ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബോളിവുഡ് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്ന മഹേഷ് ആനന്ദിനെ മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഭാര്യ മോസ്‌കോയിലായിരുന്നതിനാല്‍ മുംബൈയിലെ അദ്ധേരിയിലെ യാരി റോഡിലായിരുന്നു മഹേഷ് താമസിച്ചിരുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ അഴുകിയ നിലയിലായിരുന്നു.
വില്ലന്‍ കഥാപാത്രങ്ങളിലൂടെയായിരുന്നു മഹേഷ് പേരെടുത്തത്. 80-കളിലും 90-കളിലും നിരവധി ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരമാണ് മഹേഷ്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അഭിമന്യു എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് മഹേഷ് ആനന്ദിനെ മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കിയത്. കുരുക്ഷേത്ര, സ്വര്‍ഗ്, കൂലി നമ്ബര്‍ 1, വിജേത, ഷഹെന്‍ഷാ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം പ്രജയെന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഗോവിന്ദ നായകനായ രംഗീല രാജയാണ് അവസാന ചിത്രം. 57 വയസ്സായിരുന്നു.
ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പ്രതികൂട്ടിലാക്കി പുതിയ തെളിവുകള്‍ പുറത്ത്. കരാറില്‍ നിന്നും അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്ന പിഴ ഈടാക്കാനുമുള്ള വ്യവസ്ഥകള്‍ ഒഴിവാക്കിയതായി ദി ഹിന്ദു ദിനപത്രം പുറത്തുവിട്ട പുതിയ രേഖകള്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ സമാന്തര ഇടപെടല്‍ നടത്തിയതായി രേഖകള്‍ പുറത്തുവന്ന ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ തെളിവുകളും ദി ഹിന്ദു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്നിരിക്കുന്ന രേഖകള്‍ ബി.ജെ.പി പാളയത്തെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്. കരാറിന്റെ സമയത്ത് അഴിമതി വിരുദ്ധ ചട്ടങ്ങള്‍ നീക്കം ചെയ്ത കാര്യം സുപ്രീം കോടതിയില്‍ കേന്ദ്രം മറച്ചുവെച്ചിരുന്നു. റാഫേല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് കേന്ദ്രത്തെ വെട്ടിലാക്കി പുതിയ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്.
കരാറില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ ഉണ്ടാവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ കമ്പനിയില്‍നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രം ഒഴിവാക്കി നല്‍കിയത്. ഇതുപ്രകാരം കരാറില്‍ എന്തെങ്കിലുംതരത്തിലുള്ള അനധികൃത ഇടപെടല്‍ നടന്നാല്‍ ദസ്സോ ഏവിയേഷനില്‍നിന്നോ എം.ബി.ഡി.എയില്‍നിന്നോ പിഴ ഈടാക്കാനാകില്ല. ഇത് കമ്പനിക്ക് വലിയ ഗുണം ചെയ്യുന്നതാണ്. അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ ബി.ജെ.പി റാഫേല്‍ കരാറില്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ ഇടപെട്ടുവെന്ന റിപ്പോര്‍ട്ട് കേന്ദ്രം തള്ളിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടലിനെതിരെ പ്രതിരോധ സെക്രട്ടറി നല്‍കിയ വിയോജനക്കുറിപ്പ് ഒരു ഭാഗം മാത്രമാണെന്നും സത്യം അതല്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. സി.ഐ.ജി റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശേഷം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെക്കുമെന്നാണ് സൂചന.
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശം തേടില്ലെന്ന് റിപ്പോര്‍ട്ട്. അവസാനഘട്ടത്തില്‍ സാവകാശം തേടാനുള്ള നീക്കം വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് നിയമോപദേശം ലഭിച്ചതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സാവകാശം തേടുന്നതില്‍ കാര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി സാവകാശ ഹര്‍ജിക്ക് സാധ്യതയുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പ്രസ്താവനയിറക്കി.
എന്നാല്‍ ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രിയുടെ നിലപാടാണ് കോടതിയില്‍ ബോര്‍ഡ് സ്വീകരിക്കുകയെന്നാണ് സൂചന. ഏഴ് ദിവസത്തിനുള്ളില്‍ കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നു. ശുദ്ധിക്രിയ നടത്തിയ തന്ത്രി നേരത്തെ നല്‍കിയ വിശദീകരണ കുറിപ്പ് ബോര്‍ഡ് ഉടന്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. ബോര്‍ഡിനുള്ളില്‍ നിലനില്‍ക്കുന്ന ആഭ്യന്തര തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കാനും സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
കുംഭമാസ പൂജയ്ക്കിടെ നട തുറക്കുന്ന സമയത്ത് കൂടുതല്‍ യുവതികള്‍ ശബരിമലയിലെത്തുമെന്നാണ് സൂചന. ഇത് സംഘര്‍ഷങ്ങള്‍ക്ക് വഴിമാറുമെന്നും ബോര്‍ഡിന് ആശങ്കയുണ്ട്. കുംഭമാസ പൂജയ്ക്കായി നട തുറക്കുന്ന സമയത്ത് സന്നിധാനത്ത് വലിയ സുരക്ഷയൊരുക്കാനായിരിക്കും പോലീസ് ശ്രമിക്കുക.
സൗദി അല്‍ഹസ്സയിലെ ഹറദിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്ഖാന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.
എക്സൽ എൻജിനീയറിങ് കമ്പനി ജീവനക്കാരാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ഇവർ കാറിൽ പോകുമ്പോൾ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ അല്‍ അഹ്സ ഹഫൂഫ് കിങ്ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് സിറ്റിംഗ് എംഎല്‍എമാര്‍ ഇത്തവണ മത്സരിക്കേണ്ടെന്ന് തീരുമാനം. മോദിയുടെ ഭരണപരാജയം തുറന്നുകാട്ടുന്ന രീതിയിലുള്ള പ്രചാരണമാണ് നയിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റാഫേല്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്താനും കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. കാവല്‍ക്കാരന്‍ കള്ളനാണ് എന്നതായിരിക്കണം പ്രധാനമുദ്രാവാക്യമെന്നും രാഹുല്‍ വ്യക്തമാക്കി. ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന പിസിസി അധ്യക്ഷന്‍മാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
ഈ മാസം 18-ന് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് സംസ്ഥാനകോണ്‍ഗ്രസില്‍ തുടക്കമാകും. 25-ന് മുമ്പ് സ്ഥാനാര്‍ഥിപ്പട്ടിക നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെപിസിസിയ്ക്ക് നിര്‍ദേശം നല്‍കി.
മത്സരിക്കുന്ന കാര്യത്തില്‍ ആര്‍ക്കൊക്കെ ഇളവ് നല്‍കണമെന്ന കാര്യം രാഹുല്‍ ഗാന്ധിയാണ് തീരുമാനിക്കുകയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പിസിസി അധ്യക്ഷന്‍ മത്സരിക്കണമെങ്കിലും രാഹുല്‍ ഗാന്ധിയുടെ തീരുമാനപ്രകാരമേ പറ്റൂ എന്നും ചെന്നിത്തല അറിയിച്ചു. എന്നാല്‍ സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കുന്നു. വിജയസാധ്യതയുള്ള സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റ് നിഷേധിക്കേണ്ടതില്ലെന്നും അവര്‍ തുടരട്ടെയെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അവര്‍ സ്വയം ഒഴിഞ്ഞാല്‍ മാത്രമേ പുതിയ ഒരാളെ അന്വേഷിക്കേണ്ടതുള്ളൂ.
പിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് വടകരയില്‍ പുതിയ ആളെ കണ്ടെത്തേണ്ടി വരും. വയനാട് മണ്ഡലത്തില്‍ എം ഐ ഷാനവാസ് അന്തരിച്ച സ്ഥിതിയ്ക്ക് അവിടെ നിന്നും പുതിയ ആളെ കണ്ടെത്തേണ്ടി വരും. ഇതൊഴിച്ചാല്‍ കോണ്‍ഗ്രസില്‍ മറ്റ് സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റ് കിട്ടാനുള്ള സാധ്യതയാണുള്ളത്. കേരളത്തിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒരേ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തേണ്ടെന്നും തീരുമാനമായിട്ടുണ്ട്.
ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലിംങ്ങളുടെയും പൂര്‍വികനായിരുന്നുവെന്ന് യോഗാ ഗുരുവും സംഘപരിവാര്‍ സഹയാത്രികനുമായി ബാബാ രാംദേവ്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലാണ് ശ്രീരാമന്‍ മുസ്ലിംങ്ങളുടെയും പൂര്‍വികനാണെന്ന വിചിത്ര വാദവുമായി രാംദേവ് രംഗത്ത് വന്നത്.
രാമക്ഷേത്രം നിര്‍മിക്കേണ്ടത് അയോധ്യയിലാണ്. അല്ലാതെ, മക്കയിലോ മദീനയിലോ വത്തിക്കാനിലോ നിര്‍മിക്കാന്‍ സാധിക്കില്ലല്ലോ. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ളതല്ല. രാമന്റെ ജന്മസ്ഥലം അയോധ്യയാണ്. ക്ഷേത്രം രാജ്യത്തിന്റെ അഭിമാനമാകുമെന്നും ഗുജറാത്തില്‍ നടന്ന ഒരു ചടങ്ങില്‍ രാംദേവ് പറഞ്ഞു.
ബാബരി മസ്ജിദ്-രാമജന്മഭൂമി കേസില്‍ സുപ്രീം കോടതിയില്‍ വാദം നടന്നുകൊണ്ടിരിക്കെയാണ് രാംദേവിന്റെ പ്രതികരണം. ജനുവരി 29നാണ് കേസില്‍ വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ എസ്എ ബോബ്‌ഡെയുടെ അസൗകര്യം മൂലം വാദം മാറ്റിവെച്ചിരുന്നു. പുതിയ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
രാമക്ഷേത്രം അടുത്ത രണ്ട് വര്‍ഷത്തിനകം നിര്‍മിക്കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഉമ്മന്‍ചാണ്ടിയെ ഇനി കേന്ദ്ര നേതൃത്വം നിര്‍ബന്ധിക്കാനും സാധ്യതയില്ല.
അതേ സമയം കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനോട് മത്സര രംഗത്തിറങ്ങാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഇതിനായി സുധീരനോട് ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സുധീരനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാനാണ് നീക്കം.
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് വീണ്ടും ജനവിധി തേടും. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഇതിനോടകം തന്നെ വേണുഗോപാല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
സിറ്റിങ് എംപിമാരില്‍ എറണാകുളത്ത് കെ.വി.തോമസ് മത്സരിക്കുന്ന കാര്യം സംശയത്തിലാണ്. പ്രദേശിക വികാരം എതിരായി നില്‍ക്കുന്ന കെ.വി.തോമസിന് ഹൈക്കമാന്‍ഡ് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. കണ്ണൂരില്‍ കെ.സുധാകരനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ഥിയാകുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായി.
വടകരയില്‍ എ.പി.അബ്ദുള്ളക്കുട്ടി. കാസര്‍കോട് സുബ്ബറായി എന്നിവരുടെ പേരുകളാണ് പറഞ്ഞ്‌കേള്‍ക്കുന്നത്. വയനാട് ഷാനിമോള്‍ ഉസ്മാന്‍, ടി.സിദ്ദീഖ്, എംഎം ഹസ്സന്‍ എന്നിവരാണ് പരിഗണനയിലുള്ളത്.
ഇതിനിടെ രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത പിസിസി അധ്യക്ഷന്‍മാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ജനമഹാ യാത്രയിലായതിനാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കില്ല. പകരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലെ കാര്യങ്ങള്‍ വിശദീകരിക്കും. രാവിലെ 10 മണിയോടെയാണ് യോഗം.
കോട്ടപ്പടിയിൽ പടക്കം പൊട്ടിയതുകേട്ട് ഭയന്നോടിയ കൊമ്പൻ തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ ചവിട്ടേറ്റു രണ്ടു പേർ മരിച്ചു. തിരക്കിൽപ്പെട്ട് 10 പേർക്ക് പരുക്കേറ്റു. കണ്ണൂർ തളിപ്പറമ്പ് പാലകുളങ്ങര നിഷാ നിവാസിലെ പറശിനിക്കടവു നണിശേരി സ്വദേശി പട്ടേരി നാരായണൻ (ബാബു – 66), കോഴിക്കോട് നരിക്കുനി മടവൂർ വെള്ളാരംകണ്ടിയിൽ അറയ്ക്കൽ വീട്ടിൽ മുരുഗൻ (ഗംഗാധരൻ– 60) എന്നിവരാണു മരിച്ചത്. നാരായണൻ സംഭവസ്ഥലത്തും മുരുഗൻ രാത്രി ഏഴരയോടെ തൃശൂർ ജൂബിലി മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു മരിച്ചത്. പരുക്കേറ്റവർ കുന്നംകുളം റോയൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഖത്തറിൽ അൽസദ് എക്സ്ചേഞ്ച് ജനറൽ മാനേജരാണ് നാരായണൻ. മുരുഗന് ഖത്തറിൽ തന്നെയാണ് ജോലി. ഖത്തറിൽ ജോലി ചെയ്യുന്ന കോട്ടപ്പടി മുള്ളത്തു ഷൈജുവിന്റെ ഗൃഹപ്രവേശ ചടങ്ങിനു വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ എത്തിയതാണു നാരായണൻ. മുരുഗൻ ഇന്നലെ രാവിലെയാണ് എത്തിയത്.
കോട്ടപ്പടി ചേമ്പാലക്കുളങ്ങര ക്ഷേത്രത്തിലെ പൂരത്തിനു സൗഹൃദ കമ്മിറ്റിക്കു കൊണ്ടുവന്ന കൊമ്പനെ ഷൈജുവിന്റെ പുതിയ വീട്ടിൽ നിന്ന് എഴുന്നള്ളിക്കാമെന്നു വഴിപാടുണ്ടായിരുന്നു. ഉച്ചയോടെ ആനയെ നെറ്റിപ്പട്ടം കെട്ടി വീടിന്റെ മുന്നിൽ നിർത്തി. ഇതിനിടെ പടക്കം പൊട്ടുന്ന ശബ്ദം കേട്ടു ഭയന്ന കൊമ്പൻ വീടിനും തൊട്ടടുത്ത കെട്ടിടത്തിനുമിടയിലെ ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ടു കുതിച്ചു. ഇടുങ്ങിയ വഴിയിൽനിന്നിരുന്ന ഇരുവരും വീഴുകയും ഇവരെ ആന ചവിട്ടുകയും ചെയ്തു. ഇവരുടെ സമീപം നിന്നിരുന്ന വാദ്യക്കാർക്കാണ് പരുക്കേറ്റത്. ആനപ്പുറത്തുണ്ടായിരുന്നവർ ചാടി രക്ഷപ്പെട്ടു. ആന റോഡിലേക്കു കടന്നതുകൊണ്ടാണു കൂടുതൽ ദുരന്തമൊഴിവായത്. അടുത്ത വീടിന്റെ ഗേറ്റിലൂടെ റോഡിലേക്കിറങ്ങിയ ഉടനെ ആനയെ പാപ്പാന്മാർ നിയന്ത്രിച്ചു.
നാരായണൻ പട്ടേരിയുടെ ഭാര്യ ബേബി നിഷ. മക്കൾ: ഡോ. നീന (കണ്ണൂർ ജില്ലാ ആശുപത്രി), റിനു. മരുമകൻ: ഡോ. വിശാൽ (കണ്ണൂർ ജില്ലാ ആശുപത്രി). സംസ്കാരം ഇന്നു വൈകിട്ട് നാട്ടിലെ സമുദായ ശ്മശാനത്തിൽ. ശ്യാമളയാണ് മുരുഗന്റെ ഭാര്യ.
അപകടത്തിനിടയാക്കും വിധം മൃഗങ്ങളെ കൈകാര്യം ചെയ്തതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും പൊലീസ് കേസെടുത്തിട്ടുണ്ട്.
ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി പ്രിയങ്ക പ്രിന്‍സാണ് മരിച്ചത്. ഭര്‍ത്താവ് പ്രിന്‍സ് ബഹ്റൈനിലുണ്ട്. ഇവര്‍ ഒരുമാസം മുൻപ് നാട്ടില്‍ പോകുകയും മകന്‍ ആരോണ്‍ പ്രിന്‍സിനെ നാട്ടിലാക്കി തിരിച്ചുവരികയുമായിരുന്നു. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാളി നഴ്സ് ബഹ്റൈനില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
നൂറ്റിനാല് വര്‍ഷത്തെ പഴക്കമുള്ള പാമ്പന്‍ പാലത്തിന്. ചരക്കുനീക്കത്തിനായി ചെറു കപ്പലുകള്‍ക്ക് കടന്നുപോകാന്‍ മധ്യഭാഗത്ത് നിന്ന് ഇരുവശങ്ങളിലേക്ക് ഉയര്‍ത്തുകയും പിന്നീട് ട്രെയിന്‍ പോകുന്നതിനായി സാധാരണ നിലയിലാക്കുകയും ചെയ്യുന്ന പാമ്പന്‍ പാലം എക്കാലവും കാഴ്ചക്കാര്‍ക്ക് കൗതുകമാണ്.
രാമേശ്വരത്തെ ചരിത്ര പ്രസിദ്ധമായ പാമ്പന്‍ പാലം ഓര്‍മയാകുന്നു. പുതിയ പാലം നിര്‍മിക്കുന്നതിനായി മണ്ണ് പരിശോധനയടക്കം തുടങ്ങി. പാലത്തിന്‍റെ മധ്യഭാഗം പൂര്‍ണമായും ഉയര്‍ത്തിക്കൊണ്ടാണ് കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനുള്ള വഴിയൊരുക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ പാലത്തിന്‍റെ മധ്യഭാഗം ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലുള്ള നിര്‍മാണം.
രാജ്യത്തെ എന്‍ജിനീയറിങ് വിസ്മയങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. എന്നാല്‍ പുതിയ പാലം വരുന്നതോടെ ചരിത്രപ്രസിദ്ധമായ പാമ്പന്‍പാലവും ഈ എന്‍ജിനീയറിങ് വിസ്മയവുമെല്ലാം ഓര്‍മയാകും. നിര്‍മ്മിക്കാന്‍ പോകുന്ന പുതിയ പാലം പഴയതിനോട് കിടപിടിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ പാലത്തിന്‍റെ മധ്യഭാഗം അപ്പാടെ ഉയര്‍ത്തുന്ന ഓട്ടോമാറ്റിക് ലിഫ്റ്റിങ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
നിര്‍മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധനകള്‍ തുടങ്ങി. ഇരുന്നൂറ്റി അന്‍പത് കോടി ചെലവില്‍ നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. നേരത്തെ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് പാലത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. ഇ.ശ്രീധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്നത് പുതുക്കിപ്പണിതത്. രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്ക് പുതിയ റെയില്‍ പാതയും നിര്‍മിക്കുന്നുണ്ട്.