Latest News

കോട്ടയം; ജില്ലയില്‍ നടന്ന മാല പൊട്ടിക്കലും ശ്രമങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ടംഗസംഘം അവസാനം വലയിലായി. സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളാണ് ഇരുവരും. ആറന്മുള വല്ലന പെരുമശ്ശേരില്‍ വീട്ടില്‍ ദീപക് (26), ഇരവിപേരൂര്‍ നെല്ലിമല കരയ്ക്കാട്ടു വീട്ടില്‍ വിഷ്ണു (26) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

പ്രായമായ സ്ത്രീകളുടെ അടുത്ത് ബൈക്കിലെത്തിയശേഷം ഒരാള്‍ ഇറങ്ങിച്ചെന്ന് വഴിയോ സ്ഥലപ്പേരോ ചോദിച്ച് അവരുടെ മാല പൊട്ടിക്കുന്നതാണ് ഇവരുടെ രീതി. ബൈക്ക് ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചും മറ്റെയാള്‍ കൈകൊണ്ട് മുഖം മറച്ചുമാണ് മാല അപഹരിച്ചിരുന്നത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റിയശേഷമാണ് മാല പൊട്ടിക്കാന്‍ ഇറങ്ങുന്നത്.

ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിന് സമീപം മാടക്കട നടത്തുന്ന ചാത്തങ്കരി കളത്തില്‍ ശാരദാമ്മയുടെ (78) ഒന്നര പവന്റെ മാലയും പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്ത് ശാന്തമ്മയുടെ (63) ഒന്നര പവന്റെ മാലയും മോഷ്ടിച്ചത് തങ്ങളാണെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ജനുവരി 24ന് വൈകിട്ട് നാലിനായിരുന്നു ശാരദാമ്മയുടെ മാല മോഷ്ടിച്ചത്. ബൈക്കിലെത്തിയ വിഷ്ണുവും ദീപക്കും കടയില്‍ കയറി സോഡാ വാങ്ങി പണം നല്‍കിയശേഷമാണ് ശാരദാമ്മയുടെ മാല പൊട്ടിച്ചെടുത്ത് ഞൊടിയിടയില്‍ സ്ഥലം വിട്ടത്. വെളുത്ത രണ്ടു യുവാക്കളാണ് മാല പൊട്ടിച്ചതെന്ന് ശാരദാമ്മ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഈ മാല ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഫെബ്രുവരി 9നാണ് ശാന്തമ്മയുടെയുടെ ഒന്നര പവന്റെ മാലപൊട്ടിച്ചെടുത്തത്.

തിരുവല്ല മനയ്ക്കച്ചിറയ്ക്ക് സമീപമുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കാരാണ് പ്രതികളായ ദീപക്കും വിഷ്ണുവും. സ്വകാര്യ സ്ഥാപനത്തില്‍ മാന്യമായ ശമ്പളത്തില്‍ ജോലി ചെയ്തുവന്ന ഇരുവരും നല്ല സാമ്പത്തികശേഷിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഇവര്‍ ആര്‍ഭാട ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നത്. വിലകൂടിയ മൊബൈല്‍ ഫോണുകളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും ആര്‍ടി ഓഫീസുകളില്‍ നിന്നും ഷോറൂമുകളില്‍ നിന്നും ലഭിച്ച ആയിരത്തോളം ബൈക്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ കുടുക്കിയത്.

തിരുവല്ല ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റ നേതൃത്വത്തില്‍ തിരുവല്ല പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ്, പുളിക്കീഴ് എസ്.ഐ വിപിന്‍കുമാര്‍, എസ്.ഐ ബി.ശ്യാം, ഷാഡോ ടീമിലെ എ.എസ്.ഐമാരായ അജി ശാമുവേല്‍, എസ്.രാധാകൃഷ്ണന്‍, ടി.ഡി ഹരികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആര്‍.അജികുമാര്‍, വി.എസ്. സുജിത്ത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

സജീവമായിരുന്ന സുരേഷ് കുറുപ്പിന്റെയും വി.എൻ.വാസവന്റെയും പേരുകൾ തള്ളിയാണ് സിന്ധുമോൾ ജേക്കബ് കോട്ടയത്തെ സ്ഥാനാർഥിനിരയിലേക്ക് ഉയർന്നു വന്നത്. ഉഴവൂർ പഞ്ചായത്തംഗമാണ് സിന്ധുമോൾ ജേക്കബ്. ഇന്ന് ചേരുന്ന സിപിഎം പാര്‍ലമെന്‍ററി കമ്മിറ്റിയുടെ നിലപാടും സ്ഥാനാർഥി തീരുമാനത്തില്‍ നിര്‍ണായകമാകും.

അപ്രതീക്ഷിതമായാണ് ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ സിന്ധുമോള്‍ ജേക്കബ് കോട്ടയത്തെ സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ ഇടം പിടിച്ചത്. സിറ്റിങ് എംഎൽഎമാർ മത്സരിച്ചേക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേരള സംരക്ഷണ യാത്രക്കിടെ കോട്ടയത്ത് പറഞ്ഞു. ഇതോടെ ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പ് കോട്ടയത്ത് സ്ഥാനാര്‍ഥിയാകുമെന്ന് പലരും ഉറപ്പിച്ചു.

ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, വൈക്കം നഗരസഭ മുന്‍ ചെയര്‍മാന്‍ പി.കെ. ഹരികുമാര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു. പക്ഷേ ഒരുഘട്ടത്തിലും സിന്ധുമോള്‍ പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സിന്ധുമോളെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്ന നിര്‍ദേശം വന്നത്. പുതുമുഖ സ്ഥാനാർഥിയെ രംഗത്തിറക്കിയാൽ നേട്ടമുണ്ടാക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. നിലവില്‍ ഉഴവൂര്‍ പഞ്ചായത്ത് അംഗമായ സിന്ധുമോള്‍ രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവമാണ്.

പി.കെ. ഹരികുമാറിന്‍റെ പേരും സജീവ പരിഗണനയിലുണ്ട്. 2014ലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ഹരികുമാര്‍ ചുമരെഴുത്തും നടത്തി. എന്നാല്‍ അവസാനഘട്ടത്തില്‍ സീറ്റ് ജനതാദളിന് വിട്ട് നല്‍കുകയായിരുന്നു. വിവിധ സമുദായ സംഘടനകളുമായുള്ള ഉറ്റബന്ധവും ഹരികുമാറിനെ പരിഗണിക്കുന്നതില്‍ മുഖ്യ ഘടകമാണ്. ജനതാദളില്‍ നിന്ന് സീറ്റ് തിരിച്ചെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനിച്ചത്.

ഇന്ത്യൻ ദന്തഡോക്ടറെ കുത്തിക്കൊന്ന് മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ദിവസങ്ങൾക്ക് മുൻപ് സിഡ്നിൽ നിന്ന കാണാതായ പ്രീതി റെഡ്ഡി(32) െയയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വന്തം കാറിൽ സ്യൂട്ട്കേസിൽ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം,

പ്രീതിയുടെ മരണത്തിന് പിന്നാലെ മുൻ കാമുകൻ വാഹനാപകടത്തിൽ മരിച്ചു. ഡോ. ഹർഷവർധൻ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാർ മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇയാൾ ജീവനൊടുക്കിയതാണെന്ന് പൊലീസ് പറയുന്നു. ഓസ്ട്രേലിയയിൽ ദന്തഡോക്ടറാണ് ഇയാൾ. പ്രീതിയുടെ തിരോധനവുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളോട് സംസാരിച്ചിരുന്നു.

Image result for indian-origin-dentist-found-murdered-in-sydney

പ്രീതിയുടെ മൃതദേഹത്തിൽ നിരവധി തവണ കുത്തേറ്റത്തിന്റെ പാടുകളുണ്ട്. ദന്തചികിത്സയുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിക്കാണ് പ്രീതി കുടുംബവുമായി അവസാനം സംസാരിച്ചത്. പ്രഭാതഭക്ഷണത്തിന് ശേഷം വീട്ടിലേക്ക് തിരികെയെത്തുമെന്ന് അറിയിച്ചു. എത്താതിരുന്നതോടെ കുടുംബം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പ്രീതിയുടെ കൊലപാതകവാർത്തയറിഞ്ഞ സുഹൃത്തുക്കളും സഹപ്രവർത്തകരും ഞെട്ടലിലാണ്. അടുത്തയാഴ്ച കാണാമെന്ന് പറഞ്ഞാണ് പ്രീതി അവസാനമായി ഓഫീസിൽ നിന്നിറങ്ങിയത്. പ്രീതിയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി തോന്നിയിരുന്നില്ലെന്ന് സഹപ്രവർത്തകർ പറയുന്നു.

അച്ഛന് മാത്രമല്ല, മകനും സെൽഫി ഇഷ്ടമല്ല. സെൽഫിയെടുക്കാൻ ശ്രമിച്ച നടിയോട് സ്നേഹപൂര്‍വ്വം ക്ഷോഭിച്ച് കാർത്തി. സൂര്യയുടെയും കാർത്തിയുടെയും അച്ഛനും തമിഴിലെ പഴയ താരവുമായ ശിവകുമാർ ഈയിടെ വാർത്തകളിൽ നിറഞ്ഞത് സെൽഫിയുടെ പേരിലായിരുന്നു. സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് പൊട്ടിച്ചത് രണ്ടുതവണയാണ്.

കഴിഞ്ഞ ‍ദിവസം ജൂലൈ കാട്രിൽ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് ലോഞ്ചിൽ കാർത്തിയും നടി കസ്തൂരിയും പങ്കെടുത്തിരുന്നു. വേദിയിൽവെച്ച് കസ്തൂരി ശിവകുമാർ ഫോൺ തല്ലിപ്പൊട്ടിച്ച കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മകനൊപ്പം സെൽഫിയെടുക്കാൻ പോകുകയാണെന്ന് പറഞ്ഞു. ഫോൺ തല്ലിപ്പൊട്ടിച്ചില്ലെങ്കിലും മൈക്ക് വാങ്ങിയ കാർത്തി കസ്തൂരിയോട് നീരസം മറച്ചുവച്ചില്ല. ഇപ്പോഴിതിവിടെ പറയേണ്ട ആവശ്യമില്ല. ഇന്നത്തെ കാലത്ത് ആർക്കും ആരോടും മര്യാദയില്ല.

എവിടെപ്പോയാലും മുന്നിലും പുറകിലും ഫോണുമായി വരും. അതിനെല്ലാം ഫ്ലാഷുമുണ്ട്. നമ്മുടെ മുഖത്തിനോട് ചേർന്ന് സെൽഫിയെടുക്കുന്നതിന് മുന്‍പ് അനുവാദം ചോദിക്കാനുള്ള അന്തസ് പോലുമില്ല. മൈഗ്രൈൻ പോലെയുള്ള അസുഖങ്ങളുള്ളവർക്ക് ഇതെത്ര അലോസരമുണ്ടാക്കുന്നതാണെന്ന് അറിയാമോ? കാർത്തി ചോദിച്ചു.

ഇതിപ്പോൾ തന്നെ പറഞ്ഞില്ലെങ്കിൽ പിന്നീട് പറയാനുള്ള അവസരം കിട്ടില്ലെന്നും കാർത്തി പറഞ്ഞു. കാർത്തിയുടെ വാക്കുകള്‍ക്ക് ശേഷം കസ്തൂരിയും നിലപാട് വിശദീകരിച്ചു. കസ്തൂരി അനാവശ്യമായി വിവാദമുണ്ടാക്കുകയായിരുന്നു എന്നാണ് വിഡിയോ കണ്ടവർ പറയുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ അനുഭവപ്പെടുന്ന ശക്തമായ ചൂട് ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും കൂടി താപനില 38 ഡിഗ്രി സെല്‍ഷ്യസാണ്. സമാനരീതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ച താപനില ശരാശരിയില്‍ നിന്ന് രണ്ടുമുതല്‍ 2.3 ഡിഗ്രിവരെ ഉയര്‍ന്നു.

ഇന്ന് എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളുടെ ചില ഭാഗങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ട്. സൂര്യതാപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതാ പുലര്‍ത്തണമെന്ന് ജില്ലാ അതോറിറ്റികള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും ചൂടേറിയ ജില്ല കോഴിക്കോടാണ്. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ മാസം ഒന്പതുവരെ താപനില 38 ഡിഗ്രിവരെയാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ആലപ്പുഴ, പുനലൂര്‍ എന്നിവിടങ്ങളിലും താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ജോലി സമയം കഴിഞ്ഞ ദിവസം പുനഃക്രമീകരിച്ചിരുന്നു. കോര്‍പറേഷനു കീഴില്‍ ജോലി ചെയ്യുന്ന ക്ലീനിംഗ് ജീവനക്കാരുടേതുള്‍പ്പെടെയുള്ളവരുടെ പ്രവൃത്തി സമയം ഉച്ചക്ക് 12 മണി വരെയായി കുറച്ചു. മാറ്റം ഒരാഴ്ചത്തേക്ക് തുടരും.

വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. രാവിലെ 11 മുതല്‍ വൈകിട്ട് 3 മണി വരെ തൊഴിലാളികള്‍ക്ക് സൂര്യതാപം ഏല്‍ക്കുന്ന ജോലികള്‍ നല്‍കുന്ന കമ്പനികള്‍ക്കും ഉടമകള്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. സ്‌കൂളുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. അസംബ്ലികള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇവ പാലിക്കപ്പെടുന്നുണ്ടോ എന്ന് അറിയുന്നതിനായി വിദ്യാഭ്യാസ വകുപ്പ് മിന്നല്‍ പരിശോധനകള്‍ നടത്തും.

കോഴിക്കോട് ജില്ലയില്‍ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഉഷ്ണ തരംഗ മുന്നറിയിപ്പ് ഇന്നു കൂടി മാത്രമേ ഉള്ളുവെങ്കിലും ജാഗ്രതാ നടപടികള്‍ തുടരും. മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ കാര്യക്ഷമമായി എത്തിയോ എന്നും യോഗം പരിശോധിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി.കരുണാകരന്‍ ഒഴികെയുള്ള എല്ലാ സിറ്റിങ് എം.പിമാരേയും മല്‍സരരംഗത്തിറക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ചാലക്കുടിയില്‍ നിന്ന് ഇന്നസെന്റിനെ എറണാകുളത്തേക്കു മാറ്റാനും ആലോചനയുണ്ട്. കോട്ടയം സീറ്റ് ജനതാദള്‍ എസില്‍ നിന്ന് തിരിച്ചെടുക്കാനും യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റ് തിരുവനന്തപുരത്തു തുടരുകയാണ്.

ആറ്റിങ്ങലില്‍ എ.സമ്പത്തും പാലക്കാട് എം.ബി.രാജേഷും കണ്ണൂരില്‍ പി.കെ.ശ്രീമതിയും വീണ്ടും ജനവിധി തേടും. ആലത്തൂരില്‍ കെ.രാധാകൃഷ്ണന്റെ പേര് ശക്തമായി ഉയര്‍ന്നിരുന്നെങ്കിലും, പി.കെ.ബിജുവിന് വീണ്ടും അവസരം നല്‍കാനാണ് തീരുമാനം. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജു തന്നെ സ്വതന്ത്രസ്ഥാനാര്‍ഥിയാകും. കൊല്ലത്ത് കെ.എന്‍.ബാലഗോപാലും സീറ്റുറപ്പിച്ചുകഴിഞ്ഞു. കാസര്‍കോട് പി.കരുണാകരന്‍ മല്‍സരരംഗത്തുണ്ടാവില്ല.

ഇന്നസെന്റിനെ ചാലക്കുടിയില്‍ നിന്നു മാറ്റി എറണാകുളത്തു മല്‍സരിപ്പിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുയാണ്. കോട്ടയം തിരിച്ചെടുത്ത് പതിനാറു സീറ്റിലും സി.പി.എം മല്‍സരിക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ പൊതുവികാരം. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും അന്തിമതീരുമാനം. ഇന്ന് സെക്രട്ടേറിയറ്റ് തയാറാക്കുന്ന പട്ടിക നാളെ ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യും. മറ്റന്നാള്‍ മുതല്‍ ചേരുന്ന സംസ്ഥാനസമിതിക്കു ശേഷം കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

കാസര്‍കോട് കെ.പി.സതീഷ് ചന്ദ്രന്‍, ചാലക്കുടിയില്‍ പി.രാജീവ്, കോട്ടയത്ത് സുരേഷ് കുറുപ്പ്, വടകരയില്‍ മുഹമ്മദ് റിയാസ്, കോഴിക്കോട് എ.പ്രദീപ് കുമാര്‍, പത്തനംതിട്ടയില്‍ രാജു എബ്രഹാം മലപ്പുറത്ത് വി.പി.സാനു എന്നിവര്‍ക്കാണ് നിലവില്‍ മുന്‍തൂക്കം. മലപ്പുറത്തും പൊന്നാനിയിലും പൊതുസ്വതന്ത്രരെ പരീക്ഷിക്കുന്ന കാര്യവും സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുണ്ട്.

ആഗോള പകര്‍ച്ചവ്യാധിയായ എയ്ഡ്‌സ് ഉണ്ടായതിന് ശേഷം ലോകത്ത് രണ്ടാം തവണ ഒരു എച്ച്‌ഐവി ബാധിച്ചയാളെ സുഖപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുന്നു.

ആദ്യമായി രോഗശാന്തി പ്രാപിച്ച രോഗിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന് പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടുമൊരു ശുഭ വാര്‍ത്ത. ഗവേഷകരുടെ ഏറെ നാളത്തെ ശ്രമങ്ങളുടെ ഫലമായാണിത് സാധ്യമായിരിക്കുന്നത്. എച്ച്‌ഐവി അണുബാധയ്ക്ക് പരിഹാരം കണ്ടെത്താന്‍ സാധ്യമാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. നേച്വര്‍ എന്നജേര്‍ണലില്‍ ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും.

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെയാണ് ചിക്തിസ നടത്തിയത്. രണ്ടു കേസുകളിലും ഒരേതരത്തിലാണ് ചികിത്സ നടന്നത്.

കോശങ്ങള്‍ മാറ്റിവച്ചപ്പോള്‍ ഇവ എച്ച്‌ഐവി വൈറസുകളെ പ്രതിരോധിക്കുന്നതായി തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ഏറെ സമയം വേണ്ടി വരുന്ന ചികിത്സയാണിത്. അതിനാലാണ് ആദ്യ രോഗിയില്‍ നിന്നും രണ്ടാമത്തെ രോഗിയിലേക്ക് പന്ത്രണ്ട് വര്‍ഷത്തിന്റെ സമയം വേണ്ടി വന്നത്.

ഇരുവര്‍ക്കും ക്യാന്‍സറും എയ്ഡ്‌സും ഉണ്ടായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വരാനാകില്ലെന്ന് വിചാരിച്ചിരുന്നതാണ്, ഇത് വിശ്വസിക്കാൻ പോലുമാകുന്നില്ല എന്നാണ് രോഗം ഭേദമായ ആൾ പറയുന്നത്.

Image result for hiv-is-reported-cured-in-a-second-patient-a-milestone-in-the-global-aids-epidemic

തിമോത്തി റേ ബ്രൗണ്‍

 

മജ്ജമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ എച്ച്ഐവി ബാധയില്‍ നിന്ന് മുക്തനാകുന്നത്. ലണ്ടനില്‍ ഡോക്ടർ രവിന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ചികിത്സിച്ചത്. ഇപ്പോള്‍ എച്ച്ഐവി വൈറസുകള്‍ പൂര്‍ണ്ണമായും ഇയാളില്‍ നിന്ന് അകന്നുവെന്നാണ് ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കിയിരിക്കുന്നത്.

സമാനമായ രീതിയില്‍ 2007ലാണ് ആദ്യമായി രോഗമുക്തി കൈവരിക്കുന്നത്. ബെര്‍ലിന്‍ സ്വദേശിയായ തിമോത്തി റേ ബ്രൗണ്‍ എന്ന ആള്‍ക്കാണ് മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയയിലൂടെ എയ്ഡ്സ് രോഗം പൂര്‍ണ്ണമായും ഭേദപ്പെട്ടത്. എയ്ഡ്‌സിനൊപ്പം അദ്ദേഹത്തിന് രക്താര്‍ബുദവും ഉണ്ടായിരുന്നു. അദ്ദേഹം ഇപ്പോഴും ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ട്.

നിവിൽ മുന്നിലുള്ള രണ്ട് ഉദാഹരണങ്ങളും കൂടുതൽ സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതാണെന്നും എയ്ഡ്‌സ് പൂർണ്ണമായി ചികിൽസിച്ച് മാറ്റാം എന്നത് വെറുമൊരു സ്വപ്നം മാത്രമല്ലെന്ന് ആളുകളെ ബോധ്യപ്പെടുത്താനായെന്നും നെതർലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഡോക്ടർ ആന്മരിയ വെൻസിങ് പറയുന്നു

തുടർ പഠനങ്ങൾ നടത്തി എച്ച്ഐവി വൈറസുകളെ പ്രതിരോധിക്കുന്ന കോശങ്ങൾ ഫലപ്രദമായി എങ്ങനെ എയ്ഡ്‌സ് രോഗികളുടെ ശരീരത്തിൽ പ്രവേശിപ്പിക്കും എന്ന് കണ്ടെത്തുകയാണ് വൈദ്യശാസ്ത്ര ലോകത്തിനു മുന്നിലുള്ള പുതിയ വെല്ലുവിളി.

അനവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് രാജസേനൻ. ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണ തന്നെ ഉണ്ടായിരുന്നു ജയറാം-രാജസേനൻ കൂട്ടുകെട്ടിന്.

എന്നാൽ ഒരിടവേളക്ക് ശേഷം രാജസേനന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ പരാജയമായി മാറുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. പിന്നീട് ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടികളിൽ സജീവമായ രാജസേനൻ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കുകയും ചെയ്തിരുന്നു.കൂടാതെ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗവുമായി.

ഇപ്പോൾ പ്രിയപ്പെട്ടവർ എന്ന പേരിൽ എത്തുന്ന പുതിയ സിനിമയിൽ പ്രധാന കഥാപാത്രവുമായി എത്തുകയാണ് അദ്ദേഹം.കേരളത്തിലെ സംഘ്‌ പരിവാര്‍ പ്രസ്ഥനങ്ങൾക്ക് പിന്തുണയുമായി ഒരുങ്ങിയ ചിത്രമാണ് ‘പ്രിയപ്പെട്ടവർ’.

ശക്തമായ സംഘപരിവാർ അനുകൂല പ്രമേയമാണ് ചിത്രത്തിന്റേത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ വിമർശിക്കുന്ന ചിത്രമാണ് പ്രിയപ്പെട്ടവർ എന്ന് രാജസേനൻ നേരത്തെ പറഞ്ഞിരുന്നു. നവാഗതനായ ഖാദർ മൊയ്‌ദു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചില കേന്ദ്രങ്ങളിൽ റിലീസും ചെയ്തിരുന്നു. എന്നാൽ ഈ മാസം ചിത്രം വീണ്ടും പ്രദർശനത്തിനെത്തുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് രാജസേനൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

രാജസേനന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് വന്നിരിക്കുന്നത്. സംഘപരിവാർ രാഷ്ട്രീയത്തെ അനുകൂലിച്ചും ശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുകയും ചെയുന്ന ചിത്രത്തിന് വലിയ വിമർശങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

‘ഹോ ഇനിയിപ്പോ ആരും വടക്കേടത്തമ്മ പുരസ്കാരം പ്രതീക്ഷിച്ചു ഈ വര്ഷം ഇനി പടം ഇറക്കണ്ട പോയി അത് പോയിക്കിട്ടി’,’ടിക്കറ്റ് എടുക്കുമ്പോ രാജ്യസ്നേഹി ആണോ അല്ലെ ന്ന് എങ്ങിനെ നോക്കും സേട്ടാ”പശുവിനെ തൊട്ടാൽ തല്ലി കൊല്ലുന്ന സീൻ ഉണ്ടോ’,’നിലക്കൽ ഓട്ടം… എടപ്പാൾ ഓട്ടം… ഇത്‌ രണ്ടും.. മാറ്റി മറ്റി കാണിക്കണം…. അവസാനം മഞ്ഞൾ കൃഷി പ്രളയം വന്ന് ഒലിച്ച്‌ പോകുന്നിടത്ത്‌ പടം തീരും,,’എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിൽ വന്നിരിക്കുന്നത്

തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി. ഇന്ന് ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. സംസ്ഥാനത്താകമാനം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് താത്പര്യമെന്നും മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു. മത്സരിക്കാന്‍ തയ്യാറായാല്‍ ിരുവനന്തപുരം അടക്കം സീറ്റ് നല്‍കാന്‍ ബിജെപി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപിയിലെ സ്ഥാനം രാജിവയ്ക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് വേണ്ടി വോട്ട് തേടിയത് തെറ്റായി പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം തുഷാര്‍ മത്സരിക്കണമെന്ന ആവശ്യം ബിഡിജെഎസില്‍ ശക്തമാണ്. തുഷാര്‍ മത്സരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഗൗരവമായല്ല കാണുന്നതെന്ന പ്രതീതി ബിജെപി നേതൃത്വത്തിനുണ്ടാകുമെന്നാണ് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. അത് മറ്റ് സീറ്റുകളില്‍ പാര്‍ട്ടിയുടെ പ്രചരണത്തെ ബാധിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് തുഷാര്‍ പറഞ്ഞത്.

ആലത്തൂര്‍, എറണാകുളം, ഇടുക്കി, വയനാട് സീറ്റുകളിലും മറ്റൊരു സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്ന് തുഷാര്‍ പറഞ്ഞിരുന്നു. അതേസമയം എസ്എന്‍ഡിപി ഭാരവാഹികളാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വെള്ളാപ്പള്ളി നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്.

എന്നാല്‍ എസ്എന്‍ഡിപി ഭാരവാഹികള്‍ മത്സരിക്കരുതെന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം വ്യക്തിപരമായ ആഗ്രഹം മാത്രമാണെന്ന് യോഗത്തിന് ശേഷം തുഷാര്‍ വ്യക്തമാക്കി. എസ്എന്‍ഡിപി ഇടതുമുന്നണിയോട് അടുക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും സംഘടന ഒരു പാര്‍ട്ടിയുടെയും വാലും ചൂലും അല്ലെന്നും തുഷാര്‍ പറഞ്ഞു. അഞ്ചു സീറ്റുകളിലേക്കുള്ള പാര്‍ട്ടി സ്ഥാനാത്ഥികളെ തീരുമാനിക്കാന്‍ അഞ്ചംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി

ജാംനഗര്‍: പ്രസംഗത്തിനിടെ കൊച്ചിയെ കറാച്ചി എന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത കാലത്തായി മനസ്സ് മുഴുവന്‍ അയല്‍രാജ്യമാണെന്ന് തമാശരൂപേണ പറഞ്ഞ് മോദി തന്റെ നാക്കുപിഴവില്‍ നിന്നും തടിയൂരി. ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യപദ്ധതിയെക്കുറിച്ച് പറയുമ്പോഴായിരുന്നു പ്രധാനമന്ത്രിക്ക് നാക്ക് പിഴവുണ്ടായത്.

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താവായ ജാംനഗര്‍ സ്വദേശിക്ക് ഭോപ്പാലില്‍ വെച്ച് രോഗം വന്നാല്‍ അയാള്‍ക്ക് ജാംനഗറിലേക്ക് തിരിച്ചുവരേണ്ട വശ്യമില്ല. ആയുഷ്മാന്‍ കാര്‍ഡുപയോഗിച്ച് സൗജന്യ ചികിത്സ കൊല്‍ക്കത്തയിലോ കറാച്ചിയിലോ ലഭിക്കും എന്നായിരുന്നു മോദിയുടെ വാഗ്ദാനം.

അബദ്ധം മനസ്സിലായ പ്രധാനമന്ത്രി താന്‍ ഉദ്ദേശിച്ചത് കറാച്ചിയല്ല, കൊച്ചിയാണെന്ന് അടുത്ത നിമിഷം തന്നെ തിരുത്തി. ഈയിടെയായി മനസ്സ് മുഴുവന്‍ അയല്‍ രാജ്യത്തിന്റെ ചിന്തകളാല്‍ നിറഞ്ഞിരിക്കുകയാണെന്ന് മോദി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved