കെ.എം.മാണിയുടെ മൃതദേഹം ഇന്ന് വിലാപയാത്രയായി കൊച്ചിയില്‍നിന്ന് കോട്ടയത്തേക്ക് കൊണ്ടു പോകും. രാവിലെ ഒന്‍പതരയോടെ കൊച്ചിയിലെ ആശുപത്രിയില്‍നിന്ന് കൊണ്ടുപോകുന്ന ഭൗതികദേഹം 12 മണിയോടെ കോട്ടയം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്ന് കോട്ടയം തിരുനക്കര മൈതാനത്തും പൊതുദര്‍ശനമുണ്ടാകും.

പിന്നീട് സ്വദേശമായ മരങ്ങാട്ടുപള്ളിയിലും പാല മുന്‍സിപ്പല്‍ ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനുവയ്ക്കും. ഇതിനുശേഷം മൃതദേഹം പാലായിലെ വീട്ടിലെത്തിക്കും. നാളെ വൈകിട്ട് 3ന് പാല കത്തീഡ്രല്‍ പള്ളിയിലാണ് സംസ്കാരം.

കെ.എം.മാണി എന്ന അതികായനായ രാഷ്ട്രീയക്കാരനപ്പുറം അയാൾക്കെല്ലാം കുട്ടിയമ്മയും പാലാ മണ്ഡലവുമായിരുന്നു. എല്ലാം എന്റെ പാലയ്ക്ക് എന്ന് കൗതുകവും ആരാധനയും ഒളിപ്പിച്ച് വിമർശകർ തന്നെ പലകുറി പറഞ്ഞിട്ടുണ്ട്. അവസാനനിമിഷം കുട്ടിയമ്മയുടെ കൈ മുറുകെപ്പിടിച്ച് തന്നെയാണ് അദ്ദേഹം വിടവാങ്ങിയതും. കൈ ചേർത്ത് പിടിച്ച് കുട്ടിയമ്മ ആ കിടക്കയ്ക്ക് സമീപം ഉണ്ടായിരുന്നു. മരണവിവരം പുറത്തുവിട്ട ഡോക്ടർമാർ തന്നെയാണ് ഇൗ അവസാനനിമിഷത്തെ പറ്റിയും വെളിപ്പെടുത്തിയത്.

60 വർഷത്തിലേറെയായി കെ.എം മാണി എന്ന മനുഷ്യന്റെ നിഴലായി കുട്ടിയമ്മയുണ്ട്. ‘എന്റെ രാഷ്ട്രീയത്തിലെ ഉയർച്ചയ്ക്കു കുട്ടിയമ്മയാണ് കാരണം. ഞാൻ വീട്ടുകാര്യം ഒന്നും നോക്കാറില്ലായിരുന്നു. കൃഷിയും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം കുട്ടിയമ്മയാണ് നോക്കിയത്. അത്തരം ടെൻഷൻ ഇല്ലാതെ പൊതുരംഗത്തു നിൽക്കാൻ പറ്റി. അതിൽ കൂടുതൽ ഭാഗ്യം എന്തുവേണം.’ വിവാഹത്തിന്റെ 60–ാം വാർഷികം ആഘോഷിക്കുമ്പോൾ നിറഞ്ഞചിരിയോടെ മാണി പറഞ്ഞ വാക്കുകളായിരുന്നു.

വേദനയോടെ പിജെ ജോസഫ് ഇന്നലെ രാവിലെ 11നാണ് മാണി സാറിനെ അവസാനമായി കണ്ടത്. എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ മുറിയിൽ വച്ച് കൈയിൽപിടിച്ച് മാണി സാറേ എന്നു വിളിച്ചു. മാണി സാർ ചെറുതായി മൂളി. സ്നേഹിക്കാൻ മാത്രമേ മാണി സാറിന് അറിയൂ…

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, പി.ജെ.ജോസഫ് , കെ.ബാബു തുടങ്ങി ഒട്ടേറെ പ്രമുഖർ ആശുപത്രിയിലെത്തി അന്ത്യോപചാരമർപ്പിച്ചു

കെ.എം. മാണിയുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും അനുശോചനം അറിയിച്ചു. ജോസ് കെ മാണിയെ ഫോണില്‍ വിളിച്ചാണ് ഇരുവരും അനുശോചനം അറിയിച്ചത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും അനുശോചിച്ചു