തമിഴ്‌നാട്ടിലെ പൊളളാച്ചിയില്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുന്നൂറിൽപരം വിദ്യാര്‍ത്ഥിനികളെ 20 അംഗസംഘം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് 25 ലക്ഷം രൂപ തമിഴ്‌നാട് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിച്ചു. ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയ കോയമ്പത്തൂർ പൊലീസ് സൂപ്രണ്ടിനെതിരെ നടപടിയെടുക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
പെണ്‍കുട്ടികളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ചതിയില്‍ വീഴ്ത്തുന്ന യുവാക്കളുടെ സംഘം കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇരുനൂറോളം പെണ്‍കുട്ടികളെയാണ് ലൈംഗികമായി ആക്രമിച്ചത്.
പ്രതികളെ രക്ഷിക്കാന്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയുടെ പ്രാദേശിക നേതാക്കള്‍ ഇടപെട്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഇതിനെതിരെ പൊള്ളാച്ചിയില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.ചെന്നൈ, കോയമ്പത്തൂര്‍, പൊള്ളാച്ചി, തിരുപ്പൂര്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ക്ലാസുകള്‍ ബഹിഷ്‌കരിച്ചു കൊണ്ട് സര്‍ക്കാര്‍ ഇടപെടലിനെതിരെ പ്രതിഷേധിച്ചത്.
പൊള്ളാച്ചി എസ്.പിയേയും ഡെപ്യൂട്ടി എസ്.പിയേയും സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ടും പൗരാവകാശ പ്രവര്‍ത്തകര്‍ ചെന്നൈയിൽ മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു.
അതിനിടെ, ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികളുടെ ഐഡന്റിറ്റി പുറത്താകാതെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ വിചാരണ തമിഴ്‌നാടിനു പുറത്ത് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഡൽഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ എ. രാജരാജനും ഡൽഹി സ്വദേശിയായ വില്യം വിനോദ് കുമാറുമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രളയക്കെടുതി മറികടക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ രാജ്യങ്ങളിലേതടക്കമുള്ള നഴ്‌സിംഗ് സമൂഹത്തില്‍ നിന്ന് പിരിച്ചെടുത്ത തുക ഇതുവരെ കൈമാറിയിട്ടില്ലെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ. പിരിച്ചെടുത്ത തുക സര്‍ക്കാരിന് നല്‍കിയോ എന്ന് എഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ജാസ്മിന്‍ ഷായോട് ചോദിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പണം സര്‍ക്കാരിലേക്ക് അടയ്ക്കാതിരുന്നതിന് ജാസ്മിന്‍ ഷാ നല്‍കിയ വിശദീകരണവും വിചിത്രമായിരുന്നു. യുഎന്‍എ സംസ്ഥാന സമ്മേളനത്തിലാണ് പണം കൈമാറാന്‍ നിശ്ചയിച്ചത്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായിയെ കൊണ്ടുവന്ന് പണം കൈമാറാനായിരുന്നു തീരുമാനം. പക്ഷേ അപ്പോഴേക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മലാല യൂസഫ് സായിക്ക് ഇന്ത്യയിലെത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയും നല്‍കിയില്ല. അതുകൊണ്ടാണ് സഹായം നല്‍കാത്തതെന്നാണ് ജാസ്മിന്‍ ഷാ പറഞ്ഞത്. പ്രളയ ദുരിതാശ്വാസത്തിനായി 38 ലക്ഷം രൂപയാണ് സംഘടനയുടെ അക്കൗണ്ടില്‍ എത്തിയതെന്ന് യു.എന്‍.എ ഭാരവാഹിയായ സിബി മുകേഷ് ചര്‍ച്ചക്കിടെ പറഞ്ഞു. എന്നാല്‍, ഇത്രയും തുക ലഭിച്ചിട്ടില്ലന്നാണ് ജാസ്മിന്‍ ഷാ വാദിച്ചത്. ഇതിന്റെ കണക്കുകള്‍ പുറത്തു വിടാന്‍ അദ്ദേഹം തയ്യാറാകാതെ ചര്‍ച്ചയില്‍ ഉരുണ്ട് കളിക്കുകയായിരുന്നു. ഇതു ഗുരുതര കുറ്റകൃത്യമാണെന്ന് ഡിവൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചര്‍ച്ചയില്‍ പറഞ്ഞു.
യുഎന്‍എയുടെ നേതൃത്വത്തിന് നേരെ കോടികളുടെ അഴിമതി ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതില്‍ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത് എന്നുമാണ് ആരോപണം.സംഘടനയുടെ പ്രസിഡന്റ് ജാസ്മിന്‍ ഷായ്ക്ക് എതിരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയ്ക്കിടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിനായില്ല.
സംഘടന നിലവില്‍ വന്ന 2011 മുതല്‍ എല്ലാ വര്‍ഷവും ജനറല്‍ കൗണ്‍സില്‍ വിളിച്ച് കണക്ക് അവതരിപ്പിക്കാറുണ്ടെന്നും കണക്കുകള്‍ സുതാര്യമാണെന്നും ആയിരുന്നു ആരോപണം നേരിടുന്ന ജാസ്മിന്‍ ഷായുടെ മറുപടി. 60 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടില്‍ ബാക്കിയുണ്ടെന്നും ബാക്കി പണം ചെലവഴിച്ചതിന് കൃത്യം കണക്കുണ്ടെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. എന്നാല്‍ പണം എവിടെ ചെലവഴിച്ചു? ആരെല്ലാം പിന്‍വലിച്ചു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ജാസ്മിന്‍ ഷായ്ക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.
നഴ്‌സുമാരുടെ തൊഴില്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നില കൊള്ളുന്ന സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തിന് നേരെ കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ.
യുഎന്‍എ സാമ്പത്തിക തിരിമറിയില്‍ പ്രകടമായ അഴിമതിയാണ് ജാസ്മിന്‍ ഷാ അടക്കമുള്ള യുഎന്‍എ നേതൃത്വം നടത്തിയിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. യുഎന്‍എയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം ചൂഷണം നേരിടുന്ന നഴ്‌സിംഗ് സമൂഹത്തിന്റെ അധ്വാനത്തിന്റെ ഫലമാണ്. ഒപ്പം ലോകമെങ്ങുമുള്ള മലയാളി നഴ്‌സിംഗ് സമൂഹം നല്‍കിയ സംഭാവനയും അതിലുണ്ട്. അതില്‍ നിന്ന് ഒരു പൈസയെങ്കിലും തട്ടിപ്പ് നടത്തിയെങ്കില്‍ സാമ്പത്തികാപഹരണം നടത്തിയവരെ കൈയാമം വെയ്ക്കണമെന്ന് എ എ റഹീം ആവശ്യപ്പെട്ടു.
യുഎന്‍എയുടെ നേതൃത്വത്തിന് നേരെ കോടികളുടെ അഴിമതി ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതില്‍ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത് എന്നുമാണ് ആരോപണം.സംഘടനയുടെ പ്രസിഡന്റ് ജാസ്മിന്‍ ഷായ്ക്ക് എതിരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയ്ക്കിടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിനായില്ല.
ഐപിഎല്ലിന് ദിവസങ്ങള്‍ മാത്രമേ ഒള്ളൂ എങ്കിലും ഇന്ത്യന്‍ ടീം ആരാധകര്‍ ആശങ്കയിലാണ്. ലോകകപ്പാണ് മുന്നില്‍ വരുന്നത്. ടീമിന്റെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. പ്രത്യേകിച്ച് ടീമിലെ നാലാമനായി ആര് ഇറങ്ങുമെന്ന കാര്യത്തില്‍. മുന്‍നിര തകര്‍ന്നാല്‍ ടീമിനെ കരകയറ്റാന്‍ കെല്‍പ്പുള്ള താരത്തെ കണ്ടെത്താനുള്ള കൊടിയ ശ്രമത്തിലാണ് ഇന്ത്യ.
ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീം നാലാമനുള്ള പരീക്ഷയായിരുന്നു. അമ്പാട്ടി റായിഡുവും, ഋഷഭ് പന്തും, വിജയ് ശങ്കറുമെല്ലാം പരീക്ഷിക്കപ്പെട്ടുവെങ്കിലും ആരാധകരുടെയും ടീമിന്റെയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇവര്‍ക്ക് സാധിച്ചില്ല. അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്.
ലോകകപ്പ് ടീമിലെ നാലാമനായി ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തണമെന്നാണ് പോണ്ടിങ്ങിന്റെ അഭിപ്രായം. ഐപിഎല്ലില്‍ ശ്രേയസ് ക്യാപ്റ്റന്‍സി വഹിക്കുന്ന ഡല്‍ഹി കാപ്പിറ്റല്‍സിന്റെ പരിശീലകനാണ് പോണ്ടിങ്. റായിഡു, പന്ത്, ശങ്കര്‍ അങ്ങനെ. ശ്രേയസ് അയ്യരേയും പരീക്ഷിക്കണമായിരുന്നു. നല്ല താരമാണ്. നല്ല ആഭ്യന്തര സീസണായിരുന്നു. ചിലപ്പോള്‍ കെ.എല്‍.രാഹുലിനെയും അവര്‍ക്ക് പരിഗണിക്കാനാകും’ പോണ്ടിങ് പറഞ്ഞു.
നേരത്തെ ടീമിലെ നാലാമനായി ചേതേശ്വര്‍ പൂജാരയെ പരീക്ഷിക്കണമെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും ടീമിലെ നാലാമനെ കണ്ടെത്താതെ ആരാധകര്‍ക്ക് ആശ്വാസമാകില്ല. അതേസമയം, ശ്രേയസിന്റെ കാര്യത്തില്‍ ആരാധകര്‍ക്ക് അത്ര വിശ്വാസവും പോര!
ന്യൂഡല്‍ഹി: ന്യൂസിലൻഡിലെ മുസ്‌ലിം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ മലയാളിയടക്കം ആറ് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ 50 ആയതായി ന്യൂസിലൻഡ് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ പൗരനായ ബ്രണ്ടന്‍ ടാറന്റ് മാത്രമാണ് രണ്ട് പളളികളിലും അക്രമം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മെഹ്ബൂബ് ഖോഖര്‍, റമീസ് വോറ, ആസിഫ് വോറ, അന്‍സി ആലിബാവ, മുഹമ്മദ് ജുനൈദ്, ഒസൈര്‍ ഖാദര് എന്നിവരാണ് ഇന്ത്യക്കാര്‍. ഇതില്‍ അന്‍സി ആലിബാവ മലയാളിയാണ്. കൊടുങ്ങല്ലൂര്‍ സ്വദേശിനിയാണ് അന്‍സി. ന്യൂസിലൻഡിലെ ലിന്‍കോണ്‍ സര്‍വകലാശാലയിലെ അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്മന്റ് വിദ്യാര്‍ഥിയായിരുന്നു അന്‍സി. ഭര്‍ത്താവ് അബ്ദുല്‍ നാസറും അന്‍സിയോടൊപ്പം ന്യൂസിലൻഡിലുണ്ടായിരുന്നു. ആക്രമണം നടന്ന പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
കൊടുങ്ങല്ലൂരിലുള്ള അന്‍സിയുടെ മാതാവിനെ വിളിച്ചു അന്‍സിക്ക് രക്ഷപ്പെടുന്നതിനിടെ കാലിന് ചെറിയ പരുക്ക് പറ്റിയെന്നും ആശുപത്രിയിലാണെന്നും മാത്രമാണ് അബ്ദുള്‍ നാസര്‍ പറഞ്ഞിരുന്നത്. ഇന്നലെ വൈകീട്ടോടെയാണ് മരിച്ച വിവരം അറിയിച്ചത്. കൊടുങ്ങല്ലൂര്‍ ടികെഎസ് പുരം കരിപ്പാകുളം പരേതനായ അലിബാവയുടെ മകളാണ് അന്‍സി. രണ്ടു വര്‍ഷം മുന്‍പായിരുന്നു അബ്ദുല്‍ നാസറുമായുള്ള വിവാഹം. നാസര്‍ ന്യൂസിലൻഡില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
വെള്ളിയാഴ്ചയാണ് ന്യൂസിലൻഡിലെ രണ്ടു മുസ്‌ലിം പള്ളികള്‍ക്കു നേരേ ആക്രമണമുണ്ടായത്. സംഭവത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 20ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള പള്ളികളിലാണ് ആക്രമണം നടന്നത്.
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഡാരില്‍ ഡി’മോന്റെ അന്തരിച്ചു. 76 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. എന്നാല്‍ അസുഖം ഭേദമായെന്ന് പറഞ്ഞിരുന്നെങ്കിലും ശനിയാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.
ഇന്ന് ഉച്ചയോടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കും. ഇന്ത്യന്‍ എക്സ്പ്രസില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം നേരത്തേ ടൈംസ് ഓഫ് ഇന്ത്യയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പല പത്രങ്ങളിലും പരിസ്ഥിതി സംബന്ധമായ റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അദ്ദേഹം എന്‍വിയോണ്‍മെന്റല്‍ ജേണലിസ്റ്റ്സ് ഓഫ് ഇന്ത്യ ഫോറത്തിൽ ചെയർപേഴ്സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പൃഥ്വിരാജ് സംവിധാനം’ ലൂസിഫറി’ന്റെ ക്യാരക്ക്റ്റർ പോസ്റ്ററുകളായിരുന്നു കഴിഞ്ഞ ഇരുപത്തിയഞ്ചു ദിവസങ്ങളായി സിനിമാ പ്രേമികളുടെ കണ്ണും മനസ്സും നിറച്ചത്. മുരളി ഗോപി എഴുതുന്ന പൊളിറ്റിക്കൽ ത്രില്ലറിലെ ഓരോ കഥാപാത്രത്തേയും ഓരോ ദിവസങ്ങളിലായി പരിചയപ്പെടുത്തിയപ്പോൾ, ആരാധകരെല്ലാം തന്നെ ഏറെ ഉദ്വേഗത്തോടെ കാത്തിരുന്നത് ഇരുപത്തിയാറാം നാളായ ഇന്ന് റിലീസ് ചെയ്യുന്ന പോസ്റ്റർ ഏതായിരിക്കും എന്നാണ്.
പ്രതീക്ഷിച്ചതു പോലെ തന്നെ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പുള്ളിയുടെ ക്യാരക്റ്റർ പോസ്റ്റാണ് ഇന്ന് റിലീസ് ചെയ്തത്. ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ് ചിത്രത്തിൽ മോഹൻലാലിന്.
ഏറെ നാളായി മലയാള സിനിമാലോകത്ത് അലയടിച്ചുകൊണ്ടിരിക്കുന്ന പേരുകളിലൊന്നാണ് ‘ലൂസിഫർ’. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതു കൊണ്ടു മാത്രമല്ല, മോഹൻലാൽ കൂടാതെ വിവേക് ഒബ്റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു എന്നതും ‘ലൂസിഫറി’നെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷകളും ഇരട്ടിപ്പിക്കുകയാണ്. ചിത്രം തിയേറ്ററുകളിലെത്താൻ കഷ്ടിച്ച് രണ്ടാഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോഴും ചിത്രത്തിന്റെ കഥയെ കുറിച്ചോ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും പുറത്തു പറയാതെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ സസ്‌പെൻസ് സ്വഭാവം നിലനിർത്തുകയാണ്.
ആ അക്ഷമയിൽ നിന്നു തന്നെയാവാം തന്റെതായ രീതിയിൽ ‘ലൂസിഫറി’ന്റെ കഥകൾ വ്യാഖാനിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നതും. ചിത്രത്തിന്റെ സീനുകളും ഓരോ കഥാപാത്രങ്ങളുടെ പശ്ചാത്തലവും വരെ ഇന്നതാവാം എന്ന രീതിയിലുള്ള ചർച്ചകൾ തകൃതിയായി നടക്കുകയാണ് പല സോഷ്യൽ മീഡിയ വേദികളിലും. തമാശയ്ക്ക് അപ്പുറം അത്തരം ‘ലൂസിഫർ’ വിവർത്തനങ്ങൾ വ്യാപകമായതോടെ സിനിമയെ കുറിച്ചുള്ള കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കൂ എന്നാവശ്യപ്പെട്ട് മോഹൻലാലും പൃഥിരാജും മുരളി ഗോപിയുമടക്കമുള്ള ചിത്രത്തിന്റെ അണിയറക്കാരും രംഗത്തു വന്നിരുന്നു. ചിത്രത്തിന്റെ ‘ഇൻട്രോ സീൻ’ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു സ്ക്രീൻ ഷോട്ട് പോസ്റ്റിനൊപ്പം ഷെയർ ചെയ്തായിരുന്നു മോഹൻലാൽ ‘ലൂസിഫറി’നെതിരെയുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കൂ എന്ന ആവശ്യം ഉന്നയിച്ചത്.
ഏറെനാളായി സംവിധാനമോഹം കൊണ്ടുനടക്കുന്നുവെങ്കിലും വളരെ യാദൃശ്ചികമായാണ് ലൂസിഫറിലേക്ക് എത്തി ചേർന്നതെന്നാണ് പൃഥിരാജ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. “ഇത് വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. ടിയാൻ എന്ന ചിത്രത്തിൽ ഞാനും മുരളി ഗോപിയും അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ, ഞങ്ങൾ വൈകിട്ട് ഇരിക്കുമ്പോൾ എപ്പോഴും സംസാരിക്കുന്നത് സിനിമയെ കുറിച്ചാണ്. ലാലേട്ടനെ വെച്ച് ഒരു കഥ എഴുതുന്ന കാര്യം മുരളി പറഞ്ഞു. ആരാ ഡയറക്ടർ എന്നു ഞാൻ ചോദിച്ചു. ആ സംഭാഷണത്തിൽ നിന്നുമാണ് ലൂസിഫറിലേക്ക് എത്തുന്നത്. ‘ലൂസിഫർ’ എന്ന ടൈറ്റിൽ ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല. അത് മുൻപ് അനൗൺസ് ചെയ്ത, രാജേഷ് പിള്ള എന്ന എന്റെ സുഹൃത്ത് എഴുതിയ വേറൊരു കഥയ്ക്ക് ഇട്ട ടൈറ്റിൽ ആണ്. കഥ അതല്ല, പക്ഷേ ആ ടൈറ്റിൽ ഈ സിനിമയ്ക്ക് യോജിക്കുന്നതുകൊണ്ട് ആ ടൈറ്റിൽ എടുത്തതാണ്.” ‘ലൂസിഫറി’ലേക്കുള്ള യാത്രയെ കുറിച്ച് പൃഥിരാജ് പറഞ്ഞതിങ്ങനെ.
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമങ്ങള്‍. ലോക്‌സഭാ സീറ്റ് ലഭിക്കാത്തതില്‍ പരസ്യമായി പ്രതിഷേധം അറിയിച്ച കെ.വി. തോമസിനെ ചര്‍ച്ചകളിലൂടെ അനുനയിപ്പിക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.വി. തോമസിന്റെ വീട്ടില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുകയാണ്. ഉമ്മന്‍ ചാണ്ടിയും കെ.വി. തോമസുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. മെച്ചപ്പെട്ട മറ്റ് ഏതെങ്കിലും പദവി നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കെ.വി. തോമസുമായി സോണിയ ഗാന്ധി ചർച്ച നടത്താനാണ് സാധ്യത.
അതേസമയം, കെ.വി. തോമസിനെ ബിജെപിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബിജെപി നേതാക്കള്‍ കെ.വി. തോമസിനെ സ്വാഗതം ചെയ്ത് പരസ്യമായി രംഗത്തെത്തി. മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ കെ.വി. തോമസിനായി ചരടുവലികള്‍ നടക്കുന്നുണ്ട്. എറണാകുളത്ത് കെ.വി. തോമസിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കെ.വി. തോമസ് ഇതിനോട് മൗനം പാലിക്കുകയാണ്. ടോം വടക്കന്റെ നേതൃത്വത്തില്‍ കെ.വി. തോമസുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഭീമൻ തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടെങ്കിലും ജീവൻ തിരിച്ചുകിട്ടിയ മനുഷ്യന്റെ അമ്പരപ്പിക്കുന്ന വിഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. സൗത്ത് ആഫ്രിക്കയിലെ മുങ്ങല്‍ വിദഗ്ദ്ധനും ക്യാമറാമാനുമായ റെയ്നര്‍ ഷിംഫാണ് തിമിംഗലത്തിന്‍റെ വായിൽ അകപ്പെട്ട ശേഷം ജീവനോടെ തന്നെ പുറത്തെത്തിയത്. 49 അടിയോളം നീളമുള്ള കൂറ്റൻ തിമിംഗലത്തിന്റെ വായിലാണ് അബദ്ധത്തിൽ റെയ്നർ കുടുങ്ങിയത്.
മൽസ്യങ്ങളുടെ പ്രയാണം ചിത്രീകരിക്കുകയായിരുന്നു റെയ്നറും സംഘവും. ഇൗ മീനുകളെ ഭക്ഷണമാക്കാൻ കൂറ്റൻ തിമിംഗലങ്ങളും സമീപത്തുണ്ടായിരുന്നു. എന്നാൽ തിമിംഗലങ്ങൾ മനുഷ്യനെ ആഹാരമാക്കാറില്ല. മീനുകളെ വേട്ടയാടാൻ വായ തുറന്ന തിമിംഗലത്തിന്റെ വായിൽ റെയ്നറും കുടുങ്ങിപ്പോയി. പാതി ശരീരം തമിംഗത്തിന്റെ വായിലായതോടെ മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളിലൂടെയാണ് ഇയാൾ കടന്നുപ്പോയത്.
ചെറു മത്സ്യങ്ങളെ വിഴുങ്ങിയാല്‍ അവയ്ക്കൊപ്പമുള്ള വെള്ളം കളയുന്നതിനായി തിമിംഗലം ആഴത്തിലേക്കു പോകും.
അതുവരെ വായ തുറക്കുകയുമില്ല. അതിനാല്‍ തന്നെ ആഴത്തിലേക്കു പോയാല്‍ തന്‍റെ ജീവന്‍ അപകടത്തിലാകുമെന്നു തിരിച്ചറിഞ്ഞ റെയ്നര്‍ എന്തു ചെയ്യണമെന്നു ചിന്തിക്കുന്നതിനിടെയിലാണ് നടുവിനു അനുഭവപ്പെട്ട കനം കുറഞ്ഞതായി തോന്നിയത്. വൈകാതെ ചുറ്റും വീണ്ടും വെളിച്ചം തെളിയുന്നതായും റെയ്നര്‍ തിരിച്ചറിഞ്ഞു. തിമിംഗലം വാ തുറന്നതാണെന്നു മനസ്സിലാക്കിയ റെയ്നര്‍ തൊട്ടടുത്ത നിമിഷം തന്നെ പുറത്തു കടക്കുകയായിരുന്നു. അതേസമയം റെയ്നര്‍ തിമിംഗലത്തിന്‍റെ വായില്‍ കുടുങ്ങുന്നതും പുറത്തു വരുന്നതുമെല്ലാം സുഹൃത്തിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
അപൂര്‍വ രോഗം ബാധിച്ച് ചെറുപ്പം മുതല്‍ നരകതുല്യമായ വേദന അനുഭവിച്ച് ജീവിക്കുകയാണ് തൃശൂര്‍ സ്വദേശിനിയായ പ്രീതി. സ്വന്തം രൂപമാണ് ഇവരെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് എന്ന് ചുറ്റുമുള്ള ചിലര്‍ അവരോട് പറയുന്നു. ഒന്നും വേണ്ട മനുഷ്യനായിട്ട് കണ്ടാല്‍ മതിയെന്ന് തൊഴുകയ്യോടെ പ്രീതി പറയുന്നു. സാമൂഹികപ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരാണ് ഈ ജീവിതം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.
‘സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എന്നെ ആരും കൂടെ കൂട്ടില്ല. ഒറ്റക്കാണ് ഞാന്‍ നടക്കുക. ഉച്ചയ്ക്ക് കഴിക്കാന്‍ തന്ന കഞ്ഞിയില്‍ വരെ തുപ്പിയിട്ടു ഒരാള്‍. അത്തരത്തില്‍ ഒട്ടേറെ അവഗണനകള്‍. പ്രേതം, ഭൂതം എന്നൊക്കെ ഇപ്പോഴും ചിലര്‍ കളിയാക്കി വിളിക്കാറുണ്ട്. അമ്മയും സഹോദരനുമാണ് ആകെ ഉള്ളത്. അവന്‍ ജോലിക്ക് പോയി കിട്ടുന്ന നിസാര ശമ്പളം കൊണ്ടാണ് ജീവിക്കുന്നത്. എന്റെ ഈ രൂപം കാരണം ഒരു കടയില്‍ പോലും എന്നെ ജോലിക്ക് നിര്‍ത്തുന്നില്ല.. ‘ വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ പ്രീതി പൊട്ടിക്കരഞ്ഞു.
ജീവനോടെ തൊലിയുരിഞ്ഞു പോകുന്ന വേദനയാണ് പ്രീതി അനുഭവിക്കുന്നത്. ചികില്‍സിച്ചാല്‍ രോഗം മാറുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എന്നാല്‍ ഇതിനാവശ്യമായ പണം കണ്ടെത്താന്‍ ഈ കുടുംബത്തിന് മറ്റുമാര്‍ഗങ്ങളൊന്നുമില്ല.
സുഷാന്ത് നിലമ്പൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;
സോഷ്യല്‍ മീഡിയ അതൊരു ഭാഗ്യ നിര്‍ഭാഗ്യ ങ്ങളുടെ വേദിയാണ്.
സ്വപ്നങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച പോകുന്ന നിമിഷങ്ങള്‍ .. 30 വയസ്സുകാരിയുടെ മനസ്സില്‍ എന്തൊക്കെ സ്വപ്നങ്ങള്‍ ഉണ്ടാകും … എല്ലാം സ്വപ്നം കാണാനും അതെല്ലാം സാധിക്കാനും കഴിയുന്നവര്‍ ചെറുതായി ഒന്ന് കനിഞ്ഞാല്‍ രക്ഷപ്പെടുന്ന എത്ര ജീവിതങ്ങളാണ് ചുറ്റിനും ….
പ്രീതി ,30 വയസ്സുള്ള തൃശ്ശൂര്‍കാരി.. ദശലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമേ ഈ രോഗാവസ്ഥ ഉണ്ടാകുള്ളൂ !ജീവനോടെ തൊലിയുരിഞ്ഞു പോകുന്ന വേദന സങ്കല്‍പ്പിക്കാന്‍ പോലും വയ്യ ചൂട് കൂടുമ്പോള്‍ ശരീരം വിണ്ടു കീറും, അതിനാല്‍ കൂടുതല്‍ സമയവും ബാത്‌റൂമില്‍ കേറി ശരീരത്തില്‍ വെള്ളം ഒഴിച്ച് തണുപ്പിക്കും…
പ്രീതയ്ക്ക് കൂലിവേല എടുക്കുന്ന അമ്മയും ഒരനിയനും പണിതീരാത്ത ഒരു ചെറിയ വീടുമാണ് സ്വന്തമായുള്ളത്.
വര്ഷങ്ങളായി പ്രീതിക്ക് ചികിത്സ നടക്കുന്നുണ്ട്. ചികിത്സ ചിലവിനായി നാട്ടുകാര്‍ പ്രീതയെ ആവുന്നത് പോലെ സഹായിക്കുന്നു. എന്നാല്‍ തുടര്‍ന്നുള്ള ചികിത്സക്ക് ഒരുപാട് പണം വേണം.അത്രയും വല്യ തുക ആ അമ്മയോ നാട്ടുകാരോ വിചാരിച്ചാല്‍ കൂടില്ല.
കൂടെ ഉണ്ടാകണം നമ്മള്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാന്‍ കഴിയാതെ ബി.ജെ.പി നേതൃത്വം. പത്തനംതിട്ട, തൃശൂര്‍ സീറ്റുകളെ സംബന്ധിച്ച് അതിരൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സമിതി സമര്‍പ്പിച്ചിരിക്കുന്ന പട്ടിക ദേശീയ നേതൃത്വം കാര്യമായി അഴിച്ചുപണി നടത്തുമെന്നാണ് സൂചന. തിരുവനന്തപുരത്ത് മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നതൊഴിച്ചാല്‍ മറ്റുള്ള സീറ്റുകളെക്കുറിച്ചൊന്നും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
പത്തനംതിട്ടയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മുരളീധരപക്ഷം വിമുഖത പ്രകടപ്പിച്ചതായിട്ടാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കേന്ദ്രനേതൃത്വവുമായി ശനിയാഴ്ച രണ്ടുവട്ടം ചര്‍ച്ചകള്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ എം.പി. തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പത്തനംതിട്ടയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്‍പ്പര്യം. എന്നാല്‍ സംസ്ഥാന നേതൃത്വം ഇക്കാര്യം ശക്തമായി എതിര്‍ത്തതായിട്ടാണ് സൂചന. പത്തനംതിട്ട തന്റെ പ്രവര്‍ത്തനകേന്ദ്രമാണന്നും അവിടെ മത്സരിക്കാനാണ് താത്പര്യമെന്നും കണ്ണന്താനം സംസ്ഥാന നേതാക്കളെയും നേരത്തെ അറിയിച്ചിരുന്നു. കെ. സുരേന്ദ്രനും പത്തനംതിട്ട സീറ്റിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ സമവായമെന്ന രീതിയില്‍ തൃശൂര്‍ സീറ്റ് സുരേന്ദ്രന് നല്‍കാനാവും നേതൃത്വം ശ്രമിക്കുക.