ന്യൂഡല്‍ഹി: പാര്‍ട്ടി നേതാക്കളുടെ അച്ചടക്കത്തെ കുറിച്ചുളള ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രിയുമായി ബിജെപി നേതാക്കള്‍ സംവദിക്കും. ഇതിന്റെ ആദ്യ പടിയെന്നോണം ബിജെപി എംഎല്‍എമാര്‍ ഇന്ന് രാവിലെ മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി എംഎല്‍എ ആകാശ് വിജയ്‍വാര്‍ഗിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മർദിച്ചതുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നതിനിടയിലാണ് നടപടി. 45 എംഎല്‍എമാരുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തി.
മുൻസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മർദിച്ച ആകാശ് വിജയവാര്‍ഗിയയെ തളളി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രംഗത്തെത്തിയിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ്വാര്‍ഗിയയുടെ മകനാണ് ആകാശ്. എന്നാല്‍ കുറ്റം ചെയ്തയാൾ ആരുടെ മകനാണെന്ന് നോക്കേണ്ടതില്ലെന്ന് മോദി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ല. ഇത്തരം പെരുമാറ്റ രീതിയെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിൽ മോദി വ്യക്തമാക്കി. കൂടാതെ അദ്ദേഹം മർദിക്കുന്നതിനിടെ ഉപയോഗിച്ച വാക്കുകള്‍ക്കെതിരേയും മോദി പരാമര്‍ശിച്ചു. ‘എത്തരത്തിലുളള ഭാഷയാണ് നിങ്ങള്‍ ഉപയോഗിച്ചത്’ എന്ന് മോദി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
മധ്യപ്രദേശിലെ ഇൻഡോറിൽ കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാനെത്തിയ മുൻസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് ബിജെപി എംഎൽഎ മർദിച്ചത്. ആകാശ് വിജയ്വാര്ഗിയയെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നഗരത്തിലെ ഗഞ്ചി കോമ്പൗണ്ടിലായിരുന്നു സംഭവം. പട്ടാപ്പകൽ പൊതുജന മധ്യത്തിൽ നടന്ന മർദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ആകാശിന് ഭോപ്പാല്‍ സ്‌പെഷ്യല്‍ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുരേഷ് സിങ് ജാമ്യം അനുവദിച്ചതിനെ തുടർന്ന് എംഎല്‍എ ഇന്‍ഡോര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മർദിക്കുകയും സംസ്ഥാനത്തെ പവര്‍ കട്ടിനെതിരെ ഇന്‍ഡോറിലെ രാജ്ബറയില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്ത രണ്ട് കേസുകളിലാണ് ജാമ്യം ലഭിച്ചത്. ആക്രമണ കേസില്‍ 50,000 രൂപയും മറ്റ് കേസില്‍ 20,000 രൂപയും വ്യക്തിഗത ജാമ്യ ബോണ്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജയിലില്‍ വളരെ മികച്ച അനുഭവമാണ് തനിക്കുണ്ടായതെന്ന് പുറത്തിറങ്ങിയ അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ബാറ്റ്സ്മാൻ അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടും താരത്തെ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് അമ്പാട്ടി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിലും ഇനി മുതൽ അമ്പാട്ടി റായിഡു ഉണ്ടാകില്ല.
എന്നാൽ വിരമിക്കുന്നതിനുള്ള കാരണം അമ്പാട്ടി റായിഡു വ്യക്തമാക്കിയിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും മാറി പുറത്തുള്ള ലീഗുകളിൽ കളിക്കാനാണ് റായിഡു ഒരുങ്ങുന്നത്. അതേസമയം, ഐപിഎല്ലിൽ നിന്നുകൂടി മാറുന്നതോടെ ബിസിസിഐയുമായുള്ള എല്ലാ സഹകരണവും അവസാനിക്കും.
ഇന്ത്യൻ ടീമിൽ മധ്യനിര ബാറ്റ്സ്മാനായി എത്തിയ റായിഡു 50 ഏകദിന മത്സരങ്ങളിൽ നിന്ന് 1694 റൺസ് സ്വന്തമാക്കി. മൂന്ന് സെഞ്ചുറിയും പത്ത് അർധ സെഞ്ചുറികളും നേടിക്കഴിഞ്ഞ താരത്തിന്റെ പ്രഹരശേഷി 79.04 ആണ്. ഇന്ത്യക്കായി അഞ്ച് ടി20 മത്സരങ്ങളും അമ്പാട്ടി റായിഡു കളിച്ചിരുന്നു.
ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന താരമാണ് അമ്പാട്ടി റായിഡു. ടീമിൽ താരത്തിന് ഇടം ലഭിക്കാത്തതിൽ വലിയ വിമർശനമാണ് ഉയർന്ന് കേട്ടത്. ലോകകപ്പ് ടീമിൽ നിന്ന് ശിഖർ ധവാൻ പരുക്കേറ്റ് പുറത്തായതിന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്തിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഓൾറൗണ്ടർ വിജയ് ശങ്കറും പരുക്കേറ്റതിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായപ്പോൾ പകരം മായങ്ക് അഗർവാളിനെയാണ് പരിഗണിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ വലിയ തരത്തിലുള്ള ട്രോളുകൾക്കും അമ്പാട്ടി റായിഡു കഥാപാത്രമായി.
തിരുവനന്തപുരം നെടുമങ്ങാട് പതിനാറുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ റിമാന്‍ഡിലായിരുന്ന അമ്മയെയും കാമുകനെയും വിശദമായ തെളിവെടുപ്പിനു വേണ്ടി കോടതി ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥരായ നെടുമങ്ങാട് സി.ഐ രാജേഷ്‌കുമാറും എസ്.ഐ സുനില്‍ ഗോപിയും കോടതിയില്‍ നിന്ന് പ്രതികളുമായി പുറത്തേയ്ക്ക് വന്നപ്പോള്‍ രോഷാകുലരായ ജനക്കൂട്ടം മഞ്ജുഷയ്ക്ക് നേരെ അസഭ്യം വിളികളോടെ പാഞ്ഞടുത്തു. സ്ത്രീകളടക്കം കോടതി പരിസരത്ത് തടിച്ചു കൂടിയ ജനക്കൂട്ടത്തില്‍ നിന്ന് ബലംപ്രയോഗിച്ചാണ് പൊലീസ് സംഘം മഞ്ജുഷയെ ജീപ്പില്‍ കയറ്റിയത്.
കൊലയ്ക്ക് ശേഷം ഇരുവരും ഒളിച്ചോടിപ്പോയ നാഗര്‍കോവിലില്‍ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. ഇവിടെ വാട്ടര്‍ ടാങ്ക് റോഡില്‍ വച്ചാണ് ഇരുവരും പിടിയിലായത്. മരിക്കും മുമ്പ് മീരയെ കിണറ്റില്‍ ഉപേക്ഷിച്ചതായുള്ള സംശയമുള്ളതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ എന്നിവരില്‍ നിന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്ന് പൊലീസ് പറഞ്ഞു.
വെള്ളത്തില്‍ വീണ ശേഷമാണോ മരിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ശ്വാസ കോശത്തിലോ ആമാശയത്തിലോ കിണറിലെ വെള്ളം കടന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കുകയാണ് പ്രധാനം. ഇതിനായാണ് ഡോക്ടര്‍മാരെയും ഫോറന്‍സിക് വിദഗ്ദ്ധരെയും വീണ്ടും കാണുന്നത്.കൊല ആസൂത്രണം ചെയ്തത് ആറു മാസം മുന്‍പ്മകളെ കൊലപ്പെടുത്താന്‍ ആറുമാസം മുമ്പേ പദ്ധതി തയ്യാറാക്കിയിരുന്നതായാണ് പ്രതികള്‍ മൊഴി നല്‍കിയത്.
അമ്മയും അനീഷും തമ്മിലുള്ള ബന്ധം അമ്മ പറഞ്ഞു ധരിപ്പിച്ച പ്രകാരമല്ലെന്നു മീരയ്ക്കു ബോദ്ധ്യമായത് ആറുമാസം മുമ്പാണ്. അന്നുമുതല്‍ അനീഷിന്റെ വീടുമായുള്ള ബന്ധത്തിനെതിരെ മീര പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. ഇതോടെ മകളുടെ ശല്യം അവസാനിപ്പിക്കാന്‍ മഞ്ജുഷ പദ്ധതിയൊരുക്കി. കഴുത്തു ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കാനായിരുന്നു പദ്ധതി. പല തവണ അതിനു തുനിഞ്ഞെങ്കിലും സാഹചര്യം അനുകൂലമാകാത്തതിനാല്‍ കഴിഞ്ഞില്ല. ഒടുവിലാണ് മഴയുള്ള രാത്രിയില്‍ കഴുത്തുഞെരിച്ച് കൊന്നത്.
അനീഷിനെ മുറിയില്‍ കണ്ടതിനെ രൂക്ഷമായി ചോദ്യം ചെയ്ത മകളെ തല്ലുകയും വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. മഞ്ജുഷ ചുരിദാറിന്റെ ഷോള്‍ കൊണ്ടു കഴുത്തില്‍ മുറുക്കി. കരഞ്ഞ് ഒച്ചവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അനീഷ് വായ് പൊത്തിപ്പിടിച്ച ശേഷം കട്ടിലിലേക്കു തള്ളിയിട്ടു. പിന്നീട് കഴുത്തുഞെരിച്ചു. കുഴഞ്ഞുവീണ മീരയെ കട്ടിലിനു സമീപം കിടത്തി പുതപ്പു കൊണ്ടു മൂടി. അര്‍ദ്ധരാത്രിയോടെ മീരയെ അനീഷിന്റെ ബൈക്കിനു പിന്നില്‍ വച്ച് കാരാന്തലയിലെ കിണറ്റില്‍ തള്ളി. മരിച്ച ശേഷം മകളെ മോശം നടപ്പുകാരിയായി ചിത്രീകരിക്കാനും മഞ്ജുഷ ശ്രമിച്ചു.
തന്റെ അച്ഛനേയും അമ്മയേയും ഫോണില്‍ വിളിച്ച് മീര കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതായും അവളെ തേടി പോകുയാണെന്നും പറഞ്ഞിരുന്നു. മീരയുടെ കാമുകരായി ഒത്തിരിപ്പേരെ പൊലീസിനോടും മഞ്ജുഷ പറഞ്ഞു. ഇവരെല്ലാം നിരന്തരം മീരയെ വിളിക്കാറുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍,ആരോപണ വിധേയരായ യുവാക്കളുടേയും മീരയുടേയും ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് മഞ്ജുഷയുടെ ആരോപണം വ്യാജമാണെന്നു വ്യക്തമായതായി പൊലീസ് സൂചിപ്പിച്ചു. മഞ്ജുഷയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കൂട്ടുകാരികളും അദ്ധ്യാപകരും മഞ്ജുഷയുടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
ഒരു അപ്പാര്‍ട്ട്മെന്റിന്റെ രണ്ടു ബ്ലോക്കുകളുടെ ഭിത്തിക്കിടയില്‍ കുടുങ്ങിയ നിലയില്‍ ഉത്തര്‍പ്രദേശില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അമ്രപാലി സിലിക്കണ്‍ സൊസൈറ്റിയില്‍ വീട്ടുജോലിക്കു നില്‍ക്കുന്ന ബിഹാര്‍ കാതിഹര്‍ സ്വദേശിയായ പത്തൊന്‍പതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തറനിരപ്പില്‍നിന്ന് 120 അടി ഉയരത്തില്‍ കെട്ടിടത്തിന്റെ സി, ഡി ബ്ലോക്കുകള്‍ക്കിടയില്‍ ഒന്നരയടി മാത്രം വീതിയുള്ള ഭാഗത്ത് ഭിത്തിക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
സൊസൈറ്റിയിലെ ഒരു ദമ്പതികളുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ജൂണ്‍ 28 മുതല്‍ ഇവരെ കാണാതായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഹരിയാനയിലെ ഗുഡ്ഗാവില്‍ പോയിരുന്ന ദമ്പതികള്‍ വിവരം അറിഞ്ഞ് തിരിച്ചെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
ചീര്‍ത്തും പരുക്കേറ്റും വികൃതമായ നിലയിലായിരുന്നു മൃതദേഹം. ദേശീയ ദുരന്തനിവാരണ സംഘം രണ്ടുമണിക്കൂറിലധികം സമയമെടുത്താണ് മൃതദേഹം പുറത്തെത്തിച്ചത്. കെട്ടിടത്തിന്റെ സി, ഡി ബ്ലോക്കുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലുള്ള മൃതദേഹം റോപ്പുപയോഗിച്ച് താഴെയിറക്കുകയായിരുന്നു. ഒന്നരയടി മാത്രം വീതിയുണ്ടായിരുന്നതിനാല്‍ ഭിത്തി ചെറുതായി മുറിച്ചുമാറ്റിയതിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. ദുരന്തനിവാരണ സേനയുടെ 35 അംഗ സംഘമാണ് ഇതില്‍ പങ്കെടുത്തത്.
അതേസമയം, പെണ്‍കുട്ടിക്കെന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. എങ്ങനെയാണ് മൃതദേഹം അവിടെത്തിയതെന്നും അന്വേഷിക്കും. മരണകാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
ഇന്ത്യ ലോകകപ്പ് സെമിയുറപ്പിച്ച ബംഗ്ലാദേശിനെതിരായ മത്സരത്തിൽ താരങ്ങളുടെ പ്രകടനത്തോടൊപ്പം തന്നെ ആരാധകർ നെഞ്ചിലേറ്റിയ ഒരു മുഖമുണ്ട്. ഇന്ത്യയുടെ ഓരോ മുന്നേറ്റവും ഗ്യാലറിയിൽ ആഘോഷമാക്കിയ 87കാരി ചാരുലത പട്ടേൽ. ഒരുപക്ഷെ ഇന്ത്യയുടെ വിജയം ഇത്രത്തോളം ആഗ്രഹിച്ച, ആഘോഷിച്ച ആരാധകർ വളരെ കുറവായിരിക്കും. മത്സര ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെയും മത്സരത്തിന്റെ താരം രോഹിത് ശർമ്മയെയും നേരിൽ കാണുകയും അനുഗ്രഹിക്കുകയും ചെയ്തു സൂപ്പർ ദാദി എന്ന് സോഷ്യൽ മീഡിയ വിളിക്കുന്ന ചാരുലത പട്ടേൽ.
താരങ്ങൾ തന്നെ സൂപ്പർ ദാദിയുമായുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകകയും ചെയ്തിട്ടുണ്ട്. “എല്ലാ ആരാധകർക്കും അവർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, പ്രത്യേകിച്ച് ചാരുലത പട്ടേൽ ജിയോട്. 87 വയസുള്ള അവർ ഒരുപക്ഷെ ഞാൻ കണ്ടിരിക്കുന്ന ഒരുപാട് സമർപ്പണവും അഭിനേശവുമുള്ള ആരാധികയാണ്.” ഈ അടിക്കുറിപ്പോടു കൂടിയാണ് കോഹ്‌ലിയുടെ ട്വീറ്റ്.
പ്രായത്തിന്റെ അടയാളങ്ങൾ ചർമ്മത്തിൽ വീണിട്ടുണ്ടെങ്കിലും ആവേശത്തിനും ആഹ്ലാദത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. ക്രിക്കറ്റ് അത്രത്തോളം ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് ഇവർ. ചുങ്ങി ചുളുങ്ങിയ മുഖത്ത് ത്രിവർണ പതക വരച്ച് വെവുസ്വോല ഊതി കളിയുടെ ഓരോ നിമിഷവും ആഘോഷിച്ച ആ അമ്മൂമ്മ ആരാണെന്നറിയാനുള്ള ശ്രമത്തിലായിരുന്നു ആരാധകരും ക്രിക്കറ്റ് ലോകവും. ഒടുവിൽ കണ്ടെത്തി, അടുത്തറിഞ്ഞപ്പോൾ ആൾ ഇന്ത്യയുടെ എക്കാലത്തെയും സ്‌പെഷ്യൽ ഫാനാണ്.
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കപിലിന്റെ ചെകുത്താന്മാർ 1983ൽ വിശ്വകിരീടം ഉയർത്തിയപ്പോൾ അന്ന് ഗ്യാലറിയിലുണ്ടായിരുന്ന ചാരുലത 36 വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പ് കാണാൻ എത്തിയിരിക്കുകയാണ്. ഇത്തവണയും ഇന്ത്യ കപ്പുയർത്തും എന്ന കാര്യത്തിൽ ഈ ആരാധികയ്ക്ക് സംശയം ഒന്നുമില്ല. ഇന്ത്യയ്ക്ക് വേണ്ടി ഗണേശ ഭഗവാനോട് പ്രാർഥിച്ചിട്ടുണ്ടെന്നും എല്ലായ്‌പ്പോഴും തന്റെ പ്രാർഥന ടീമിനുണ്ടാവുമെന്നും ചാരുലത പട്ടേല്‍ പറഞ്ഞു.
Also would like to thank all our fans for all the love & support & especially Charulata Patel ji. She’s 87 and probably one of the most passionate & dedicated fans I’ve ever seen. Age is just a number, passion takes you leaps & bounds. With her blessings, on to the next one. 🙏🏼😇 pic.twitter.com/XHII8zw1F2
— Virat Kohli (@imVkohli) July 2, 2019
മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു. രത്‌നഗിരിയിലെ തിവാരെ അണക്കെട്ട് തകർന്ന് ആറു മരണം. 27 പേരെ കാണാതായി. ഏഴ് ഗ്രാമങ്ങളില്‍ വെള്ളംകയറി, 12 വീടുകള്‍ ഒലിച്ചുപോയി അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്‌ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. . മുംബൈ നഗരവും താനെ, പൽഘർ മേഖലകള്‍ വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും ഗതാഗതം പൂർണമായി സ്തംഭിച്ച നിലയിലാണ്.
ദുബായ്: കഴിഞ്ഞ പെരുന്നാൾ അവധിക്കാലത്ത് ഏഴ് മലയാളികളുൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണം തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് ഡ്രൈവറുടെ കുറ്റസമ്മതം. ഒമാൻ സ്വദേശിയായ 53കാരനാണ് ഡ്രൈവർ.
തന്റെ പിഴവാണ് അപകടകാരണമെന്ന് ഡ്രൈവർ സമ്മതിച്ചതായി എമിറേറ്റ്സ് ട്രാഫിക് പ്രോസിക്യൂഷൻ അഡ്വക്കേറ്റ് ജനറൽ സലാഹ് ബു ഫറുഷ അൽ ഫലാസി വ്യക്തമാക്കി. കേസിന്റെ തുടർ വിചാരണ ഇൗ മാസം 9ലേയ്ക്ക് മാറ്റി. ഡ്രൈവർ ഏഴ് വർഷം തടവു അനുഭവിക്കുകയും മരിച്ചവരുടെ ആശ്രിതർക്ക് 34 ലക്ഷം ദിർഹം(ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം(ബ്ലഡ് മണി) നൽകുകയും വേണമെന്ന് സലാഹ് ബു ഫറൂഷ അൽ ഫലാസി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
ഇൗ മാസം 6ന് ഒമാനിൽ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40ന് അൽ റാഷിദിയ്യ എക്സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണിൽ ഇടിച്ചായിരുന്നു അപകടം. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബസുകൾ പ്രവേശിക്കാൻ പാടില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേയ്ക്കുള്ള റോഡിലേയ്ക്ക് പ്രവേശിച്ചതാണ് അപകട കാരണമായത്. ബസിന്റെ മുകൾ ഭാഗം ഇരുമ്പു കൊണ്ട് നിർമിച്ച ട്രാഫിക് ബോർഡിലേയ്ക്ക് ഇടിക്കുകയായിരുന്നു. ഒരു ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് മരിച്ചവരെല്ലാം. ഏഴ് മലയാളികളടക്കം 12 ഇന്ത്യക്കാരും 2 പാക്കിസ്ഥാനികളും ഒരു ഫിലിപ്പീൻസ് സ്വദേശിയുമാണ് മരിച്ചത്. ഡ്രൈവർക്കും പരുക്കേറ്റിരുന്നു.
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഇസ്രേലി കന്പനിയുടെ മദ്യക്കുപ്പിയുടെ മുകളിൽ ഉപയോഗിച്ചതിനെതിരേ നടപടിയെടുക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിർദേശം. വിഷയത്തിൽ രാജ്യസഭയിൽ കടുത്ത പ്രതിഷേധമുയർന്നതോടെയാണ് കന്പനിക്കെതിരേ രാജ്യത്തും നയതന്ത്ര തലത്തിലും നടപടിയെടുക്കാൻ സഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി കേന്ദ്രമന്ത്രിയോടു നിർദേശിച്ചത്.
ഇസ്രേലി കന്പനി മദ്യക്കുപ്പിയിൽ മഹാത്മാ ഗാന്ധി അടക്കമുള്ള ചരിത്രപുരുഷന്മാരുടെ ചിത്രം ഉപയോഗിച്ചതിനെതിരേ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗാണ് ശൂന്യവേളയിൽ വിഷയം ഉന്നയിച്ചത്. മദ്യത്തിനെതിരേ എന്നും ശബ്ദമുയർത്തിയിരുന്ന ഗാന്ധിജിയെ അവഹേളിക്കുന്നതാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മദ്യക്കന്പനിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ. ജോസ് ഇസ്രയേൽ പ്രധാനമന്ത്രിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ മരിച്ചവരുടെ എണ്ണം 27 ആയി. മലാദില്‍ വെളളക്കെട്ടിലേക്ക് എസ്.യു.വി വീണ് വാഹനത്തില്‍ കുടുങ്ങി രണ്ട് പേര്‍ മരിച്ചു. ഇര്‍ഫാന്‍ ഖാന്‍ (37), ഗുല്‍ഷാദ് ഷൈഖ് (38) എന്നിവരാണ് മരിച്ചത്. വെളളം കയറിയതോടെ സ്കോര്‍പിയോ വാഹനത്തിനകത്ത് ഇരുവരും കുടുങ്ങിപ്പോവുകയായിരുന്നു.
മുംബൈയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും. പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും ഗതാഗതം താറുമാറായി. അതിരൂക്ഷമായ വെള്ളക്കെട്ടാണ് റോഡുകളില്‍.
ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളം അടച്ചു. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനം റണ്‍വേയിൽ നിന്ന് തെന്നി നീങ്ങിയിരുന്നു. ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം. 54 വിമാനങ്ങള്‍ ഇതേത്തുടര്‍ന്ന് തിരിച്ചുവിട്ടു. ആഭ്യന്തര വിമാന സര്‍വീസുകൾ റദ്ദാക്കിയിട്ടുണ്ട്.
മുംബൈയിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ 21 ആയി. മഹാരാഷ്ട്രയിലെ മലാദ് പ്രദേശത്താണ് ഇന്ന് മതില്‍ ഇടിഞ്ഞുവീണ് അപകടം ഉണ്ടായത്. മലാദയിലെ പിംപ്രിപാഡ മേഖലയില്‍ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ മതില്‍ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. നാല് പേരെ രക്ഷപ്പെടുത്തി.
കനത്ത മഴ തുടരുന്നതിനെത്തുടർന്ന് മുംബൈയിൽ നിന്നുള്ള 54 വിമാനങ്ങൾ റദ്ദാക്കി. നഗരത്തില്‍ പലയിടത്തും ഗതാഗതം താറുമാറായി. അതിരൂക്ഷമായ വെള്ളക്കെട്ടാണ് റോഡുകളില്‍. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീനയ്ക്കെതിരെ ബ്രസീല്‍ 2–0 ന്റെ വിജയം . 19ാം മിനിറ്റില്‍ ഗബ്രിയല്‍ ജിസ്യൂസും 71ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ബ്രസീലിനായിരുന്നു ആധിപത്യമെങ്കില്‍ രണ്ടാം പകുതിയില്‍ മല്‍സരത്തിന്റെ നിയന്ത്രണം അര്‍ജന്റീന ഏറ്റെടുത്തു. എന്നാല്‍ മനോഹരമായ പ്രത്യാക്രമണത്തില്‍ നിന്നാണ് ബ്രസീല്‍ രണ്ടാം ഗോള്‍ നേടിയത് . മെസിയുെട രണ്ടുഷോട്ടുകള്‍ പോസ്റ്റില്‍ തട്ടി പുറത്തായി. 62ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കും ലക്ഷ്യത്തിലെത്തിയില്ല.
സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഡാനി ആൽവസും സംഘവും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തുടക്കം മുതൽ അവർ ഗോളിനായി ദാഹിച്ചു. മത്സരത്തിന്റെ 19-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസാണ് ബ്രസീലിനായി ആദ്യ ഗോൾ നേടിയത്. ഗോൾ മടക്കാനുള്ള അർജന്റീനയുടെ ശ്രമങ്ങൾ ബ്രസീലിയൻ പ്രതിരോധത്തിന് മുന്നിൽ നിഷ്ഫലമായപ്പോൾ ആദ്യ പകുതിയിൽ ബ്രസീലിന് ഒരു ഗോളിന്റെ ലീഡ്.
ആദ്യ പകുതിയിൽ വഴങ്ങിയ ഗോളിന്റെ സമ്മർദ്ദത്തിലാണ് അർജന്റീന രണ്ടാം പകുതിയിൽ ഇറങ്ങിയത്. അത് അവരുടെ കളിശൈലിയിലും വ്യക്തമായിരുന്നു. പരുക്കനടവുകളുമായി ഇരു ടീമുകളും കളം നിറഞ്ഞപ്പോൾ ഫൗളുകളും മഞ്ഞകാർഡുകളും വർദ്ധിച്ചു ഇതിനിടയിൽ മത്സരത്തിന്റെ 71-ാം മിനിറ്റിൽ ബ്രസീലിന്റെ രണ്ടാം ഗോളും പിറന്നു. റോബര്‍ട്ടോ ഫെര്‍മിനോയുടെ വകയായിരുന്നു ഗോള്‍.
ഫൗളിന്റെ കാര്യത്തിൽ മുന്നിട്ട് നിന്നത് അർജന്റീന താരങ്ങൾ തന്നെയായിരുന്നു. 19 ഫൗളുകൾ അർജന്റീന നടത്തിയപ്പോൾ ബ്രസീൽ താരങ്ങൾ 12 തവണ ഫൗൾ ചെയ്തു. മത്സരത്തിൽ ആകെ ഏഴ് മഞ്ഞ കാർഡുകളാണ് പുറത്തെടുത്തത്. അതിൽ അഞ്ചും അർജന്റീനക്കെതിരെ.