Latest News
കാട്! ജീവസ്സുറ്റ ശുദ്ധവായുവും നിറഞ്ഞ ശാന്തതയും വശ്യമായ കുളിര്‍മയുംകൊണ്ട് നമ്മെ ഹരംപിടിപ്പിക്കുമെന്നതില്‍ സംശയമില്ല. ഇവിടെ കാണുന്ന കാഴ്ചകള്‍ മറ്റൊരിടത്തും കാണാനും അറിയാനും കഴിയില്ല. അതിനാല്‍, ജീവിതത്തില്‍ ഒരിക്കലെങ്കിലും കാടു കണ്ടിരിക്കണം, ആ സൗന്ദര്യം ആസ്വദിച്ചിരിക്കണം. പക്ഷേ, ആ യാത്ര ഒരിക്കലും അതിനെ നശിപ്പിക്കാനാകരുത്. വനം എന്താണെന്നും അവിടേക്ക് എങ്ങനെയാണ് കയറേണ്ടതെന്നും മനസ്സിലാക്കിയതിനുശേഷം മാത്രമേ പ്രവേശിക്കാവൂ. അത്തരത്തിലൊരു യാത്രയിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. കര്‍ണാടകയിലെ നാഗര്‍ഹൊളെ വനത്തിലേക്ക്.
Image may contain: tree, plant, sky, outdoor and nature
വര്‍ഷങ്ങള്‍ക്കുമുമ്പേ നടത്തിയ ഒരു യാത്രയില്‍ മനസ്സില്‍ ഉടക്കിയ കാഴ്ചയായിരുന്നു കൊടുംവനത്തിന് നടുവിലെ കര്‍ണാടക ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്റിന്റെ ജംഗ്ള്‍ ലോഡ്ജ്. വൃക്ഷങ്ങള്‍ക്കിടയില്‍ ഒരു പച്ചക്കുതിരയെപ്പോലെ തലയുയര്‍ത്തി നില്‍ക്കുന്ന കാട്ടിനുള്ളിലെ അതി മനോഹരമായ കെട്ടിടം. ഒരുനാള്‍ ആ പച്ചവിരിപ്പിന്റെ മാറത്തെ കുടിലില്‍ ചാഞ്ഞുകൊണ്ട് കാനനഭംഗി ആസ്വദിക്കണമെന്നും അഗാധമായ ഇരുട്ടിന്റെ മറവില്‍ മുറവിളി കൂട്ടുന്ന ചീവീടുകള്‍ക്ക് കൂട്ടായി ഇവിടെ അന്തിയുറങ്ങണമെന്നും അന്നേ മനസ്സില്‍ കുറിച്ചിരുന്നു. അങ്ങനെയിരിക്കെ ആ ആഗ്രഹസാഫല്യത്തിന് വഴിയൊരുങ്ങി. കര്‍ണാടകയിലെ ഒരു സുഹൃത്തിന്റെ സഹായത്താല്‍ അത് നേടിയെടുത്തു എന്നുപറയാം. ഒരു ശനിയാഴ്ച രാവിലെ തൃശൂരില്‍നിന്ന് പുറപ്പെട്ട് വൈകുന്നേരത്തോടെ വയനാട് ചുരവും കയറി സന്ധ്യ മയങ്ങിയപ്പോള്‍ കേരള അതിര്‍ത്തിയും പിന്നിട്ട് കര്‍ണാടകയിലെ നാഗര്‍ഹോളെ വനത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി.
കബനിയുടെ കൈവഴിയായ ഒരു നദിയുടെ പേരാണ് നാഗര്‍ഹോളെ. നാഗ് എന്നാല്‍ പാമ്പ് എന്നും ഹോളെ എന്നാല്‍ അരുവി എന്നുമാണ് അര്‍ഥം. പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന അരുവിയാണ് നാഗര്‍ഹോളെ. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മൈസൂര്‍ രാജാക്കന്മാരുടെ നായാട്ടു കേന്ദ്രമായിരുന്നു ഇവിടം. അധികം താമസിയാതെ ഒരു ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് മുന്നില്‍ എത്തി. ഇവിടന്നങ്ങോട്ട് നിബിഡ വനമാണ്. നാഗര്‍ഹോളെയുടെ വശ്യത മുഴുവന്‍ ഒളിച്ചിരിക്കുന്നത് ഈ വനാന്തരങ്ങളിലാണ്. താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്ന ജംഗ്ള്‍ ലോഡ്ജില്‍ എത്തണമെങ്കില്‍ ഉള്‍വനത്തിലൂടെ കുറച്ചുദൂരം അകത്തേക്ക് സഞ്ചരിക്കണം.
എന്തായാലും ചെക്ക്പോസ്റ്റില്‍ വിവരങ്ങള്‍ നല്‍കിയശേഷം ധൈര്യപൂര്‍വം വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് കാറിന്റെ പിന്‍സീറ്റിലിരുന്ന ചങ്ങാതിയുടെ ചോദ്യം: ”കുറെ വര്‍ഷങ്ങളായി കാടുകളെല്ലാം കയറിയിറങ്ങുന്നു. ഇന്നുവരെ ഒരു വന്യജീവിയും ആക്രമിക്കാന്‍ വന്നിട്ടില്ലേ?”
വര്‍ഷങ്ങള്‍ക്കുമുമ്പ് കാട് എന്താണെന്ന് അറിയുന്നതിനുംമുമ്പ് എന്‍.എ. നസീറിനെ ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ ചോദിച്ച അതേ ചോദ്യം. അദ്ദേഹം അന്ന് എനിക്ക് തന്ന മറുപടിതന്നെ ഞാനും പറഞ്ഞു: ”ഞാന്‍ ഇന്നുവരെ ഒരു വന്യജീവിയെയും അങ്ങോട്ട് ആക്രമിക്കാന്‍ പോയിട്ടില്ല, അതുകൊണ്ട് അവ എന്നെയും ഇതുവരെ ആക്രമിച്ചിട്ടില്ല.” ഈ സംഭാഷണത്തിനിടയില്‍ പെട്ടെന്നാണ് കാട്ടിനുള്ളില്‍ ഒരനക്കം കേട്ടത്. ഒരുപറ്റം കാട്ടുപോത്തുകള്‍. സന്ധ്യയുടെ ചുവപ്പിലും സൂര്യന്റെ മങ്ങിത്തുടങ്ങിയ പ്രകാശത്തിലും അവയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.
Image may contain: tree, plant, grass, outdoor and nature
കുറച്ചുദൂരംകൂടി പിന്നിട്ടുകഴിഞ്ഞപ്പോള്‍ വര്‍ഷങ്ങളായി സ്വപ്നംകണ്ട ആ കൂടാരത്തിനു മുന്നിലെത്തി. നല്ല തണുത്ത അന്തരീക്ഷം. രാത്രിയായതിനാല്‍ കാഴ്ചകളെല്ലാംതന്നെ ഇരുട്ടിന് അടിമപ്പെട്ടിരുന്നു. റൂമില്‍ കയറി ഫ്രഷായി കുറച്ചുനേരം പുറത്തു തീര്‍ത്തിരിക്കുന്ന ഇരിപ്പിടങ്ങളില്‍ ഇരിക്കാന്‍ ഒരുങ്ങിയതും അവിടത്തെ ഒരു ഉദ്യോഗസ്ഥന്‍ വന്ന് തമിഴും കന്നടയും കൂട്ടിക്കലര്‍ത്തി എന്തൊക്കെയോ പറഞ്ഞു. കേട്ടത് പാതിയും മനസ്സിലായില്ലെങ്കിലും അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമായി. വന്യജീവികള്‍ വിഹരിക്കുന്ന സ്ഥലമായതിനാല്‍ രാത്രി ഇവിടെ ഇരിക്കാന്‍ പാടില്ലെന്നായിരുന്നു. എന്തായാലും പിറ്റേന്ന് കാണാന്‍ പോകുന്ന ആ സുന്ദര കാഴ്ചകള്‍ സ്വപ്നംകണ്ട് അധികം വൈകാതെ നിദ്രയിലാണ്ടു.
പ്രഭാതത്തില്‍ എപ്പോഴോ കേട്ടുമറന്ന ഒരു ശബ്ദം കാതുകളില്‍ മുഴങ്ങി. മനസ്സില്‍ ആഹ്ലാദം തുടികൊട്ടി. എന്താണെന്ന് ചിന്തിച്ചു. അത് മറ്റൊന്നുമല്ല, മയിലുകള്‍തന്നെ. ലോകത്തിലെ ഏറ്റവും മനോഹരമായ പക്ഷികളില്‍ ഒന്നാണ് മയില്‍. മസിനഗുഡിയില്‍ മയിലുകള്‍ ഉയരമുള്ള മരത്തിനു മുകളിലിരുന്ന് ഉറങ്ങുന്നതും ടോപ് സ്ലിപ്പില്‍ കൂട്ടംകൂട്ടമായി വന്ന് പീലിവിടര്‍ത്തി നൃത്തമാടുന്നതുമൊക്കെ മനസ്സില്‍ ഫ്ളാഷ്ബാക്കായി തെളിഞ്ഞു. ഉറക്കത്തിന് തല്‍ക്കാലം ഗുഡ്ബൈ പറഞ്ഞ് ആ തണുത്ത പ്രഭാതത്തില്‍ കാമറയും എടുത്ത് പുറത്തേക്കിറങ്ങി.
Image may contain: bird, outdoor and nature
മിന്നിത്തിളങ്ങുന്ന കഴുത്തും പൂചൂടിയ ശിരസ്സും പീലിചൂടിയ വാലുംകൊണ്ട് എന്നെ കണ്ട മാത്രയില്‍ അത് പുല്‍പ്പടര്‍പ്പുകള്‍ക്കിടയിലേക്ക് ഓടിമറഞ്ഞു. എന്തായാലും ആ പരുക്കന്‍ ശബ്ദം എന്നെ വിളിച്ചുണര്‍ത്തിയത് വേറൊരു കാഴ്ച കാണിക്കാനായിരുന്നു. ഗെസ്റ്റ് ഹൗസിന് മുന്നിലൂടെ റോഡിലേക്കിറങ്ങിയതും റോഡിന് ഇടതുവശത്തായി അനേകം മാനുകള്‍. ഇവരുടെ ‘സംസ്ഥാന സമ്മേളനം’ വല്ലതും നടക്കുന്നുവോ എന്ന് തോന്നിപ്പോയി. കാമറയുമായി എന്നെ കണ്ടിട്ടും ഒരു കൂസലുമില്ലാതെ അവ യഥേഷ്ടം മേയുകയാണ്.
Image may contain: grass, tree, outdoor and nature
ആ കാഴ്ച ആസ്വദിച്ചും ആ സുന്ദരനിമിഷങ്ങളെ കാമറയില്‍ പകര്‍ത്തിയും അവിടെ തീര്‍ത്തിരുന്ന ഇരിപ്പിടങ്ങളില്‍ ഞാന്‍ കുറച്ചുനേരം ഇരുന്നു. കോടമഞ്ഞിന്റെ നേര്‍ത്ത പുകപടലം അന്തരീക്ഷത്തില്‍ അലിഞ്ഞുകിടപ്പുണ്ട്. ശീതക്കാറ്റ് വൃക്ഷത്തലപ്പുകളെ സംഗീതസാന്ദ്രമാക്കുന്നുണ്ട്. ഒരു ധ്യാനത്തിന്റെ സാക്ഷാത്കാര നിമിഷം ഇതാ അടുത്തെത്തിയിരിക്കുന്നു. തണുപ്പ് അകലുന്നതും കോടമഞ്ഞ് ഘനീഭവിക്കുന്നതും കാത്ത് ഞാന്‍ അവിടെത്തന്നെ ഇരുന്നു. നമ്മള്‍ മലയാളികള്‍ അധികം എത്താത്തതിനാലാണോ ഈ വനഭൂമി ഇത്ര പവിത്രമായി കിടക്കുന്നതെന്ന് അറിയാതെ മനസ്സില്‍ ഓര്‍ത്തുപോയി. അല്‍പം കഴിഞ്ഞ് കോടമഞ്ഞ് പിന്‍വാങ്ങിയപ്പോള്‍ ഞാനും തിരിച്ച് റൂമിലേക്ക് നടന്നു.
Image may contain: plant, tree, outdoor, water and nature
ഫ്രഷായി പ്രഭാതഭക്ഷണത്തിനു ശേഷം അവിടെ ഒരുക്കിയിരിക്കുന്ന ട്രക്കിങ്ങിനായി ഞങ്ങള്‍ തയാറെടുത്തു. നിര്‍ഭാഗ്യകരം എന്നു പറയട്ടെ, മഴക്കാലമായതിനാല്‍ അന്നു മുതല്‍ കുറച്ചു ദിവസത്തേക്ക് ട്രക്കിങ് നിര്‍ത്തിവെച്ചിരുന്നു. അങ്ങനെ നിരാശനായിനിന്ന ഞങ്ങള്‍ക്ക് മുന്നില്‍ പ്രകൃതി വേറൊരു കാഴ്ച സമ്മാനിച്ചു.
റോഡിന് മറുവശത്തായി ഒരുപറ്റം ചെന്നായ്ക്കൂട്ടം പ്രത്യക്ഷപ്പെട്ടു. ഈ വശത്തു നില്‍ക്കുന്ന മാന്‍കൂട്ടത്തെ അവ വീക്ഷിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. റോഡിന് ഒരു വശത്ത് മാന്‍കൂട്ടം, മറുവശത്ത് ചെന്നായ്ക്കൂട്ടം. ഏതുനിമിഷവും ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെടാം. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മാന്‍കൂട്ടം ഇപ്പുറത്തേക്കോ ചെന്നായ്ക്കൂട്ടം അപ്പുറത്തേക്കോ പോകുന്നില്ല. അക്ഷമരായ ഞങ്ങള്‍ നാഗര്‍ഹോളെ വനത്തിന്റെ വന്യത ആസ്വദിക്കാന്‍ കാട്ടിനുള്ളിലൂടെ ഹുന്‍സൂര്‍ വരെ ഡ്രൈവ് ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ അധികം ചക്രങ്ങള്‍ ഉരുളാത്ത ആ കുഞ്ഞുവഴിയിലൂടെ ഞങ്ങളുടെ വാഹനം നീങ്ങിത്തുടങ്ങി.
രാത്രിമഴയുടെ കുളിരില്‍ മൂടിപ്പുതച്ചുറങ്ങിയ വഴിലൂടെ ഒരുപാട് ദൂരം പിന്നിട്ട് മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. അതാ കാടിനകത്തേക്ക് സൂര്യപ്രകാശം കടന്നുവരാന്‍ തുടങ്ങിയിരിക്കുന്നു. തണുപ്പിന്റെ തീവ്രതകൊണ്ടും മയക്കത്തിന്റെ മതിവരായ്മകൊണ്ടും ഉറക്കമുണരാത്ത പുല്‍ത്തകിടികളെ സൂര്യന്‍ തട്ടിയുണര്‍ത്തുകയാണ്. വിജനമായ വഴിയില്‍ കാടിന്റെ ഗന്ധവും സൗന്ദര്യവും ഉണര്‍ത്താന്‍ ആ സൂര്യപ്രഭ വളരെ പാടുപെടുകയാണ്. ഇതെല്ലാം ആസ്വദിച്ച് കാടിന്റെ മനോഹാരിത നുകര്‍ന്നുകൊണ്ട് യാത്രതുടര്‍ന്നു.
വഴിയില്‍ ഞങ്ങള്‍ക്കെതിരെ കുറച്ചകലെയായി ഒരു വാഹനം കണ്ടു. ഞങ്ങളെ കണ്ടമാത്രയില്‍ തന്നെ അവര്‍ അവിടെനിന്ന് ലൈറ്റടിച്ചു കാണിച്ചു. എന്തോ അപകടമാണ്, ഞങ്ങളുടെ വണ്ടി നിര്‍ത്താനാണ് ആ ലൈറ്റിന്റെ ഉദ്ദേശ്യം. എല്ലാവരും ഒന്നു ഭയന്നു. കാരണം കാടിനകത്ത് എവിടെയാണ് ഒറ്റയാന്‍ പതുങ്ങിയിരിക്കുന്നതെന്ന് പറയാന്‍ കഴിയില്ല. പെട്ടെന്നാണ് ആ ഭയത്തിന് വിരാമമിട്ട് ഒരുകൂട്ടം മാനുകള്‍ റോഡിലേക്കിറങ്ങിയത്. റോഡ് മുറിച്ചുകടക്കാനുള്ള തത്രപ്പാടിലാണ് അവ. റോഡിനിരുവശവും വാഹനങ്ങളൊന്നും വരുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം പതുക്കെ റോഡ് മുറിച്ചുകടക്കാന്‍ തുടങ്ങി.
പുള്ളികളാല്‍ നെയ്ത യൂനിഫോം അണിഞ്ഞ് സ്കൂള്‍ വിട്ട് കുട്ടികള്‍ റോഡ് ക്രോസ്ചെയ്യുന്നതുപോലെ ആയിരുന്നു അവരുടെ പോക്കും. അവരുടെ യാത്രാസൗകര്യത്തിനായി ഞങ്ങള്‍തന്നെ അല്‍പസമയം കാട്ടിലെ ട്രാഫിക് പൊലീസിന്റെ റോള്‍ ഏറ്റെടുത്തു. വളരെ ഒതുക്കത്തോടെയും അച്ചടക്കത്തോടെയും കുണുങ്ങിക്കുണുങ്ങി ഓരോ മാന്‍കിടാവും തന്റെ പാതയിലൂടെ പോകുന്ന കാഴ്ച എത്രയേറെ മനോഹരമാണെന്ന് കണ്ടറിയുകതന്നെ വേണം. 300 മാനുകളെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്തായാലും അവസാനം അവയെല്ലാം പോയിത്തീര്‍ന്നു എന്ന് ഉറപ്പുവരുത്തിയശേഷം വണ്ടി മുന്നോട്ടെടുത്തു.
അല്‍പം ദൂരംകൂടി പിന്നിട്ടപ്പോള്‍ മണ്ണില്‍ പണിത ഒരു പുല്‍ക്കൂടാരം ശ്രദ്ധയില്‍പെട്ടു. അവിടത്തെ കാട്ടുമക്കളുടെ വീടാണ് അത്. കണ്ടാല്‍ ഒരു കളിവീട് പോലുണ്ട്. നാലുപാടും മണ്ണിനാല്‍ മേഞ്ഞെടുത്ത ചുവരുകള്‍ക്ക് മുകളില്‍ ഒരു ഓലക്കുട നിവര്‍ത്തിവെച്ചതുപോലെ. വീടിന് മുറ്റത്തും പലയിടങ്ങളിലും കുട്ടികള്‍ ഓടിക്കളിക്കുന്നു. മണ്ണിലും മരത്തിലും എല്ലാം അവര്‍ തങ്ങളുടെ കാല്‍പ്പാടുകള്‍ പതിപ്പിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ കുട്ടികള്‍ അവരുടെ കൈവിരലുകള്‍ സ്മാര്‍ട്ട്ഫോണിലും ടാബിലും ഒക്കെയാണല്ലോ പതിപ്പിക്കുന്നതെന്ന് അറിയാതെ ഓര്‍ത്തുപോയി.
കാടിന്റെ മടിത്തട്ടില്‍ കിനിഞ്ഞുനില്‍ക്കുന്ന തേനും നെല്ലിക്കയും കാട്ടുവള്ളിയിലെ കിഴങ്ങും സര്‍പ്പഗന്ധിയും ഒക്കെ ഇവരുടെ ജീവിതമാര്‍ഗങ്ങളാണ്. എന്തായാലും കാനനക്കാഴ്ചകള്‍ നീളുകയാണ്. ഏകദേശം 50 കിലോ മീറ്റര്‍ പിന്നിട്ടപ്പോഴേക്കും കാട് അവസാനിച്ച് ഉച്ചയോടുകൂടി ഹുന്‍സൂര്‍ എന്ന ചെറുപട്ടണത്തില്‍ എത്തിയിരുന്നു. വിശപ്പിന്റെ വിളി വന്നിരുന്നതിനാല്‍ ഭക്ഷണം കഴിച്ചിട്ടാകാം ബാക്കി യാത്ര എന്ന് തീരുമാനിച്ചു. നാഗര്‍ഹോളെ വനത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍വേണ്ടി മാത്രമുള്ളതായിരുന്നു ഈ യാത്ര. അതുകൊണ്ടുതന്നെ ഭക്ഷണത്തിനുശേഷം അല്‍പം വിശ്രമത്തിനൊടുവില്‍ വന്നവഴിക്കുതന്നെ തിരിച്ചുവിട്ടു.
വീണ്ടും മാനുകളെ കണ്ടുതുടങ്ങി. കാടിന്റെ ഉള്‍ത്തട്ടിലേക്ക് എന്നും വലിയാന്‍ ഭയപ്പെട്ടിരുന്ന മാനുകള്‍ റോഡിനിരുവശങ്ങളിലുമായി നിര്‍ഭയരായി മേയുകയാണ്. ആ മാന്‍കൂട്ടത്തിലും വൃക്ഷങ്ങള്‍ക്കിടയിലുമെല്ലാം ഞങ്ങള്‍ തേടിയത് കാട്ടിലെ വലിയ മൃഗത്തെ തന്നെയായിരുന്നു. കാരണം, കാട്ടില്‍ ഭക്ഷണത്തിനുവേണ്ടി ഇവ ദിവസവും 30 മുതല്‍ 50 നാഴിക വരെ നടക്കുന്നു. ആ നടപ്പ് ചിലപ്പോള്‍ ഞങ്ങളുടെ മുന്നിലും എത്തിപ്പെടാം. കാട്ടുപോത്ത്, മാനുകള്‍, മലയണ്ണാന്‍, പരുന്ത്, മൂങ്ങ, ചെന്നായ്, മ്ലാവ് തുടങ്ങിയവയെയെല്ലാം കണ്ട് ആസ്വദിച്ച ആ വനയാത്ര ഒടുവില്‍ സന്ധ്യയോടെ ചെക്ക്പോസ്റ്റിന് മുന്നില്‍ തിരിച്ചെത്തി. മൃഗങ്ങളെയൊക്കെ കണ്ടോ എന്ന് ചെക്ക്പോസ്റ്റിലെ ജീവനക്കാരന്‍ ഞങ്ങളോട് അന്വേഷിച്ചു. ധാരാളമായി കണ്ടു. പക്ഷേ, ആനയെ മാത്രം കണ്ടില്ലെന്ന് വളരെ നിരാശയോടെ മറുപടി പറഞ്ഞു.
അപ്പോഴാണ് പുള്ളിക്കാരന്റെ പേടിപ്പിക്കുന്ന ഒരുപദേശം. ഇവിടങ്ങളില്‍ കുറച്ചു ദിവസങ്ങളായി സന്ധ്യയാകുമ്പോള്‍ ഒരു ഒറ്റക്കൊമ്പന്‍ ഇറങ്ങുന്നുണ്ട്. കുറച്ച് അപകടകാരിയാണ്. നാട്ടില്‍ ഇറങ്ങി വിളകളൊക്കെ നശിപ്പിക്കുന്നു. അതിനാല്‍ രാത്രി ഇപ്പോ ആരും പുറത്തിറങ്ങാറില്ല. അതുകൊണ്ട് അവന്റെ മുന്നില്‍ പെടാതെ സൂക്ഷിച്ച് പോകണം. അതുവരെ ഞങ്ങളെ നിരാശരാക്കിയതെന്താണോ അത് ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. കൂരാക്കൂരിരുട്ടിലൂടെ പതുക്കെ വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
ഒരു വളവുവളഞ്ഞതും അതാ നില്‍ക്കുന്നു റോഡിനെ കുറുകെ ആ ഒറ്റക്കൊമ്പന്‍, എല്ലാവരുടെയും ഉള്ളില്‍ ഭയം വന്നുനിറഞ്ഞു. അവന്റെ ആടിയാടിയുള്ള നില്‍പും ചീവീടുകളുടെ പേടിപ്പിക്കുന്ന ശബ്ദവും എല്ലാം ഞങ്ങളെ വല്ലാതെ ഭീതിയുടെ നിഴലില്‍ ആഴ്ത്തി. വണ്ടിയുടെ പ്രകാശം കണ്ടിട്ടും അവന്‍ മാറാനുള്ള ഒരു തയാറെടുപ്പുമില്ല. ഹോണടിക്കാനും ലൈറ്റ് അടിച്ചുകാണിക്കാനും ഒക്കെ പിറകിലിരുന്ന ചങ്ങാതിമാര്‍ ആവശ്യപ്പെട്ടെങ്കിലും ഞാന്‍ അതിന് തയാറായില്ല. സമാധാനപരമായി നില്‍ക്കുന്ന അവനെ ഒരുരീതിയിലും പ്രകോപിപ്പിക്കാന്‍ ഞാന്‍ തയാറായില്ല. 30 മിനിറ്റ് കാത്തിരിപ്പിനൊടുവില്‍ അവന്‍ ഞങ്ങള്‍ക്ക് വഴിമാറി. റോഡിനരികിലേക്ക് നിന്നു. അപ്പോള്‍ പതുക്കെ വണ്ടി മുന്നോട്ടെടുത്ത് അവനടുത്ത് എത്തുമ്പോഴേക്കും ഞങ്ങളെ ഒരുനോട്ടം നോക്കി. ആ നോട്ടത്തില്‍ എന്തൊക്കെയോ അര്‍ഥമുള്ളതുപോലെ മനസ്സില്‍ തോന്നി. എന്തായാലും ഞങ്ങളെ ഉപദ്രവിക്കാതെ കടത്തിവിട്ടു.
അങ്ങനെ നാഗര്‍ഹോളെയോട് യാത്രപറഞ്ഞ് ഞങ്ങള്‍ വയനാടന്‍ ചുരം ഇറങ്ങാന്‍ തുടങ്ങി.
കടപ്പാട് : Sabari Varkala / Sabari The Traveler/ Trip advisor

മാറാട് കലാപക്കേസിലെ പ്രതിയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി.മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കോഴിക്കോട് കടപ്പുറത്ത് കണ്ടെത്തിയത്. കഴുത്തില്‍ കല്ല് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ടുതന്നെ കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നു.

കേസിലെ മുപ്പത്തിമൂന്നാമത്തെ പ്രതിയാണ് ഇയാള്‍. കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ച ഇയാള്‍ നാലുവര്‍ഷമായി ജാമ്യത്തിലിറങ്ങിയതായിരുന്നു. രണ്ടു ദിവസമായി ഇല്യാസിനെ കാണ്‍മാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിറകെയാണ് മൃതദേഹം കണ്ടത്തിയത്. അതിനിടെ മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇല്യാസിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് പോലീസ് തയ്യാറാക്കുകയാണ്.

ന്യൂസിലന്‍ഡിലെ നഗരത്തിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ ഭയന്നു വിറച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ബംഗ്ലാദേശില്‍ പലപ്പോഴായി ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു ആക്രമണത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്നത് ആദ്യമായിട്ടാണെന്ന് താരങ്ങള്‍ പറയുന്നു. ജീവന്‍ രക്ഷപ്പെട്ടത് തന്നെ ഭാഗ്യം കൊണ്ടാണെന്നാണ് ഓപ്പണര്‍ തമീം ഇക്ബാല്‍ ട്വീറ്ററിൽ കുറിച്ചു.

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌ക്കില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നിന്നും ടീമംഗങ്ങള്‍ ഓടി കഷ്ടിച്ച് രക്ഷപ്പെടുകയായിരുവെന്ന് താരങ്ങൾ പറയുന്നു. ടീമംഗങ്ങള്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയൊളിച്ചെന്നാണ് മുഷ്ഫിക്കര്‍ റഹീം പറഞ്ഞത്. വെടിവെയ്പ്പില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരന്‍ പറഞ്ഞത്. അതേസമയം താരങ്ങള്‍ക്ക് നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ മാനസിക സമ്മര്‍ദം അകറ്റാന്‍ പ്രത്യേക കൗണ്‍സിലിംഗ് നല്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ക്രിക്കറ്റ് താരങ്ങൾ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്പ്പുണ്ടായത്. ഉടനെ തന്നെ താരങ്ങളെ തിരികെ ഹോട്ടലിൽ എത്തിച്ചു. പരമ്പരയിലെ അവസാന ടെസ്റ്റ് കളിക്കാനൊരുങ്ങുമ്പോഴാണ് പള്ളിയില്‍ ആക്രമണം ഉണ്ടായത്. ഇതോടെ ബംഗ്ലദേശ് – ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റ് മൽസരം റദ്ദാക്കി.

അതേസമയം വെടിവയ്പ്പിൽ 40 മരണം ആയി. സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള പള്ളികളിലാണു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കെത്തിയവർക്കുനേരെയാണ് ആയുധധാരി വെടിയുതിർത്തത്. 20ൽ അധികം പേർക്കു പരുക്കേറ്റു. അക്രമി ഓസ്ട്രേലിയൻ പൗരത്വമുള്ള തീവ്ര വലതുപക്ഷ ‘ഭീകര’നാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സ്ഥിരീകരിച്ചു. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.

 

തിരുവനന്തപുരം കരമനയിൽ അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഞ്ചു പ്രതികളിൽ ഒരാളിന്റെ വെളിപ്പെടുത്തലാണ് തുമ്പുണ്ടാക്കാൻ പൊലീസിനെ സഹായിച്ചത്. പ്രതികളിലെ ഒരാൾ അച്ഛനോട് സംഭവത്തെ കുറിച്ച് പറഞ്ഞു. നേരത്തെ ഒരു കൊലക്കേസിൽ പ്രതിയായ അച്ഛൻ അടുത്ത സുഹൃത്ത് വഴി പൊലീസിനെ വിവരമറിയിച്ചു. ഇതിനെ തുടർന്നു പൊലീസ് ചില സ്ഥലങ്ങളിൽ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇതോടെ തെറ്റായ വിവരം നൽകിയതാണെന്നു പൊലീസ് കരുതി. എന്നാൽ കൃത്യമായ സ്ഥലം പറഞ്ഞു കൊടുത്തതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്

ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞിരുന്നെങ്കിൽ കുടുംബത്തിന് കൈത്താങ്ങാകാൻ അനന്തു ജോലി തേടി വിദേശത്തേക്ക് പറന്നേനെ. വിദേശത്ത് ജോലി നോക്കുന്ന അടുത്ത ബന്ധുവിന്റെ സഹായത്താൽ അവിടെ ജോലി തരപ്പെടുത്തുന്നതിന് ബയോഡേറ്റ തയ്യാറാക്കുന്നതിന് കരമനയിൽ പോയി മടങ്ങും വഴിയാണ് ബൈക്കിലെത്തിയ സംഘം അനന്തുവിനെ കടത്തിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. അനന്തുവിന്റെ അപ്രതീക്ഷിത മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കൊഞ്ചിറവിള പ്രദേശം.

ജംഗ്ഷനിൽ നിന്നു വീട്ടിലേക്കുള്ള ഇടവഴിയിൽ ചിരിക്കുന്ന മുഖത്തോടെയുള്ള അനന്തുവിന്റെ ചിത്രം പതിച്ചിട്ടുണ്ട്. അൽ‌പ ദൂരം അകലെയുള്ള അനന്തുവിന്റെ വീടിലുള്ളവർ കരഞ്ഞു കുഴഞ്ഞ അവസ്ഥയിലാണ്. ഓട്ടോഡ്രൈവറായ അച്ഛൻ ഗിരീശന്റെ വരുമാനത്തിലാണ് അനന്തുവിന്റെ കുടുംബം കഴിയുന്നത്. ഐടിഐയിൽ നിന്ന് പമ്പ് ഓപ്പറേറ്റർ കോഴ്സ് പാസായ അനന്തു വിദേശത്ത് ജോലി തേടി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതുവരെയുളള ഇടവേളയിൽ മിൽമയിൽ താൽക്കാലിക ജോലിക്ക് അപേക്ഷിക്കാനും കൂടി വേണ്ടിയാണ് ബയോഡേറ്റ തയ്യാറാക്കാൻ കരമനയിൽ പോയതെന്ന് ബന്ധുക്കൾ പറയുന്നു. പണി പൂർത്തിയാകാത്ത വീട് മോടി പിടിപ്പിക്കണം

എട്ടാം ക്ളാസിൽ പഠിക്കുന്ന അനുജന് മികച്ച പഠന സൗകര്യമൊരുക്കണം– ഇതൊക്കെയായിരുന്നു അനന്തുവിന്റെ മോഹങ്ങൾ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ഛൻ ഗിരീശൻ ഉമ്മറത്തു തന്നെ ഇരിപ്പുണ്ട്. ആശ്വസിപ്പിക്കാനെത്തുന്നവർ പറയുന്ന വാക്കുകൾ കാതുകളിലെത്തുന്നോയെന്ന് സംശയം. എല്ലാത്തിനും മൂളൽ മാത്രം മറുപടി. വീടിനകത്തെ സ്ഥിതി അതിനേക്കാൾ ഹൃദയ ഭേദകം.തളർന്നു കിടക്കുകയാണ് അമ്മയും സഹോദരനും. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ തന്നെ അനന്തുവിന്റെ മൃതദേഹം സംസ്ക്കരിച്ചു. ഞായറാഴ്ച തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ മരണാനന്തര ചടങ്ങുകൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു

തട്ടിക്കൊണ്ടു പോയെന്ന് പരാതി ലഭിച്ചിട്ടും അനന്തുവിനെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. ക്രിമിനൽ സംഘത്തിന്റെ കയ്യിൽ അനന്തു അകപ്പെട്ട ശേഷമുള്ള വിലപ്പെട്ട മണിക്കൂറുകൾ പൊലീസ് പാഴാക്കിയെന്നാണ് ആരോപണം. കരമനയിലെ ബേക്കറിക്കു സമീപത്തു നിന്ന് അനന്തുവിനെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുന്നത് സുഹൃത്തുക്കളിൽ ചിലർ കണ്ടിരുന്നു. ഇവർ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു.

എന്നാൽ പൊലീസ് പരാതി ഗൗരവത്തോടെ എടുത്തില്ല. കുട്ടികളുടെ പരാതിയെന്ന കണക്കിൽ എഴുതി തള്ളി. പിന്നേട് അസിസ്റ്റന്റ് കമ്മീഷണർ തലത്തിൽ ഇടപെടൽ നടത്തിയ ശേഷം വൈകിട്ടോടെയാണ് പൊലീസ് ഉണർന്നത്. അനന്തുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് രാത്രി മുഴുവൻ തിരച്ചിൽ നടത്തിയിരുന്നു. അടുത്ത ദിവസം രാവിലെ അനന്തു കൊല ചെയ്യപ്പെട്ട സ്ഥലത്തിനു സമീപത്ത് ക്രിമനൽ സംഘത്തിന്റെ ബൈക്ക് കണ്ടെത്തിയതാണ് നിർണായകമായത്

പൊലീസ് എത്തി പരിശോധന നടത്തുമ്പോഴേക്ക് അനന്തു മരണത്തിന് കീഴടങ്ങിയിരുന്നു. സ്റ്റേഷനിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥല പരിചയക്കുറവും അന്വേഷണത്തെ ബാധിച്ചതായി ബന്ധുക്കൾ പറ‍‍ഞ്ഞു. കരമനയ്ക്ക് സമീപത്ത് ഇങ്ങിനൊരു സ്ഥലം ഉള്ളതു പോലും പൊലീസിന് അറിയില്ലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പന്നി വളർത്തൽ ഫാം സ്ഥിതി ചെയ്തിരുന്ന സ്ഥലം ഇപ്പോൾ ക്രിമനൽ സംഘത്തിന്റെ താവളമാണ്.

അമ്മായിയമ്മയുടെ മരണവാർത്തയറിഞ്ഞ് മകൾ ആത്മഹത്യ ചെയ്തെന്ന വാർത്തയുടെ സത്യാവസ്ഥ പുറത്ത്. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. അമ്മായിയമ്മ–മരുമകൾ സ്നേഹമായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാലിപ്പോൾ പൊലീസുദ്യോഗസ്ഥർ വിരൽ ചൂണ്ടുന്നത് കൊലപാതകത്തിലേക്കാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

മഹാരാഷ്ട്രയിലെ കോലാപൂർ ആപ്റ്റേ നഗർ റസിഡൻഷ്യൽ ഏരിയയിലെ താമസക്കാരിയായ മാലതി (70) ഏറെ നാളായി കാൻസർ ബാധിച്ച് ചികിൽസയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ അവർ മരിച്ചു. അന്നേ ദിവസം തന്നെ അവരുടെ മരുമകൾ ശുഭാംഗിയെ കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി.

ജുനരാജ് വാദ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അമ്മായിയമ്മ മരിച്ച ദുഃഖത്തിൽ ശുഭാംഗി കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി. എന്നാൽ ശുഭാംഗിയുടെ മരണത്തിൽ സംശയം തോന്നിയ പൊലീസ് ബന്ധുക്കളെയും അയൽക്കാരെയും ചോദ്യം ചെയ്യുകയും രണ്ടു മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനയയ്ക്കുകയും ചെയ്തു.

വിശദമായ അന്വേഷണത്തിനൊടുവിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭർത്താവാണ് ശുഭാംഗിയുടെ കൊലപാതകത്തിന് പിന്നിൽ‌. തന്റെ അമ്മ മരിച്ചതിൽ ഭാര്യ ശുഭാംഗി വളരെയധികം സന്തോഷിച്ചിരുന്നെന്നും ഈ സംശയം ബലപ്പെട്ടപ്പോൾ താൻ തന്നെയാണ് ഭാര്യയെ കെട്ടിടത്തിനു മുകളിൽ നിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നും ശുഭാംഗിയുടെ ഭർത്താവ് സന്ദീപ് ലോഖണ്ഡെ പൊലീസിനോട് സമ്മതിച്ചു.

ഭാര്യയുടെ മരണം ആത്മഹത്യയെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതി സന്ദീപ് ലോഖണ്ഡെ കുറ്റം സമ്മതിച്ചത്. 2 മക്കളാണ് സന്ദീപിനും ശുഭാംഗിക്കും.

ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് നീക്കി. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടെന്ന് സുപ്രീംകോടതി. ശ്രീശാന്ത് സമര്‍പ്പിച്ച ഹർജി ഭാഗികമായി അനുവദിച്ചു, മറ്റു ശിക്ഷ ബിസിസിഐയ്ക്ക് തീരുമാനിക്കാം.

ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു ശ്രീശാന്തിനെതിരായ ഒത്തുകളി വിവാദം. ഐപിഎല്ലില്‍ ചെന്നൈയുടേയും രാജസ്ഥാന്റേയും വിലക്കിലേക്ക് നയിച്ചതും ഇതേ സംഭവം തന്നെ. വിചാരണക്കോടതി ശ്രീയെ കുറ്റവിമുക്തനാക്കിയപ്പോഴും ബിസിസിഐയ്ക്ക് അത് അംഗീകരിക്കാനായിരുന്നില്ല..

മേയ് ഒൻപതിനു കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ കളിയില്‍ ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. തന്റെ രണ്ടാംഓവറില്‍ പതിനാലോ അതിലധികമോ റണ്‍സ് വിട്ടുകൊടുക്കാമെന്ന് ശ്രീശാന്ത വാഗ്ദാനം ചെയ്തെന്നായിരുന്നു വാര്‍ത്തകള്‍.തുടര്‍ന്ന് മേയ് 16നാണ് ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജീത് ചാന്ദില, എന്നിവരെ ഒത്തുകളിക്കേസില്‍ അറസ്റ്റുചെയ്തു.

തൊട്ടുപിന്നാലെ മൂവരേയും ബിസിസിഐ സസ്പെന്‍ഡ് ചെയ്തു. ഒത്തുകളിക്ക് നേതൃത്വം നല്‍കിയത് താനാണെന്ന് മലയാളിയായ ജിജു ജനാര്‍ദനന്‍ സമ്മതിച്ചു. ശ്രീശാന്ത് 10 ലക്ഷം രൂപ വാതുവയ്പ്പുകാരില്‍ നിന്ന് മുന്‍കൂറായി കൈപറ്റിയെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു.

മേയ് 23–ല്‍ ഐപിഎല്ലിലെ പണമൊഴുക്ക്, വിദേശ ബന്ധം എന്നിവയെക്കുറിച്ച് ഈഡിഅന്വേഷണം ആരംഭിച്ചു.

മേയ് 28: ശ്രീശാന്തിനേയും മറ്റുള്ളവരേയും തിഹാര്‍ ജയിലിലടച്ചു.

സെപ്തംബര്‍ 13: ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചു.

2015 ഏപ്രില്‍ 20: ഒത്തുകളിക്ക് തെളിവില്ലെന്ന് പട്യാല ഹൗസ് കോടതി നിരീക്ഷിച്ചു.

2015 ജൂലൈ 14ന് സുപ്രീംകോടതി നിയോഗി

ച്ച ആര്‍.എം.ലോഥ സമിതി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.

2017 മാര്‍ച്ച് 1ന് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് കേരളാ ഹൈക്കോടതിയില്‍.

2017 ഓഗസ്റ്റ് 7: ആജീവനാന്ത വിലക്കും ശിക്ഷാനടപടികളും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി.

2017 സെപ്തംബര്‍ 18: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ബിസിസിഐ അപ്പീല്‍ നല്‍കി

2017 ഒക്ടോബര്‍ 18: സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ടോം വടക്കന്‍ ബി.ജെ.പിലേക്കു പോയതിനെ പരിഹസിച്ച് മന്ത്രി എംഎം മണി. പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം കാരണം നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് എന്നാണ് എംഎംമണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു ടോം വടക്കന്‍. ഇന്ന് ഉച്ചയോടെയാണ് വടക്കന്‍ ന്യൂഡല്‍ഹിയില്‍ വച്ച് ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കന്‍ പറഞ്ഞു.

ടോം വടക്കന്‍ പോയതില്‍ ആശ്ചര്യപ്പെടേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പിയിലേക്കുള്ള റിക്രൂട്ട്മെന്റ് കേന്ദ്രമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ഇനിയും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്കു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് ബിജെപി യുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുകയാണ്. ഒരുപാട് നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നത്. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പങ്കെടുത്ത് ജയിച്ച കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബിജെപി യിലേക്ക് മാറിയിരിക്കുന്നു എന്നതാണ് കഷ്ടം. അതില്‍ ഏറ്റവും വലിയ പോരാട്ടം നടന്നുവെന്ന് കോണ്‍ഗ്രസ്സുകാര്‍ തന്നെ പറയുന്ന ഗുജറാത്തില്‍ നാലോ അഞ്ചോ പേര്‍ ബിജെപിയിലേക്ക് കൂറുമാറിക്കഴിഞ്ഞു.

നമ്മുടെ മത നിരപേക്ഷത സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ക്ക് ഒരു ആശങ്കയും ഉണ്ടാകില്ല. നല്ല കരുത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. ഈ സാഹചര്യം അവര്‍ കൃത്യമായി മനസ്സിലാക്കി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്ന് പിണറായി പറഞ്ഞു

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം പുതിയ വഴിതിരിവിലേക്ക്. ഇടുക്കിയില്‍ തന്നെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എമ്മിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ജെ ജോസഫ് രംഗത്ത്. താന്‍ മത്സരിച്ചാല്‍ ജയം ഉറപ്പാണ്. മണ്ഡലത്തില്‍ മികച്ച സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്നും ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ ധരിപ്പിച്ചു. മാണി തന്നെ അപമാനിച്ചു. അതിനാല്‍ ഈ തിരഞ്ഞെടുപ്പില്‍ തന്നെ മത്സരിക്കണമെന്ന വാശിയിലാണ് പി ജെ ജോസഫ്. ലീഗുമായിട്ടും മറ്റു കക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയാക്കമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

വിജയസാധ്യതയുള്ള ഒരു സീറ്റ് വിട്ടുകൊടുത്ത് പ്രശ്‌നം പരിഹരിക്കുന്നതിനോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പാര്‍ട്ടിയിലെ പൊതു അഭിപ്രായം ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുക.

ഇന്നലെ കേരളത്തില്‍ പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോട്ടയം സീറ്റിലെ തര്‍ക്കം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. മറ്റു സീറ്റുകളിലെ വിജയസാധ്യതയെ തര്‍ക്കം ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ ചെയര്‍മാന്‍ കെ.എം മാണി പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. . ഏറ്റമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍. കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും അറിയിച്ച് പി.ജെ ജോസഫ് പരസ്യമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും രംഗത്തെത്തിയിരുന്നു.

യുഡിഎഫില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഉറപ്പ് പി. ജെ ജോസഫിന് ലഭിച്ചിരുന്നതാണ്. കെ എം മാണിയും ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞിരുന്നതായിട്ടാണ് വിവരം. അവസാനം തന്ത്രപരമായി മാണി നിലപാട് മാറ്റുകയായിരുന്നു.

കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടിക്ക് ഒരു കേന്ദ്ര മന്ത്രി സ്ഥാനം കിട്ടിയേക്കും. ഈ സ്ഥാനത്തിലേക്ക് രാജ്യസഭാ എംപിയും മകനുമായ ജോസ് കെ മാണിക്ക് ബദല്‍ പാടില്ലെന്നാണ് കെ എം മാണിയുടെ ആഗ്രഹം. പക്ഷേ ഈ കേന്ദ്ര മന്ത്രി സ്ഥാനം സ്വന്തമാക്കാനാണ് പി ജെ ജോസഫിന്റെ ലക്ഷ്യം.

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് അന്ത്യശാസനവുമായി സന്യാസ സഭ. സഭയില്‍ നിന്ന് എത്രയും പെട്ടന്ന് സ്വമേധയാ പുറത്തുപോകാനാണ് ലൂസി കളപ്പുരയ്ക്കലിനോട് എഫ്.സി.സി. സന്യാസിനി സമൂഹം നിര്‍ദേശിച്ചിരിക്കുന്നത്. സഭയുടെ നിര്‍ദേശം അവഗണിച്ചാല്‍ പുറത്താക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ലൂസി കളപ്പുരയ്ക്കലിന് പുറത്താക്കല്‍ ഭീഷണിയുമായി സഭ രംഗത്ത് വരുന്നത്.

വിഷയത്തില്‍ ലൂസി കളപ്പുരയ്ക്കല്‍ നല്‍കിയ ആദ്യം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടാക്കാണിച്ച് രണ്ടാമതും സഭ പുറത്താക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സഭയുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ നടത്തിയ പ്രസ്താവനകളോട് മാപ്പ് പറയുകയെന്ന സമവായത്തിലേക്ക് ലൂസിയെ കൊണ്ടുവരികയെന്നതായിരുന്നു രണ്ടാമത്തെ നോട്ടീസിന് പിന്നിലെ പരോക്ഷ ലക്ഷ്യം. എന്നാല്‍ ഇക്കാര്യങ്ങളില്‍ യാതൊരു കാരണവശാലും മാപ്പ് പറയില്ലെന്ന് ലൂസി കളപ്പുരയ്ക്കല്‍ പരസ്യമായി പ്രഖ്യാപിച്ചത് സഭാ നേതൃത്വത്തെ വീണ്ടും ചൊടിപ്പിച്ചു. തുടര്‍ന്നാണ് അന്ത്യശാസനവുമായി സഭ രംഗത്ത് വന്നിരിക്കുന്നത്.

സഭയില്‍ നിന്ന് പുറത്ത് പോകണം, അതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് തരും. പുറത്ത് പോകുന്നില്ലെങ്കില്‍ അതിനുള്ള കാരണം വിശദീകരിക്കണം. സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ കാര്‍ വാങ്ങിയതും പുസ്തക പ്രകാശനം നടത്തിയതും മാധ്യമങ്ങളില്‍ സംസാരിച്ചതും ഉള്‍പ്പെടെയുള്ള പതിനൊന്ന് കുറ്റങ്ങളാണ് അവര്‍ക്കെതിരെ സന്യാസിനി സമൂഹം ആരോപിച്ചിരിക്കുന്നത്. നേരത്തെ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പീഡനാരോപണം ഉന്നയിച്ച് നടന്ന കന്യാസ്ത്രീ സമരത്തില്‍ ലൂസി കളപ്പുരയ്ക്കല്‍ പങ്കെടുത്തിരുന്നു. അതേസമയം സ്വമേധയാ പുറത്തുപോകില്ലെന്ന നിലപാടിലാണ് ലൂസി കളപ്പുരയ്ക്കല്‍.

ന്യൂഡല്‍ഹി: ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹര്‍ജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക് നീക്കാത്തത് കടുത്ത അനീതിയാണ് എന്നാണ് ശ്രീശാന്തിന്റെ വാദം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജിയിൽ വിധി പറയുന്നത്.

2013ലെ ഐ.പി.എല്‍ വാതുവയ്പ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയാണ്. ഇതിനിടെ ആരോപണങ്ങൾ തെളിയക്കപ്പെടാത്തതോടെ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി ശേഷവും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയ്യാറായില്ല. ഈ നിലപാടിനെയാണ് ശ്രീശാന്ത് സുപ്രിം കോടതിയിൽ ചോദ്യം ചെയ്തത്.

നിയമപരമായാണ് ശ്രീശാന്തിനെ വിലക്കിയതെന്ന് ബിസിസിഐ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കമുളളവരുടെ വിലക്ക് റദ്ദാക്കിയ ബിസിസിഐ എന്തുകൊണ്ട് ശ്രീശാന്തിന്റെ വിലക്ക് മാത്രം റദ്ദാക്കുന്നില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈയൊരു ദിനത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്ന് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരികുമാരി പറഞ്ഞു. എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഭുവനേശ്വരി ആവശ്യപ്പെട്ടിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved