ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എയുടെ മകള്‍ ദുരഭിമാനക്കൊല ഭയന്ന് പോലീസിൽ പരാതി നല്കി. ബറേലി എം.എല്‍.എ രാജ്കുമാര് മിശ്രയുടെ മകള്‍ സാക്ഷിയാണ് പരാതിക്കാരി. ദലിത് യുവാവിനെ വിവാഹം കഴിച്ചെന്ന കാരണത്താല്‍ അച്ഛനും പാര്‍ട്ടി പ്രവര്‍ത്തകരും ഭര്‍ത്താവിനെയും കുടുംബത്തെയും വധിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. വധഭീഷണി തുറന്നുപറയുന്ന സാക്ഷിയുടെയും അജിതേഷ് കുമാറിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ രാജ്കുമാര് മിശ്ര തയാറായിട്ടില്ല.
വിഡിയോയിലെ പെൺകുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ:
എനിക്ക് പിന്നാലെ ഗുണ്ടകളെ അയക്കല്ലേ, ഞങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കുക. ഞാന്‍ ശരിക്കും വിവാഹിതയായി, സിന്ദൂരപ്പൊട്ട് ഭംഗിക്കായി തൊട്ടതല്ല. ഒളിവിടങ്ങള്‍ മാറിമാറി നടന്ന് ഞാന്‍ ക്ഷീണിതയാണ്. അഭിയെയും ബന്ധുക്കളെയും ഉപദ്രവിക്കുന്നത് നിര്‍ത്തുക.
കുമ്പളത്ത് ഒരാഴ്ച മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയെന്ന വൈകിയെത്തിയ വാർത്തയുടെ ഞെട്ടലിലായിരുന്നു നെട്ടൂർ. വിവരമറിഞ്ഞു നെട്ടൂരും കുമ്പളത്തുമുള്ളവർ സംഭവ സ്ഥലത്തേക്ക് ഒഴുകിയെങ്കിലും ആർക്കും മൃതദേഹം കിടക്കുന്ന സ്ഥലത്തേക്കു പോകാനായില്ല. വാഹനം പോകാൻ പറ്റാത്ത സ്ഥലമായതിനാൽ പലരും ഒരു കിലോമീറ്ററോളം നടന്നെങ്കിലും 150 മീറ്റർ അടുത്തെത്താനേ കഴിഞ്ഞുള്ളു.
കുറച്ചു ദിവസമായി ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിലും മാലിന്യം തള്ളുന്നതിന്റേതാണെന്നു കരുതിയതായി പരിസരത്തുള്ളവർ പറഞ്ഞു.റെയിൽവേ ട്രാക്ക് ബലപ്പെടുത്താൻ പൂഴിമണൽ അടിച്ചിട്ടുള്ളതു കൊണ്ടാണ് കൃത്യം നടന്നതിന്റെ 150 മീറ്റർ അടുത്തെങ്കിലും എത്താൻ കഴിയുന്നത്. റെയിൽവേ പാളത്തിനു പടിഞ്ഞാറുവശം ഭൂമാഫിയ നികത്തിയിട്ട ഏക്കർ കണക്കിനു സ്ഥലമാണു ചതുപ്പും കണ്ടലും നിറഞ്ഞു കിടക്കുന്നത്.
ആൾപ്പൊക്കത്തിലാണ് പുല്ല് വളർന്നിട്ടുള്ളത്. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായ ഇവിടെ പകൽപോലും കടക്കാൻ ആളുകൾക്കു പേടിയാണ്. ഇതു തരമാക്കിയാണ് ലഹരിമാഫിയ ഇവിടം താവളമാക്കിയത്. ഒരാളെ കൊന്നിട്ടാൽ പോലും തിരിച്ചറിയാത്ത വിധം കാടുംപടർപ്പുമാണിവിടെ. കൃത്യം നടത്തിയെന്നു സമ്മതിച്ചയാളുമായി നാലരയ്ക്കു തന്നെ സ്ഥലത്ത് എത്തിയെങ്കിലും കൂടുതൽ അടുത്തേയ്ക്കു പോകാനായില്ലെന്ന് പൊലീസ് പറയുന്നു.
അത്രയ്ക്കും ദുർഗന്ധമായിരുന്നു. കൊലപാതകം സ്ഥിരീകരിച്ചതോടെ 150 മീറ്റർ ചുറ്റളവിൽ റിബൺ കെട്ടി പൊലീസ് സ്ഥലം ബന്തവസാക്കി. രാത്രിയിലും കാവലുണ്ട്. മൃതദേഹം കിടക്കുന്ന സ്ഥലത്തേക്കു വഴിയൊരുക്കാൻ സ്ഥലമുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ തന്നെ ഫോറൻസിക് വിദഗ്ധർ എത്തും.
അന്വേഷണം ലഹരിമാഫിയയിലേക്കാണു നീളുന്നത്. പിടിയിലായവരിൽ ഒരാൾ നെട്ടൂരുള്ള ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാൾ കല്ലുകൊണ്ടും തലയ്ക്കടിച്ചു. 2നു രാത്രി 10ന് വീട്ടിൽ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തതായാണു മൊഴി. കൃത്യം നടത്തിയെന്നു കരുതുന്നവരില്‍ ഒരാളുടെ സഹോദരന് അര്‍ജുനുമൊത്തു പോകുമ്ബോള്‍ കളമശേരിയില്‍ വച്ച് ഒരു വര്‍ഷം മുന്‍പ് ബൈക്കപകടത്തില്‍ മരിച്ചിരുന്നു. ഇത് അപകടമരണം അല്ലെന്നും അര്‍ജുനെയും ഇതേ രീതിയില്‍ വധിക്കുമെന്നും ഇയാള്‍ പറഞ്ഞതായി അര്‍ജുന്റെ ബന്ധുക്കള്‍ പറയുന്നു. അര്‍ജുനുമായി അടുത്ത കാലത്ത് സൗഹൃദത്തിലായ ഇയാള്‍ 2നു രാത്രി മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ അര്‍ജുനെ വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നത്രേ. നെട്ടൂരില്‍ എത്തിച്ച ശേഷം മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തുകയായിരുന്നെന്നാണു സൂചന.അന്വേഷണം നടക്കുന്നതിനാൽ പൊലീസ് കൂടുതൽ വിവരം പുറത്തു വിട്ടില്ല.
മലപ്പുറം: ഓരോദിവസവും റോഡപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. നിരവധി നിരപരാധികള്‍ അംഗഭംഗത്തിനും ഇരയാകുന്നു. അപ്പോഴും നമ്മുടെ ഡ്രൈവര്‍മാരുടെ താന്‍പോരിമയ്ക്കും അശ്രദ്ധയ്ക്കും അക്ഷമയ്ക്കുമൊന്നും ഒരു കുറവുമില്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ.
മലപ്പുറം ഇടപ്പാളിൽ ചങ്ങരംകുളത്ത് അടുത്തിടെ ഉണ്ടായ ഒരപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം മാർസ് തിയേറ്ററിനു സമീപമായിരുന്നു അപകടം. യൂടേൺ എടുക്കാൻ ശ്രമിച്ച കാറുകാരന് അപകടത്തിലാക്കിയത് നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവനാണ്.
യൂടേണ്‍ എടുത്ത കാറുകാരനെ രക്ഷിക്കാനുള്ള ബസ് ഡ്രൈവറുടെ ശ്രമത്തിനിടെ ബസ് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഇലക്ട്രിക് പോസ്റ്റും ബൈക്കും തകര്‍ത്താണ് നിന്നത്. ബസിനടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്
യൂടേൺ എടുക്കുമ്പോൾ റോഡിൽ മറ്റുവാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്തണം എന്ന ഡ്രൈവിങ്ങിന്റെ പ്രാഥമികപാഠം പോലും മറന്നാണ് കാര്‍ ഡ്രൈവര്‍ പെരുമാറുന്നതെന്നും കാര്‍ ഡ്രൈവറുടെ അക്ഷമ തന്നെയാണ് അപകടത്തിന്റെ മുഖ്യ കാരണമെന്നും വീഡിയോയില്‍ നിന്നും വ്യക്തമാണ്.
ന്യൂഡൽഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പോക്സോ നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കുറ്റക്കാർക്ക് വധശിക്ഷയടക്കം നൽകാനുള്ള ബില്ലിനാണ് അംഗീകാരം നൽകിയത്. കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കും ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. ബില്‍ ഉടന്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും. 2012ലെ പോക്സോ നിയമത്തിലെ വകുപ്പുകളിൽ ഭേദഗതി വരുത്തി പരമാവധി വധശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്രമന്ത്രി സഭ അംഗീകരിച്ച ബിൽ
പോർട്ട് മോർസ്ബി: പാപ്പുവ ന്യൂഗിനിയിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഗർഭിണികൾ അടക്കം 24 പേർ കൊല്ലപ്പെട്ടു. ഹെലാ പ്രവിശ്യയിലെ ഗ്രാമങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നു പ്രവിശ്യ അഡ്മിനിസ്ട്രേറ്റർ വില്യം ബാൻഡോ അറിയിച്ചു. ഹാഗുയി, ഒകീരു, ലിവി ഗോത്രവിഭാഗങ്ങളിൽപ്പെട്ടവരാണ് അക്രമത്തിന് ഉത്തരവാദികളെന്ന് പ്രധാനമന്ത്രി ജയിംസ് മരാപെ പറഞ്ഞു.
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്റെ പുരുഷന്മാരുടെ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ജോക്കോവിച്ച് ബാറ്റിസ്റ്റ അഗ്ടിനെ നേരിടും. വനിതാ സിംഗിള്‍സില്‍ ഇംഗ്ലണ്ടിന്റെ ജോഹാന്ന കോന്റയെ ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്ട്രൈക്കോവ തോല്‍പ്പിച്ചു.
വിമാനത്തിന്റെ വാതിലിനിടയിൽ കുടുങ്ങി യുവാവ് മരിച്ചു. സ്പൈസ്ജെറ്റ് ടെക്നീഷ്യൻ ആയ രോഹിത് പാണ്ഡെ(22)യാണ് മരിച്ചത്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിൽ വച്ചായിരുന്നു അപകടം. ലാന്‍ഡിങ് ഗിയർ വാതിലിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ അപ്രതീക്ഷിതമായി അപകടം ഉണ്ടാവുകയായിരുന്നു.
ക്യു–400 വിമാനത്തിന്റെ തകരാറ് പരിഹരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സ്പൈസ് ജെറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഹൈഡ്രോളിക് പ്രഷറിനെ തുടർന്ന് വാതിൽ അപ്രതീക്ഷിതമായി അടഞ്ഞതോടെ രോഹിത് കുടുങ്ങിപ്പോവുകയായിരുന്നു. രോഹിതിനെ രക്ഷിക്കുന്നതിനായി വാതിൽ വെട്ടിപ്പൊളിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ കൊൽക്കത്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് വിദഗ്ധർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്നി
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം കുമാരസ്വാമി രാജിവച്ചേക്കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം വിളിച്ചു. നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടേക്കും
കര്‍ണാടക സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവച്ചു. കെ. സുധാകര്‍, എം.ടി.ബി നാഗരാജ് എന്നിവര്‍ സ്പീക്കര്‍ക്ക് രാജിക്കാത്ത് നല്കി. ഇതോടെ രാജിവച്ച കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം പതിമൂന്നായി. ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം.എല്‍.എമാര്‍ ഗവര്‍ണറെയും സ്പീക്കറെയും കണ്ടു.
ഭരണപ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണയും നടത്തി. ബിജെപിയുടെ രാഷ്ട്രീയനീക്കത്തിനെതിരെ കോണ്‍ഗ്രസും ജെഡിഎസും ബെംഗളൂരുവില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജി നിരാകരിച്ച സ്പീക്കർക്കെതിരെ വിമത എം.എല്‍.എമാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.
അബുദാബിയിലെ അല്‍മറായ് എമിറേറ്റ്സ് കമ്പനിയിൽ ഒന്നര വര്‍ഷമായി സെയില്‍സ് അസിസ്റ്റന്റുമായിരുന്ന കണ്ണൂർ സ്വദേശിയുടെ മരണത്തിൽ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. കണ്ണൂർ ധര്‍മടം പരീക്കടവ് അലവില്‍ സ്വദേശി പക്രുപുരയില്‍ രഘുനാഥിന്റെയും പ്രതിഭയുടെയും മകനുമായ അഭിഷേക് (24)ആണ് അബുദാബിയിൽ വെച്ച് മരിച്ചത്.
ജൂണ്‍ 21ന് അവധി ദിവസം പുറത്തുപോയ അഭിഷേക് 22ന് പുലര്‍ച്ചെ മുസഫയിലെ താമസ സ്ഥലത്ത് സംസാരിക്കാന്‍ പോലും പറ്റാത്ത വിധം അവശനിലയിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രണ്ടു നേപ്പാള്‍ പൗരന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.
ലോകകപ്പ് ക്രിക്കറ്റിൽ ടീം ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോർഡ്. ഏകദിന ക്രിക്കറ്റിൽ ഒരു ടീമിന്റെ ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരും ഒരു റൺസ് മാത്രമെടുത്ത് പുറത്താകുന്നത് ഇതാദ്യമായാണ്. അഞ്ച് റൺസെടുക്കുന്നതിനിടെയാണ് മുൻനിരതാരങ്ങളായ രോഹിത് ശര്‍മ, ലോകേഷ് രാഹുൽ, വിരാട് കോലി എന്നിവർ ഒരു റൺ മാത്രമെടുത്ത് പുറത്തായത്.
നാല് പന്തിൽ നിന്ന് ഒരു റണ്ണെടുത്ത് രോഹിത് ശർമയാണ് ആദ്യം പുറത്തായത്. പിന്നാലെ ആറ് പന്തിൽ ഒരു റണ്ണെടുത്ത് കോലിയും പുറത്തായി. ഏഴ് പന്തിൽ നിന്നാണ് രാഹുൽ ഒരു റണ്ണെടുത്തത്. ന്യൂസീലൻഡ് പേസർമാരായ മാറ്റ് ഹെൻറി, ട്രെന്റ് ബോള്‍ട്ട് എന്നിവർ ചേർന്ന് ഇന്ത്യൻ മുൻനിരയെ തകർത്തുവിടുകയായിരുന്നു.
ഇന്ത്യയ്ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണു നേടിയത്. ഭേദപ്പെട്ട വിജയലക്ഷ്യമായിരുന്നിട്ടുകൂടി ഇന്ത്യൻ ബാറ്റ്സ്മാൻമാർ ന്യൂസീലൻഡ് ബോളിങ്ങിനു മുന്നിൽ തകർന്നടിയുകയായിരുന്നു. 18 റൺസിന്റെ തോല്‍വി വഴങ്ങി ഇന്ത്യ ലോകകപ്പിൽനിന്നു പുറത്താകുകയും ചെയ്തു.