Latest News

ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 56-കാരന്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ വടുങ്കലിപാളയത്ത് താമസിക്കുന്ന കടലൂര്‍ സ്വദേശിയായ ആര്‍. മുരുകവേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ കാമുകനായ കരൂര്‍ സ്വദേശി പി. മുനിയാണ്ടി(39)യെയാണ് മുരുഗവേല്‍ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി കാന്റീനിലെ പാചകക്കാരനാണ് പ്രതിയായ മുരുകവേല്‍. ഒരുവര്‍ഷം മുമ്പാണ് മുരുകവേലും ഭാര്യ സുമിത്ര(45)യും കോയമ്പത്തൂരില്‍ താമസം ആരംഭിച്ചത്. നേരത്തെ ഇരുവരും തിരുപ്പൂരിലായിരുന്നു താമസം. ഈ സമയത്താണ് വീടിന് സമീപം താമസിച്ചിരുന്ന മുനിയാണ്ടിയും സുമിത്രയും അടുപ്പത്തിലായത്. കാര്‍ ഡ്രൈവറായ മുനിയാണ്ടിയും ഭാര്യയും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മുരുകവേല്‍ ഭാര്യയെയും കൂട്ടി കോയമ്പത്തൂരിലേക്ക് താമസംമാറ്റിയത്. എന്നാല്‍, ഇതിനുശേഷവും സുമിത്രയും മുനിയാണ്ടിയും ബന്ധം തുടരുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയും മുനിയാണ്ടിയും വീട്ടിനുള്ളില്‍ സംസാരിച്ചിരിക്കുന്ന കാഴ്ചയാണ് മുരുകവേല്‍ കണ്ടത്. ഇതോടെ മുരുകവേലും മുനിയാണ്ടിയും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിനിടെ മുരുകവേല്‍ മുനിയാണ്ടിയുടെ നെഞ്ചില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. പിന്നാലെ കുത്തേറ്റ മുനിയാണ്ടി വീട്ടില്‍നിന്ന് ഇറങ്ങിയോടി.

നെഞ്ചില്‍ കത്തി തറച്ചനിലയിലാണ് മുനിയാണ്ടി വീട്ടില്‍നിന്ന് ഇറങ്ങിയോടിയത്. ഇതിനിടെ സുമിത്ര ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് കാമുകനെ രക്ഷിക്കാനായി പുറത്തേക്കിറങ്ങി. തുടര്‍ന്ന് കാമുകന്റെ നെഞ്ചില്‍നിന്ന് കത്തി ഊരിമാറ്റിയതോടെ അമിതമായ രക്തസ്രാവമുണ്ടായി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുനിയാണ്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

റോമി കുര്യാക്കോസ്

കവൻട്രി: സംഘടനയുടെ പ്രവർത്തന അടിത്തറ വിപുലപ്പെടുത്തി ഒ ഐ സി സി (യു കെ) – യുടെ കവൻട്രി യൂണിറ്റ് രൂപീകരിച്ചു. ഞായറാഴ്ച കവൻട്രിയിൽ വച്ച് ചേർന്ന രൂപീകരണം യോഗം നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. നാഷണൽ വക്താവ് റോമി കുര്യാക്കോസ് യോഗനടപടികൾക്ക് നേതൃത്വം നൽകി.

ശനിയാഴ്ച ഒ ഐ സി സി (യു കെ) – യുടെ ലിവർപൂൾ യൂണിറ്റ് രൂപീകൃതമായി 24 മണിക്കൂർ തികയും മുൻപ് കവൻട്രിയിൽ യൂണിറ്റ് രൂപീകരിക്കാൻ സാധിച്ചത് സംഘടന യു കെയിൽ ജനകീയമാകുന്നതിന്റെ മകുടോദാഹരണമായി.

അടുത്ത മൂന്ന് മാസം യൂണിറ്റ് / റീജിയനുകളുടെ രൂപീകരണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് മുന്നോട്ട് പോകുന്നതിനുള്ള നിർദേശമാണ് ഓ ഐ സി സി (യു കെ) – യുടെ ചുമതലയുള്ള കെ പി സി സി ഭാരവാഹികൾ ഒ ഐ സി സി (യു കെ) നേതൃത്വത്തിന് നൽകിയിരിക്കുന്നത്.

സംഘടനാ പ്രവർത്തനത്തിൽ പരിചയസമ്പന്നരായവരെയും യുവാക്കളെയും ഉൾപ്പെടുത്തി ശക്തമായ ടീം ഇനി കവൻട്രിയിലെ ഒ ഐ സി സി സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്‌
ജോബിൻ സെബാസ്റ്റ്യൻ

വൈസ് പ്രസിഡന്റ്‌
ജോപോൾ വർഗീസ്

ജനറൽ സെക്രട്ടറി
അശ്വിൻ രാജ്

ട്രഷറർ
ജയ്മോൻ മാത്യു

ജോയിന്റ് സെക്രട്ടറി
സുമ സാജൻ

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

ദീപേഷ് സ്കറിയ
ജിക്കു സണ്ണി
മനോജ്‌ അഗസ്റ്റിൻ
രേവതി നായർ
ലാലു സ്കറിയ

പുളിക്കീഴ് ഉപദേശിക്കടവ് പാലത്തിന് സമീപം അച്ചന്‍കോവിലാറില്‍ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു. വളഞ്ഞവട്ടം കിഴക്കേവീട്ടില്‍ മോഹനന്‍ പിള്ളയുടെ മകന്‍ രതീഷ് കുമാര്‍ (രമേശ് – 26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3.45-നായിരുന്നു അപകടം.

സുഹൃത്തുക്കളായ സന്ദീപ്, റോഷന്‍, അജിത്ത് എന്നിവരും മറിഞ്ഞ ചങ്ങാടത്തില്‍ ഉണ്ടായിരുന്നു. മൂവരും നീന്തി രക്ഷപ്പെട്ടു. പത്രവിതരണം നടത്തുന്ന ജോലിയായിരുന്നു രമേശിന്. തിരുവല്ലയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തിരച്ചിലില്‍ രാത്രി എട്ടു മണിയോടെ പരുമല ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉഷയാണ് മാതാവ്. സഹോദരി രേഷ്മ. സംസ്‌കാരം പിന്നീട്.

യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ മുസ്ലിം ലീഗില്‍നിന്ന് മുഖ്യമന്ത്രിയുണ്ടാവണമെന്ന ആവശ്യം ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. അങ്ങനെ അവകാശവാദം ഉന്നയിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍, യു.ഡി.എഫ്. ഘടകകക്ഷികള്‍ ചേര്‍ന്ന് ലീഗിനോട് മുഖ്യമന്ത്രിപദം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടാല്‍, പറ്റില്ലെന്ന് വാശിപിടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘യു.ഡി.എഫില്‍ തീരുമാനം എടുക്കുന്നത് എല്ലാവരും കൂടിയാലോചിച്ചാണ്. സന്തോഷത്തോടെ എല്ലാവരും കൂടെ തീരുമാനിച്ചാല്‍ അത് ഏറ്റെടുക്കുന്നതില്‍ മുസ്ലിം ലീഗിന് എന്താണ് വിരോധമുള്ളത്. യു.ഡി.എഫിലെ എല്ലാഘടകകക്ഷികളും കൂടെ മുസ്ലിം ലീഗില്‍നിന്ന് മുഖ്യമന്ത്രി വേണമെന്ന് പറഞ്ഞാല്‍, പറ്റില്ലെന്ന് വാശിപിടിക്കാന്‍ മുസ്ലിം ലീഗിന് സാധിക്കില്ല. മുസ്ലിം ലീഗ് ഇതുവരെ അങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. വെക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ജനങ്ങള്‍ യു.ഡി.എഫിന്റെ കൂടെയാണെന്ന തികഞ്ഞ ആത്മവിശ്വാസമുള്ളതുകൊണ്ടാണ് ലീഡറെക്കുറിച്ചുള്ള ചര്‍ച്ച മുന്നണിയില്‍ നടക്കുന്നത്. അതിനപ്പുറത്തേക്കൊന്നുമില്ല’, പി.എം.എ. സലാം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി നടത്തിയ ‘മ’ സാഹിത്യോത്സവത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസ്താവനയാണ് മുസ്ലിം ലീഗില്‍നിന്ന് മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിനെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങള്‍ മുസ്ലിംലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണെങ്കില്‍ ലീഗിന് സന്തോഷമെന്നായിരുന്നു സാദിഖലി തങ്ങളുടെ പുഞ്ചിരിയോടെയുള്ള മറുപടി. യു.ഡി.എഫ്. അധികാരത്തില്‍വന്നാല്‍ പ്രധാനപദവി കുഞ്ഞാലിക്കുട്ടിക്കാവുമെന്നും തങ്ങള്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് വിചാരിച്ചാല്‍ അത് നടക്കും. മുഖ്യമന്ത്രി ഇവിടെത്തന്നെയുണ്ട്’, എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയെ ചൂണ്ടി, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങളുടെ മറുപടി. ഇതിനെക്കുറിച്ച് പ്രതികരണം തേടിയപ്പോള്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ മറുപടി പറയാന്‍ തയ്യാറായിരുന്നില്ല.

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി ഇടവക പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനിടയിലെ ഉണ്ടായ അക്രമ പ്രവര്‍ത്തനങ്ങളില്‍ സഭാ നേതൃത്വം നടപടികളാരംഭിച്ചു.

പ്രസ്താവനയുടെ പൂര്‍ണ രൂപം:

കാക്കനാട്: ഏകീകൃതരീതിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കണമെന്ന തീരുമാനത്തിന്റെ പേരില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍ അതീവ വേദനാജനകവും അപലപനീയവുമാണ്.

പ്രസാദഗിരി പള്ളിയില്‍ വയോധികനായ ഫാ. ജോണ്‍ തോട്ടുപുറത്തെ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനിടെ അള്‍ത്താരയില്‍നിന്ന് ബലപ്രയോഗത്തിലൂടെ ഇറക്കി വിടുകയും അക്രമാസക്തരായ ഏതാനുംപേര്‍ ചേര്‍ന്നു തള്ളിമറിച്ചിടുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ള ദൈവ വിശ്വാസികള്‍ക്ക് ഉതപ്പും വേദനയും ഉളവാക്കുന്നു.

സാമാന്യ ബോധമുള്ളവര്‍ക്കു ചിന്തിക്കാന്‍ പോലും പറ്റാത്ത ക്രൂരതയാണ് അരങ്ങേറിയത്. പരിശുദ്ധ കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്ന കാര്‍മികനെ ബലപ്രയോഗത്തിലൂടെ തള്ളി വീഴ്ത്തുകയും, അതിവിശുദ്ധ സ്ഥലമായ മദ്ബഹായുടെ പരിശുദ്ധി കളങ്കപ്പെടുത്തുകയും ചെയ്തതുവഴി എന്തു നേട്ടമാണ് അക്രമകാരികള്‍ സ്വന്തമാക്കിയത്?

സഭയെ അനുസരിക്കാന്‍ തയ്യാറാകുന്നവരെ അക്രമങ്ങളിലൂടെ ഒറ്റപ്പെടുത്താനും നിര്‍വീര്യമാക്കാനും ശ്രമിക്കുമ്പോള്‍ ഒരു കാര്യം പകല്‍പോലെ വ്യക്തമാണ്: ഹീനമായ ഒറ്റപ്പെടുത്തലിലൂടെയും ഭയാനകമായ ഭീഷണികളിലൂടെയും ക്രൂരമായ ശാരീരിക ഉപദ്രവങ്ങളിലൂടേയുമാണ് അനേകം വൈദികരെ ഇവര്‍ സ്വാധീനിക്കുന്നത്.

അക്രമങ്ങളും ഭീഷണികളും ഒറ്റപ്പെടുത്തലുകളും നിലച്ചാല്‍ കുറേയേറെ വൈദികര്‍ സഭയെ അനുസരിക്കാന്‍ തയ്യാറാകുമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ സംഭവം കൂടിയാണ് പ്രസാദഗിരി ഇടവക പള്ളിയില്‍ നടന്നത്.

സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പള്ളിയുടെ സമ്പത്ത് ദുരുപയോഗിക്കുകയും ക്രമസമാധാന പാലകരായ പോലീസിനെ ഭീഷണികളിലൂടെ നിര്‍വീര്യമാക്കുകയും ചെയ്ത് അതിരൂപതയില്‍ അരാജകത്വം വിതയ്ക്കുന്ന വൈദികരും അല്മായരും മിശിഹായുടെ ശരീരമാകുന്ന സഭയെയാണ് മുറിപ്പെടുത്തുന്നതെന്നോര്‍ക്കണം.

സമാധാനപൂര്‍വ്വം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളുടെ പേരില്‍ അക്രമകാരികളായ സഭാവിരുദ്ധരുടെ നുണക്കഥകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കലാപകാരികളുടെമേല്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് സഭാപരമായ ശിക്ഷണനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

മുക്കത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. മൂന്നു പേര്‍ ചേര്‍ന്ന് യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ബന്ധു പറഞ്ഞു. യുവതി പ്രാണരക്ഷാര്‍ത്ഥം ആണ് കെട്ടിടത്തിൽ നിന്ന് ചാടിയത്.

മൂന്നുമാസമായി യുവതി ഹോട്ടലിൽ ജോലിക്ക് കയറിയിട്ടെന്നും ആദ്യം ഹോട്ടലുടമയായ ദേവദാസ് യുവതിയുടെ വിശ്വാസ്യത നേടിയെടുക്കാൻ ശ്രമിച്ചുവെന്നും പിന്നാലെ പ്രലോഭനത്തിന് ശ്രമിച്ചുവെന്നും ബന്ധു പറഞ്ഞു. വളരെ മോശമായ രീതിയിൽ യുവതിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു.

വാട്സ്ആപ്പിൽ അയച്ച മെസേജുകള്‍ ഉള്‍പ്പെടെ തങ്ങളുടെ പക്കലുണ്ട്. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ സംശയം ഉണ്ട്. പെണ്‍കുട്ടിയുടെ നട്ടെല്ലിനും ഇടുപ്പിനും പരിക്കുണ്ട്. പരിക്കേറ്റ യുവതി ഐസിയുവിൽ ചികിത്സ തുടരുകയാണ്. അസഹ്യമായ വേദനയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നും കുറ്റവാളികളെ പിടികൂടണമെന്നും ബന്ധു പറഞ്ഞു.

രാത്രിയോടെ നടന്ന സംഭവം പുലര്‍ച്ചെയാണ് തങ്ങള്‍ അറിയുന്നതെന്നും ഉടനെ തന്നെ മുക്കത്തേക്ക് വരികയായിരുന്നുവെന്നും ബന്ധു പറഞ്ഞു. ഹോട്ടലുടമ അയച്ച വോയ്സ് മെസേജുകള്‍ ഉള്‍പ്പെടെ കൈവശമുണ്ടെന്നും അന്വേഷണം നടക്കുന്നതിന് അനുസരിച്ച് ഈ തെളിവുകളെല്ലാം കൈമാറുമെന്നും ബന്ധു പറഞ്ഞു. മുക്കത്തെ സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ യുവതിക്കാണ് പരിക്കേറ്റത്.

നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. പ്രതികൾ മൂന്ന് പേരും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

29 കാരിയായ യുവതിയാണ് അക്രമത്തിന് ഇരയായത്. മൂന്ന് മാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു യുവതി. കഴിഞ്ഞ രാത്രി ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കെ മൂന്ന് പേരെത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഈ സമയത്ത് പ്രാണരക്ഷാർത്ഥം ഓടി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.

റോമി കുര്യാക്കോസ്

ലിവർപൂൾ: യു കെയിലുടനീളം പ്രവർത്തന അടിത്തറ വിപുലപ്പെടുത്തി ഒ ഐ സി സി (യു കെ). ശനിയാഴ്ച സംഘടനയുടെ ലിവർപൂൾ യൂണിറ്റിന്റെ രൂപീകരണത്തോടെ യു കെയിലെ പ്രവർത്തന കുതിപ്പിൽ ഒരു പടികൂടി മുന്നോട്ട് പോയിരിക്കയാണ്‌ ഒ ഐ സി സിയുടെ യു കെ ഘടകം.

അടുത്ത മൂന്ന് മാസം കൊണ്ട് യു കെയിലുടനീളം ചെറുതും വലുതുമായ യൂണിറ്റുകൾ രൂപീകരിച്ചും ഇപ്പോഴുള്ളവ പുനസംഘടിപ്പിച്ചുകൊണ്ടും ഒ ഐ സി സി (യു കെ)യുടെ പ്രവർത്തനം രാജ്യമാകെ വ്യാപിപ്പിക്കുക എന്ന ചരിത്രപ്രധാനമായ ദൗത്യമാണ് കെ പി സി സി നേതൃത്വം ഒ ഐ സി സി (യു കെ)യുടെ പുതിയ നാഷണൽ കമ്മിറ്റിയെ ഏൽപ്പിച്ചിരിക്കുന്നത്.

കലാ – കായിക – സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ ലിവർപൂൾ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഒ ഐ സി സി (യു കെ)യുടേതായി ഒരു യൂണിറ്റ് രൂപീകരിക്കാനായത് സംഘടനയോട് മലയാളി സമൂഹത്തിന്റെ വിശ്വാസ്യതയ്ക്ക് മറ്റൊരു ഉദാഹരണമായി. കൊച്ചി – യു കെ എയർ ഇന്ത്യ വിമാന സർവീസുകൾ നിർത്തലാക്കുന്നു എന്ന വാർത്ത പരന്ന ഉടൻ, ഒ ഐ സി സി (യു കെ) വിഷയത്തിൽ ഇടപെട്ടതും മലയാളി സമൂഹത്തിന്റെ ഇടയിൽ സംഘടനയുടെ പേരും വിശ്വാസ്യതയും ഉയർത്തിയിരുന്നു.

ശനിയാഴ്ച സംഘടിപ്പിച്ച ലീവർപൂൾ യൂണിറ്റിന്റെ രൂപീകരണ സമ്മേളനം ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. നാഷണൽ വക്താവ് റോമി കുര്യാക്കോസ് യോഗ നടപടികൾക്ക് നേതൃത്വം നൽകി.

ലിവർപൂൾ യൂണിറ്റിനെ പ്രതിനിധീകരിച്ചു പീറ്റർ പൈനാടത്ത്, ജിറിൽ ജോർജ്, ബ്ലസ്സൻ രാജൻ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന്, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഒ ഐ സി സി (യു കെ) ലിവർപൂൾ യൂണിറ്റ് ഭാരവാഹികൾ:

പ്രസിഡന്റ്‌:
പീറ്റർ പൈനാടത്ത്

വൈസ് പ്രസിഡന്റുമാർ:
ജിറിൽ ജോർജ്,
ഡെയ്സി ഡാനിയൽ

ജനറൽ സെക്രട്ടറി:
ബ്ലസ്സൻ രാജൻ

ജോയിന്റ് സെക്രട്ടറി
റോഷൻ മാത്യു

ട്രഷറർ:
ജോഷി ജോസഫ്

യുവ നർത്തകനും, കൊറിയോ ഗ്രാഫറും,ആക്ടറും, മോഡലും, അതിനുപരി മലയാളിയും ആയ ആയ ശ്രീ രതീഷ് നാരായണന്റെ നേതൃത്വത്തിൽ കെന്റിൽ കുട്ടികൾക്കും, മുതിർന്നവർക്കും ആയി ബോളിവുഡ് ഡാൻസ് ക്ലാസും ബോളിബീറ്റ് ഡാൻസ് ഫിറ്റുനെസ്സും ആരംഭിച്ചിരിക്കുന്നു.

അന്വേഷണങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

07478728555
07442669185

ഏറ്റുമാനൂരിൽ ബാറിന് മുന്നിലെ തട്ടുകടയിൽ ഇന്ന് പുലർച്ചെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പൊലീസുദ്യോഗസ്ഥൻ മരിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. കോട്ടയം നീണ്ടൂർ സ്വദേശിയാണ്.തട്ടുകടയിലുണ്ടായ സംഘർഷത്തിൽ ശ്യാമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് രണ്ട് മണിയോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ച് മണിയോടെ മരിച്ചു.

തട്ടുകടയിൽ നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കോട് സ്വദേശി ജിബിൻ ജോർജ് (27)​ എത്തി ആക്രമണം നടത്തുകയായിരുന്നു. ഈ സമയം കടയിലുണ്ടായിരുന്ന ശ്യാം പ്രസാദ് ഇത് ചോദ്യം ചെയ്‌തു. ഇതിനിടെ ജിബിൻ പൊലീസുദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് കുഴഞ്ഞുവീണ ശ്യാമിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തെ തുടർന്ന് ജിബിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ജിബിൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലത്ത് ദിവസങ്ങൾക്ക് മുൻപാണ് എസ് ഐയെ വണ്ടിയിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച മറ്റൊരു അക്രമസംഭവം ഉണ്ടായത്. തങ്കശേരി ബസ് ബേ ഭാഗത്ത് കാർ പാർക്ക് ചെയ്ത് പരസ്യ മദ്യപാനം നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയ സമയം പ്രതികൾ വാഹനം സ്റ്റാർട്ട് ചെയ്ത് എസ്.ഐയ്ക്ക് നേരെ ഓടിച്ച് ഇടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സാൾട്രസിനെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. വാഹനം തട്ടി എ‌സ് ഐയ്‌ക്ക് കാൽമുട്ടിന് പരിക്കേറ്റു. സംഭവത്തിൽ പ്രതികളായ പള്ളിത്തോട്ടം പനമൂട് പുരയിടത്തിൽ അലിൻ വിജയൻ (32), തങ്കശേരി പുന്നത്തല ഹിമൽ നിവാസിൽ അഖിൽ ദാസ് (32) എന്നിവരെ പള്ളിത്തോട്ടം പൊലീസ് പിടികൂടി.

ഇസ്രയേല്‍-ഹമാസ് രണ്ടാം ഘട്ട ചര്‍ച്ചകള്‍ തിങ്കളാഴ്ച ആരംഭിക്കും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റിലെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫുമായി നെതന്യാഹു ശനിയാഴ്ച വൈകുന്നേരം സംസാരിച്ചിരുന്നു.

കരാറില്‍ മാധ്യസ്ഥം വഹിക്കുന്ന ഖത്തറുമായും ഈജിപ്തുമായും സംസാരിക്കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും വെടിനിര്‍ത്തല്‍ അനിശ്ചിതകാലത്തേക്ക് നീട്ടാനും രണ്ടാം ഘട്ട ചര്‍ച്ചയില്‍ തീരുമാനമെടുക്കും എന്നാണ് സൂചന. ഒരു കരാറില്‍ പരസ്പര ധാരണ ആയില്ലെങ്കില്‍ മാര്‍ച്ച് ആദ്യം യുദ്ധം പുനരാരംഭിക്കും.

വൈദ്യ സഹായം ആവശ്യമുള്ള ആയിരക്കണക്കിന് പാലസ്തീനികള്‍ക്കായി ദീര്‍ഘനാളായി അടച്ചിട്ടിരിക്കുന്ന റഫ അതിര്‍ത്തി ക്രോസിങ് ശനിയാഴ്ച വീണ്ടും തുറക്കുമെന്ന് ഗാസയിലെ പലസ്തീന്‍ ആരോഗ്യ അധികാരികള്‍ പ്രഖ്യാപിച്ചു.

വടക്കന്‍ ഗാസയിലേക്ക് പലസ്തീനികളുടെ തിരിച്ചുവരവിനും തകര്‍ന്ന പ്രദേശത്തിന് സഹായം വര്‍ധിപ്പിക്കുന്നതിനും ഇസ്രയേല്‍ വഴിയൊരുക്കും. അതിനിടെ ബെഞ്ചമിന്‍ നെതന്യാഹു ചൊവ്വാഴ്ച ട്രംപുമായി വാഷിങ്ണില്‍ കൂടിക്കാഴ്ച നടത്തും.

നാലാം ഘട്ട കൈമാറ്റത്തില്‍ ഹമാസ് ബന്ദികളാക്കിയ മൂന്ന് പേരെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തിലാണ് മൂന്നു പേരെയും ബന്ദികളാക്കിയത്. ഇതിന് പകരമായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒമ്പത് തടവുകാരെയും ദീര്‍ഘകാല തടവ് ശിക്ഷ ലഭിച്ച 81 പേരും ഇസ്രയേല്‍ മോചിപ്പിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved