അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വിമാനം റണ്‍വേയില്‍ നിന്നു തെന്നി നദിയില്‍ വീണു. 136 യാത്രക്കാരുമായി ബോയിംഗ് 737 വിമാനമാണ് ഫ്‌ളോറിഡയിലെ ജാക്ക്‌സണ്‍വില്ലെയ്ക്കു സമീപമുള്ള സെന്റ്. ജോണ്‍സ് നദിയില്‍ വീണത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 9.40നായിരുന്നു സംഭവം. ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍നിന്നു വരികയായിരുന്നു വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്‌സണ്‍വില്ല മേയര്‍ ട്വിറ്ററില്‍ അറിയിച്ചു. വിമാനം നദിയില്‍ മുങ്ങിയിട്ടില്ല.
ഗായികയും നടിയുമായ റിമിടോമിയും ഭർത്താവും അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അധികമാരെയും അറിയിക്കാതെയായിരുന്നു റിമിയും റോയ്‌സും വിവാഹമോചനത്തിനുള്ള ഹര്‍ജി സമര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെ ഗായിക വൈക്കം വിജയലക്ഷ്മിയോടു വിവാഹ വിശേഷങ്ങളെ പറ്റി ചോദിക്കോമ്പോൾ റിമി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.
കോടീശ്വരനായ ഒരാളെ വിവാഹം ചെയ്തതുകൊണ്ടു കാര്യമല്ല, അദ്ദേഹത്തിൽ നിന്നും ലഭിക്കേണ്ട ചില കരുതലുകളുണ്ടെന്നാണ് റിമി പരിപാടിക്കിടെ ഉന്നയിക്കുന്നത്. റിമിയുടെ വാക്കുകൾ ഇങ്ങനെ: ‘വിവാഹത്തിലൂടെ ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളുണ്ട്. ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭർത്താവിൽ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവർ ഇഷ്ടപ്പെടുക. അതുശ്രദ്ധിക്കണം ഇതു ശ്രദ്ധിക്കണം എന്നൊക്കെ അവർ പറയുന്നതു പൊതുവേ സ്ത്രീകൾക്ക് ഇഷ്ടമായിരിക്കും. അവരുടെ സ്നേഹവും കരുതലും നമ്മൾ സ്ത്രീകൾ ഇഷ്ടപ്പെടും” ഗായികയുടെ വിവാഹമോചന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് റിമിടോമിയുടെ ഈ വാക്കുകൾ ഇപ്പോൾ വൈറൽ ആകുന്നത്.
ഇതിനുപിന്നാലെ റിമിക്കെതിരെ രൂക്ഷവിമര്‍ശനംസോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പരിഗണിച്ചല്ല താരങ്ങളേയും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരേയും വിലയിരുത്തേണ്ടതെന്നായിരുന്നു മറ്റൊരു വിഭാഗം പറഞ്ഞത്. വൈവിധ്യമാര്‍ന്ന ഗാനങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന റിമിക്ക് സദസ്സിനെ പിടിച്ചിരുത്താന്‍ പ്രത്യേക കഴിവാണ്. എങ്ങനെയാണ് ഇത്രയും എനര്‍ജി ലഭിക്കുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ തന്നെ റിമിയോട് പരസ്യമായി ചോദിച്ച സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.
2015ൽ സിംബാബ്‌വെക്കെതിരായ ട്വന്റി 20യിൽ മാത്രമാണ് സഞ്ജു ഇന്ത്യൻ ജഴ്സി അണിഞ്ഞത്. ഇക്കുറി ഐപിഎല്ലിൽ പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 337 റൺസുമായി തകർപ്പൻ ഫോമിലാണ് സഞ്ജുവുള്ളത്.ഇതുവരെ ടീമിലെത്താൻ സാധിക്കാത്തതിൽ വിഷമമില്ലെന്നും കഠിനാധ്വാനത്തിലൂടെ ഇടം കണ്ടെത്തുമെന്നും സഞ്ജു പറഞ്ഞു.
സഞ്ജുവിനെ ലോകകപ്പ് സാധ്യത ടീമിൽ ഉൾപ്പെടുത്താതിൽ വിൻഡീസ് ഇതിഹാസതാരം ബ്രയാൻ ലാറ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ലാറയെപ്പോലൊരു ഇതിഹാസ താരം ഇങ്ങനെ പറയുമ്പോൾ സന്തോഷം തോന്നുന്നുവെന്ന് സഞ്ജു പറഞ്ഞു. ”ഒരുപാട് ആത്മവിശ്വാസം തോന്നുന്നു. ഇപ്പോഴത്തെ പ്രകടനത്തിൽ പൂർണ ആത്മവിശ്വാസവും സന്തോഷവുമുണ്ട്. ഇന്ത്യക്ക് വേണ്ടി കളിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ഞാൻ”-സഞ്ജു പറയുന്നു.
”അസ്വസ്ഥനാകേണ്ട കാര്യമൊന്നുമില്ല. ഇനിയും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇന്ത്യൻ ടീമിൽ കയറിപ്പറ്റുക എന്നത് എളുപ്പമുള്ള കാര്യമില്ല. ഒരിടം കണ്ടെത്താൻ ഇനിയും പരിശ്രമം ആവശ്യമാണ്.
”എല്ലാവരുടെ കരിയറിലും ഉയർച്ചയും താഴ്ചയും ഉണ്ടാകും. കരിയർ താഴേക്ക് പോകുമ്പോൾ മാത്രമെ എങ്ങനെ ഉയർച്ചയിലെത്തണം എന്ന തോന്നലുണ്ടാകൂ. ഒരുപാട് ഘട്ടങ്ങളിലൂടെ കരിയർ കടന്നുപോയിട്ടുണ്ട്. അത്തരം അനുഭവങ്ങളിൽ സന്തോഷവാനാണ്. ഇന്ത്യൻ ടീമിൽ എത്തണമെങ്കിൽ എങ്ങനെ തിരിച്ചുവരണമെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കണം. എങ്ങനെ കരുത്തനായിരിക്കണം, തോൽക്കുമ്പോൾ കൂടുതൽ കരുത്തോടെ ഉയർത്തെഴുന്നേൽക്കാൻ പഠിക്കണം. ഒരുപാട് തവണ തോറ്റവനാണ് ഞാൻ, ഇപ്പോൾ ഇന്ത്യൻക്ക് വേണ്ടി കളിക്കാൻ ഞാൻ പ്രാപ്തനാണ്, കരുത്തനാണ്.”-സഞ്ജു പറഞ്ഞു.
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ അനില്‍ ബാജ്പേയ് ബിജെപിയിലേക്ക് കൂടുമാറി. ഈസ്റ്റ് ഡല്‍ഹിയിലെ ഗാന്ധി നഗര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അനില്‍ ബാജ്പേയ്. ഇദ്ദേഹം പാര്‍ട്ടി വിടാനുള്ള കാരണങ്ങള്‍ വ്യക്തമല്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഒരു എം.എല്‍.എ പാര്‍ട്ടി വിടുന്നത് ആം.ആദ്.മിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. അമിത് ഷായുടെ കുതിരക്കച്ചവട തന്ത്രത്തിന്റെ ഭാഗമാണ് അനില്‍ ബാജ്പേയ് പാര്‍ട്ടി വിട്ടതെന്നാണ് ആം.ആദ്.മി മുതിര്‍ന്ന നേതാക്കളുടെ ആരോപണം.
ഇത്തവണ ഈസ്റ്റ് ഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് ആം.ആദ്.മി പ്രതീക്ഷിക്കുന്നത്. ഇവിടെ ക്രിക്കറ്റ് താരം ഗൗതം ഗംഭീറാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. മെയ് 12നാണ് ഡല്‍ഹിയിലെ 7 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരെത്തെ 14 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ അവകാശപ്പെട്ടിരുന്നു. ആം ആദ്മി നേതാക്കളെ വിലയ്‌ക്കെടുക്കുകയെന്നത് ബി.ജെ.പിക്ക് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ലെന്നായിരുന്നു അരവിന്ദ് കെജ്രിവാള്‍ നേരത്തെ പ്രതികരിച്ചത്.
അനില്‍ ബാജ്പേയുടെ കൂറുമാറ്റത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.പശ്ചിമ ബംഗാളിലെ 40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. ‘ദീദി, മെയ് 23 ന് ഫലപ്രഖ്യാപനം വരുമ്പോള്‍ എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളില്‍ നിന്ന് അകലും. ഇന്നുപോലും, നിങ്ങളുടെ 40എംഎല്‍എമാര്‍ എന്നെ വിളിച്ചിരുന്നു’. മോഡി പറഞ്ഞു.
കോട്ടയം: കെ എം മാണിയുടെ നിര്യാണത്തെത്തുടർന്ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പനെ പ്രഖ്യാപിച്ചു. കോട്ടയത്ത് ചേർന്ന എൻസിപി നേതൃയോഗത്തിലാണ് തീരുമാനം. തീരുമാനം ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് എൻസിപി നേതൃത്വം അറിയിച്ചു. അവസാനം നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലാ സീറ്റിൽ കെ എം മാണിയുടെ എതിരാളി മാണി സി കാപ്പനായിരുന്നു.
അന്തർ സംസ്ഥാന കുറ്റവാളിയായ കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. തമിഴ്നാട്ടില്‍ `മരിയാർ ഭൂതം’ എന്നറിയപ്പെടുന്ന ഗോപി ലോറൻസ് ഡേവിഡിനെയാണ് പാലാരിവട്ടം പോലീസ് സാഹസികമായി പിടികൂടിയത്. നാനൂറിലധികം മോഷണക്കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി ഇയാള്‍ക്കെതിരെയുളളത്.
കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഗോപി ലോറൻസ് ഡേവിഡ് മോഷണം നടത്തിവന്നത്. 40 വർഷത്തിനിടെ 67കാരനായ ലോറന്‍സിനെതിരെ ചെന്നൈയില്‍ മാത്രം നാനൂറിലധികം മോഷണക്കേസുകളുണ്ട്. രാത്രികാലങ്ങളില്‍ വീടുകളും ,കടകളും കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് രീതി. തമിഴ്നാട് ,പോണ്ടിച്ചേരി, എന്നിവിടങ്ങളിലായി വിവിധ കുറ്റകൃത്യങ്ങളിൽ ഇരുപതു വർഷത്തെ തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസം മുന്പ് കൊച്ചിയിലെത്തിയ പ്രതി സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത ശേഷം ന്യൂ ജനറേഷൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തിവരികയായിരുന്നു.
പട്രോളിങ്ങിനിടെ പാലാരിവട്ടം പൊലീസാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും മോഷ്ടിച്ച 25 പവനിലധികം സ്വർണ്ണവും 5 ലക്ഷം രൂപയുടെ ഡയമണ്ടും പിടിച്ചെടുത്തതായി എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ പി എസ് സുരേഷ് പറഞ്ഞു.
മൂര്‍ച്ചയുളള ഇരുന്പുകന്പി, ടോര്‍ച്ച്, സ്ക്രൂ ഡ്രൈവര്‍ എന്നിവയാണ് ഇയാളുടെ പ്രധാന ആയുധം. മോഷണത്തിലൂടെ ലഭിക്കുന്ന പണം കൊണ്ട് അസാന്മാർഗിക ജീവിതം നയിച്ചു വരികയായിരുന്നു ഇയാൾ.
കൊച്ചി കടവന്തറയില്‍ വീടിന് മുന്നില്‍ നിന്ന ലോ കോളജ് വിദ്യാര്‍ഥിയ്ക്ക് പൊലീസിന്‍റെ മര്‍ദനം. കടവന്തറ സ്വദേശി പ്രേംരാജിനെ ജീപ്പില്‍ വലിച്ചിഴച്ച് കയറ്റി സ്റ്റേഷനില്‍ എത്തിച്ച് മര്‍ദിച്ചെന്നാണ് പരാതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.
കടവന്തറ കരീത്തല റോഡില്‍ രാത്രി ഏഴരയോടെയാണ് സംഭവം. കടവന്തറ എസ്.ഐ അഭിലാഷും സംഘവും റോഡില്‍ നിന്ന യുവാവിനോട് വീട്ടില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ഇത് ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. ജീപ്പിലേയ്ക്ക് വലിച്ചിഴച്ച് കയറ്റിയ പ്രേംരാജിനെ സ്റ്റേഷനില്‍ എത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.
ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറിയും ലോകോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമാണ് മര്‍ദനമേറ്റ പ്രേംരാജ്. സംഭവം അറിഞ്ഞ് നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും സ്റ്റേഷനിലേയ്ക്ക് പ്രതിഷേധവുമായെത്തി. തുടര്‍ന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ നടപടിയായത്. പൊലീസിന്റെ കൃത്യനിര്‍വഹണ തടസ്സപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ ഏഴുവിക്കറ്റിന് തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി . 184 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത രണ്ടോവര്‍ ശേഷിക്കെ മറികടന്നു . തോല്‍വിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി . കൊല്‍ക്കത്തയ്ക്കായി മലയാളി താരം സന്ദീപ് വാര്യര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി .
നിര്‍ണായക മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ ആദ്യം ബാറ്റുചെയ്ത പഞ്ചാബിനെ തുടക്കത്തിലെ പിടിച്ചുകെട്ടിയത് മലയാളി താരം സന്ദീപ് വാര്യര്‍. 14 റണ്‍സെടുത്ത സാക്ഷാല്‍ ക്രിസ് ഗെയിലും 2 റണ്‍സെടുത്ത കെ എല്‍ രാഹുലും മലയാളി പേസര്‍ക്കു മുന്നില്‍ കീഴടങ്ങി
സന്ദീപ് നാലോവറില്‍ 31 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി. സാം കറണ്‍ 23 പന്തില്‍ നിന്ന് ഐപിഎല്ലിലെ ആദ്യ അര്‍ധസെഞ്ചുറി നേടിയതോടെ പഞ്ചാബ് ടീം ടോട്ടല്‍ 183 റണ്‍സിലെത്തി . മറുപടി ബാറ്റില്‍ സ്വന്തം നാട്ടില്‍ ബാറ്റെടുത്ത കൗമാരതാരം ശുഭ്മാന്‍ ഗില്‍ 49 പന്തില്‍ 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്രിസ് ലിന്‍ 45 റണ്‍സെടുത്തു .
ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് ഒന്‍പത് പന്തില്‍ 21 റണ്‍സ് നേടി രണ്ടോവര്‍ ശേഷിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ലക്ഷ്യത്തിലെത്തിച്ചു . ജയത്തോടെ ഒരുമല്‍സരം മാത്രം ശേഷിക്കെ 12 പോയിന്റുമായി കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തെത്തി .
ആഞ്ഞുവീശുന്ന ഫോനി ചുഴലിക്കൊടുങ്കാറ്റില്‍ ഒഡീഷയില്‍ ആറു പേര്‍ മരിച്ചു. ഭുവനേശ്വറിനും കട്ടക്കിനുമിടയില്‍ എത്തിയ ചുഴലിക്കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറില്‍ 185 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായി കുറഞ്ഞു. ചുഴലിക്കൊടുങ്കാറ്റിനോട് അനുബന്ധിച്ചുണ്ടായ പേമാരിയെ തുടര്‍ന്ന് ഒഡീഷയിലെ പുരിയിലും ഗോപാല്‍പൂരിലും വെളളപ്പൊക്കമുണ്ടായി. ഒഡീഷയില്‍ ഇന്നുമുഴുവന്‍ കനത്ത കാറ്റും മഴയും തുടരും. ദുരിതാശ്വാസത്തിന് ആയിരം കോടി അനുവദിച്ചതായി പ്രധനാമന്ത്രി അറിയിച്ചു.
രാവിലെ എട്ടു മണിയോടെയാണ് ഒഡീഷയിലെ പുരി തീരത്ത് ഫോനി ആഞ്ഞുവീശിയത്. മണിക്കൂറില്‍ 185 കിലോമീറ്ററായിരുന്നു കാറ്റിന്‍റെ വേഗത. രാവിലെ മുതല്‍ തന്നെ ശക്തമായ മഴ പെയ്തു. മരങ്ങള്‍ കടപുഴകി. പുരിയിലെ തീരദേശ മേഖലകള്‍ വെള്ളത്തിനടിയിലായി. 11 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വരും മണിക്കൂറില്‍ ഫോനിയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് രാത്രിയോടെ ബംഗാള്‍ തീരത്തേക്കെത്തും. മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. ദേശീയ ദുരന്തനിവാരണ സേനയെ ഫോനി കടന്നുപോകുന്ന പാതയില്‍ വിന്യസിച്ചു. ഫോനി നാളെ ബംഗ്ലാദേശിലേക്ക് കടക്കും.
രാവിലെ ബംഗാള്‍ ഉള്‍കടലില്‍ നിന്ന് കരയിലേക്ക് കടന്ന ഫോനി , ഒഡീഷയുടെയും ആന്ധ്രയുടെയും തീരങ്ങളില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയിലാണ് ആഞ്ഞ് വീശിയത്. അതി ശക്തമായ മഴയും കൂടെയെത്തി. 15 മുതല്‍ 20 അടിവരെ ഉയരമുള്ള വന്‍തിരമാലകാളാണ് ഒഡീഷ തീരത്തേക്ക് അടിച്ചുകയറിയത്. താഴ്ന്ന പ്രദേശങ്ങളപ്പാടെ വെള്ളത്തിനടിയിലാണ്. 1999 ന് ശേഷം ഒഡീഷ അനുഭവിച്ച ഏറ്റവും തീവ്രതയുള്ള ചുഴലിക്കാറ്റാണ് ഫോനി. വരുന്ന മണിക്കൂറുകളില്‍ അല്‍പ്പം തീവ്രത കുറഞ്ഞ് ചുഴലിക്കൊടുങ്കാറ്റ് വടക്ക് കിഴക്കന്‍ ദിശയില്‍ നീങ്ങി ബംഗാള്‍ തീരത്തേക്ക് എത്തും. ബംഗാളിലേക്ക് എത്തുമ്പോള്‍ മണിക്കൂറില്‍ 100 മുതല്‍ 115 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനാണ് സാധ്യതയുള്ളത്.
അതി തീവ്രമായ മഴയും കടലാക്രമണവും ഉണ്ടാകാം. ഇതെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍നിന്നും താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്. കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളം നാളെ രാവിലെ വരെ അടച്ചിടും. ചുഴലിക്കൊടുങ്കാറ്റിന്റെ പാതയിലുള്ള റയില്‍, റോഡ് ഗതാഗതം നിറുത്തിവെച്ചിരിക്കുകയാണ്. 200 ട്രയിനുകള്‍ റദ്ദുചെയ്യുകയോ വഴിമാറ്റിവിടുകയോ ചെയ്തു. ദേശീയ ദുരന്തനിവാരണ സേനയെ ഫോനി കടന്നുപോകുന്ന പാതയിലാകെ വിന്യസിച്ചിട്ടുണ്ട്. കര, നാവിക, വ്യോമസേനകളും തയ്യാറാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി ഖരഗ്പൂരിലേക്ക് പോയി. അവിടെ നിന്ന്് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും തൃണമൂല്‍കോണ്‍ഗ്രസ് രണ്ട് ദിവസത്തെ പ്രചരണ പരിപാടികള്‍ വേണ്ടെന്നുവെച്ചു. ഫോനി വടക്ക് കിഴക്കന്‍സംസ്ഥാനങ്ങളിലും കനത്ത മഴക്ക് കാരണമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തുടര്‍ന്ന് ഫോനി ബംഗ്ലാദേശിലേക്ക് എത്തും.
മമ്മൂട്ടി ലൂസിഫർ കണ്ടത് കുടുംബത്തോടൊപ്പം ആണെന്നും വാപ്പിച്ചിക്ക് മോഹൻലാലിനോടുള്ള ഇഷ്ടം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ദുൽഖർ സൽമാന്‍. ഒരു സ്വകാര്യ എഫ്എം റേഡിയോക്കു നൽകിയ അഭിമുഖത്തിലാണ് ദുൽഖർ മനസു തുറന്നത്.
തനിക്ക് ലൂസിഫർ മുഴുവനും കാണാൻ സാധിച്ചില്ല. ആ സമയത്ത് മറ്റൊരു സിനിമയുടെ കഥ കേള്‍ക്കുകയായിരുന്നു. ഇനി മുഴുവനായും കാണണം. സ്വന്തം വീട്ടിൽ ഒരു മിനി തിയേറ്റർ ഉണ്ട്. അവിടിരുന്നാണ് കുടുംബം ലൂസിഫർ കണ്ടതെന്നും ദുൽഖർ പറഞ്ഞു.
”വാപ്പച്ചിയും മോഹൻലാലും തമ്മിലുള്ള സ്നേഹം അതിഗംഭീരമാണ്. അവരുടെ സ്നേഹം കണ്ട് അത്ഭുതം തോന്നിടിയിട്ടുണ്ട്. ചെറുപ്പം മുതലേ അത് കാണുന്നതാണ്. ഇത് കാണുമ്പോൾ ഇവരുടെ പേരിൽ ബാക്കിയുള്ളവർക്ക് എന്താ ഇത്ര പ്രശ്നം എന്നുവരെ തോന്നിയിട്ടുണ്ട്”, ദുൽഖർ കൂട്ടിച്ചേർത്തു.