പ്രശസ്ത ബോളിവുഡ് നടി റീത്താ ബാദുരി (62) അന്തരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശാരീരിക അവശതകള്‍ അലട്ടിയിരുന്ന അവസാന നാളുകളില്‍ പോലും അഭിനയരംഗത്ത് സജീവമായിരുന്നു റീത്താ ഭാദുരി. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സിരിയലുകളിലെ ജനപ്രിയ മുഖമായിരുന്നു റീത്തയുടേത്.
1968ല്‍ തേരി തല്‍ഷാന്‍ മേന്‍ എന്ന ചിത്രത്തിലൂടെയാണ് റീത്താ അഭിനയരംഗത്തേക്കെത്തിയത്. തുടര്‍ന്ന് 70 മുതല്‍ 90കാലഘട്ടം വരെ നായികയായും സഹനടിയായും മിന്നിത്തിളങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞു. സാവന്‍ കോ ആനെ ദോ (1979), ജൂലി (1975), രാജ (1995) എന്നീ ചിത്രങ്ങളില്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. കമലഹാസന്റെ ആദ്യ ചിത്രങ്ങളിലൊന്നായ കന്യാകുമാരിയിലൂടെ (1974) മലയാളത്തിന്റെ നായികയായും റീത്ത എത്തി. അഭിഷേക് ജയിന്‍ സംവിധാനം ചെയ്ത കെവി റിതേ ജയിഷ് എന്ന ഗുജറാത്തി ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് മുംബയ് അന്ധേരിയിലെ ശ്മശാനത്തില്‍ അന്തിമചടങ്ങുകള്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഹെല്‍സിങ്കി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇക്കാര്യം ശരിവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്ത വാര്‍ത്താസമ്മേളത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലാണു ചര്‍ച്ച നടന്നത്.
അമേരിക്കയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും ഇനി ഇടപെടാന്‍ താല്‍പര്യമില്ലെന്നും പുടിന്‍ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം റഷ്യന്‍ ബന്ധത്തെ ബാധിച്ചിരുന്നതായി ട്രംപ് വിശദീകരിച്ചു. റഷ്യയുമായുള്ള ബന്ധം ഇതുവരെ ഇത്തരത്തില്‍ ഉലയാന്‍ ഇടയായിട്ടില്ലെന്നു സൂചിപ്പിച്ച ട്രംപ് വാര്‍ത്താസമ്മേളനത്തിന് നാലു മണിക്കൂര്‍ മുന്‍പ് നടത്തിയ ചര്‍ച്ചയില്‍ മാത്രമാണ് ഇതിനു മാറ്റമുണ്ടായതെന്നും പറഞ്ഞു. തുറന്ന ചര്‍ച്ചയാണ് ഉണ്ടായതെന്നും ചര്‍ച്ച വിജയകരമായെന്ന് നമുക്ക് പറയാനാകുമെന്നും പുടിന്‍ പറഞ്ഞു.
റഷ്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവും ഹാജരാക്കണമെന്ന് പുടിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണം ‘നമ്മുടെ രാജ്യത്തിന്റെ ദുരന്തമായെന്ന്’ ഡൊണാള്‍ഡ് ട്രംപും തുറന്നു സമ്മതിക്കുകയും ചെയ്തു. ഈ അന്വേഷണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ശീതയുദ്ധമൊക്കെ കഴിഞ്ഞ കഥ മാത്രമാണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന് പറയപ്പെടുന്ന റഷ്യക്കാരെ നേരില്‍ കണ്ട് ചോദ്യം ചെയ്യാന്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്ക് അവസരമൊരുക്കാമെന്നും പുടിന്‍ പറഞ്ഞു. എന്നാല്‍ ഇതിന് അനുവദിക്കുമ്പോള്‍ റഷ്യന്‍ മണ്ണില്‍ കുറ്റകൃത്യങ്ങള്‍ നടപ്പാക്കിയെന്നു സംശയിക്കുന്ന റഷ്യ സംശയിക്കുന്ന യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ അനുവദിക്കണം. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള കരാറുകള്‍ക്ക് അനുസൃതമായി കോടതിയിലൂടെ യുഎസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ തീര്‍പ്പാകുമെന്നും പുടിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
റഷ്യയും ട്രംപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന മുന്‍ എഫ്ബിഐ ഡയറക്ടറും അറ്റോണിയുമായ റോബര്‍ട് സ്വാന്‍ മ്യുല്ലെര്‍ ആവശ്യപ്പെട്ടാല്‍ റഷ്യ അതിനു മറുപടി നല്‍കുമെന്നും പുടിന്‍ പറഞ്ഞു. എന്നാല്‍ തിരിച്ചും ഇത്തരം അന്വേഷണങ്ങളില്‍ സഹകരണമുണ്ടാകണമെന്നും പുടിന്‍ ഓര്‍മിപ്പിച്ചു. ഇതിനു മറുപടി പറയുമ്പോഴാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് മ്യുല്ലെര്‍ നടത്തുന്ന അന്വേഷണം യുഎസിന് തന്നെ ദുരന്തമായി മാറിയെന്ന് ട്രംപ് പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതില്‍ ഇരുപക്ഷത്തിനും ഉത്തരവാദിത്തമുണ്ട്. നമ്മള്‍ ഇരുവരും തെറ്റു ചെയ്‌തെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു.
അതിനിടെ സംയുക്ത വാര്‍ത്താസമ്മേളന വേദിയില്‍ നിന്ന് ഒരു ലേഖകനെ പുറത്താക്കി. ‘ദ് നേഷന്‍’ എന്ന മാധ്യമത്തിലെ സാം ഹുസൈനി എന്ന ലേഖകനെയാണ് ബലം പ്രയോഗിച്ച് പുറത്താക്കിയത്. ‘ആണവായുദ്ധ നിരോധന ഉടമ്പടി'(Nuclear Weapon Ban Tretay) എന്നെഴുതിയ പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയതിനാണ് ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പുറത്താക്കിയത്.
ലോകകപ്പ് ഫുട്‌ബോള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചതിനു പുടിനെ ചര്‍ച്ചകള്‍ക്കു മുന്നോടിയായി ട്രംപ് അനുമോദിക്കുകയും ചെയ്തു.
യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ സഹായിക്കാനായി 12 റഷ്യന്‍ ഹാക്കര്‍മാര്‍ ഡെമോക്രാറ്റുകളില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണമുണ്ടായത് ഇക്കഴിഞ്ഞയാഴ്ചയാണ്.
റഷ്യന്‍ ബന്ധത്തില്‍ വിള്ളലുണ്ടെന്ന കാര്യം കൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്‍പേ ട്രംപ് സമ്മതിക്കുകയും ചെയ്തിരുന്നു. അതിനു കാരണമായത് ഒബാമയുടെ കാലത്തെ ഭരണമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ വിമര്‍ശിച്ചു. ‘വഞ്ചകി’യായ ഹിലറി ക്ലിന്റന്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നായിരുന്നു ഒബാമ കരുതിയിരുന്നത്. അതിനാല്‍ത്തന്നെ റഷ്യന്‍ ഹാക്കിങ് സംബന്ധിച്ച് എഫ്ബിഐ മുന്നറിയിപ്പു നല്‍കിയിട്ടും അതിനെ ഒബാമ തള്ളിക്കളഞ്ഞു. റഷ്യന്‍ ഇടപെടലൊന്നും ഒരിക്കലും നടക്കില്ലെന്നും പറഞ്ഞ് യാതൊന്നും ചെയ്യാതെ വിട്ടുകളയുകയും ചെയ്തു. പക്ഷേ ഞാന്‍ ജയിച്ചപ്പോള്‍ അതു വലിയ സംഭവമായി…’ ഇങ്ങനെയാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു ആണ് മരിച്ചത്. അഴുതയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ദീപുവിനെ കാണാതായത്. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി.
അതേസമയം ആലപ്പുഴ കടല്‍ത്തീരത്ത് ഇന്നലെ രാവിലെ അടിഞ്ഞ അബുദാബി കമ്പനിയുടെ ബാര്‍ജില്‍ കുടുങ്ങിയ ജീവനക്കാരെ രക്ഷിച്ചു. നാവികസേനയുടെ ഹെലികോപ്റ്റര്‍ രണ്ട് ഇന്തോനീഷ്യക്കാരായ ജീവനക്കാരെയും കൊച്ചിയിലെത്തിച്ചു. ഇന്തൊനീഷ്യയിലെ സബാങ്ങില്‍നിന്ന് അബുദാബിയിലേക്കുപോയ അല്‍ ബത്താന്‍ 10 എന്ന ഡോക്കാണു വഴിതെറ്റി ആലപ്പുഴയിലെത്തിയത്. കാലാവസ്ഥ മോശമായിരുന്നതിനാല്‍ വളരെ പണിപ്പെട്ടാണ് നാവികരെ പുറത്തെത്തിച്ചത്. കോസ്റ്റ് ഗാര്‍ഡിന്റെയും നാവികസേനയുടെയും സംയുക്ത രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഇവരെ രക്ഷപെടുത്തിയത്.
അല്‍ ബത്താന്‍ 10 എന്ന ഡോക്കിനെപ്പറ്റി ഇന്റര്‍നെറ്റില്‍ ഏപ്രില്‍ 26 വരെയുള്ള വിവരങ്ങളേയുള്ളൂ. അവസാന റിപ്പോര്‍ട്ട് ലഭിച്ചത് അന്ന് 9.21നാണ്. ദുബായില്‍നിന്നു പുറപ്പെട്ട് 21ന് 10 മണിക്ക് ഇന്തൊനീഷ്യയിലെ ബാറ്റാം എന്ന സ്ഥലത്ത് എത്തേണ്ടതാണ് ഡോക്ക് എന്നും കാണുന്നു. ചരക്കു കപ്പല്‍ വിഭാഗത്തിലാണ് അല്‍ ഫത്താനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനില്‍നിന്നുള്ള റജിസ്റ്റര്‍ നമ്പര്‍ 9841770 ആണ്. ഇത് ഡോക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഡോക്ക് ഇക്കൊല്ലം നിര്‍മിച്ചതാണെന്നാണ് വെബ്‌സൈറ്റിലുള്ളത്. ഇതിന് 1246 ടണ്‍ ഭാരം വഹിക്കാന്‍ കഴിയും.
രണ്ടു ദിവസമായി തുടരുന്ന മഴയ്ക്ക് താല്‍ക്കാലിക ശമനമായി. എന്നാല്‍ ജനജീവിതം സാധാരണനിലയിലായിട്ടില്ല. വീടുകളിലും കടകളിലും വെള്ളം കയറി. ജനങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച വരെ ശ്കതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായത്.
താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാണ്. വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് 3254 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ക്യാംപുകളില്‍ വൈദ്യസഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ആയിരത്തോളം കുടുംബങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയത്. കടലാക്രമണം രൂക്ഷമായ ചെല്ലാനവും വൈപ്പിനും ഉള്‍പ്പെടുന്ന കൊച്ചി താലൂക്കിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങിയത്.
വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതികള്‍ തുടര്‍ന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്നകാര്യവും ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലാണ്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ പ്ലസ് ടു വരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോളെജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും അവധിയില്ല. വയനാട് മാനന്തവാടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ചെങ്ങന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്ഇ, സിബിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.മഹാത്മാഗാന്ധി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട്.
ന്യൂഡല്‍ഹി: ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിന് ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ജനാധിപത്യത്തില്‍ ആള്‍ക്കൂട്ട നിയമം അനുവദിക്കാനാകില്ല. കേന്ദ്രം രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു.
പാർലമെന്റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദമേറ്റി സുപ്രീംകോടതിയുടെ ഉത്തരവ്. പശുവിന്റെ പേരിലുള്ള ആക്രമണങ്ങൾ തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
ജനക്കൂട്ടം ഒരാളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് അപരിഷ്‌കൃതവും അപമാനകരവുമാണ് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. ഇത്തരം പ്രവൃത്തികളെ ഉരുക്കുമുഷ്ടി കൊണ്ട് തന്നെ നേരിടണം. രാജ്യത്തെ ഒരാൾക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ല. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭാവിയിൽ ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മതിയായ നടപടികൾ സ്വീകരിക്കണം. ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം അവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
കണ്ണൂര്‍ : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതും അക്രമിസംഘത്തിനു പണം നല്‍കിയതും സി.പി.എം. ലോക്കല്‍ സെക്രട്ടറിയെന്നു പോലീസ് കുറ്റപത്രം. ഷുഹൈബ് വധത്തില്‍ സി.പി.എമ്മിനു പങ്കില്ലെന്നു നേതൃത്വം ആവര്‍ത്തിക്കുന്നതിനിടെയാണു കുറ്റപത്രം കുരുക്കായത്.
അന്വേഷണ ഉദ്യോഗസ്‌ഥനായ മട്ടന്നൂര്‍ സി.ഐ: എ.വി. ജോണ്‍ മട്ടന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണു സി.പി.എം. എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി കെ.പി. പ്രശാന്തിന്റെ പങ്ക് വ്യക്‌തമാക്കുന്നത്. അറസ്‌റ്റിലായ 11 പേരെ പ്രതിചേര്‍ത്ത കുറ്റപത്രമാണു സമര്‍പ്പിച്ചത്. എന്നാല്‍ കേസില്‍ പ്രശാന്ത് ഉള്‍പ്പെടെ ആകെ 17 പ്രതികളുണ്ടെന്നു കുറ്റപത്രത്തില്‍ പറയുന്നു. പ്രശാന്തിനു പുറമേ സി.പി.എം. പ്രവര്‍ത്തകരായ അവിനാഷ്, നിജില്‍, സിനീഷ്, സുബിന്‍, പ്രജിത്ത് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. പ്രശാന്തിനും അവിനാഷിനും നിജിലിനുമെതിരേ ഗൂഢാലോചനാക്കുറ്റം ചുമത്തിയിട്ടുണ്ട്.
ആക്രമണത്തിനു കാര്‍ വാടകയ്‌ക്കെടുക്കാനുള്ള പണത്തിനായി അഞ്ചാംപ്രതി അസ്‌കര്‍, നിജിലിനെയും സിനീഷിനെയും വിളിച്ചു. അസ്‌കറിനെയും എട്ടാംപ്രതി അഖിലിനെയും ലോക്കല്‍ സെക്രട്ടറി പ്രശാന്തുമായി ബന്ധപ്പെടുത്തിയതു സിനീഷാണെന്നും കുറ്റപത്രത്തിലുണ്ട്. കാര്‍ വാടക പ്രശാന്താണു നല്‍കിയത്. പിടികൂടാനുള്ള ആറുപേരും ഒളിവിലാണെന്നു പോലീസ് പറയുമ്പോഴും പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ പൊതുപരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നു കണ്ണൂര്‍ ഡി.സി.സി. അധ്യക്ഷന്‍ സതീശന്‍ പാച്ചേനി ആരോപിച്ചു.
കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരെ പിടികൂടിയശേഷം ഗൂഢാലോചന അന്വേഷിക്കാമെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാല്‍, കുറ്റപത്രത്തില്‍ ഗൂഢാലോചനക്കാരുടെ പങ്കും വ്യക്‌തമാക്കി. തുടരന്വേഷണം എന്ന പേരില്‍ ഗൂഢാലോചനാ കേസ് ഇല്ലാതാക്കാനുള്ള നീക്കമാണു നടക്കുന്നതെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന ഗൂഢാലോചനക്കാരെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്നും പാച്ചേനി ആവശ്യപ്പെട്ടു. ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയുടെ കൈയിലെ ചരടിലുണ്ടായിരുന്ന രക്‌തക്കറ കേസില്‍ നിര്‍ണായകതെളിവായി കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ ജനുവരി 12-ന് എടയന്നൂര്‍ പട്ടണത്തിലുണ്ടായ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ സി.ഐ.ടിയു. പ്രവര്‍ത്തകന്‍ ബൈജുവിനു പരുക്കേറ്റിരുന്നു. പിറ്റേന്നു സി.പി.എം. പാലയോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ ഷുഹൈബിനെതിരേ വധഭീഷണി മുഴക്കി. അതിനുശേഷമാണു ബൈജു, നിജില്‍, അവിനാഷ്, അസ്‌കര്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്നു പ്രതികാരക്കൊലപാതം ആസൂത്രണം ചെയ്‌തതെന്നു കുറ്റപത്രത്തില്‍ പറയുന്നു. സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഷുഹൈബ് ഇടപെട്ടതാണു വൈരാഗ്യത്തിനു കാരണം. നേരത്തേ അറസ്‌റ്റിലായ എം.വി. ആകാശ് ഉള്‍പ്പെടെ 11 സി.പി.എം. പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ഫെബ്രുവരി 12-നു രാത്രി 10.45-ന് എടയന്നൂര്‍ തെരൂരിലെ തട്ടുകടയ്‌ക്കു മുന്നിലാണു ഷുഹൈബ് വെട്ടേറ്റുമരിച്ചത്.
ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഉന്നതരെ ഒഴിവാക്കാനും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുമാണു പോലീസ് ശ്രമിക്കുന്നതെന്നാരോപിച്ച് കോണ്‍ഗ്രസ് നേതൃത്വവും ഷുഹൈബിന്റെ ബന്ധുക്കളും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതു സുപ്രീം കോടതി 20-ലേക്കു മാറ്റി. ഷുഹൈബ് വധക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സ്‌റ്റേ നേടിയിരുന്നു. സി.ബി.ഐ. അന്വേഷണകാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുംമുമ്പാണു ധൃതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ഒതുങ്ങുന്നതല്ല ജലന്ധര്‍ രൂപതയിലെ പ്രശ്‌നങ്ങള്‍. ഓരോ ദിവസവും മറനീക്കി പുറത്തുവരുന്നത് നിഗൂഢതകളും ദുരുഹതകളും നിറഞ്ഞ ഒട്ടേറെ കഥകള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഏകാധിപത്യ ഭരണവും ധാര്‍മ്മികതയ്ക്ക നിരക്കാത്ത പ്രവര്‍ത്തികളുടെ കഥകളുമാണ് അവിടെനിന്നുള്ള വൈദികര്‍ പുറത്തുകൊണ്ടുവരുന്നത്.
ബിഷപ്പ് ഫ്രാങ്കോ വൈദികര്‍ക്കായി രൂപീകരിച്ച പുതിയ സന്യാസ സഭയായ ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) ആണ് ദുരൂഹതകളുടെ ഒരു കേന്ദ്രം. പെണ്‍വിഷയങ്ങളില്‍ പെട്ട് നാടുവിട്ടവരും സാമ്പത്തിക തട്ടിപ്പ് വീരന്മാരുമാണ് ഈ സഭകളിലെ മുഖ്യസ്ഥാനങ്ങളില്‍ ഇരിക്കുന്നത്.
അടുത്തകാലത്ത് തൃശൂരില്‍ നിന്നും വീട്ടമ്മയുമായി മുങ്ങിയ വൈദികന്‍ ചെന്നെത്തിയത് ഫ്രാങ്കോയുടെ പക്കലാണ്. ഈ വൈദികനെ എഫ്.എം.ജെയില്‍ സ്വീകരിച്ചു. ഇതിനിടെ വീട്ടമ്മ നാട്ടിലേക്ക് തിരിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമായി പല രൂപതകളില്‍ നിന്നും സന്യാസ സഭകളില്‍ നിന്നും ഇത്തരം പ്രശ്‌നങ്ങളെ തുടര്‍ന്ന് പുറത്താക്കിയവരും നാടുവിട്ടവരുമാണ് ഫ്രാങ്കോയുടെ സഭയിലേക്ക് അഭയം തേടിയെത്തുന്നത്.
നിലവില്‍ രൂപതയ്ക്ക് സന്യാസ സഭ ഉണ്ടായിരിക്കേ പുതിയ സഭ രൂപീകരിക്കുന്നതില്‍ വൈദികര്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇത്തരമൊരു സഭ ബിഷപ്പ് ഫ്രാങ്കോ തട്ടിക്കൂട്ടിയത്. സഭയുടെ രൂപീകരണത്തിന്റെ ആവശ്യകത ചോദ്യം ചെയ്ത് ഒരു മുതിര്‍ന്ന വൈദികന്‍ സെപ്തംബര്‍ 15ന് ബിഷപ്പ് ഫ്രാങ്കോയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. ”വെളിപാടിനെ തുടര്‍ന്നാണ് ഈ സഭ രൂപകരിച്ചതെന്നാണ്” ബിഷപ്പ് നല്‍കിയ വിശദീകരണം. സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങളെയും അഭിപ്രായ ഭിന്നതകളെയും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സഭയുടെ രൂപീകരണ സമയത്ത് നാല് വൈദികര്‍ ചേരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ഒരാള്‍ മാത്രമാണ് ചേര്‍ന്നത്. അദ്ദേഹം വൈകാതെ സഭ വിട്ടുപോകുകയും ചെയ്തു.
രൂപത സെമിനാരികളിലും മറ്റും വൈദിക പഠനത്തിന് ചേരുന്നവരെ അതില്‍ നിന്നും മുടക്കി തന്റെ സഭയില്‍ കൊണ്ടുവരുന്ന പ്രവണതയും ബിഷപ്പിനുണ്ട്. സെമിനാരി പഠനത്തിനിടെ സ്വഭാവദൂഷ്യത്തിനും മറ്റു പല കാരണങ്ങളാലും പുറത്താക്കപ്പെടുന്നവര്‍ക്കും ഫ്രാങ്കോയുടെ സഭയിലേക്ക് സ്വാഗതം. വലിയ ഓഫറുകള്‍ നല്‍കിയാണ് ഫ്രാങ്കോ ഇവരെ കൊണ്ടുവരുന്നതെന്നും പറയപ്പെടുന്നു. രണ്ടോ മുന്നോ വര്‍ഷം കൊണ്ട് വൈദികരായി വാഴിക്കാമെന്നാണ് വാഗ്ദനം. എട്ടുപേരെ ഇത്തരത്തില്‍ കൊണ്ടുവരാന്‍ ഫ്രാങ്കോയ്ക്ക് കഴിഞ്ഞു.
എന്നാല്‍ ഇത്തരക്കാര്‍ എങ്ങനെ ഫ്രാന്‍സിസ്‌കന്‍ മിഷണറിമാരാകും എന്ന പ്രസക്തമായ ചോദ്യമാണ് ബിഷപ്പിനയച്ച കത്തില്‍ ആ വൈദികന്‍ ഉന്നയിക്കുന്നത്. ഭിക്ഷാടകരെ പോലെ ചുരുങ്ങിയ ജീവിതം നയിക്കുന്നവരാണ് ഫ്രാന്‍സിസ്‌കന്‍ മിഷണറിമാര്‍. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോയുടെ എഫ്.എം.ജെ സന്യാസ സഭ സമ്പന്നതയുടെയും ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും മധ്യേയാണ് കഴിയുന്നത്. ”സമ്പന്നരോട് സുവിശേഷം പ്രസംഗിക്കുകയെന്നതാണ്” ഈ സഭയുടെ ആപ്തവാക്യമെന്നാണ് ഈ മുതിര്‍ന്ന വൈദികന്‍ തന്റെ കത്തില്‍ പറയുന്നു. (ദരിദ്രരോട് സുവിശേഷം പ്രസംഗിക്കാനാണ് താന്‍ വന്നതെന്നാണ് ക്രിസ്തു പറഞ്ഞിരിക്കുന്നതെന്ന് ഇവര്‍ മറന്നുപോകുന്നു.)
ജലന്ധര്‍ രൂപതയുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന സന്യാസ സമൂഹത്തെ അപ്പാടെ തച്ചുടച്ച് തന്റെ നേതൃത്വത്തില്‍, തന്റെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന പുതിയൊരു സന്യാസ സമൂഹം കെട്ടിപ്പെടുക്കുകയാണ് ഫ്രാങ്കോയുടെ ലക്ഷ്യമെന്ന് അവിടെ നിന്നുള്ള വൈദികര്‍ ഒന്നടങ്കം പ്രതികരിച്ചു.
കൊല്ലം: കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച ഇതരസംസ്ഥാനത്തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി മാണിക് റോയി (32) ആണ് കൊല്ലപ്പെട്ടത്. കൊല്ലം അഞ്ചലിലാണ് സംഭവം. കേസില്‍ പനയഞ്ചേരി തെങ്ങുവിളയില്‍ ശശിധരക്കുറുപ്പിനെ (48) അറസ്റ്റ് ചെയ്തു. മറ്റൊരുപ്രതി തഴമേല്‍ ആസിഫ് മന്‍സിലില്‍ ആസിഫി(23)ന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
കഴിഞ്ഞ മാസം 25ന് വൈകീട്ട് ആറുമണിയോടെ പനയഞ്ചേരിയില്‍ വെച്ചാണ് മാണിക് റോയിയെ ശശിധരക്കുറുപ്പും ആസിഫും ചേര്‍ന്ന് മര്‍ദിച്ചത്. സമീപത്തെ വീട്ടില്‍നിന്ന് കോഴിയെ വാങ്ങി താമസസ്ഥലത്തേക്ക് വരികയായിരുന്നു മാണിക് റോയി. റോഡരികിലെ കലുങ്കിലിരുന്ന ഇരുവരും തടഞ്ഞുനിര്‍ത്തി മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു.
മോഷ്ടിച്ചതല്ല, കോഴിയെ വിലയ്ക്കുവാങ്ങിയതാണെന്ന് യുവാവ് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നു. കോഴിയെ വിറ്റ വീട്ടുകാര്‍ വന്നുപറഞ്ഞപ്പോഴാണ് മര്‍ദനം നിര്‍ത്തിയത്. രക്തംവാര്‍ന്ന് ബോധരഹിതനായ മാണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനുംദിവസത്തെ ചികിത്സയ്ക്കുശേഷം മാണിക് റോയി കൂലിവേലയ്ക്കുപോയി. കഴിഞ്ഞദിവസം രാവിലെ പത്തുമണിയോടെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു. ഒപ്പമുണ്ടായിരുന്നവര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹപരിശോധന നടത്തി. തലയുടെ പിന്‍ഭാഗത്ത് മര്‍ദനമേറ്റുണ്ടായ മുറിവില്‍ അണുബാധയേറ്റതും വിദഗ്ദ്ധചികിത്സ കിട്ടാത്തതുമാണ് മരണകാരണമെന്ന് മൃതദേഹപരിശോധനാ ഫലത്തില്‍ പറയുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പന്ത്രണ്ടുവര്‍ഷമായി കുടുംബത്തോടൊപ്പം അഞ്ചലില്‍ താമസിക്കുകയായിരുന്നു മാണിക് റോയി.
ആലപ്പുഴ: പ്രതികൂല കാലവസ്ഥയില്‍ കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയുടെയും സംയുക്ത രക്ഷാപ്രവര്‍ത്തനം വിജയം. ആലപ്പുഴ തോട്ടപ്പള്ളി തീരത്തടിഞ്ഞ ബാര്‍ജില്‍ കുടുങ്ങിയ നാവികരെ രക്ഷപെടുത്തി. ഏതാണ്ട് 12 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് നാവികരെ ബാര്‍ജില്‍ നിന്ന് പുറത്തെത്തിക്കാന്‍ സാധിച്ചത്. നാവികസേനയുടെ ഹെലികോപ്റ്ററില്‍ നാവികരെ സുരക്ഷിതരായി തീരത്തെത്തിച്ചു.
ഇന്തൊനീഷ്യയിലെ സബാങ്ങില്‍നിന്ന് അബുദാബിയിലേക്കുപോയ അല്‍ ബത്താന്‍ 10 എന്ന ഡോക്കാണു നിയന്ത്രണം നഷ്ടമായി ആലപ്പുഴ തോട്ടപ്പള്ളി തീരത്തടിഞ്ഞത്. ഇവര്‍ക്ക് വഴിതെറ്റിയാണ് തീരത്തെത്തിയതെന്നും സൂചനകളുണ്ട്. തീരത്തെത്തിയതോടെ ബാര്‍ജിലെ നാവികര്‍ അതിനുള്ളില്‍ കുടുങ്ങി. കാലവര്‍ഷം ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂല സാഹചര്യമായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് നാവികരെ പുറത്തെത്തിച്ചത്.
അല്‍ ബത്താന്‍ 10 എന്ന ഡോക്ക് അവരുടെ ബേസ് സെന്ററുമായി അവസാനം ബന്ധപ്പെടുന്നത് ഏപ്രില്‍ 26നാണ്. അതിന് ശേഷം ബാര്‍ജിനെക്കുറിച്ചുള്ള സൂചനകള്‍ ലഭ്യമല്ലെന്നാണ് ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം. ദുബായില്‍നിന്നു പുറപ്പെട്ട് 21ന് 10 മണിക്ക് ഇന്തൊനീഷ്യയിലെ ബാറ്റാം എന്ന സ്ഥലത്ത് എത്തേണ്ടതാണ് ഡോക്ക്. നിയന്ത്രണം നഷ്ടമായി ആലപ്പുഴയില്‍ എത്തിയതാകാമെന്നാണ് കരുതുന്നത്. ഡോക്ക് ഇക്കൊല്ലം നിര്‍മ്മിച്ചതാണ്. ഏതാണ്ട് 1,246 ടണ്‍ ഭാരം വഹിക്കാന്‍ ഇവയ്ക്ക് കഴിയും.
തമിഴ്നാട്ടില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു. ഭരണപക്ഷമായ അണ്ണാ ഡിഎംകെയുമായി തുറന്ന പോരു പ്രഖ്യാപിച്ച് ബി.ജെ.പി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്. 100 കോടിയിലധികം രൂപയും സ്വര്‍ണ്ണ ബിസ്കറ്റുകളും ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. രജനീകാന്തിനെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കങ്ങളും ബി.ജെ.പി ഊര്‍ജിതമാക്കി. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മഴവില്‍ സഖ്യത്തിലും അഭിപ്രായ ഭിന്നതകള്‍ രൂപപ്പെട്ടു.
അണ്ണാ ഡി.എം.കെയുമായുള്ള സൗഹൃദത്തിന് ആര്‍.എസ്.എസും എച്ച് രാജയടക്കമുള്ള തീവ്ര നിലപാട് വച്ചപുലര്‍ത്തുന്ന ബി.ജെ.പി നേതാക്കളും എതിരാണ്. തമിഴ്നാട്ടിലേത് അഴിമതി സര്‍ക്കാരാണെന്ന് മുദ്രകുത്തിക്കൊണ്ടാണ് ബി.ജെ.പി അണ്ണാ ഡി.എം.കെയെ തള്ളിപ്പറഞ്ഞത്. മന്ത്രി ഡി.ജയകുമാര്‍ ബിജെപിക്ക് താക്കീതുമായി രംഗത്തുവരികയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി അടുത്ത ബന്ധമുള്ള എസ്.പി.കെ കരാര്‍ കമ്പനിയിലടക്കം ആദായനികുതി റെയ്ഡ് നടന്നു. അഞ്ഞൂറ് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമടക്കം പിടിച്ചെടുത്തെന്നാണ് സൂചന.
അടുത്ത മാസം പകുതിയോടെ രജനീകാന്ത് വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തകരുടെ യോഗം വിളിക്കുന്നുണ്ട്. തുടര്‍ന്ന് പാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് നീങ്ങാനാണ് സാധ്യത. മറ്റ് ചെറുപാര്‍ട്ടികള്‍ക്കായും ബി.ജെ.പി വല വിരിച്ചിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പിന് തയ്യാറാകുന്നതിന്‍റെ ഭാഗമായി അണ്ണാഡിഎംകെ പാര്‍ലമെന്‍ററി പാര്‍ട്ടി ഭാരവാഹികളുടെ യോഗം ചെന്നൈയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിസികെയുമടക്കമുള്ള സഖ്യകക്ഷികളുമായി ഡിഎംകെ നല്ല ബന്ധത്തിലല്ല എന്നത് പ്രതിപക്ഷഐക്യത്തിന് വിള്ളല്‍ വരും എന്ന സൂചനയും നല്‍കുന്നുണ്ട്.
തീയറ്റര്‍ പീഡനക്കേസ് പ്രതി മൊയ്തീന്‍ കുട്ടിയുടെ മകളെ കോളജില്‍ പ്രവേശിപ്പിക്കാത്ത പ്രിന്‍സിപ്പാളിനെതിരെ മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പെരുമ്പിലാവ് പിഎസ്എം ദന്തല്‍ കോളജിനെതിരെയാണ് കമ്മീഷന്‍ കേസെടുത്തത്. പ്രിന്‍സിപ്പാള്‍ ഡോ. താജുരാജ് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.
മെയ് 12ന് മൊയ്തീന്‍കുട്ടി അറസ്റ്റിലായതിനു ശേഷമാണ് കോളജില്‍ മകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പരീക്ഷയ്ക്ക് വന്നാല്‍ മതിയെന്നായിരുന്നു കോളജ് അധികൃതരുടെ കുട്ടിയെ അറിയിച്ചത്. ജൂണ്‍ 25ന് കോളജില്‍ ഫീസടയ്ക്കാന്‍ ചെന്നപ്പോള്‍ അതുവാങ്ങാന്‍ പ്രിന്‍സിപ്പല്‍ വിസമ്മതിച്ചു. അടുത്ത വര്‍ഷം പരീക്ഷയെഴുതാനായിരുന്നു നിര്‍ദ്ദേശം. 12 ദിവസത്തെ ഹാജര്‍ കുറവുണ്ടെന്നാണ് കോളജ് കണ്ടുപിടിച്ച വാദം. എന്നാല്‍ മെഡിക്കല സര്‍ട്ടിഫിക്കറ്റ് കാണിച്ചിട്ടും പരീക്ഷ ഏഴുതിക്കാന്‍ ഇവര്‍ തയാറായില്ല. മകളുടെ വിദ്യാഭ്യാസം വഴിമുട്ടിയതോടെ മൊയ്തീന്‍കുട്ടി മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് സൂപ്രണ്ട് മുഖാന്തിരം മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയായിരുന്നു.
‘കുറ്റവാളിയുടെ മകളാ’യതു കൊണ്ട് കോളജില്‍ വരേണ്ടതില്ലെന്നും പരീക്ഷയ്ക്ക് ഹാജരായാല്‍ മതിയെന്നും പ്രിന്‍സിപ്പാള്‍ തന്റെ ഭാര്യയെ ഫോണ്‍ വഴി അറിയിച്ചതായി മൊയ്തീന്‍ കുട്ടി നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ നടപടി സ്വീകരിച്ചത്.