കോട്ടയം: കോട്ടയത്ത് അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. വെളളിയാഴ്ച്ചയാണ് അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മുണ്ടക്കയത്താണ് സംഭവം നടന്നത്.
പ്ലാപ്പള്ളി ചിലമ്പ്കുന്നേൽ തങ്കമ്മ (82), സിനി (46) എന്നിവരാണ് മരിച്ചത്. വീട്ടിനകത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു പണം തട്ടിച്ചു നാടുവിട്ട ശേഷം അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് അടുത്തമാസം 26നാണ് ഇനി പരിഗണിക്കുക.
ദൃക്സാക്ഷിയെ കൊലപ്പെടുത്തുമെന്ന് നീരവ് മോദി ഭീഷണിപ്പെടുത്തിയതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഈ വാദം കോടതി അം അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനായി 20 ലക്ഷം കൈക്കൂലി വാഗ്ദാനം ചെയ്തതായും പ്രോസിക്യൂട്ടര്‍ അറയിച്ചു.
നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. നീരവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇന്ത്യ നിലപാടറിയിച്ചത്. നീരവ് മോദി ഇന്ത്യൻ അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നില്ലെന്നും ജാമ്യം അനുവദിച്ചാൽ മറ്റിടങ്ങളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യയ്ക്കായി ഹാജരായ ക്രൗൺ പ്രോസിക്യൂഷൻ ടോബി കാഡ്മാൻ കോടതിയെ അറിയിച്ചു.
ഒപ്പം, നീരവ് മോദി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഇന്ത്യ അറിയിച്ചു. മാർച്ച് 21നാണ് നീരവ് ലണ്ടനിൽ അറസ്റ്റിലായത്. ഇവിടുത്തെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. വെള്ളിയാഴ്ചവരെയാണ് ഇയാളെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നത്.
കന്യാസ്ത്രീ പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായിയില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10 കോടി രൂപ പിടിച്ചെടുത്തു. ഫ്രാങ്കോയുടെ അടുത്ത സഹായി ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കണക്കില്‍ പെടാത്ത രൂപയാണ് പിടിച്ചെടുത്തത്.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഇദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. പഞ്ചാബിലെ പ്രതാപ് പുരയിലെ താമസസ്ഥലത്ത് നിന്നാണ് ഫാ. ആന്റണി കസ്റ്റഡിയില്‍ എടുക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയുടെ ഏറ്റവും അടുത്തയാള്‍ എന്നും ഫാ. ആന്റണി അറിയപ്പെടുന്നുണ്ട്. ബിഷപ്പിന്റെ സാമ്പത്തിക ഇടപാടുകളില്‍ ബിനാമിയായി നില്‍ക്കുന്നത് ഫാ. ആന്റണിയാണെന്ന് ആരോപണമുണ്ട്. കന്യാസ്ത്രീ പീഡനക്കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളിലും ഫാ. ആന്റണിയുടെ പേര് ഉയര്‍ന്നിരുന്നു.
ഫ്രാന്‍സിസ്‌കന്‍ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലും നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറുമാണ് അറസ്റ്റിലായ ഫാ. ആന്റണി മാടശ്ശേരി.
തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച് ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ വിവാദമാകുന്നു .
‘ഓക്കാനംവരും വിധം വെജിറ്റേറിയന്‍ ആയ എം പിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നു’ എന്നര്‍ത്ഥം വരുന്ന ട്വീറ്റാണ് വിവാദമായിരിക്കുന്നത്.
തരൂരിന്റെ നിയോജകമണ്ഡലത്തിലെ വലിയൊരു പങ്ക് ജനങ്ങള്‍ മീന്‍ പിടിച്ചു ജീവിക്കുന്നവരാണ്. അവര്‍ക്ക് മീന്‍മണത്തില്‍ ജീവിക്കുകയല്ലാതെ വഴിയില്ല. ഈ മേല്‍ജാതിബോധമുള്ള പ്രസ്താവനയിലൂടെ തരൂര്‍ അവരെ അപമാനിക്കുകയാണ് എന്നാണ് സോഷ്യൽമീഡിയയിൽ ഉയർന്നു വരുന്ന പ്രധാന ആക്ഷേപം .
മീന്‍ മണം ഓക്കാനമുണ്ടാക്കുന്നുവെന്ന് പറയുന്നതിലൂടെ മുക്കുവ വിഭാഗത്തെ അപമാനിക്കുകയാണ് ശശി തരൂര്‍ ചെയ്തതെന്ന് റൂബിന്‍ ഡിസൂസ എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ശശി തരൂരിന് മീന്‍മണം ഓക്കാനമുണ്ടാക്കുമത്രെ! അദ്ദേഹം തന്നെയാണത് പറയുന്നത്. ഈ ഫോട്ടോയും ഈ വാക്കുകളും ട്വീറ്റ് ചെയ്തതദ്ദേഹം തന്നെയാണ്. ‘Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!
squeamish എന്നു പറഞ്ഞാല്‍ ഓക്കാനമുണ്ടാക്കുന്നത് എന്നാണര്‍ത്ഥം.
കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും മീന്‍കഴിക്കുന്നവരാണ്. മീന്‍മണം ഓക്കാനമുണ്ടാക്കുന്ന വരേണ്യരല്ല അവരൊന്നും. തരൂരിന്റെ നിയോജകമണ്ഡലത്തിലെ വലിയൊരു പങ്ക് ജനങ്ങള്‍ മീന്‍ പിടിച്ചു ജീവിക്കുന്നവരാണ്. അവര്‍ക്ക് മീന്‍മണത്തില്‍ ജീവിക്കുകയല്ലാതെ വഴിയില്ല. ഈ മേല്‍ജാതിബോധമുള്ള പ്രസ്താവനയിലൂടെ തരൂര്‍ അവരെ അപമാനിക്കുകയാണ്.
മീന്‍നാറ്റം ഓക്കാനമുണ്ടാക്കും എന്ന പ്രസ്താവന വ്യക്തിപരമായ അഭിരുചിയേയോ ശീലത്തെയോ അല്ല സൂചിപ്പിക്കുന്നത്. മഹാഭാരതകാലത്തേ ഈ വാക്കുകള്‍ക്ക് ജാതിബന്ധമുണ്ട്. മുക്കുവത്തികളെ മത്സ്യഗന്ധി എന്നു വിളിച്ചാണ് കീഴെ നിറുത്തിയിരുന്നത്. വ്യാസന്റെ ജനനകഥ എല്ലാവര്‍ക്കും അറിയാമല്ലോ. പരാശര മുനി സത്യവതിയെ പ്രാപിച്ച് വേദവ്യാസന് ജനനം നല്കുമ്പോഴും ഓക്കാനമുണ്ടായിരുന്നു. മീന്‍ മണം പ്രശ്‌നമായിരുന്നു. പക്ഷേ, പ്രാപിക്കുന്നതിനും കുഞ്ഞിനെ ജനിപ്പിക്കുന്നതിനും അത് തടസ്സമായില്ല. തിരുവനന്തപുരത്തെക്കുറിച്ച് വര്‍ണിക്കുന്ന ഏറ്റവും പഴയ പുസ്തകമായ അനന്തപുരവര്‍ണനത്തിലും ചന്തയിലിരിക്കുന്ന മുക്കുവത്തിയെക്കുറിച്ച് ശശി തരൂര്‍ കാണുന്ന അതേ മട്ടില്‍ തന്നെയാണ് കാണുന്നത്. തിരുവനന്തപുരത്തെ നഗരവാസികള്‍ ഈ മീന്‍നാറ്റക്കാരെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചാണ് സജിത എഴുതിയ മത്സ്യഗന്ധി എന്ന നാടകം. ഇത് പുതിയൊരു കാര്യമല്ല എന്നു പറയാനാണിതൊക്കെ ഓര്‍ത്തെടുത്തത്.
മീന്‍മണം കൊണ്ട് തനിക്ക് ഓക്കാനം ഉണ്ടാകുമെന്ന് ശശി തരൂര്‍ പറഞ്ഞിട്ട് പോയാലെന്താ എന്നു കരുതുന്നവരുണ്ടാകും. പക്ഷേ, ഈ സവര്‍ണബോധമാണ് മുക്കുവത്തികളെ കീഴെയുള്ളവരായി കാണാന്‍ നഗരവാസികളെ പ്രേരിപ്പിക്കുന്നത്. അവര്‍ നാറുന്ന മോശക്കാരാണെന്ന് വിചാരിപ്പിക്കുന്നത്. മീന്‍ നാറ്റത്തിലുള്ള താഴ്ന്നവരെന്ന അവസ്ഥയാണ് അവരെ ആക്രമിക്കാം എന്ന ബോധം നഗരവാസികള്‍ക്കുണ്ടാക്കുന്നത്. അതുകൊണ്ടാണ് കുറച്ചു വര്‍ഷം മുമ്പ് പ്രശാന്ത് നഗറില്‍ മീന്‍ വിറ്റിരുന്ന സ്ത്രീകളെ അവിടത്തെ ചില ഗുണ്ടകള്‍ ചേര്‍ന്ന് പിടിച്ചു വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തത്.
ശശി തരൂരിന്റെ മേല്‍ജാതിബോധത്തോടെയുള്ള, മുക്കുവരെ അപമാനിക്കുന്ന പ്രസ്താവന മുക്കുവര്‍ക്കെതിരായ സമൂഹബോധത്തിന് നീതീകരണമാവും എന്നതിനാലാണ് ശശി തരൂരിന്റെ പ്രസ്താവന അപകടകരമാവുന്നത്.
ശശി തരൂര്‍ ഈ പ്രസ്താവന പിന്‍വലിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു
Found a lot of enthusiasm at the fish market, even for a squeamishly vegetarian MP! pic.twitter.com/QspH08if8Q
— Shashi Tharoor (@ShashiTharoor) March 27, 2019
ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ യുവതി മരിച്ചത്, സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ടതിനെത്തുടർന്നെന്ന് വെളിപ്പെടുത്തൽ. യുവതിയുടെ ഭർത്താവും അമ്മയും അറസ്റ്റിൽ. മരിക്കുമ്പോൾ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ – വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാര(27) ആണ് ഈ മാസം 21ന് അർധരാത്രി മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ ഗീതാ ലാൽ (55), മകൻ ചന്തുലാൽ (30) എന്നിവരെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റു ചെയ്തത്.
തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിർത്തു നൽകുകയും ചെയ്തു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു.
‘സ്റ്റാർ സിങ്ങറാകാൻ മൽസരിക്കുന്ന കുട്ടിയുടെ മുഖത്ത്, എന്തിനാ ഇന്ത്യൻ പ്രധാനമന്ത്രി ആവാൻ മത്സരിക്കുന്ന ഇങ്ങടെ ഗൗരവമുള്ള ചിഹ്നം ഒട്ടിച്ചതെന്ന് അങ്ങട് ചോയിക്ക് ന്റെ ടീച്ചറേ..’ ഷാഫി പറമ്പിൽ എംഎൽഎയുടെ ഇൗ കുറിപ്പോടെ വീണ്ടും സജീവ ചർച്ചയാവുകയാണ് ആലത്തൂരും രമ്യാ ഹരിദാസും. ആലത്തൂരിെല യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററുകള്‍ മണ്ഡലത്തില്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനെതിരയാണ് ഷാഫിയുടെ രോഷക്കുറിപ്പ്.
രമ്യയുടെ പോസ്റ്ററിൽ സ്ഥാനാർഥിയുടെ മുഖത്ത് അരിവാള്‍ ചുറ്റിക നക്ഷത്രമുളള പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്. ഇത്തരത്തിൽ ഒട്ടേറെ പോസ്റ്റുകൾ നശിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ വൻരോഷമാണ് ഉയരുന്നത്. ദീപാ നിശാന്ത് രമ്യയെ പരിഹസിച്ച വാചകം ഉയർത്തിയാണ് ഷാഫിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘പാട്ട് പാടാൻ മാത്രല്ല പോസ്റ്ററൊട്ടിക്കാനും പാടില്ലാല്ലേ..’ എന്ന് ഷാഫി പറമ്പിൽ കുറിപ്പിൽ ചോദിക്കുന്നു.
കാവശേരി വക്കീല്‍പടിയില്‍ മതിലില്‍ പതിച്ചിരുന്ന പോസ്റ്ററുകള്‍ നശിപ്പിച്ചത് സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. രണ്ട് ദിവസം മുന്‍പാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ രമ്യ ഹരിദാസിന്റെ ചിത്രമുളള പോസ്റ്റര്‍ മതിലില്‍ പതിച്ചത്.
സഞ്ജു സാംസണിന്റെ സെഞ്ചുറി വിജയ സെഞ്ചുറിയായില്ലല്ലോ എന്ന സങ്കടം മാത്രം. ഐപിഎൽ മൽസരത്തിൽ സഞ്ജു സെഞ്ചുറി നേടിയെങ്കിലും രാജസ്ഥാൻ ഹൈദരാബാദിനോട് അഞ്ചു വിക്കറ്റിനു തോറ്റു. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ രണ്ടു വിക്കറ്റിന് 198. ഹൈദരാബാദ് 19 ഓവറിൽ അഞ്ചിന് 201. സഞ്ജുവും (55 പന്തിൽ 102) രഹാനെയും (49 പന്തിൽ 70) ചേർന്നാണ് രാജസ്ഥാനെ മാന്യമായ സ്കോറിലെത്തിച്ചത്. എന്നാൽ ഡേവിഡ് വാർണർ (69), ജോണി ബെയർസ്റ്റോ (45), വിജയ് ശങ്കർ (35) എന്നിവരുടെ മികവിൽ ഹൈദരാബാദ് ജയിച്ചു കയറി.
ബെയ്ൽസ് ഇല്ലാ മൽസരം, ലോസ്റ്റ് ബോള്‍…; ക്രിക്കറ്റിലെ രസകരമായ ആചാരങ്ങൾ
ഷെയ്ൻ വോണിന്റെ നാവു പൊന്നാവട്ടെ! സീസൺ തുടങ്ങും മുൻപ് ഈ ഐപിഎല്ലിന്റെ താരം സഞ്ജു സാംസണായിരിക്കുമെന്നു പ്രവചിച്ച വോണിനെ സാക്ഷിയാക്കിയായിരുന്നു മലയാളി താരത്തിന്റെ കിടിലൻ സെഞ്ചുറി. എന്നാൽ സഞ്ജു വിതച്ച പിച്ചിൽ കൊയ്ത്തു നടത്തിയ വാർണറും ബെയർസ്റ്റോയും വിജയ് ശങ്കറും ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു.
ഒരു 20 റൺസ് എങ്കിലും അധികമുണ്ടായിരുന്നെങ്കിലെന്ന് രാജസ്ഥാൻ ആശിച്ചു കാണും. രാജസ്ഥാൻ ടീം സ്കോറിന്റെ പകുതിയിലേറെയും സഞ്ജുവിന്റെ ബാറ്റിൽ നിന്നായിരുന്നു. 55 പന്തിൽ പുറത്താകാതെ 102 റൺസ്; 10 ഫോർ, 4 സിക്സ്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും (70) തിളങ്ങിയെങ്കിലും ടീം സ്കോർ ഇരുനൂറു കടക്കാനാവാതെ പോയത് അന്തിമഫലത്തിൽ തിരിച്ചടിയായി.
ജോസ് ബട്‌ലർ വീണതിനു ശേഷം രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന രഹാനെയും സഞ്ജുവുമാണ് രാജസ്ഥാൻ ഇന്നിങ്സിന് അടിത്തറയിട്ടത്. തുടക്കത്തിൽ കരുതലോടെയാണ് ഇരുവരും കളിച്ചത്. പത്ത് ഓവർ പിന്നിടുമ്പോൾ സ്കോർ 75 റൺസ് മാത്രം. റാഷിദ് ഖാന്റെ 13–ാം ഓവറിൽ രഹാനെയും സന്ദീപ് ശർമയുടെ അടുത്ത ഓവറിൽ സഞ്ജുവും അർധ സെഞ്ചുറി തികച്ചു. 16–ാം ഓവറിൽ രഹാനെ പുറത്തായി ബെൻ സ്റ്റോക്സ് കൂട്ടായെത്തിയതോടെ സഞ്ജു വിശ്വരൂപം പൂണ്ടു. ഭുവനേശ്വർ കുമാറിന്റെ 18–ാം ഓവറിൽ സഞ്ജു നേടിയത് ഇങ്ങനെ: 6,4,4,2,4,4– 24 റൺസ്!
സഞ്ജു സെഞ്ചുറി നേടുമോ എന്നതായി അതോടെ ആകാംക്ഷ. അവസാന ഓവറിൽ ഭുവിയുടെ പന്ത് തേഡ്മാനിലേക്കു തോണ്ടിയിട്ടതിനു പിന്നാലെ സ്റ്റോക്സ് സ്ട്രൈക്ക് സഞ്ജുവിനു കൈമാറി. അടുത്ത പന്തിൽ ഫോറടിച്ച് സഞ്ജു ഐപിഎല്ലിൽ തന്റെ രണ്ടാം സെഞ്ചുറിയിലെത്തി. അവസാന രണ്ടു പന്തുകൾ സ്റ്റോക്സും ബൗണ്ടറി കടത്തി.
രാജസ്ഥാൻ ഒടുക്കത്തിലാണ് അടിച്ചതെങ്കിൽ ഹൈദരാബാദ് തുടക്കത്തിലേ തുടങ്ങി. പത്തോവറായപ്പോഴേക്കും നൂറു കടത്തിയാണ് വാർണറും (37 പന്തിൽ 69) ബെയർസ്റ്റോയും (28 പന്തിൽ 45) മടങ്ങിയത്. മറ്റൊരാൾ അതേറ്റു പിടിക്കേണ്ട കാര്യമേ പിന്നീട് ഹൈദരാബാദിനുണ്ടായുള്ളൂ. വിജയ് ശങ്കർ (15 പന്തിൽ 35, 1 ഫോർ, മൂന്നു സിക്സ്) അതു ഭംഗിയായി നിറവേറ്റി. വില്യംസണിനെയും (14) ശങ്കറിനെയും മടക്കി രാജസ്ഥാൻ വീണ്ടും പ്രതീക്ഷയുണർത്തിയെങ്കിലും യൂസഫ് പഠാനും (16) റാഷിദ് ഖാനും (15) ഒരോവർ ബാക്കി നിൽക്കെ ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു.
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരപീഡനത്തിന് ഇരയായ ഏഴുവയസുകാരന്‍റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിലുള്ള കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള കഠിനശ്രമത്തിലാണ് ഡോക്ടര്‍മാര്‍. കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം കവടിയാര്‍ സ്വദേശി അരുണ്‍ ആനന്ദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ കുട്ടി പീഡനത്തിന് ഇരയായ കുമാരമംഗലത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.
തൊടുപുഴ കുമാരമംഗലത്ത് മർദനമേറ്റ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടു വന്ന പ്രതിയുടെ കാറിൽ നിന്നും പൊലീസ് തെളിവുകള്‍ ശേഖരിച്ചു. ദുരൂഹതയുണര്‍ത്തുന്ന വസ്തുക്കളാണ് കാറില്‍ നിന്ന് കണ്ടെടുത്തത്. തെളിവുകള്‍ കേസില്‍ നിര്‍ണായകമാകാനും സാധ്യത.
തിരുവനന്തപുരം റജിസ്ട്രേഷനിലുള്ള കാർ അരുൺ ആനന്ദിന്റയും യുവതിയുടെയും പേരിലുള്ളതാണ്. പ്രതിയുടെ ചുവന്ന കാറിനെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നു. കാറിപ്പോള്‍ തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ്. ഫോറന്‍സിക്ക് സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. കാറിനുള്ളിലുണ്ടായിരുന്ന പ്ലാസ്റ്റിക് പിടിയോടു കൂടിയ ചെറിയ മഴു പുതിയതാണെന്നാണു സൂചന. ഇതുകൊണ്ടു കുട്ടിക്ക് ആക്രമണമുണ്ടായിട്ടില്ലെന്നാണു കരുതുന്നത്. മഴു കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു.
കാറിൽ നിന്നു പകുതി കാലിയായ മദ്യക്കുപ്പിയും സിഗററ്റു പാക്കറ്റും കണ്ടെടുത്തു. കാറിന്റെ ഡിക്കിയിലെ ബാഗിൽ സൂക്ഷിച്ച നിലയിൽ 2 പ്രഷർ കുക്കറുകൾ, വലിയ പ്ലാസ്റ്റിക് ബാസ്കറ്റ് എന്നിവയും കണ്ടെടുത്തു.
കുട്ടിയുമായി തൊടുപുഴയിലെ ആശുപത്രിയിലേക്ക് പ്രതിയും യുവതിയുമെത്തിയത് ഈ കാറിലാണ്. കുട്ടിയെ കോലഞ്ചേരിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് ഏർപ്പാടാക്കിയെങ്കിലും അരുൺ ആംബുലൻസിൽ കയറാൻ കൂട്ടാക്കാതെ കാറില്‍ വരാമെന്ന് വാശിപിടിച്ചത് ഇതും സംശയമുണ്ടാക്കി. തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് പൊലീസ് പ്രതിയില്‍ നിന്ന് കാര്‍ വാങ്ങി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കാറിലുണ്ടായിരുന്ന വസ്തുക്കള്‍ ഉപയോഗിച്ച് മറ്റെന്തെങ്കിലും പദ്ധതികള്‍ പ്രതിക്കുണ്ടായിരുന്നോയെന്നും സൂചനയുണ്ട്. കുട്ടിക്ക് മരണം സംഭവിച്ചാല്‍ മറവുചെയ്യനാണോ ഇവയെല്ലാം കരുതിയിരുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോറന്‍സിക്ക് റിപ്പോര്‍ട്ടിന്റെയും പ്രതിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ നിഗമനത്തിലേക്കെത്താനാകുമെന്ന് പൊലീസ് പറഞ്ഞു.
കണ്ണിൽ ചോരയില്ലാതെ ക്രൂരത…..
അരുണ്‍ ആനന്ദ് ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകം അടക്കം ആറ് കേസുകളില്‍ ഇതിന് മുന്‍പ് പ്രതിയായിട്ടുണ്ടെന്നാണ് തിരുവനന്തപുരത്തെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദിച്ചയാള്‍ കൊലക്കേസിലും പ്രതിയാണ് ഇയാള്‍. ബിയര്‍ കുപ്പി വച്ച് സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടില്ല. 2008ല്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. 2007ല്‍ ഒരാളെ മര്‍ദിച്ച കേസിലും പ്രതിയാണ് നന്തന്‍കോട് സ്വദേശിയായ അരുണ്‍ ആനന്ദ്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും 48 മണിക്കൂർ ഏറെ നിർണായകമാണെന്നും കോലഞ്ചേരി മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.ജി ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പക്കാൻ ഇടുക്കി ജില്ലാ അധികാരികളാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായുള്ള അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റം വന്നിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും നിലച്ചു. തലയോട്ടിയുടെ പിറക് വശത്തായി രണ്’ പൊട്ടലാണുള്ളത്. ശ്വാസകോശത്തിനും ഹൃദയത്തിനും വൻകുടലിനും തകരാറ് സംഭവിച്ചിട്ടുണ്. രണ്ട് കണ്ണും പുറത്തേക്ക് തള്ളി വന്നിട്ടുണ്ട്. ശക്തമായ വീഴചയിൽൽ സംഭവിക്കുന്നതാണ് ഇത്തരം പരുക്കുകൾ.48 മണിക്കൂർ നിരീക്ഷണം തുടരും.
കുട്ടി പഠിക്കുന്ന തൊടുപുഴ കുമാരമംഗലം എ യു പി സ്കൂൾ അധികൃതരും ആശുപത്രിയിൽ തുടരുകയാണ്. കുട്ടിയുടെ ദേഹമാസകലം കാലങ്ങളായി മര്‍ദനമേറ്റത്തിന്റെ പാടുകളുണ്ടെന്ന് കുഞ്ഞിനെ സന്ദർശിച്ച തൊടുപുഴ എ.ഇ.ഒ. കെ.കെ.രമേശ് കുമാര്‍ പറഞ്ഞു. ഇനിയുള്ള 48 മണിക്കൂർ ഏറെ നിർണായകമാണ്. ചെറിയ പുരോഗതി ആരോഗ്യനിലയിൽ പ്രകടിപ്പിച്ചാൽ അതിന് ശേഷവും വെന്റിലേറ്റർ സഹായം തുടരും.
പ്രതി അരുൺ ആനന്ദ് ക്രിമിനൽ സ്വഭാവമുള്ളയാളാണെന്നും ആയുധം കയ്യിൽ സൂക്ഷിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസ് എടുത്തു. അരുൺ ആനന്ദ് സ്ഥിരമായി മദ്യവും ലഹരിപദാർത്ഥങ്ങളും ഉപയോഗിച്ചിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ച പ്രതിയുടെ കാറിൽ നിന്ന് മദ്യവും ഇരുമ്പു മഴുവും കണ്ടെത്തി.
തൊടുപുഴയിൽ സ്വന്തമായി വർക്ക് ഷോപ്പ് ഉണ്ടെന്നും ഭാര്യാ ഭർത്താക്കന്മാരാണെന്നും പറഞ്ഞാണ് യുവതിയും രണ്ട് മക്കളും സുഹൃത്തു അരുൺ ആനന്ദും തൊടുപുഴ കുമാരമംഗലത്തെ വീട്ടിൽ കഴിഞ്ഞ ഒരുമാസമായി വാടകക്ക് താമസിച്ചു വന്നത്. ഒരു വർഷം മുൻപ് ഭർത്താവ് മരിച്ച യുവതി ഭർത്താവിന്റെ അടുത്ത ബന്ധുവായ അരുനൊപ്പം തിരുവനന്തപുരം നന്ദന്കോട് നിന്ന് ഒളിച്ചോടുകയായിരുന്നു. ആക്രമിക്കപ്പെട്ട ഏഴുവയസുകാരന്റെ അനുജൻ നൽകിയ മൊഴിയും അരുണിന് എതിരാണ്. വീട്ടിൽവെച്ചു മർദ്ദനം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെന്നു നാട്ടുകാർ പറഞ്ഞു. ഇളയ സഹോദരൻ ഇപ്പോൾ തൊടുപുഴയിൽ യുവതിയുടെ വല്യമ്മയുടെ ഒപ്പമാണ്.
സംഭവിച്ചത്: ക്രൂര മർദനത്തിനു വിധേയനായ മൂത്ത കുട്ടിയെ ഇന്നലെ പുലർച്ചെയാണു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വീണു പരുക്കേറ്റെന്നായിരുന്നു കുട്ടിയോടൊപ്പമുണ്ടായിരുന്ന അമ്മയും, ഇവരുടെ സുഹൃത്തും പറഞ്ഞത്. കുട്ടിയുടെ നില വഷളായതിനെ തുടർന്നാണു കോലഞ്ചേരിയിലേക്കു മാറ്റിയത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് കുട്ടിയുടെ അമ്മയും സുഹൃത്തും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. കോലഞ്ചേരിയിലേക്കു കൊണ്ടുപോയ ആംബുലൻസിൽ കയറാൻ മാതാവിന്റെ സുഹൃത്ത് വിസമ്മതം പ്രകടിപ്പിച്ചതും സംശയത്തിനിടയാക്കി.
മാതാവിന്റെ സുഹൃത്താണു സഹോദരനെ വടികൊണ്ട് മർദിച്ചതെന്നും സഹോദരന്റെ തലയ്ക്കു പിന്നിൽ ശക്തമായി അടിച്ചെന്നും, കാലിൽ പിടിച്ച് നിലത്തടിക്കുകയും ചെയ്തതായും ഇളയ കുട്ടി മൊഴി നൽകി. തലപൊട്ടി ചോര വന്നപ്പോൾ താനാണ് അതു തുടച്ചതെന്നും ഇളയ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ.ജോസഫ് അഗസ്റ്റിനോടും കമ്മിറ്റി അംഗങ്ങളോടും പറഞ്ഞു.
യുവാവിന്റെ മർദനത്തിൽ തലയോട്ടി പൊട്ടിയ രണ്ടാം ക്ലാസ് വിദ്യാർഥി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്ററിലാണ്. ആക്രമണത്തിൽ നാലുവയസ്സുകാരനായ ഇളയ സഹോദരന്റെ പല്ലു തകർന്നു. സംഭവത്തിൽ അമ്മയുടെ സഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോട്ടി തകർന്ന് രക്തസ്രാവമുള്ളതിനാലാണു അടിയന്തിര ശസ്ത്രക്രിയ നടത്തിയതെന്നും നില അതീവ ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 7 വയസുള്ള കുട്ടിയുടെ മുഖത്തും ശരീരത്തും മർദനമേറ്റ പാടുകളുണ്ട്. ഇളയ കുട്ടിയെ തൊടുപുഴയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ കാലുകളിൽ അടിയേറ്റ പാടുകളുണ്ട്.
കുട്ടികളുടെ പിതാവ് ഒരുവർഷം മുൻപു മരിച്ചു. തുടർന്നാണു തിരുവനന്തപുരം സ്വദേശി, കുട്ടികളുടെ മാതാവിനൊപ്പം താമസമാരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. ദമ്പതികളെന്നു പറഞ്ഞാണ് ഇവർ തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് വീട് വാടകയ്ക്കെടുത്തത്. കസ്റ്റഡിയിലുള്ളയാളുടെ കാലിൽ കട്ടിൽ വീണു പരുക്കറ്റ പാടുണ്ട്. വടിയുടെ സഹായത്തോടെയാണ് നടക്കുന്നത്.
ഇന്നലെ രാവിലെയാണു ഇതു സംബന്ധിച്ച് എറണാകുളം – ഇടുക്കി ജില്ലകളിലെ ചൈൽഡ് ലൈൻ അധികൃതർക്ക് വിവരം ലഭിച്ചത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകളും അടിയേറ്റ പാടുകളും കണ്ട് സംശയം തോന്നിയതിനെ തുടർന്നു ഡോക്ടറാണ് പൊലീസിനെയും ചൈൽഡ് ലൈനിലും വിവരം അറിയിച്ചത്. തുടർന്ന് പൊലീസും ഇടുക്കി ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങളും സംഭവം നടന്ന വീട്ടിലെത്തുകയും, മർദനമേറ്റ കുട്ടിയുടെ ഇളയ സഹോദരനിൽ നിന്നു വിവരം ശേഖരിക്കുകയും ചെയ്തു.
തമിഴ്നാട്ടിലെ രാമേശ്വരം കടൽത്തീരത്ത് നിന്ന് മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇത് ബ്രഹ്മോസ് മിസൈലിന്‍റെ ഭാഗമാണെന്ന സംശയങ്ങളും ഉയർന്നിട്ടുണ്ട്. മൽസ്യത്തൊഴിലാളികളാണ് കടലിൽ കണ്ട മിസൈലിന്റെ അവശിഷ്ടങ്ങളുടെ കാര്യം അധികൃതരെ അറിയിച്ചത്. ഇതേത്തുടർന്ന് ക്യൂ ബ്രാഞ്ച് പൊലീസാണ് മിസൈലിന്‍റെ ഭാഗങ്ങള്‍ കരയ്ക്കെത്തിച്ചത്. മിസൈല്‍ വിക്ഷേപിച്ചപ്പോള്‍ അവശിഷ്ടങ്ങള്‍ കടലില്‍ പതിച്ചതാകാമെന്നാണ് സൂചന. കണ്ടെത്തിയ ഭാഗത്തിൽ ബ്രഹ്മോസ് മിസൈലിന്‍റെ ചിഹ്നം പതിച്ചിട്ടുണ്ട്.
ഒഡീഷ തീരത്തുനിന്നുള്ള വിക്ഷേപണത്തിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ വീണതായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം. മിസൈല്‍ നിര്‍മിച്ച തീയതി ഒക്ടോബര്‍ 14 2016 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് 12 അടി നീളവും 800 കിലോഗ്രാം ഭാരവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മിസൈല്‍ അവശിഷ്ടത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഇല്ലെന്ന് വിശദമായ പരിശോധനകൾക്ക് േശഷം പൊലീസ് വ്യക്തമാക്കി.
കേരളത്തിലെത്തിയപ്പോൾ ഹെൽമറ്റ് വയ്ക്കണമെന്ന് ബൈക്കിൽ പിന്തുടർന്ന ആരാധകനോട് ഉപദേശിക്കുന്ന സച്ചിന്റെ വിഡിയോ വൈറലായിരുന്നു. അങ്ങനെയുള്ള സച്ചിനെ ട്രാഫിക് പൊലീസ് പിടിച്ചാലോ? അതും അമിതവേഗത്തിന്.
അമിതവേഗത്തിന് ഒരിക്കൽ തന്നെ പൊലീസ് പിടിച്ച കാര്യം സച്ചിൻ തന്നെയാണ് പങ്കുവച്ചത്.യൂട്യൂബിലൂടെയാണ് സച്ചിൻ ഇൗ അനുഭവം പങ്കിട്ടത്. 1992ൽ ലണ്ടനിൽ യോക്‌ഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം.
ന്യൂകാസിലിലെ മത്സരം കഴിഞ്ഞ് യോക്‌ഷെയറിലേക്ക് പോകുന്ന വഴിയാണ് പൊലീസ് പിടിച്ചത്. കൂടുതൽ സുരക്ഷിതമാണല്ലോ എന്നു കരുതി പൊലീസിന്റെ പുറകെ പോകുമ്പോഴായിരുന്നു അമിതവേഗം എടുത്തത്.പൊലീസുകാരൻ 50 മൈല്‍ വേഗം നിലനിർത്താൻ ആവശ്യപ്പെട്ടെങ്കിലും സച്ചിന് അത് മനസിലായില്ല. അതിനാൽ അതേ വേഗത തുടരുകയും ചെയ്തു.
തുടർന്നാണ് പോലീസുകാർ തന്നെ തടഞ്ഞു നിർത്തിയതെന്നും സച്ചിൻ പറയുന്നു. എന്നാൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന ആദ്യത്തെ യോക്‌ഷെറുകാരനല്ലാത്ത വ്യക്തിയാണെന്നു തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകി വെറുതേ വിടുകയായിരുന്നു എന്നും സച്ചിൻ വിഡിയോയിൽ പറയുന്നു.