Latest News

കാത്തിരിപ്പിനൊടുവില്‍ ലൂസിഫര്‍ എത്തി. യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം, ‘ഒടിയനു’ശേഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം കൂടെ വമ്പന്‍ താരനിര. ഇത്രയുമൊക്കെ മതി മലയാളി സിനിമാ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കാന്‍. പുലർച്ചെ മുതലേ ഫാൻസ് ഷോകൾ ആരംഭിച്ചിരുന്നു.

 

Lucifer

 

View this post on Instagram

 

With the heroes of the hour! #Achan’sBlessings#God’sGrace#Gratitude & 💖 #LuciferIsHere

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

മോഹന്‍ലാല്‍ നായകനാകുന്ന മുരളി ഗോപി രചിച്ച ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ് തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലെര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുംപുള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. രു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഉദയവുമെല്ലാമാണ് ചിത്രത്തിന്റെ കഥയെന്ന സൂചനകളാണ് ട്രെയിലര്‍ നല്‍കുന്നത്.

സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ, ബാബുരാജ്, സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

തന്റെ അഭിനയ ജീവിതത്തിന്റെ അര്‍ത്ഥവത്തായ അനുഭവങ്ങളില്‍ ഒന്നായിരുന്നു പ്രിഥ്വിരാജ് എന്ന സംവിധായകനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായത് എന്ന് മോഹന്‍ലാല്‍ ലൂസിഫറുമായി ബന്ധപ്പെട്ട അഭിമുഖ സംഭാഷങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

06.45 AM: പാലക്കാട് പ്രിയ തിയേറ്ററിൽ പ്രദർശനം ആരംഭിച്ചു

07.00 AM: പബ്ലിക്കിനായുള്ള ‘ലൂസിഫർ’ പ്രദർശനം ആരംഭിച്ചു

07.15 AM: മോഹൻലാൽ, പൃഥ്വിരാജ്, സുചിത്ര, സുപ്രിയ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ സിനിമ കാണാൻ തിയേറ്ററിലെത്തി. കാലങ്ങൾക്ക് ശേഷം മോഹൻലാൽ ആരാധകർക്കൊപ്പം കാണുന്ന ചിത്രം.

08.14 AM: ആരാധകർക്കൊപ്പം മോഹൻലാലും തിയേറ്ററിൽ ലൂസിഫർ കാണുന്നു

Lucifer

10.30 AM: ആദ്യ പ്രദർശനത്തിനു ശേഷം തിയേറ്ററുകൾക്ക് മുമ്പിൽ ആഘോഷിച്ച് ആരാധകർ

10:13 AM: മികച്ച പ്രതികരണങ്ങളോടെ ആദ്യ പ്രദർശനം അവസാനിച്ചു. ആഘോഷത്തിനൊരുങ്ങി ആരാധകർ

8.18 AM: ആദ്യ പകുതി തീരുമ്പോൾ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് വരുന്നത്

8.17 AM: കോഴിക്കോട് കോറണേഷൻ തിയേറ്ററിൽ രാവിലെ 10.30നുള്ള ആദ്യ ഷോ കാണാൻ രാവിലെ മുതലേ ആരാധകരുടെ ബഹളം

പാട്ടുപാടി തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ താരമാകുകയാണ് പി.ജെ. ജോസഫ് എംഎല്‍എ. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് പി.ജെ. ജോസഫ് പാട്ടുപാടി പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിയത്. ‘താരാര…താര പോടടാ…ഇഡ്‌ലി മേലെ ചട്‌നി പോടടാ…’എന്ന ഗാനമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് പി.ജെ. ജോസഫ് ആലപിച്ചത്. ഡീന്‍ കുര്യാക്കോസ് ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ആലത്തൂര്‍ മാത്രമല്ല, ഇടുക്കിയിലും ഞങ്ങള്‍ പാടുമെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനായുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പി.ജെ. ജോസഫ് പാട്ടുപാടിയിരുന്നു. ഇതിന്റെ വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ ഒപ്പം നിര്‍ത്തിയാണ് ‘താരാര…താര പോടടാ….ഇഡ്‌ലി മേലെ ചട്‌നി പോടടാ…’ എന്ന പാട്ട് പി.ജെ ജോസഫ് പാടിയത്.

കോട്ടയം സീറ്റുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ പി.ജെ. ജോസഫ് മുന്നണിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. കോട്ടയത്ത് തോമസ് ചാഴികാടനായി പ്രചാരണം നടത്തുമെന്നും പി.ജെ. ജോസഫ് പറഞ്ഞിരുന്നു. കോട്ടയം സീറ്റ് തനിക്ക് നല്‍കാതെ കെ.എം. മാണി തന്നോട് വിവേചനം കാണിച്ചെന്ന് ആരോപിച്ചാണ് പി.ജെ. ജോസഫ് പാര്‍ട്ടിക്കെതിരെ രംഗത്തുവന്നത്.

ജെയ്‌ഷെ ഇ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്കയുടെ നീക്കം. മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള പുതിയ പ്രമേയവുമായി അമേരിക്ക യുഎന്‍ രക്ഷാ സമിതിയില്‍. രണ്ടാഴ്ച മുന്‍പ് യുഎന്‍ രക്ഷാ സമിതിയില്‍ ഈ ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും ചൈന എതിര്‍ക്കുകയായിരുന്നു. അതിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവരുടെ പിന്തുണയോടെ അമേരിക്ക പുതിയ കരട് പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കും. യുഎന്‍ രക്ഷാസമിതിയില്‍ 15 അംഗങ്ങളാണ് ഉള്ളത്.

മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കുക, യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക, ആയുധങ്ങള്‍ വിലക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാകും കരട് പ്രമേയം. ചൈനയുടെ എതിര്‍പ്പാണ് മുന്‍പും ഈ ആവശ്യത്തിന് തിരിച്ചടിയായത്. പ്രമേയത്തിന്റെ കരട് ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് യുഎസ് കൈമാറിയിട്ടുണ്ട്. ചൈന മുസ്ലീം ഭീകരവാദികളെ സഹായിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു.

യുഎന്‍ രക്ഷാസമിതിയില്‍ വീണ്ടും ഈ ആവശ്യം ഉന്നയിക്കുമ്പോള്‍ ചൈന എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഏകപക്ഷീയമായി ജെയ്‌ഷെ ഇ മുഹമ്മദിനെ കരിമ്പട്ടികയില്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുക്കാന്‍ പറ്റില്ലെന്നും പാകിസ്ഥാന്റെ വാദം കൂടി പരിഗണിക്കണമെന്നും പറഞ്ഞാണ് കഴിഞ്ഞ തവണ ചൈന ഈ ആവശ്യത്തെ എതിര്‍ത്തത്.

തെന്നിന്ത്യയിലെ പ്രശസ്ത നടന്‍ വിശാലിന് ഷൂട്ടിങ്ങിനിടയില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ വെച്ച് നടന്ന ഷൂട്ടിംഗില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബൈക്ക് മറിഞ്ഞ് താരത്തിന് പരിക്കേറ്റത്.

കൈക്കും കാലിനും പരിക്കേറ്റ വിശാലിനെ ആശുപത്രിയില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു അപകടം.

മലയാളത്തില്‍ നിന്നും ഐശ്വര്യ ലക്ഷ്മി വിശാലിനൊപ്പം അഭിനയിക്കുന്ന സിനിമയാണിത്. സണ്ടക്കോഴി 2 വിന് ശേഷം വിശാലിന്റേതായി വരുന്ന മറ്റൊരു സിനിമയാണ് അയോഗ്യ. വിശാലിന്റെ ആരാധകരാണ് അപകടവിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

ഉള്‍ക്കടലില്‍ മാത്രം കണ്ടുവരുന്ന സണ്‍ഫിഷ് ഗണത്തില്‍പെട്ട മല്‍സ്യം ലോകത്തിന്റെ തന്നെ അമ്പരപ്പ് നേടി തെക്കന്‍ ഓസ്‌ട്രേലിയന്‍ തീരമായ മുറായ് നദീമുഖത്ത് കരയ്ക്കടിഞ്ഞിരിക്കുന്നു.

പാതി ശരീരം തിരണ്ടിയെ പോലെയും മറുപാതി സാധാരണ മല്‍സ്യങ്ങളെയും പോലെയാണ്. അത്തരത്തില്‍ കൂറ്റന്‍ മൂന്നു മല്‍സ്യങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്.

ഏഴടിയോളം നീളം വരുന്ന മല്‍സ്യത്തിന് ആറടിയിലധികം വീതിയുണ്ട് .ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ മത്സ്യങ്ങളിലൊന്നായാണ് സണ്‍ഫിഷുകള്‍ അറിയപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ തീരത്തു നിന്ന് ലഭിച്ച ഏറ്റവും വലുപ്പമേറിയ സണ്‍ഫിഷാണ് മുറായ് നദീമുഖത്ത് നിന്നു ലഭിച്ചതെന്നാണു സൂചന.

മനുഷ്യര്‍ക്ക് ഒട്ടും അപകടം ഉണ്ടാക്കില്ല എന്നതും സണ്‍ഫിഷുകളുടെ പ്രത്യേകതയാണ്. എന്നാല്‍ ഇത്തരം അപൂര്‍വ മല്‍സ്യങ്ങള്‍ എങ്ങനെ കരയിലെക്കെത്തി എന്നത് അമ്പരപ്പിക്കുന്നതാണ്. ചത്ത് കരയ്ക്കടിഞ്ഞ മല്‍സ്യത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ഈ വിചിത്രരൂപത്തിലുള്ള മല്‍സ്യം വൈറലായിരിക്കുകയാണ്.

മത്സ്യത്തെ കൂടുതല്‍ പഠനങ്ങള്‍ക്കായി സൗത്ത് ഓസ്‌ട്രേലിയന്‍ മറൈന്‍ മ്യൂസിയത്തിലേക്കു മാറ്റിയിരിക്കുകയാണ്.

ടോം ജോസ് തടിയംപാട്

ലിവര്‍പൂളില്‍ ക്യാഷ് മെഷീന്‍ തട്ടിപ്പില്‍ മലയാളിക്ക് പണം നഷ്ടമായി. അലെര്‍ട്ടന്‍ ഭാഗത്തു താമസിക്കുന്ന സോജി ജെയിംസിനാണു ക്യാഷ് മെഷീന്‍ തട്ടിപ്പിലൂടെ പണം നഷ്ടമായത്. ലിവര്‍പൂള്‍ മോസ്ലിഹില്‍, ഗ്രീന്‍ ഹില്‍ റോഡിലുള്ള ക്യാഷ് മെഷീനില്‍ പണം എടുക്കുന്നതിനു വേണ്ടി കാര്‍ഡ് ഇട്ട് പിന്‍ നമ്പരും നല്‍കി പണത്തിനു വേണ്ടി കാത്തുനില്‍ക്കുമ്പോള്‍ The transaction cannot be completed എന്നൊരു നോട്ടിഫിക്കേഷന്‍ കണ്ടു. ക്യാഷ് മെഷീന്റെ തകരാറാകും എന്നു വിചാരിച്ചു തിരിഞ്ഞു നടന്നപ്പോള്‍ ഒരാള്‍ പെട്ടെന്ന് വന്നു കാര്‍ഡ് ഇട്ട് പണം എടുത്തു പോകുന്നതു കണ്ടു. സോജി ഉടന്‍തന്നെ തന്നെ ക്യാഷ് മെഷീന്‍ കമ്പനിയുമായി ബന്ധപ്പെട്ടു. താങ്കളുടെ ബാങ്കിനെകൂടി അറിയിക്കാന്‍ അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിനെയും വിവരം അറിയിച്ചു.

ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അപ്പോള്‍ പണം ബാങ്കില്‍ നിന്നും പോയിരുന്നില്ല. എന്നാല്‍ പിറ്റേ ദിവസം പണം ബാങ്കില്‍ നിന്നും പോവുകയും വിവരം ബാങ്കിനെ അറിയിക്കുകയും ചെയ്തു. ബാങ്ക് പണം തിരിച്ചു നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്,. ഇങ്ങനെ ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങള്‍ക്ക് പണം ക്യാഷ് മെഷീനില്‍ നിന്നും കിട്ടാതെ വന്നാല്‍ അക്കൗണ്ട് പരിശോധിക്കുകയും വിവരം എത്രയും പെട്ടെന്ന് ബാങ്കിനെ അറിയിക്കുകയും ചെയ്യുക.

ഷോപ്പിംഗ് കോംപ്ലെക്‌സില്‍ നിന്നോ സ്ഥാപനങ്ങള്‍ക്ക് അകത്തു സ്ഥാപിച്ചിരിക്കുന്ന ക്യാഷ് മെഷീനില്‍ നിന്നോ പണം എടുക്കുന്നതാണ് സുരക്ഷിതം. കാരണം അത്തരം ക്യാഷ് മെഷീനില്‍ മാനിപ്പുലേഷന്‍ നടത്താനുള്ള സാധ്യത കുറവാണ്. റോഡ് സൈഡില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനിലാണ് ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ കള്ളന്മാര്‍ക്ക് എളുപ്പം കഴിയുന്നത്.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇറ്റലിയിലെ മിലാനില്‍ വച്ച് ലണ്ടനില്‍ താമസിക്കുന്ന ജോണി കുന്നശേരിക്കും ഇതിനു സമാനമായ ഒരു അനുഭവം ഉണ്ടായത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് നമ്മള്‍ വിദേശത്ത് പോയി പണം എടുക്കുകയാണെങ്കില്‍ ആദൃം ഒരു ചെറിയ തുക എടുത്തതിനു ശേഷം ക്യാഷ് മെഷീന്‍ ശരിയായി വര്‍ക്ക് ചെയ്യുന്നു എന്ന് ഉറപ്പാക്കിയതിനു ശേഷമേ വലിയ തുക എടുക്കാവു എന്നാണ്. ക്യാഷ് മിഷ്യനില്‍ ഒരുപാടു രീതിയില്‍ ഇത്തരത്തില്‍ മാനിപ്പുലെഷന്‍ നടത്താനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തെക്കുറിച്ച് രാഹുലിന് മാത്രമേ സൂചന നല്‍കാന്‍ കഴിയുകയുള്ളുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്നാട്ടിലും കര്‍ണാടകത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ കേരളത്തിലും രാഹുല്‍ മത്സരിക്കണമെന്ന താല്‍പര്യം താന്‍ അറിയിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അമേഠിക്കൊപ്പം മറ്റൊരു മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലുണ്ട്. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതു വരെ തീരുമാനമായിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കും. ടി.സിദ്ദിഖിന്റെ പേരാണ് വയനാട്ടില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

വയനാട്ടിലെ പാര്‍ട്ടി സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല എന്നാണ് ഇത് നല്‍കുന്ന സൂചന. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്‍കിയത്.

ബി ജെ പി വിമത നേതാവും നടനുമായ ശത്രുഘ്നൻ സിൻഹ ഇന്ന് കോൺഗ്രസിൽ ചേരും. രാവിലെ 11ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കുടിക്കാഴ്ചയിൽ പാർട്ടി അംഗത്വം സ്വീകരിക്കും. തന്റെ സിറ്റിങ്ങ് സീറ്റായ ബീഹാറിലെ പട്നസാഹിബിൽ ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന് ബി.ജെ പി സീറ്റ് നൽകിയപ്പോൾ തന്നെ സിൻഹ കോൺഗ്രസിൽ ചേരുമെന്ന് ഉറപ്പായിരുന്നു. ഇവിടെ കോൺഗ്രസ് ടിക്കറ്റിൽ സിൻഹ മത്സരിച്ചേക്കും. മോദിയുടെയും അമിത് ഷായുടെയും കടുത്ത വിമർശകനായ സിൻഹ ബി ജെ പിയുമായി അകൽച്ചയിലും പ്രതിപക്ഷ കൂട്ടായ്മകളിൽ സജീവവുമായിരുന്നു.

സ്കൂൾ ഫീസ് അടക്കാത്തതിന്റെ പേരിൽ കാഴ്ചവൈകല്യമുള്ള വിദ്യാർത്ഥിയെ അടക്കം രണ്ടരമണിക്കൂറോളം പരീക്ഷാഹാളിന് പുറത്ത് നിർത്തിയതായി പരാതി. ആലുവ സെറ്റിൽമെന്റ് ഹൈസ്കൂളിലെ രണ്ടാംക്ലാസുകാരായ രണ്ട് വിദ്യാര്‍ഥികളാണ് സ്കൂള്‍ അധികൃതരുടെ പീഡനത്തിന് ഇരയായത്. കൊടുംചൂടിൽ പുറത്തുനിർത്തിയതിനെത്തുടര്‍ന്ന് അവശനായ ഒരു വിദ്യാര്‍ഥിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ പൊലീസ് കേസെടുത്തു.

ഏഴുവയസുകാരായ രണ്ട് വിദ്യാര്‍ഥികളാണ് ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ സ്കൂള്‍ അധികൃതരുടെ പീഡനത്തിന് ഇരയായത്. ഈ മാസത്തെ ഫീസടയ്ക്കാത്തതിന്റെ പേരിലാണ് പരീക്ഷ എഴുതാനെത്തിയ രണ്ടുപേരെയും അധ്യാപകൻ പരീക്ഷാ ഹാളിൽനിന്ന് പുറത്താക്കിയത്. വിദ്യാര്‍ഥികളില്‍ ഒരാള്‍ കാഴ്ചവൈക്യലമുള്ളയാളാണ്. ഹാളിന് പുറത്തെ കൊടുംചൂടില്‍ രണ്ടരമണിക്കൂറോളം ഇരുന്ന കുട്ടികള്‍ അവശരായി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. കുട്ടികളിലൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാനേജ്മെന്റ് നിര്‍ദേശപ്രകാരമായിരുന്നു നടപടിയെന്നാണ് അധ്യാപകരുടെ വിശദീകരണം. എന്നാല്‍ ജന്മനാ കാഴച വൈകല്യമുള്ള വിദ്യാര്‍ഥിയെ അടക്കം പുറത്തുനിര്‍ത്തിയത് ചോദ്യംചെയ്ത് നാട്ടുകാര്‍ സ്കൂള്‍ ഉപരോധിച്ചു. സ്ഥലത്തെത്തിയ ഡി.ഇ.ഒ സ്കൂള്‍ അധികൃതര്‍ക്കെതിെര നടപടിക്ക് ശുപാര്‍ശയും നല്‍കി. ബാലാവകാശ നിയമപ്രകാരമാണ് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നത്.

രണ്ട് തവണ പാർലമെന്റിൽ തഴയപ്പെട്ട തന്റെ ബ്രെക്സിറ്റ്‌ ഉടമ്പടിയ്ക്കായി അവസാനത്തെ അടവും പുറത്തെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഉടമ്പടി അംഗീകരിച്ചാൽ താൻ രാജി വെച്ച് ഒഴിയാമെന്നായിരുന്നു സ്വന്തം പാർട്ടിയിലെ ഉടമ്പടി അംഗീകരിക്കാത്ത എംപിമാരോട് മേ വാഗ്ദാനം ചെയ്തത്. ‘ഞാൻ വിചാരിച്ചതിലും വേഗം ഈ പണി ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണ്. നമ്മുടെ രാജ്യത്തിനും നമ്മുടെ പാർട്ടിയ്ക്കും അതാണ് നല്ലതെന്ന് തോന്നുന്നു.’ ഇന്നലെ വൈകിട്ട് ‘ബാക്‌ബെഞ്ചർ’ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മേ അഭ്യർഥിച്ചു. എന്നാൽ യാതൊരു കാരണവശാലും ഉടമ്പടി അംഗീകരിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് എംപിമാർ.

ബദൽ മാർഗങ്ങളായ ഹിത പരിശോധന, നോർവേ മാതൃകയിലുള്ള ഉടമ്പടി, കസ്റ്റം യൂണിയൻ, ഉടമ്പടി ഇല്ലാത്ത അവസ്ഥ മുതലായ നിർദ്ദേശങ്ങളൊക്കെ ചർച്ചയിൽ ഉയർന്നു വന്നിരുന്നെങ്കിലും ഈ നിർദേശങ്ങൾക്കൊന്നും തന്നെ മതിയായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ‘പാർലമെന്ററി പാർട്ടിയുടെ മൂഡ് എനിക്ക് മനസ്സിലാകുന്നുണ്ട്. അവർക്ക് ഒരു പുതിയ സമീപനം ആവശ്യമുണ്ട്. ഒരു പുതിയ നേതൃത്വത്തിനാണ് അവർ കൊതിക്കുന്നത്. ഞാൻ അതിനു തടസ്സമാകുന്നില്ല.’ ഉടമ്പടിയ്ക്കായുള്ള നയതന്ത്ര ചർച്ചയിൽ മേ പറഞ്ഞു. എംപിമാർ ആരെങ്കിലും മേയ്ക്ക് അനുകൂലമായി വോട്ടു ചെയ്യാൻ തയ്യാറായാൽ കാര്യങ്ങൾ പിന്നെയും സങ്കീർണ്ണമാകുമെന്നാണ് ആഗോള മാധ്യമങ്ങൾ വിലയിരുത്തുന്നത്.

ബ്രെക്സിറ്റ്‌ ചർച്ചകളുടെ നിയന്ത്രണം സർക്കാരിൽ നിന്നും പാർലമെന്റ് ഏറ്റെടുക്കാനുള്ള പ്രമേയം തിങ്കളാഴ്ച്ചയാണ് പാർലമെന്റ് പാസ്സാക്കിയത്. പ്രമേയത്തിനായുള്ള അഭിപ്രായ വോട്ടെടുപ്പിന്റെ സമയത്ത് കൺസർവേറ്റിവ് പാർട്ടിയിലെ 30 എംപിമാർ സർക്കാരിനെതിരെ വോട്ട് ചെയ്തിരുന്നു. സർക്കാരിൽ നിന്ന് നിയന്ത്രണം അടിയന്തിരമായി പാർലമെന്റിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് 302 ന് എതിരെ 329 വോട്ടുകളാണ് ലഭിച്ചത്. തെരേസ മേയെ പുറത്താക്കാൻ എംപിമാർ അട്ടിമറിശ്രമം നടത്തുകയാണെന്നാണ് ചില ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മെയ്ക്ക് നിരുപാധിക പിന്തുണയുമായി ചില മുതിർന്ന നേതാക്കൾ രംഗത്തെത്തിയതോടെ രംഗം കലുഷിതമാകുകയും മൂന്ന് എംപിമാർ അപ്പോൾ തന്നെ രാജി വെക്കുകയും ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി റിച്ചാർഡ് ഹാരിങ്ടൻ, ആരോഗ്യ സഹമന്ത്രി സ്റ്റീവ് ബ്രൈൻ, വിദേശകാര്യ സഹമന്ത്രി അലിസ്റ്റർ ബർട്ട് എന്നിവരാണ് തിങ്കളാഴ്ച രാജി സമർപ്പിച്ചത്.

RECENT POSTS
Copyright © . All rights reserved