കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ശ്വാസോച്ഛ്വാസം സാധാരണ നിലയിലേക്ക് തിരികെയെത്തിയെന്ന് ഡോക്ടര്‍മാര്‍ വിശദമാക്കിയിട്ടുണ്ട്. അതേസമയം വൃക്കകളുടെ പ്രവര്‍ത്തനം ഇപ്പോഴും പ്രതിസന്ധിയിലാണ്. വൃക്കകളുടെ പ്രവര്‍ത്തനം സാധാരണനിലയിലെത്തുന്നത് വരെ ഡയാലിസിസ് തുടരുമെന്ന് അദ്ദേഹത്തെ പരിശോധിക്കുന്ന മെഡിക്കല്‍ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. അണുബാധയാണ് നിലവിലെ പ്രധാന പ്രതിസന്ധിയായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത ബന്ധുക്കള്‍ ഒഴികെ ആര്‍ക്കും സന്ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ല.

മാണിയുടെ അഭാവം യു.ഡി.എഫിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം ഉള്‍പ്പെടെയുള്ള കേരളാ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ മാണിയുടെ സാന്നിധ്യം നിര്‍ണായകമാണ്. നേരത്തെ ചാലക്കുടി മണ്ഡലം യു.ഡി.എഫിന് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് ഹൃദയാഘാതം സംഭവിച്ചിരുന്നു.