ചാരപ്രവർത്തനം നടത്തിയ ഇന്ത്യൻ ദന്പതികൾ ജർമനിയിൽ അറസ്റ്റിൽ. എസ്. മൻമോഹൻ, ഭാര്യ കൻവൽജിത് എന്നിവരാണ് അറസ്റ്റിലായതെന്നാണു റിപ്പോർട്ട്. ജർമൻ രഹസ്യ ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് അറസ്റ്റ്. മൻമോഹനും ഭാര്യയും ജർമനിയിലെ സിക്ക് വിഭാഗങ്ങളിലും കാഷ്മീർ വിഷയവുമായി ബന്ധപ്പെട്ടും ചാരപ്രവർത്തനം നടത്തിയെന്നാണു പ്രോസിക്യൂട്ടർമാർ പറയുന്നത്. ഇവർക്കെതിരേ ചാരപ്രവർത്തി കുറ്റം ചുമത്തിയതായി പ്രോസിക്യൂട്ടർമാർ ചൊവ്വാഴ്ച അറിയിച്ചു.
2015 ജനുവരി മുതൽ ഇന്ത്യൻ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ജർമനിയിലെ പ്രതിനിധിക്ക് താൻ വിവരങ്ങൾ കൈമാറിയിരുന്നെന്ന് മൻമോഹൻ സമ്മതിച്ചതായി പ്രോസിക്യൂട്ടർമാർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. 2017-ലാണ് കൽവൽജിതും റോ ഉദ്യോഗസ്ഥനു വിവരങ്ങൾ കൈമാറിത്തുടങ്ങിയത്. ഇതിന് 7200 യൂറോ ഇവർ പ്രതിഫമായി വാങ്ങിയെന്ന് പത്രക്കുറിപ്പിൽ പറയുന്നു. പത്തു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 28-നാണ് ഇവർ അറസ്റ്റിലായതെങ്കിലും ചൊവ്വാഴ്ചയാണ് വിവരം സ്ഥിരീകരിക്കുന്നത്.
ലക്നോ: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. 14 വർഷമായി രാഹുൽ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് ശക്തികേന്ദ്രമാണ് അമേഠി. രാഹുൽ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നതു സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾ തുടരവെയാണ് അദ്ദേഹം പത്രിക സമർപ്പിക്കുന്നത്. നേരത്തെ അദ്ദേഹം വയനാട്ടിലും പത്രിക സമർപ്പിച്ചിരുന്നു. പത്രിക സമർപ്പിക്കുന്നതിനോട് അനുബന്ധിച്ച് അമേഠിയുടെ ഭരണകേന്ദ്രമായ ഗൗരിഗഞ്ചിൽ രാഹുൽ റോഡ് ഷോ നടത്തും.
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുലിനൊപ്പം ചേർന്നേക്കുമെന്നാണു റിപ്പോർട്ടുകൾ. ബിജെപിയുടെ സ്മൃതി ഇറാനിയാണ് തുടർച്ചയായ രണ്ടാം തവണയും രാഹുലിനെതിരേ മത്സരിക്കുന്നത്. ഇവർ വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണു റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ രാഹുലിനോടു പരാജയപ്പെട്ടെങ്കിലും 2019 തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സ്മൃതി ഇറാനി തുടർച്ചയായി മണ്ഡലത്തിൽ സന്ദർശനം നടത്തിയിരുന്നു.
ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ മാവോയിസ്റ്റുകളുടെ ആക്രമണത്തിനിരയായ ബിജെപി നേതാവിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനം രണ്ടായി പിളർന്നു. റായ്പൂരിൽനിന്ന് 350 കിലോമീറ്റർ അകലെയുള്ള വനമേഖലയായ ശ്യാമഗിരി ഹിൽസിലേക്കു പോകുന്പോഴായിരുന്നു ആക്രമണം. വചേലിയിൽനിന്നു കുവാകോണ്ടയിലേക്കു പോകുകയായിരുന്നു എംഎൽഎയും സംഘവും. ആക്രമണത്തിൽ ബിജെപി എംഎൽഎ ഭീമ മണ്ഡാവിയും നാലു പോലീസുകാരും കൊല്ലപ്പെട്ടു. മൂന്നു വാഹനങ്ങളാണു വ്യൂഹത്തിലുണ്ടായിരുന്നത്. സ്ഫോടനത്തിൽ മണ്ഡാവി സഞ്ചരിച്ച ബുള്ളറ്റ് പ്രൂഫ് എസ് യുവി ആകാശത്തേക്ക് ഉയർന്നശേഷം രണ്ടായി പിളർന്നാണു നിലംപതിച്ചത്. മാരക പ്രഹരശേഷിയുള്ള ഐഇഡി ഉപയോഗിച്ചായിരുന്നു മാവോയിസ്റ്റുകൾ സ്ഫോടനം നടത്തിയത്. 20 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് പ്രദേശവാസി എൻഡിടിവിയോടു പ്രതികരിച്ചു.
ബോംബ് സ്ഥാപിക്കുന്നതിനായി മാവോയിസ്റ്റുകൾ റോഡിനനടിയിൽ ടണൽ കുഴിച്ചിരുന്നു. സ്ഫോടനത്തിനു പിന്നാലെ മാവോയിസ്റ്റുകൾ വാഹനവ്യൂഹത്തിനു നേരെ നിറയൊഴിക്കുകയും ചെയ്തു. വെടിവയ്പ് അരമണിക്കൂർ നീണ്ടു. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളുമായാണ് മാവോയിസ്റ്റുകൾ കടന്നത്. ദന്തേവാഡ ഉൾപ്പെടുന്ന ബസ്തർ ലോക്സഭാ മണ്ഡലത്തിൽ വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്. 2013 മേയിൽ ബസ്തറിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കർമ, മുൻ കേന്ദ്രമന്ത്രി വി.സി. ശുക്ല എന്നിവർ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടിരുന്നു.
ബീഫ് കൈവശം വച്ചെന്നും വിറ്റുവെന്നും ആരോപിച്ച് ആസാമിൽ ഷൗക്കത്ത് അലിയെ(48)ആൾക്കൂട്ടം മർദിച്ചു. ഇദ്ദേഹത്തെ ബലമായി പന്നിയിറച്ചി തീറ്റിക്കാനും അക്രമികൾ ശ്രമിച്ചു. അലബിശ്വനാഥ് ജില്ലയിലെ മധുപുർ ആഴ്ചച്ചന്തയിൽ ഞായറാഴ്ചയാണു സംഭവം. ഫുഡ് സ്റ്റാൾ ഉടമയാണു ഷൗക്കത്ത് അലി. താൻ മാർക്കറ്റിൽ മൂന്നു ദശാബ്ദത്തിലേറെയായി ബീഫ് വിറ്റുവരികയാണെന്നും ഇത്തരം സംഭവം ആദ്യമാണെന്നും അലി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മാവേലിക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുറന്ന വാഹനത്തിൽപ്രചരണം നടത്തുന്നതിനിടെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
വാഹനം ബ്രേക്ക് ചെയ്തതിനെ തുടർന്ന് നെഞ്ച് വാഹനത്തിന്റെ കമ്പിയിൽ ഇടിച്ചതു മൂലമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങൾ ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലെത്തും. ബിജെപിക്കെതിരായ മഹാഗഡ്ബന്ധന്റെ ആദ്യ പരീക്ഷണശാലയാണ് ഈ മണ്ഡലങ്ങൾ. ജാതി വോട്ടുകളിലാണ് എല്ലാ പാർട്ടികളുടെയും കണ്ണ്.
2014ലെ മോദി പ്രഭാവത്തിൽ ബിജെപി തൂത്തുവാരിയ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലെത്തുന്നത്. കാർഷിക വ്യാവസായിക മേഖലകൾ ഏറെയുള്ള പടിഞ്ഞാറൻ യുപിയിൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല ബിജെപിക്ക്. വിലത്തകർച്ചയും നോട്ടു നിരോധനമുണ്ടാക്കിയ തിരിച്ചടിയും മോദി പ്രഭാവത്തിന് മങ്ങലേൽപ്പിച്ചു. എസ്പി ബിഎസ്പി ആർ എൽ ഡി മഹാസഖ്യം വൻ വെല്ലുവിളിയാണ് പാർട്ടിക്ക്. കഴിഞ്ഞ തവണ ബിജെപിക്കൊപ്പം നിന്ന ജാട്ട് വോട്ടുകളിൽ നല്ല ശതമാനം മഹാ സഖ്യം കൊണ്ടു പോയേക്കും . മുസ്ലിം, ദളിത് വോട്ടുകളും അഖിലേഷ് മായാവതി സഖ്യം പിടിക്കും. പക്ഷേ സവർണവോട്ടുകൾ ഇത്തവണയും ബിജെപിക്ക് തന്നെ.
കോൺഗ്രസിന് കാര്യമായ പ്രതീക്ഷയില്ലെങ്കിലും പ്രിയങ്ക ഗാന്ധിയെ പ്രചാരണത്തിനിറക്കി സവർണവോട്ട് ബാങ്കിൽ ഭിന്നിപ്പുണ്ടാക്കാനാണ് പാർട്ടി ശ്രമിച്ചത്. മുസാഫർനഗർ, ഭാഗ്പത്, കൈരാന ,സഹരൻപൂർ, ഗാസിയാബാദ്, മീററ്റ്, ബിൻ ജോർ, ഗൗതം ബുദ്ധനഗർ എന്നീ മണ്ഡലങ്ങളാണ് വ്യാഴാഴ്ച ബൂത്തിലെത്തുക.
കെ.എം.മാണിയുടെ മൃതദേഹം ഇന്ന് വിലാപയാത്രയായി കൊച്ചിയില്‍നിന്ന് കോട്ടയത്തേക്ക് കൊണ്ടു പോകും. രാവിലെ ഒന്‍പതരയോടെ കൊച്ചിയിലെ ആശുപത്രിയില്‍നിന്ന് കൊണ്ടുപോകുന്ന ഭൗതികദേഹം 12 മണിയോടെ കോട്ടയം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്ന് കോട്ടയം തിരുനക്കര മൈതാനത്തും പൊതുദര്‍ശനമുണ്ടാകും.
പിന്നീട് സ്വദേശമായ മരങ്ങാട്ടുപള്ളിയിലും പാല മുന്‍സിപ്പല്‍ ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനുവയ്ക്കും. ഇതിനുശേഷം മൃതദേഹം പാലായിലെ വീട്ടിലെത്തിക്കും. നാളെ വൈകിട്ട് 3ന് പാല കത്തീഡ്രല്‍ പള്ളിയിലാണ് സംസ്കാരം.
കെ.എം.മാണി എന്ന അതികായനായ രാഷ്ട്രീയക്കാരനപ്പുറം അയാൾക്കെല്ലാം കുട്ടിയമ്മയും പാലാ മണ്ഡലവുമായിരുന്നു. എല്ലാം എന്റെ പാലയ്ക്ക് എന്ന് കൗതുകവും ആരാധനയും ഒളിപ്പിച്ച് വിമർശകർ തന്നെ പലകുറി പറഞ്ഞിട്ടുണ്ട്. അവസാനനിമിഷം കുട്ടിയമ്മയുടെ കൈ മുറുകെപ്പിടിച്ച് തന്നെയാണ് അദ്ദേഹം വിടവാങ്ങിയതും. കൈ ചേർത്ത് പിടിച്ച് കുട്ടിയമ്മ ആ കിടക്കയ്ക്ക് സമീപം ഉണ്ടായിരുന്നു. മരണവിവരം പുറത്തുവിട്ട ഡോക്ടർമാർ തന്നെയാണ് ഇൗ അവസാനനിമിഷത്തെ പറ്റിയും വെളിപ്പെടുത്തിയത്.
60 വർഷത്തിലേറെയായി കെ.എം മാണി എന്ന മനുഷ്യന്റെ നിഴലായി കുട്ടിയമ്മയുണ്ട്. ‘എന്റെ രാഷ്ട്രീയത്തിലെ ഉയർച്ചയ്ക്കു കുട്ടിയമ്മയാണ് കാരണം. ഞാൻ വീട്ടുകാര്യം ഒന്നും നോക്കാറില്ലായിരുന്നു. കൃഷിയും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം കുട്ടിയമ്മയാണ് നോക്കിയത്. അത്തരം ടെൻഷൻ ഇല്ലാതെ പൊതുരംഗത്തു നിൽക്കാൻ പറ്റി. അതിൽ കൂടുതൽ ഭാഗ്യം എന്തുവേണം.’ വിവാഹത്തിന്റെ 60–ാം വാർഷികം ആഘോഷിക്കുമ്പോൾ നിറഞ്ഞചിരിയോടെ മാണി പറഞ്ഞ വാക്കുകളായിരുന്നു.
വേദനയോടെ പിജെ ജോസഫ് ഇന്നലെ രാവിലെ 11നാണ് മാണി സാറിനെ അവസാനമായി കണ്ടത്. എറണാകുളം ലേക്ഷോർ ആശുപത്രിയിലെ മുറിയിൽ വച്ച് കൈയിൽപിടിച്ച് മാണി സാറേ എന്നു വിളിച്ചു. മാണി സാർ ചെറുതായി മൂളി. സ്നേഹിക്കാൻ മാത്രമേ മാണി സാറിന് അറിയൂ…
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, പി.ജെ.ജോസഫ് , കെ.ബാബു തുടങ്ങി ഒട്ടേറെ പ്രമുഖർ ആശുപത്രിയിലെത്തി അന്ത്യോപചാരമർപ്പിച്ചു
കെ.എം. മാണിയുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും അനുശോചനം അറിയിച്ചു. ജോസ് കെ മാണിയെ ഫോണില്‍ വിളിച്ചാണ് ഇരുവരും അനുശോചനം അറിയിച്ചത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും അനുശോചിച്ചു
ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ സ്ഥാനം നേടിയ അത്യപൂര്‍വം സാമാജികരുടെ നിരയിലാണു കെ.എം.മാണിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്. 54 വര്‍ഷത്തോളം നിയമനിര്‍മാണസഭയില്‍ പ്രവര്‍ത്തിക്കുകയെന്നതു ലോകത്തു തന്നെ അധികമാളുകള്‍ക്ക് അവകാശപ്പെടാനാവാത്ത ചരിത്രമാണ്. കേരള നിയമസഭയുടെ ചരിത്രത്തില്‍ മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിത്.
മാണിയുടെ നിര്യാണം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടാക്കിയത്. പ്രഗത്ഭനായ ഒരു നിയമസഭാ സാമാജികനെയും കേരളത്തിന്റെ പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ചവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീനേതാവിനെയുമാണ് നഷ്ടപ്പെട്ടത്. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 13 തവണ ജയിക്കുക, 54 വര്‍ഷത്തോളം തുടര്‍ച്ചയായി നിയമസഭയിലുണ്ടാകുക, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരിക്കുക, ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുക എന്നിങ്ങനെ മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരുപാട് റെക്കോര്‍ഡുകള്‍ മാണിയുടേതായുണ്ട്.
ദീര്‍ഘകാലം നിയമസഭയിലുണ്ടായി എന്നുമാത്രമല്ല, നിയമനിര്‍മാണ വേളയിലടക്കം നിര്‍ണായകമായ പല ഘട്ടങ്ങളിലും മൗലികമായ നിര്‍ദേശങ്ങളിലൂടെ പുതിയ വഴികള്‍ തുറന്നുകൊടുക്കാനും മാണിക്ക് കഴിഞ്ഞു. ധനകാര്യത്തില്‍ മുതല്‍ നിയമകാര്യത്തില്‍ വരെ വൈദഗ്ധ്യമുണ്ടായിരുന്ന മാണി, ആ വൈദഗ്ധ്യമൊക്കെ നിയമസഭയുടെ ഉള്ളടക്കത്തിന്റെ നിലവാരം കൂട്ടുന്നതിനു തുടര്‍ച്ചയായി പ്രയോജനപ്പെടുത്തി.
ഭരണഘടനാ വ്യവസ്ഥകള്‍, സഭാനടപടിച്ചട്ടങ്ങള്‍, നിയമവകുപ്പുകള്‍ എന്നിവയിലൊക്കെ അവഗാഹമുണ്ടായിരുന്ന അദ്ദേഹം അവയൊക്കെ നിയമനിര്‍മാണത്തില്‍ സമയോചിതം പ്രയോജനപ്പെടുത്തി. കേരളത്തിന്റെ പൊതുതാൽപര്യങ്ങള്, വിശേഷിച്ച് മലയോര ജനതയുടെയും കര്‍ഷകരുടെയും താല്പര്യങ്ങള് സഭയില്‍ ഉന്നയിക്കുന്നതില്‍ അദ്ദേഹം പ്രത്യേകമായി ശ്രദ്ധവച്ചു.
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളില്‍ സംസ്ഥാനത്തിന്റെ താൽപര്യങ്ങള്ക്ക് അനുഗുണമായ ഒരുപാട് നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു. പുതിയ നിയമസഭാ സമാജികര്‍ മാതൃകയാക്കേണ്ട ഒരു പാടുകാര്യങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലുണ്ട്. എല്ലാവരാലും ആദരിക്കപ്പെട്ട കെ.എം.മാണിയുടെ നിര്യാണം സംസ്ഥാനത്തിന് പൊതുവിലും നിയമസഭയ്ക്ക് വിശേഷിച്ചും കനത്ത നഷ്ടമാണ്– മുഖ്യമന്ത്രി പറഞ്ഞു.
ഞാന്‍ ഇത്രയൊക്കെ പറഞ്ഞിട്ടും മാണി സാര്‍ തിരിച്ചൊന്നും പറയാത്തത് തന്നെ അതിശയപ്പെടുത്തിയിട്ടുണ്ടെന്ന് പി.സി. ജോര്‍ജ്. എത്രമാത്രം ചീത്ത വിളിച്ചാലും ചിരിച്ചോണ്ട് ജോര്‍ജേ എന്നേ വിളിക്കൂ. താന്‍ ഒരുപാട് എതിര്‍ത്തിട്ടും അനുകൂലിച്ചിട്ടുമൊക്കെ ഉണ്ട്. എന്തൊക്കെ പറഞ്ഞാലും കേരള രാഷ്ട്രീയത്തിന് ഇത് നികത്താനാത്ത നഷ്ടമാണെന്ന് ജോര്‍ജ് അനുസ്മരിച്ചു. അദ്ദേഹത്തിന് പകരം വയ്ക്കാന്‍ ആരുമില്ല. സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ അറിയാം. അസുഖമായ ശേഷം കാണാന്‍ കഴിഞ്ഞില്ലെന്നത് വലിയ ദുഃഖമാണ്.മാണി സാര്‍ ഇല്ലാത്ത കോട്ടയം രാഷ്ട്രീയവും ഉള്ള രാഷ്ട്രീയവും രണ്ടായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എം.മാണി ഓർമയായപ്പോള് ആശുപത്രി സാക്ഷിയായത് വികാരനിര്‍ഭര രംഗങ്ങള്‍ക്ക്. . മരണ വാർത്ത പരന്നതോടെ രാഷ്ട്രീയ നേതാക്കളുടെയും പൊതുജനങ്ങളുടെയും ഒഴുക്കായിരുന്നു ആശുപത്രിയിലേക്ക്. മാധ്യമങ്ങളിലൂടെ അറിഞ്ഞ് അണികളുടെയും അണമുറിയാ പ്രവാഹമായി. കണ്ണീരണിഞ്ഞും മുത്തം നല്‍കിയും പലരും പ്രിയ നേതാവിന് വിട നല്കി. അണികളെ നിയന്ത്രിക്കാന്‍ പലപ്പോഴും നേതാക്കള്‍ക്കും പൊലീസിനും പാടുപെടേണ്ടി വന്നു.
ജോസ് കെ.മാണി മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടി. ജോണി നെല്ലൂര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. സിഎഫ് തോമസാണ് സംസ്കാരം അടക്കം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അറിയിച്ചത്.
ശ്വാസകോശ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്ന കെ.എം.മാണി ഇന്ന് വൈകിട്ട് നാല് അമ്പത്തിയേഴിനാണ് മരണത്തിനു കീഴടങ്ങിയത്. കൊച്ചിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം വിലാപയാത്രയായി ഇന്ന് കോട്ടയത്തേക്ക് കൊണ്ടു പോകും. മറ്റന്നാൾ വൈകിട്ട് മൂന്നിന് പാലായിലാണ് സംസ്കാരം.
ശ്വാസകോശത്തിലെ അണുബാധ ഏറെ മൂർഛിക്കുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതോടെയാണ് ചൊവ്വാഴ്ച്ച വൈകിട്ട് 4.57 ന് കെ.എം.മാണി മരണത്തിന് കീഴടങ്ങിയത്. ഭാര്യ കുട്ടിയമ്മയും മക്കളും പേരക്കുട്ടികളും അന്ത്യസമയത്ത് അദ്ദേഹത്തിനടുത്തുണ്ടായിരുന്നു. മരണ വാർത്ത പരന്നതോടെ രാഷ്ട്രീയ നേതാക്കളുടെയും പൊതുജനങ്ങളുടെയും ഒഴുക്കായിരുന്നു ആശുപത്രിയിലേക്ക്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, പി.ജെ.ജോസഫ്, കെ.ബാബു തുടങ്ങി ഒട്ടേറെ പ്രമുഖർ ആശുപത്രിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.
ജോസ് കെ മാണിയുടെ ഫേസ് ബുക്ക് പോസ്റ്റ്
അച്ചാച്ചന് നമ്മളെ വിട്ടുപിരിഞ്ഞു. എന്നന്നേക്കുമായി. കുറച്ചുദിവസങ്ങളായി കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ചാച്ചന്റെ ആരോഗ്യനില ഇന്നു വൈകുന്നേരത്തോടെ അത്യന്തം മോശമാകുകയും നിത്യതയില്‍ വിലയം പ്രാപിക്കുകയുമായിരുന്നു.
ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത…അച്ചാച്ചന് പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ.. ജീവിതത്തിന്റെ തുരുത്തില് ഒറ്റയ്ക്കായതുപോലെ.. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല…. സ്നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചന്… രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കല്‍ കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നു.. അമ്മയ്ക്കു തണലായി. ഞങ്ങള്‍ക്ക് സ്നേഹസ്പര്‍ശമായി….
കൃത്യനിഷ്ഠയുടെയും അച്ചടക്കത്തിന്റെയും കാര്യത്തിലുളള കണിശത അച്ചാച്ചന്റെ മുഖമുദ്രയായിരുന്നു. ധരിക്കുന്ന വെള്ളവസ്ത്രം പോലെ പൊതുജീവിതത്തില്‍ സമര്‍പ്പണവും വ്യക്തിശുദ്ധിയും പാലിക്കണമെന്നതില്‍ നിര്‍ബന്ധബുദ്ധിതന്നെ ഉണ്ടായിരുന്നു… സഹജീവി കാരുണ്യം, സഹിഷ്ണുത പൊതുജീവിതത്തില്‍ അച്ചാച്ചന് എന്നും മുറുകെപിടിച്ച മാനുഷികത..അത് മറക്കാനാവില്ല… എത്രയെത്ര സന്ദര്‍ഭങ്ങളാണ് മനസിലേക്ക് ഓടി വരുന്നത്…
ചെന്നൈയില്‍ നിന്നും അക്കാലത്ത് നിയമബിരുദം നേടിയ അച്ചാച്ചന് ഞങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിലും അതേ ജാഗ്രത പുലര്‍ത്തി…വീട്ടില്‍ നിന്നും അകന്നുളള തമിഴ്നാട്ടിലെ വിദ്യാഭ്യാസത്തിന് മുന്‍കൈ എടുത്തതതും അച്ചാച്ചനായിരുന്നു..അച്ചാച്ചന്റെ ആ ക്രാന്തദര്‍ശിത്വം പിന്നീട് പൊതുജീവിതത്തിലേക്ക് കടന്നപ്പോള്‍ അടുത്തറിഞ്ഞു..
കരിങ്ങോഴയ്ക്കല്‍ കുടുംബത്തെക്കാളോ അതിലുപരിയായോ അച്ചാച്ചന് കേരള കോണ്‍ഗ്രസ് കുടുംബത്തെ സ്നേഹിച്ചിരുന്നു.. സ്നേഹത്തിന്റെ തുലാസില്‍ കേരള കോണ്‍ഗ്രസ് കുടുംബത്തിനായിരുന്നു മുന്‍തൂക്കം….അച്ചാച്ചന് നട്ടുനനച്ച പ്രസ്ഥാനം… ആയിരക്കണക്കിനായ പ്രവര്‍ത്തകരുടെ ആശയും ആവേശവുമായ പ്രസ്ഥാനം… പ്രാണനപ്പോലെ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്ലാമെല്ലാമെന്ന്് അച്ചാച്ചന് എപ്പോഴും പറയുമായിരുന്നു….ഈ വേര്‍പാട്് ഞങ്ങളേക്കാള്‍ ഹൃദയഭേദകമാണ് ഓരോ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനും. അവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല.. ഹൃദയത്തില്‍ ചാലിച്ചെടുത്ത ആ ബന്ധങ്ങളില്‍ ഈ വേര്‍പിരിയിലിനു പകരം വയ്ക്കാനൊന്നുമില്ല… ഇനി അച്ചാച്ചനില്ലാത്ത കരിങ്ങോഴയ്ക്കല്‍ വസതി…കേരള കോണ്‍ഗ്രസ്.
കേരള രാഷ്ട്രീയത്തിലെ അതികായന് കെഎം മാണി അന്തരിച്ചു. 86 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മാണി വൈകിട്ട് 4.47നാണ് മരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ അരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കുശേഷം ഗുരുതരമായി. വൈകിട്ട് 4.57ന് മരണം സ്ഥിരീകരിച്ചു. ഇന്ന് കോട്ടയത്ത് പൊതുദര്‍ശനം. ഉച്ചയ്ക്കുശേഷം പാലായിലേക്ക് കൊണ്ടുപോകും. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.
നഷ്ടമായത് ഒരു പടത്തലവനെയാണെന്ന് എ.കെ. ആന്റണി. യുഡിഎഫിനും ജനാധിപത്യചേരിക്കും വലിയ നഷ്ടമെന്ന് ഉമ്മന്‍ ചാണ്ടി. കേരള രാഷ്ട്രീയത്തിലെ അതികായനെന്ന് വി.എസ്.അച്യുതാനന്ദന്. പാലായ്ക്ക് ഹൃദയത്തില്‍ സ്ഥാനം നല്കിയ നേതാവെന്ന് പി.ജെ. ജോസഫ്. കെ.എം.മാണി വേറിട്ട വ്യക്തിത്വമെന്ന് കാനം രാജേന്ദ്രന്. വരുംതലമുറയ്ക്ക് മാതൃകയാക്കാവുന്ന നേതാവെന്ന് പി.എസ്.ശ്രീധരന്‍പിള്ള.കേരളത്തിന് നികത്താനാകാത്ത നഷ്ടമെന്ന് പിസി ജോര്‍ജും അനുസ്മരിച്ചു. അന്തരിച്ച കെഎം മാണിക്ക് അനുശോചന പ്രവാഹം തുടരുകയാണ്.
മറ്റൊരു ലോകസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രിയപ്പെട്ടവര്‍ മാണി സാര്‍ എന്ന് വിളിക്കുന്ന മാണിയുടെ വിയോഗം. പാലായില്‍ നിന്ന് 52 വര്‍ഷം എം.എല്‍.എയും പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗവുമായി മാണി. നാലുതവണ ധനമന്ത്രിയായ മാണി, ഏഴുതവണ നിയമവകുപ്പ് മന്ത്രിയായി. രണ്ടുതവണ ആഭ്യന്തരമന്ത്രിയുമായി.