Latest News

ന്യൂഡൽഹി: രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഇസ്രേലി കന്പനിയുടെ മദ്യക്കുപ്പിയുടെ മുകളിൽ ഉപയോഗിച്ചതിനെതിരേ നടപടിയെടുക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്‍റെ നിർദേശം. വിഷയത്തിൽ രാജ്യസഭയിൽ കടുത്ത പ്രതിഷേധമുയർന്നതോടെയാണ് കന്പനിക്കെതിരേ രാജ്യത്തും നയതന്ത്ര തലത്തിലും നടപടിയെടുക്കാൻ സഭാധ്യക്ഷൻ കൂടിയായ ഉപരാഷ്‌ട്രപതി കേന്ദ്രമന്ത്രിയോടു നിർദേശിച്ചത്.

ഇസ്രേലി കന്പനി മദ്യക്കുപ്പിയിൽ മഹാത്മാ ഗാന്ധി അടക്കമുള്ള ചരിത്രപുരുഷന്മാരുടെ ചിത്രം ഉപയോഗിച്ചതിനെതിരേ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗാണ് ശൂന്യവേളയിൽ വിഷയം ഉന്നയിച്ചത്.   മദ്യത്തിനെതിരേ എന്നും ശബ്ദമുയർത്തിയിരുന്ന ഗാന്ധിജിയെ അവഹേളിക്കുന്നതാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മദ്യക്കന്പനിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ. ജോസ് ഇസ്രയേൽ പ്രധാനമന്ത്രിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ മരിച്ചവരുടെ എണ്ണം 27 ആയി. മലാദില്‍ വെളളക്കെട്ടിലേക്ക് എസ്.യു.വി വീണ് വാഹനത്തില്‍ കുടുങ്ങി രണ്ട് പേര്‍ മരിച്ചു. ഇര്‍ഫാന്‍ ഖാന്‍ (37), ഗുല്‍ഷാദ് ഷൈഖ് (38) എന്നിവരാണ് മരിച്ചത്. വെളളം കയറിയതോടെ സ്കോര്‍പിയോ വാഹനത്തിനകത്ത് ഇരുവരും കുടുങ്ങിപ്പോവുകയായിരുന്നു.

മുംബൈയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും. പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും ഗതാഗതം താറുമാറായി. അതിരൂക്ഷമായ വെള്ളക്കെട്ടാണ് റോഡുകളില്‍.

ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളം അടച്ചു. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനം റണ്‍വേയിൽ നിന്ന് തെന്നി നീങ്ങിയിരുന്നു. ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം. 54 വിമാനങ്ങള്‍ ഇതേത്തുടര്‍ന്ന് തിരിച്ചുവിട്ടു. ആഭ്യന്തര വിമാന സര്‍വീസുകൾ റദ്ദാക്കിയിട്ടുണ്ട്.

മുംബൈയിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ 21 ആയി. മഹാരാഷ്ട്രയിലെ മലാദ് പ്രദേശത്താണ് ഇന്ന് മതില്‍ ഇടിഞ്ഞുവീണ് അപകടം ഉണ്ടായത്. മലാദയിലെ പിംപ്രിപാഡ മേഖലയില്‍ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ മതില്‍ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. നാല് പേരെ രക്ഷപ്പെടുത്തി.

കനത്ത മഴ തുടരുന്നതിനെത്തുടർന്ന് മുംബൈയിൽ നിന്നുള്ള 54 വിമാനങ്ങൾ റദ്ദാക്കി. നഗരത്തില്‍ പലയിടത്തും ഗതാഗതം താറുമാറായി. അതിരൂക്ഷമായ വെള്ളക്കെട്ടാണ് റോഡുകളില്‍. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീനയ്ക്കെതിരെ ബ്രസീല്‍ 2–0 ന്റെ വിജയം . 19ാം മിനിറ്റില്‍ ഗബ്രിയല്‍ ജിസ്യൂസും 71ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ബ്രസീലിനായിരുന്നു ആധിപത്യമെങ്കില്‍ രണ്ടാം പകുതിയില്‍ മല്‍സരത്തിന്റെ നിയന്ത്രണം അര്‍ജന്റീന ഏറ്റെടുത്തു. എന്നാല്‍ മനോഹരമായ പ്രത്യാക്രമണത്തില്‍ നിന്നാണ് ബ്രസീല്‍ രണ്ടാം ഗോള്‍ നേടിയത് . മെസിയുെട രണ്ടുഷോട്ടുകള്‍ പോസ്റ്റില്‍ തട്ടി പുറത്തായി. 62ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കും ലക്ഷ്യത്തിലെത്തിയില്ല.

സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഡാനി ആൽവസും സംഘവും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തുടക്കം മുതൽ അവർ ഗോളിനായി ദാഹിച്ചു. മത്സരത്തിന്റെ 19-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസാണ് ബ്രസീലിനായി ആദ്യ ഗോൾ നേടിയത്. ഗോൾ മടക്കാനുള്ള അർജന്റീനയുടെ ശ്രമങ്ങൾ ബ്രസീലിയൻ പ്രതിരോധത്തിന് മുന്നിൽ നിഷ്ഫലമായപ്പോൾ ആദ്യ പകുതിയിൽ ബ്രസീലിന് ഒരു ഗോളിന്റെ ലീഡ്.

ആദ്യ പകുതിയിൽ വഴങ്ങിയ ഗോളിന്റെ സമ്മർദ്ദത്തിലാണ് അർജന്റീന രണ്ടാം പകുതിയിൽ ഇറങ്ങിയത്. അത് അവരുടെ കളിശൈലിയിലും വ്യക്തമായിരുന്നു. പരുക്കനടവുകളുമായി ഇരു ടീമുകളും കളം നിറഞ്ഞപ്പോൾ ഫൗളുകളും മഞ്ഞകാർഡുകളും വർദ്ധിച്ചു ഇതിനിടയിൽ മത്സരത്തിന്റെ 71-ാം മിനിറ്റിൽ ബ്രസീലിന്റെ രണ്ടാം ഗോളും പിറന്നു. റോബര്‍ട്ടോ ഫെര്‍മിനോയുടെ വകയായിരുന്നു ഗോള്‍.

ഫൗളിന്റെ കാര്യത്തിൽ മുന്നിട്ട് നിന്നത് അർജന്റീന താരങ്ങൾ തന്നെയായിരുന്നു. 19 ഫൗളുകൾ അർജന്റീന നടത്തിയപ്പോൾ ബ്രസീൽ താരങ്ങൾ 12 തവണ ഫൗൾ ചെയ്തു. മത്സരത്തിൽ ആകെ ഏഴ് മഞ്ഞ കാർഡുകളാണ് പുറത്തെടുത്തത്. അതിൽ അഞ്ചും അർജന്റീനക്കെതിരെ.

‘പ്രതിക്കൊപ്പം ടിക്ക് ടോക്ക് വീഡിയോ എടുത്ത് കേരള പൊലീസ്’ എന്ന തലക്കെട്ടോടെ കഴിഞ്ഞ മൂന്നു ദിവസമായി ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ജനമൈത്രി പൊലീസായാൽ ഇങ്ങനെ വേണമെന്ന നിലപാടുമായി വിഡിയോയിലെ പൊലീസിനെ പിന്തുണച്ചും, ഇങ്ങനെയൊന്നും പൊലീസ് ചെയ്യാൻ പാടില്ലെന്ന വിമർശനമുയർത്തി വിഡിയോയെ എതിർത്തും അഭിപ്രായ പ്രകടനങ്ങളും സംവാദങ്ങളുമെല്ലാമായി വിഡിയോ വൈറലായിക്കൊണ്ടേയിരിക്കുന്നു.

ഇത് പൊലീസ് തന്നെ തയാറാക്കിയ വീഡിയോ ആണെന്ന ധാരണയിലാണ് സംവാദങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്. പക്ഷേ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വീഡിയോ മാത്രമാണിതെന്നതാണ് വസ്തുത. ഈ വീഡിയോയിൽ കാണുന്നത് ഒർജിനൽ പൊലീസല്ല. വിഡിയോയിൽ കാണുന്നത് ഒർജിനൽ പൊലീസ് ജീപ്പുമല്ല. എല്ലാം വ്യാജനാണ്.
സിനിമ സെറ്റിൽ വച്ച് ജൂനിയർ ആർട്ടിസ്റ്റുകൾ ചേർന്ന് തയാറാക്കിയതാണ് സോഷ്യൽ മീഡിയയിലെ ചൂടൻ സംവാദത്തിന് വഴിവച്ച കള്ളനും പൊലീസും ചേർന്നുള്ള ടിക്ടോക്ക് വിഡിയോ .

സാജൻ നായർ എന്ന നടനാണ് ദിവസങ്ങൾക്കു മുമ്പ് വീഡിയോ ടിക്ടോക്കിൽ ഷെയർ ചെയ്തത്. ‘കള്ളനും പൊലീസും ചേർന്നുള്ള ടിക്ടോക്ക് വിഡിയോ’ എന്ന ടാഗ് ലൈനിൽ ആരോ ഇത് ഷെയർ ചെയ്തതോടെ സംഗതി വൈറലായി. വിഡിയോ കണ്ട് തെറ്റിദ്ധരിച്ചത് സാധാരണക്കാർ മാത്രമല്ല. പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഒരു വലിയ വിഭാഗമാളുകളും വിഡിയോ കണ്ട് ഒന്നു സംശയിച്ചിടത്താണ് വ്യാജന്റെ വിജയം

തിരുവനന്തപുരത്തുനിന്ന് കാണാതായ ജര്‍മന്‍ യുവതി ലീസ വെയ്സയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. ലീസ വെയ്സയുടെ മാതാവില്‍ നിന്ന് വിവരം ശേഖരിക്കുന്നതിനുള്ള ചോദ്യാവലി പൊലീസ് തയ്യാറാക്കി. ഇത് ജര്‍മ്മന്‍ കോണ്‍സുലേറ്റിന് കൈമാറും.

അതേസമയം യുവതിയുടെ തിരോധാനത്തില്‍ അവരോടൊപ്പം കേരളത്തിലെത്തിയ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം. മാര്‍ച്ച് 10നാണ് ലിസ വെയ്സ അവസാനമായി വിളിച്ചതെന്ന് ഇവരുടെ മാതാവ് അറിയിച്ചു. 2011ല്‍ ഇവര്‍ കൊല്ലം അമൃതാനന്ദമയി ആശ്രമത്തില്‍ താമസിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

കേരളത്തിലെത്തിയ ശേഷം കാണാനില്ലെന്ന് പറയുന്ന ജര്‍മ്മന്‍ യുവതി ലിസ വെയ്സ ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലിക്കൊപ്പമാണ് തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ ലിസയെക്കൂടാതെ മാര്‍ച്ച് 15ന് മുഹമ്മദ് അലി തിരികെപ്പോയി. ലിസയെ കാണാനില്ലെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ യാത്രയില്‍ ദുരൂഹതയുള്ളതിനാലാണ് മുഹമ്മദ് അലിയുടെ വിവരങ്ങള്‍ തേടാന്‍ പൊലീസ് ശ്രമം തുടങ്ങിയത്.

വൈക്കം തലയോലപറമ്പിൽ പോലീസുകാരന്റെ ഭാര്യയും ഒന്നരവയസുകാരി മകളും മരിച്ചത് ഭർതൃകുടുബത്തിന്റെ പീഡനംമൂലമെന്ന് മാതാപിതാക്കൾ. മരിച്ച ദീപയുടെ ഭർത്താവ് അഭിജിത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായും മകളെ മർദ്ദിച്ചിരുന്നതായും, അഭിജിത്തിന്റെ മാതാപിതാക്കളുടെ പെരുമാറ്റത്തിൽ ദുരൂഹതയുണ്ടെന്നും ദീപയുടെ പിതാവ് സദാശിവനും മാതാവ് രമണിയും ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാപോലിസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി കൊടുക്കാൻ കുടുംബം തീരുമാനിച്ചു.

ജൂൺ 29നാണ് തൃപ്പൂണിത്തുറ ഏ.ആർ ക്യാമ്പിലെ പോലീസുകാരൻ അഭിജിത്തിന്റെ ഭാര്യ ദീപയെയും, മകൾ ദക്ഷയെയും മൂവാറ്റുപുഴ ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വിലയിരുത്തലെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ ദുരൂഹതകളുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. ദീപയും കുട്ടിയും മരിച്ചദിവസം വീട്ടിൽ സംഘട്ടനം നടന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ആഹാരം ചിതറി കിടന്നിരുന്നു. ദീപക്ക് ഭക്ഷണം നൽകാതെവീട്ടുകാർ പീഡിപ്പിച്ചിരുന്നു. അഭിജിത്ത് പോലിസിൽ കയറിയ ശേഷം മദ്യപിച്ച് വഴക്ക് പതിവായിരുന്നു.

മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നതായും, ഇതേചൊല്ലിയാണ് സംഭവ ദിവസം വഴക്കുണ്ടായതെന്നും ദീപയുടെ കുടുംബം ആരോപിക്കുന്നു. രാത്രിയിൽ വലിയ വഴക്ക്നടന്നിട്ട് തങ്ങളെ അറിയിക്കാതിരുന്നത് സംശയം ഉണ്ടാക്കുന്നു. അഭിജിത്തിന്റെ പിതാവ് സതീശൻ പറയുന്നതിൽ ദുരൂഹതയുണ്ട്. രാത്രിയിൽ 3 മണിയോടെ വൈക്കം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ദീപ ബസിൽ കയറി ഇളങ്കാവിൽ ഇറങ്ങിയതായി സൂചന കിട്ടിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. ദുരൂഹത നീക്കാൻ സമഗ്രമായ അന്വേഷണം വേണം. ജില്ലാ പോലിസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി കൊടുക്കും . നഴ്സായി വിദേശത്ത് ജോലി ചെയ്തിരുന്ന ദീപക്ക് നിലവിൽ ജോലിയില്ലാത്തതിന്റെ പേരിലും പീഡനം ഉണ്ടായിരുന്നു.

ശനിയാഴ്ച ഉച്ചയോടെ വീടിന് അര കിലോമീറ്റർ മാറി ഇളംകാവ് ക്ഷേത്രത്തിന് സമീപത്ത് മൂവാറ്റുപുഴയാറിലാണ് ദീപയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടിയെ നെഞ്ചോട് ചേർത്ത് കെട്ടിവച്ച നിലയിൽ കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം.

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ. ബംഗ്ലദേശിനെ 28 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശം. ജസ്പ്രീത് ബൂംറ നാലുവിക്കറ്റും ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും നേടി. അവസാനം വരെ പൊരുതിയ ബംഗ്ലദേശ് 49 ഓവറിൽ 286 റൺസെടുത്ത് പുറത്തായി. സെഞ്ചുറി നേടിയ രോഹിത് ശർമയാണ് മാൻ ഓഫ് ദ മാച്ച്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 314 റൺസെടുത്തു.

ഓപ്പണർ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 92 പന്തു നേരിട്ട രോഹിത് ഏഴു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 104 റൺസെടുത്തു. ലോകകപ്പിലെ രോഹിതിന്റെ നാലാം സെഞ്ചുറിയാണിത്. 90 പന്തിൽ നിന്നാണ് ബംഗ്ലാദേശിനെതിരെ രോഹിത് സെഞ്ചുറി നേടിയത്. ഇതോടെ ഒരു ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന ലോകറെക്കോർഡിനൊപ്പമെത്തി. ശ്രീലങ്കൻ മുൻ താരം കുമാർ സംഗക്കാരയുമായാണ് രോഹിത് റെക്കോർഡ് പങ്കിട്ടത്. ഒരു ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ഇനി രോഹിതിന് സ്വന്തം.

രോഹിത്തിന് ഉറച്ച പിന്തുണയുമായി ക്രീസിൽനിന്ന സഹ ഓപ്പണർ ലോകേഷ് രാഹുൽ അർധസെഞ്ചുറി നേടി. 92 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 77 റൺസാണ് സമ്പാദ്യം. ഈ ലോകകപ്പിൽ രാഹുലിന്റെ രണ്ടാമത്തെയും ഏകദിനത്തിൽ നാലാമത്തെയും അർധസെഞ്ചുറിയാണിത്. ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് വിക്കറ്റ് കൂട്ടുകെട്ട് തീർത്ത രോഹിത് – രാഹുൽ സഖ്യം 180 റൺസാണ് അടിച്ചെടുത്തത്. 29.2 ഓവറിൽനിന്നാണ് ഇരുവരും 180 റൺസടിച്ചത്.

ബെർമിങ്ഹാം: ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് 315 റണ്‍സ് വിജയലക്ഷ്യം. 50 ഓവറില്‍ 314-9 എന്ന നിലയിലാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചത്. അഞ്ച് വിക്കറ്റ് നേടിയ മുസ്തഫിസൂർ റഹ്മാന്റെ പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്താതെ ചെറുത്തു നിർത്തിയത്.

ഓപ്പണർമാരായ രാഹുലും രോഹിത്തും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.രോഹിത് സെഞ്ചുറി നേടി പുറത്തായി. 104 റണ്‍സാണ് രോഹിത് നേടിയത്.180 റണ്‍സാണ് ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേർത്തത്. രാഹുല്‍ 77 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്നവരില്‍ തിളങ്ങിയത് ഋഷഭ് പന്താണ്. പന്ത് 48 റണ്‍സെടുത്താണ് പുറത്തായത്. ധോണി 35 റണ്‍സ് നേടി.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റമുണ്ട്.. കോദാറും കുല്‍ദീപും പുറത്ത്. പകരം ദിനേശ് കാർത്തിക്കും ഭുവനേശ്വറും ടീമില്‍.

ഇന്നത്തെ മത്സരം ജയിക്കാനായാൽ ഇന്ത്യക്ക് സെമിയുറപ്പിക്കാം. മറുവശത്ത് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ജീവൻ മരണ പോരാട്ടത്തിനാണ് പാഡ് കെട്ടുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബെർമിങ്ഹാമിലെ എഡ്ബാസ്റ്റണിലാണ് മത്സരം.

ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ടീമിൽ അഴിച്ചുപണിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലാം നമ്പരിൽ ഋഷഭ് പന്തിനെ നിലനിർത്തി കേദാർ ജാദവിനെ പുറത്തിരുത്തിയേക്കും. പകരം രവീന്ദ്ര ജഡേജ പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കുമെന്ന് കരുതുന്നു. ഇതോടെ ടീമിൽ മറ്റൊരു സ്‌പിന്നറുടെ സാന്നിധ്യം ഉറപ്പിക്കാം. അങ്ങനെയെങ്കിൽ യുസ്‌വേന്ദ്ര ചാഹലിനെ മാറ്റി പേസർമാരുടെ എണ്ണം മൂന്നാക്കാനും ഇന്ത്യൻ ടീം ശ്രമിക്കും.

ലോകത്തിലെ ഏറ്റവും ‘ചെലവേറിയ’ വിവാഹമോചന നടപടികള്‍ ഈ ആഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും ഭാര്യ മക്കെന്‍സിയും തമ്മിലുള്ള വിവാഹ മോചന നടപടികളാണ് പൂര്‍ത്തിയാകുന്നത്. വിവാഹ മോചിതരാകുമ്പോള്‍ ജെഫ് ബെസോസ് നിയമപരമായി മക്കെന്‍സിക്ക് നല്‍കാനുള്ള സ്വത്തുവകകളുടെ കൈമാറ്റമാണ് ഈ ആഴ്ച പൂര്‍ത്തിയാകുക.

സ്വത്ത് വീതം വെക്കുമ്പോള്‍ 2.42 ലക്ഷം കോടി രൂപയാണ് മക്കെന്‍സിക്ക് ലഭിക്കുക. ഇതോടെ ലോകത്തിലെ സമ്പന്നരായ വനിതകളുടെ പട്ടികയില്‍ മക്കെന്‍സി നാലാമതെത്തിയിരുന്നു. ഏപ്രിലിലാണ് വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തത്. ലഭിക്കുന്ന സ്വത്തുകളുടെ പകുതി ബില്‍ഗേറ്റ്സും വാറന്‍ ബഫറ്റും നടത്തുന്ന ജീവകാരുണ്യ സംഘടനക്ക് സംഭാവന നല്‍കുമെന്ന് മക്കെന്‍സി അറിയിച്ചു. മക്കെന്‍സിയുടെ തീരുമാനത്തെ ജെഫ് ബെസോസ് സ്വാഗതം ചെയ്തു. സ്വത്തുക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനുള്ള മക്കെന്‍സിയുടെ തീരുമാനത്തെ അഭിമാനത്തോടെ കാണുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇരുവരുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ 35,00 കോടി ഡോളര്‍(2.42 ലക്ഷം കോടി) മൂല്യമുള്ള ഓഹരികള്‍ ബെസോസ് മക്കെന്‍സിക്ക് നല്‍കണമെന്നാണ് ധാരണ. ആമസോണിന്‍റെ 16.3 ശതമാനം ഓഹരികളാണ് ബെസോസിന്‍റെ പക്കലുള്ളത്. ഇതില്‍ നാലുശതമാനമാണ് മക്കെന്‍സിക്ക് ലഭിക്കുക. ഇരുവരുടെയും ഉടമസ്ഥതയിലുള്ള യുഎസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്, ബഹിരാകാശ പരീക്ഷണ സ്ഥാപനമായ ബ്ലൂ ഒറിജിന്‍ എന്നിവയില്‍ തനിക്കുള്ള മുഴുവന്‍ ഓഹരികളും ബെസോസിന് വിട്ടുനല്‍കുമെന്ന് മക്കെന്‍സിയും വ്യക്തമാക്കി.

ആമസോണിന്‍റെ 12 ശതമാനം ഓഹരി സ്വന്തമായുള്ള ബെസോസ് ലോകത്തിലെ അതിസമ്പന്നനായി തന്നെ തുടരും. 89,00 കോടി ഡോളറിന്‍റെ ആസ്തിയാണ് ആമസോണിനുള്ളത്. 1993-ലാണ് ബെസോസും എഴുത്തുകാരിയായ മക്കെന്‍സിയും വിവാഹിതരായത്. ഇവര്‍ക്ക് നാല് മക്കളുണ്ട്. 1994-ലാണ് ഇരുവരും ചേര്‍ന്ന് യുഎസിലെ സിയാറ്റിലില്‍ ആമസോണ്‍ സ്ഥാപിച്ചത്.

അന്വേഷിച്ചത് മാറി മാറി വന്ന എട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘം, എട്ടുവര്‍ഷം, എന്നിട്ടും കൊലയാളിയെ കണ്ടെത്താനോ കേസന്വേഷണത്തില്‍ ഏതെങ്കിലും വിധത്തില്‍ മുന്നോട്ടു പോകാനോ ഡല്‍ഹി പോലീസിന് കഴിഞ്ഞില്ല. ഒടുവില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹി പോലീസിന് ഒരു വിവരം ലഭിക്കുന്നു. രാജു ഗെഹ്‌ലോട്ട് എന്ന യുവാവ് ഡല്‍ഹിക്കടുത്തുള്ള ഹരിയാനയിലെ ഗുഡ്ഗാവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. രാജുവിന്റെ മാതാപിതാക്കള്‍ക്കും മുമ്പെ ഡല്‍ഹി പോലീസ് അവിടെ എത്തിയെങ്കിലും അയാള്‍ അപ്പോഴേക്കും മരിച്ചിരുന്നു. വയറ്റില്‍ ഉണ്ടായ അണുബാധയായിരുന്നു കാരണം. പക്ഷേ, ആശുപത്രി രേഖകളില്‍ അയാള്‍ രാജു ഗെഹ്‌ലോട്ട് ആയിരുന്നില്ല, മറിച്ച് രോഹന്‍ ദഹിയ ആയിരുന്നു.

2011-ഫെബ്രുവരി 11-നാണ് സംഭവം നടക്കുന്നത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനു പുറത്ത് പോലീസ് വാഹനത്തിലുണ്ടായിരുന്ന പൈലറ്റ് മീന എന്ന പോലീസ് കോണ്‍സ്റ്റബിള്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് കണ്ടെത്തിയ വിവരം വയര്‍ലെസ് സെറ്റിലൂടെ അറിയുന്നു. തുറക്കുമ്പോള്‍ ഒരു സ്ത്രീയുടെ ശരീരമാണ് ബാഗില്‍. കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കിയിരുന്നു. കൈകള്‍ ബന്ധിച്ചിരുന്നു. യുവതിയെ തിരിച്ചറിയാനുള്ള യാതൊരു വഴിയും അവശേഷിച്ചിരുന്നില്ല. വയറ്റില്‍ ടാറ്റൂ കുത്തിയിരുന്ന ഒരു മയില്‍പ്പീലി ഒഴിച്ച്. പോലീസ് ഇതനുസരിച്ച് പരസ്യം ചെയ്തു. മൂന്നു ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശവശരീരം ഒടുവില്‍ സംസ്‌കരിച്ചു. പക്ഷേ, അതിനടുത്ത ദിവസം നീതു സോളങ്കി എന്ന യുവതിയുടെ പിതാവ് പോലീസിനെ അന്വേഷിച്ചെത്തി. മൃതശരീരത്തിന്റെ ഫോട്ടോകളില്‍ നിന്ന് അദ്ദേഹം തന്റെ മകളെ തിരിച്ചറിഞ്ഞു.

പാല്‍ക്കച്ചവടവും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമായിരുന്നു നീതുവിന്റെ പിതാവ് കര്‍ത്താര്‍ സിംഗ് സോളങ്കിക്ക്. അദ്ദേഹത്തിന്റെ നാലു മക്കളില്‍ മൂത്തയാളായിരുന്നു നീതു സോളങ്കി. “അവള്‍ ഒരിക്കല്‍ സ്‌കൂളില്‍ വച്ച് ഒരു ചെറുപ്പക്കാരന്റെ മുഖത്തടിച്ചു. ദേഷ്യം വന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, അയാള്‍ സ്‌കൂളില്‍ വച്ച് നിരന്തരം ഉപദ്രവിക്കുന്നു, ഞാന്‍ അത് കണ്ട് മിണ്ടാതിരിക്കണോ എന്നാണ്”– അന്ന് 13 വയസ് മാത്രമുണ്ടായിരുന്ന തന്റെ മകള്‍ ഒരു പോരാളിയാണെന്ന് ആ പിതാവ് തിരിച്ചറിഞ്ഞു. “അവളെക്കുറിച്ച് എനിക്കൊരിക്കലും വേവലാതിയുണ്ടായിരുന്നില്ല. അവളത്രയ്ക്ക് ശക്തയായിരുന്നു”, രാജു സോളങ്കിയെന്ന മകളുടെ കൊലപാതകിയുടെ മരണവിവരം അറിഞ്ഞതിനു ശേഷം മാതാവ് സുശീലയും പ്രതികരിച്ചത് ഇങ്ങനെയാണ്.

പഠിക്കാന്‍ മിടുക്കിയായിരുന്നു നീതു. പ്രശസ്തമായ ഡല്‍ഹി യൂണിവേഴ്‌സിറ്റി ലോ ഫാക്കല്‍ട്ടിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ നീതു തുടര്‍ന്ന് പഠിക്കുന്നതിനു പകരം ജോലി ചെയ്യാനാണ് തീരുമാനിച്ചത്. മൂന്നു വര്‍ഷം രാജ്യത്തെ മുന്‍നിര കോള്‍സെന്ററുകളില്‍ വരെ നീതു ജോലി ചെയ്തു. ഇതിനിടെയാണ് രാജു ഗെഹ്‌ലോട്ടിനെ ഒരു പാര്‍ട്ടിയില്‍ വച്ച് പരിചയപ്പെടുന്നത്. ഇരുവരും പെട്ടെന്ന് അടുത്തു. 2010-ല്‍ തനിക്ക് സിംഗപ്പൂരില്‍ ഒരു ജോലി ശരിയായിട്ടുണ്ടെന്ന് നീതു മാതാപിതാക്കളെ അറിയിക്കുന്നു. മാതാപിതാക്കള്‍ മകളെ എയര്‍പോര്‍ട്ടില്‍ കൊണ്ടു പോയി യാത്രയയയ്ക്കുകയും ചെയ്തു. പിന്നീട് ഇടക്കിടെ വെബ് ക്യാം വഴി ഇവര്‍ മകളുമായി സംസാരിച്ചിരുന്നു. 2010 ഒടുവില്‍ ഒക്കെ ആയപ്പോഴേക്കും മകളുമായുള്ള സംസാരം കുറഞ്ഞു. 2011 ഫെബ്രുവരി ഒമ്പതിന് നീതുവുമായി സംസാരിക്കുമ്പോള്‍ ഇളയ സഹോദരി നീതുവിന്റെ നെറ്റിയില്‍ ഒരു മുറിവ് കണ്ടു. വീണത് ആണെന്നായിരുന്നു മറുപടി. 2011 ഫെബ്രുവരി 11-ന് ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ബാഗില്‍ നീതുവിന്റെ മൃതശരീരം കണ്ടെത്തി.

സിംഗപ്പൂരിലായിരുന്ന മകള്‍ എങ്ങനെ ഡല്‍ഹിയില്‍ എത്തി എന്നത് സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ഉത്തരമില്ല. എന്നാല്‍ ഡല്‍ഹി പോലീസ് പറയുന്നത് നീതു ഒരിക്കലും സിംഗപ്പൂരിലേക്ക് പോയിട്ടില്ല എന്നാണ്. ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിനെ ഇരു കുടുംബങ്ങളും എതിര്‍ത്താലോ എന്നു കരുതി ആദ്യം മുംബൈ, ഗോവ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു രാജുവിന്റെയും നീതുവിന്റെയും താമസമെന്ന് പോലീസ് പറയുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഇത് നിഷേധിക്കുന്നു. മകള്‍ സിംഗപ്പൂരില്‍ താമസിച്ചിരുന്ന മുറി തങ്ങള്‍ കണ്ടതാണെന്നും അവിടെ നിന്ന് ഫോറിന്‍ ചേക്ലേറ്റുകളും ടൈയും ഒക്കെ അയച്ചു തന്നിരുന്നു എന്നും മാതാപിതാക്കള്‍ പറയുന്നു.

രാജു ഗെഹ്‌ലോട്ട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഫ്രെഞ്ചില്‍ ഡിപ്ലോമ നേടുകയും എയര്‍ ഇന്ത്യയില്‍ ക്യാബിന്‍ ക്രൂ ആയി ജോലി നോക്കുകയുമായിരുന്നു നീതുവിനെ പരിചയപ്പെടുന്ന കാലത്ത്. രാജുവും നീതുവും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ പോലീസ് ആയാളെ അന്വേഷിക്കാന്‍ ആരംഭിച്ചു. എന്നാല്‍ അപ്പോഴേക്കും രാജു അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് എട്ട് ഇന്‍സ്‌പെക്ടര്‍മാരും നിരവധി ടീമുകളും ഒക്കെ രാജുവിനെ അന്വേഷിച്ചത്. രാജുവിന്റെ കുടുംബക്കാരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിരീക്ഷിച്ചു. ഇക്കാലയളവിലെല്ലാം വീട്ടുകാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു, ഫോണ്‍ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചു. ഒരിക്കല്‍ മുംബൈയില്‍ ഉണ്ടെന്ന് തെളിവ് കിട്ടി അവിടെ എത്തുമ്പോഴേക്കും രാജു അവിടെ നിന്ന് പോയിരുന്നു. ഒരിക്കല്‍ പോലും രാജു ഗെഹ്‌ലോട്ടിനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല- ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഗുഡ്ഗാവ് ആശുപത്രിയില്‍ അയാള്‍ മരിക്കുന്നത് അറിഞ്ഞതു വരെ, നീണ്ട എട്ടു വര്‍ഷത്തിനു ശേഷം-അതാകട്ടെ രോഹന്‍ ദഹിയ ആയിരുന്നു.

നീതു സിംഗപ്പൂരിലേക്ക് പോകുന്നു എന്ന് വീട്ടുകാരോട് പറഞ്ഞ സമയത്തു തന്നെയാണ് രാജുവും എയര്‍ ഇന്ത്യയിലെ ജോലി രാജി വയ്ക്കുന്നത്. പിന്നീട് പോലീസ് പറയുന്നത്: 2010-ല്‍ ഇരുവരും ആദ്യം പോയത് മുംബൈയിലേക്കാണ്. അവിടെ നിന്ന് മാറി കുറെ നാള്‍ ബാംഗ്ലൂരില്‍ താമസിച്ചു, തുടര്‍ന്ന് ഗോവയില്‍. കൈയിലുള്ള പണം അവസാനിച്ചു തുടങ്ങിയതോടെ ഇരുവരും ഡല്‍ഹിയിലേക്ക് മടങ്ങി. നീതു ഈ സമയത്തൊക്കെ വീട്ടുകാരുമായി വെബ് ക്യാമിലും നേരത്തെ ബാംഗ്ലരുല്‍ ജോലി ചെയ്തിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഒരു നമ്പരിലുമായിരുന്നു വീട്ടുകാരെ ബന്ധപ്പെട്ടിരുന്നത്. മകള്‍ സിംഗപ്പൂരിലായിരുന്നു എന്ന് മാതാപിതാക്കള്‍ വിശ്വസിച്ചിരുന്ന ആ സമയത്ത് ഏതാനും കിലോമീറ്ററുകള്‍ അകലെ നീതു ഉണ്ടായിരുന്നു-ദക്ഷിണ ഡല്‍ഹിയിലെ ആശ്രാമം എന്ന സ്ഥലത്ത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആയിരുന്നു ഇവിടെ വീട് എടുക്കാന്‍ രാജു ഉപയോഗിച്ചത് എന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. അയല്‍വാസികളുമായൊന്നും കാര്യമായ ബന്ധം ഇരുവര്‍ക്കും ഉണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ താമസം തുടങ്ങിയതോടെ ഇവരുടെ സാമ്പത്തിക സ്ഥിതി വഷളായിത്തുടങ്ങി. വീട്ടില്‍ നിന്ന് തനിക്ക് ലഭിക്കാനുള്ള ഓഹരി വാങ്ങിക്കാന്‍ നീതു രാജുവിനെ നിര്‍ബന്ധിച്ചു തുടങ്ങി. ഇക്കാര്യം രാജുവിന്റെ സഹോദരിയുമായും സംസാരിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് തുടങ്ങിയെന്നും 2011 ഫെബ്രുവരി 10-ന് രാത്രി ഉണ്ടായ വഴക്കിനൊടുവില്‍ രാജു നീതുവിന്റെ തലയ്ക്ക് അടിക്കുകയും തുടര്‍ന്ന് കഴുത്ത് ഞെരിക്കുകയുമായിരുന്നു എന്നും പോലീസ് പറയുന്നു.

ഇതിനിടയില്‍ ഡല്‍ഹി പോലീസ് രാജുവിന്റെ കസിന്‍ നവീന്‍ ഷൊക്കീനെ ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പോലീസിന് വെളിപ്പെടുന്നത്. കൊലപാതകത്തിന്റെ പിറ്റേന്ന് വെളുപ്പിന് നീതുവിന്റെ ശരീരം ബാഗിലാക്കി ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ഒരു ഓട്ടോറിക്ഷയില്‍ രാജു ചെന്നിറങ്ങുന്നു. ബാഗ് ഡല്‍ഹിക്ക് പുറത്ത് എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ സ്‌റ്റേഷനിലെ എക്‌സ്‌റേ മെഷീന്‍ കണ്ടതോടെ ഭയന്ന രാജു ബാഗ് അവിടെ ഉപേക്ഷിച്ച് മറ്റൊരു ട്രെയിനില്‍ കയറി ആഗ്രയ്ക്ക് പോയി. അവിടെ നിന്ന് പിറ്റേന്ന് നിസാമുദീനിലുള്ള നവീന്റെ ഓഫീസിലെത്തി. ആ സമയത്താണ് കൊലപാതക വിവരം രാജു തന്റെ കസിനോട് വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് നവീന്റെ പക്കല്‍ നിന്ന് 15,000 രൂപയുമായി രാജു മുംബൈയ്ക്ക് പോയി. പിന്നീടാരും രാജുവിനെ കണ്ടിട്ടില്ല. എന്നാല്‍ രാജു ഇതിനിടയില്‍ 15 മൊബൈല്‍ ഫോണുകളും അത്രയും തന്നെ സിം കാര്‍ഡുകളും സ്വന്തമാക്കിയിരുന്നു. ഇതുപയോഗിച്ച് വീട്ടുകാരെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പോലീസിന് ഇത് കണ്ടെത്താനായില്ല, ഒരിക്കല്‍ ഒഴിച്ച്.

എട്ടു വര്‍ഷമായി പോലീസ് രാജുവിനെ അന്വേഷിക്കുമ്പോള്‍ 2012-ല്‍ തന്നെ രാജു ഡല്‍ഹിയിലേക്ക് മടങ്ങി വന്നിരുന്നു എന്നാണ് പോലീസ് ഇപ്പോള്‍ അറിയുന്നത്; പോലീസിന്റെ മൂക്കിന്‍തുമ്പില്‍. ഗുഡ്ഗാവില്‍ ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ രോഹന്‍ ദഹിയ എന്ന പേരില്‍ ജോലി സമ്പാദിച്ചു. എല്ലാം ആധാര്‍ ഉള്‍പ്പെടെ വ്യാജ തിരിച്ചറില്‍ കാര്‍ഡുകളുടെ പിന്‍ബലത്തില്‍. രോഹന്‍ ദഹിയ മിടുക്കനായ ജോലിക്കാരനായിരുന്നു എന്നാണ് സഹപ്രവര്‍ത്തകരുടേയും സ്ഥാപനത്തിന്റെയും സാക്ഷ്യം. ആരോടും കാര്യമായി സംസാരമില്ലാത്ത, നേരത്തെ ജോലിക്ക് വന്ന് താമസിച്ചു മാത്രം ഓഫീസ് വിടുന്ന, മുതിര്‍ന്നവരെ ബഹുമാനിക്കുന്ന, മറ്റുള്ളവരോട് മര്യാദയോടെ മാത്രം പെരുമാറുന്ന രോഹന്‍ ദഹിയയെ മാത്രമേ അവര്‍ക്ക് അറിയുമായിരുന്നുള്ളൂ- 2019 ജൂണ്‍ 25-ന് ഗുഡ്ഗാവിലെ ആശുപത്രിയില്‍ മരിച്ചത് രോഹന്‍ ദഹിയ അല്ല, രാജു ഗെഹ്‌ലോട്ട് ആണെന്ന് തിരിച്ചറിയുന്നതു വരെ. ഒടുവില്‍ എട്ടു വര്‍ഷത്തിനു ശേഷം ‘Girl with a peacock tattoo’ എന്നെഴുതിയ ഫയല്‍ ക്ലോസ് ചെയ്യാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഡല്‍ഹി പോലീസ്.

RECENT POSTS
Copyright © . All rights reserved