Latest News

ചലച്ചിത്ര താരം ശ്രീദേവി ആകസ്മികമായി മരണമടഞ്ഞിട്ട് ഒരാണ്ട് തികയാറാകുന്നു. ശ്രീയുടെ ഓർമ്മയിൽ ഭർത്താവും മക്കളും സഹോദരീ സഹോദരനും അടങ്ങുന്ന കുടുംബം ഇന്ന് ചെന്നൈയിലെ താരത്തിന്റെ വസതിയിൽ ഒത്തു ചേരും എന്ന് ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളും ഓർമ്മ ദിവസവുമായി ബന്ധപ്പെട്ടു നടക്കുമെന്നും ശ്രീദേവിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കെടുക്കും എന്നും റിപ്പോർട്ടിൽ പറയുന്നു.

ശ്രീദേവിയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തമിഴ് താരം അജിത്തിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നത്. അവരുടെ മരണാനന്തരം ഭർത്താവ് ബോണി കപൂർ ആ ആഗ്രഹം സഫലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹിന്ദി ചിത്രമായ ‘പിങ്കി’ന്റെ തമിഴ് പതിപ്പ് താൻ നിർമ്മിക്കുന്നു എന്നും അതിൽ തല അജിത് നായകനാകും എന്നുമൊക്കെയുള്ള അറിയിപ്പുകൾ നടത്തിക്കഴിഞ്ഞു അദ്ദേഹം. ഇന്നത്തെ ഓർമ്മ ദിവസ ചടങ്ങുകളിലും അജിത് പങ്കെടുക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി ഇരുപത്തിനാലിനാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ആഡംബര ഹോട്ടലിൽ വച്ച് ബാത്ത്ടബ്ബിൽ മുങ്ങിയാണ് മരണകാരണമായി പറയപ്പെടുന്നത്. ഭർത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവർ കുടുംബ സമേതം ദുബായിൽ എത്തിയത്. വിവാഹം കഴിഞ്ഞു മകൾ ഖുഷിയും ബോണി കപൂറും ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ ശ്രീദേവി മാത്രം തുടർന്നും ദുബായിൽത്തന്നെ തങ്ങുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ഭർത്താവ് ദുബായിൽ തിരിച്ചെത്തിയ ദിവസമാണ് അവരുടെ മരണം സംഭവിക്കുന്നത്.

ദുബായിലെ അന്വേഷണങ്ങൾക്ക് ശേഷം ഇന്ത്യയിൽ എത്തിച്ച അവരുടെ ഭൗതിക ശരീരം ഫെബ്രുവരി ഇരുപത്തിയെട്ടിനു മുംബൈയിൽ വലിയൊരു ജനാവലിയെ സാക്ഷി നിർത്തി, ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളായ ശ്രീദേവിയുടെ വിയോഗത്തിന്റെ നഷ്ടവുമായി ഇനിയും പൂർണ്ണമായി പൊരുത്തപ്പെട്ടിട്ടില്ല ആരാധകരും സിനിമാലോകവും. മരിച്ചിട്ടു ഒരു വർഷം തികയുമ്പോൾ പോലും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് അഭിനയത്തിന്റെ മുഖശ്രീയായി മാറിയ ആ താരം.

ന്യൂഡല്‍ഹി: അനില്‍ അംബാനിക്കു വേണ്ടി വിധിയില്‍ തിരുത്തല്‍ വരുത്തിയെന്ന് വ്യക്തമായതോടെ രണ്ട് സുപ്രീം കോടതി ജീവനക്കാരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍കുമാര്‍ ചക്രവര്‍ത്തി എന്നിവരെയാണ് പിരിച്ചുവിട്ടത്. ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസിന്റെ നടപടി.

ഇരുവരും അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ളവരാണ്. റിലയന്‍സ് ജിയോയ്ക്ക് ആസ്തികള്‍ വിറ്റവകയില്‍ 550 കോടി രൂപ നല്‍കിയില്ലെന്ന എറിക്സണ്‍ ഇന്ത്യയുടെ കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് കോം ഉടമ അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ ആര്‍.എഫ്.നരിമാന്‍ വിനീത് സാറന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ജനുവരി 7നാണ് ഈ വിധി പുറപ്പെടുവിച്ചത്.

എന്നാല്‍ അന്ന് സുപ്രീംകോടതി വെബ്സൈറ്റില്‍ വൈകീട്ട് അപ്ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായാണ് കാട്ടിയിരുന്നത്. ജനുവരി 10-ന് ഈ വൈരുദ്ധ്യം എറിക്സണ്‍ ഇന്ത്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു. തുടര്‍ന്ന് സുപ്രീംകോടതി നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടത്. സംഭവത്തില്‍ കൂടൂതല്‍ അന്വേഷണം നടക്കുന്നതായാണ് സൂചന.

പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ പി.സി.ജോര്‍ജ്. യു.ഡി.എഫില്‍ എത്തുന്നതിനുള്ള ശ്രമം പരാജയപ്പെട്ടാല്‍ താനടക്കം കേരള ജനപക്ഷത്തിന്റെ അഞ്ച് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പി.ജെ.ജോസഫിന് പുറത്തുവരേണ്ടിവരുമെന്നും അപ്പോള്‍ അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പി.സി.ജോര്‍ജ്

കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് താന്‍ നല്‍കിയ കത്തിന് ഇതുവരെ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പി.സി.ജോര്‍ജ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നീക്കം നടത്തുന്നത്. തിരഞ്ഞെടുപ്പില്‍ കേരളജനപക്ഷത്തിന്റെ പങ്കാളിത്തം ഉറപ്പാക്കും, അതുവഴി പാര്‍ട്ടിയുടെ ജനപിന്തുണ ബോധ്യപ്പെടുത്തും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, ചാലക്കുടി മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടെന്നും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും പി.സിജോര്‍ജ്. പത്തനംതിട്ടയിലാകും പി.സി.ജോര്‍ജ് മല്‍സരിക്കുന്നത്.

പി.ജെ.ജോസഫ് പറയുന്നയാളെ കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കിയാല്‍ കേരള കോണ്‍ഗ്രസിലെ പ്രശ്നം തീരും. ജോസ് കെ.മാണിയെ അംഗീകരിച്ച് പി.ജെ.ജോസഫ് തുടരാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിനൊപ്പമുള്ള അസംതൃപ്തരെ ഉള്‍ക്കൊള്ളുന്ന സംവിധാനമൊരുക്കാന്‍ താന്‍ നിര്‍ബന്ധിതനാകും. മാണിയുമായി പിരിയാന്‍ ജോസഫ് തീരുമാനിച്ചാല്‍ അദ്ദേഹവുമായി സഹകരിക്കും.

അപമാനിതനാകാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ചര്‍ച്ചയ്ക്ക് യുഡിഎഫിന് കത്തുനല്‍കാതെ കോണ്‍ഗ്രസിന് കത്തുനല്‍കിയത്. ഒ.രാജഗോപാലുമായി നിയമസഭയിലെ സഹകരണം തുടരുമെങ്കിലും തല്‍ക്കാലം എന്‍.ഡി.എയിലേക്ക് പോകുന്നത് ആലോചിക്കുന്നില്ലെന്നും പി.സി.ജോര്‍ജ് പറയുന്നു.

പെരിയാറിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. ശരീരത്തിൽ മറ്റ് പരുക്കുകളില്ല. 25നും 40നും ഇടയിൽ പ്രായമാണ് മരിച്ചയാൾക്കെന്നും പൊലീസ് സർജൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയോടെ പെരിയാറിൽ കണ്ടെത്തിയ മൃതദേഹം കരയ്ക്കെത്തിച്ചത് ബുധൻ രാവിലെ ഒൻപതു മണിയോടെ. രണ്ടു ദിവസം പഴക്കമായി അഴുകിത്തുടങ്ങിയ ശരീരത്തിൽ ആണ് പൊലീസ് സർജൻ എ കെ ഉന്മേഷിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പോസ്റ്റ്‌മോർട്ടം പരിശോധന നടത്തിയത്. മരണം ശ്വാസം മുട്ടിയാണ്, അതിൽ സംശയമില്ല. മുഖത്തോ കഴുത്തിലോ ബലം പ്രയോഗിച്ചാണോ വായിൽ തുണി തിരുകിക്കയറ്റിയാണോ ശ്വാസം മുട്ടിച്ചതെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധന ആവശ്യമാണ്.

ഒരു ചുരിദാറിന്റെ ബോട്ടം അപ്പാടെ ആണ് വായിൽ തിരുകിയിരുന്നത്. കൊലപ്പെടുത്താൻ തന്നെ ആകണമെന്നില്ല, ബലപ്രയോഗത്തിനിടെ നിശ്ശബ്ദയാക്കാൻ ആകാമിത് ചെയ്തതെന്ന് അനുമാനിക്കാം. എന്നാൽ മൃതദേഹത്തിൽ ആഭരണം ഒരു തരി കാണാത്തതാണ് സംശയത്തിന് ഇടയാക്കുന്ന മറ്റൊരു കാര്യം. കാത് തുളച്ചതായി കാണുന്നെങ്കിലും കമ്മലോ ചെറിയ കല്ലുകളോ പോലുമില്ല. പോസ്റ്റ്‌മോർട്ടത്തിന് മുന്നോടിയായി എക്‌സ്‌റേ ചെയ്‌തെങ്കിലും അസ്തികൾക്ക് ഓടിവോ ക്ഷതമോ കണ്ടെത്തിയില്ല. മറ്റ് ബലപ്രയോഗങ്ങൾ ഉണ്ടായിട്ടില്ലെന്ന് അങ്ങനെയും വ്യക്തമാകുന്നു.

ലൈംഗിക ബന്ധത്തിന്റെ സൂചനകൾ ഉണ്ടെങ്കിലും അടുത്തെങ്ങും നടന്നതിന്റെയോ അതിക്രമം ഉണ്ടായത്തിന്റെയോ ലക്ഷണമില്ല. ശരീരപ്രകൃതി പരിഗണിച്ചാൽ മലയാളി ആകാതിരിക്കാമെങ്കിലും ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയില്ല എന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം. നഖം വെട്ടിയിരിക്കുന്നത് മുതൽ മുടി കളർ ചെയ്തിരിക്കുന്നത് വരെ നോക്കിയാൽ സൗന്ദര്യം നന്നായി പരിചരിച്ചിരുന്ന യുവതിയാണെന്നും കാണാം. ഇക്കാര്യങ്ങൾ എല്ലാം പരിഗണിക്കുമ്പോൾ ദുരൂഹത ഏറുകയാണ്. സമാന ലക്ഷണങ്ങളുള്ള സ്ത്രീകളെ കാണാതായ കേസുകളുടെ വിവരങ്ങൾ ചിലത് പരിശോധിച്ചെങ്കിലും ഒരു നിഗമനത്തിലും എത്താൻ കഴിഞ്ഞിട്ടില്ല. പരാതികൾ വന്നിട്ടുള്ള കേസുകളുമായി ഒത്തുനോക്കാൻ പാകത്തിൽ ശരീരത്തിലെ അടയാളങ്ങളും പൊലീസ് സർജൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

ഉയർന്ന വിവാദങ്ങൾക്കും അവഹേളനങ്ങൾക്കും വിരാമമിട്ട് ഗായിക അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കാണ് പ്രണയദിനത്തോടനുബന്ധിച്ച് താരം മറുപടി നൽകിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അഭയയുടെ മറുപടി. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

‘2008മുതൽ 2019 വരെ ഞങ്ങളൊരുമിച്ച് പൊതുവേദികളിലെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടില്ല. അതെ ‍ഞാൻ വിവാഹിതനായ ഒരാളുമായി പ്രണയത്തിലാണ്. അദ്ദേഹവുമായി കഴിഞ്ഞ എട്ടുവർഷമായി ഞാൻ ജീവിക്കുന്നു. ഞാൻ മുൻപ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ 12 വയസിന്റെ വ്യത്യാസമുണ്ട്. അതെ അദ്ദേഹത്തിന് മുന്നിൽ ഞാൻ തീരെ ചെറുതാണ്. ഇങ്ങനെ പല വ്യത്യാസങ്ങളുണ്ടെങ്കിലും ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. മഞ്ഞപ്പത്രങ്ങൾക്ക് എന്നെ കീപ്പെന്നോ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം.

ഒരു കുടുംബം നശിപ്പിച്ചവളെന്നും വിളിക്കാം. ഒളിച്ചോട്ടങ്ങൾ മടുത്തു. ഇനിയും പേടിച്ച് ജീവിക്കാൻ വയ്യ. അതുകൊണ്ട് ഇൗ കുറിപ്പ് ഗോപി സുന്ദറിന്റെ ഒൗദ്യോഗിക പേജിലും പോസ്റ്റ് ചെയ്യുന്നുണ്ട്. പൊങ്കാലകൾക്ക് സ്വാഗതം. ആറ്റുകാൽ പൊങ്കാലയല്ലേ.. എല്ലാവർക്കും പ്രാർഥിക്കാം.’ അഭയ ഫെയ്സ്ബുക്കിൽ കുറിച്ചു.

മുൻപ് അഭയുമായുള്ള ചിത്രം പങ്കുവച്ചപ്പോൾ ഗോപി സുന്ദറിനെ പരിഹസിച്ച് ഭാര്യ പ്രിയ രംഗത്തെത്തിയിരുന്നു. ചിലർ ചില കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇക്കാര്യം ഇതുവരെ കോടതിയിൽ അറിയിച്ചിട്ടില്ല. എങ്കിലും ചിലരെ ഇത്രയും വർഷം കൂടെ നിർത്തിയതിന് അഭിനന്ദനങ്ങൾ’ പ്രിയ അന്നുകുറിച്ചിരുന്നു. ഇതേ തുടർന്ന് ഗോപി സുന്ദറും അഭയയും തമ്മിലുള്ള ബന്ധം വലിയ ചർച്ചയായിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ താരത്തിന്റെ വിശദീകരണം.

തിരുവനന്തപുരം തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി. ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചത് വ്യക്തമാക്കിയത്. ഇമാമായിരുന്ന ഖാസിമി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയത് മനപ്പൂര്‍വമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. പീഡനം നടന്നത് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചു. റിപ്പോര്‍ട്ടും മൊഴിയും ശിശുക്ഷേമസമിതിപൊലീസിന് കൈമാറി. പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും .

കുട്ടിയെ എത്രയും വേഗം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുമെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചു. എന്നാല്‍ ഈ നീക്കത്തിനെതിരെ കുട്ടിയുടെ വീട്ടുകാര്‍ വിസമ്മതിക്കുകയാണെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് ഈ അവസരത്തില്‍ കാര്യമാക്കുന്നില്ലെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇയാള്‍ വാഹനത്തില്‍ പെണ്‍കുട്ടിയെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയ പെണ്‍കുട്ടിയെ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകള്‍ വാഹനം തടഞ്ഞുവച്ചുവെങ്കിലും ഇയാള്‍ വിദ്യാര്‍ത്ഥിയുമായി കടന്നുകളഞ്ഞു.

തുടര്‍ന്ന് വിവരം പള്ളിക്കാരെ അറിയിക്കുകയായിരുന്നു. വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് അവിടെയെത്തി ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഇയാള്‍ മറുപടി പറഞ്ഞത്.

തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഇമാം വണ്ടിയെടുത്ത് പോവുകയായിരുന്നു. പള്ളികമ്മിറ്റി നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയത്. നേരത്തേ ആറ്റിങ്ങലിന് സമീപമുള്ള പ്രമുഖ പള്ളി ഉള്‍പ്പെടെയുള്ള പള്ളികളില്‍ ഇയാള്‍ ചീഫ് ഇമാമായി പ്രവര്‍ത്തിച്ചിരുന്നു.

 

അഞ്ചുവര്‍ഷം മുമ്പ് നടന്ന ഒരു സംവാദം. പങ്കെടുക്കുന്നത് ആ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഡോ. രേണുരാജും കോളജ് വിദ്യാര്‍ഥികളും. പതിവുചോദ്യങ്ങള്‍ക്കിടെ അപ്രതീക്ഷിതമായ ഒരു ചോദ്യം രേണുവിനോട്. ദീര്‍ഘദൃഷ്ടിയുള്ള ചോദ്യം. ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയം, പണം, അധികാരം തുടങ്ങിയവയുടെ സ്വാധീനമുണ്ടായാല്‍ എന്തു ചെയ്യും? ചോദ്യം കേട്ടു പതറിയില്ല ഐഎഎസുകാരി. രണ്ടാമതൊന്ന് ആലോചിക്കുകയും ചെയ്തില്ല ഡോക്ടര്‍ കൂടിയായ ആ ചെറുപ്പക്കാരി. സൗമ്യമെങ്കിലും ദൃഡമായ സ്വരത്തില്‍ രേണു പറഞ്ഞു:
‘പണമാണു ജീവിതത്തിലെ ലക്ഷ്യമെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതായിരുന്നു കൂടുതല്‍ ലാഭകരം. സിസ്റ്റത്തിനൊപ്പം നില്‍ക്കുകയും വ്യക്തിപരമായ ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിക്കാതിരിക്കുകയുമാണ് എന്റെ മുന്നിലുള്ള വെല്ലുവിളി. ഒരു ദിവസം കൊണ്ടു സമൂഹത്തെ മാറ്റിമറിക്കാം എന്ന അതിമോഹമൊന്നുമില്ല. ഒരു കാര്യം എനിക്കുറപ്പിച്ചു പറയാനാകും, ന്യായമായ ആവശ്യവുമായി എന്റെ മുന്നില്‍ എത്തുന്ന ഒരു സാധാരണക്കാരനും അനാവശ്യമായി ഒരു തവണ കൂടി എന്റെ മുന്നില്‍ വരേണ്ടി വരില്ല.
അഞ്ചുവര്‍ഷത്തിനുശേഷവും പ്രസക്തമാണ് രേണുവിന്റെ വാക്കുകള്‍; പ്രത്യേകിച്ചും ദേവികുളത്തെ വിവാദസംഭവങ്ങളുടെ പശ്ഛാത്തലത്തില്‍. ഒരു ചെറുപ്പക്കാരിയുടെ ആവേശപ്രകടനം മാത്രമായിരുന്നില്ല ആ വാക്കുകള്‍ എന്ന് ഇന്നു വ്യക്തമാകുന്നു. തെറ്റിനെ എതിര്‍ക്കുകയും നീതിക്കുവേണ്ടി നിലകൊള്ളുകയും പ്രത്യാഘാതങ്ങള്‍ ചിന്തിക്കാതെ ശരിയ്‌ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ ആദര്‍ശധീരത. പഠിച്ചിറങ്ങിയകാലത്തെ അതേ തീപ്പൊരിയാണ് താനിന്നും എന്നവര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.
അപമാനവും ഭീഷണിയും ആക്ഷേപവും ഉണ്ടായാലും സത്യം വിജയിക്കുമെന്നും ആദര്‍ശം തിരിച്ചറിയപ്പെടുമെന്നും. അധികാരസ്ഥാനത്ത് അവരോധിക്കപ്പെട്ടാല്‍ വെറും പാവകളും ഏറാന്‍മൂളികളും മാത്രമാണ് ഉദ്യോഗസ്ഥര്‍ എന്ന പഴമൊഴിയെക്കൂടി തെറ്റിക്കുകയാണ് ഡോ.രേണുരാജ് എന്ന യുവ വനിതാ ഐഎഎസുകാരി. അവര്‍ മാത്രമല്ല, പാര്‍ട്ടി ഓഫിസിലെ റെയ്ഡിലൂടെ ഭരണപക്ഷ പാര്‍ട്ടിയുടെ അപ്രീതിക്കുമുന്നിലും കൂസാതെ നിന്ന ഐപിഎസുകാരി ചൈത്ര തെരേസ മാത്യുവും ആദര്‍ശം തങ്ങള്‍ക്ക് ഷോകേസിലെ ട്രോഫി മാത്രമല്ലെന്ന് അടുത്തിടെ തെളിയിച്ചിരുന്നു. ഇപ്പോഴിതാ രേണുവും. ഈ യുവപോരാളികള്‍, വനിതകള്‍ തെളിയിക്കുകയാണ് ആദര്‍ശധീരത സമൂഹത്തില്‍നിന്ന് പൂര്‍ണമായും കുറ്റിയറ്റുപോയിട്ടില്ലെന്ന്. പ്രതീക്ഷയ്ക്ക് ഇനിയും വകയുണ്ടെന്ന്. പുതിയ തലമുറയിലെ ഭരണ വര്‍ഗ ഉദ്യോഗസ്ഥരിലും നട്ടെല്ലുള്ളവരുണ്ടെന്ന്.
സബ് കലക്ടര്‍മാരെ നിലം തൊടാന്‍ അനുവദിക്കാറില്ലാത്തതില്‍ കുപ്രശസ്തി നേടിയ സ്ഥലമാണ് ഇടുക്കി. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഇവിടെ വന്നുപോയത് 14 സബ് കലക്ടര്‍മാര്‍. ഏറ്റവുമൊടുവില്‍ വി.ആര്‍. പ്രേംകുമാറിനെ മാറ്റിയപ്പോഴാണ് ഡോ. രേണു രാജ് പുതിയ സബ് കലക്ടറായി കഴിഞ്ഞവര്‍ഷം നവംബറില്‍ എത്തിയത്. ഭൂമി കയ്യേറ്റങ്ങളും അവയ്‌ക്കെതിരായ നിലപാടുകളുമാണ് ഉദ്യോഗസ്ഥരുടെ കസേരയിളക്കുന്നത്. ദേവികുളത്തെയും മൂന്നാറിലെയും മറ്റും കയ്യേറ്റക്കാര്‍ക്കെതിരെ നിലപാടെടുത്താല്‍, ഭൂമാഫിയയ്ക്കുമെതിരെ നടപടിയെടുത്താല്‍ രാഷ്ട്രീയക്കാര്‍ അവര്‍ക്കു സമ്മാനിക്കും സ്ഥാനചലനം എന്ന പ്രതിഫലം. അഞ്ചു ദിവസം മാത്രം സബ് കലക്ടറായി ഇരുന്നവര്‍ പോലുമുണ്ടായിട്ടുണ്ട് ഇടുക്കിയില്‍ എന്നോര്‍ക്കുക.

ആലുവയില്‍ പുതപ്പില്‍ പൊതിഞ്ഞ് നിലയില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടെയാണെന്ന് തിരിച്ചറിഞ്ഞതിന് പുറമെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച രാത്രിയിലാണ് യൂസികോളേജിന് സമീപമുള്ള കുളിക്കടവില്‍ തൂണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 30 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന് യുവതിയെ കൊല ചെയ്ത ശേഷം കുളിക്കടവില്‍ തള്ളുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. വായില്‍ തുണിതിരുകിയാണ് കൊലയെന്നാണ് സംശയം. കൊല്ലപ്പെട്ട് സമയത്ത് യുവതി ധരിച്ചിരുന്നത് മുട്ടിന് താഴെ ഇറക്കമുള്ള പാന്റും ചുരിദാര്‍ ടോപ്പുമാണ്.

കാല് മടക്കിയ ശേഷം മൃതദ്ദേഹം പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയര്‍കൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലാണ്. യുവതിയെ കൊലപ്പെടുത്തി തുണിയില്‍പ്പൊതിഞ്ഞ് മൃതശരീരം കല്ലുകെട്ടി താഴ്തിയിരിക്കാം എന്നും കെട്ട് വിട്ടതിനെത്തുടര്‍ന്ന് മൃതദ്ദേഹം ഒഴുകിയെത്തിയതാവാമെന്നുമാണ് പോലീസിന്റെ കണക്കുകൂട്ടല്‍. 30 വയസ്സു തോന്നിക്കുന്ന ഇതര സംസ്ഥാന യുവതിയാണു മരിച്ചതെന്നും കൊലപാതക സൂചനകൾ ലഭിച്ചതായും പൊലീസ് പറഞ്ഞു.

ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാകുമെന്നാണു നിഗമനം. രാവിലെ ഒൻപതോടെ കരയ്ക്കെത്തിച്ച മൃതദേഹം 12 മണിയോടെ പോസ്റ്റ്‌മോർട്ടത്തിനു കളമശ്ശേരി മെഡിക്കൽ കോളജിലേയ്ക്ക് അയച്ചു. ചൊവ്വാഴ്ച രാത്രിയോടെ മൃതദേഹം ആലുവ യുസി കോളജിന് സമീപം കടൂപ്പാടത്തെ വിൻസെൻഷ്യൻ വിദ്യാഭവൻ സെമിനാരിയുടെ കടവിനോട് ചേർന്നുള്ള ഭാഗത്താണു കണ്ടെത്തിയത്. വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. പുറത്തെടുത്തപ്പോഴാണു യുവതിയുടേതാണെന്നു തിരിച്ചറിഞ്ഞത്. രണ്ടുദിവസം പഴക്കം തോന്നുന്ന ശരീരം അഴുകിത്തുടങ്ങി. പച്ചനിറമുള്ള ട്രാക്ക് സ്യൂട്ടും കടും നീല ബനിയനുമാണു മൃതദേഹത്തിലെ വേഷം. പുതപ്പിനുള്ളിൽനിന്ന് അഴുകിയ കൈ പുറത്തേക്കു തള്ളി നിന്നിരുന്നു. സമീപ ദിവസങ്ങളിൽ കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.

ശരീരം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലിന് 40 കിലോ ഭാരമുണ്ട്. കല്ലിനൊപ്പം കോൺക്രീറ്റിന്റെ ഭാഗങ്ങളുമുണ്ട്. ഇത് എവിടെനിന്നോ പൊളിച്ചുനീക്കിയതിന്റെ അവശിഷ്ടമെന്നാണു നിഗമനം. ഇത്ര വലിയ കല്ല് കെട്ടിയിട്ടും മൃതദേഹം വെള്ളത്തിനു മീതെ പൊങ്ങിയതു ശക്തമായ അടിയൊഴുക്കിലാണെന്നു കരുതുന്നു. കരയോടുചേർന്ന് അടിഞ്ഞുകൂടിക്കിടന്ന ചെടികളുടെ കൊമ്പിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. ഒൻപതു മണിയോടെയാണു മൃതദേഹം പുറത്തെടുത്തത്. 10 മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയെങ്കിലും റൂറൽ എസ്പി വരാൻ വൈകിയത് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനു താമസമുണ്ടാക്കി. അഴുകിത്തുടങ്ങിയ മൃതദേഹം വെള്ളത്തിൽനിന്നു പുറത്തെടുത്തു കഴിഞ്ഞാൽ ഇരട്ടിവേഗത്തിൽ നശിക്കുമെന്നിരിക്കെ പോസ്റ്റ്‌മോർട്ടത്തിൽ കിട്ടാനിടയുള്ള തെളിവുകളെ ബാധിച്ചേക്കാം.

മൂന്നാര്‍-മാട്ടുപ്പെട്ടി റോഡില്‍ കെഎഫ്ഡിസി ഉദ്യാനത്തിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം. പരുക്കേറ്റ ജയശ്രീ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് മൂന്നാറില്‍ വച്ചായിരുന്നു വാഹനാപകടത്തില്‍ പരിക്കേറ്റത്. കാറിലേക്കു കയറാന്‍ ശ്രമിക്കുന്നതിനിടയിൽ പിന്നില്‍ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.1948 കാലം പറഞ്ഞത്, നിത്യഹരിത നായകന്‍ എന്നീ സിനിമകളില്‍ നായികയായും ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെ ഇരുപതോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്.

കായിക ദിനത്തോടനുബന്ധിച്ചു കമ്പനി സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തതായിരുന്നു കൊല്ലം മയ്യനാട് സ്വദേശിയായ അലോഷ്യസ് വില്‍സണ്‍.കളിയില്‍ ഗോള്‍കീപ്പറായിരുന്ന വില്‍സണ്‍ പാഞ്ഞു വരുന്ന പന്തിനെ തലകൊണ്ട് തടുക്കുവാനായി ഉയര്‍ന്നു പൊങ്ങവേയാണ് ബാലന്‍സ് തെറ്റി നെഞ്ചിടിച്ചു താഴെ വീണത്.

ബാഹ്യമായ പരുക്കുകള്‍ ഇല്ലെങ്കിലും ശക്തമായ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആംബുലന്‍സിന്റെ സഹായത്തില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. എന്നാല്‍ വഴിയില്‍ വച്ച് തന്നെ മരണപ്പെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഭൗതിക ശരീരം താമസ സ്ഥലമായ മുംബൈയിലേക്ക് കൊണ്ട് വരും.

ഭാര്യയും രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അടങ്ങുന്നതാണ് വില്‍സന്റെ മുംബൈയിലെ കുടുംബം. ഇവര്‍ മുംബൈയില്‍ കാന്തിവിലിയിലാണ് താമസം. 37 വയസ്സാണ് പ്രായം.

RECENT POSTS
Copyright © . All rights reserved