Latest News

യുവനിർമാതാവ് ഷഫീർ സേട്ടിന്റെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. കഴിഞ്ഞ ഇരുപത് വർഷത്തോളമായി സിനിമാമേഖലയില്‍ പ്രവർത്തിച്ചുവരുന്ന ഷഫീർ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിർമാണ ചുമതല വഹിച്ചിട്ടുണ്ട്.

മമ്മൂട്ടി ചിത്രം മാമാങ്കം, നാദിർഷയുടെ ‘മേരാ നാം ഷാജി’ തുടങ്ങി എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി പേരാണ് ഷഫീറിനെ അനുസ്മരിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരിക്കുന്നത്. പ്രമുഖരുടെ കുറിപ്പുകൾ വായിക്കാം:

സംവിധായകൻ ഷൈജു അന്തിക്കാട്

മാർച്ച്‌ 24ന് വൈകീട്ട് ഷഫീർ എഫ്ബിയിൽ പോസ്റ്റ്‌ ചെയ്തതാണ് ഈ ഫോട്ടോ. തന്റെ മകന്റെ പിറന്നാൾ ആഘോഷം. Chottu’s 5th birthday celebration with my dreams; എന്ന കാപ്ഷനോടെ. ആ കുടുംബത്തിന്റെ ഈ ചിരിയാണ്, സ്വപ്നങ്ങളാണ് രണ്ട് ദിവസത്തിനുള്ളിൽ മാഞ്ഞു പോയത്. വിധി മായ്ച്ചുകളഞ്ഞത്.

എപ്പോഴും ചിരിച്ചുകൊണ്ട് കാണപ്പെടാറുള്ള ഷഫീറിന്റെ ഈ ചിരി മായുന്നത് സങ്കടകരമാണ്. ആ കുടുംബത്തിന്റെ ചിരി മായുന്നതും. ഈ പിറന്നാൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ആ കുഞ്ഞുമകൻ ഒരിക്കലും കരുതിക്കാണില്ല അടുത്ത പിറന്നാളിന് ഉപ്പ ഉണ്ടാവില്ലെന്ന്‌. ഇനി ഒരു പിറന്നാളിനും സമ്മാനങ്ങളുമായി ഉപ്പ വരില്ലെന്ന്. ആ കുഞ്ഞു മക്കളോട് ഒരൽപ്പം കരുണ കാണിക്കാമായിരുന്നു കാണാമറയത്തിരിക്കുന്ന ദൈവത്തിന്.

സിനിമ ഷഫീറിന് ജീവനും ജീവിതവുമായിരുന്നു. ജോഷി സാറിന്റെ സിനിമയുടെ ഷൂട്ടിങ്ങിൽ ആയിരുന്നു ഷഫീർ. ഷൂട്ടിന് പുറപ്പെടുമ്പോൾ ചിരിയോടെ, സന്തോഷത്തോടെ പുറപ്പെട്ട വീട്ടിലേക്ക് ചേതനയറ്റ ആ ശരീരം തിരിച്ചെത്തുമ്പോൾ അത് താങ്ങാനുള്ള ശക്തി… മനക്കരുത്ത്‌ ഷഫീറിന്റെ കുടുംബത്തിന് ദൈവം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. മരണം എപ്പോഴും നമ്മുടെ തൊട്ട്പിന്നിൽ നടക്കുന്ന സുഹൃത്താണ്. ചിലപ്പോൾ ആ സുഹൃത്ത്‌ മുൻപേ കയറി നടക്കും. ഇത് പക്ഷെ വളരെ മുൻപേ ആയിപ്പോയി, വളരെ വളരെ മുൻപേ. 44 വയസ് മരിക്കാനുള്ള വയസ്സായിരുന്നില്ല.

ഒരുപാട് സ്വപ്‌നങ്ങൾ ബാക്കി വെച്ചുകൊണ്ടാണ് ഷഫീർ മടങ്ങുന്നത്. കുടുംബത്തെക്കുറിച്ചുള്ള സ്വപ്നം, കുട്ടികളെക്കുറിച്ചുള്ളസ്വപ്നം, സിനിമയെക്കുറിച്ചുള്ള സ്വപ്നം, ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം. എല്ലാം പാതി വഴിയിൽ ഉപേക്ഷിച്ചുകൊണ്ടുള്ള മടക്കം. ആ നല്ല സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നൽകാൻ പ്രാർത്ഥിക്കുന്നു.

മാലാ പാർവതി

വിശ്വസിക്കാനാവുന്നില്ല. ഷഫീർ സേട്ട് നമ്മളെ വിട്ട് പോയി എന്ന്. ഇന്നലെ വൈകുന്നേരവും തമാശ പറഞ്ഞ് പിരിഞ്ഞതാണ്. വെളുപ്പിന് 3.30ന് മരണം വന്ന് കൂട്ടി കൊണ്ട് പോയി. കൊടുങ്ങല്ലൂർ, ജോഷി സാറിന്റെ പടം കൺട്രോളർ ആണ്. ഇന്നലെ ഷൂട്ടിങിൽ അദ്ദേഹത്തിന്റെ രണ്ട് മക്കളും അഭിനയിച്ചിരുന്നു. ദിയ മൂന്നാം ക്ലാസ്സിലും ഇളയ മകൻ എൽകെജിയിലും. താങ്ങാനാവുന്നില്ല.

വേണു കുന്നപ്പിള്ളി (മാമാങ്കം നിർമാതാവ്)

ജീവിതയാത്രയിലെ നൊമ്പരമായി ഷഫീർ….നീ , മാമാങ്കത്തിന്റെ പ്രൊഡക്‌ഷനിലും സെക്കൻഡ് ഷെഡ്യൂളില്‍ അഭിനേതാവായും തിളക്കമാർന്ന ഓർമകൾ മാത്രം തന്ന് നമ്മളെയെല്ലാം വിട്ടുപോയി. പ്രിയപ്പെട്ടവനെ, ഞങ്ങളുടെ കണ്ണീരോടെയുള്ള ആദരാഞ്ജലിയും പ്രാർഥനയും.

വിനോദ് ഷൊർണൂർ

പ്രഭാത സവാരി കഴിഞ്ഞുള്ള ഞങ്ങളുടെ ക്രിക്കറ്റ് കളിയിൽ ഓരോരുത്തരും ബാറ്റു ചെയ്യുമ്പോഴും നല്ല ബൗളറായ സഫീർ ഭായിയുടെ മൂളിപറന്നു പോകുന്ന പന്തുകൾ തൊടാൻ പറ്റാതെ നിസ്സഹായമായി നിൽക്കുന്ന എന്നെ കണ്ട് ചിരിക്കുന്ന ആ മുഖം മറക്കാനേ പറ്റുന്നില്ല .. ഷഫീർ സേട്ടിനു ആദരാഞ്ജലികൾ

സംവിധായകൻ‌ വി സി അഭിലാഷിന്റെ കുറിപ്പ്.

ആളൊരുക്കം എന്ന സിനിമക്ക് ഒരു തടസ്സമായി വന്ന ഷഫീർ പിന്നീട് ഹൃദയത്തിൽ ചേക്കേറിയ കഥയാണ് അഭിലാഷ് പങ്കുവെക്കുന്നത്.

ജീവിതത്തിലൊരു തടസ്സമായി വന്ന് പിന്നീട് ജേഷ്ഠതുല്യനായി മാറിയ ആ ബന്ധത്തെക്കുറിച്ച് അഭിലാഷ് കുറിച്ചത് ഇങ്ങനെ:

ഷഫീറിക്ക ഇങ്ങനെ ഒന്നും പറയാതെ പോവുമ്പോൾ ഉള്ളിൽ ഒരു മരവിപ്പാണ് തോന്നുന്നത്. എന്റെ ജീവിതത്തിൽ ഒരിക്കലൊരു ‘തടസ’മായി വന്നയാളാണ്.പിന്നെ ജേഷ്ഠ തുല്യ സൗഹൃദത്തിലേറിയ വഴിമാറിയ ഹൃദയ ബന്ധം.

ആളൊരുക്കം ഷൂട്ടിങ് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഷഫീറിക്ക ആദ്യമായി എന്നെ വിളിക്കുന്നത്. പ്രധാന വേഷം ചെയ്യുന്ന ഇന്ദ്രൻസേട്ടന്റെ കുറേ ദിവസത്തെ ഡേറ്റുകൾ കമ്മാരസംഭവം എന്ന ചിത്രത്തിലേക്ക് നൽകണമെന്നാവശ്യപ്പെട്ടായിരുന്നു വിളി.

ഇന്ദ്രൻസേട്ടന്റെ ഡേറ്റുകൾക്കനുസരിച്ചാണ് ഞാൻ ചിത്രീകരണ തീയതികൾ തന്നെ മുൻകൂട്ടി തീരുമാനിച്ചതും. ഇപ്പോൾ ചിത്രീകരണം നടന്നില്ലെങ്കിൽ പിന്നെ ഇപ്പോഴൊന്നും അത് നടക്കില്ല എന്ന് എനിക്ക് ബോധ്യവുമുണ്ടായിരുന്നു. എന്റെ ‘NO’യ്ക്ക് മറുപടി നൽകാതെ ഈർഷ്യയോടെ അന്നദ്ദേഹം ഫോൺ വച്ചു.

പിന്നീട്, ആളൊരുക്കം പൂർത്തിയായി, ഇന്ദ്രൻസേട്ടന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ദിവസം മനോരമയിലെ പ്രിയപ്പെട്ട സുഹൃത്ത് വിവേക് മുഴക്കുന്ന് Vivek Muzhakkunnu വഴിയാണ് അറിയുന്നത്, ആ ലക്കം മനോരമ ആഴ്ചപ്പതിപ്പിൽ ഷഫീറിക്കയുടെ ഒരു ക്ഷമാപണ കുറിപ്പുണ്ടെന്നറിയുന്നത്. വിവേക് തന്നെയാണ് അത് തയ്യാറാക്കിയതും.

കമ്മാരസംഭവത്തിന് ഇന്ദ്രൻസേട്ടന്റെ ഡേറ്റ് വിട്ടുകൊടുത്തില്ലെന്ന കാരണത്താൽ ആളൊരുക്കം എന്ന സിനിമയ്‌ക്കെതിരെ അന്ന് തോന്നിയ വികാരാവേശത്തിന്റെ പേരിൽ ഇന്ന് മാപ്പു പറയുന്നു എന്നാണ് അദ്ദേഹം ആ കുറിപ്പിലൂടെ വിശദീകരിച്ചത്. ഇന്ദ്രൻസേട്ടന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ സിനിമയെ തകർക്കണമെന്നാണല്ലൊ താനന്ന് ചിന്തിച്ചതെന്നും മറ്റും അദ്ദേഹം എഴുതിയിരുന്നു.

ഈ കുറിപ്പ് വായിച്ച് വിവേകിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് ഞാൻ അദ്ദേഹത്തെ വിളിച്ചു. ആ വിളി ഞങ്ങളെ സുഹൃത്തുക്കളാക്കി. സ്വന്തം ജോലിയ്ക്ക് തടസമുണ്ടാവാതിരിക്കാൻ ഒരു പ്രൊഫഷണലിസ്റ്റ് ചെയ്യുന്നതേ ഷഫീറിക്കയും ചെയ്തുള്ളൂ എന്ന് ഞാൻ പറഞ്ഞതോടെ ഒരു വലിയ മഞ്ഞ് ഉരുകി ഇല്ലാതായി. ഒരിക്കൽ നേരിൽ കാണാമെന്നും ഒരു കെട്ടിപ്പിടിത്തത്തിലൂടെ അന്നത്തെ വിഷയം എന്നന്നേക്കുമായി മറക്കാമെന്നും ഞങ്ങൾ പറഞ്ഞു. പിന്നെയും ഇടയ്ക്കിടെ വിളിച്ചു.

പക്ഷേ ഞങ്ങൾ കണ്ടില്ല. അതിന് മുമ്പേ അദ്ദേഹം സ്ഥലം വിട്ടു.

പ്രിയപ്പെട്ട ഷഫീറിക്കാ, എന്റെ ഹൃദയാലിംഗനം കൊണ്ട് ഇന്ന് ഞാൻ നിങ്ങൾക്ക് യാത്രാമൊഴി നേരുന്നു.

ബിജെപി കേരളഘടകം തയ്യാറാക്കിയ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥികള്‍ ആരും ഇല്ലായിരുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ഇതേ തുടര്‍ന്ന് ഈ പട്ടിക പ്രധാനമന്ത്രി തള്ളി. അങ്ങനെയാണ് എറണാകുളത്തെ സ്ഥാനാര്‍ത്ഥിയായി അല്‍ഫോണ്‍സ് കണ്ണന്താനം വന്നതെന്നും ശ്രീധരന് പിള്ള പറഞ്ഞു.

പത്തനംതിട്ടയിൽ എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിലായിരുന്നു ശ്രീധരൻ പിള്ളയുടെ പരാമർശം.

ബി.ജെ പി യുടെ അഞ്ച് സ്ഥാനാർഥികൾ ദുർബലരാണെന്നാണ് സി.പി.എമ്മിന്റെ വിമർശം. ബി.ജെ.പി സ്ഥാനാര്‍ത്ഥികളാരും ദുര്‍ബലരല്ല. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കും, ചാക്കും ഒരു പോലെയാണെന്നും പിള്ള പറഞ്ഞു.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. മേലത്തുമല സ്വദേശി രജനി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. രജനിയുടെ അച്ഛന്‌ കൃഷ്ണന്‍, അമ്മ രമ എന്നിവര്‍ക്കും കുത്തേറ്റു. ഭര്‍ത്താവ് ശ്രീകുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ശ്രീകുമാറും രജനിയും വേര്‍പെട്ടാണ് കഴിഞ്ഞിരുന്നത്. രജനിയും മാതാപിതാക്കളും കഴിഞ്ഞിരുന്ന വീട്ടിലെത്തി ശ്രീകുമാര്‍ ആക്രമിക്കുകയായിരുന്നു. കഴുത്തിന് കുത്തേറ്റ രജനി ആശുപത്രിയിലെത്തിയതോടെ മരിച്ചു. കൃഷ്ണന്റെ ആരോഗ്യനിലയും ഗുരുതരമാണ്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ചുരുങ്ങിയ ചെലവില്‍ രോഗികള്‍ക്ക് നല്കാനാകുന്ന അര്‍ബുദ മരുന്നു വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകര്‍. കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചതായി ഡയറക്ടര്‍ ഡോ ആഷാ കിഷോര്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ രോഗികള്‍ക്ക് ലഭ്യമാക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

അര്‍ബുദ ചികില്‍സയില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന കണ്ടുപിടുത്തമാണ് ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടേത്. അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്ന, ഞരമ്പുകളില്‍ കുത്തിവയ്ക്കാവുന്ന മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചു. എലികളില്‍ ശ്വാസകോശാര്‍ബുദത്തിനും വയറിനകത്തെ മുഴയ്ക്കും മരുന്ന് വിജയകരമായി. നാട്ടില്‍ സാധാരണ കാണപ്പെടുന്ന ചെടിയില്‍ നിന്നാണ് മരുന്ന് വികസിപ്പിച്ചത്. ക്ളിനിക്കല്‍ പരീക്ഷണത്തിന് കൈമാറിയതായി ഇന്‍സ്ററിറ്റ്യൂട്ട് ഡയറക്ടര്‍ അറിയിച്ചു.

സീനിയര്‍ സയന്റിസ്റ്റ് ഡോ ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് മരുന്ന് വികസിപ്പിച്ചത്. മരുന്ന് രോഗികള്‍ക്ക് ഉപയോഗിക്കാനാകണമെങ്കില്‍ ഇനിയും നിരവധി പരീക്ഷണങ്ങള്‍ ബാക്കിയുണ്ട്. മരുന്ന്് മനുഷ്യരിലും വിജയകരമായാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ രോഗികള്‍ക്് ലഭ്യമാക്കാനാകും.

സ്കോട്ട് ലാൻഡ് മലയാളി സമൂഹത്തിന്റെ ചരിത്ര താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ സ്കോട്ലാൻഡ് കലാമേളയിലെ താരങ്ങളിൽ താരമായി, പ്രഥമ യുസ്മ കലാ തിലകക്കുറിയണിയാൻ ഭാഗ്യം ലഭിച്ചത്  റോസ്മിൻ ജയ്സൺ ആണ്. പങ്കെടുത്ത എല്ലാ മത്സരയിനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് റോസ്മിൻ ഈ നേട്ടം സ്വന്തമാക്കിയത്. സിംഗിൾ ഡാൻസ്, സോളോ സോംഗ്, ഉപകരണസംഗീതം എന്നിവയിൽ റോസ്മിൻ ജയ്സൺ ഒന്നാം സ്ഥാനം നേടി.

പാലാ പൂവരണി സ്വദേശി പന്തപ്ലാക്കൽ ജെയ്സൺ – ഷൈനി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് റോസ്മിൻ. ഗ്ലാസ് ഗോയ്ക്ക് അടുത്ത് ബെൽസ് ഹിൽ എന്ന സ്ഥലത്താണ് താമസം. കാർഡിനൽ ന്യൂമാൻ സ്കൂളിൽ S3 വിദ്യാർത്ഥിയാണ് റോസ്മിൻ. പഠന – പാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന,  ആദ്യകലാ തിലകമായി തിരഞ്ഞെടുക്കപ്പെട്ട കുമാരി റോസ്മിൻ ജെയ്സനെ യുസ്മ അഭിനന്ദിച്ചു. യുസ്മാ കലാമേളയിൽ പങ്കെടുത്ത എല്ലാ കലാപ്രതിഭകളെയും ഭാരവാഹികൾ അനുമോദിച്ചു.

ജില്ലയില്‍ നാല് പേര്‍ക്ക് ഇന്ന് സൂര്യാഘാതമേറ്റു. തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യുഡിഎഫ് പ്രവര്‍ത്തകനും ശുചീകരണ തൊഴിലാളിയുമെല്ലാം സൂര്യാഘാതമേറ്റവരില്‍ ഉള്‍പ്പെടുന്നു.

കോട്ടയം നഗരത്തിലെ ശുചീകരണ തൊഴിലാളിയായ ശേഖരനും ഉദയനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യു.ഡി.എഫ് പ്രവർത്തകൻ അരുണിനുമാണ് സൂര്യാഘാതത്താൽ പൊള്ളലേറ്റു. ഏറ്റുമാനൂരിൽ രണ്ട് പേർക്കാണ് സൂര്യഘാതത്തിൽ പൊള്ളലേറ്റത്.
പട്ടിത്താനം സ്വദേശി തങ്കച്ചൻ, കുറുമുള്ളൂർ സ്വദേശി സജി എന്നിവർക്കാണ് പൊള്ളലേറ്റത്.

അതിനിടെ പത്തനംതിട്ട കോഴഞ്ചേരിയിൽ കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് ഹോട്ടൽ തൊഴിലാളി മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്ന് തെളിഞ്ഞു. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മാരമണിന് സമീപം ഒരു ഹോട്ടലിലെ ജീവനക്കാരനായ ഷാജഹാനാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി.

ഇതോടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ പൊള്ളലേറ്റവരുടെ എണ്ണം 36 ആയെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ജില്ലയിലെ എല്ലാ താലൂക്കുകളിലും സൂര്യാഘാതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 11 മുതൽ 3വരെയുള്ള സമയത്ത് വെയിൽ കൊള്ളുന്ന ജോലി ഒഴിവാക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ജില്ലയിൽ 39 ഡിഗ്രിവരെ പകൽ ചൂട് അനുഭവപ്പെടുന്നുണ്ട്. നദികളിലെ ജലനിരപ്പ് വലിയ തോതിൽ കുറഞ്ഞു.വേനൽ മഴ പരക്കെ ലഭിച്ചെങ്കിലും ചൂടിന് ശമനം ഉണ്ടായിട്ടില്ല.

വീടിന്‍റെ ടെറസിൽ ഉണക്കാൻ വച്ച നാളികേരം ശക്തമായ ചൂടിൽ കത്തിക്കരിഞ്ഞു. കരുമത്ര ആമലത്ത് കൃഷ്ണകുമാർ കഴിഞ്ഞ ദിവസം രാവിലെ ഉണക്കാന്‍ വച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്.

സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് ഇപ്പോഴും തുടരുന്നു. വയനാട്, ഇടുക്കി ഒഴികെയുളള 12 ജില്ലകളിലും മൂന്ന് ദിവസത്തേക്ക് കൂടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നിറിയിപ്പ്.

ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദധര്‍ അറിയിച്ചു. മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. എല്‍നീനോ പ്രതിഭാസത്തിന്‍റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശങ്ങള്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൂര്യഘാതം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഒരിക്കല്‍ കൂടി ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കുന്നത്.

സൂര്യാഘാതവും ആരോഗ്യ പ്രശ്‌നങ്ങളും

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്‍റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേതുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

സൂര്യാഘാതം/താപശരീരശോഷണം ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാന്‍, എ സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം. ഫലങ്ങളും സലാഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം. മുതിര്‍ന്ന പൗരന്മാര്‍ (65 വയസിനു മുകളില്‍), കുഞ്ഞുങ്ങള്‍ (4 വയസ്സിനു താഴെയുള്ളവര്‍), ഗുരുതരമായ രോഗം ഉളളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ മൂന്ന് മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വെയിലത്ത് സഞ്ചരിക്കുമ്പോള്‍ കുടയോ മറ്റോ ചൂടുക. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

സൂര്യതാപം കൊണ്ടുള്ള മറ്റ് ചില പ്രശ്‌നങ്ങള്‍

കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.

ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുളള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

അപകട സാധ്യത കൂടിയവര്‍

പ്രായമായവര്‍, ശിശുക്കള്‍, കുട്ടികള്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം ഉള്ളവര്‍ എന്നിവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതമേറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം. വെയിലത്ത് പണി എടുക്കുന്നവര്‍, വെളളം കുറച്ച് കുടിക്കുന്നവര്‍, പോഷകാഹാര കുറവ് ഉളളവര്‍, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താത്ക്കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്നവര്‍, കൂടുതല്‍ സമയവും പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകട സാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു. സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.
സൂര്യാഘാതം മൂലം കുഴഞ്ഞുവീണാല്‍ അവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കേണ്ടതാണ്.

നടി നയന്‍താരയെ ആക്ഷേപിച്ച രാധാ രവിയ്‌ക്കെതിരെ നിരവധി താരങ്ങള്‍ രംഗത്ത്. ഇക്കാലത്തും പ്രസക്തനാണെന്നു തെളിയിക്കാനുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നുവെന്ന് നടി സമന്ത.

നിങ്ങളുടെ ആത്മാവിനും മനസ്സാക്ഷിയില്‍ കുറച്ചെങ്കിലും നല്ലതായി അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനും ശാന്തി നേരുന്നു. നയന്‍താരയുടെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് അയച്ചു തരാം. പോപ്‌കോണും കൊറിച്ച് അത് കണ്ടിരുന്നോളൂ, സാമന്ത ട്വിറ്ററിലൂടെ പരിഹസിച്ചു.

സമന്തയ്‌ക്കെതിരെയും കമന്റുകള്‍ വന്നുതുടങ്ങി. സ്വന്തം സഹപ്രവര്‍ത്തകയുടെ കാര്യത്തില്‍ ഇത്ര വേവലാതിപ്പെടുന്ന നിങ്ങള്‍ പൊള്ളാച്ചി വിഷയത്തില്‍ എന്തു കൊണ്ട് പ്രതികരിച്ചില്ലെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.

നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന കൊലയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വച്ചാണ് രാധാരവി മോശമായി സംസാരിച്ചത്. നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്. ‘അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്‍ക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല തമിഴ്‌നാട്ടുകാര്‍ എല്ലാം പെട്ടെന്ന് മറക്കും.

തമിഴ്‌സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു. അതേ സമയം തെലുങ്കില്‍ സീതയായും. എന്റെ ചെറുപ്പകാലത്ത് കെ.ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാമെന്നാണ് രാധാ രവി പറഞ്ഞത്.

ലണ്ടനിലെ പ്രശസ്തമായ ഗ്രേറ്റ് സ്കോട്‌ലൻഡ് യാർഡ് ഇനി ആഡംബര പഞ്ചനക്ഷത്ര ഹോട്ടൽ. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥനും മലയാളിയുമായ എം.എ.യൂസഫലി 2016 ൽ 110 മില്യൺ പൗണ്ടിനാണ് ചരിത്ര പ്രാധാന്യമുളള കെട്ടിടം വാങ്ങിയത്. കോടികൾ ചെലവഴിച്ചാണ് കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്. ഈ വർഷം അവസാനം ഹോട്ടൽ തുറക്കുമെന്നാണ് വിവരം.

ലണ്ടനിലെ കെട്ടിട നിർമ്മാതാക്കളായ ഗല്ലിയാർഡ് ഹോംസാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മൂന്നര വർഷം കൊണ്ടാണ് കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്. 75 മില്യൻ യൂറോയാണ് (584,88,16,050 രൂപ) ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവായത്.

153 മുറികളാണ് ഹോട്ടലിൽ ഉളളത്. ഒരു ദിവസത്തെ വാടക 10,000 യൂറോ (7,79,842 രൂപ) ആണെന്നും റിപ്പോർട്ടുണ്ട്. ഹോട്ടലിന് അകത്ത് വിസ്കി ബാർ, കോക്ടെയിൽ ബാർ, ടീ പാർലർ, ബോൾ റൂം, ലൈബ്രറി, ജിംനാഷ്യം, 120 സീറ്റുകളുളള കോൺഫറൻസ് റൂം, മീറ്റിങ് റൂം എന്നിവയും ഉണ്ട്. ഷെഫ് റോബിൻ ഗില്ലിന്റെ റസ്റ്ററന്റ് ആണ് മറ്റൊരു ആകർഷണം. അതേസമയം, റസ്റ്ററന്റിലെ വിഭവങ്ങൾ സംബന്ധിച്ച യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.

60 വർഷത്തോളം ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്റെ ആസ്ഥാന മന്ദിരമായിരുന്നു ഗ്രേറ്റ് സ്കോട്‌ലൻഡ് യാർഡ്. ബ്രിട്ടീഷ് ആർമി റിക്രൂട്മെന്റ് ഓഫീസും ഈ കെട്ടിടത്തിലായിരുന്നു. 2004 വരെ പ്രതിരോധ മന്ത്രാലയത്തിന്റെ ലൈബ്രറിയും ഇവിടെ പ്രവർത്തിച്ചിരുന്നു.

കൊല്ലം ബീച്ചില്‍ തിരമാലയില്‍പ്പെട്ട് കടലില്‍ കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിള വീട്ടില്‍ സുനില്‍ (23), ശാന്തിനി (19) എന്നിവരുടെ മൃതദേഹങ്ങളാണ് കൊല്ലം പോര്‍ട്ടിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.

യുവതി കാല്‍ നനക്കാനിറങ്ങുന്നതിനിടെ അടിതെറ്റി തിരയിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സുനിലും തിരയിലകപ്പെട്ടു. ഇരുവരേയും രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും നീണ്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ തീരത്ത് മൃതദേഹം അടിയുകയായിരുന്നു. അഞ്ച് മാസം മുമ്പായിരുന്നു ഇവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വൈകിട്ട് ബീച്ചിലെത്തുകയായിരുന്നു ഇരുവരും.

മങ്കാദിങ് റണ്‍ഔട്ട് വിവാദത്തിലായിരിക്കുകയാണ് ഐപിഎല്‍. പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിനെതിരെ ആരാധകരും മുന്‍ ക്രിക്കറ്റ് താരങ്ങളും വിമര്‍ശനം ഉന്നയിക്കുമ്പോള്‍ മങ്കാദിങ് ക്രിക്കറ്റ് നിയമത്തിലുള്ളതാണെന്നും താന്‍ മനപൂര്‍വം ബട്ട്‌ലറെ പുറത്താക്കണമെന്നു കരുതിയിരുന്നില്ലെന്നാണ് അശ്വിന്‍ പ്രതികരിച്ചത്. ഇപ്പോഴിത മറ്റൊരു വിവാദം ഉണ്ടായിരിക്കുന്നു. പഞ്ചാബ് – രാജസ്ഥാന്‍ മത്സരത്തിന് ശേഷം അശ്വിന് ഹസ്ത ദാനം നല്‍കാന്‍ ബട്‌ലര്‍ തയാറായില്ലെന്ന റിപോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

മത്സരശേഷം ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം ഹസ്ത ദാനം ചെയ്തപ്പോള്‍ അശ്വിന്‍ അരികെ എത്തിയെങ്കിലും ബട്‌ലര്‍ കൈ കൊടുത്തില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ കൂടിയായ രവിചന്ദ്ര അശ്വിന്‍, മങ്കാദിങിലൂടെ വീഴ്ത്തിയ വിക്കറ്റാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. രാജസ്ഥാന്റെ ഓപ്പണര്‍ ജോസ് ബട്ട്ലറാണ് അശ്വിന്റെ മങ്കാദിങ് വിക്കറ്റിലൂടെ പുറത്തായത്.

പുറത്താതയിന്റെ അമര്‍ഷം മൈതാനത്ത് വെച്ച് തന്നെ ബട്‌ലര്‍ കാണിച്ചിരുന്നു. എന്നാല്‍ ബട്ട്ലറുടെ ദേഷ്യം അവിടം കൊണ്ട് തീര്‍ന്നില്ല. മത്സര ശേഷം എല്ലാവരും പരസ്പരം കൈകൊടുത്തപ്പോള്‍ ബട്ട്ലര്‍, അശ്വിനെ ഒഴിവാക്കിയോ എന്നാണ് ചര്‍ച്ച. മത്സര ശേഷമുള്ള വീഡിയോ ആണ് ഇങ്ങനെയൊരു ചര്‍ച്ചക്ക് കാരണം. ബട്ട്‌ലര്‍, കൈകൊടുത്തോ എന്ന് വ്യക്തമല്ലെങ്കിലും ബട്ട്ലര്‍ക്ക് പിന്നിലുള്ള രാജസ്ഥാന്‍ ടീം പരിശീലകന് കൈകൊടുത്ത ശേഷം അശ്വിന്‍ തിരിഞ്ഞുനോക്കുന്നുണ്ട്.

 

Copyright © . All rights reserved