ബെർമിങ്ഹാം: ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് 315 റണ്‍സ് വിജയലക്ഷ്യം. 50 ഓവറില്‍ 314-9 എന്ന നിലയിലാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചത്. അഞ്ച് വിക്കറ്റ് നേടിയ മുസ്തഫിസൂർ റഹ്മാന്റെ പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്താതെ ചെറുത്തു നിർത്തിയത്.

ഓപ്പണർമാരായ രാഹുലും രോഹിത്തും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.രോഹിത് സെഞ്ചുറി നേടി പുറത്തായി. 104 റണ്‍സാണ് രോഹിത് നേടിയത്.180 റണ്‍സാണ് ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേർത്തത്. രാഹുല്‍ 77 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്നവരില്‍ തിളങ്ങിയത് ഋഷഭ് പന്താണ്. പന്ത് 48 റണ്‍സെടുത്താണ് പുറത്തായത്. ധോണി 35 റണ്‍സ് നേടി.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റമുണ്ട്.. കോദാറും കുല്‍ദീപും പുറത്ത്. പകരം ദിനേശ് കാർത്തിക്കും ഭുവനേശ്വറും ടീമില്‍.

ഇന്നത്തെ മത്സരം ജയിക്കാനായാൽ ഇന്ത്യക്ക് സെമിയുറപ്പിക്കാം. മറുവശത്ത് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ജീവൻ മരണ പോരാട്ടത്തിനാണ് പാഡ് കെട്ടുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബെർമിങ്ഹാമിലെ എഡ്ബാസ്റ്റണിലാണ് മത്സരം.

ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ടീമിൽ അഴിച്ചുപണിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലാം നമ്പരിൽ ഋഷഭ് പന്തിനെ നിലനിർത്തി കേദാർ ജാദവിനെ പുറത്തിരുത്തിയേക്കും. പകരം രവീന്ദ്ര ജഡേജ പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കുമെന്ന് കരുതുന്നു. ഇതോടെ ടീമിൽ മറ്റൊരു സ്‌പിന്നറുടെ സാന്നിധ്യം ഉറപ്പിക്കാം. അങ്ങനെയെങ്കിൽ യുസ്‌വേന്ദ്ര ചാഹലിനെ മാറ്റി പേസർമാരുടെ എണ്ണം മൂന്നാക്കാനും ഇന്ത്യൻ ടീം ശ്രമിക്കും.