ഇസ്രയേലില്‍ നിര്‍ണായക പൊതുതിരഞ്ഞെടുപ്പ് ഇന്ന്. 13 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന നെതന്യാഹുവിന്റെ ഭാവി നിശ്ചയിക്കുന്ന തിര​ഞ്ഞെടുപ്പില്‍ മുന്‍ സൈനിക മേധാവി ബെന്നി ഗ്ലാന്‍റ്സാണ് എതിരാളി.

പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് അഞ്ചാം തവണയാണ് നെതന്യാഹു പോരാട്ടത്തിന് ഇറങ്ങുന്നത്. ഇസ്രേയലിന്റെ രാഷ്ട്രപിതാവായ ബെന്‍ ഗൂറിയന്‍ ഭരിച്ചതിലും കൂടുതല്‍ കാലം ഭരിക്കുക എന്നതാണ് നെതന്യാഹുവിന്റെ സ്വപ്നം. സംഘര്‍ഷഭരിതമായിരുന്നു നെതന്യാഹു ഭരിച്ച കഴിഞ്ഞ 13 വര്‍ഷങ്ങള്‍.ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം സര്‍വസീമകളും ലംഘിച്ചു. ഗാസാ മുനമ്പ് പലതവണ കുരുതിക്കളമായി മാറി. ആണവക്കരാറിന്റെ പേരില്‍ അമേരിക്കയെ കൂട്ടുപിടിച്ച് ഇറാനുമായി നെതന്യാഹു തെറ്റി. ഹമാസുമായി പലതവണ ഇസ്രേയലി പട്ടാളം ഏറ്റുമുട്ടി. അഴിമതിക്കറയും നെതന്യാഹുവിനുമേല്‍ പുരണ്ടു.

ഇതൊക്കെയാണെങ്കിലും അഭിപ്രായ സര്‍വേകള്‍ നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിക്ക് അനുകൂലമാണ്. എതിരാളിയായ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവും മുന്‍ സൈനിക മേധാവിയുമയായ ബെന്നി ഗ്ലാന്‍സ് നെതന്യാഹുവിനും ഭാര്യക്കും മേല്‍ ഉയര്‍ന്ന അഴിമതി ആരോപങ്ങള്‍ ഒന്നൊന്നായി വിളിച്ചുപറഞ്ഞാണ് വോട്ടുചോദിച്ചത്. ഇസ്രേയലില്‍ സ്ഥാനാര്‍ഥികള്‍ക്കു പകരം പാര്‍ട്ടികള്‍ക്കാണ് വോട്ട് ചെയ്യുന്നത്. 120 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. പ്രധാന രാഷ്ട്രീയ കക്ഷികള്‍ പതിനാലും… 58 ലക്ഷത്തിലേറെ പേര്‍ ഇന്ന് പോളിങ് ബൂത്തിലെത്തും.