ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ–വിഎംആർ പ്രീപോൾ അഭിപ്രായ സർവ്വേ ഫലം. സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നും സർവ്വേ പ്രവചിക്കുന്നു. ഇരുപതിൽ 17 സീറ്റിൽ യുഡിഎഫ് വിജയിക്കും. എൽഡിഎഫ് രണ്ട് സീറ്റിലൊതുങ്ങും. എൻഡിഎ ഒരിടത്ത് വിജയിക്കുമെന്നാണ് പ്രവചനം.

46.97 ശതമാനമായിരിക്കും കേരളത്തില്‍ യുഡിഎഫിന്റെ വോട്ട് വിഹിതം. എല്‍ഡിഎഫ് 28.11 ശതമാനം വോട്ട് നേടും. എന്‍ഡിഎ വോട്ട് വിഹിതം 20.85 ശതമാനമാണ്. മറ്റുള്ളവര്‍ 4.07 ശതമാനം വോട്ട് നേടുമെന്നും ടൈംസ് നൗ- വിഎംആര്‍ സര്‍വ്വേഫലം പ്രവചിക്കുന്നു. വയനാട്ടില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം പാര്‍ട്ടിയുടെ വിജയത്തിന് ഏറെ ഗുണകരമാകുമെന്നാണ് അഭിപ്രായസര്‍വ്വേ പറയുന്നത്.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സഖ്യം 33 സീറ്റുകളിലും ബിജെപി ആറ് സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനം. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം 12 സീറ്റ് നേടും. ബിജെപി ഇവിടെ 16 സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു.ഇന്ത്യയൊട്ടാകെ 960 ഇടങ്ങളിലായി 14,301 വോട്ടര്‍മാരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.