Latest News

ജെയ്‌ഷെ ഇ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്കയുടെ നീക്കം. മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള പുതിയ പ്രമേയവുമായി അമേരിക്ക യുഎന്‍ രക്ഷാ സമിതിയില്‍. രണ്ടാഴ്ച മുന്‍പ് യുഎന്‍ രക്ഷാ സമിതിയില്‍ ഈ ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും ചൈന എതിര്‍ക്കുകയായിരുന്നു. അതിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവരുടെ പിന്തുണയോടെ അമേരിക്ക പുതിയ കരട് പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കും. യുഎന്‍ രക്ഷാസമിതിയില്‍ 15 അംഗങ്ങളാണ് ഉള്ളത്.

മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കുക, യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക, ആയുധങ്ങള്‍ വിലക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാകും കരട് പ്രമേയം. ചൈനയുടെ എതിര്‍പ്പാണ് മുന്‍പും ഈ ആവശ്യത്തിന് തിരിച്ചടിയായത്. പ്രമേയത്തിന്റെ കരട് ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് യുഎസ് കൈമാറിയിട്ടുണ്ട്. ചൈന മുസ്ലീം ഭീകരവാദികളെ സഹായിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു.

യുഎന്‍ രക്ഷാസമിതിയില്‍ വീണ്ടും ഈ ആവശ്യം ഉന്നയിക്കുമ്പോള്‍ ചൈന എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഏകപക്ഷീയമായി ജെയ്‌ഷെ ഇ മുഹമ്മദിനെ കരിമ്പട്ടികയില്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുക്കാന്‍ പറ്റില്ലെന്നും പാകിസ്ഥാന്റെ വാദം കൂടി പരിഗണിക്കണമെന്നും പറഞ്ഞാണ് കഴിഞ്ഞ തവണ ചൈന ഈ ആവശ്യത്തെ എതിര്‍ത്തത്.

തെന്നിന്ത്യയിലെ പ്രശസ്ത നടന്‍ വിശാലിന് ഷൂട്ടിങ്ങിനിടയില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ വെച്ച് നടന്ന ഷൂട്ടിംഗില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബൈക്ക് മറിഞ്ഞ് താരത്തിന് പരിക്കേറ്റത്.

കൈക്കും കാലിനും പരിക്കേറ്റ വിശാലിനെ ആശുപത്രിയില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു അപകടം.

മലയാളത്തില്‍ നിന്നും ഐശ്വര്യ ലക്ഷ്മി വിശാലിനൊപ്പം അഭിനയിക്കുന്ന സിനിമയാണിത്. സണ്ടക്കോഴി 2 വിന് ശേഷം വിശാലിന്റേതായി വരുന്ന മറ്റൊരു സിനിമയാണ് അയോഗ്യ. വിശാലിന്റെ ആരാധകരാണ് അപകടവിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

ഉള്‍ക്കടലില്‍ മാത്രം കണ്ടുവരുന്ന സണ്‍ഫിഷ് ഗണത്തില്‍പെട്ട മല്‍സ്യം ലോകത്തിന്റെ തന്നെ അമ്പരപ്പ് നേടി തെക്കന്‍ ഓസ്‌ട്രേലിയന്‍ തീരമായ മുറായ് നദീമുഖത്ത് കരയ്ക്കടിഞ്ഞിരിക്കുന്നു.

പാതി ശരീരം തിരണ്ടിയെ പോലെയും മറുപാതി സാധാരണ മല്‍സ്യങ്ങളെയും പോലെയാണ്. അത്തരത്തില്‍ കൂറ്റന്‍ മൂന്നു മല്‍സ്യങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്.

ഏഴടിയോളം നീളം വരുന്ന മല്‍സ്യത്തിന് ആറടിയിലധികം വീതിയുണ്ട് .ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ മത്സ്യങ്ങളിലൊന്നായാണ് സണ്‍ഫിഷുകള്‍ അറിയപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ തീരത്തു നിന്ന് ലഭിച്ച ഏറ്റവും വലുപ്പമേറിയ സണ്‍ഫിഷാണ് മുറായ് നദീമുഖത്ത് നിന്നു ലഭിച്ചതെന്നാണു സൂചന.

മനുഷ്യര്‍ക്ക് ഒട്ടും അപകടം ഉണ്ടാക്കില്ല എന്നതും സണ്‍ഫിഷുകളുടെ പ്രത്യേകതയാണ്. എന്നാല്‍ ഇത്തരം അപൂര്‍വ മല്‍സ്യങ്ങള്‍ എങ്ങനെ കരയിലെക്കെത്തി എന്നത് അമ്പരപ്പിക്കുന്നതാണ്. ചത്ത് കരയ്ക്കടിഞ്ഞ മല്‍സ്യത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ഈ വിചിത്രരൂപത്തിലുള്ള മല്‍സ്യം വൈറലായിരിക്കുകയാണ്.

മത്സ്യത്തെ കൂടുതല്‍ പഠനങ്ങള്‍ക്കായി സൗത്ത് ഓസ്‌ട്രേലിയന്‍ മറൈന്‍ മ്യൂസിയത്തിലേക്കു മാറ്റിയിരിക്കുകയാണ്.

ടോം ജോസ് തടിയംപാട്

ലിവര്‍പൂളില്‍ ക്യാഷ് മെഷീന്‍ തട്ടിപ്പില്‍ മലയാളിക്ക് പണം നഷ്ടമായി. അലെര്‍ട്ടന്‍ ഭാഗത്തു താമസിക്കുന്ന സോജി ജെയിംസിനാണു ക്യാഷ് മെഷീന്‍ തട്ടിപ്പിലൂടെ പണം നഷ്ടമായത്. ലിവര്‍പൂള്‍ മോസ്ലിഹില്‍, ഗ്രീന്‍ ഹില്‍ റോഡിലുള്ള ക്യാഷ് മെഷീനില്‍ പണം എടുക്കുന്നതിനു വേണ്ടി കാര്‍ഡ് ഇട്ട് പിന്‍ നമ്പരും നല്‍കി പണത്തിനു വേണ്ടി കാത്തുനില്‍ക്കുമ്പോള്‍ The transaction cannot be completed എന്നൊരു നോട്ടിഫിക്കേഷന്‍ കണ്ടു. ക്യാഷ് മെഷീന്റെ തകരാറാകും എന്നു വിചാരിച്ചു തിരിഞ്ഞു നടന്നപ്പോള്‍ ഒരാള്‍ പെട്ടെന്ന് വന്നു കാര്‍ഡ് ഇട്ട് പണം എടുത്തു പോകുന്നതു കണ്ടു. സോജി ഉടന്‍തന്നെ തന്നെ ക്യാഷ് മെഷീന്‍ കമ്പനിയുമായി ബന്ധപ്പെട്ടു. താങ്കളുടെ ബാങ്കിനെകൂടി അറിയിക്കാന്‍ അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിനെയും വിവരം അറിയിച്ചു.

ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അപ്പോള്‍ പണം ബാങ്കില്‍ നിന്നും പോയിരുന്നില്ല. എന്നാല്‍ പിറ്റേ ദിവസം പണം ബാങ്കില്‍ നിന്നും പോവുകയും വിവരം ബാങ്കിനെ അറിയിക്കുകയും ചെയ്തു. ബാങ്ക് പണം തിരിച്ചു നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്,. ഇങ്ങനെ ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങള്‍ക്ക് പണം ക്യാഷ് മെഷീനില്‍ നിന്നും കിട്ടാതെ വന്നാല്‍ അക്കൗണ്ട് പരിശോധിക്കുകയും വിവരം എത്രയും പെട്ടെന്ന് ബാങ്കിനെ അറിയിക്കുകയും ചെയ്യുക.

ഷോപ്പിംഗ് കോംപ്ലെക്‌സില്‍ നിന്നോ സ്ഥാപനങ്ങള്‍ക്ക് അകത്തു സ്ഥാപിച്ചിരിക്കുന്ന ക്യാഷ് മെഷീനില്‍ നിന്നോ പണം എടുക്കുന്നതാണ് സുരക്ഷിതം. കാരണം അത്തരം ക്യാഷ് മെഷീനില്‍ മാനിപ്പുലേഷന്‍ നടത്താനുള്ള സാധ്യത കുറവാണ്. റോഡ് സൈഡില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനിലാണ് ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ കള്ളന്മാര്‍ക്ക് എളുപ്പം കഴിയുന്നത്.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇറ്റലിയിലെ മിലാനില്‍ വച്ച് ലണ്ടനില്‍ താമസിക്കുന്ന ജോണി കുന്നശേരിക്കും ഇതിനു സമാനമായ ഒരു അനുഭവം ഉണ്ടായത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് നമ്മള്‍ വിദേശത്ത് പോയി പണം എടുക്കുകയാണെങ്കില്‍ ആദൃം ഒരു ചെറിയ തുക എടുത്തതിനു ശേഷം ക്യാഷ് മെഷീന്‍ ശരിയായി വര്‍ക്ക് ചെയ്യുന്നു എന്ന് ഉറപ്പാക്കിയതിനു ശേഷമേ വലിയ തുക എടുക്കാവു എന്നാണ്. ക്യാഷ് മിഷ്യനില്‍ ഒരുപാടു രീതിയില്‍ ഇത്തരത്തില്‍ മാനിപ്പുലെഷന്‍ നടത്താനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തെക്കുറിച്ച് രാഹുലിന് മാത്രമേ സൂചന നല്‍കാന്‍ കഴിയുകയുള്ളുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്നാട്ടിലും കര്‍ണാടകത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ കേരളത്തിലും രാഹുല്‍ മത്സരിക്കണമെന്ന താല്‍പര്യം താന്‍ അറിയിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അമേഠിക്കൊപ്പം മറ്റൊരു മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലുണ്ട്. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതു വരെ തീരുമാനമായിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കും. ടി.സിദ്ദിഖിന്റെ പേരാണ് വയനാട്ടില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

വയനാട്ടിലെ പാര്‍ട്ടി സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല എന്നാണ് ഇത് നല്‍കുന്ന സൂചന. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്‍കിയത്.

ബി ജെ പി വിമത നേതാവും നടനുമായ ശത്രുഘ്നൻ സിൻഹ ഇന്ന് കോൺഗ്രസിൽ ചേരും. രാവിലെ 11ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കുടിക്കാഴ്ചയിൽ പാർട്ടി അംഗത്വം സ്വീകരിക്കും. തന്റെ സിറ്റിങ്ങ് സീറ്റായ ബീഹാറിലെ പട്നസാഹിബിൽ ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന് ബി.ജെ പി സീറ്റ് നൽകിയപ്പോൾ തന്നെ സിൻഹ കോൺഗ്രസിൽ ചേരുമെന്ന് ഉറപ്പായിരുന്നു. ഇവിടെ കോൺഗ്രസ് ടിക്കറ്റിൽ സിൻഹ മത്സരിച്ചേക്കും. മോദിയുടെയും അമിത് ഷായുടെയും കടുത്ത വിമർശകനായ സിൻഹ ബി ജെ പിയുമായി അകൽച്ചയിലും പ്രതിപക്ഷ കൂട്ടായ്മകളിൽ സജീവവുമായിരുന്നു.

സ്കൂൾ ഫീസ് അടക്കാത്തതിന്റെ പേരിൽ കാഴ്ചവൈകല്യമുള്ള വിദ്യാർത്ഥിയെ അടക്കം രണ്ടരമണിക്കൂറോളം പരീക്ഷാഹാളിന് പുറത്ത് നിർത്തിയതായി പരാതി. ആലുവ സെറ്റിൽമെന്റ് ഹൈസ്കൂളിലെ രണ്ടാംക്ലാസുകാരായ രണ്ട് വിദ്യാര്‍ഥികളാണ് സ്കൂള്‍ അധികൃതരുടെ പീഡനത്തിന് ഇരയായത്. കൊടുംചൂടിൽ പുറത്തുനിർത്തിയതിനെത്തുടര്‍ന്ന് അവശനായ ഒരു വിദ്യാര്‍ഥിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ പൊലീസ് കേസെടുത്തു.

ഏഴുവയസുകാരായ രണ്ട് വിദ്യാര്‍ഥികളാണ് ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ സ്കൂള്‍ അധികൃതരുടെ പീഡനത്തിന് ഇരയായത്. ഈ മാസത്തെ ഫീസടയ്ക്കാത്തതിന്റെ പേരിലാണ് പരീക്ഷ എഴുതാനെത്തിയ രണ്ടുപേരെയും അധ്യാപകൻ പരീക്ഷാ ഹാളിൽനിന്ന് പുറത്താക്കിയത്. വിദ്യാര്‍ഥികളില്‍ ഒരാള്‍ കാഴ്ചവൈക്യലമുള്ളയാളാണ്. ഹാളിന് പുറത്തെ കൊടുംചൂടില്‍ രണ്ടരമണിക്കൂറോളം ഇരുന്ന കുട്ടികള്‍ അവശരായി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. കുട്ടികളിലൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാനേജ്മെന്റ് നിര്‍ദേശപ്രകാരമായിരുന്നു നടപടിയെന്നാണ് അധ്യാപകരുടെ വിശദീകരണം. എന്നാല്‍ ജന്മനാ കാഴച വൈകല്യമുള്ള വിദ്യാര്‍ഥിയെ അടക്കം പുറത്തുനിര്‍ത്തിയത് ചോദ്യംചെയ്ത് നാട്ടുകാര്‍ സ്കൂള്‍ ഉപരോധിച്ചു. സ്ഥലത്തെത്തിയ ഡി.ഇ.ഒ സ്കൂള്‍ അധികൃതര്‍ക്കെതിെര നടപടിക്ക് ശുപാര്‍ശയും നല്‍കി. ബാലാവകാശ നിയമപ്രകാരമാണ് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നത്.

രണ്ട് തവണ പാർലമെന്റിൽ തഴയപ്പെട്ട തന്റെ ബ്രെക്സിറ്റ്‌ ഉടമ്പടിയ്ക്കായി അവസാനത്തെ അടവും പുറത്തെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഉടമ്പടി അംഗീകരിച്ചാൽ താൻ രാജി വെച്ച് ഒഴിയാമെന്നായിരുന്നു സ്വന്തം പാർട്ടിയിലെ ഉടമ്പടി അംഗീകരിക്കാത്ത എംപിമാരോട് മേ വാഗ്ദാനം ചെയ്തത്. ‘ഞാൻ വിചാരിച്ചതിലും വേഗം ഈ പണി ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണ്. നമ്മുടെ രാജ്യത്തിനും നമ്മുടെ പാർട്ടിയ്ക്കും അതാണ് നല്ലതെന്ന് തോന്നുന്നു.’ ഇന്നലെ വൈകിട്ട് ‘ബാക്‌ബെഞ്ചർ’ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മേ അഭ്യർഥിച്ചു. എന്നാൽ യാതൊരു കാരണവശാലും ഉടമ്പടി അംഗീകരിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് എംപിമാർ.

ബദൽ മാർഗങ്ങളായ ഹിത പരിശോധന, നോർവേ മാതൃകയിലുള്ള ഉടമ്പടി, കസ്റ്റം യൂണിയൻ, ഉടമ്പടി ഇല്ലാത്ത അവസ്ഥ മുതലായ നിർദ്ദേശങ്ങളൊക്കെ ചർച്ചയിൽ ഉയർന്നു വന്നിരുന്നെങ്കിലും ഈ നിർദേശങ്ങൾക്കൊന്നും തന്നെ മതിയായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ‘പാർലമെന്ററി പാർട്ടിയുടെ മൂഡ് എനിക്ക് മനസ്സിലാകുന്നുണ്ട്. അവർക്ക് ഒരു പുതിയ സമീപനം ആവശ്യമുണ്ട്. ഒരു പുതിയ നേതൃത്വത്തിനാണ് അവർ കൊതിക്കുന്നത്. ഞാൻ അതിനു തടസ്സമാകുന്നില്ല.’ ഉടമ്പടിയ്ക്കായുള്ള നയതന്ത്ര ചർച്ചയിൽ മേ പറഞ്ഞു. എംപിമാർ ആരെങ്കിലും മേയ്ക്ക് അനുകൂലമായി വോട്ടു ചെയ്യാൻ തയ്യാറായാൽ കാര്യങ്ങൾ പിന്നെയും സങ്കീർണ്ണമാകുമെന്നാണ് ആഗോള മാധ്യമങ്ങൾ വിലയിരുത്തുന്നത്.

ബ്രെക്സിറ്റ്‌ ചർച്ചകളുടെ നിയന്ത്രണം സർക്കാരിൽ നിന്നും പാർലമെന്റ് ഏറ്റെടുക്കാനുള്ള പ്രമേയം തിങ്കളാഴ്ച്ചയാണ് പാർലമെന്റ് പാസ്സാക്കിയത്. പ്രമേയത്തിനായുള്ള അഭിപ്രായ വോട്ടെടുപ്പിന്റെ സമയത്ത് കൺസർവേറ്റിവ് പാർട്ടിയിലെ 30 എംപിമാർ സർക്കാരിനെതിരെ വോട്ട് ചെയ്തിരുന്നു. സർക്കാരിൽ നിന്ന് നിയന്ത്രണം അടിയന്തിരമായി പാർലമെന്റിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് 302 ന് എതിരെ 329 വോട്ടുകളാണ് ലഭിച്ചത്. തെരേസ മേയെ പുറത്താക്കാൻ എംപിമാർ അട്ടിമറിശ്രമം നടത്തുകയാണെന്നാണ് ചില ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മെയ്ക്ക് നിരുപാധിക പിന്തുണയുമായി ചില മുതിർന്ന നേതാക്കൾ രംഗത്തെത്തിയതോടെ രംഗം കലുഷിതമാകുകയും മൂന്ന് എംപിമാർ അപ്പോൾ തന്നെ രാജി വെക്കുകയും ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി റിച്ചാർഡ് ഹാരിങ്ടൻ, ആരോഗ്യ സഹമന്ത്രി സ്റ്റീവ് ബ്രൈൻ, വിദേശകാര്യ സഹമന്ത്രി അലിസ്റ്റർ ബർട്ട് എന്നിവരാണ് തിങ്കളാഴ്ച രാജി സമർപ്പിച്ചത്.

കുവൈറ്റില്‍ വിദേശികള്‍ക്ക് പ്രവേശന വിലക്കിന് കാരണമാകുന്ന രോഗങ്ങളുടെ പട്ടിക ആരോഗ്യമന്ത്രാലായം പരിഷ്‌കരിച്ചു. തൊഴില്‍ വിസയില്‍ വരുന്ന ഗര്‍ഭിണികള്‍ക്കും പ്രവേശന വിലക്ക് ബാധകമാകും.

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനൊപ്പം ചികിത്സയിനത്തില്‍ ചെലവഴിക്കപ്പെടുന്ന ബജറ്റ് വിഹിതത്തില്‍ കുറവ് വരുത്തുന്നതും ലക്ഷ്യമാക്കയാണ്
ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. 21 രോഗാവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് പരിഷ്‌കരിച്ച പട്ടിക. പകര്‍ച്ച വ്യാധികള്‍ക്കൊപ്പം കാഴ്ചക്കുറവ് പോലുള്ള ശാരീരിക വൈകല്യങ്ങളും പുതുക്കിയ പട്ടികയിലുണ്ട്.

എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍, ക്ഷയം, കുഷ്ഠം, മലമ്പനി, രക്താതിസമ്മര്‍ദ്ദം, അര്‍ബുദം , വൃക്കരോഗങ്ങള്‍, പ്രമേഹം തുടങ്ങി 21 ഓളം രോഗാവസ്ഥകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പകര്‍ച്ച വ്യാധികള്‍ക്കു പുറമെ കാഴ്ചകുറവ് പോലുള്ള ശാരീരിക വൈകല്യങ്ങളും പ്രവേശനം നിഷേധിക്കപ്പെടാന്‍ കാരണമാകും .തൊഴില്‍ വിസയില്‍ വരുന്ന സ്ത്രീകള്‍ ഗര്‍ഭിണികളാണെങ്കിലും പ്രവേശനം.

അതേസമയം ആശ്രിത വിസയില്‍ വരുന്നതിനു ഗര്‍ഭിണികള്‍ക്ക് തടസമുണ്ടാകില്ല. പുതിയ വിസയില്‍ വരുന്നതിനായി നാട്ടില്‍ നടത്തുന്ന വൈദ്യ പരിശോധനയില്‍ രോഗം കണ്ടെത്തിയാലുടന്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. കുവൈത്തില്‍ പ്രവേശിച്ചതിന് ശേഷമാണ് തിരിച്ചറിയുന്നതെങ്കില്‍ ഇഖാമ നല്‍കാതെ തിരിച്ചയക്കും. നിലവില്‍ താമസാനുമതി ഉള്ളവരില്‍ ക്ഷയം, എയ്ഡ്സ് ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഒഴികെ പട്ടികയിലുള്ള മറ്റു രോഗാവസ്ഥയുടെ പേരില്‍ നാടുകടത്തില്ലെന്നും അധികൃതര്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക ഇന്ന് മുതല്‍ സ്വീകരിച്ച് തുടങ്ങും. ഏപ്രില്‍ നാല് വരെ പത്രിക നല്‍കാം. അഞ്ചാം തീയതിയാണ് സൂക്ഷ്മ പരിശോധന. ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഏപ്രില്‍ 23ന് ആണ് സംസ്ഥാനത്തെ വോട്ടെടുപ്പ്.

പത്രിക സ്വീകരിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രിമിനല്‍ കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ നല്‍കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Copyright © . All rights reserved