Latest News

ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ പ്രിയപ്പെട്ട നടി ആരാണെന്ന് അറിയുമോ? പ്രേമത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ചുരുളന്‍ മുടിക്കാരി അനുപമ പരമേശ്വരന്‍. 1.1 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ബുംറ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്ന ഏക നടിയും അനുപമ പരമേശ്വരനാണ്.

25 പേരെയാണ് ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. അതില്‍ ഒരാളാണ് തൃശ്ശൂര്‍ സ്വദേശിയായ അനുപമ. എബി ഡിവില്ലിയേഴ്‌സ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, റോജര്‍ ഫെഡറര്‍, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, എം.എസ് ധോനി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്‌ന എന്നിവരാണ് ബുംറ ഫോളോ ചെയ്യുന്നവരുടെ പട്ടികയിലുള്ളത്.

ട്വിറ്ററില്‍ അനുപമ പരമേശ്വരന്റെ ട്വീറ്റുകളെല്ലാം ബുംറ ലൈക്ക് ചെയ്യാറുണ്ട്. ഇതുപോലെ ബുംറയുടെ ട്വീറ്റുകള്‍ അനുപമയും ലൈക്ക് ചെയ്യുന്നുണ്ട്. നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവായി അരങ്ങേറുന്ന ചിത്രത്തിന്റെ സഹ സംവിധായികയാണ് അനുപമ. പ്രേമം സൂപ്പര്‍ ഹിറ്റായ ശേഷം ടോളിവുഡ് സിനിമകളുടെ തിരക്കിലാണ് മലയാളി താരം. എന്നാൽ ആരാധകർ ഇതിനെ ഒരു പ്രണയകഥയായി ചികഞ്ഞെടുത്തിരിക്കുകയാണ്.അപ്പോള്‍ തന്നെ ചോദ്യവും ഉയരുന്നു. നിങ്ങള്‍ തമ്മിലെന്താണ്.?.

ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് അനുപമയുടെ മറുപടി.തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അനുപമ ടോളിവുഡിലെ തിരക്കേറിയ നായകിയാണിപ്പോള്‍. ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം അഹമ്മദാബാദുകാരനായ ജസ്പ്രീത് ബുംറ ലൈക്ക് ചെയ്യുന്നുണ്ട്.

റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയുളള വിജയത്തിന് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി നാളെ വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാനെത്തും. മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ നടക്കുന്ന റോഡ്്ഷോയില്‍ പങ്കെടുക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷനെത്തുന്നത്.

ഉച്ചക്ക് ഒന്നരക്ക് കരിപ്പൂരിലെത്തുന്ന രാഹുല്‍ഗാന്ധി വണ്ടൂര്‍ നിയമസഭ നിയോജക മണ്ഡലത്തിലെ കാളികാവാണ് റോഡ്ഷോക്ക് ആദ്യമെത്തുക. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാര്‍ മാര്‍ഗമാണ് യാത്ര. തുടര്‍ന്ന് നിലമ്പൂര്‍ ടൗണിലെ ചന്തക്കുന്നു മുതല്‍ ചെട്ടിയങ്ങാടി വരെ റോഡ്്ഷോ നടത്തും. പിന്നാലെ ഏറനാട് നിയമസഭ മണ്ഡലത്തിലെ എടവണ്ണയിലേക്കാണ് യാത്ര. സീതീഹാജി പാലം മുതല്‍ ജമാലങ്ങളാടി വരെ തുറന്ന വാഹനത്തിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തും.

ഏറനാട്ടിലെ തന്നെ അരീക്കോടും രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോയുണ്ട്. തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭ മണ്ഡലത്തിലെ മുക്കത്തും ഈങ്ങാപ്പുഴയിലും പരിപാടി തീരുമാനിച്ചിരുന്നെങ്കിലും എസ്.പി.ജിയുടെ നിര്‍ദേശപ്രകാരം ഞായറാഴ്ചത്തേക്ക് റോഡ്ഷോ മാറ്റാനാണ് നിര്‍ദേശം. കാലവര്‍ഷം ശക്തമാവുന്നത് പരിപാടിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് നേതൃത്വം.

ദുബായിൽ വാഹനാപകടത്തിൽ അച്ഛനും മകനുമുൾപ്പെടെ ആറു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, ജമാലുദ്ദീൻ അരക്കാവീട്ടിൽ, വാസുദേവ്, തിലകന്‍ , തലശേരി ചോനോക്കടവ് ഉമ്മര്‍ (65), മകന്‍ നബില്‍ (25) എന്നവരാണ് മരിച്ച മലയാളികൾ . അപകടത്തില്‍ പത്ത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനേഴുപേര്‍ മരിച്ചു.

ഒമാനിൽ നിന്നും ദുബായിലേക്കു വരികയായിരുന്ന യാത്രാ ബസാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഷിദിയ മെട്രോ സ്റ്റേഷനു സമീപം വൈകിട്ട് അപകടത്തിൽപെട്ടത്.

31 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ബസ് പൂർണ്ണമായും തകർന്നു. പോലീസും സിവിൽ ഡിഫൻസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ റഷീദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈദ് ആഘോഷം കഴിഞ്ഞു മടങ്ങിയവരാണ് ബസിൽ ഉണ്ടായിരുന്ന പൂരിഭാഗം പേരുമെന്നു പോലീസ് പറഞ്ഞു

രണ്ടരവയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചൂഴ്ന്നെടുത്തു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബത്തോടുള്ള വൈരാഗ്യമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം 31–നാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ മാതാപിതാക്കൾ പരാതി നൽകിയത്. ഇന്നലെ സമീപത്തുള്ള സ്ഥലത്ത്‍ വച്ച് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും കൈകള്‍ ഒടിഞ്ഞ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുട്ടിയെ ബലാൽസംഗത്തിനിരയാക്കിയിട്ടില്ല. കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണസംഘം വിശദീകരിക്കുന്നു.

കുട്ടിയുടെ കുടുംബത്തിന്റെ അയൽവാസിയായ സാഹിദ് എന്നയാളാണ് പ്രതികളിലൊരാൾ. ഇവരുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് കരുതുന്നത്.

അമേരിക്കയുമായുള്ള ആണവായുധ കരാറില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പ് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമി‌ര്‍ പുടിന്‍. 2021 ല്‍ കാലാവധി തീരുന്ന ആണവായുധ നിയന്ത്രണ കരാര്‍ പുതുക്കുന്നതില്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍ കുറ്റപ്പെടുത്തി.

ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള അധികാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 2010ലാണ് അന്നത്തെ അമേരിക്കന്‍ പ്രസി‍ഡന്റ് ബാരക് ഒബാമയും റഷ്യന്‍ പ്രസ‍ി‍ഡന്റ് ദിമിത്രി മെദ്‌വദേവും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്. സ്ട്രാറ്റജിക് ആംസ് റി‍ഡക്ഷന്‍ ട്രീറ്റി എന്ന സ്റ്റാര്‍ട്ട് കരാറിന്റെ കാലാവധി തീരാന്‍ രണ്ടുവര്‍ഷം മാത്രം ബാക്കിയുള്ളപ്പോളാണ് ഇതില്‍ നിന്ന് പിന്‍മാറേണ്ടിവരുമെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്തുവരുന്നത്. കരാര്‍ തുടരാമെന്ന് റഷ്യ പലതവണ വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തില്‍ അമേരിക്ക ഒട്ടും താല്‍പര്യം കാണിക്കുന്നില്ലെന്ന് സെന്റ്. പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവേ വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞു.

ആണവായുധ നിയന്ത്രണ വിഷയത്തിലെ അമേരിക്കയുടെ ഈ നടപടിയ്ക്ക് ലോകം വലിയ വിലകൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കി. റഷ്യ 30 ശതമാനവും അമേരിക്ക 25 ശതമാനവും ആണവായുധങ്ങള്‍ കുറയ്ക്കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. ബാലിസ്റ്റിക് മിസൈല്‍വേധ സംവിധാനം ഉപയോഗിക്കുന്നതില്‍ നിന്ന് ഇരുരാജ്യങ്ങളെയും സ്റ്റാര്‍ട്ട് കരാര്‍ വിലക്കിയിരുന്നു.

റഷ്യയുമായി 32 വര്‍ഷം പഴക്കമുള്ള മധ്യദൂര ആണവശക്തി കരാറില്‍ നിന്ന് നേരത്തെ അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയിരുന്നു. അതിനിടെ 2016ലെ അമേരിക്കന്‍ പ്രസി‍ഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണങ്ങള്‍ വീണ്ടും തള്ളിക്കളഞ്ഞ വ്ലാഡിമിര്‍ പുടിന്‍, മറ്റുരാജ്യങ്ങളുടെ തിരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നത് തങ്ങളുടെ നയമല്ലെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. ഇന്നു രാത്രി 11.45ന് കൊച്ചിയില്‍ എത്തുന്ന മോദി നാളെ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തും. ക്ഷേത്രദര്‍ശനത്തിന് ശേഷം പൊതുസമ്മേളനത്തിലും പങ്കെടുക്കും.

രാത്രി 11.45ന് കൊച്ചി നാവിക വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറങ്ങുക. കൊച്ചിയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തങ്ങും. നാളെ രാവിലെ 8.55ന് ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറങ്ങി കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തും. ഹെലികോപ്റ്റര്‍ മാര്‍ഗം ഗുരുവായൂരിലേക്ക് തിരിക്കും. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് മൈതാനത്തെ ഹെലിപാഡില്‍ ഇറങ്ങും. 10.10ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. താമര പൂവുകള്‍ കൊണ്ട് തുലാഭാരം വഴിപാട് നടത്തും.

ക്ഷേത്രദര്‍ശനത്തിനു ശേഷം പതിനൊന്നു മണിക്കാണ് പൊതുസമ്മേളനം. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്താണ് പരിപാടി. അഭിനന്ദന്‍ സഭയെന്ന് പേരിട്ട പരിപാടി സംഘടിപ്പിച്ചിരിക്കുന്ന ബി.ജെ.പിയാണ്. തിരഞ്ഞെടുപ്പില്‍ വിജയിച്ച മോദിയെ അഭിനന്ദിക്കാനാണ് ഈ സമ്മേളനം.

12.40ന് ഹെലികോപ്ടറിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.55 വരെ എയർപോർട് ലോഞ്ചിൽ വിശ്രമിക്കും. അതിന് ശേഷം ഡല്‍ഹിയ്ക്കു മടങ്ങും. രണ്ടാമതായി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപരിപാടിയാണ് ഗുരുവായൂരിലേത്.

ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഘത്തലവൻ തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുല്ല (40) അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നു സൈന്യം റിപ്പോർട്ടു ചെയ്തതോടെ, റാഷിദിനൊപ്പം ഐഎസ് കേന്ദ്രത്തിലായിരുന്ന ഭാര്യ സോണിയ എന്ന ആയിഷയ്ക്കും മകൾ സാറയ്ക്കും എന്തു സംഭവിച്ചുവെന്നതിൽ ആശങ്ക.

ഈ മേഖലയിൽ ആദ്യമായി ഐഎസിൽ ചേർന്ന അബ്ദുൽ റാഷിദിനൊപ്പം 3 വർഷം മുൻപാണ് ഭാര്യയും കുട്ടിയും വീട് വിട്ടിറങ്ങിയത്. എറണാകുളം സ്വദേശിനിയായ സോണിയ സെബാസ്റ്റ്യനെ റാഷിദ് പ്രണയിക്കുകയും പിന്നീട് മതം മാറ്റി വിവാഹം ചെയ്യുകയുമായിരുന്നു. റാഷിദ് പഠിച്ചതും വളർന്നതും ഒമാനിലാണ്. എൻജിനീയറിങ് പഠനത്തിനു കോട്ടയം പാലായിൽ എത്തിയപ്പോഴാണ് സോണിയ സെബാസ്റ്റ്യനുമായി റാഷിദ് പരിചയത്തിലാകുന്നത്.

പഠനം പൂർത്തിയാക്കിയ ശേഷം റാഷിദ് തിരികെ വിദേശത്ത് ജോലി തേടിപ്പോയി. സോണിയ ബെംഗളൂരുവിൽ എംബിഎ പഠനത്തിലുമായി. പിന്നീട് സോണിയ ഇസ്‌ലാം മതം സ്വീകരിച്ച് ആയിഷയായി. തുടർന്നു റാഷിദ് നിക്കാഹ് ചെയ്തു. ബിഹാർ സ്വദേശിനിയായ യാസ്മിൻ അഹമ്മദും റാഷിദിന്റെ ഭാര്യയാണെന്നു പറയുന്നുണ്ട്.

റാഷിദ് കൊല്ലപ്പെട്ടുവെന്ന വാർത്ത വീട്ടുകാർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഭാര്യക്കും കുട്ടിക്കും എന്തു സംഭവിച്ചുവെന്നു പറയാനും കഴിയുന്നില്ല. തൃക്കരിപ്പൂർ, പടന്ന, പാലക്കാട് എന്നിവിടങ്ങളിൽ നിന്നു റാഷിദ് ഐഎസ് കേന്ദ്രത്തിലേക്കു നയിച്ച മറ്റുള്ളവരുടെയും സ്ഥിതി വ്യത്യസ്തമല്ല. ശ്രീലങ്കയിലും യമനിലും ഒടുവിൽ അഫ്ഗാനിസ്ഥാനിലും എത്തിയവരിൽ പാലക്കാടും ഇവിടെ നിന്നുമായി 6 കുടുബങ്ങളുണ്ട്. പടന്നയിലെ ഡോക്ടർമാരായ ദമ്പതികൾ ഉൾപ്പെടെയാണിത്.

ബാലഭാസ്കറിന്റെയും മകളുടെയും ജീവൻ കവർന്ന കാറപകടത്തിൽ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണെന്ന നിഗമനത്തിലേയ്ക്ക് ക്രൈംബ്രാഞ്ച്. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ നാട്ടുകാരും കെഎസ്ആർടിസി ഡ്രൈവറും അടക്കമുള്ളവർ, കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ ആണെന്നാണു മൊഴി നൽകിയതെങ്കിലും ബാലഭാസ്കറിനെ അപ്പോൾത്തന്നെ തിരിച്ചറിയാൻ കഴിയുന്ന നന്ദു എന്ന സാക്ഷിയുടെ മൊഴി കൂടുതൽ വിശ്വസനീയമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി നൽകിയ മൊഴിയനുസരിച്ചും കാർ ഓടിച്ചിരുന്നത് അർജുനാണ്.

അർജുൻ കാറോടിച്ചുവെന്നും മുന്നിലെ ഇടത്തേ സീറ്റിൽ കുഞ്ഞിനൊപ്പം താൻ ഇരുന്നു എന്നുമാണ് ലക്ഷ്മിയുടെ മൊഴി. ബാലഭാസ്കർ പിന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് നന്ദുവിന്റെയും മൊഴി. അപകടം നടക്കുമ്പോൾ വിമാനത്താവളത്തിൽ നിന്നു ബന്ധുക്കളെ കൂട്ടി മടങ്ങുകയായിരുന്നു നന്ദു. രക്ഷാപ്രവർത്തനത്തിലും ഇയാൾ പങ്കാളിയായി. കാർ ഓടിച്ചിരുന്നതാരെന്നു വ്യക്തമാക്കുന്ന 2 നിർണായക തെളിവുകൾക്കായി കാക്കുകയാണ് അന്വേഷണസംഘം. ഒന്ന്, ബാലഭാസ്കറും കുടുംബവും അവസാന യാത്രയ്ക്കിടെ കൊല്ലത്തെ ഷോപ്പിൽ നിന്നു ജ്യൂസ് കുടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ.

എതിർവശത്തെ ഷോപ്പിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും 15 ദിവസത്തേയ്ക്കു മാത്രമേ ഇതിൽ ദൃശ്യങ്ങളുണ്ടാകൂ. ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘം ഇതു ശേഖരിച്ചിരുന്നില്ല. സിസിടിവിയുടെ ഹാർഡ് ഡിസ്കിൽ നിന്ന് പഴയ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കാറിലെ ഓരോ സീറ്റിൽ നിന്നും ശേഖരിച്ച രക്ത സാംപിളുകളുടെ പരിശോധനാ ഫലമാണ് രണ്ടാമത്തെ തെളിവ്. ഡ്രൈവിങ് സീറ്റിൽ‌ നിന്നുള്ള രക്തക്കറ ആരുടേതെന്നു കണ്ടെത്തിയാൽ കാറോടിച്ചത് ആരെന്നും വ്യക്തമാകും

കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയെന്ന് ആദ്യം അപകടസ്ഥലത്തെത്തിയ സമീപവാസി ദേവദാസൻ. സംഭവദിവസം രാവിലെ നടക്കാനിറങ്ങുമ്പോഴാണ് വാഹനമിടിക്കുന്ന ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോൾ വീട്ടിൽ നിന്ന് 10 മീറ്റർ മാത്രം അടുത്തുള്ള റോഡരികിലെ മഹാഗണി മരത്തിൽ വാഹനം ഇടിച്ചു നിൽക്കുകയായിരുന്നു. പരിസരത്ത് പുക പടർന്നു. ആദ്യം ഒന്നും കാണാനായില്ല. 10 മിനിറ്റിനുള്ളിൽ ഹൈവേ പൊലീസ് എത്തി. ഇടിയിൽ തകർന്നതിനാൽ മുന്നിലെ വാതിൽ തുറക്കാനായില്ല. വീട്ടിൽ നിന്ന് പാരയെടുത്ത് കുത്തിയാണ് പിറകിലെ വാതിൽ തുറന്നത്. ബാലഭാസ്കറിനെ പിന്നിലെ സീറ്റിലൂടെയാണ് പുറത്തെടുത്തതെന്നും ദേവദാസൻ പറഞ്ഞു.

കൂടുതൽ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. ഇതിനായി ഡിവൈ.എസ്.പി K. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം തൃശൂരിലേക്ക് പുറപ്പെട്ടു. സെപ്തംബർ 25 ന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ പൂജക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോളായിരുന്നു മരണത്തിനിടയാക്കിയ അപകടമുണ്ടായത്. അതിനാൽ ക്ഷേത്രത്തിലെത്തി പൂജാ വിവരങ്ങളും അവിടെ നടന്ന കാര്യങ്ങരും അന്വേഷിക്കും. ഇവർ താമസിച്ച ഹോട്ടലലും പരിശോധിക്കും. അപകട സമയത്ത് കൂടെയുണ്ടായിരുന്ന ഡ്രൈവർ അർജുൻ തൃശൂർ സ്വദേശിയാണ്. അർജുന്റെ മൊഴിയുമെടുക്കും. വാഹനം ഓടിച്ചത് ആരാണന്നതിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് അർജുനും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമിയും നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. നാളെ പാലക്കാട് പൂന്തോട്ടം ആയൂർവേദാശ്രമം ഉടമകളുടെ മൊഴിയുമെടുക്കും

 

ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലുള്ള സൈനിക ചിഹ്നംനീക്കം ചെയ്യാന്‍ ഐസിസി നിര്‍ദേശം, ഇന്ത്യന്‍ പാരച്യൂട്ട് റെജിമെന്‍റിന്‍റെ ചിഹ്നമായ ബലിദാന്‍ ബാഡ്ജ് പതിച്ച കീപ്പിങ് ഗ്ലൗസണിഞ്ഞാണ് ധോണി ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിറങ്ങിയത്. മുന്‍കൂര്‍ അനുവാദമില്ലാതെ സന്ദേശങ്ങള്‍ പതിച്ച വസ്ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ല നിര്‍ദേശം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിസി ഇടപെടല്‍.
ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ആദ്യമത്സരത്തില്‍ മഹേന്ദ്രസിങ് ധോണി ഇറങ്ങിയത് സൈന്യത്തിനോടുള്ള ആദരമറിയിച്ചാണ്. വിക്കറ്റിന് പിന്നില്‍ കാവല്‍ നില്‍ക്കുമ്പോള്‍ കയ്യിലണിഞ്ഞിരുന്ന കീപ്പിങ് ഗ്ലൗസില്‍ സൈനിക ചിഹ്നമുണ്ടായിരുന്നു. ഇന്ത്യന്‍ പാരച്യൂട്ട് റജിമെന്‍റിന്‍റെ ബലിദാന്‍ ബാഡ്ജായിരുന്നു ഇത്. യൂസ് വേന്ദ്ര ചാഹലിന്‍റെ ഓവറില്‍ ഫെക് ലുക് വായോയെ സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോള്‍ ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജ് വ്യക്തമായി.

കമാന്‍ഡോകള്‍ ഉപയോഗിക്കുന്ന കഠാര ചിറക് വിരിച്ച് താഴേക്ക് നില്‍ക്കുന്നത് പോലെയാണ് ഈ ചിഹ്നം. എന്നാല്‍ ഗ്ലൗസിലെ ഈ ചിഹ്നം നീക്കാന്‍ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ബിസിസിഐയ്ക്ക് നിര്‍ദേശം നല്‍കി. മുന്‍കൂര്‍ അനുവാദമില്ലാതെ സന്ദേശങ്ങള്‍ പതിച്ച വസ്ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ല നിര്‍ദേശം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിസി ഇടപെടല്‍. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് ഓസ്ട്രേലിയയ്ക്കെതിരായ മാച്ചില്‍ സൈനികത്തൊപ്പിയണി​​ഞ്ഞും ഇന്ത്യ കളിച്ചിരുന്നു. ഐസിസിയുടെ മുന്‍കൂര്‍ അനുവാദത്തോടെയായിരുന്നു ഇത് .
ഇന്ത്യന്‍ പാരച്യൂട്ട് റെജിമെന്‍റില്‍ ലെഫ്നന്‍റ് കേണലാണ് ധോണി. ഓണററി പദവിയാണിത്. ധോണി തന്‍റെ സേനാവിഭാഗത്തോടുള്ള ആദരം പ്രകടിപ്പിച്ചതാണെന്നും ട്വീറ്റുകളുണ്ട്. എന്നാല്‍ ഐസിസിയുടെ അനുവാദമില്ലാതെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിഹ്നങ്ങള്‍ പതിക്കാനാവില്ല. സേവ് ഗാസ ആന്‍റ് ഫ്രീ പാലസ്തീന്‍ എന്നെഴുതിയ റിസ്റ്റ് ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങിയ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലിയെ മുന്‍പ് ഐസിസി വിലക്കിയിരുന്നു.

അസമിലെ ജോര്‍ഹടില്‍ നിന്നും ഇന്ത്യൻ വ്യോമസേന വിമാനം എഎൻ-32 പറന്നുയരുമ്പോൾ പൈലറ്റ് ആശിഷ് തൻവറിന്റെ (29) ഭാര്യ പതിവുപോലെ ഡ്യൂട്ടിയിലായിരുന്നു. ജോർഹടിലെ വ്യോമസേനയുടെ എയർ ട്രാഫിക് കൺട്രോൾ റൂമിൽ ഡ്യൂട്ടിയിലായിരുന്ന സന്ധ്യ വൈകിയാണ് ഭർത്താവ് സഞ്ചരിച്ചിരുന്ന വിമാനം കാണാതായെന്ന് അറിഞ്ഞത്.

ഉച്ചയ്ക്ക് 12.25 നാണ് വിമാനം ജോർഹടിൽനിന്നും അരുണാചൽ പ്രദേശിലെ മെചുകയിലേക്ക് പുറപ്പെട്ടത്. ”ഒരു മണിയോടെയാണ് വിമാനവുമായുളള ബന്ധം വേർപ്പെട്ടത്. ഒരു മണിക്കൂറിനുശേഷമാണ് അവൾ (സന്ധ്യ) സംഭവിച്ചതെന്തെന്ന് ഞങ്ങളെ വിളിച്ച് പറയുന്നത്,” ഫ്ലൈറ്റ് ലഫ്റ്റനന്റായ ആശിഷിന്റെ അമ്മാവൻ ഉദയ്‌വീർ സിങ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

വിമാനത്തിനായുളള തിരച്ചിൽ ഇപ്പോഴും നടക്കുകയാണ്, മണിക്കൂറുകൾ കഴിയുന്തോറും ആശിഷിന്റെ കുടുംബം നിരാശയിലാണ്. ”അടിയന്തര സാഹചര്യത്തിൽ വിമാനം ചൈനയിൽ ലാൻഡിങ് ചെയ്തിട്ടുണ്ടാകുമെന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. പക്ഷേ വിമാനത്തിൽ ഉണ്ടായിരുന്ന ആരും തന്നെ ആരുമായും ബന്ധപ്പെട്ടിട്ടില്ല. മലനിരകളിൽ വിമാനം തകർന്നു വീണിരിക്കുമോ..,” പാൽവലിലെ ആശിഷിന്റെ വീട്ടിൽ വച്ച് സംസാരിക്കവേ അമ്മാവൻ ഭയത്തോടെ പറഞ്ഞു.

”അധികാരികളിൽനിന്നും എന്തെങ്കിലും വിവരം കിട്ടുമോ എന്നറിയാനായി ആശിഷിന്റെ പിതാവ് അസമിലേക്ക് പോയിരിക്കുകയാണ്. അമ്മ വീട്ടിൽ തന്നെയാണ്. ആശിഷിന്റെ ഭാര്യ തകർന്നുപോയിരിക്കുകയാണ്. കരയാതെ അവൾക്കൊരു വാക്കുപോലും മിണ്ടാനാകുന്നില്ല,” അദ്ദേഹം പറഞ്ഞു.

ആശിഷിന്റെ പിതാവ് റാധേലാലിന്റെ 5 സഹോദരന്മാരിൽ ഒരാളാണ് സിങ്. ആറു സഹോദരങ്ങളിൽ അഞ്ചുപേരും സൈന്യത്തിലാണ്. റാധേലാൽ ഉൾപ്പെടെ മൂന്നുപേർ വിരമിച്ചു. ”കുടുംബത്തിലെ പലരും സൈന്യത്തിൽ സേവനം അനുഷ്ഠിച്ചതിൽ നിന്നുളള പ്രചോദനം ഉൾക്കൊണ്ടാണ് ചെറുപ്പത്തിൽതന്നെ ആശിഷും രാജ്യസേവനത്തിന് ആഗ്രഹിച്ചത്. ആശിഷിന്റെ മൂത്ത സഹോദരി വ്യോമസേനയിലെ സ്ക്വാഡ്രോൺ ലീഡറാണ്,” അദ്ദേഹം പറഞ്ഞു.

”ഒരിക്കൽ എന്റെ ബെൽറ്റ് കെട്ടാൻ അവൻ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു, വലുതാകുമ്പോൾ നിനക്ക് ആരാകണമെന്ന്. താൻ ഒരു സൈനികൻ ആകുമെന്ന് വളരെ പെട്ടെന്നു തന്നെ അവൻ മറുപടി നൽകി. സൈനികന്റെ മകൻ സൈനികൻ തന്നെയാകും,” പാൽവലിലെ ദിഗ്ഘോട് ഗ്രാമത്തിൽ സ്കൂൾ നടത്തിവരുന്ന റാധേലാലിന്റെ സഹോദരൻ ശിവ നരെയ്ൻ ഓർത്തെടുത്തു.

പാൽവലിൽ ആയിരുന്നില്ല ആശിഷ് വളർന്നത്. പിതാവിന്റെ ജോലി കാരണം പല സ്ഥലങ്ങളിൽ മാറി മാറി താമസിക്കേണ്ടി വന്നു. ആറു വർഷങ്ങൾക്കു മുൻപാണ് ആശിഷിന്റെ കുടുംബം ഹുടാ സെക്ടർ 2 വിൽ സ്ഥലം വാങ്ങി വീട് പണിതത്. കേന്ദ്രീയ വിദ്യാലയങ്ങളിലെ പഠനത്തിനുശേഷം അവൻ ബിടെക് പൂർത്തിയാക്കി. 2013 ഡിസംബറിൽ ഇന്ത്യൻ വ്യോമസേനയിൽ ചേരുന്നതിനു മുൻപ് രണ്ടു മൂന്നു മാസം ഗുഡ്ഗാവിലെ എംഎൻസിയിൽ ആശിഷ് ജോസി ചെയ്തിരുന്നതായും അമ്മാവൻമാർ പറഞ്ഞു.

”രാജ്യത്തെ സേവിക്കണമെന്നതിൽ അവൻ തികഞ്ഞ ബോധവാനായിരുന്നു. പക്ഷേ എന്നിട്ടും ബി ടെക് പൂർത്തിയാക്കി. ജോലി ചെയ്യാൻ തുടങ്ങി. അതവനൊരു ബാക്ക് അപ് ഓപ്ഷൻ മാത്രമായിരുന്നു. വ്യോമസേന തിരഞ്ഞെടുത്തശേഷം അവൻ പിന്നെ മറ്റൊന്നിലേക്കും തിരിഞ്ഞു നോക്കിയിട്ടില്ല,” നരെയ്ൻ പറഞ്ഞു.

2015 മേയിൽ പരിശീലനം പൂർത്തിയാക്കിയശേഷം ജോർഹടിലേക്ക് പോയി. കഴിഞ്ഞ വർഷമാണ് മഥുര സ്വദേശിയായ സന്ധ്യ അവിടെ ജോലിക്ക് ചേർന്നത്. 2018 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. മാതാപിതാക്കൾ കൂടിയാലോചിച്ചശേഷമായിരുന്നു വിവാഹം നടത്തിയെന്നും ബന്ധുക്കൾ പറഞ്ഞു.

”മേയ് 2 നാണ് ഇരുവരും അവസാനം വീട്ടിൽ എത്തിയത്. മേയ് 26 വരെ ഇരുവരും അവധിയിലായിരുന്നു. മേയ് 18 നാണ് ബാങ്കോക്കിൽ അവധിയാഘോഷിക്കാനായി പാൽവലിൽനിന്നും പോയത്. അവിടെനിന്നും നേരെ അസമിലേക്ക് പോയി. ഇതുപോലെ എന്തെങ്കിലും സംഭവിക്കുമെന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. 20 ദിവസങ്ങൾക്കുമുൻപു വരെ ഇരുവരും ഒരുമിച്ച് ഇവിടെ ഉണ്ടായിരുന്നു,” നരെയ്ൻ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved