Latest News

വിനോദയാത്രയക്ക് പോയ ദമ്പതികൾ സഞ്ചരിച്ച കാര്‍ കര്‍ണാടകയിലെ മാണ്ഡ്യയ്ക്കടുത്ത് വച്ച് ടാങ്കർ ലോറിയിടിച്ച് കണ്ണൂര്‍ സ്വദേശികളായ നാല് പേര്‍ മരിച്ച സംഭവം ഞെട്ടലോടെയാണ് സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ കേട്ടത്. നി​ർ​ത്തി​യി​ട്ട ടാ​ങ്ക​ർ ലോ​റി​യു​ടെ പി​ന്നി​ൽ കാ​ർ ഇ​ടി​ച്ചുകയറിയുണ്ടായ അപകടത്തില്‍ കണ്ണൂര്‍ കൂത്തുപറമ്പ സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. ഇപ്പോള്‍ സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

നിര്‍ത്തിയിട്ടിരിക്കുന്ന ടാങ്കറിനു പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി മുന്നോട്ട് നിരങ്ങി നീങ്ങുന്നത് വീഡിയോയില്‍ കാണാം. ലോറിയുടെ അടിയില്‍ കാര്‍ പെട്ടുപോയെന്നും വീഡിയോയില്‍ വ്യക്തമാണ്.

അപകടത്തില്‍ കൂത്തുപറമ്പ് പൂക്കോട്‍കുന്നപ്പാടി ഈക്കിലിശ്ശേരി സ്വദേശി ജയദീപ് (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ വീഡിയോ ഗ്രാഫർ കിരൺ (32), ഭാര്യ ചൊക്ലി യു പി സ്‍കൂൾ സംസ്‍കൃതം അധ്യാപിക ജിൻസി (27) എന്നിവരാണ് മരിച്ചത്.

വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ചെ ര​ണ്ടോു മണിയോടെ മാ​ണ്ഡ്യ മ​ദ്ദൂ​രി​ലാ​ണ്​ അ​പ​ക​ടം. ചൊവ്വാഴ്ച ബാംഗ്ലൂരിലെത്തി ട്രിപ്പിനു ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരുടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു. റോഡരികിലെ പെ​ട്രോ​ൾ പ​മ്പി​ന്​ സ​മീ​പം നി​ർ​ത്തി​യി​ട്ട പെ​ട്രോ​ൾ ടാ​ങ്ക​ർ ലോ​റി​യു​ടെ പി​ന്നി​ലേക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ടാങ്കർലോറിയുടെ അടിയിലേക്കു കയറിപ്പോയ കാർ പൂർണമായും തകർന്നിരുന്നു. മൂന്നുപേർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.

മിക്ക റോഡുകളിലും പുലര്‍ച്ചെയുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണ് സംഭവിക്കുന്നത്. നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല.

രാത്രി യാത്രകളില്‍ ദയവ് ചെയ്‍ത് ഇക്കാര്യങ്ങല്‍ ശ്രദ്ധിക്കുക

1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക

2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക

3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക

4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക.

5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക

6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക

7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക

8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക

ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നു. ദൂരയാത്രക്ക് ഇറങ്ങും മുമ്പ് ഉറക്കത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ഓര്‍മ്മിക്കുക

1. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നന്നായി ഉറങ്ങുക

2. ദീര്‍ഘ ഡ്രൈവിംഗിന് മുമ്പ് ഏഴോ എട്ടോ മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക

3. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളില്‍ ഒപ്പം കൂട്ടുക

4. രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കില്‍ വാഹനം ഓടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ടാകുന്ന സമയമാണിത്

5. കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫൈനിനു കഴിയും.

6. ഡ്രൈവിംഗില്‍ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക

ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു ഉറക്കം വരുന്നുണ്ടെങ്കില്‍ ദയവു ചെയ്‍ത് ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വയ്ക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്.

 

വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എംപി രാഹുല്‍ ഗാന്ധി നൽകിയ കത്തിൽ നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ജില്ല കളക്ടറെ ചുമതലപ്പെടുത്തി. ഇത് അറിയിച്ച് രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രി മറുപടി കത്ത് നൽകുകയും ചെയ്തു.

വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി.ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്പെട്ടത്. വയനാട്ടിലെ നിയുക്ത എം.പി. എന്ന നിലയിൽ ആദ്യത്തെ ഇടപെടലാണ് രാഹുൽഗാന്ധി നടത്തിയത്.

ദിനേഷ് കുമാറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതുൾപ്പടെയുള്ള ജില്ല കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാമെന്നും മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ മറുപടി കത്തിൽ അറിയിച്ചു. , ജപ്തിനടപടികൾ നിർത്തിവെച്ച് കർഷകരെ സഹായിക്കാനുള്ള നിരന്തരശ്രമത്തിലാണ് കേരളസർക്കാരെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചതോടെ എല്ലായിടത്തും പ്രവചനങ്ങളാണ്. ആര് ജയിക്കും ആര് തോല്‍ക്കും എന്ന് തുടങ്ങി ആര് കപ്പടിക്കും എന്ന് വരെ നിരവധി പേര്‍ പ്രവചിച്ചു കഴിഞ്ഞിരിക്കുന്നു. ക്രിക്കറ്റ് താരങ്ങളും പ്രവചനവുമായി രംഗത്തുണ്ട്. സ്വന്തം ടീമിനേക്കാള്‍ മറ്റ് ടീമുകള്‍ക്ക് വിജയസാധ്യത കല്‍പ്പിച്ച മുന്‍ ക്രിക്കറ്റ് താരങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അങ്ങനെയൊരു പ്രവചനമാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരം ബ്രണ്ടന്‍ മക്കല്ലം നടത്തിയിരിക്കുന്നത്.

ഓരോ കളികളിലും ആര് ജയിക്കും, അവസാന നാലില്‍ ആരൊക്കെ ഇടം പിടിക്കും എന്നെല്ലാം തന്റെ പ്രവചനത്തില്‍ മക്കല്ലം പറയുന്നുണ്ട്. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരാണ് സെമി ഫൈനലിൽ പ്രവേശിക്കുക എന്ന് മക്കല്ലം അവകാശപ്പെടുന്നു. ആകെയുള്ള ഒന്‍പത് കളികളില്‍ എട്ട് കളികളും വിജയിച്ച് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തുമെന്നും രണ്ടാം സ്ഥാനത്ത് ഇന്ത്യ ആയിരിക്കുമെന്നും മക്കല്ലം പ്രവചിക്കുന്നു. നെറ്റ് റണ്‍റേറ്റ് ആയിരിക്കും നിര്‍ണായകമാകുക എന്ന് മക്കല്ലം പറയുന്നു. ഭാഗ്യത്തിന്റെ നിഴലില്‍ ന്യൂസിലാന്‍ഡ് അവസാന നാലില്‍ ഇടം പിടിക്കുമെന്നും മക്കല്ലം പറയുന്നുണ്ട്.

എന്നാല്‍, ഏറ്റവും രസം മറ്റൊന്നാണ്. പ്രവചനത്തില്‍ വലിയ പാളിച്ച പറ്റിയിട്ടുണ്ടെന്ന് ക്രിക്കറ്റ് പ്രേമികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് ശ്രീലങ്കയെ പരാജയപ്പെടുത്തുമെന്നും ശ്രീലങ്ക വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തുമെന്നും മക്കല്ലം പ്രവചിച്ചിരിക്കുന്നു. എന്നാല്‍, ഒരൊറ്റ മത്സരത്തില്‍ മാത്രമേ ഇരു ടീമുകളും റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് പ്രകാരം നേരിട്ട് ഏറ്റുമുട്ടുകയുള്ളൂ.

ഇന്ത്യ എട്ട് കളികളിലും വിജയിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ മാത്രമാണ് പരാജയപ്പെടുക എന്ന് മക്കല്ലം പറയുന്നു. അതേസമയം, ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ഫലം മക്കല്ലം പ്രവചിച്ചതുപോലെ തന്നെയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുമെന്നാണ് മക്കല്ലം പ്രവചിച്ചത്. 104 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.

 

വാൽപ്പാറയിൽ വീട്ടുകാരെ രണ്ടു മണിക്കൂറോളം ആശങ്കയിലാക്കി പുലി. കുരങ്ങുമുടി എസ്റ്റേറ്റ് തേയില തോട്ടം തൊഴിലാളി അസം സ്വദേശി അനീസിന്റെ വീടിനു സമീപത്താണു പുലി എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10നായിരുന്നു സംഭവം. ഉറങ്ങാൻ കിടക്കുമ്പോൾ അടുക്കള ഭാഗത്തു നിന്നു ശബ്ദം കേട്ടു നോക്കിയപ്പോഴാണ് അനീസ് പുലിയെ കണ്ടത്.

ഭാര്യയെയും കുട്ടികളെയും കൂട്ടി മറ്റൊരു മുറിയിൽ കയറി കതകടച്ചു. തുടർന്ന് മൊബൈൽ ഫോണിലൂടെ സമീപത്തുള്ള മറ്റു തൊഴിലാളികളെ വിവരമറിയിച്ചു. അവർ വനം വകുപ്പ് അധികൃതരെ അറിയിച്ചു. അധികൃതർ എത്തി രണ്ടു മണിക്കൂറോളം പണിപ്പെട്ടാണു പുലിയെ കാട്ടിലേക്ക് ഓടിച്ചത്.

സംഭവ ദിവസം അനീസിന്റെ വീട്ടിൽ കോഴിയിറച്ചി വാങ്ങിയിരുന്നു. അതിന്റെ മണം തിരിച്ചറിഞ്ഞാണു പുലി എത്തിയതെന്നു വനം വകുപ്പ് അറിയിച്ചു. കോഴി മാലിന്യം പോലുള്ളവ വീടരുകിൽ തള്ളുന്നതാണു വന്യമൃഗങ്ങൾ വരാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ അധികാരതര്‍ക്കം തെരുവിലേക്കും വ്യാപിപ്പിച്ച് ജോസഫ്, മാണി വിഭാഗങ്ങളുടെ പോര്‍വിളി. മാണി വിഭാഗം മോന്‍സ് ജോസഫിന്‍റെയും ജോയ് എബ്രഹാമിന്‍റെയും കോലം കത്തിച്ച് പ്രതിഷേധം അറിയിച്ചപ്പോള്‍ ജോസ്.കെ. മാണിയുടെ കോലം കത്തിച്ച് ജോസഫ് വിഭാഗം തിരിച്ചടിച്ചു. തര്‍ക്കം തെരുവിലേക്ക് നീണ്ടതോടെ സമവായത്തിന്‍റെ നേരിയ സാധ്യതകളും ഇല്ലാതായി.

പി.ജെ. ജോസഫിന്‍റെ നീക്കങ്ങളില്‍ അടിതെറ്റിയതോടെയാണ് മാണി വിഭാഗം അധികാരതര്‍ക്കം തെരുവിലേക്ക് വലിച്ചിഴച്ചത്. പി.ജെ. ജോസഫിന് ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കിയതോടെ പാലായില്‍ ജോയ് എബ്രഹാമിന്‍റെ കോലം കത്തിച്ച് ആദ്യ പ്രതിഷേധം. നിയമസഭയില്‍ കെ.എം.മാണിയുടെ ഇരിപ്പിടം ജോസഫിന് നല്‍കണമെന്നാവശ്യപ്പെട്ട മോന്‍സ് ജോസഫ് കത്ത് നല്‍കിയതോടെ പ്രതിഷേധത്തിന്‍റെ തീവ്രത കൂടി. കടുതുരുത്തിയില്‍ മോന്‍സിന്‍റെ കോലം കത്തിച്ചു മാണി വിഭാഗം.

ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍റെ കോലം കത്തിച്ച് ജോസഫ് വിഭാഗം തിരിച്ചടിച്ചു. ഇതോടെ പരാതിയുമായി റോഷി അഗസ്റ്റിന്‍ രംഗതെത്തി. മോന്‍സിനെതിരെ പ്രതിഷേധിച്ചതിന് കടുത്തുരുത്തിയില്‍ ജോസ്.കെ. മാണിയുടെ കോലം കത്തിച്ച് വീണ്ടും ജോസഫ് വിഭാഗത്തിന്‍റെ മറുപടി. അധികാരതര്‍ക്കം അണികളും ഏറ്റെടുത്തതോടെ യുദ്ധസമാനമായ സാഹചര്യമാണ് കേരള കോണ്‍ഗ്രസില്‍.

കൊച്ചി ചെറായ് പാടത്ത് വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരണപ്പെട്ടു. ചെറായിയില്‍ നിന്ന് പറവൂരേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ചെറായ് പാടത്തു വച്ച് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പെട്ടവര്‍ രണ്ടു പേരും എടവനക്കാട് സ്വദേശികളാണ്.

എടവനക്കാട് പഴങ്ങാട് പടിഞ്ഞാറ് താമസിക്കുന്ന കോട്ടുവള്ളിത്തറ അജിത്ത് മകന്‍ അനുജിത്ത്(20), മരകാപ്പറമ്പില്‍ പ്രസാദ് മകന്‍ പ്രജിത്ത് (19) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.

രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് കൂപ്പ് കുത്തി. നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം ജിഡിപി 5.8 മാത്രം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒന്നാം മോദി സര്‍ക്കാര്‍ പിടിച്ച് വച്ചിരുന്ന തൊഴില്‍ ഇല്ലായ്മ റിപ്പോര്‍ട്ടും പരസ്യപ്പെടുത്തി. നാല്‍പ്പത്തിയാറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ഇല്ലായ്മയില്‍ രാജ്യം വലയുന്നു. 2017-2018 സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ തൊഴില്‍ ഇല്ലായ്മ നിരക്ക് 6.1 ആയി ഉയര്‍ന്നു.

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം നടക്കുമ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ രാജ്യത്തെ ഭയപ്പെടുത്തുന്നതാണ്.കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പുറത്ത് വിട്ട 2018-19 സാമ്പത്തിക വര്‍ഷത്തെ നാലാം പാദമായ ജനുവരി-മാര്‍ച്ച് മാസങ്ങളിലെ ആഭ്യന്തര വളര്‍ച്ച നിരക്കിലാണ് ക്രമാതീതമായ കുറവ് കാണുന്നത്. കൃഷി, വ്യവസായം,നിര്‍മ്മാണം എന്നീ മേഖലകളില്‍ കഴിഞ്ഞ 9 മാസത്തിനിടെ ഉണ്ടായ തകര്‍ച്ച ആഭ്യന്തരവളര്‍ച്ചാ നിരക്കിനെ പിന്നോട്ടടിച്ചു.

ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന കാലത്താണ് രാജ്യം ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ ഏറെ പിന്നോട്ട് പോയത് എന്നതും ശ്രദ്ധേയം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞ് വച്ചിരുന്ന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ തൊഴില്‍ ഇല്ലായ്മ കണക്ക് രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പരസ്യപ്പെടുത്തി. ഇത് പ്രകാരം 1972-73 വര്‍ഷത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ തൊഴില്‍ ഇല്ലായ്മ നിരക്കിലാണ് രാജ്യം. 6.1 ശതമാനം.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് നാണംകെട്ട തോല്‍വിക്ക് വഴങ്ങി പാക്കിസ്ഥാന്‍. നോട്ടിംഗ്ഹാമില്‍ പാക്കിസ്ഥാന്റെ 105 റണ്‍സ് പിന്തുടര്‍ന്ന കരീബിയന്‍ സംഘം 13.4 ഓവറില്‍ ലക്ഷ്യം കണ്ടു. ക്രിസ് ഗെയ്ലിന്റെ അര്‍ദ്ധ സെഞ്ചുറിയാണ്(34 പന്തില്‍ 50) വിന്‍ഡീസിന് ജയം സമ്മാനിച്ചത്. പാക്കിസ്ഥാനായി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ 105ല്‍ ഒതുക്കിയത്.

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് തക്ക മറുപടിയാണ് പാക്കിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിര്‍ നടത്തിയത്. 11 റണ്‍സെടുത്ത ഷായ് ഹോപിനെയും അക്കൗണ്ട് തുറക്കും മുന്‍പ് ബ്രാവോയെയും ആമിര്‍ പുറത്താക്കി. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് 6.2 ഓവറില്‍ 46-2. എന്നാല്‍ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ ഒരറ്റത്ത് തകര്‍ക്കുന്നുണ്ടായിരുന്നു. ഇതോടെ വിന്‍ഡീസ് ആത്മവിശ്വാസം വീണ്ടെടുത്തു. ഗെയ്ലിന് നിക്കോളസ് പുരാന്‍ ഉറച്ച പിന്തുണ നല്‍കി.ഗെയ്ല്‍ 33 പന്തില്‍ ഏകദിന അര്‍ദ്ധ സെഞ്ചുറിയിലെത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ആമിര്‍ വെടിക്കെട്ട് ഓപ്പണറെ പുറത്താക്കി. ആമിറിനെ ഉയര്‍ത്തിയടിക്കാനുള്ള ഗെയ്ലിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ പുരാന്‍ 19 പന്തില്‍ 34 റണ്‍സും ഹെറ്റ്ര്‍മെയര്‍ ഏഴ് റണ്‍സുമെടുത്ത് അധികം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ വിന്‍ഡീസിനെ ജയത്തിലെത്തിച്ചു. വഹാബ് റിയാസിനെ 13.4 ഓവറില്‍ സിക്സര്‍ പറത്തി പുരാന്‍ കളി അവസാനിപ്പിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ ഏറ്റവും വലിയ ബാറ്റിംഗ തകര്‍ച്ചയാണ് നേരിട്ടത്. വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ വീഴ്ത്തിയത്. റസല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമനും ബാബര്‍ അസമുമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍മാര്‍. ഫഖറിനൊപ്പം ഓപ്പണറായ ഇമാം ഉള്‍ ഹഖ് രണ്ട് റണ്‍സില്‍ മടങ്ങി. നായകന്‍ സര്‍ഫറാസിന് നേടാനായത് എട്ട് റണ്‍സ്. ഇമാദ് വസീം(1), ഷദാബ് ഖാന്‍(0), ഹസന്‍ അലി(1) എന്നിവര്‍ അതിവേഗം മടങ്ങി. കൂട്ടത്തകര്‍ച്ച പ്രതിരോധിക്കാന്‍ ശ്രമിച്ച മുഹമ്മദ് ഹഫീസ് 16ല്‍ നില്‍ക്കേ പുറത്തായി. വാലറ്റത്ത് വഹാബ് റിയാസാണ്(11 പന്തില്‍ 18) പാക്കിസ്ഥാനെ 100 കടത്തിയത്. 21.4 ഓവറില്‍ അവസാനക്കാരനായി വഹാബ് പുറത്തായതോടെ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അവസാനിച്ചു. മുഹമ്മദ് അമീര്‍(3) പുറത്താകാതെ നിന്നു.

1992ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 74 റണ്‍സിന് പുറത്തായശേഷം ലോകകപ്പില്‍ ഇത്രയും ചെറിയ സ്‌കോറിന് പാക്കിസ്ഥാന്‍ ഓള്‍ ഔട്ടാവുന്നത് ഇതാദ്യമാണ്.പാക്കിസ്ഥാന്‍ നേടിയ 105 റണ്‍സ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 21-മത്തെ ടീം ടോട്ടലാണ്. ട്രെന്റ്ബ്രിഡ്ജില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് ഇന്ന് പാക്കിസ്ഥാന്റെ പേരിലായത്. 2008ല്‍ ദക്ഷിണാഫ്രിക്ക 83 റണ്‍സിന് ഓള്‍ ഔട്ടായതാണ് ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.

ഈരാട്ടുപേട്ട: ഫോണിലൂടെ മുസ്ലീം വിരുദ്ധ പാരാമര്‍ശം നടത്തിയ പി സി ജോര്‍ജ്ജിനെതിരെ പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി.’ പി സി ജോര്‍ജ് എംഎല്‍എ രാജിവെക്കുക. അതാണ് നമ്മുടെ ആവശ്യം എന്ന് പറഞ്ഞാണ് മൗലവിയുടെ വീഡിയോ തുടങ്ങുന്നത്.

1980 മുതല്‍ മുസ്ലീം സമുദായത്തിന്റെ വോട്ട് വാങ്ങി ഒരു ഭാഗത്ത് നമ്മളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് പോയി നമ്മളെ കാല് വാരുകയും ഈ സമുദായത്തെ ഒന്നടക്കം വര്‍ഗ്ഗീയ കാപാലികര്‍ക്ക് ഒറ്റിക്കൊടുക്കുകയും ചെയ്ത എം എല്‍ എയുമായി ഇനിയൊരു സന്ധിയും ഈ സമുദായത്തിനില്ല എന്നുള്ള ശക്തമായ പ്രഖ്യാപനമാണ് ഈ ഒത്തു ചേരല്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈവിടുത്ത ക്രൈസ്തവ സമുദായവും ഹിന്ദു സമുദായവും മുസ്ലീം സമുദായവും ഒന്നിച്ച് നില്‍ക്കുന്നവരാണ്. ജാതിയും മതവും നോക്കാതെ നില്‍ക്കുന്നവരാണ് ഈരാട്ടുപേട്ടക്കാര്‍.

ഈരാട്ടുപേട്ടക്കാര്‍ക്ക് വിലയിടാന്‍ പൂഞ്ഞാറിന്റെ എംഎല്‍എ വളര്‍ന്നിട്ടില്ല. ഇയാളെ പുറത്താക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയും. നിങ്ങള് കാണാന്‍ പോകുകയാണ്. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണില്‍ നിന്ന് പി സി ജോര്‍ജ് കാണില്ല എന്ന് എഴുതിവച്ചോളൂ’ എന്നാണ് പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി പ്രസംഗിക്കുന്നത്. മൗലവിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന പി സി ജോര്‍ജിനെ പിന്തിരിപ്പിക്കാനായി ഓസ്‌ട്രേലിയയില്‍ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചയാളോട് ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങള്‍ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മുസ്ലീങ്ങള്‍ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ അക്രമണം നടത്തുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. തനിക്ക് ജയിക്കാന്‍ മുസ്ലീംങ്ങളുടെ വോട്ട് വേണ്ടെന്നും ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനെതിരെ നടത്തിയ പ്രതിഷേധ സംഗമത്തിലാണ് മൗലവി പി സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ചത്.

ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങളെ തീവ്രവാദിയെന്ന് വിളിച്ച് ഈരാട്ടുപേട്ടയിലെ ക്രൈസ്തവരെ തനിക്കൊപ്പം നിര്‍ത്തി അടുത്തതവണ എംഎല്‍എയാകാമെന്ന് അയാള്‍ കരുതുന്നിണ്ടാകും. ഇല്ല ജോര്‍ജ്. ഒരിക്കലും ഇല്ല. ഇനി നിയമസഭയുടെ കവാടം കാണണമെങ്കില്‍ ഈരാട്ടുപേട്ടക്കാരുടെ ഒപ്പില്ലാതെ കഴിയില്ല. ആരെങ്കിലും ഇനി പി സി ജോര്‍ജ്ജിന് വോട്ട് ചെയ്യുമോ എന്ന് മൗലവി ചോദിക്കുമ്പോള്‍ കൂടിനിന്നവര്‍ ഇല്ലായെന്ന് വിളിച്ചു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

മകളെ കൊലപ്പെടുത്തിയ ശേഷം ഓവനിലിട്ട് കത്തിച്ച അച്ഛൻ അറസ്റ്റിൽ. ഉക്രൈനിലാണ് നടുക്കുന്ന ക്രൂരത നടന്നത്. ഡാരിന എന്ന കുട്ടിയുടെ അച്ഛനായ പവേൽ മാകാർചുക്കിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസം മുൻപാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിക്കപ്പെടുന്നത്

പവേൽ പിടിച്ചുതള്ളിയപ്പോൾ കുട്ടി തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടി മരിച്ചു. ഇത് മനസ്സിലാക്കിയ പവേൽ മൃതദേഹം ഓവനിലിട്ട് കത്തിച്ചു. വീടിന് അടുത്തുള്ള തടാകത്തിൽ എല്ലിൻ കഷണങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. എല്ലാത്തിനും ഒത്താശചെയ്ത് അമ്മയും പവേലിനൊപ്പം ഉണ്ടായിരുന്നു. കുട്ടിയെ കാണാനില്ല എന്ന പരാതിയും ഇവർ പൊലീസിൽ നൽകി.

ദത്തെടുത്ത മാതാപിതാക്കൾക്കൊപ്പമായിരുന്നു ഡാരിന താമസിച്ചിരുന്നത്. മരണത്തിന് മൂന്നു മാസങ്ങൾ മുൻപാണ് യഥാർത്ഥ മാതാപിക്കളുടെ അടുത്ത് എത്തുന്നത്. ഡാരിനയെക്കൂടാതെ ഇവർക്ക് മൂന്നു മക്കൾ കൂടിയുണ്ട്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടിലെത്തിയപ്പോള്‍ മകനെ പെണ്‍കുട്ടിയുടെ വേഷം ധരിപ്പിച്ച് പെണ്‍കുട്ടി ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാനും ശ്രമിച്ചു. കൊലക്കുറ്റത്തിന് പവേലിനെതിരെയും സംഭവം മൂടിവയ്ക്കാൻ കൂട്ടുനിന്നതിന് അമ്മയ്ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Copyright © . All rights reserved