ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് നാണംകെട്ട തോല്‍വിക്ക് വഴങ്ങി പാക്കിസ്ഥാന്‍. നോട്ടിംഗ്ഹാമില്‍ പാക്കിസ്ഥാന്റെ 105 റണ്‍സ് പിന്തുടര്‍ന്ന കരീബിയന്‍ സംഘം 13.4 ഓവറില്‍ ലക്ഷ്യം കണ്ടു. ക്രിസ് ഗെയ്ലിന്റെ അര്‍ദ്ധ സെഞ്ചുറിയാണ്(34 പന്തില്‍ 50) വിന്‍ഡീസിന് ജയം സമ്മാനിച്ചത്. പാക്കിസ്ഥാനായി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ 105ല്‍ ഒതുക്കിയത്.
മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് തക്ക മറുപടിയാണ് പാക്കിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിര്‍ നടത്തിയത്. 11 റണ്‍സെടുത്ത ഷായ് ഹോപിനെയും അക്കൗണ്ട് തുറക്കും മുന്‍പ് ബ്രാവോയെയും ആമിര്‍ പുറത്താക്കി. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് 6.2 ഓവറില്‍ 46-2. എന്നാല്‍ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ ഒരറ്റത്ത് തകര്‍ക്കുന്നുണ്ടായിരുന്നു. ഇതോടെ വിന്‍ഡീസ് ആത്മവിശ്വാസം വീണ്ടെടുത്തു. ഗെയ്ലിന് നിക്കോളസ് പുരാന്‍ ഉറച്ച പിന്തുണ നല്‍കി.ഗെയ്ല്‍ 33 പന്തില്‍ ഏകദിന അര്‍ദ്ധ സെഞ്ചുറിയിലെത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ആമിര്‍ വെടിക്കെട്ട് ഓപ്പണറെ പുറത്താക്കി. ആമിറിനെ ഉയര്‍ത്തിയടിക്കാനുള്ള ഗെയ്ലിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ പുരാന്‍ 19 പന്തില്‍ 34 റണ്‍സും ഹെറ്റ്ര്‍മെയര്‍ ഏഴ് റണ്‍സുമെടുത്ത് അധികം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ വിന്‍ഡീസിനെ ജയത്തിലെത്തിച്ചു. വഹാബ് റിയാസിനെ 13.4 ഓവറില്‍ സിക്സര്‍ പറത്തി പുരാന്‍ കളി അവസാനിപ്പിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ ഏറ്റവും വലിയ ബാറ്റിംഗ തകര്‍ച്ചയാണ് നേരിട്ടത്. വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ വീഴ്ത്തിയത്. റസല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമനും ബാബര്‍ അസമുമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍മാര്‍. ഫഖറിനൊപ്പം ഓപ്പണറായ ഇമാം ഉള്‍ ഹഖ് രണ്ട് റണ്‍സില്‍ മടങ്ങി. നായകന്‍ സര്‍ഫറാസിന് നേടാനായത് എട്ട് റണ്‍സ്. ഇമാദ് വസീം(1), ഷദാബ് ഖാന്‍(0), ഹസന്‍ അലി(1) എന്നിവര്‍ അതിവേഗം മടങ്ങി. കൂട്ടത്തകര്‍ച്ച പ്രതിരോധിക്കാന്‍ ശ്രമിച്ച മുഹമ്മദ് ഹഫീസ് 16ല്‍ നില്‍ക്കേ പുറത്തായി. വാലറ്റത്ത് വഹാബ് റിയാസാണ്(11 പന്തില്‍ 18) പാക്കിസ്ഥാനെ 100 കടത്തിയത്. 21.4 ഓവറില്‍ അവസാനക്കാരനായി വഹാബ് പുറത്തായതോടെ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അവസാനിച്ചു. മുഹമ്മദ് അമീര്‍(3) പുറത്താകാതെ നിന്നു.
1992ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 74 റണ്‍സിന് പുറത്തായശേഷം ലോകകപ്പില്‍ ഇത്രയും ചെറിയ സ്‌കോറിന് പാക്കിസ്ഥാന്‍ ഓള്‍ ഔട്ടാവുന്നത് ഇതാദ്യമാണ്.പാക്കിസ്ഥാന്‍ നേടിയ 105 റണ്‍സ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 21-മത്തെ ടീം ടോട്ടലാണ്. ട്രെന്റ്ബ്രിഡ്ജില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് ഇന്ന് പാക്കിസ്ഥാന്റെ പേരിലായത്. 2008ല്‍ ദക്ഷിണാഫ്രിക്ക 83 റണ്‍സിന് ഓള്‍ ഔട്ടായതാണ് ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.
ഈരാട്ടുപേട്ട: ഫോണിലൂടെ മുസ്ലീം വിരുദ്ധ പാരാമര്‍ശം നടത്തിയ പി സി ജോര്‍ജ്ജിനെതിരെ പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി.’ പി സി ജോര്‍ജ് എംഎല്‍എ രാജിവെക്കുക. അതാണ് നമ്മുടെ ആവശ്യം എന്ന് പറഞ്ഞാണ് മൗലവിയുടെ വീഡിയോ തുടങ്ങുന്നത്.
1980 മുതല്‍ മുസ്ലീം സമുദായത്തിന്റെ വോട്ട് വാങ്ങി ഒരു ഭാഗത്ത് നമ്മളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് പോയി നമ്മളെ കാല് വാരുകയും ഈ സമുദായത്തെ ഒന്നടക്കം വര്‍ഗ്ഗീയ കാപാലികര്‍ക്ക് ഒറ്റിക്കൊടുക്കുകയും ചെയ്ത എം എല്‍ എയുമായി ഇനിയൊരു സന്ധിയും ഈ സമുദായത്തിനില്ല എന്നുള്ള ശക്തമായ പ്രഖ്യാപനമാണ് ഈ ഒത്തു ചേരല്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈവിടുത്ത ക്രൈസ്തവ സമുദായവും ഹിന്ദു സമുദായവും മുസ്ലീം സമുദായവും ഒന്നിച്ച് നില്‍ക്കുന്നവരാണ്. ജാതിയും മതവും നോക്കാതെ നില്‍ക്കുന്നവരാണ് ഈരാട്ടുപേട്ടക്കാര്‍.
ഈരാട്ടുപേട്ടക്കാര്‍ക്ക് വിലയിടാന്‍ പൂഞ്ഞാറിന്റെ എംഎല്‍എ വളര്‍ന്നിട്ടില്ല. ഇയാളെ പുറത്താക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയും. നിങ്ങള് കാണാന്‍ പോകുകയാണ്. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണില്‍ നിന്ന് പി സി ജോര്‍ജ് കാണില്ല എന്ന് എഴുതിവച്ചോളൂ’ എന്നാണ് പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി പ്രസംഗിക്കുന്നത്. മൗലവിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന പി സി ജോര്‍ജിനെ പിന്തിരിപ്പിക്കാനായി ഓസ്‌ട്രേലിയയില്‍ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചയാളോട് ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങള്‍ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മുസ്ലീങ്ങള്‍ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ അക്രമണം നടത്തുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. തനിക്ക് ജയിക്കാന്‍ മുസ്ലീംങ്ങളുടെ വോട്ട് വേണ്ടെന്നും ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനെതിരെ നടത്തിയ പ്രതിഷേധ സംഗമത്തിലാണ് മൗലവി പി സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ചത്.
ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങളെ തീവ്രവാദിയെന്ന് വിളിച്ച് ഈരാട്ടുപേട്ടയിലെ ക്രൈസ്തവരെ തനിക്കൊപ്പം നിര്‍ത്തി അടുത്തതവണ എംഎല്‍എയാകാമെന്ന് അയാള്‍ കരുതുന്നിണ്ടാകും. ഇല്ല ജോര്‍ജ്. ഒരിക്കലും ഇല്ല. ഇനി നിയമസഭയുടെ കവാടം കാണണമെങ്കില്‍ ഈരാട്ടുപേട്ടക്കാരുടെ ഒപ്പില്ലാതെ കഴിയില്ല. ആരെങ്കിലും ഇനി പി സി ജോര്‍ജ്ജിന് വോട്ട് ചെയ്യുമോ എന്ന് മൗലവി ചോദിക്കുമ്പോള്‍ കൂടിനിന്നവര്‍ ഇല്ലായെന്ന് വിളിച്ചു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
മകളെ കൊലപ്പെടുത്തിയ ശേഷം ഓവനിലിട്ട് കത്തിച്ച അച്ഛൻ അറസ്റ്റിൽ. ഉക്രൈനിലാണ് നടുക്കുന്ന ക്രൂരത നടന്നത്. ഡാരിന എന്ന കുട്ടിയുടെ അച്ഛനായ പവേൽ മാകാർചുക്കിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസം മുൻപാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിക്കപ്പെടുന്നത്
പവേൽ പിടിച്ചുതള്ളിയപ്പോൾ കുട്ടി തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടി മരിച്ചു. ഇത് മനസ്സിലാക്കിയ പവേൽ മൃതദേഹം ഓവനിലിട്ട് കത്തിച്ചു. വീടിന് അടുത്തുള്ള തടാകത്തിൽ എല്ലിൻ കഷണങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. എല്ലാത്തിനും ഒത്താശചെയ്ത് അമ്മയും പവേലിനൊപ്പം ഉണ്ടായിരുന്നു. കുട്ടിയെ കാണാനില്ല എന്ന പരാതിയും ഇവർ പൊലീസിൽ നൽകി.
ദത്തെടുത്ത മാതാപിതാക്കൾക്കൊപ്പമായിരുന്നു ഡാരിന താമസിച്ചിരുന്നത്. മരണത്തിന് മൂന്നു മാസങ്ങൾ മുൻപാണ് യഥാർത്ഥ മാതാപിക്കളുടെ അടുത്ത് എത്തുന്നത്. ഡാരിനയെക്കൂടാതെ ഇവർക്ക് മൂന്നു മക്കൾ കൂടിയുണ്ട്.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടിലെത്തിയപ്പോള്‍ മകനെ പെണ്‍കുട്ടിയുടെ വേഷം ധരിപ്പിച്ച് പെണ്‍കുട്ടി ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാനും ശ്രമിച്ചു. കൊലക്കുറ്റത്തിന് പവേലിനെതിരെയും സംഭവം മൂടിവയ്ക്കാൻ കൂട്ടുനിന്നതിന് അമ്മയ്ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ട്വിറ്ററിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെ വിമർശിച്ച് തൃണമുൽ കോൺഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രബർത്തി. ജീൻസും ടീഷർട്ടും ധരിച്ച് പാർലമെന്റിലെത്തിയ ഗൗതം ഗംഭീർ എംപിയുടെ ചിത്രം പങ്കുവെച്ചാണ് മിമിയും വിമർശനം. ജീന്‍സും ഷർട്ടും ധരിച്ചെത്തിയ മിമിക്കും നസ്രത്ത് ജഹാൻ എംപിക്കും കടുത്ത സദാചാര ആക്രമണവും അധിക്ഷേപവുമാണ് സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്നത്.
‘ഫാഷൻ പൊലീസ് ഇതുവരെ ഗംഭീറിനെ ആക്രമിച്ചില്ലേ? അതോ അത് സ്ത്രീകൾക്ക് മാത്രമേ ഉള്ളോ? ഗൗതം സുന്ദരനായിരിക്കുന്നു”- ഗംഭീറിന്റെ ചിത്രം പങ്കുവെച്ച് മാധ്യമപ്രവർത്തക സ്വാതി ചതുർവേദി പങ്കുവെച്ചതിങ്ങനെ. ഇതിന് മറുപടിയായി മിമി കുറിച്ചു: ”അവരിത് വരെ ആക്രമിച്ചിട്ടില്ല. കാരണം ഞങ്ങൾ സ്ത്രീകളായതുകൊണ്ട് മാത്രമാണ് ആക്രമിക്കപ്പെട്ടത്. ഗൗതം കാണാൻ സുന്ദരനായിരിക്കുന്നു”.
പാർലമെന്റിലെ ആദ്യദിനത്തിലെ ചിത്രങ്ങൾ മിമിയും നസ്രത്തും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ജീൻസും ഷർട്ടും ധരിച്ചെത്തിയ ഇരുവർക്കും കടുത്ത അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. സിനിമാ ഷൂട്ടിങ്ങോ ഫാഷൻ ഷോയോ അല്ല പാർലമെന്റാണ് അതെന്നും ഓർമ്മിപ്പിച്ചായിരുന്നു ആക്രമണങ്ങൾ. അശ്ലീലച്ചുവയുള്ളതും അധിക്ഷേപകരവുമായ കമന്റുകളും ട്രോളുകളും ഉണ്ടായിരുന്നു.
എന്നാൽ മത്സരരംഗത്തിറങ്ങിയപ്പോൾ മുതൽ പരിഹാസങ്ങളും ട്രോളുകളും കാണുന്നുണ്ടെന്നും ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നുമായിരുന്നു മിമിയുടെ പ്രതികരണം. കൊല്‍ക്കത്തയിലെ ജാദവ്പൂരിൽ നിന്നാണ് മിമി ലോക്സഭയിലെത്തിയത്, നസ്രത്ത് ജഹാൻ, ബാസിർഹത്ത് മണ്ഡലത്തിൽ നിന്നും.
Has the fashion police attacked Gambhir yet? Or only for the women? I think @GautamGambhir is looking great pic.twitter.com/YqN69h9zTF
— Swati Chaturvedi (@bainjal) May 30, 2019
And its us again
1st day at Parliament @nusratchirps pic.twitter.com/ohBalZTJCV— Mimssi (@mimichakraborty) May 27, 2019
അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച അലസിയതിനു പിന്നാലെ ഉത്തര കൊറിയ ഐക്യരാഷ്ട്രസഭയിലെ പ്രതിനിധിയെയും നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വധിച്ചെന്ന് റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന്റെ പരിഭാഷകയെ തെറ്റുവരുത്തിയതിന് തടവിന് ശിക്ഷിച്ചതായും ദക്ഷിണ കൊറിയയിലെ പത്രം റിപ്പോര്‍ട്ട് ചെയ്തു.
പരമോന്നത നേതാവ് കിം ജോങ് ഉന്നിനെ വഞ്ചിച്ചെന്ന കുറ്റമാണ് ഹാനോയ് കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കിയ കിം ഹ്യോകിനു മേല്‍ ചുമത്തിയത്. ഉച്ചകോടിക്ക് മുന്നോടിയായുള്ള കൂടിക്കാഴ്ചകളില്‍ അമേരിക്കയ്ക്കായി കിം ഹ്യോക് പ്രവര്‍ത്തിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ മാര്‍ച്ചില്‍ മിറിം വിമാനത്താവളത്തില്‍ വച്ചാണ് അഞ്ചുപേരെയും വെടിവച്ചുകൊന്നത്.
ട്രംപുമായുള്ള ചര്‍ച്ചയ്ക്കിടെ വരുത്തിയ തെറ്റിന് പരിഭാഷക ഷിന്‍ ഹ്യെ യോങ്ങിനെ തടവിന് ശിക്ഷിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയ്ക്കെതിരെയുളള ഉപരോധങ്ങളെല്ലാം പിൻവലിക്കണമെന്ന ആവശ്യത്തിൽ കിം ജോങ് ഉന്‍ ഉറച്ചുനിന്നതിനെത്തുടര്‍ന്നാണ് ഫെബ്രുവരി 28ന് നടന്ന ഉച്ചകോടി അലസിയത്. അതേസമയം, വാര്‍ത്ത സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.
മധ്യപ്രദേശിലെ നീമുച്ചിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ഫുർഖാൻ ഖുറേഷിയാണ് അമിതമായി മൊബൈൽ ഫോണിൽ പബ്ജി കളിച്ചതിനെത്തുടർന്ന് മരിച്ചത്. രാജസ്ഥാനിലെ നാസിറാബാദിലാണ് ഫുര്‍ഖാനും കുടുംബവും താമസിക്കുന്നത്. മധ്യപ്രദേശിലെ സ്വന്തം നാട്ടില്‍ വിവാഹത്തിനായി വന്നതായിരുന്നു കുടുംബം.
ഉച്ചഭക്ഷണത്തിന് ശേഷം പബ്ജിക്ക് അടിമയായ ഫുർഖാൻ ആരോടും സംസാരിക്കുക പോലും ചെയ്യാതെ കളി തുടരുകയായിരുന്നു. മരിക്കുന്നതിന് മുൻപ് ഫുർഖാൻ വെടിവെയ്ക്ക് വെടിവെയ്ക്ക് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. പെട്ടന്ന് ഇയർഫോൺ ഊരി ഫോൺ വലിച്ചെറിഞ്ഞശേഷം സഹകളിക്കാരനോട് ഞാൻ ഇനി നിന്റെ കൂടെ കളിക്കില്ല, നീയാണ് എന്നെ തോൽപ്പിച്ചതെന്ന് ആക്രോശിച്ചശേഷം കുഴഞ്ഞുവീഴുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം തടയാനായില്ല. തലേന്ന് രാത്രിയും ഫുർഖാൻ പബ്ജി കളിക്കുകയായിരുന്നു. നീന്തലിലും വോളിബോളിലും താരമായിരുന്ന ഫുര്‍ഖാന് ഹൃദ്രോഗമില്ലായിരുന്നു. കളിയുടെ ആവേശം കാരണം അഡ്രിനാലിൽ പഞ്ചസാരയുടെ അളവ് കൂടി കാർഡിയാക്ക് അറസ്റ്റിലേക്ക് നയിച്ചതാകാമെന്നാണ് ഡോക്ടറുടെ വിശദീകരണം.
പബ്ജി കളി ഫുർഖാന്റെ പഠനത്തെയും സ്പോർട്സിനെയും ബാധിക്കുന്നുവെന്ന് തോന്നിയ പിതാവ് ഫോൺ പിടിച്ചുവാങ്ങിയിരുന്നു. ഇത് തിരികെ ലഭിക്കാൻ മൂന്ന് ദിവസം ഫുർഖാൻ പട്ടിണി കിടന്നതായും വീട്ടുകാർ പറഞ്ഞു.
മുദിരാമൻ എന്ന 55–കാരനെയാണ് 48–കാരിയായ ഗുണേശ്വരി കൊന്നത്. അസമിലെ മാസഗോണിലാണ് സംഭവം. ഇവിടെ നിന്നും 5 കിലോമീറ്റർ അകലെയുള്ള പൊലീസ് ഔട്ട്പോസ്റ്റിലാണ് തലയുമായി എത്തിയത്.
നിരന്തരമായ ശാരീരിക മാനസിക പീഡനം സഹിക്കവയ്യാതെയാണ് ഈ കൃത്യം നടത്തിയതെന്നാണ് ഭാര്യ പറയുന്നത്. ഭര്‍ത്താവ് പതിവായി ഉപദ്രവിച്ചിരുന്നു. മദ്യപാനം പതിവായിരുന്നു. കോടാലി ഉപയോഗിച്ച് മുറിവേൽപ്പിക്കും. രണ്ട ്ആൺകുട്ടികളും മൂന്നു പെൺകുട്ടികളും അടക്കം 5 മക്കളാണ് ഇവർക്കുള്ളത്.
സംഭവദിവസത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.
‘പതിവുപോലെ മദ്യപിച്ചെത്തിയ ഭർത്താവ് ഗുണേശ്വരിയെ മർദിച്ചു. സഹികെട്ടപ്പോൾ ഇവർ വീട്ടിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ഭർത്താവിന്റെ തല വെട്ടിയെടുത്തു. പിന്നീട് അത് ഒരു പ്ലാസ്റ്റിക് കവറിലാക്കി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.’ മുദിരാമനോടൊപ്പമുള്ള ജീവിതം മടുത്ത് ഒരിക്കൽ ഗുണേശ്വരി വീട്ടിൽ നിന്നിറങ്ങിപ്പോയിരുന്നു. എന്നാൽ കുട്ടികളെ ഓർത്ത് മടങ്ങിവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഗുണേശ്വരിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പോടെ പിസി ജോർജിന്റെ ജനപക്ഷം പാർട്ടി വലിയ വെല്ലുവിളികളാണ് നേരിടുന്നത്. തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സ്വന്തം മണ്ഡലമായ പൂഞ്ഞാറിൽ വരെ മൂന്നാംസ്ഥാനത്തായി പിസി. ഇതോടെ എൻഡിഎയിലും പിസി ജോർജ്ജിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു. പത്തനംതിട്ടയിൽ ബിജെപി പിന്നോട്ടടിക്കപ്പെട്ടത് ജോർജിന്റെ സ്ത്രീ, മുസ്‌ലിം വിരുദ്ധ നിലപാടുകൾ മൂലമാണെന്നും മകനെ വളർത്തുവാനുള്ള പിസിയുടെ ശ്രമങ്ങൾക്ക് പാർട്ടി കുടപിടിക്കേണ്ടെന്നും പത്തനംതിട്ടയിലും പൂഞ്ഞാറിലും ചേർന്ന തെരെഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ ബിജെപി നേതൃത്വം തീരുമാനിച്ചു. ഇതോടെ പാലായിലെ ഷോൺ ജോർജ്ജിന്റെ സീറ്റ് മോഹവും വെള്ളത്തിൽ വരച്ച വരപോലെയായി. ജോർജ്ജിന്റെ മുസ്‌ലിം വിരുദ്ധ പരാമർശം കൂടി പുറത്തായതോടെ കൂടുതൽ വെട്ടിലായിരുന്നു.
ഇതിനു പിന്നാലെയാണ് പിസിക്കെതിരെ കൈക്കൂലി ആരോപണവുമായി പിസിയുടെ തന്നെ മുൻ പേഴ്സണൽ പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് സക്കീർ രംഗത്തെത്തിയത്.എന്നാൽ പിസി ജോർജിനെതിരെ കൈക്കൂലി ആരോപണം നടത്തിയ മുൻ പേഴ്സണൽ പ്രൈവറ്റ് സെക്രട്ടറി പിഇ മുഹമ്മദ് സാക്കിറിനും വാർത്ത പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങൾക്കും എതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി പിസി ജോർജ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും കേരളാ ജനപക്ഷം സെക്കുലർ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ജോർജ് ജോസഫ് പറഞ്ഞു. ഇവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചതായും തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ടയിൽ നടന്ന പൊതുസമ്മേളനത്തിലാണ് മുഹമ്മസ് സക്കീർ ഇക്കാര്യങ്ങൾ തുറന്നടിച്ചത്. മുൻപ് മുഹമ്മദ് സക്കീർ കൈക്കൂലി വാങ്ങിയ 10 ലക്ഷം രൂപ താൻ ഇടപെട്ട് തിരികെ കൊടുത്തുവെന്നു പിസി ജോർജ് അവകാശപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് ഇപ്പോൾ മുഹമ്മദ് സക്കീർ രംഗത്തെത്തിയിരിക്കുന്നത്. മുസ്‌ലിം ജമാ അത്തുകളുടെ പ്രസിഡന്റ് കൂടിയായ ഇദ്ദേഹം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഈ ആരോപണം പിസിക്ക് കൂടുതൽ വെല്ലുവിളി ആയിരിക്കുകയാണ്. തന്റെ സാന്നിധ്യത്തിൽ 5 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നാണ് മുഹമ്മദ് സക്കീർ ആരോപിക്കുന്നത്. ചീഫ് വിപ്പായിരുന്ന കാലത്ത് നടത്തിയ വികസനപ്രവർത്തനങ്ങളുടെ പേരിലും പേഴ്സണൽ സ്റ്റാഫുകൾ നിയമിച്ച വകയിലും പിസി ജോർജ്ജ് കൈക്കൂലി കൈപറ്റി എന്നാണ് മുഹമ്മദ് സാക്കീർ ആരോപിക്കുന്നത്. ഇ കെ കുഞ്ഞു മുഹമ്മദ് ഹാജിയില്‍ നിന്നുമാണ് തന്റെ സാന്നിധ്യത്തില്‍ പണം വാങ്ങി എന്നാണ് സക്കീര്‍ അതിശക്തമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
പിസി ജോർജ്ജിന്റെ പ്രൈവറ്റ് സെക്രട്ടറിയും അതിലുപരി സന്തത സഹചാരിയും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മുഹമ്മദ് സക്കീർ പിസിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ വരുന്ന പാലാ ഉപതെരെഞ്ഞെടുപ്പിൽ പിസിക്ക് ബിജെപി സീറ്റ് നല്കിയേക്കുമോ എന്ന കാര്യം സംശയമാണ്. നിലവിൽ ബിജെപിയുമായി അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിൽ പിസിയുടെ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് കൈക്കൂലി ആരോപണം തടസസമാകുമെന്നുറപ്പാണ്. ബിജെപിയിലേക്ക് പോയതോടെ ഈരാറ്റുപേട്ടയിലെ പൂഞ്ഞാറിലും ജനപിന്തുണ നഷ്ടപ്പെട്ട പിസി ജോർജ്ജിന് ഹിന്ദുത്വ അനുകൂല നിലപാടുകൾ വിനയായിരുന്നു. ഒടുവിൽ നടത്തിയ മുസ്‌ലിം വിരുദ്ധ നിലപാടോടെയാണ് മുഹമ്മദ് സാക്കീർ ഉൾപ്പെടെയുള്ളവർ ഇടഞ്ഞത് എന്നാണ് വിവരം.
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 12000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയുടെ റിമാന്‍റ് ജൂണ്‍ 27 വരെ നീട്ടി. നാലാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെയിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളുന്നത്. കഴിഞ്ഞ ദിവസം നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കി. 48 കാരനായ നീരവ് മോദി വാന്‍ഡ്സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്. നീരവ് മോദിയെ വിട്ടു നല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് വിചാരണ വേളയില്‍ ജഡ്ജി ആരാഞ്ഞു. മാർച്ച് 19നാണ് നീരവ് ലണ്ടനിൽ സ്കോട്ട്ലന്‍ഡ് യാര്‍ഡിന്‍റെ അറസ്റ്റിലായത്.
ഐഎസ് ഭീകര സാന്നിധ്യ കേരളതീരത്തെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിനു പിന്നാലെ പുറം കടലിൽ അധികൃതരെ വെട്ടിച്ച് ബോട്ടിന്റെ പാച്ചിൽ. സിനിമയെ വെല്ലുന്ന ബോട്ട് ചെയ്സിലൂടെ ഏറെ നേരത്തിനൊടുവിൽ കോസ്റ്റ് ഗാർഡിന്റെ ചെറുകപ്പൽ ബോട്ടിനെ സാഹസികമായി പിടികൂടി കരയിലെത്തിച്ചു.
കൊല്ലം ശക്തികുളങ്ങര നിന്നുള്ള ട്രോളർ ബോട്ടും ഇതിലെ 14 മത്സ്യത്തൊഴിലാളികളെയുമാണു വിഴിഞ്ഞത്തെത്തിച്ചത്. ഇവരെ അധികൃതർ വിശദമായി ചോദ്യം ചെയ്തു. ആദ്യം വിഴിഞ്ഞത്തെ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ബോട്ടാണ് പട്രോളിങിനിടെ വലിയ തുറ ഭാഗത്തു വച്ച് ദൂരപരിധി ലംഘിച്ച് മീൻപിടിത്തം നടത്തിയെന്ന പേരിൽ ഈ ബോട്ടിനെ പിടികൂടാൻ ശ്രമിച്ചത്.
മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ സിഐ: എസ്.എസ്.ബൈജു, സിപിഒ: ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബോട്ടുകാരിൽ നിന്നു രേഖകൾ വാങ്ങാനുള്ള ശ്രമത്തിനിടെ പെട്ടെന്നു ബോട്ട് വെട്ടിച്ചു പായുകയായിരുന്നു.എൻഫോഴ്സ്മെന്റ് ബോട്ടിലെ സ്രാങ്ക്മാരായ അഗസ്റ്റിൻ, ജോയി, ലൈഫ് ഗാർഡുമാരായ പ്രദീപ്, മനോഹരൻ എന്നിവരുൾപ്പെട്ട ബോട്ട് പിന്നാലെ പോയെങ്കിലും മത്സ്യബന്ധന ബോട്ട് പരമാവധി വേഗത്തിൽ ഓടിച്ചു പോയി.
വിവരം കിട്ടിയ വിഴിഞ്ഞം കോസ്റ്റ്ഗാർഡ് സി-410 അതിവേഗ ബോട്ട് പിന്നാലെ പാഞ്ഞു. കമാൻഡിങ് ഓഫിസർ ഡെപ്യൂട്ടി കമാൻഡന്റ് സി.വി.ടോമിയുടെ നേതൃത്വത്തിലുള്ള 10 അംഗ സേനാവിഭാഗം മിനിറ്റുകൾക്കുള്ളിൽ വലിയതുറ ഭാഗത്തെത്തി മത്സ്യബന്ധന ബോട്ടിനെ പിന്തുടർന്നു. മുന്നറിയിപ്പുകൾ പലവട്ടം നൽകിയിട്ടും നിർത്താൻ കൂട്ടാക്കാതെ ബോട്ടു വടക്കൻ ഭാഗത്തേക്ക് പാഞ്ഞതോടെ സേനാധികൃതർ കൊച്ചി കേന്ദ്രത്തിൽ വിവരം നൽകി.
അവിടെ നിന്നുള്ള സേനാ ബോട്ടുകൾ സജ്ജരാവുകയും പുറം കടലിൽ നിരീക്ഷണത്തിലുള്ള കപ്പലുകൾക്കു വിവരം കൈമാറുകയും ചെയ്തു. ഒരു മണിക്കൂറോളം പുറംകടലിൽ സിനിമയെ വെല്ലുന്ന ബോട്ട് ചെയ്സായിരുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചു ഏകദേശം 15 നോട്ടിക്കൽ മൈൽ ദൂരം ഇരു ബോട്ടുകളും മത്സരിച്ചു പാഞ്ഞു.മര്യനാട് പിന്നിട്ടു കഴിഞ്ഞപ്പോൾ സേനാ ബോട്ട് മുന്നിൽകയറി. വെടിയുതിർക്കുമെന്ന നിലവന്നപ്പോളാണു മത്സ്യബന്ധന ബോട്ട് കീഴടങ്ങിയത്.
പിടികൂടിയ ബോട്ടിൽ ഉടൻ സേന പരിശോധന നടത്തി. തൊഴിലാളികളെ ചോദ്യം ചെയ്തു. 20 പെട്ടി മത്സ്യമുണ്ടായിരുന്ന ബോട്ടിൽ 8 തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികളും 6 വടക്കേ ഇന്ത്യൻ തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. മത്സ്യബന്ധന ലൈസൻസ് ഉണ്ടെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു.
സംശയമുയർത്തി ബോട്ടു പാഞ്ഞതാണ് അധികൃതരെ ആശങ്കയിലാഴ്ത്തിയത്. ബോട്ടിലെ മീൻ ലേലം ചെയ്യുകയും പിഴയീടാക്കുകയും ചെയ്യുമെന്നു മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ അറിയിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് എസ്പി: കിഷോർകുമാർ, ഫിഷറീസ് അസി. ഡയറക്ടർ രാജീവ്, എസ്ഐ: ഷിബുരാജ് എന്നിവർ സ്ഥലത്തെത്തി.