കൈക്കൂലിക്കേസിൽ എറണാകുളം ആർ.ടി.ഒ വിജിലൻസിന്റെ പിടിയിലായി. ടി.എം.ജെയ്സൺ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം രണ്ട് ഏജന്റുമാരേയും പിടികൂടി. ജെയ്സന്റെ വീട്ടിൽനിന്ന് 50-ലേറെ വിദേശമദ്യക്കുപ്പികളും കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് വിജിലൻസ് എസ്.പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ആർ.ടി.ഒയെ അറസ്റ്റ് ചെയ്തത്.
ഫോർട്ട്കൊച്ചി-ചെല്ലാനം റൂട്ടിലോടുന്ന പ്രൈവറ്റ് ബസിന്റെ താത്ക്കാലിക പെർമിറ്റ് പുതുക്കുന്നതിന് ജെയ്സൺ കൈക്കൂലി ചോദിച്ചെന്ന് വിജിലൻസിന് പരാതി കിട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജെയ്സണെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി ജെയ്സണും മറ്റുചില ഉദ്യോഗസ്ഥരും വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.
ജെയ്സന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത വിദേശമദ്യത്തിൽ ഏറെയും ഇറക്കുമതി ചെയ്തവയാണെന്നാണ് കരുതുന്നത്. ജെയ്സണേയും രണ്ട് ഏജന്റുമാരേയും വിജിലൻസ് ചോദ്യംചെയ്ത് വരികയാണ്.
റോഡിൽവെച്ച് പണവും മദ്യക്കുപ്പിയും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജെയ്സണെ വിജിലൻസ് സംഘം പിടികൂടിയതെന്ന് വിജിലൻസ് എസ്.പി പ്രതികരിച്ചു. രാമു, സജി എന്നീ കൺസൾട്ടന്റുമാരാണ് പിടിയിലായ മറ്റ് രണ്ടുപേർ. സജിയാണ് ജെയ്സന്റെ ഏറ്റവും അടുത്തയാൾ. വീടിനുപുറമേ ജെയ്സന്റെ ഓപീസിലും റെയ്ഡ് നടത്തി. റബ്ബർ ബാൻഡിട്ട് ചുരുട്ടി വെച്ച നിലയിൽ അറുപതിനായിരത്തോളം രൂപയും കിട്ടിയിട്ടുണ്ട്. 50 ലക്ഷത്തിനപ്പുറം പോകുന്ന നിക്ഷേപങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കുറവിലങ്ങാട് വെമ്പള്ളിയിൽ ബാറിൽ വച്ച് മധ്യവയസ്കന്റെ നേരെ ചില്ലു ഗ്ലാസുകൾ വച്ച് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം സ്വദേശി ബിജു സി.രാജു (42) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് 8 മണിയോടുകൂടി വെമ്പള്ളിയിൽ പ്രവർത്തിക്കുന്ന ബാറിൽ എത്തിയ മധ്യവയസ്കനും സുഹൃത്തും മദ്യത്തിന്റെ അളവിനെ ചൊല്ലി ബിജുവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇയാൾ ഇവരെ ചീത്ത വിളിക്കുകയും, അവിടെയിരുന്ന ചില്ലു ഗ്ലാസുകൾ എടുത്ത് മധ്യവയസ്കന്റെയും, സുഹൃത്തിന്റെയും നേരെ എറിയുകയുമായിരുന്നു. ആക്രമണത്തിൽ മധ്യവയസ്കന് സാരമായ പരിക്കേൽക്കുകയും ചെയ്തു.
പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇ, എസ്.ഐ മാരായ ശരണ്യ എസ്. ദേവൻ, മഹേഷ് കൃഷ്ണൻ, ജെയ്സൺ അഗസ്ത്യൻ, എ.എസ്. ഐ ജോണി പി.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മാമ്പുഴക്കരയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണമ്മ എന്ന 62കാരിയെയാണ് ബന്ദിയാക്കി കവർച്ച നടത്തിയത്. വീട്ടുസഹായത്തിനായി നിന്നിരുന്ന തിരുവനന്തപുരം സ്വദേശിനിയെ കാണാനില്ലെന്ന പരാതിയും ഇതിനുപിന്നാലെ ഉയർന്നിരിക്കുകയാണ്.
കുറച്ചധികം നാളുകളായി വീട്ടിൽ ഒറ്റയ്ക്കാണ് കൃഷ്ണമ്മ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് ഇവരുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടിലെത്തിയ നാലംഗസംഘം കൃഷ്ണമ്മയെ കെട്ടിയിട്ട് മർദിച്ചു. തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വർണവും 36,000 രൂപയും ഓട്ടുവിളക്കും പാത്രങ്ങളും എ.ടി.എം കാർഡും കവർന്നശേഷം രക്ഷപ്പെടുകയുംചെയ്തു.
ആദ്യത്തെ അടിയിൽത്തന്നെ ബോധം പോയതുകൊണ്ട് പിന്നീടെന്താണ് നടന്നതെന്ന് അറിയില്ലെന്ന് കൃഷ്ണമ്മ പറഞ്ഞു. രാവിലെ ഉണർന്നശേഷം ഇവർ ആശുപത്രിയിലെത്തി ചികിത്സ തേടുകയും പിന്നാലെ പോലീസിൽ പരാതി നൽകുകയും ചെയ്തു.
മോഷണത്തിനുപിന്നാലെ ഇവരുടെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന യുവതിയെ കാണാതായിട്ടുണ്ട്. ഒരാഴ്ച മുൻപാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി ഇവരുടെ വീട്ടിലേക്ക് വന്നത്. നാലുമാസം മുൻപാണ് ഇരുവരും പരിചയപ്പെടുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അപ്പച്ചൻ കണ്ണഞ്ചിറ
ബോൾട്ടൻ: യു കെ യിലെ പ്രവാസി കോൺഗ്രസ്സുകാരുടെ ചിരകാല അഭിലാഷം സഫലമാക്കിയും,അഭിമാനം ഉയർത്തിയും ബോൾട്ടണിൽ ഒ ഐ സി സി ക്കു ആസ്ഥാന മന്ദിരവും അതിനോടനുബന്ധിച്ചു ഇന്ദിരാ പ്രിയദർശിനി ലൈബ്രറിയും ആരംഭിച്ചു. ജനകീയ സമരനായകനും, യുവ നിയമസഭാ സാമാജികനും, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയാണ് ആസ്ഥാന മന്ദിരവും, ലൈബ്രറിയും ഉദ്‌ഘാടനം ചെയ്തത്. കൊടിതോരണങ്ങളാൽ അലങ്കരിച്ച വീഥിയിലൂടെ മുദ്രാവാക്യം മുഴക്കിയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെയും അത്യാവേശത്തിലാണ് യൂത്ത് കോൺഗ്രസിന്റെ അമരക്കാരനെ ബോൾട്ടനിലേക്ക് സ്വീകരിച്ച് ആനയിച്ചത്. വിവിധയിടങ്ങളിൽ നിന്നും രാഹുലിനെ വരവേൽക്കാനും അഭിമാന നിമിഷത്തിനു സാക്ഷ്യം വഹിക്കുവാനും വൻ ജനാവലിയാണ് ബോൾട്ടനിലേക്ക് ഒഴുകിയെത്തിയത്.

തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി ആരംഭിച്ച ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്ററും ഒ ഐ സി സി (യു കെ) വക്താവുമായ റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. ‘യൂത്ത് കോൺഗ്രസിനായി ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ തനിക്കിതുവരെ സാധിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു മനോഹരമായ ഓഫീസും ലൈബ്രറിയും യു കെയിൽ സാക്ഷാത്കരിച്ച ഒ ഐ സി സി നേതൃത്വത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല’യെന്നും ഉദ്ഘാടന പ്രസംഗത്തിൽ രാഹുൽ പറഞ്ഞു.

ഒ ഐ സി സി (യു കെ) വർക്കിങ്ങ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോർജ്, മണികണ്ഠൻ ഐക്കാട്, ജനറൽ സെക്രട്ടറിമാരായ അജിത് വെണ്മണി, തോമസ് ഫിലിപ്പ്, നാഷണൽ ട്രഷറർ ബിജു വർഗീസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിനോടാനുബന്ധിച്ചു നടത്തിയ പ്രിയദർശിനി ലൈബ്രറിയുടെ ആദ്യ മെമ്പർഷിപ്പ് ബോൾട്ടൻ ഗ്രീൻ പാർട്ടി പ്രതിനിധിയും, മുൻ ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥനും, ജീവകാരുണ്യ പ്രവർത്തകനുമായ ഫിലിപ്പ് കൊച്ചിട്ടിക്ക് നൽകികൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ വിതരണോൽഘാടനം നിർവഹിച്ചു.

ഒ ഐ സി സി (യു കെ) പുതിയതായി രൂപീകരിച്ച ബോൾട്ടൻ, ആക്റിങ്ട്ടൻ, ഓൾഡ്ഹാം, പീറ്റർബൊറോ, ലിവർപൂൾ, ബ്ലാക്ക്പൂൾ എന്നീ യൂണിറ്റുകളുടെ ഇൻസ്റ്റലേഷനും, ഭാരവാഹികൾക്കുള്ള ചുമതലാപത്രവും പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണോദ്ഘാടനവും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, നാഷണൽ കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.

ഒ ഐ സി സിക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന ചിരകാലസ്വപ്നമാണ് ബോൾട്ടനിൽ യാഥാർഥ്യമായത്. ഓഫീസിനോടനുബന്ധിച്ച് ഒരുക്കിയ പ്രിയദർശിനി ലൈബ്രറിയിൽ ചരിത്രം, പഠനം, മഹാന്മാരുടെ ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, ചെറുകഥ, നോവൽ, കവിതാ സമാഹാരങ്ങൾ, കുട്ടികൾക്കായുള്ള രചനകൾ എന്നിങ്ങനെ വിവിധ ശ്രേണികളിലുള്ള പുസ്തകങ്ങൾ, കുട്ടികൾക്കായുള്ള പ്ലേ സ്റ്റേഷൻ എന്നിവ ഒരുക്കിയിട്ടുണ്ട്.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റോക്ക് ഓൺ ട്രെന്റ്: കേരള രാഷ്ട്രീയത്തിലെ മഹാരഥന്മാരായിരുന്ന ഉമ്മൻ ചാണ്ടിയുടെയും, പി റ്റി തോമസിന്റെയും സ്മരണാർത്ഥം ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച പ്രഥമ ഷട്ടിൽ ബാഡ്മിന്റൻ ഡബിൾസ്
ടൂർണമെന്റ് ആവേശോജ്ജ്വലമായി. സ്റ്റോക് ഓൺ ട്രെന്റിൽ വച്ച് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം ചെയ്തു.

ഷട്ടിൽ കളിച്ചുകൊണ്ട് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ വലിയ ആരവത്തോടെയാണ് കാണികൾ ഏറ്റെടുത്തത്. രാഷ്ട്രീയ വേദികളിലും ജനസമൂഹത്തിലും തിളങ്ങുന്ന രാഹുൽ തനിക്ക് കായിക രംഗത്തും ആവേശം വിതറാൻ കഴിയുമെന്ന പ്രകടനമാണ് പുറത്തെടുത്തത്. നേരത്തെ, യു കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി വലിയ ആവേശത്തോടെയാണ് രാഹുലിനെ സ്വീകരിച്ചത്.
ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നീതു ജസ്റ്റിന്റെ ഈശ്വര പ്രാർത്ഥനയോടെ നാന്ദി കുറിച്ച ചടങ്ങുകൾക്ക് നാഷണൽ വക്താവ് റോമി കുര്യാക്കോസ് ആമുഖ പ്രസംഗവും,ജോയിന്റ് സെക്രട്ടറിയും ടൂർണമെന്റ് ചീഫ് കോർഡിനേറ്ററുമായ വിജീ കെ പി സ്വാഗതവും ആശംസിച്ചു. വർക്കിങ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ് ആശംസയും, സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റ് പ്രസിഡന്റ് ജോഷി വർഗീസ് നന്ദിയും അർപ്പിച്ചു സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഐന അബിൻ, എയ്ഞ്ചൽ ഷെബിൻ, എയ്ഞ്ചൽ നെബു, ഒലിവിയ സന്തോഷ്, ലൗറ ഷെബിൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച ‘വെൽക്കം ഡാൻസ്’ നയന മനോഹരമായി.
ഇന്റർമീഡിയേറ്റ് കാറ്റഗറിയിൽ നടത്തിയ മെൻസ് ഡബിൾസിൽ ഉമ്മൻചാണ്ടി മെമ്മോറിയൽ കപ്പുയർത്തിയത് ജെറമി – അക്ഷയ് കൂട്ടുകെട്ടാണ്. വാശിയേറിയ ഇഞ്ചോടിച്ചു പോരാട്ടത്തിൽ രണ്ടാം സ്ഥാനം: സുദീപ് – അംഗത് കൂട്ടുകെട്ടും, മൂന്നാം സ്ഥാനം പ്രിൻസ് – ഷിന്റോ ജോഡിയും നേടിക്കൊണ്ട് ട്രോഫികളും, കാഷ് പ്രൈസുകളും കരസ്ഥമാക്കി.

40 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി നടത്തിയ ബാഡ്മിന്റൺ ഡബിൾസ് ടൂർണ്ണമെന്റിൽ സുരേഷ് – ഡോൺ ടീം ചാമ്പ്യൻന്മാരായി പി റ്റി തോമസ് മെമ്മോറിയൽ ട്രോഫിയും കാഷ് പ്രൈസും കരസ്ഥമാക്കി. അത്യന്തം വാശിയേറിയ മത്സരത്തിൽ രണ്ടാം സ്ഥാനം പ്രകാശ് – സുഷിൽ കൂട്ടുകെട്ടും, മൂന്നാം സ്ഥാനം ഹെർലിൻ – വിക്രാന്ത് ടീമും കരസ്ഥമാക്കി. 6 കോർട്ടുകളിൽ ആയി നടത്തിയ മത്സരങ്ങളിൽ ഇരു കാറ്റഗറിയിലുമായി 60 ഓളം ടീമുകൾ മാറ്റുരച്ചു. വീറും വാശിയും ഇടകലർന്ന മത്സരങ്ങൾക്ക് സാക്ഷിയാകാൻ വലിയ ജനാവലിയാണ് സ്റ്റോക് ഓൺ ട്രെന്റിൽ എത്തിച്ചേർന്നത്.

രാത്രി എട്ടു മണിവരെ നീണ്ടു നിന്ന മത്സരത്തിനൊടുവിൽ നടന്ന സമാപന സമ്മേളനവും സമ്മാനദാനവും ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികൾ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, കമ്മിറ്റി അംഗം ബേബി ലൂക്കോസ്, കോവൻട്രി യൂണിറ്റ് പ്രസിഡന്റ് ജോഷി വർഗീസ്, സംഘാടക സമിതി അംഗം അജി എന്നിവരും ക്യാഷ് പ്രൈസുകൾ നാഷണൽ ജോയിന്റ് സെക്രട്ടറി വിജീ കെ പി, സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റ് ഭാരവാഹികളായ തോമസ് ജോസ്, തോമസ് പോൾ, മുരളീ ഗോപാലൻ, സിബി ജോസ്, ഷിജോ മാത്യു തുടങ്ങിയവരും വിതരണം ചെയ്തു..

ടൂർണമെന്റ് ചീഫ് കോർഡിനേറ്റർ വിജീ കെ പി, സംഘാടക സമിതി അംഗം അജി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി തോമസ് പോൾ നന്ദി പ്രകാശിപ്പിച്ചു. ദേശീയഗാനാലാപനത്തോടെ ചടങ്ങുകൾക്ക് സമാപനം കുറിച്ചു. ഒ ഐ സി സിയുടെ നേതൃത്വത്തിൽ ഇത് നടാടെയാണ് കായിക രംഗത്ത് സംഘടന ചുവടുവെക്കുന്നത്.


സജി ജോൺ
സ്കോട്ട് ലൻഡിലെ ഫാൽകിർക് മലയാളികളുടെ കൂട്ടായ്മയായ എഫ് എം കെയുടെ 18-മത് വർഷത്തിൽ 2025-26 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സജി ജോൺ (പ്രസിഡന്റ്), ഷീലാ ജെറി (വൈസ് പ്രസിഡന്റ് ), ഷൈൻ ആന്റോ (സെക്രട്ടറി), സോമി ഫ്രാൻസിസ് (ജോയിന്റ് സെക്രട്ടറി), സിജു അഗസ്റ്റിൻ (ട്രഷറർ), നൈജോ പൗലോസ് (ജോയിന്റ് ട്രഷറർ). കൂടാതെ ആക്ടിവിറ്റി കോർഡിനേറ്റർസ് ആയി ജിജോ ജോസ്, ഷൈലമ്മ റോബിൻസ്, കവിത രജിത്, ഷെഹനാസ് ഷാജി, പി ആർ ഓ മാരായി ഷിബു സേവിയർ, ജിസിൻ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.

മുൻഭാരവാഹികളായ റോബിൻ തോമസ്, ലിൻസി അജി, മെൽവിൻ ആന്റണി, ജീമോൾ സിജു, ജെറി ജോസ്, ജോർജ് വർഗീസ്, ജിജോ ജോസ്, സതീഷ് സഹദേവൻ, മേരീസ് ഷൈൻ, സിമി ഹട്സൻ എന്നിവരുടെ പ്രവർത്തനങ്ങളെ യോഗം പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്തു.

2025-26 വർഷത്തിലേക്കുള്ള വിവിധ കർമ്മപരിപാടികൾക്ക് രൂപം കൊടുത്തുകൊണ്ട് കലാകായിക സാംസ്‌കാരിക സാമൂഹിക രംഗത്തു മാതൃകപരമായ പ്രവർത്തനം കാഴ്ച വെക്കുമെന്നും എഫ് എം കെ യെ സ്കോട്ടലൻഡ് മലയാളികളുടെ അഭിമാനമായി ഉയർത്തുമെന്നും, അതിനായി എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും പ്രസിഡന്റ് സജി ജോൺ അഭ്യർത്ഥിച്ചു.

ഇന്നലെ വൈകിട്ട് എളമക്കരയില്‍ നിന്ന് കാണാതായ കുട്ടിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി. കെവശമുണ്ടായിരുന്ന ഫോണ്‍ സ്‌കൂളില്‍ പിടിച്ചുവെച്ചത് കുട്ടിയെ മാനസിക വിഷമത്തിലാക്കി. ഇക്കാര്യം വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടി മാറി നിന്നത്. 7 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്.
അമ്മയുടെ ഫോണുമായിട്ടാണ് കുട്ടി സ്‌കൂളില്‍ പോയത്. ഇത് സ്‌കൂള്‍ അധികൃതര്‍ ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി മാറിനിന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പൊലീസ് അന്വേഷണം നടത്തിയത്.
വല്ലാര്‍പാടം പള്ളിയുടെ സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടി നഗരത്തില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.
ലേഖന വിവാദത്തിന് പിന്നാലെ ശശി തരൂര്‍ എംപിയുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തി. സോണിയാ ഗാന്ധിയുടെ പത്താം നമ്പര്‍ ജന്‍പഥ് വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുലിനൊപ്പം ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കണ്ടു.
അതേസമയം മാധ്യമങ്ങളെ കാണാന്‍ നില്‍ക്കാതെ ജന്‍പഥ് വസതിയുടെ പിന്‍വശത്തെ ഗേറ്റ് വഴിയാണ് തരൂര്‍ മടങ്ങിയത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് രാഹുല്‍-തരൂര്‍ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമായി. കൂടിക്കാഴ്ചയില്‍ തരൂര്‍ ദേശീയ നേതൃത്വത്തെ തന്റെ നിലപാട് അറിയിച്ചു. പരാമര്‍ശങ്ങളില്‍ തെറ്റായ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ നേതാക്കളെ അറിയിച്ചു.
കേരള സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡ് തരൂരിനെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. ശശി തരൂരിന്റെ നിലപാടിനെതിരേയുള്ള അതൃപ്തി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദേശീയ നേത്യത്വത്തിന്റെ ഇടപെടല്‍.
സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്. 2024 ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ച് മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണെന്നും തരൂര്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു.
ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ ബസിനടിയിലേക്ക് തെറിച്ചു വീണ യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം വാണിയമ്പലം മങ്ങംപാടം പൂക്കോടൻ സിമി വർഷ (22) ആണ് മരിച്ചത്. ഭർത്താവ് വിജേഷിനെ (28) പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്ക് എതിരെ വന്ന ബസിന്റെ ഒരു വശത്ത് തട്ടിയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിനിടെ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചു. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
കേരളത്തിൽ നിന്നുള്ള വ്യാപക പരാതിയെ തുടർന്ന് ശശി തരൂരിനെ ചർച്ചയ്ക്കായി ഹൈക്കമാൻഡ് വിളിപ്പിച്ചു. കേരളത്തിലെ കോൺഗ്രസിൽ ശശി തരൂരിന്റെ വളർച്ച പല മുഖ്യമന്ത്രി സ്ഥാന മോഹികളിലും അസംതൃപ്തി സൃഷ്ടിച്ചിരുന്നതായുള്ള സൂചനകളും പുറത്തുവന്നിരുന്നു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചത്. ഉടൻ തന്നെ സോണിയാ ഗാന്ധിയുടെ പത്താം നമ്പർ ജൻപഥ് വസതിയിൽ എത്താനായിരുന്നു നിർദേശം. കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡ് ഇപ്പോൾ തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്.
ശശി തരൂരിന്റെ നിലപാടിനെതിരേ അതൃപ്തി സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദേശീയ നേതൃത്വം ഇടപെടൽ നടത്തിയിരിക്കുന്നത്. രാഹുലും സോണിയയും തരൂരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
രാഹുൽ ഗാന്ധിയും സോണിയാഗാന്ധിയും തരൂരും തമ്മിലായിരിക്കും കൂടിക്കാഴ്ച. അൽപസമയത്തിനുള്ളിൽ തരൂർ സോണിയാ ഗാന്ധിയുടെ വസതിയിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചർച്ചയിൽ പങ്കെടുക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിനു കീഴില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ശശി തരൂര്‍ പുകഴ്ത്തിയത്. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ ലേഖനമെഴുതിയ തരൂരിനെതിരെ വലിയ വിമര്‍ശനമാണ് പിന്നാലെ ഉയര്‍ന്നത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്.
2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ചു മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണെന്നും തരൂര്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയ്ക്കകത്തും പുറത്തും ഭരണത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് എം.പി.യുടെ പുകഴ്ത്തല്‍ എന്നതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത്.
തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്ത തരൂർ ആദ്യഘട്ടത്തിലുണ്ടായ നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്. ഇതിനൊപ്പം ഉമ്മൻ ചാണ്ടി സർക്കാരിന്റെ പങ്ക് വ്യവസായിക മുന്നേറ്റവുമായി പറഞ്ഞുപോയി എന്നത് മാത്രമാണ് തരൂർ ചെയ്തത്. തരൂർ നിലപാട് പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവടക്കമുള്ളവരുടെ ആവശ്യം.