സ്കൂൾ ഫീസ് അടക്കാത്തതിന്റെ പേരിൽ കാഴ്ചവൈകല്യമുള്ള വിദ്യാർത്ഥിയെ അടക്കം രണ്ടരമണിക്കൂറോളം പരീക്ഷാഹാളിന് പുറത്ത് നിർത്തിയതായി പരാതി. ആലുവ സെറ്റിൽമെന്റ് ഹൈസ്കൂളിലെ രണ്ടാംക്ലാസുകാരായ രണ്ട് വിദ്യാര്‍ഥികളാണ് സ്കൂള്‍ അധികൃതരുടെ പീഡനത്തിന് ഇരയായത്. കൊടുംചൂടിൽ പുറത്തുനിർത്തിയതിനെത്തുടര്‍ന്ന് അവശനായ ഒരു വിദ്യാര്‍ഥിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ പൊലീസ് കേസെടുത്തു.

ഏഴുവയസുകാരായ രണ്ട് വിദ്യാര്‍ഥികളാണ് ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ സ്കൂള്‍ അധികൃതരുടെ പീഡനത്തിന് ഇരയായത്. ഈ മാസത്തെ ഫീസടയ്ക്കാത്തതിന്റെ പേരിലാണ് പരീക്ഷ എഴുതാനെത്തിയ രണ്ടുപേരെയും അധ്യാപകൻ പരീക്ഷാ ഹാളിൽനിന്ന് പുറത്താക്കിയത്. വിദ്യാര്‍ഥികളില്‍ ഒരാള്‍ കാഴ്ചവൈക്യലമുള്ളയാളാണ്. ഹാളിന് പുറത്തെ കൊടുംചൂടില്‍ രണ്ടരമണിക്കൂറോളം ഇരുന്ന കുട്ടികള്‍ അവശരായി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. കുട്ടികളിലൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാനേജ്മെന്റ് നിര്‍ദേശപ്രകാരമായിരുന്നു നടപടിയെന്നാണ് അധ്യാപകരുടെ വിശദീകരണം. എന്നാല്‍ ജന്മനാ കാഴച വൈകല്യമുള്ള വിദ്യാര്‍ഥിയെ അടക്കം പുറത്തുനിര്‍ത്തിയത് ചോദ്യംചെയ്ത് നാട്ടുകാര്‍ സ്കൂള്‍ ഉപരോധിച്ചു. സ്ഥലത്തെത്തിയ ഡി.ഇ.ഒ സ്കൂള്‍ അധികൃതര്‍ക്കെതിെര നടപടിക്ക് ശുപാര്‍ശയും നല്‍കി. ബാലാവകാശ നിയമപ്രകാരമാണ് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നത്.