കേരള കോൺഗ്രസ് (എം) ചെയർമാൻ സ്ഥാനത്തേക്കായുള്ള തർക്കം മുറുകുന്നതിനിടെ പി.ജെ ജോസഫിന് പാർട്ടിയിൽ പിന്തുണയേറുന്നു. ജോസഫ് വിഭാഗം യോഗത്തില്‍ കൂടുതല്‍ മാണിപക്ഷനേതാക്കള്‍ പങ്കെടുത്തു.
ജോയി ഏബ്രഹാം, തോമസ് ഉണ്ണിയാടന്‍, വിക്ടര്‍ ടി. തോമസ് , കൊല്ലം ജില്ലാ പ്രസിഡന്റ് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരാണ് യോഗത്തിനെത്തിയത്.
സി.എഫ് തോമസിനെ ചെയര്‍മാനാക്കിയുള്ള പി.ജെ ജോസഫിന്റ ഒത്തുതീര്‍പ്പ് നിര്‍ദേശം ജോസ് കെ മാണി വിഭാഗം നേരത്തെ തള്ളിയിരുന്നു. പുറത്ത് പറഞ്ഞിട്ടല്ല, പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടാണ് സമവായമുണ്ടാക്കേണ്ടെതെന്ന് ജോസ് കെ മാണി പറഞ്ഞു. എന്നാല്‍ നിര്‍ദേശം മുന്‍പേയുള്ളതാണെന്നും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തിന് ശേഷം പി.ജെ ജോസഫ് പറഞ്ഞു.
സി.എഫ് തോമസ് ചെയര്‍മാന്‍,ജോസ് കെ മാണി ഡെപ്യൂട്ടി ചെയര്‍മാന്‍,പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും വര്‍ക്കിങ് ചെയര്‍മാനും പി.ജെ ജോസഫ്. ഇതായിരുന്നു ജോസഫിന്റ ഒത്ത് തീര്‍പ്പ് നിര്‍ദേശം. എന്നാല്‍ സംസ്ഥാന കമ്മിറ്റി വിളിക്കാതെ ഒരുതീര്‍പ്പ് നിര്‍ദേശവും അംഗീകരിക്കില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയാണ് സമവായമുണ്ടാക്കേണ്ടതെന്നും അല്ലാതെ മാധ്യമങ്ങളോടല്ല സമവായ നിര്‍ദേശം പറയേണ്ടതെന്നും റോഷി അഗസ്റ്റിനും എന്‍ ജയരാജും പറഞ്ഞു.
നിര്‍ദേശം എതിര്‍വിഭാഗം പൂര്‍ണമായും തള്ളിയതോടയാണ് ജോസഫ് വിഭാഗം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ അടിയന്തരയോഗം ചേര്‍ന്നത്. സി.എഫ് തോമസിനെ ചെയര്‍മാനാക്കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനം. ജോസ് കെ മാണിവിഭാഗത്തിന് കുറെ കാര്യങ്ങള്‍ കൂടി ബാക്കി കൂടി ഉടന്‍ ബോധ്യപ്പെടുമെന്നുമായിരുന്നു യോഗശേഷം പി.ജെ ജോസഫിന്റ പ്രതികരണം . പാര്‍ട്ടിയിലെ ഉയര്‍ന്ന കമ്മിറ്റികളായിരിക്കും ആദ്യം വിളിക്കുകയെന്നും സംസ്ഥാനകമ്മിറ്റി ഉടനില്ലെന്നും ജോസഫ് വ്യക്തമാക്കി.
കൊച്ചിയിൽ നിന്ന് കാണാതായ സർക്കിൾ ഇൻസ്പെക്ടർ വിഎസ് നവാസിനെ തമിഴ്‌നാട്ടിൽ കണ്ടെത്തി. കോയമ്പത്തൂരിന് അടുത്ത് കരൂരിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് കണ്ടെത്തിയത്. തിരിച്ച് എത്തിക്കാനായി പാലക്കാട്ട് നിന്നുള്ള പോലീസ് സംഘം കരൂരിലേക്ക് പുറപ്പെട്ടു. ഉച്ചയോടെ കൊച്ചിയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
കാണാതായി ഏതാണ്ട് 48 മണിക്കൂർ എത്തുമ്പോഴാണ് ആശ്വാസത്തിന്റെ ആ വാർത്ത എത്തുന്നത്. നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കരൂരിൽ വച്ചാണ് നവാസിനെ കണ്ടെത്തുന്നത്. തമിഴ്നാട് റയിൽവേ പൊലീസിലെ മലയാളിയായ ഒരുദ്യോഗസ്ഥൻ സംശയം തോന്നി പുലർച്ചെ മൂന്നോടെ കേരള പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഇവിടെ നിന്ന് ഫോട്ടോകൾ അയച്ചുകൊടുത്ത് ഉറപ്പാക്കിയ ശേഷം അഞ്ചു മണിയോടെ കരൂർ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. പാലക്കാട്ട് നിന്ന് പോലീസ് സംഘം അവിടേക്ക് തിരിച്ചു. കൊച്ചിയിൽ നിന്നുള്ള അന്വേഷണസംഘം പാലക്കാട്ടേക്കും പുറപ്പെട്ടിട്ടുണ്ട്. രാവിലെ പത്തിന് മുൻപ് പാലക്കാട്ട് എത്തിച്ച് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേലുദ്യോഗസ്ഥനുമായി വയർലെസിലൂടെ ഉണ്ടായ തർക്കത്തിന് പിന്നാലെ വ്യാഴം പുലർച്ചെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട നവാസ് കായംകുളം വഴി കൊല്ലത്ത് എത്തിയതായി ഇന്നലെ ഉച്ചയോടെ വിവരം ലഭിച്ചിരുന്നു. അവിടെ നിന്ന് മധുരയിൽ എത്തിയാണ് നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ കയറിയത്. എവിടേക്കായിരുന്നു യാത്രയെന്നോ എന്തായിരുന്നു ഉദ്ദേശ്യമെന്നോ ഉള്ള വിവരങ്ങൾ വെളിവായിട്ടില്ല. അന്വേഷണസംഘം നേരിട്ടെത്തി ചോദിച്ചറിഞ്ഞാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാകൂ.
മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു, യുവതി മനം നൊന്ത് ആത്മഹത്യ ചെയ്തു. യുവതിയുടെ മരണത്തിന് പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി. ചെന്നൈ കുറവൻകുപ്പം സ്വദേശി രാധിക (22), പ്രതിശ്രുത വരൻ വിഘ്നേഷ് (22) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു.
കുറച്ചുനാൾ മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ പ്രേംകുമാർ ശ്രമിച്ചിരുന്നു. ഇതിനെതിരെ വിഘ്നേഷ് പരാതി നൽകി. ഈ ശത്രുത മനസിൽ കൊണ്ടുനടന്ന പ്രേംകുമാർ രാധികയുടെ ചിത്രം മോർഫ് ചെയ്ത് പ്രതികാരം വീട്ടുകയായിരുന്നു.
ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പ്രചരിച്ചതിൽ മനംനൊന്താണ് രാധിക ആത്മഹത്യ ചെയ്തത്. സംഭവത്തെത്തുടർന്ന് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധിച്ചു. മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചു. പ്രതി മുന്നാക്ക സമുദായവും മരണപ്പെട്ടവർ പിന്നാക്ക വിഭാഗവുമായത് ജാതിസപ്ർധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. അതിനാൽ പ്രദേശത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തി
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നവംബർ മുതൽ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സർവീസ് നടക്കില്ല. നവീകരണത്തിനു വേണ്ടി റൺവേ അടച്ചിടുന്നതിനാലാണിത്.
നിലവിൽ 31 ആഭ്യന്തര സർവീസുകളും 7 രാജ്യാന്തര സർവീസുകളുമാണ് ഈ സമയത്ത് കൊച്ചിയിൽനിന്നു പുറപ്പെടുന്നത്. ഏതാണ്ട് ഇത്രയും സർവീസുകൾ ഇവിടേക്കു വരുന്നുമുണ്ട്. വൈകിട്ട് ആറിനു ശേഷം രാവിലെ 10 വരെ റൺവേ സാധാരണ പോലെ പ്രവർത്തിക്കും. വിമാനക്കമ്പനികളോട് ഈ സമയത്തിനനുസരിച്ച് സർവീസ് ക്രമീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോഴത്തെ നിശ്ചയപ്രകാരം നവംബർ 6 മുതൽ മാർച്ച് 28 വരെ റൺവേ അടച്ചിടും. മൂന്നു പാളികളായി റൺവേ പുനർനിർമിക്കുന്ന (റീകാർപ്പെറ്റിങ്) ജോലികളാണു നടത്തുന്നത്. പകൽ നിർമാണപ്രവർത്തനങ്ങൾ നടത്തി റൺവേ വൈകിട്ടോടെ വ്യോമഗതാഗതത്തിന് സജ്ജമാക്കേണ്ടതുണ്ട്.
ഓരോ പത്തു വർഷത്തിലും റൺവേ റീകാർപ്പറ്റിങ് നടത്തണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ നിർദ്ദേശം. 1999ൽ പ്രവർത്തനമാരംഭിച്ച വിമാനത്താവളത്തിന്റെ റൺവേയുടെ ആദ്യ റീകാർപ്പെറ്റിങ് ജോലികൾ 2009ൽ നടന്നു. രണ്ടാമത്തേതും കൂടുതൽ മികവേറിയതുമായ ജോലികളാണ് ഇക്കുറി നടത്തുക.
സ്റ്റേഷന്‍ ജീവനക്കാരും ട്രെയിന്‍ ഓപ്പറേറ്റര്‍മാരും ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷും ഹിന്ദിയും മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന നിർദേശവുമായി ദക്ഷിണ റെയിൽവേയുടെ നോട്ടീസ്. ഔദ്യോഗികമായ ആശയവിനിമയത്തിന് പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കരുത് എന്നും നോട്ടീസ് വ്യക്തമാക്കുന്നു.
കണ്‍ട്രോള്‍ റൂമുകളിലും, സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങളിലും ആശയക്കുഴപ്പം വരാതിരിക്കാനുള്ള ഉപായം എന്ന നിലയില്‍ മാത്രമാണ് രണ്ട് ഭാഷകള്‍ മാത്രം ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ദക്ഷിണ റെയില്‍വേയുടെ വാദം. സിഗ്‍നലുകള്‍ തെറ്റാതിരിക്കാനുള്ള വഴിയാണിതെന്നും ദക്ഷിണ റെയിൽവേ ജി.എം.ഗജാനന്‍ മല്യ മാധ്യമങ്ങളോട് പറഞ്ഞു.
ജൂണ്‍ 12ന് അയച്ച കത്തില്‍ ചീഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് മാനേജര്‍ ആര്‍.ശിവയാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. സെക്ഷന്‍ കണ്‍ട്രോളര്‍മാര്‍, സ്റ്റേഷന്‍ ജീവനക്കാര്‍, ട്രാഫിക് ഇൻസ്പെക്ടര്‍മാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എന്നിവരെയാണ് കത്തില്‍ അഭിസംബോധന ചെയ്യുന്നത്.
ഉദ്യോഗസ്ഥര്‍ തമ്മിലുളള ആശയവിനിമയത്തിന് പുതിയ നിര്‍ദേശം സഹായകമാകുമെന്നാണ് ശിവ പറയുന്നത്. ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതിന്‍റെ പേരില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിന് ഇടയ്‍ക്കാണ് ഭാഷയുടെ പേരില്‍ റെയിൽവേയിലും വിവാദം.
ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധമാക്കുന്ന പാഠ്യപദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരട് നയം തയ്യാറാക്കിയിരുന്നു. തമിഴ്‍നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ട് പോയിരുന്നു.
പുരാതന ജീവികളുടെ ശേഷിപ്പുകള്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചുവെക്കുന്ന പ്രദേശമാണ് സൈബീരിയ. റഷ്യയുടെ വടക്കുകിഴക്ക് ഭാഗത്ത് നിന്ന് നിരവധി ജീവികളുടെ ശരീരാവശിഷ്ടങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് വംശനാശം സംഭവിച്ചെന്നു കരുതുന്ന കൂറ്റന്‍ ചെന്നായയുടെ തല.
40,000ത്തോളം വര്‍ഷം പഴക്കമുണ്ടെന്നാണ് നിഗമനം. ഇത്രയും വര്‍ഷം പിന്നിട്ടിട്ടും അഴുകാത്ത തല ഗവേഷണരംഗത്ത് അത്ഭുത കാഴചയാകുന്നു. രോമങ്ങള്‍ പോലും കൊഴിഞ്ഞു പോകാതെ അടുത്ത ദിവസങ്ങളില്‍ ചത്തു പോയ ഒരു ജീവിയുടെ ശരീരത്തിന്റെ അവസ്ഥയിലാണ് ഈ തല കണ്ടെത്തിയത്. സാധാരണ വേനല്‍ക്കാലത്ത് മഞ്ഞുരുക്കം ഉണ്ടാകുമ്പോഴാണ് സൈബീരിയയില്‍ ഇത്തരം ജീവികളുടെ ശരീരത്തിനു വേണ്ടി പര്യവേഷണം നടത്താറുള്ളത്.
മഞ്ഞുരുകി പല പാളികളും അടര്‍ന്നു പോരുമ്പോഴാണ് അവയ്ക്കിടയിലുള്ള പുരാതന ജീവികളുടെ ശരീരം പുറത്തു കാണുക. ഇതേ സമയത്തു തന്നെയാണ് ഭീമന്‍ ചെന്നായുടെ തലയും ലഭ്യമായത്. പ്രദേശവാസികളിലൊരാളാണ് ഈ തല കണ്ടെത്തിയതും പിന്നീട് ഗവേഷകര്‍ക്ക് കൈമാറിയതും. ശരീരത്തില്‍ നിന്ന് വെട്ടി മാറ്റപ്പെട്ട പോലെയാണ് ഈ തല കണ്ടെത്തിയത്. ഒരു കരടിയുടെ തലയുടെ വലുപ്പം ഈ ചെന്നായുടെ തലയ്ക്കുണ്ട്.
സൈബീരിയയിലെ യകൂതിയ മേഖഖലയിലെ നദിക്കരയില്‍ നിന്നാണ് ഈ തല ലഭിച്ചത്. മഞ്ഞുരുകിയ സമയത്ത് വെള്ളത്തിലൂടെ ഒഴുകി നദിയില്‍ പതിച്ചതാകാം ഇതെന്നാണ് കരുതുന്നത്. ആദ്യം കരടിയുടെ തലയെന്നാണു കരുതിയതെങ്കിലും വൈകാതെ ഇത് ഭീമന്‍ ചെന്നായുടെ തലയാണെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞു.
മച്ചാനെ ആ മെനകെട്ടവന്റെ പരിപാടിക്കൊന്നും പോയേക്കല്ലേ… ആസിഫ് അലിയോട് ആരാധകര്‍ പറയുന്നു. പൂഞ്ഞാര്‍മണ്ഡലത്തിലുള്ള മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള എംഎല്‍എ എക്‌സലേഷ്യ അനുമോദന ചടങ്ങില്‍ ആസിഫ് അലിയോട് പങ്കെടുക്കരുതെന്നാണ് ആരാധകരുടെ അഭ്യര്‍ത്ഥന.
മണ്ഡലത്തിലെ എംഎല്‍എ പിസി ജോര്‍ജാണ് ചടങ്ങിന്റെ മുഖ്യ സംഘാടകന്‍. പിസിയോടുള്ള വെറുപ്പാണ് പുറത്തുവരുന്നത്. മുസ്ലിം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലിങ്ങള്‍ എന്ന് പറയുന്ന പിസി ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.
ഫോണ്‍ സംഭാഷണം വൈറലായപ്പോള്‍ പിസി ജോര്‍ജ്ജ് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍, പിസിയോടുള്ള കലിപ്പ് മാറിയില്ല. പ്രിയപ്പെട്ട ആസിഫ്, ഒരു നാടിനെയാകെ തീവ്രവാദി എന്നു വിളിച്ച ആളാണ് പിസി, ദയവായി അയാളുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.. എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, ഒരു നാടിനെ മുഴുവന്‍ തീവ്രവാദി എന്ന് വിളിച്ച പൂഞ്ഞാര്‍ കോളാമ്പിയുടെ പരുപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുക.. എന്നാണു മറ്റൊരാള്‍ എഴുതിയിരിക്കുന്നത്. ‘ആസിഫ്, താങ്കള്‍ ആ ‘വിഷത്തിന്റെ’ പരിപാടിയില്‍ പങ്കെടുക്കരുത്’ എന്നും പറയുന്നുണ്ട്.
സൗത്ത് കാരലൈനയിൽ ഒരു വയസ്സ് മുതൽ 8 വയസ്സ് വരെ പ്രായമുള്ള അഞ്ചു കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ടിം ജോൺസിന് (37) ലക്സിംഗ്ടൺ കൗണ്ടി ജൂറി ഐക്യകണ്ഠേനെ വധശിക്ഷ വിധിച്ചു. 2014 ഓഗസ്റ്റിലായിരുന്നു സംഭവം. 2019 ജൂൺ 13 വ്യാഴാഴ്ചയായിരുന്നു ജൂറി ശിക്ഷ വിധിച്ചത്. ആറു വയസ്സുള്ള നാഥാൻ അമ്മയെ കൂടുതൽ സ്നേഹിച്ചിരുന്നതിനാൽ ആദ്യം ഈ കുട്ടിയെയാണ് ടിം കൊലപ്പെടുത്തിയത്. മീറ (8), ഇല്ലിയാസ് (7), ഗബ്രിയേൽ (2), അബിഗെയ്ൽ (1) എന്നിവരെ പിന്നീട് ക്രൂരമായി കൊലപ്പെടുത്തി.
അഞ്ചു കുട്ടികളുടേയും മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി എസ്‌യുവിയുടെ പുറകിലിട്ടു ഒൻപത് ദിവസമാണ് ചുറ്റിക്കറങ്ങിയത്. പിന്നീട് ഹിൽ ടോപ്പിൽ ഉപേക്ഷിക്കുകയും ചെയ്തു. 2014 സെപ്റ്റംബർ 6 ന് ടിം ജോൺസ് പോലീസ് പിടിയിലായി. തുടർന്ന് പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അലബാമയിൽ നിന്നും കുട്ടികളുടെ ജഡം കണ്ടെത്തി. കൊലപാതകത്തിനു മുമ്പ് ഇയാൾ കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നു ബേബി സിറ്റർമാർ മൊഴി നൽകിയിരുന്നു.
ടിം ജോൺസും ഭാര്യ ആംമ്പർ കൈസറും വിവാഹമോചനം നേടിയിട്ടും മക്കളെ നോക്കാൻ സാമ്പത്തിക സ്ഥിതി അനുവദിക്കാതിരുന്നതിനാൽ ടിമിനെയാണ് കുട്ടികളെ ഏൽപിച്ചിരുന്നത്. കംപ്യൂട്ടർ എൻജിനീയറായിരുന്ന ടിം മയക്കു മരുന്നിനടിമയായിരുന്നു. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് മാതാവിന് കുട്ടികളെ കാണാൻ അവസരം ലഭിച്ചിരുന്നത്. 80,000 ഡോളർ ശമ്പളം വാങ്ങിയിരുന്ന ഇന്റൽ കംപ്യൂട്ടർ എൻജിനീയറായിരുന്നു ടിം. വിവാഹ മോചനത്തിനുശേഷം കുട്ടികളെ മാതാവിനു വിട്ടു കൊടുക്കയില്ല എന്ന വാശിയാണ് ഇയാളെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത്.
‘എന്റെ കുഞ്ഞുങ്ങളോട് അയാൾ കരുണ കാണിച്ചില്ല. പക്ഷേ അവർ അഞ്ചുപേരും അയാളെ സ്നേഹിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഞാനിപ്പോൾ സംസാരിക്കുന്നത്..’- അഞ്ച് മക്കളെയും കൊലപ്പെടുത്തിയ മുൻ ഭർത്താവിന് വധശിക്ഷ നൽകരുതെന്ന് ഭാര്യ ആവശ്യപ്പെടുന്നത് കേട്ടപ്പോൾ സൗത്ത് കരോലിനയിലെ കോടതിമുറിയില്‍ ഉണ്ടായിരുന്നവർ അമ്പരന്നു.
വിവാഹമോചനത്തിന് ശേഷം മക്കളെ കാണാൻ പലപ്പോഴും ജോൺസ് അനുവദിച്ചിരുന്നില്ലെന്ന് കൈസർ പറയുന്നു. മക്കളെ അയാൾക്കൊപ്പം ജീവിക്കാൻ വിട്ടതിൽ ഇപ്പോൾ ഖേദിക്കുന്നു. അവരെ കാണാൻ പോകാതിരുന്നത് കൊണ്ട് എനിക്ക് അവരോട് സ്നേഹമില്ലെന്ന് അവർ കരുതിക്കാണും. എനിക്കവരെ വേണ്ടെന്ന ചിന്തയോടെയാണ് എന്റെ കുഞ്ഞുങ്ങൾ മരിച്ചതെങ്കിൽ, അതെനിക്ക് മരണതുല്യമാണ്”- കോടതിമുറിയിൽ കൈസർ പൊട്ടിക്കരഞ്ഞു.
‘ജോൺസ് നല്ല അച്ഛനായിരുന്നു എന്നാണ് ഞാൻ കരുതിയത്. കംപ്യൂട്ടർ എഞ്ചിനിയർ ആയിരുന്നു ജോൺസ്, നല്ല ശമ്പളം. എന്നെ അയാൾ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ച് എന്നെ തല്ലുമായിരുന്നു, മുഖത്ത് തുപ്പിയിട്ടുണ്ട്. എന്നെ വെട്ടിമുറിച്ച് കഷണങ്ങളാക്കി പന്നികൾക്ക് നൽകുമെന്ന് പലപ്പോഴായി ഭീഷണിപ്പെടുത്തുമായിരുന്നു’ – കൈസർ പറഞ്ഞു.
നരകതുല്യമായ ബാല്യകാലവും മാതാപിതാക്കളുടെ മാനസിക വൈകല്യവും ജോണിന്റെയും സമനില തെറ്റിച്ചതായി സാമൂഹ്യപ്രവർത്തകൻ കോടതിയെ അറിയിച്ചു. ജോണിന്റെ മുത്തശ്ശിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. പന്ത്രണ്ടാം വയസ്സില്‍ അവർ ജോണിന്റെ അച്ഛന് ജന്മം നൽകി. ജോണിന്റെ അമ്മക്ക് ഷിസോഫ്രീനിയ എന്ന മാനസിക രോഗമായിരുന്നു. ജോണിന് മൂന്ന് വയസ്സുള്ളപ്പോൾ അവർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വർഷങ്ങളോളം അവരുടെ ജീവിതം അവിടെയായിരുന്നു.
സ്വന്തം അച്ഛൻ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നും ആചാരങ്ങളുടെ പേരിൽ ശുചിമുറിയിൽ ചത്ത കോഴിക്കൊപ്പം പൂട്ടിയിട്ടിരുന്നുവെന്നും ജോണിന്റെ അമ്മയുടെ ആശുപത്രിയിൽ നിന്ന് ലഭിച്ച രേഖകളിൽ പറയുന്നു. മൂന്ന് തലമുറകളിലായി നടന്നുവന്ന പീഡനം, സ്വന്തം കുടുംബാഗങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമം, മർദനം, മയക്കുമരുന്ന്, വേശ്യാവൃത്തി, മക്കളോടുള്ള ക്രൂരത എന്നിവ ജോണിന്റെ മാനസികനിലയെയും ബാധിച്ചു.
വിവാഹമോചനത്തിന് ശേഷമാണ് ജോൺ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാൻ തുടങ്ങിയത് എന്നാണ് ജോണിന്റെ അഭിഭാഷകരുടെ വാദം. ഇരുവരും പിരിഞ്ഞതിന് ശേഷം ആറുവയസ്സുള്ള മകൻ മുൻ ഭാര്യയുമായി ഗൂഢാലോചന നടത്തി തന്നെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി സംശയിച്ചിരുന്നുവെന്ന് ജോൺസ് കോടതിയിൽ അറിയിച്ചു. ആ മകനെ കൊലപ്പെടുത്തിയ ശേഷമാണ് മറ്റ് മക്കളെ കൊല്ലാൻ ജോൺസ് തീരുമാനിച്ചത്.
എട്ടുവയസ്സുകാരി മെറയെയും ഏഴുവയസ്സുള്ള ഏലിയാസിനെയും കഴുത്തുഞെരിച്ചും രണ്ടുവയസ്സുള്ള ഗബ്രിയേലിനെയും ഒരു വയസ്സുള്ള അബിഗെയ്‌ലിനെയും ബെൽറ്റ് കഴുത്തിൽ മുറുക്കിയുമാണ് ജോൺസ് കൊലപ്പെടുത്തിയത്. ഭാര്യ ഇനി മക്കളെ കാണാതിരിക്കാനാണ് ജോൺസ് കൊല നടത്തിയത് എന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്’. ഇതാണ് വി.എസ്.നവാസ് ഭാര്യ ആരിഫയ്ക്ക് അവസാനമായി അയച്ച സന്ദേശം. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറായ ഇൻസ്പെക്ടർ വി.എസ്. നവാസ് ഇന്നലെ മുതലാണ് ഒളിവിൽ പോയത്.
സൗത്ത് പൊലീസ് സ്റ്റേഷനു സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിലാണു ചേർത്തല കുത്തിയതോട് സ്വദേശിയായ നവാസും കുടുംബവും താമസിക്കുന്നത്. ഡ്യൂട്ടിക്കു ശേഷം ഇന്നലെ പുലർച്ചെ നാലിനു ക്വാർട്ടേഴ്സിൽ എത്തിയ നവാസ്, അഞ്ചരയോടെ വീടുവിട്ടതായാണു കരുതുന്നത്. ഇതിനു ശേഷം, ‘ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്’ എന്ന വാട്സാപ് സന്ദേശം നവാസിന്റെ സ്വകാര്യ മൊബൈലിൽ നിന്ന് രാവിലെ ആറോടെ ആരിഫയ്ക്കു ലഭിച്ചു. സന്ദേശം വായിച്ച, ആരിഫ തുടർച്ചയായി വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണെന്നു കണ്ടതിനെ തുടർന്നു 10 മണിയോടെ സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തന്റെ ഭർത്താവിനെ ഉയർന്ന ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിരുന്നതായും അദ്ദേഹത്തെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇൻസ്പെക്ടർ നവാസിന്റെ ഭാര്യ ആരിഫ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതേ ആവശ്യമുന്നയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്. നാവസിന്റെ മേലുദ്യോഗസ്ഥൻ എസിപി പി.എസ്. സുരേഷ് കുമാർ വയർലസിലൂടെ അധിക്ഷേപിച്ചെന്നും ഇക്കാര്യം അദ്ദേഹം തന്നോട് പറഞ്ഞതായും ചൂണ്ടിക്കാണിച്ചാണ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുന്നതെന്ന് അവർ മാധ്യമങ്ങളോടു പറഞ്ഞു. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നുവെന്നും ഭാര്യ കൂട്ടിച്ചേർത്തു.
അദ്ദേഹത്തെ കാണാതാകുന്നതിനു തലേ ദിവസം രാത്രി വന്നപ്പോൾ വാഹനത്തിൽ നിന്നു ഫോൺ എടുത്തിരുന്നില്ല. താനാണ് പിന്നീട് ഫോൺ എടുത്തു കൊടുത്തത്. അതു കഴിഞ്ഞ് രാത്രി യൂണിഫോം ധരിച്ച് പോയിട്ട് തിരിച്ചെത്തുന്നത് രാവിലെ നാലു മണിക്കാണ്. വന്നപ്പോൾ വല്ലാതെ വിഷമിച്ചിരിക്കുന്നതാണ് കണ്ടത്. എന്താണെന്നു ചോദിച്ചപ്പോൾ ‘ഒരുപാട് വഴക്കു കേട്ടു, നീ ഇപ്പോൾ ഒന്നും ചോദിക്കരുത്’ എന്നു പറഞ്ഞു. തന്റെ കൂടെ വന്നു കിടക്കുകയും പിന്നെ എഴുന്നേറ്റു പോയി ടിവി വച്ചുകൊണ്ടിരിക്കുന്നതും കണ്ടു. ആ 20 മിനിറ്റിനു ശേഷമാണ് അദ്ദേഹത്തെ കാണാതായത്.
നേരത്തെ നിരവധി പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. അപ്പോഴെല്ലാം പിടിച്ചു നിന്നു. വ്യക്തിപരമായി അധിക്ഷേപിക്കൽ തുടങ്ങി അനാവശ്യമായി കേസെടുക്കാൻ നിർബന്ധിക്കൽ എന്നിങ്ങനെയെല്ലാം അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നത് അറിയാം. എസിയുമായി വയർലസിലൂടെ വിഷയമാണെന്നും പറഞ്ഞിരുന്നു. അപ്പോൾ വിഷമിപ്പിക്കാതിരിക്കാൻ ഉറങ്ങി എഴുന്നേറ്റിട്ട് കാര്യങ്ങൾ ചോദിക്കാമെന്നാണ് വിചാരിച്ചത്. ഭർത്താവിനെ കാണാതായപ്പോൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചിരുന്നു. മറുപടി ഒന്നും ഇല്ലാതിരുന്നപ്പോഴാണ് പരാതി കൊടുത്തത്. സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വന്ന് മൊഴിയെടുത്തു പോയതല്ലാതെ ഇതുവരെ അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
പിന്നീട് സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വന്ന് അദ്ദേഹം കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിന് തെളിവു ലഭിച്ചതായി അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും കാണിച്ചു. അതുമാത്രമാണ് ഏക ആശ്വാസം.. മറ്റൊരു മറുപടിയും ലഭിച്ചില്ല. കേസ് അന്വേഷിക്കുന്ന ഡിസിപിയുമായും സംസാരിച്ചിരുന്നു. അവർ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്, കുട്ടികളെ ആശ്വസിപ്പിക്കൂ എന്നാണ് പറഞ്ഞത്. മക്കൾ അച്ഛൻ മിഠായിയുമായി വരുന്നത് കാത്തിരിക്കുന്ന കുഞ്ഞു കുട്ടികളല്ല. അവരോട് എനിക്ക് സമാധാനം പറയണം.
പൊലീസിന്റെ സഹായമില്ലാതെ വേറെ ഒരു വഴിയും മുന്നിലില്ല. അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടില്ല. അക്കാര്യത്തിൽ തീരുമാനം എടുക്കാൻ സമയം വേണം. ആദ്യം ഭർത്താവിനെ കണ്ടെത്തുകയാണ് വേണ്ടത്. ഇതിനിടെ സഹപ്രവർത്തകരും ബാച്ച് മേറ്റ്സും എല്ലാവരും വന്ന് ആശ്വസിപ്പിക്കുകയും കണ്ടെത്തുന്നതിന് വേണ്ട സഹായങ്ങളെല്ലാം ചെയ്യാമെന്നും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കാണാതായതിന്റെ തലേ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എല്ലാം മൊഴിനൽകാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴിയെടുക്കണമെന്നും വയർലെസ് സന്ദേശം പരിശോധിക്കണമെന്നും ഉയർന്ന ഉദ്യോഗസ്ഥർക്കു നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ടെന്നും നവാസിന്റെ ഭാര്യ പറഞ്ഞു.
24 മണിക്കൂറും ഒപ്പം കൊണ്ടുനടക്കുന്ന വയര്‍ലെസെറ്റിലൂടെ മേലുദ്യോഗസ്ഥരുടെ ശകാരവര്‍ഷം ഏല്‍ക്കാത്ത പൊലീസുകാര്‍ ഉണ്ടാകില്ല. ചുരുക്കം ചിലര്‍ പ്രതികരിക്കാന്‍ മുതിരുമ്പോള്‍ സ്ഥിതി ആകെ വഷളാകും. അതാണ് ഇക്കഴിഞ്ഞ പുലര്‍ച്ചെ കൊച്ചി സിറ്റി പൊലീസില്‍ ഉണ്ടായത്. സിഐ നവാസിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് സെറ്റിലെത്തി ചൂടായ അസിസ്റ്റന്റ് കമ്മിഷണറോട് സിഐ തിരിച്ചടിച്ചു. രൂക്ഷമായ വാക്കേറ്റത്തിനൊടുവില്‍ ഇരുവരും പിന്തിരിഞ്ഞെങ്കിലും അല്‍പനേരത്തിന് ശേഷം വീണ്ടുമെത്തിയ സിഐ, എസിയുമായി കൊമ്പുകോര്‍ത്തു. സിറ്റി പൊലീസില്‍ ആ നേരത്ത് ഉണര്‍ന്നിരുന്നവരെല്ലാം ഇതിന് സാക്ഷികളായി. എല്ലാം ശാന്തമായെന്ന് കരുതിയ പ്രഭാതം പുലര്‍ന്നപ്പോഴാണ് നവാസിനെ കാണാനില്ലെന്ന് വീട്ടില്‍ നിന്ന് അറിയിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്.
പുലര്‍ച്ചെ തന്നെ സ്റ്റേഷനിലെത്തിയ സിഐ ഔദ്യോഗിക മൊബൈല്‍ ഫോണിന്റെ സിംകാര്‍ഡ് സ്റ്റേഷനില്‍ ഏല്‍പിച്ച്, ഒരു യാത്ര പോകുന്നുവെന്ന് ഭാര്യക്ക് മെസേജും അയച്ചശേഷമാണ് പോയിരിക്കുന്നത്. നഗരത്തില്‍ തന്നെയുള്ള ഒരു എടിഎമ്മില്‍നിന്ന് പതിനായിരം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഒന്‍പതോടെ കായംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ച് കണ്ടുമുട്ടിയ പൊലീസുകാരനോട് കോടതി ഡ്യൂട്ടിക്ക് പോകുന്നു എന്നാണ് സിഐ നവാസ് പ്രതികരിച്ചത്. സ്വന്തം മൊബൈല്‍ ഫോണ്‍ കൈവശമുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ഓഫുചെയ്ത നിലയിലാണ്.
സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്ടി സുരേഷ് കുമാര്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിഐക്കായി തിരച്ചില്‍ നടക്കുന്നത്. പൊലീസില്‍ മികച്ച പ്രതിഛായയുള്ള സിഐ നവാസ് പക്ഷെ മുന്‍പും ഔദ്യോഗിക വിഷയങ്ങളില്‍ വൈകാരികമായി പ്രതികരിച്ചിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
കേരള കോണ്‍ഗ്രസിലെ പ്രശ്നപരിഹാരത്തിന് സമയവായ ഫോര്‍മുലയുമായി പി.ജെ.ജോസഫ്. സി.എഫ്.തോമസിനെ ചെയര്‍മാന്‍ സ്ഥാനവും ജോസ് കെ.മാണിക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ പദവിയും പി.ജെ. ജോസഫിന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും ലഭിക്കും വിധമാണ് ഫോര്‍മുല.നിര്‍ദേശം തളളിയ ജോസ് കെ മാണി തര്‍ക്കപരിഹാരം പൊതുവേദിയിലല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന് മറുപടി നല്‍കി. ആദ്യം സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. ജോസഫിന്റെ പ്രസ്താവന സമവായശ്രമത്തിന് കളങ്കമാണെന്ന് റോഷ് അഗസ്റ്റിൻ എംഎൽഎയും പ്രതികരിച്ചു.
മധ്യസ്ഥ ചര്‍ച്ചകളിലും ചെയര്‍മാന്‍ സ്ഥാനം വിട്ടു നല്‍കാനാകില്ലെന്ന നിലപാടിലുറച്ച് ജോസ്.കെ. മാണി പക്ഷം. പി.ജെ. ജോസഫിന് നിയമസഭകക്ഷി നേതാവും, വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനവും നല്‍കാമെന്ന് വാഗ്ദാനം. ചെയര്‍മാന്‍ സ്ഥാനം വിട്ടു നല്‍കാന്‍ പി.ജെ. ജോസഫ് തയ്യാറായെങ്കിലും ജോസ്.കെ. മാണിയെ ചെയര്‍മാനാക്കരുതെന്ന് നിലപാടെടുത്തു.
രണ്ടാംഘട്ട ചര്‍ച്ചകളില്‍ ഒത്തുതീര്‍പ്പിനായി രൂപപ്പെട്ടത് രണ്ട് സമവാക്യങ്ങള്‍.
സി.എഫ്. തോമസ് ചെയര്‍മാന്‍, പി.ജെ. ജോസഫ് നിയമസഭാകക്ഷിനേതാവ്, ജോസ്.കെ. മാണി വര്‍ക്കിങ് ചെയര്‍മാന്‍ എന്നതാണ് സമവാക്യങ്ങളില്‍ ഒന്ന്. ജോസ്.കെ. മാണി ചെയര്‍മാനും പിജെ നിയമസഭ കക്ഷി നേതാവും എന്നതാണ് രണ്ടാമത്തേത്. സി.എഫ് തോമസിനെ ചെയര്‍മാനാക്കുന്നതില്‍ പിജെയ്ക്ക് എതിര്‍പ്പില്ല പക്ഷെ നിയമസഭാകക്ഷിനേതാവിന് പുറമെ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനവും വേണം. ഇരട്ടപദവി വഹിക്കില്ലെന്ന് പിജെ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഇത് അനിവാര്യമാകും. വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ സംഘടന തലത്തില്‍ ജോസഫ് വിഭാഗത്തിന് പ്രാതിനിധ്യം നഷ്ടപ്പെടുമെന്നാണ് വിശദീകരണം.
ജോസഫിന് ഇരട്ടപദവി നല്‍കുന്നതില്‍ ജോസ് പക്ഷത്തിന് എതിര്‍പ്പില്ല പക്ഷെ ചെയര്‍മാന്‍ ജോസ്.കെ. മാണിയാകണം. ഗ്രൂപ്പിന്‍റെ നിലനില്‍പ്പിന് ചെയർമാൻ സ്ഥാനം അനിവാര്യമാണെന്ന നിലപാടാണ് ജോസ് പക്ഷത്തിന്. ആദ്യ ആറു മാസം സി.എഫ്. തോമസിനെ ചെയർമാനാക്കി പിന്നീട് ജോസ് കെ. മാണിയെ ചെയർമാനാക്കാമെന്ന ജോസഫ് വിഭാഗം തയ്യാറാണ്. പക്ഷെ തീരുമാനം അട്ടിമറിക്കപ്പെടാനുള്ള സാധ്യതകള്‍ ഏറെയെന്ന് ജോസ് പക്ഷം വിലയിരുത്തുന്നു. ചെയർമാൻ സ്ഥാനമില്ലെങ്കില്‍ പിളരാന്‍ തന്നെയാണ് ജോസ് പക്ഷത്തിന്‍റെ തീരുമാനം. ബദല്‍ സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ജോസഫിനെ അനുകൂലിച്ച നേതാക്കളുടെ പിന്തുണ നേടിയെടുക്കാനായതിന്‍റെ ആത്മവിശ്വാസവും ജോസ് പക്ഷത്തിനുണ്ട്. ഇത്തവണയും സമവായമില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു തിരഞ്ഞെടുപ്പു നടത്തുക എന്നതാണ് മധ്യസ്ഥരുടെ അവസാന നിര്‍ദേശം.