്രീയുടെ പരാതി. രാത്രി 10.45നു മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലേക്കു നയിച്ചു. തിരിച്ചുപോരാന്‍ തുടങ്ങിയപ്പോള്‍ ളോഹ ഇസ്തിരിയിട്ടു തരാന്‍ ബിഷപ് ആവശ്യപ്പെട്ടു.
ഇസ്തിരിയിട്ട ളോഹയുമായി തിരികെയെത്തിയപ്പോള്‍ കന്യാസ്ത്രീയെ കടന്നുപിടിക്കുകയും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു. അതേ സമയം ഇന്ന് കൊച്ചിയില്‍ നടന്ന മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. സി.ആര്‍.നീലകണ്ഠന്‍, നടന്‍ ജോയ് മാത്യു തുടങ്ങി നിരവധി പ്രമുഖര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.
ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റലാന്റ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ മുഖ്യഇടനിലക്കാരന്‍ ക്രിസ്റ്റിന്‍ മൈക്കിള്‍ ജെയിംസിനെ വിട്ട് നല്‍കാന്‍ ദുബായ് കോടതി ഉത്തരവിട്ടു. കഴിഞ്ഞവര്‍ഷമാണ് യുഎഇ മൈക്കിളിനെ അറസ്റ്റ് ചെയ്തത്. വിവിഐപി ഹെലികോപ്ടര്‍ ഇടപാടില്‍ കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതാണ് ഇയാള്‍ ചെയ്തകുറ്റം.
ഇയാളെ വിട്ടുകിട്ടുന്നതിനായുള്ള നടപടികള്‍ നടന്നുവരുന്നതിനിടെയാണ് കേസില്‍ മുന്നേറ്റമുണ്ടായത്. യുപിഎ ഭരണകാലത്തെ ഏറ്റവും വലിയ അഴിമതി ആരോപണങ്ങളില്‍ ഒന്നായ അഗസ്റ്റാ വെസ്റ്റലാന്റ് ഇടപാടില്‍ മുന്നേറ്റമുണ്ടായാല്‍ കേന്ദ്ര സര്‍ക്കാരിന് വന്‍ മുന്നേറ്റമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റുമന്ത്രിമാരും ഉപയോഗിക്കുന്നതിന് 12 അത്യാധുനീക ശേഷിയുള്ള ഹെലികോപ്ടറുകള്‍ വാങ്ങുന്നതിന് 2007ല്‍ ഒപ്പിട്ട കരാറാണ് അഗസ്റ്റാ വെസ്റ്റലാന്റ് ഇടപാട്. 3,727 കോടി രൂപയുടെ കരാറാണിത്. കരാര്‍ ലഭിക്കുന്നതിന് വേണ്ടി 375 കോടി രൂപ ഇന്ത്യന്‍ അധികൃതര്‍ക്ക് നല്‍കിയെന്ന കേസില്‍ കമ്പനിയധികൃതരെ ഇറ്റാലിയന്‍ കോടതി ശിക്ഷിച്ചിരുന്നു.
പിന്നാലെ, മുന്‍ വ്യോമസേന മേധാവി എസ്.പി. ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയതായി സിബിഐ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് 72കാരനായ ത്യാഗിയെ 2016ല്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മൈക്കിളിനെ വിട്ടുകിട്ടിയാല്‍ അത് മുന്‍ സര്‍ക്കാരിന്റെ കാലത്തുള്ള അഴിമതി കഥകളെ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ബിജെപി സര്‍ക്കാര്‍ കരുതുന്നത്.
കൊച്ചി: കന്യാസ്ത്രീ പീഡനക്കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തറയില്‍. നേരത്തെ വൈക്കം ഡി.വൈ.എസ്.പിയുടെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യുയെന്നായിരുന്നു സൂചന. എന്നാല്‍ തൃപ്പൂണിത്തറയിലെ ആധുനിക സജ്ജീകരണങ്ങളുള്ള കേന്ദ്രത്തിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന് അകത്തേക്ക് പ്രവേശനം ഉണ്ടാകില്ലെന്നാണ് സൂചന.
ഇന്നലെ ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഐ.ജി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ പങ്കെടുക്കും. വിദഗ്ദ്ധരടങ്ങിയ സംഘമാണ് ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് തന്നെ തൃപ്പൂണിത്തറയിലെ കേന്ദ്രത്തിലെത്താനാണ് ബിഷപ്പിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. തെളിവുകളെ ശക്തിപ്പെടുത്തുന്ന മൊഴി ബിഷപ്പില്‍ നിന്ന് ലഭിച്ചാല്‍ നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കാനാണ് സാധ്യത.
ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് അറസ്റ്റുണ്ടാകില്ലെന്നാണ് സൂചന. ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍, അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുമായി ബിഷപ്പിന്റെ മൊഴികള്‍ പൊരുത്തപ്പെട്ടാല്‍ ബുധനാഴ്ച അറസ്റ്റുചെയ്യാന്‍ തടസ്സമുണ്ടാകില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.
കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുന്‍കൂര്‍ ജാമ്യത്തിന് ബിഷപ്പ് ഫ്രാങ്കോ ശ്രമിക്കുന്നത്. കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവിരോധമാണെന്ന ആരോപണമായിരിക്കും ഫ്രാങ്കോ ഉന്നയിക്കുക.
ഇവര്‍ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും ഇതിനെത്തുടര്‍ന്ന് പല തവണ ഇവരെ താന്‍ ശാസിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരെയുള്ള പീഡനാരോപണം കള്ളക്കഥയാണെന്നും ഫ്രാങ്കോ ആരോപിക്കുന്നു. പരാതിയില്‍ തന്റെ അറസ്റ്റ് ഒഴിവാക്കണമെന്നായിരിക്കും ഫ്രാങ്കോ കോടതിയോട് ആവശ്യപ്പെടുക. ഇതു കൂടാതെ കന്യാസ്ത്രീക്കെതിരെ മറ്റൊരു പരാതി കൂടി നല്‍കിയേക്കുമെന്നും വിവരമുണ്ട്.
കന്യാസ്ത്രീയുടെ ആദ്യമൊഴിയില്‍ പീഡനത്തെക്കുറിച്ച് പറയുന്നില്ല. കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ ത്‌ന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫ്രാങ്കോ കോടതിയില്‍ പറയും. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കാതെ ചോദ്യം ചെയ്യലിന് ഹാജരാകരുതെന്ന് ബിഷപ്പിന് നിയമോപദേശം ലഭിച്ചുവെന്നാണ് വിവരം. നാളെ രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. അതിനുമുമ്പ് ജാമ്യ ഹര്‍ജിയില്‍ തീരുമാനമുണ്ടാകണമെന്ന് ഇന്ന് സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെടും.
മുംബൈ ആസ്ഥാനമായുള്ള ദേനാ ബാങ്ക്, ബെംഗളൂരൂ ആസ്ഥാനമായ വിജയ ബാങ്ക്, ഗുജറാത്തിലെ വഡോദര ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡ എന്നീ മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാക്കി മാറ്റാനാണ് മന്ത്രിസഭ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.
ദില്ലി:പൊതുമേഖലാ ബാങ്കുകളായ ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിപ്പിച്ച് ഒന്നാക്കാൻ ധനമന്ത്രാലയത്തിന്‍റെ നിർദ്ദേശം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുംബൈ ആസ്ഥാനമായുള്ള ദേനാ ബാങ്ക്, ബെംഗളൂരൂ ആസ്ഥാനമായ വിജയ ബാങ്ക്, ഗുജറാത്തിലെ വഡോദര ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡ എന്നീ മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാക്കി മാറ്റാനാണ് മന്ത്രിസഭ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.
ഈ മൂന്ന് ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. ബാങ്ക് ലയനം ജീവനക്കാരെ ബാധിക്കില്ലെന്ന ഉറപ്പും ധനമന്ത്രാലയം നല്‍കിയിരിക്കുകയാണ്. അതോടൊപ്പം ബാങ്കിംങ്ങ് രംഗത്തെ പരിഷ്കരണം ഫലം ചെയ്യുന്നുവെന്നും ധനമന്ത്രാലയം വ്യക്തമാക്കി. എൻഡിഎ കൊണ്ടുവന്ന നിയമഭേദഗതികൾ കിട്ടാക്കടം കുറയ്ക്കാൻ സഹായിക്കുന്നു. കിട്ടാക്കടത്തിൽ ഈ വർഷം ഉണ്ടായത് 21000 കോടിയുടെ കുറവ്. 2014 നു മുന്‍പ് ബാങ്കുകൾ കാലിയാക്കാനായിരുന്നു യുപിഎ ശ്രമമെന്നും അരുണ്‍ ജയ്റ്റ്‍ലി പറഞ്ഞു.
എസ്ബിഐയും ഐസിഐസിഐയുമാണ് ഇപ്പോൾ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 14.82 ലക്ഷം കോടിയുടെ ഇടപാടാണ് മൂന്ന് ബാങ്കുകൾക്കും ചേർന്നുള്ളത്. ഓഹരി വിപണിയിൽ ഇന്ന് വൻ ഇടിവുണ്ടായതിനു തൊട്ടു പിന്നാലെയാണ് സർക്കാരിൻറെ പ്രഖ്യാപനം. സെൻസക്സ് 505 പോയിൻറ് ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ നിരക്ക് 72.51 ആയി. ബാങ്കിംഗ് പരിഷ്ക്കാരങ്ങൾ വിപണിയിൽ പ്രതീക്ഷയുണർത്തുമെന്ന് സർക്കാർ കരുതുന്നു.
അതേസമയം പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി. കേരളത്തിൽ ലിറ്ററിന് 15 പൈസയും ഡീലലിന് ആറു പൈസയും കൂടി. ജെഡിഎസ് കോൺഗ്രസ് സഖ്യം ഭരിക്കുന്ന കർണ്ണാടകത്തിൽ ഇന്ധന വില രണ്ടു രൂപ കുറയ്ക്കാൻ തീരുമാനിച്ചു.
ഇന്ധനവില കുറക്കുന്നതിനെക്കുറിച്ച് ധനമന്ത്രാലയമാണ് തീരുമാനം പറയേണ്ടതെന്ന് ട്രാൻസ്പോർട്ട് മന്ത്രി നിതിൻ ഗഡ്കരി പ്രതികരിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസ് ധനമന്ത്രാലയത്തെ അറിയിച്ചിട്ടില്ല.
ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായിട്ട് ഫ്‌ളവേഴ്‌സ് ചാനല്‍ വിളിച്ചുവരുത്തി പറ്റിക്കുകയും അപമാനിക്കുകയും ചെയ്‌തെന്ന വെളിപ്പെടുത്തലുമായി നടി ഹണിറോസ്. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാധ്യമത്തിനും ചേര്‍ന്നതല്ലെന്നും ഹണി റോസ് പറയുന്നു.
ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലില്‍ പോയത് ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചയ്ക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു. രണ്ടു എപ്പിസോഡ് ആയി ടെലികാസ്റ്റ് ചെയ്തു. എന്നാല്‍, സിനിമയെപറ്റി ഒരു കാര്യവും എപ്പിസോഡില്‍ ഉണ്ടായില്ല. ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്, ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ലെന്ന് ഹണി പറയുന്നു
ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കൂറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത്. സത്യത്തില്‍ എനിക്കൊത്തിരി വിഷമം തോന്നിയെന്നും ഹണി റോസ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഹണി ചാനലിനെതിരെ ആഞ്ഞടിച്ചത്. മണിച്ചേട്ടന്റെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ കഴിഞ്ഞ ദിവസം പോയത്. സിനിമയെക്കുറിച്ച് പറഞ്ഞതെല്ലാം അവര്‍ എഡിറ്റ് ചെയ്ത് കളയുകയായിരുന്നുവെന്ന് ഹണി റോസ് പറയുന്നു.
ബഹ്‌റൈനിലെ ജുഫൈറിൽ സുഹൃത്തുമായുണ്ടായ വാക്കേറ്റത്തിനിടെ പ്രവാസി മലയാളി മർദ്ദനമേറ്റു മരിച്ചതായി റിപ്പോർട്ടുകൾ. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍ (49) ആണ് വാക്കേറ്റത്തിനെത്തുടർന്ന് അടിയേറ്റു മരിച്ചത്.
മൽപ്പിടുത്തത്തിനിടെ അപ്രതീക്ഷിതമായി തലയ്ക്ക് അടിയേൽക്കുകയിരുന്നു. തുടർന്ന് തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സുഭാഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
കൊച്ചി: ക്യാപ്റ്റൻ രാജുവിന്റെ വിയോഗത്തില്‍ വേദന പങ്കിട്ട് മലയാള സിനിമാ ലോകം. രാജുവിന്റെ വേർപാട് മലയാള ചലച്ചിത്രലോകത്തിന് വലിയൊരു നഷ്ടം തന്നെയാണെന്ന് മമ്മൂട്ടി പറഞ്ഞു. ‘ഇത്രയും ബഹുഭാഷ ചിത്രങ്ങളിൽ അഭിനയിച്ച നടൻ മലയാളസിനിമയിൽ ഉണ്ടോ എന്നറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ രൂപഭംഗിയും അഭിനയചാതുര്യവുമാണ് മറ്റുഭാഷകളിലും സ്വീകാര്യനാക്കി മാറ്റിയതെന്നും മമ്മൂട്ടി അനുസ്മരിച്ചു.
എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന പ്രിയപ്പെട്ട നടനായിരുന്നു രാജുവേട്ടനെന്ന് മോഹൻലാൽ പറഞ്ഞു. “ലാലൂ…. രാജുച്ചായനാ’…. പ്രിയപ്പെട്ട രാജുവേട്ടന്റെ ഈ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു മോഹൻലാൽ പ്രതികരിച്ചത്.
ഒരു മനുഷ്യസ്നേഹിയെയും നല്ല നടനെയുമാണ് ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായതെന്നായിരുന്നു ഇന്നസെന്റ് എംപിയുടെ പ്രതികരണം. അടുക്കും ചിട്ടയുമുള്ള സിനിമാ നടനാണ് അദേഹം. ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുംഖത്തില്‍ പങ്കുചേരുന്നതായും ഇന്നസെന്റ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ വസതിയില്‍ വച്ചാണ് ക്യാപ്റ്റന്‍ രാജു അന്തരിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്നു. വിവിധ ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ വേഷമിട്ട അദ്ദേഹം രണ്ട് സിനിമകളും സംവിധാനം ചെയ്തു.
ന്യൂഡൽഹി: മലയാളി താരം ജിൻസണ് ജോണ്സന് അർജുന അവാർഡ്. കഴിഞ്ഞ മാസം നടന്ന ഏഷ്യൻ ഗെയിംസിൽ 1,500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയതിനു പിന്നാലെയാണ് ജിൻസനെ തേടി അർജുന അവാർഡ് എത്തിയത്.
കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസണ്. അർജുന അവർഡ് സംബന്ധിച്ച ശിപാർശ സമിതി കേന്ദ്രകായിക മന്ത്രാലയത്തിന് കൈമാറി. കേന്ദ്രകായിക മന്ത്രാലയം കൂടി ശിപാർശ അംഗീകരിക്കേണ്ടതുണ്ട്.
മലയാളി താരം പി.യു. ചിത്രയുടെ പേരും നേരത്തെ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല.