മലയാളിയായ ബാങ്ക് ജീവനക്കാരൻ മുംബൈയില്‍ ആത്മഹത്യ ചെയ്തു. അലക്സ് റെജി (35) യാണ് ട്രാൻസ് ഹാർബറായ അടല്‍ സേതുവില്‍ നിന്ന് ചാടി മരിച്ചത്.
ദേശസാത്കൃത ബാങ്കില്‍ ജോലി ചെയ്തിരുന്ന പൂനെ സ്വദേശി അലക്‌സ് പാലത്തില്‍ കാർ നിർത്തിയ ശേഷം കടലില്‍ ചാടുകയായിരുന്നു.
സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. നവാ-ഷെവ പോലീസ് ആണ് കേസ് വിവരം പുറത്ത് വിട്ടത്. അലക്സ് കടുത്ത ജോലി സമ്മർദത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍, ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.
പൂനെ പിംപ്രിയിലാണ് അലക്സ് കുടുംബത്തോടൊപ്പം താമസിച്ചു വന്നിരുന്നത്. പിംപ്രി നിവാസിയായ അലക്‌സ് മുംബൈയില്‍ ഒരു മീറ്റിംഗില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു.ശവ സംസ്കാര ചടങ്ങുകള്‍ വ്യാഴാഴ്ച പുനെയില്‍ നടക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു .
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി എട്ടു വർഷങ്ങൾ പൂർത്തീകരിക്കുമ്പോൾ രൂപതയുടെ അഞ്ചാമത്തെ ഇടവക ദേവാലയം ഈ മാസം എട്ടാം തീയതി പോർട്സ് മൗത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രഖ്യാപിക്കും .അഭിവന്ദ്യ മാർ ഫിലിപ്പ് ഈഗൻ പിതാവിന്റെ സാനിധ്യത്തിൽ ഔർ ലേഡി ഓഫ് ദി നേറ്റിവിറ്റി ആൻഡ് സെന്റ് പോൾസ് സീറോ മലബാർ മിഷൻ ഇടവകായായി പ്രഖ്യാപിക്കപെടുമ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ചരിത്രത്തിലും ഇത് ഒരു നാഴിക കല്ലായി മാറും .
രൂപീകൃതമായ നാൾ മുതൽ വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് ഇടവക ദേവാലമായി പോർട്സ് മൗത്ത് ഔർ ലേഡി ഓഫ് നേറ്റിവിറ്റി ആൻഡ് സെന്റ് പോൾസ് മിഷൻ മാറുമ്പോൾ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ എല്ലാ തരത്തിലുമുള്ള മാർഗ നിർദേശങ്ങളുടെയും പിന്തുണടെയും ബലത്തിൽ രൂപതയുടെ വികാരി ജനറൽ ആയി സേവനം അനുഷ്ടിച്ച റെവ ഫാ ജിനോ അരീക്കാട്ടിന്റെയും പോർട്സ് മൗത്തിലെ വിശ്വാസി സമൂഹത്തിന്റെയും അക്ഷീണമായ പ്രയത്നങ്ങളുടെയും പൂർത്തീകരണമാണ് ഈ ഇടവക ദേവാലയം .
ചെറുപ്പത്തിന്റെ ചുറുചുറുക്കും , ദിവ്യാകാരുണ്യ മിഷനറി സഭയുടെ ആധ്യാത്മിക ചൈതന്യവും ഉൾക്കൊണ്ട് താൻ ഏറ്റെടുത്ത ദൗത്യങ്ങൾ എല്ലാം ഫലപ്രാപ്‌തിയിൽ എത്തിക്കുവാൻ ജിനോ അരീക്കാട്ട് അച്ചന് സാധിച്ചു എന്നതും പോർട്സ് മൗത്തിലെ ഈ ഇടവക പ്രഖ്യാപനത്തിൽ വിസ്മരിക്കാൻ ആകാത്ത വസ്തുതയാണ് . പ്രെസ്റ്റണിലെ കത്തീഡ്രൽ ദേവാലയത്തിന് ശേഷം ലിവർപൂളിൽ രൂപതയ്ക്ക് സ്വന്തമായി ഇടവകയും , പിന്നീട് ന്യൂകാസിലിലും , സാൽഫോർഡിലും മിഷൻ രൂപീകരണത്തിലും രൂപതയുടെ സമഗ്രമായ വളർച്ചക്കും , ഒക്കെ അഭിവന്ദ്യ പിതാവിനോട് ചേർന്ന് നിന്ന് ഫാ . ജിനോ അരീക്കാട്ട് എം സി ബി എസ് നടത്തിയ നിസ്തുലമായ സേവനങ്ങളുടെ ഏറ്റവും പുതിയ പരിസമാപ്തിയാണ് പോർട്സ് മൗത്തിലെ പ്രഖ്യാപിക്കാൻ പോകുന്ന ഇടവക പ്രഖ്യാപനം .
പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ മിഷനിൽ അമ്മയുടെ ജനനതിരുനാൾ ദിനമായ സെപ്തംബർ എട്ടാം തീയതി ആണ് ഇടവക പ്രഖ്യാപനം നടക്കുന്നത് . ഇതിന് ഒരുക്കമായി ഒന്നാം തീയതി മുതൽ തിരുനാൾ ആഘോഷങ്ങൾ ആരംഭിച്ചു . എല്ലാ ദിവസവും , വിശുദ്ധ കുർബാനയും , നൊവേനയും നേർച്ചയും കുടുംബ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട് . എട്ടാം തീയതി രാവിലെ ഒൻപത് മണിക്ക് പോർട്സ് മൗത്ത് രൂപതാധ്യക്ഷൻ അഭിവന്ദ്യ ഫിലിപ്പ് ഈഗൻ പിതാവിന്റെ സാനിധ്യത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ഇടവക പ്രഖ്യാപനം നടത്തുകയും ചെയ്യും.
തുടർന്ന് ആഘോഷമായ തിരുന്നാൾ പ്രദിക്ഷിണം , ലദീഞ്ഞ് , സ്നേഹവിരുന്ന് എന്നിവയും നടക്കും . നൂറ്റി പത്തോളം പ്രസുദേന്തി മാർ ആണ് തിരുന്നാൾ കർമ്മങ്ങൾ ഏറ്റെടുത്ത് നടത്തുന്നത് . ഇടവക പ്രഖ്യാപനത്തിലേക്കും ,തിരുന്നാൾ ആഘോഷങ്ങളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മിഷൻ ഡയറക്ടർ ഫാ ജിനോ അരീക്കാട്ട് എം സി ബി എസ് , കൈക്കാരന്മാരായ ബൈജു മാണി , മോനിച്ചൻ തോമസ് , ജിതിൻ ജോൺ എന്നിവർ അറിയിച്ചു.
ടോം ജോസ് തടിയംപാട്
കിഡ്‌നി രോഗം ബാധിച്ചു ഡയാലിസിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടിൽ ജോൺ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രെസ്റ്റ് ക്യാൻസർ ബാധിച്ചു ചികിത്സിക്കാൻ വിഷമിക്കുന്ന ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തിൽ വീട്ടിൽ ബീന ആർ നെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിയിലേക്കു ദയവായി നിങ്ങളുടെ സഹായങ്ങൾ നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
ജോണിന്റെ 3 കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ വിവിധ ജോലികൾ ചെയ്തു നന്നായി മുൻപോട്ടു കൊണ്ടുപോകുന്ന സമയത്താണ് കിഡ്‌നി രോഗം ബാധിച്ചത് ഭാര്യ ഒരു കടയിൽ ജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് ആ കുടുംബത്തിനുള്ളത് . ജോണിന്റെ വിഷമം ഞങ്ങളെ അറിയിച്ചത് ബെർമിംഗ്ഹാമിൽ താമസിക്കുന്ന തൊടുപുഴ സ്വദേശിയും നല്ല ഒരു മനുഷ്യ സ്നേഹിയുമായ ടോമി സെബാസ്റ്റ്യനാണ് .
ബീനയുടെ കുടുംബവും കൂലിപണിയെടുത്താണ് ജീവിച്ചിരുന്നത് , രണ്ടു കുഞ്ഞു കുട്ടികളും ഭർത്താവും അടങ്ങുന്നതാണ് ബീനയുടെ കുടുംബം ബ്രെസ്റ്റ് ക്യൻസറിനു ചികിൽസിക്കാൻ ഒരു നിവർത്തിയും ഇല്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം , ദയവായി ഇവരെ നിങ്ങൾ കൈവിടരുത് ബീനയുടെ വിവരം ഞങ്ങളെ അറിയിച്ചത് ബെഡ്‌വേർതിൽ താമസിക്കുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഒരു സഹായികൂടിയായ ഷേർലി കൊന്നക്കോട്ടാണ് .
ഇവരെ രണ്ടുപേരെയും സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഓണം ചാരിറ്റിയിലേക്കു നിങ്ങളാൽ കഴിയുന്ന സഹായം താഴെ കൊടുത്തിരിക്കുന്ന ഞങ്ങളുടെ അക്കൗണ്ടിൽ നൽകണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ , വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,26 50000 (ഒരുകോടി ഇരുപത്തിആറുലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട്.
2004 ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦ കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
സീരിയൽ പ്രൊഡ്യൂസർക്കും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പോലീസ്.
തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് സീരിയൽ പ്രൊഡ്യൂസർ സുധീഷ് ശേഖറിനും പ്രൊഡക്ഷൻ കൺട്രോളർ ഷാനുവിനുമെതിരെ കേസെടുത്തത്.
കനക നഗറിൽ ഒരു ഫ്ലാറ്റിൽ വെച്ച് സീരിയലിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2018 ൽ നടന്ന സംഭവത്തിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
ഫോൺ ചോർത്തിയെന്ന കുറ്റം ചെയ്തുവെന്ന് വെളിപ്പെടുത്തിയ പി.വി. അൻവർ എം.എൽ.എ.യ്ക്കെതിരേ കേസെടുക്കാതെ പോലീസ്. എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ഉൾപ്പെടെയുള്ളവർക്കെതിരേ ആരോപണം ഉന്നയിച്ച പത്രസമ്മേളനത്തിലാണ് താനും ഫോൺ ചോർത്തിയിട്ടുണ്ടെന്ന് അൻവർ പറഞ്ഞത്. കുറ്റമേറ്റുപറഞ്ഞ എം.എൽ.എ. അതിന്റെ നിയമനടപടി നേരിടാൻ തയ്യാറാണെന്നും പ്രഖ്യാപിച്ചിരുന്നു.
രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യക്തികളുടെ ഫോൺ നിരീക്ഷിക്കാൻ സേനയ്ക്ക് നിയമപരമായ അനുമതിനൽകാറുണ്ട്. ആഭ്യന്തര സെക്രട്ടറിയാണ് നിബന്ധനകൾക്ക് വിധേയമായി അനുമതിനൽകുന്നത്. എന്നാൽ, ഒരു വ്യക്തിക്ക് മറ്റൊരാളുടെ ഫോൺ ചോർത്താൻ നിയമപരമായ അനുമതിയില്ല.
ഒന്നുകിൽ പോലീസ് സംവിധാനം ദുരുപയോഗം ചെയ്തോ, അല്ലെങ്കിൽ ഹാക്കിങ് രീതിയിലൂടെയോ ആകാം എം.എൽ.എ. ഫോൺ ചോർത്തിയിട്ടുള്ളത്. രണ്ടായാലും ഗുരുതരമായ കുറ്റമാണ്.
നിലവിൽ ഡി.ജി.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ കേസ് രജിസ്റ്റർചെയ്തിട്ടില്ല. ആരോപണങ്ങളിലെ വസ്തുതമാത്രമാണ് അന്വേഷിക്കുന്നത്. സാധാരണ ഇത്തരം അന്വേഷണരീതി പോലീസ് അവലംബിക്കാറില്ല. ഫോൺ ചോർത്തൽ, കൊലപാതകം, സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് പരസ്യവെളിപ്പെടുത്തൽ ഉണ്ടായിട്ടുള്ളതിനാൽ കേസെടുക്കാവുന്നതാണ്.
രണ്ട് പത്രസമ്മേളനങ്ങളിലും ചോർത്തിയ ഫോൺ സന്ദേശങ്ങളൊന്നും അൻവർ പുറത്തുവിട്ടിരുന്നില്ല. പകരം തന്റെ ഫോണിലേക്കെത്തിയ സന്ദേശങ്ങളാണ് നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി അൻവറിൽനിന്നും മൊഴിയെടുക്കും. ആരോപണങ്ങൾക്ക് തെളിവുകളും ശേഖരിക്കും. ഫോൺ ചോർത്തൽ രേഖകളുണ്ടെങ്കിൽ കേസെടുക്കാൻ ശുപാർശചെയ്തേക്കും. അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാണെന്നുകണ്ടാൽ അതിലും കേസെടുക്കേണ്ടിവരും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ.
യൂറോപ്പ് മലയാളികൾക്ക് ഓണത്തിൻ്റെ വരവറിയിച്ചുകൊണ്ട് തറവാട് ലീഡ്സ് അണിയിച്ചൊരുക്കിയ ഓണക്കാല സംഗീത ആൽബം ‘ശ്രാവണപ്പൂക്കൾ’ മനോരമ മ്യൂസിക് റിലീസ് ചെയ്തു. യുകെ നിവാസിയും മുന്നൂറിൽപ്പരം കവിതകളുടെ രചയിതാവും മലയാളം യുകെ അവാർഡ് ജേതാവുമായ ജേക്കബ്ബ് പ്ലാക്കൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജോജി കോട്ടയമാണ്. ആയിരത്തിൽപ്പരം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച ജോജിയുടെ സംഗീതത്തിൽ മലയാളത്തിലെ മുൻനിര ഗായകരെല്ലാം ഇതിനോടകം പാടി കഴിഞ്ഞു. നൂറിൽപ്പരം ആൽബങ്ങളിലും ജോജി കോട്ടയം പാടിയിട്ടുണ്ട്. ജോജിയുടെ ശുദ്ധ സംഗീതത്തിൽ ഇത്തവണയെത്തിയത് ഓൾ ഇന്ത്യാ റേഡിയോയിലും ദൂരദർശനിലും ചെറുപ്രായത്തിൽ തന്നെ ഗാനങ്ങളവതരിപ്പിച്ച് കഴിവ് തെളിയിച്ച പോൾ ജോസഫാണ്. മൂവാറ്റുപുഴ സ്വദേശിയായ പോൾ ജോസഫ് മലയാളികൾ അധികമാരും കൈ വെയ്ക്കാത്ത തമിഴ് ക്രിസ്തീയ ഭക്തിഗാനമേഖലയിലും ധാരാളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
യൂറോപ്പ് മലയാളികൾക്ക് ഓണത്തിൻ്റെ വരവറിയിച്ചു കൊണ്ടുള്ള ഓണക്കാല സംഗീത ആൽബം ശ്രാവണപ്പൂക്കൾ അവതരിപ്പിക്കുന്നത് തറവാട് ലീഡ്സാണ്. യുകെയിൽ ഏറ്റവും കൂടുതൽ തിരക്കുള്ളതും രുചിയിൽ മുൻനിരയിൽ നിൽക്കുന്നതുമായ തറവാട്, പേരുപോലെ മലയാള സംഗീതലോകത്തേയ്ക്ക് ഒരു പുതിയ കാൽവെയ്പ്പാണ് ഈ ഓണക്കാലത്ത് നടത്തിയിരിക്കുന്നത്.
ശ്രാവണപ്പൂക്കൾ ആൽബത്തിൻ്റെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഗാനരചയിതാവും മലയാളം യുകെ ന്യൂസ് സീനിയർ അസ്സോസിയേറ്റ് എഡിറ്ററുമായ ഷിബു മാത്യൂവാണ്. വീഡിയോ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് വിജുമോനാണ്. വരുന്ന ഓണക്കാലത്ത് മനോഹരമായ ഈ ഓണപ്പാട്ട് സദസ്സുകളിൽ പാടാൻ മലയാളത്തിൻ്റെ പ്രിയ ഗായകർക്ക് അവസരമൊരുക്കി ഈ ഗാനത്തിൻ്റെ ട്രാക്സ് ഉടനേ യൂടൂബിൽ പബ്ളീഷ് ചെയ്യുന്നതായിരിക്കും.
അമേരിക്കയിലെ ടെക്‌സാസിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. വെള്ളിയാഴ്ച അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തെത്തുടർന്ന് അവർ സഞ്ചരിച്ചിരുന്ന എസ്‌യുവി കാറിന് തീപിടിക്കുകയും ശരീരം കത്തിക്കരിയുകയും ചെയ്തു.
ആരൊക്കെയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു. അമിതവേഗതയിൽ വന്ന ട്രക്ക് അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ചിരുന്ന എസ്‌യുവിയെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. അഞ്ചോളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാർള, ദർശിനി വാസുദേവൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് നിഗമനം.
ഡാലസിലെ ബന്ധുവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ഒരമ്പട്ടിയും സുഹൃത്ത് ഷെയ്ക്കും. ഭാര്യയെ കാണാൻ ബെൻ്റൺവില്ലിലേക്ക് പോകുകയായിരുന്നു ലോകേഷ് പാലച്ചാർള. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദധാരിയായ ദർശിനി വാസുദേവൻ ബെൻ്റൺവില്ലിലുള്ള അമ്മാവനെ കാണാൻ പോകുകയായിരുന്നു.
കാർപൂളിംഗ് ആപ്പ് വഴി കണക്റ്റു ചെയ്‌താണ് ഇവർ യാത്ര ചെയ്തത്. ദർശിനി വാസുദേവൻ്റെ പിതാവ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ മൂന്ന് ദിവസം മുമ്പ് ട്വിറ്റർ പോസ്റ്റിൽ ടാഗ് ചെയ്യുകയും മകളെ കണ്ടെത്താൻ സഹായം തേടുകയും ചെയ്തിരുന്നു.
മാക്‌സ് അഗ്രി ജനറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തിൻ്റെ ഉടമയാണ് ഒറമ്പട്ടിയുടെ പിതാവ് സുഭാഷ് ചന്ദ്ര റെഡ്ഡി. കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിലാണ് ആര്യൻ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയത്.
ഒറമ്പട്ടിയുടെ സുഹൃത്ത് ഷെയ്‌ക്കും ഹൈദരാബാദിൽ നിന്നുള്ളയാളാണ്. തമിഴ്‌നാട് സ്വദേശിനിയായ ദർശിനി ടെക്‌സാസിലെ ഫ്രിസ്കോയിലാണ് താമസിച്ചിരുന്നത്.
മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ഒന്‍പതിന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും.
റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയും സര്‍ക്കാര്‍ കോടതി മുമ്പാകെ സമര്‍പ്പിക്കും.
ഓഗസ്റ്റ് 22 നായിരുന്നു റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കൈമറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശിച്ചിരുന്നത്. നടപടിയെടുത്തില്ലെങ്കില്‍ കമ്മറ്റി രൂപവല്‍കരിച്ചത് പാഴ് വേലയാവുമെന്നും കോടതി നിരീക്ഷിരുന്നു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചറ നവാസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. കോടതി നിര്‍ദേശത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുന്നതാണ് ഉചിതമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതില്‍ പരിമിതി ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ രൂപവല്‍കരിച്ച കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നല്‍കിയതെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാദം പൂര്‍ണമായും തള്ളിക്കളയാതെയാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചില ഖണ്ഡികകളും പേജുകളും ഒഴിവാക്കിയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒഴിവാക്കിയ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയ പൂര്‍ണ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സമര്‍പ്പിക്കുക. സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ട് എങ്ങനെയായിരുന്നോ അതേപോലെ കോടതിക്ക് നല്‍കും.
പൂര്‍ണ റിപ്പോര്‍ട്ട് കോടതി മുമ്പാകെ വരുന്നതോടെ ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന ഉന്നത വ്യക്തികളേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേസില്‍ വനിതാ കമ്മീഷനെയും കോടതി കക്ഷി ചേര്‍ത്തിരുന്നു.
തിരുവനന്തപുരം : കേരളാ ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ആദ്യ മത്സരത്തിൽ നേടേണ്ട ആധികാരിക വിജയം അമ്പയർമാരുടെ തെറ്റായ തീരുമാനങ്ങളിലൂടെ ഒരു റൺസിന്റെ പരാജയത്തിൽ കൊണ്ടെത്തിച്ചു. മത്സരത്തിൽ ഉടനീളം മികച്ച കളി നിലനിർത്തിയ ടീമിന്റെ വിജയമാണ് അമ്പയർമാരുടെ പിഴവിലൂടെ വിവാദമായിരിക്കുന്നത്. ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിലെ വിവാദ അമ്പയറിങ് തീരുമാനങ്ങൾക്കെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ബി.സി.സി.ഐ.യ്ക്കും കേരളാ ക്രിക്കറ്റ് അസോസിയേഷനും പരാതി നൽകി കഴിഞ്ഞു.
മഴയെ തുടർന്ന് വി.ജെ.ഡി. നിയമപ്രകാരം വിജയിയെ നിശ്ചയിച്ച മത്സരത്തിൽ വെറും ഒരു റണ്ണിനായിരുന്നു കൊച്ചിയുടെ തോൽവി. എന്നാൽ, മത്സരത്തിലുണ്ടായ രണ്ട് പ്രധാനപ്പെട്ട അമ്പയറിങ് പിഴവുകൾ തങ്ങൾക്ക് തിരിച്ചടിയായെന്നാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആരോപിക്കുന്നത്.
മത്സരത്തിനിടെ ഫീൽഡിലെ അമ്പയർക്ക് ഒരു നോബോൾ വിളിക്കാനായില്ല. ഇത് മൂന്നാം അമ്പയർക്ക് നിയമപ്രകാരം തിരുത്താനുമായില്ല. ടെലിവിഷൻ സംപ്രേഷണത്തിനിടെ കമന്‍റേറ്റർമാരും ഇത് പരാമർശിച്ചിരുന്നു.
എന്നാൽ, കൂടുതൽ ഗൗരവതരമായ പിഴവ് നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായ റൺ ഔട്ട് തീരുമാനവുമായി ബന്ധപ്പെട്ടതായിരുന്നു. ബാറ്ററുടെ ഷോട്ട്, ബോളറുടെ കൈയിൽ സ്പർശിക്കാതെയാണ് ബൗളിങ് എൻഡിലെ വിക്കറ്റിൽ തട്ടിയത്. പല കോണുകളിൽ നിന്നുള്ള വീഡിയോകൾ ഇതു തെളിയിക്കുമ്പോഴും മൂന്നാം അമ്പയർ ഇത് വ്യക്തമായി പരിശോധിക്കാതെ ബാറ്റ്സ്മാനെ ഔട്ട് ആയി പ്രഖ്യാപിക്കുകയായിരുന്നു.
ഈ തീരുമാനങ്ങൾ മത്സരഫലത്തെ നേരിട്ട് ബാധിച്ചെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആരോപിക്കുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് ബി.സി.സി.ഐയോടും കെ.സി.എയോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം മത്സരങ്ങളിലെ അമ്പയറിങ് നിലവാരം ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കൊച്ചിൻ ബ്ലൂ ടൈഗേഴ്സ് ആവശ്യപ്പെട്ടു.
റോമി കുര്യാക്കോസ്
ലണ്ടൻ: ചരിത്രത്തിലാദ്യമായി ഒ ഐ സി സി (യു കെ) നാഷണൽ കമ്മറ്റി വനിതാ അധ്യക്ഷയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. ലണ്ടനിലെ ക്രോയ്ഡനിൽ വെച്ചു സംഘടിപ്പിച്ച സമ്മേളനം എ ഐ സി സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) വക്താവ് റോമി കുര്യാക്കോസ് ആമുഖവും, പ്രോഗ്രാം കൺവീനറും ഒ ഐ സി സി (യു കെ) സറെ റീജിയൻ പ്രസിഡന്റുമായ വിൽസൺ ജോർജ് സ്വാഗതവും ആശംസിച്ചു. യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും റീജിയനുകളിൽ നിന്നും നിരവധി പ്രവർത്തകർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കു ചേരുന്നതിനും പുതിയ കമ്മിറ്റിക്ക് അഭിവാദ്യങ്ങളും അനുമോദനങ്ങളും അർപ്പിക്കുവാൻ എത്തിച്ചേർന്നു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ശ്രീ. വിശ്വനാഥൻ പെരുമാൾ സത്യവാചകം ചൊല്ലി കൊടുത്തു. പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റെടുത്തത്. പ്രസിഡന്റിനു പുറമെ വർക്കിംഗ് പ്രസിഡന്റുമാരായ ബേബികുട്ടി ജോർജ്, സുജു കെ ഡാനിയേൽ, ഡോ. ജോഷി ജോസ്, അപ്പ ഗഫുർ എന്നിവർക്കും വിശ്വനാഥൻ പെരുമാൾ പ്രത്യേകമായി സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്നു, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ഫിലിപ്പ് കെ ജോൺ, ജനറൽ സെക്രട്ടറിമാരായ തോമസ് ഫിലിപ്പ്, അജിത് വെണ്മണി, അഷ്റഫ് അബ്ദുള്ള, നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറിമാർ, അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ, നാഷണൽ കമ്മറ്റി അംഗങ്ങൾ യുവജന പ്രതിനിധികൾ, എന്നിവർ കൂട്ടമായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്.
ഒ ഐ സി സി (യു കെ) വർക്കിങ്ങ് പ്രസിഡന്റ് മണികണ്ഠൻ അയ്ക്കാട്, ട്രഷറർ ബിജു വർഗീസ് എന്നിവർ ഇന്ത്യയിൽ ആയിരുന്നതിനാൽ പിന്നീടൊരു അവസരത്തിൽ മാത്രമേ അവർ സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേൽക്കും എന്ന് നേതൃത്വം അറിയിച്ചു. വൈസ് പ്രസിഡന്റ് ലിലിയ പോൾ, ജോയിന്റ് സെക്രട്ടറി ശാരിക അമ്പിളി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത വനിത പ്രതിനിധികൾ. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം കേക്ക് മുറിച്ചു അംഗങ്ങൾ സന്തോഷം പങ്കിട്ടു.
ഒ ഐ സി സിയുടെ ചരിത്രം പരിശോധിക്കുമ്പോൾ സംഘടനയുടെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച മുൻ കെ പി സി സി അധ്യക്ഷൻ രമേശ് ചെന്നിത്തല, കോൺഗ്രസ് പാർട്ടിയുടെ സമുന്നത നേതാക്കന്മാരായ കെ സുധാകരൻ, മുല്ലപ്പളി രാമചന്ദ്രൻ, വി എം സുധീരൻ, കെ മുരളീധരൻ, വി ഡി സതീശൻ എന്നി നേതാക്കന്മാരെ മറക്കാൻ സാധിക്കില്ല എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വിശ്വനാഥൻ പെരുമാൾ പറഞ്ഞു. ഒ ഐ സി സി (യു കെ) – യുടെ പുതിയ പ്രസിഡന്റ് വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ പ്രവർത്തന പ്രാവീണ്യം തെളിയിക്കുകയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്നും പുരസ്‌കാരം കരസ്ഥമാക്കിയ കോൺഗ്രസ് നേതാവാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. മലയാളി സമൂഹം കൂടുതലായുള്ള യു കെയിൽ ഒ ഐ സി സിയുടെ പങ്ക് ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും വിശ്വനാഥൻ പെരുമാൾ കുട്ടിച്ചേർത്തു. കെ പി സി സിയുടെ ചുമതല വഹിച്ചിരുന്ന എ ഐ സി സി ജനറൽ സെകട്ടറിയായിരുന്ന വിശ്വനാഥൻ പെരുമാൾ കഴിഞ്ഞ ദിവസമാണ് തെലുങ്കാനയുടെ ചുമതലയിലേയ്ക്ക് മാറിയത്.
നേതാക്കന്മാരുടെ സത്യ പ്രതിജ്ഞയ്ക്കും തന്റെ നയപ്രഖ്യാപനത്തിനും ശേഷം പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യുസ് സംഘടനയുടെ 2024 – 25 വർഷത്തേക്കുള്ള കർമ്മ പദ്ധതികളയുടെ കരട് രൂപം വേദിയിൽ അവതരിപ്പിച്ചു. ‘നേതൃത്വം പ്രവർത്തകരിലേക്ക്’ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കാൻ ഒ ഐ സി സിയുടെ പുതിയ നേതൃത്വം പ്രതിജ്ഞാ ബദ്ധരാണെന്ന് ഷൈനു ക്ലെയർ മാത്യുസ് തന്റെ നയ പ്രഖ്യാപനത്തിൽ കൂട്ടിച്ചേർത്തു. കർമ്മ പദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുടുംബ സമ്മേളനം, മാതാ പിതാക്കന്മാരെ ആദരിക്കുന്ന ‘അമ്മ തൊട്ടിലിൽ’ പദ്ധതി, യുവജന പുരോഗതിക്കായുള്ള ‘യുവം യു കെ’ പദ്ധതി, ജീവനരക്ഷക്കായുള്ള രക്തദാന പദ്ധതി, ജീവകരുണ്യ പദ്ധതികൾ തുടങ്ങിയവയുടെ കരട് രൂപ പ്രഖ്യാപനം നിറഞ്ഞ കൈയടികളോടെയാണ് നേതാക്കന്മാരും പ്രവർത്തകരും ഏറ്റെടുത്തത്.
യു കെയിലാകമാനം ഒ ഐ സി സിയുടെ സംഘടന ശക്തി വർധിപ്പിക്കുന്നതിനും സജ്ജരായ പ്രവർത്തകരെ വാർത്തെടുക്കുന്നതിനുമായി അടുത്ത ഒരുവർഷക്കാലത്തേക്ക് യുദ്ധകലാടിസ്ഥാനത്തിലാണ് പദ്ധതികൾ രൂപീകരിച്ചിരിക്കുന്നതെന്നും ഒ ഐ സി സിയുടെ ഓഫീസ് യു കെയിൽ തുറന്നു സജ്ജീകരിക്കുമെന്നും ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ ഒ ഐ സി സി പ്രവർത്തകരുടെ ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്നതായും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ചടങ്ങിൽ അണിചേരാൻ യു കെയിലെ വിവിധ റീജിയനുകളിൽ നിന്നും സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന നേതാക്കന്മാർക്കും പ്രവർത്തകർക്കും ഒ ഐ സി സി വർക്കിംഗ് പ്രസിഡന്റ് ഡോ. ജോഷി ജോസ് നന്ദി അർപ്പിച്ചു. മധുര വിതരണത്തിനും സ്നേഹവിരുന്നിനും ശേഷം സമ്മേളനം അവസാനിച്ചു.