Latest News

ഗോദ്ര കലാപത്തിന് ശേഷം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പുറത്താക്കാൻ പ്രധാനമന്ത്രി അഡൽ ബിഹാരി വാജ്പേയ് തീരുമാനിച്ചിരുന്നതായി മുൻ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിൻഹ. അത് തടഞ്ഞത് വാജ്പേയ് മന്ത്രി സഭയിലെ ആഭ്യന്തര മന്ത്രി എൽ.കെ അദ്വാനിയാണെന്നും യശ്വന്ത് സിൻഹ വ്യക്തമാക്കി. എൽ.കെ അദ്വാനി രാജിഭീഷണി മുഴക്കിയാണ് വാജ്പേയ്‌യുടെ നീക്കം തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” ഗുജറാത്തിലുണ്ടായ വർഗിയ കലാപങ്ങൾക്ക് ശേഷം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ രാജിവെപ്പിക്കാൻ പ്രധാനമന്ത്രി അഡൽ ബിഹാരി വാജ്പേയ് തീരുമാനിച്ചതാണ്. 200ൽ ഗോവയിൽ നടന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ മോദി രാജി വയ്ക്കുന്നില്ല എങ്കിൽ ഗുജറാത്ത് സർക്കാരിനെ തന്നെ പിരിച്ചുവിടുമെന്ന് വാജ്പേയ് പ്രഖ്യാപിച്ചു.” യശ്വന്ത് സിൻഹ പറഞ്ഞു.

“എന്നാൽ പാർട്ടിക്കുള്ളിൽ നടന്ന മറ്റൊരു ചർച്ചയിൽ അദ്വാനി ഇതിനെ ശക്തമായി എതിർത്തു. മോദിയെ പുറത്താക്കിയാൽ കേന്ദ്ര സർക്കാരിൽ നിന്ന് താനും രാജിവയ്ക്കുമെന്ന് അദ്വാനി ഭീഷണിപ്പെടുത്തി. ഇതേതുടർന്നാണ് വാജ്പേയ് തീരുമാനം പിൻവലിച്ചതും മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായി തുടർന്നതും,” യശ്വന്ത് സിൻഹ കൂട്ടിച്ചേർത്തു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്വകാര്യ ആവശ്യങ്ങൾക്ക് ആയി ഐഎൻഎസ് വിരാട് ഉപയോഗിച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെയും യശ്വന്ത് സിൻഹ തള്ളി. നരേന്ദ്ര മോദി ഇത്തരത്തിൽ കള്ളം പറയുന്നത് പ്രധാനമന്ത്രി പദത്തിന് ചേർന്ന നടപടിയല്ലെന്നായിരുന്നു യശ്വന്ത് സിൻഹയുടെ പ്രതികരണം.

” രജീവ് ഗാന്ധി ഐഎൻഎസ് വിരാട് സ്വകാര്യ ടാക്സിയാക്കി എന്നുള്ള ആരോപണത്തിലൊന്നും കാര്യമില്ല. മുൻ നേവൽ ഓഫീസർ തന്നെ ഇതിന് വ്യക്തത നൽകി കഴിഞ്ഞു. നരേന്ദ്ര മോദി ഇത്തരത്തിൽ കള്ളം പറയുന്നത് പ്രധാനമന്ത്രി പദത്തിന് ചേർന്ന നടപടിയല്ല,” യശ്വന്ത് സിൻഹ പ്രതികരിച്ചു.

ഗാന്ധി കുടുംബം ഒരു കപ്പലും സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുൻ നേവൽ സ്റ്റാഫ് അഡ്മിറൽ എൽ രാംദാസ് പറഞ്ഞിരുന്നു. രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ ഭാര്യയായ സോണിയ ഗാന്ധിയും 1987 ഡിസംബറിൽ ഐഎൻഎസ് വിരാടിൽ യാത്രചെയ്തിരുന്നെന്നും ലക്ഷ്വദ്വീപിൽ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് നിന്നാണ് പുറപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വാജ്പേയ് മന്ത്രിസഭയിൽ അംഗമായിരുന്ന യശ്വന്ത് സിൻഹ മോദി വിരുദ്ധ പരാമർശങ്ങളുടെ പേരിൽ നിരവധി തവണ ശ്രദ്ധ നേടിയിരുന്നു.

 

തൊടുപുഴയില്‍ ഏഴു വയസുകാരന്‍ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യപ്പെട്ട കുട്ടിയുടെ മാതാവിനെ ജാമ്യത്തില്‍ വിട്ടു. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നു നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം മറച്ചു വച്ചു, കുറ്റവാളിയെ സംരക്ഷിക്കാന്‍ ശ്രമിച്ചൂ എന്നിവയക്ക് ഐപിസി 201,212 വകുപ്പുകള്‍ പ്രകാരമാണ് മാതാവിനെതിരേ കേസ് എടുത്തിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ.

പൊലീസ് കുട്ടിയുടെ അമ്മയെ കേസിലെ സാക്ഷിയാക്കാനായിരുന്നു ആദ്യ ആലോചിച്ചിരുന്നത്. എന്നാല്‍ അമ്മയ്‌ക്കെതിരേയും കേസ് എടുക്കണമെന്ന് ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തൊടുപുഴ പൊലീസിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൂത്താട്ടുകുളത്തെ കൗണ്‍സിലിംഗ് സെന്ററില്‍ നിന്നും വെള്ളിയാഴ്ച്ച ഉച്ചയോടെ കുട്ടിയുടെ മാതാവിനെ കൂട്ടിക്കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കകം തന്നെ ജാമ്യം അനുവദിക്കുകയും ചെയ്തു. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ മാതാവിനെതിരേ ചുമത്തിയിട്ടില്ല.

ഇപ്പോള്‍ കേസിലെ രണ്ടാം പ്രതിയാണ് യുവതി. ഇവരുടെ കാമുകനായിരുന്ന അരുണ്‍ ആനന്ദ് ആണ് ഒന്നാം പ്രതി. ഇയാള്‍ ജയിലില്‍ ആണ്. ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത് തടഞ്ഞില്ല, ആശുപത്രിയില്‍ കുട്ടിയെ കൊണ്ടുപോയ സമയത്ത് പ്രതിയെ രക്ഷിക്കുന്ന തരത്തില്‍ നുണ പറഞ്ഞു എന്നിവയാണ് മാതാവിനെതിരേയുള്ള കുറ്റങ്ങള്‍. ഇക്കാര്യങ്ങളെല്ലാം ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പേടി കൊണ്ടാണ് തനിക്ക് അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നതെന്നാണ് ഇവര്‍ പറയുന്നത്.

കുട്ടിയുടെ അമ്മൂമ്മ നല്‍കിയ മൊഴിയിലും യുവതിക്കെതിരേ പരാതി ഉണ്ടായിരുന്നു. അമ്മൂമ്മ ഇടുക്കി കോടതിയില്‍ കഴിഞ്ഞ ദിവസം രഹസ്യ മൊഴി നല്‍കിയിരുന്നു. യുവതിയുടെ ഇളയ കുട്ടി ഇപ്പോള്‍ ഇവരുടെ മരിച്ചു പോയ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്. രണ്ടു മാസത്തേക്കാണ് കുട്ടിയെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊടുത്തിരിക്കുന്നത്. യുവതിക്ക് കുട്ടിയെ കാണാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

 

കുവൈത്തിൽ നാലായിരത്തി അഞ്ഞൂറ് വിദേശികളെ നാടുകടത്തി. ജനുവരി ഒന്ന് മുതൽ ഏപ്രിൽ മുപ്പത് വരെയുള്ള കണക്കാണ് താമസ കാര്യ വകുപ്പ് പുറത്ത് വിട്ടത്. നാടുകടത്തിയതിൽ ഇന്ത്യക്കാരാണ് കൂടുതൽ.

നാല് മാസത്തിനുള്ളിലാണ് 4500 വിദേശികളെ കുവൈത്തിൽ നിന്ന് നാട് കടത്തിയത്. ഇഖാമ പരിശോധനയിൽ പിടിയിലായവർ, വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ തുടങ്ങിയവരെല്ലാണ് നാട് കടത്തിയത്.

മദ്യം, മയക്കുമരുന്ന് കേസുകളിൽ പെട്ടവരാണ് കയറ്റി അയച്ചവരിൽ ഭൂരിഭാഗം. താമസ നിയമം ലംഘിച്ചവർ, ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളുകളും നാട് കടത്തപ്പെട്ടവരിൽ പെടും. കയറ്റി അയച്ചവരിൽ ഇന്ത്യക്കാരാണ് കൂടുതൽ.

ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, അമേരിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. കഴിഞ്ഞ വർഷം 17000 പേരെയാണ് നാടുകടത്തിയത്. 2016 ൽ 19730 പേരെയും, 2017 ൽ 29000 ആളുകളെയും കുവൈത്ത് കയറ്റി വിട്ടു.

കൊച്ചി: റിമി ടോമിയുടെ വിവാഹ മോചന വാര്‍ത്ത മലയാളികള്‍ക്ക് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ റിമി ടോമിക്ക് ഇതില്‍ വലിയ ആശ്ചര്യം തോന്നിയില്ല. കാരണം ഇരുവരും ഉഭയസമ്മതപ്രകാരം പിരിയാന്‍ നേരത്തേ മാനസികമായി തയ്യാറെടുക്കുകയും തീരുമാനിക്കുകയും ചെയ്തിരുന്നു. ഇത് വ്യക്തമാക്കുന്ന ഫോട്ടോകളാണ് വിവാഹമോചനത്തിന് ശേഷം ഇന്‍സ്റ്റഗ്രാമിലൂടെ റിമി ടോമി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒന്ന് നടി കവിയൂര്‍ പൊന്നമ്മയ്ക്ക് ഒപ്പമുള്ള ഫോട്ടോ. രണ്ട് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത സ്വന്തം ചിത്രം. സ്വന്തം മേക്കപ്പുമാനുമായി മറ്റൊരു ഫോട്ടോയും.

വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമിയും ഭര്‍ത്താവും സംയുക്തമായി നല്‍കിയ ഹര്‍ജി എറണാകുളം കുടുംബ കോടതി തിങ്കളാഴ്ച അനുവദിച്ചിരുന്നു. ഏപ്രില്‍ 12നാണ് ഹര്‍ജി നല്‍കിയത്. ഉഭയ സമ്മത പ്രകാരമാണ് ഹര്‍ജി. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 2008ലാണ് റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്.

യുഎഇയില്‍ തൊഴിലാളികളെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മിനി ബസുകള്‍ നിരോധിക്കാന്‍ തീരുമാനം. രണ്ടായിരത്തിഇരുപത്തിമൂന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്നു ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ അറിയിച്ചു.

15 യാത്രക്കാര്‍ വരെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ലൈസന്‍സിങ് മാനദണ്ഡങ്ങളില്‍ അബുദാബി പൊലീസ് നേരത്തെ മാറ്റം വരുത്തിയിരുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് യുഎഇയില്‍ മിനി ബസുകള്‍ നിരോധിക്കാൻ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. 2023 ജനുവരി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. എന്നാല്‍ 2021 സെപ്തംബര്‍ മുതല്‍ തന്നെ വിദ്യാർഥികളെ മിനി ബസുകളില്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും.

ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ പ്രസിഡന്റും ദുബായ് പൊലീസ് ഡെപ്യൂട്ടി കമാണ്ടര്‍ ജനറലുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്കൂള്‍ ബസുകളെ മറികടന്നു പോകുന്ന വാഹനങ്ങളെ കണ്ടെത്താനുള്ള സംവിധാനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. യുഎഇ റോഡ് ഭാര നിയമങ്ങളില്‍ ഭേദഗതി നിര്‍ദേശിച്ച്, റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. റോഡുകളിലെ അപകടങ്ങള്‍, മരണങ്ങള്‍, ഗതാഗത നിയമ ലംഘനങ്ങള്‍ തുടങ്ങിയവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും വിലയിരുത്തി. റോഡപകടങ്ങളിലെ മരണങ്ങൾ കഴിഞ്ഞ വര്‍ഷം 32 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്–ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനല്‍. അവസാന ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. 148 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ശേഷിക്കെ ചെന്നൈ മറികടന്നു. 50 റണ്‍സ് വീതം നേടിയ ഫാഫ് ഡുപ്ലെസിയും ഷെ്യന്‍ വാട്സണുമാണ് സൂപ്പര്‍ കിങ്സിന്റെ ജയം അനായാസമാക്കിയത്.

ആദ്യംബാറ്റുചെയ്ത ഡല്‍ഹി 9 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തിരുന്നു. 38 റണ്‍സെടുത്ത ഋഷഭ് പന്തും 27 റണ്‍സെടുത്ത കോളിന്‍ മണ്‍റോയുമാണ് ക്യാപിറ്റല്‍സിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഒന്നാം വിക്കറ്റില്‍ വാട്‌സണ്‍- ഫാഫ് സഖ്യം 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ എത്തിയവര്‍ അധികം ബുദ്ധിമുട്ടാതെ തന്നെ തന്നെ ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. സുരേഷ് റെയ്‌ന പതിനൊന്ന് റൺസും, ധോണി 9 റൺസും നേടി പുറത്തായി‍. ഡ്വെയ്ന്‍ ബ്രാവോയും, 20 റൺസ് നേടിയ അമ്പാട്ടി റായുഡുവും പുറത്താവാതെ നിന്നു. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു വാട്‌സണിന്റെ ഇന്നിങ്‌സ്. ഫാഫ് ഒരു സിക്‌സും ഏഴ് ഫോറും പായിച്ചു. ഡല്‍ഹിക്ക് വേണ്ടി ട്രന്റ് ബോള്‍ട്ട്, ഇശാന്ത് ശര്‍മ, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

അനുജ.കെ

പുറത്ത് കനത്ത മഴ പെയ്യുകയാണ്, തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റും പേമാരിയും. അതിന്റെ ബാക്കിയായാണ് കേരളത്തിലെ മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടത്രേ. എന്റെ ചെറുപ്പകാലത്ത് ഈ ന്യൂനമര്‍ദ്ദത്തെക്കുറിച്ചോ സുനാമിയെക്കുറിച്ചോ ഒന്നും തന്നെ ആര്‍ക്കും ഒരറിവുമുണ്ടായിരുന്നില്ല. മഴയായാല്‍ പിന്നെ കമ്പളിപുതപ്പിനുള്ളില്‍ ദിവസങ്ങളോളം…. സ്‌കൂള്‍ അവധിയായിരിക്കും.. വീടിന് പുറത്തിറങ്ങാനെ പറ്റില്ല. കാറ്റിന്റെ അവശേഷിപ്പുകളായ ഇലകളും ചുള്ളിക്കമ്പുകളും മുറ്റം നിറയെ.. ഞരമ്പുകളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ്.. ആഴ്ച്ചകളോളം ഇരുട്ട്.. വൈദ്യുതി ഉണ്ടാകില്ല.. വനത്തിലെവിടെയെങ്കിലും ഇലക്ട്രിക് ലൈന്‍ പോയിട്ടുണ്ടാകും.. തണുപ്പിനെ പ്രതിരോധിക്കാന്‍ മധുരമുള്ള കട്ടന്‍കാപ്പിയാണ് ശരണം. തൊടിയിലുണ്ടാകുന്ന കാപ്പിക്കുരു ഉണക്കി വറുത്ത് പൊടിച്ചുണ്ടാക്കുന്ന കാപ്പിയാണ്. വറുത്ത ഉലുവയും കുരുമുളുകും കൂടി ചേര്‍ത്ത് പൊടിച്ചാല്‍ അതികേമം.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് കാപ്പിച്ചെടികള്‍ പൂക്കുന്നത്. ആ സമയത്ത് വെളുപ്പാന്‍ കാലത്ത് കാപ്പിത്തോട്ടങ്ങളിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമാണ്. കാപ്പിപ്പൂവിന്റെ മണം നാസാരന്ധ്രങ്ങളിലൂടെ തുളച്ചുകയറും. കുട്ടിക്കാലത്തെ പുസ്തകത്താളുകളില്‍ ആ മണം നിറഞ്ഞ നില്‍ക്കുന്നതായി എനിക്കു തോന്നുന്നു. കാപ്പികമ്പുകളില്‍ ഇടവിട്ട് വിടര്‍ന്ന് നില്‍ക്കുന്ന കാപ്പിപ്പൂങ്കുലകള്‍ ഗന്ധത്തിലുപരി കണ്ണിനും കുളിര്‍മയാകുന്നു… എന്റെ വിവാഹ നിശ്ചയത്തിന് തലയില്‍ വെയ്ക്കാനായി മുല്ലപ്പൂ കിട്ടിയില്ല. പകരം പിച്ചിപ്പൂവായിരുന്നു മാലകെട്ടാന്‍ ഉപയോഗിച്ചത്. അന്നേ ദിവസം എന്റെ പ്രതിശ്രുത വരന്‍ എന്റെ അടുത്തുവന്നു എന്റെ തലയിലെ പൂവില്‍ തൊട്ടിട്ടു ചോദിച്ചു. ‘ഇതെന്താ കാപ്പിപ്പൂവാണോ..’ ചോദ്യം ആദ്യമെന്നെ ചൊടിപ്പിച്ചുവെങ്കിലും കാപ്പിപ്പൂവിന്റെ വാസന എന്റെ മനം കുളിര്‍പ്പിച്ചു.

മഴയ്ക്ക് ഒരു അവസാനമില്ലാത്ത പോലെ. വീണ്ടുമൊരു പ്രളയത്തെ താങ്ങാന്‍ ഇനീയീ നാടിന് പറ്റില്ലെയെന്നു മഴയ്ക്കറിഞ്ഞു കൂടെ… അമ്മ വീട്ടിലാണ് എന്റെ, എന്റെ സ്വന്തം വീട്ടില്‍. കാപ്പിക്കുരു പറിക്കാന്‍ പോയിരിക്കുന്നു. കാപ്പിക്കുരു പഴുത്ത് കിളികളെല്ലാം കൊത്തിപ്പറിക്കുന്നുവെന്ന് പരാതി. കാപ്പിച്ചെടിയുടെ ചുവട്ടില്‍ കുരുക്കള്‍ പെറുക്കിയെടുക്കണം. അതാണ് ബുദ്ധിമുട്ട്. അമ്മയെ സഹായിക്കാന്‍ ചിലപ്പോള്‍ ഞാനും കുട്ടികളും പോവാറുണ്ട്. കാപ്പിക്കുരു പറിച്ചെടുക്കുകയെന്നത് വളരെ രസമുള്ള ജോലിയാണ്. ബലമുള്ള കാപ്പിക്കമ്പുകളില്‍ തൂങ്ങിയാടാനും സൂര്യയ്ക്കും കിരണിനും ഏറെയിഷ്ടമാണ്.

മധുരമുള്ള കട്ടന്‍കാപ്പി തണുപ്പിനെ അകറ്റി ശരീരത്തിനുള്ളിലേക്ക് തുളച്ചുകയറുമ്പോള്‍ കാപ്പിപൊടിയുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളെല്ലാം അസ്ഥാനത്താകും.

ഭര്‍തൃഗൃഹത്തില്‍ വന്നതിന് ശേഷം എന്റെ കാപ്പി കുടിക്ക് കുറച്ച് ശമനം ഉണ്ട്. ഹൈറേഞ്ചിലെ തണുപ്പില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടല്ലോ.. പക്ഷെ കറുത്ത കട്ടന്‍കാപ്പിയും ചുവന്ന മുത്തുകള്‍ പോലുള്ള കാപ്പിക്കുരുക്കളും വെളുത്ത പിച്ചിപ്പൂക്കള്‍ പോലുള്ള കാപ്പിപ്പൂക്കളും എന്റെ തണുത്ത രാത്രിയെ വീണ്ടും ചൂടുപിടിപ്പിക്കുന്നു..!

 

അനുജ.കെ

ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സ്വന്തം പാര്‍ട്ടിയിലെ നേതാവ് പണം മോഷ്ടിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. കാസർകോട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള യുഡിഎഫ് ഫണ്ടിലെ പണം മോഷണം പോയെന്നാണ് ഉണ്ണിത്താന്റെ പരാതി. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ കോൺഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ പൊലീസിനെ സമീപിച്ചത്. കാസർകോട് ജില്ലാ പൊലീസ് മേധാവിക്കാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസർകോട് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും പണം മോഷണം പോയെന്നാണ് ഉണ്ണിത്താന്‍റെ പരാതി.

സംഭവത്തിൽ സാഹായിയായ കൊല്ലം സ്വദേശിക്കെതിരെയാണ് രാജ്മോഹൻ ഉണ്ണിത്താൻ ആരോപണം ഉന്നയിച്ചിട്ടുള്ളത്. രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായിട്ടാണ് കൊല്ലത്ത് നിന്ന് നേതാവ് എത്തിയത്. മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാസർകോട് മേപ്പറമ്പിൽ വാടക വീട് സജ്ജമാക്കിയിരുന്നു. ഇവിടെ നിന്നാണ് പണം നഷ്ടപ്പെട്ടതെന്നാണ് ആരോപണം.

ജില്ലാ പൊലീസ് മേധാവിക്ക് ഉണ്ണിത്താൻ നൽകിയ പരാതി അന്വേഷണത്തിനായി മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. പരാതിയെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായിട്ടില്ല. പണം മോഷണം പോയ കാര്യം നേരത്തേ ഉണ്ണിത്താന് അറിയാമായിരുന്നെങ്കിലും തിരഞ്ഞെടുപ്പിന്റെ സമയത്ത് അഭിപ്രായവ്യത്യാസം ഉണ്ടാകാമെന്ന ആശങ്കയിലാണ് വോട്ടെടുപ്പ് കഴിഞ്ഞ് പരാതി നല്‍കിയിരിക്കുന്നത്.

ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച് കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. എറണാകുളത്ത് മാനസിക ചികിത്സയിലായിരുന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യം മറച്ച് വയ്ക്കൽ, തെളിവ് നശിപ്പിക്കാൻ സഹായിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് നടപടി.

ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുക്കാനാരുന്നു പൊലീസിനോട് സമിതിയുടെ നിർദ്ദേശം. 10 വർ‍‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കിൽ അതിന് കൂട്ട് നിൽക്കുകയോ ചെയ്യുക, ബോധപൂർവം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരിൽ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ാം വകുപ്പിൽ‌ ഉൾപ്പെടുന്നത്.

അതേസമയം, മർദനത്തിൽ പരിക്കേൽക്കുകയും അമ്മൂമ്മയുടെ സംരക്ഷണയിലും കഴിഞ്ഞിരുന്ന മരിച്ച കുട്ടിയുടെ ഇളയ സഹോദരനായ മുന്നുവയസ്സുകാരനെ അച്ഛന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്‍റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. കട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുത്തതോടെയാണ് പോലീസ് ഇടപെട്ടത്. ഇതോടെ മുന്നുവയസ്സുകാരന്‍ അടുത്ത ഒരുമാസം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയും.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ബിഗ് ബ്രദര്‍ അണിയറയിലൊരുങ്ങുന്നു. 25 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. മൂന്നു നായികമാര്‍ അണിനിരക്കുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെ ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബംഗളൂരു, മംഗലാപുരം എന്നിവടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിനുള്ളത്. ജൂലൈയില്‍ മോഹന്‍ലാല്‍ ടീമിനൊപ്പം ജോയിന്‍ ചെയ്യും. തെന്നിന്ത്യന്‍ നടി റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഏപ്രില്‍ മാസം ചിത്രത്തിന്റെ പൂജ കഴിഞ്ഞിരുന്നു. മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ഇരുവരും ഒന്നിച്ച വിയറ്റ്‌നാം കോളനി മലയാള സിനിമകളിലെ ഹിറ്റുകളില്‍ ഒന്നാണ്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. സിദ്ദിഖിന്റെ എസ്. പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീതം ദീപക് ദേവ്. ഗാനരചന റഫീഖ് അഹമ്മദ്. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാ

RECENT POSTS
Copyright © . All rights reserved