തിരുവനന്തപുരം: അരുവിക്കര എംഎല്‍എ ശബരീനാഥനും തിരുവനന്തപുരം മുന്‍ സബ്കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. ഫെയിസ്ബുക്ക് പോസ്റ്റില്‍ ശബരീനാഥന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ മന്ത്രിയും സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി.കാര്‍ത്തികേയന്റെ മകനായ ശബരീനാഥന്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് എംഎല്‍എയായത്. പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യയുമായുള്ള വിവാഹം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.
അരുവിക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും പിന്നീട് സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ശബരീനാഥന്‍ വിജയം നേടി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന ശബരീനാഥന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ ജോലി രാജിവെച്ചാണ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറായി വിരമിച്ച ഡോ. എംടി സുലേഖയാണ് അമ്മ.
ഐഎസ്ആര്‍ഓ ഉദ്യോഗസ്ഥാനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ അയ്യര്‍. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ സിവില്‍ സര്‍വീസിലേക്കെത്തുന്നത്. ഗായിക, നര്‍ത്തകി, അഭിനേതാവ്, എഴുത്തുകാരി തുടങ്ങിയ നിലകളിലും പ്രശസ്തയാണ്.
എതിര്‍ സ്ഥാനാര്‍ഥി ആരായാലും പേടിയില്ലെന്ന് യുഡിഎഫ് നിയുക്ത സ്ഥാനാര്‍ഥി ശശി തരൂര്‍. വ്യക്തികള്‍ക്കല്ല നിലപാടുകള്‍ക്കാണ് പ്രാധാന്യമെന്ന് തരൂര്‍ തിരുവനന്തപുരത്ത് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മറ്റൊരു പാർട്ടിയുടെ സ്ഥാനർഥിയെ പറ്റി ചിന്തിക്കുന്നില്ല. നരന്ദ്രമോദി തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ എത്തുമെന്നാണ് ആദ്യം കേട്ടത്. എന്നാൽ ആര് വന്നാലും താൻ ഉയർത്തി കാട്ടുന്നത് സ്വന്തം പ്രവർത്തനമാണന്ന് ശശി തരൂർ പറയുന്നു.
അവരുടെ വ്യക്തിത്വത്തെ അല്ല എതിർക്കുന്നത്. അവരുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെടേണ്ടത്. ബിജെപി അഞ്ച് വർഷമായി കേന്ദ്രത്തിൽ ഭരിക്കുന്നു. സിപിഎം കേരളത്തിൽ മൂന്ന് വർഷമായി ഭരണത്തിലുണ്ട്. ഞാൻ ചൂണ്ടികാട്ടുന്നത് പത്ത് വർഷമായി മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളാണന്ന് ശശി തരൂർ പറഞ്ഞു.
കുമ്മനം രാജശേഖരനുമായി അടുപ്പം ഇല്ലെങ്കിലും അറിയുന്നടത്തോളം നല്ല മനുഷ്യനാണ് തരൂർ പറഞ്ഞു. മുൻ ഗവറണറും മുൻ മന്ത്രിയുമാണ് എതിർ സ്ഥാനർഥികൾ. അവരുടെ വ്യക്തി പരമായ കാര്യങ്ങൾ പരാമർശിക്കാൻ താനില്ലെന്നും യുഡിഎഫിന്റെ നിയുക്ത സ്ഥാനർഥി പറഞ്ഞു.
വായ്പാ തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ നിരവ് മോദിയുടെ 100 കോടി മൂല്യമുള്ള ആഡംബര ബംഗ്ലാവ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാവ് തകര്‍ക്കുന്ന നടപടിക്ക് റായ്ഗഡ് ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കി.
ഭൂമി കയ്യേറിയാണ് അലിബാഗില്‍ നിരവ് മോദി ഈ ആഡംബര കെട്ടിടം നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടത്. പരിസ്ഥിതി ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച കെട്ടിടം സ്വാഭാവിക രീതിയില്‍ പൊളിക്കുന്നതിന് മാസങ്ങള്‍ ആവശ്യമായി വരുമെന്ന് വിദഗ്ധര്‍ അറിയിച്ചു. ഇതോടെയാണ് നിയന്ത്രിത സ്ഫോടനങ്ങള്‍ നടത്തി ബംഗ്ലാവ് പൊളിച്ചു മാറ്റാന്‍ ജില്ലാ കളക്ടര്‍ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചത്.
സ്ഫോടക വസ്തുക്കള്‍ ആദ്യം തൂണുകള്‍ തുളച്ച് അതില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തി തകര്‍ത്തു. മുപ്പത്തിമൂവായിരം ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടം ഡയനാമിറ്റ് വെച്ചാണ് തകര്‍ത്തത്. ഈ കെട്ടിടം കൈവിട്ട് പോകാതിരിക്കാന്‍ നിരവ് കേസ് നടത്തിയിരുന്നു. പക്ഷേ കേസ് കോടതിയില്‍ പരാജയപ്പെട്ടു.
ലണ്ടൻ: ചാന്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം ആഘോഷിച്ച യുവാവിന് പാരീസിൽ കുത്തേറ്റു. ബുധനാഴ്ച രാത്രിയുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനു ടാക്സി ഡ്രൈവറുടെ കുത്തേറ്റതെന്നു സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ടാക്സിയിൽ മൂന്നു സുഹൃത്തുക്കൾക്കൊപ്പം യാത്രചെയ്യവെയാണ് യുവാവ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയമറിയുന്നത്. ഇത് അവർ ആഘോഷമാക്കി. ഇതിനെ ടാക്സി ഡ്രൈവർ എതിർത്തു.
തുടർന്നുണ്ടായ തർക്കത്തിനിടെ ഡ്രൈവർ വാഹനം നിർത്തി സംഘത്തോടു പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും സംഘത്തിലുണ്ടായിരുന്ന യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കവെ ഡ്രൈവർ യുവാവിനെ കുത്തുകയായിരുന്നു. നെഞ്ചിൽ പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇയാളെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണു റിപ്പോർട്ട്. ആക്രമണം നടത്തിയ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
കടപ്പാട്; അഴിമുഖം രാകേഷ്
കന്യാസ്ത്രീ പീഢനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നിര്‍ണായക മൊഴി നല്‍കിയ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗം സി. ലിസി വടക്കേലിന് മഠത്തില്‍ നിന്നും വീണ്ടും ക്രൂരപീഢനങ്ങള്‍. സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് സംരക്ഷണം പിന്‍വലിച്ചതിനു പിന്നാലെയാണ് മഠം അധികൃതര്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറാന്‍ തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. തന്നെ തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ജീവന് പോലും ഭീഷണിയുണ്ടെന്നും കാണിച്ച് സിസ്റ്റര്‍ ലിസി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സംരക്ഷണം അനുവദിച്ചത്. പിന്നീട് എഫ്‌സിസി മദര്‍ സുപ്പീരിയറിന്റെ ഹര്‍ജി പരിഗണിച്ച് പൊലീസ് സംരക്ഷണം മജിസ്‌ട്രേറ്റ് കോടതി പിന്‍വലിക്കുകയായിരുന്നു.
ഇപ്പോള്‍ കടുത്ത മാനസിക പീഢനത്തിനാണ് സി. ലിസി ഇരയായിക്കൊണ്ടിരിക്കുന്നതെന്നാണ് അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ അഴിമുഖത്തിന് വിവരം നല്‍കുന്നത്. രോഗിയായ സിസ്റ്റര്‍ക്ക് മരുന്നുകള്‍ നല്‍കാനോ, ഭക്ഷണം നല്‍കാനോ മഠം അധികൃതര്‍ തയ്യാറാകുന്നില്ലെന്നും സിസ്റ്ററെ മുറിക്ക് പുറത്ത് ഇറങ്ങാന്‍ പോലും അനുവദിക്കുന്നില്ലെന്നുമാണ് പരാതി. തനിക്കെതിരെ മഠം അധികൃതരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പീഢനങ്ങള്‍ ചൂണ്ടിക്കാട്ടി, തനിക്ക് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് സി. ലിസി.
പൊലീസ് സംരക്ഷണം പിന്‍വലിച്ചതിനു പിന്നാലെ സി. ലിസിയെ വീണ്ടും കന്യാസ്ത്രീ മഠത്തിന്റെ തടങ്കലില്‍ ആക്കിയിരിക്കുകയാണ്. മരുന്നു വാങ്ങിച്ചു കൊടുക്കാനോ ഭക്ഷണം നല്‍കാനോ പോലും മഠം അധികൃതര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സിസ്റ്റര്‍ക്ക് കടുത്ത പനിയായിരുന്നു. ഒരു ഗ്ലാസ് ചായ ഉണ്ടാക്കി കൊടുക്കുമോ എന്നു ചോദിച്ചപ്പോള്‍ വേണമെങ്കില്‍ തനിയെ ഉണ്ടാക്കി കുടിച്ചോ പാല് ഫ്രിഡ്ജില്‍ ഉണ്ടെന്നായിരുന്നു മദറിന്റെ മറുപടി. ഭക്ഷണം ഉണ്ടാക്കിയിരുന്ന വ്യക്തിയെ മാറ്റി. പ്രഷറും ഷുഗറും ന്യുമോണിയയും ഉണ്ട് സിസ്റ്ററിന്. മഠത്തില്‍ രാവിലെ ചക്കയും കപ്പയുമൊക്കെയാണ് ഉണ്ടാക്കുന്നത്. ഷുഗറും പ്രഷറുമൊക്കെ ഉള്ളതുകൊണ്ട് സിസ്റ്ററിന് അതൊന്നും കഴിക്കാന്‍ പറ്റില്ല. അതുകൊണ്ട് മുന്‍പ് സി. ലിസിക്ക് ചപ്പാത്തിയോ അതുപോലെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കൊടുക്കുമായിരുന്നു. അതൊക്കെ നിര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ പഴങ്കഞ്ഞിയാണ് സിസ്റ്ററിന്റെ രാവിലത്തെ ഭക്ഷണം. രോഗിയായ ഒരാളെന്ന പരിഗണനപോലും സിസ്റ്ററിന് കിട്ടുന്നില്ല. മഠത്തില്‍ നിന്നും പുറത്തേക്കിറങ്ങാനുള്ള വാതിലുകള്‍ വരെ പൂട്ടിയിട്ടിരിക്കുകയാണ്. വേസ്റ്റ് കളയാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റുന്നില്ല. പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ്. പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കാന്‍ പോലും പറ്റുന്നില്ല. മഠത്തിന്റെ കോമ്പൗണ്ടില്‍ പോലും ഇറങ്ങാന്‍ അനുവദിക്കുന്നില്ല; സി. ലിസിയുമായി സംസാരിച്ചു മനസിലാക്കിയ കാര്യങ്ങള്‍ അഴിമുഖത്തോട് പങ്കുവച്ച കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ വാക്കുകള്‍.
ഉറ്റബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ പുറത്തു നിന്നുള്ള ആര്‍ക്കും സി. ലിസിയെ സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സിസിടിവി കാമറകള്‍ സ്ഥാപിച്ച് സിസ്റ്ററെ കനത്ത നിരീക്ഷണത്തില്‍ വചച്ചിരിക്കുകയാണ്. ഏകാന്ത തടവിലെന്നപോലെയാണ് സി. ലിസ ഇപ്പോള്‍ അവിടെയുള്ളത്. സിസ്റ്റര്‍ മഠത്തില്‍ നിന്നും സ്വന്തം നിലയ്ക്ക് ഇറങ്ങിപ്പോയ്‌ക്കോളാനാണ് ഇപ്പോള്‍ പറയുന്നത്. ഏതെങ്കിലും സര്‍ക്കാര്‍ അനാഥാലയത്തില്‍ പോയി താമസിച്ചുകൂടെ എന്നാണ് മദര്‍ സുപ്പീരിയര്‍ സി. ലിസിയോട് ചോദിച്ചതെന്നാണ് സിസ്റ്റര്‍ പറഞ്ഞതെന്നും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറയുന്നു.
മഠത്തിലെ ദേവാലയത്തില്‍ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍, സി. ലിസിയായിരുന്നു കുര്‍ബാനയ്ക്കിടയില്‍ ബൈബിള്‍ വായിക്കുന്നതും ശുശ്രൂഷ ചെയ്യുന്നതും പാട്ടുപാടുന്നതുമൊക്കെ. എന്നാല്‍ അതിനൊന്നിനും ഇപ്പോള്‍ സിസ്റ്ററെ അനുവദിക്കുന്നില്ലെന്നാണ് പരാതി. വേറെ മഠത്തില്‍ നിന്നും ആളെ വരുത്തിച്ചാണ് സി. ലിസിക്കു പകരം ഈ പ്രവര്‍ത്തികളൊക്കെ ഇപ്പോള്‍ ചെയ്യിക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി സമൂഹത്തിന്റെ വിവിധ തുറകളില്‍ സുവിശേഷ വേല ചെയ്തു വന്നിരുന്നതാണ് സി. ലിസി. രാജ്യത്ത് എവിടെയും സുവിശേഷ വേല ചെയ്യാനുള്ള അനുമതി കത്ത് സഭ സിസ്റ്റര്‍ക്ക് നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ നിന്നെല്ലാം സിസ്റ്ററെ വിലക്കിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെയായതോടെ സുവിശേഷ വേലയ്ക്ക് പോകാന്‍ സിസ്റ്റര്‍ക്ക് സാധിക്കുന്നില്ല. തന്റെ അടുക്കലേക്ക് പ്രാര്‍ത്ഥനയ്ക്കു പോലും വരാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും സി. ലിസി സങ്കടം പറയുകയാണ്. പല സ്ഥലങ്ങളിലും തന്റെ ധ്യാനം ബുക്ക് ചെയ്തിരുന്നതാണ്. എന്നാല്‍ ഇതെല്ലാം വിളിച്ചു പറഞ്ഞു റദ്ദ് ചെയ്യിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം കോതമംഗലം രൂപതയില്‍ നിന്നും ഇതുപോലെ വിളിച്ച് പറഞ്ഞ് സിസ്റ്റര്‍ നേതൃത്വം നല്‍കേണ്ടിയിരുന്ന ധ്യാനം റദ്ദ് ചെയ്യിപ്പിച്ചിരുന്നു. ഓരോയിടങ്ങളിലും സിസ്റ്ററിനെ വിളിക്കേണ്ടതില്ലെന്നു വിളിച്ചു പറയുകയാണ്.
തനിക്കെതിരേ ഉണ്ടാകുന്ന ഈ പീഢനങ്ങള്‍ ഇത്തരത്തില്‍ വര്‍ദ്ധിക്കുകയും ഭക്ഷണമോ, മരുന്നോ കിട്ടാതെ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് സി. ലിസി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. കന്യാസ്ത്രീ പീഢനക്കേസില്‍ ഈയാഴ്ച്ച കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് കേസിലെ നിര്‍ണായ സാക്ഷിക്കെതിരെ ഇത്തരം പീഢനങ്ങള്‍ നടക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്.
ബിഷപ്പിനെതിരേ മൊഴി നല്‍കിയതിനു പിന്നാലെ തന്നെ വിജയവാഡ പ്രോവിന്‍സിലേക്ക് മാറ്റുകയും മാനസികവും വൈകാരികവുമായ പീഡനമാണ് അവിടെ നിന്നും ഏറ്റുവാങ്ങേണ്ടി വന്നതെന്നും, യാതൊരു വിധ ബാഹ്യബന്ധങ്ങള്‍ക്കും അനുവദിക്കാാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നുമായിരുന്നു സി. ലിസി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. രോഗാവസ്ഥയിലുള്ള അമ്മയെ പരിചരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ പോലും കേള്‍ക്കാതെയാണ് വിജയവാഡയിലേക്ക് അയച്ചതെന്നും അവിടെ നിന്നാല്‍ ജീവന്‍ പോലും അപകടത്തിലാകുമെന്നു തിരിച്ചറിഞ്ഞതോടെയാണ് സ്വയം രക്ഷപ്പെട്ട് കേരളത്തില്‍ എത്തിയതെന്നും സി. ലിസി പറയുന്നുണ്ട്.
കേരളത്തില്‍ എത്തിയതിനു പിന്നാലെ വിജയവാഡയിലേക്ക് തന്നെ തിരിച്ചു പോകണമെന്നു മഠം അധികൃതര്‍ ഭീഷണി മുഴക്കിതോടെയാണ് സി. ലിസി തന്റെ അവസ്ഥകള്‍ സഹോദരങ്ങളോട് പറയുന്നതും അവര്‍ പൊലീസില്‍ പരാതി നല്‍കുന്നതും. മൂവാറ്റുപുഴയിലെ ജ്യോതിര്‍ഭവനിലെത്തിയ പൊലീസ് സി. ലിസിയെ അവിടെ നിന്നും മോചിപ്പിച്ച് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു. സിസ്റ്ററില്‍ നിന്നും ചോദിച്ചറിഞ്ഞ കാര്യങ്ങളില്‍ നിജസ്ഥിതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സി. ലിസിയെ വിജയവാഡയിലേക്ക് തിരിച്ചയക്കരുതെന്നും മൂവാറ്റുപുഴയിലെ ഹോമില്‍ തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കാനും ഉത്തരവില്‍ പറഞ്ഞിരുന്നു.
ഇതനുസരിച്ച് സി. ലിസി താമസിച്ചിരുന്ന മൂവാറ്റുപുഴ ജ്യോതിര്‍ഭവനില്‍ പൊലീസ് സംരക്ഷണം ഒരുക്കിയത്. എന്നാല്‍ പൊലീസുകാരി മഠത്തില്‍ താമസിച്ച് സുരക്ഷ നല്‍കുന്നതില്‍ അസൗകര്യമുണ്ടെന്ന് കാണിച്ച് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി) അധികൃതര്‍ കോടതിയില്‍ പരാതി നല്‍കുകയാണുണ്ടായത്. സിസ്റ്റര്‍ ലൂസിക്ക് എഫ് സി സിയുടെ മഠത്തില്‍ താമസിക്കണമെങ്കില്‍ സഭനിയമം അനുസരിക്കേണ്ടി വരുമെന്നും മദര്‍ സുപ്പീരിയര്‍ പറഞ്ഞിരുന്നു. ഇതിന്‍പ്രകാരമാണ് പൊലീസ് സംരക്ഷണം നീക്കുന്നത്. അതേസമയം സിസ്റ്റര്‍ക്ക് ഇഷ്ടമുള്ളിടത്ത് താമസിക്കാമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സി.ലിസി മൂവാറ്റുപുഴ ഹോമില്‍ താമസിച്ചു പോരുന്നത്.
സി. ലിസിയുടെ പരാതികളെ തള്ളിക്കൊണ്ട് വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത് വിജയവാഡ പ്രോവിന്‍സിന് കേരളത്തില്‍ യാതൊരു പ്രവര്‍ത്തനങ്ങളും ഇല്ലെന്നിരിക്കെ കേരളത്തിലെ ഗൗസ്റ്റ് ഹൗസില്‍ താമസിച്ചുകൊണ്ട് സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളായിരുന്നു സി. ലിസി നടത്തിപ്പോന്നിരുന്നതെന്നും കഴിഞ്ഞ 14 വര്‍ഷങ്ങളായി വിജയവാഡ പ്രോവിന്‍സിന്റെ ഉടമസ്ഥതയിലുള്ള മൂവാറ്റുപുഴയിലെ ഹോമില്‍ സി. ലിസി അനധികൃതമായി കഴിയുകയായിരുന്നുമെന്നാണ്. സി. ലിസിയെ വഴിമാറി നടക്കുന്ന സഹോദരി എന്നായിരുന്നു എഫ്‌സിസി വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ വിമര്‍ശിക്കുന്നതും. ഫ്രാങ്കോ കേസില്‍ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ടല്ല സി. ലിസിയെ വിജയവാഡയിലേക്ക് സ്ഥലം മാറ്റിയതെന്നു കൂടി എഫ്‌സിസി മഠം അധികൃതര്‍ വാദിച്ചിരുന്നു. എന്നാല്‍ വാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ സിസ്റ്റര്‍ക്കെതിരേ കെട്ടിച്ചമച്ചവയാണെന്നാണ് ഇപ്പോള്‍ സി. നേരിട്ടുകൊണ്ടിരിക്കുന്ന ദുരനുഭവങ്ങള്‍ തെളിയിക്കുന്നതെന്നാണ് പരാതികള്‍ ഉയരുന്നത്.
മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാജിവെച്ചു. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാനാണ് രാജി. രാഷ്ട്രപതി രാജി അംഗീകരിച്ചു. കുമ്മനം ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. തിരുവനന്തപുരത്ത് മത്സരിക്കാനാണ് സാധ്യത കൂടുതലും.
ബിജെപി ദേശീയ നേതൃത്യം ഇതുസംബന്ധിച്ച തീരുമാനമെടുക്കും. കുമ്മനം ബിജെപി സംസ്ഥാന നേതാക്കളുമായി സംസാരിച്ചുവെന്നാണ് വിവരം. ആര്‍എസ്എസ് കുമ്മനം മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ലെന്നുമാണ് വിലയിരുത്തല്‍. തിരുവനന്തപുരത്തെ വോട്ടര്‍പട്ടികയിലെ കുമ്മനത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് രാവിലെ തിരക്കുക കൂടി ചെയ്തത് ഇതിന്റെ ഭാഗമാണെന്നും പറയുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിയിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിലും വീണ്ടും ജനവിധി തേടും. അതേസമയം, അടുത്തിടെ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ കിഴക്കൻ യു പി യുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. യുപിയിലെ പതിനൊന്നും ഗുജറാത്തിലെ നാലും സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചത്. മുൻ കേന്ദ്രമന്ത്രിമാരായ സൽമാൻ ഖുർഷിദ് യുപിയിലെ ഫറൂഖാബാദിലും ആർ.പി.എൻ സിങ് കുശിനഗറിലും ജിതിൻ പ്രസാദ ദൗരാഹ്രയിലും വീണ്ടും ജനവിധി തേടും. ഗുജറാത്തിലെ ആനന്ദിൽ ഭരത് സിങ് സോളങ്കിയും വഡോധരയിൽ പ്രശാന്ത് പട്ടേലുമാണ് മൽസരിക്കുക.
അതേസമയം, ഉത്തർപ്രദേശിലെ സമാജ് വാദി ബിഎസ്പി സഖ്യത്തിലേയ്ക്ക് കോൺഗ്രസിനും ഇടം ലഭിച്ചേക്കും. കോൺഗ്രസിന് 15 സീറ്റുകൾ നൽകാൻ എസ് പിയും ബിഎസ്പിയും സന്നദ്ധതയറിയിച്ചു. എന്നാൽ കോൺഗ്രസിനെ ഉൾപ്പെടുത്തി മുന്നണി വിപുലീകരിച്ചാലും ബിജെപിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ബിജെപി യുപി അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ മനോരമ ന്യൂസിനോട് പറഞ്ഞു.
യു പിയിലെ 80 ലോക്സഭാ സീറ്റിൽ 38 ൽ ബിഎസ്പിയും 37 ൽ സമാജ് വാദി പാർട്ടിയും ആർ.എൽ.ഡി മൂന്ന് സീറ്റുകളിലും മൽസരിക്കാനാണ് ധാരണ. കോൺഗ്രസിനെ പടിക്കു പുറത്തു നിർത്തിയെങ്കിലും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തേണ്ടെന്ന് മായാവതിയും അഖിലേഷ് യാദവും തീരുമാനിച്ചു.
സഖ്യത്തിന്റെ ഭാഗമായാൽ കോൺഗ്രസിന് 15 സീറ്റ് നൽകാൻ എസ്പിയും ബിഎസ്പിയും ഇപ്പോൾ സന്നദ്ധമാണെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. എസ് പി 7 സീറ്റുകളും ബിഎസ്പി 6 സീറ്റുകളും വിട്ടുനൽകും. കൂടാതെ അമേഠിയും റായ്ബറേലിയും. സഖ്യം വേണമെന്നാണ് അഖിലേഷിനും രാഹുൽ ഗാന്ധിക്കും. എന്നാൽ കാര്യമായ വിട്ടുവീഴ്ച്ച വേണ്ടെന്ന് മായാവതി കടുപ്പിക്കുന്നു. കോൺഗ്രസ് കൂടി എസ് പി – ബി എസ് പി സഖ്യത്തിന്റെ ഭാഗമായാലും കാറ്റ് മാറി വീശില്ലെന്ന് ബിജെപി.
പുതിയ ഫോർമുല അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാവുകയാണെങ്കിൽ സഖ്യ പ്രഖ്യാപനം ഉടനുണ്ടാകും. 10 സീറ്റു നൽകാമെന്ന വാഗ്ദാനം പ്രിയങ്ക ഗാന്ധി തള്ളിയിരുന്നു.
അമേരിക്കൻ ബിസിനസ് മാസികയായ ഫോബ്സ് മാഗസിൻ ശതകോടീശ്വരൻമാരുടെ പട്ടിക പുറത്തുവിട്ടതോടെ ഫെയ്സ്ബുക്ക് സ്ഥാപകനായ സുക്കർബർഗിനെയും മറികടന്ന മുന്നേറുകയാണ് അമേരിക്കൻ സ്വദേശിയായ കയ്‌ലി ജെന്നര്‍. ഫോബ്സ് പട്ടികയിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ പട്ടത്തിനാണ് കയ്‌ലി ജെന്നര്‍ അർഹയായത്.
21-ാം വയസ്സിലാണ് ഇൗ റെക്കോർഡ് നേട്ടം. 23-ാം വയസിൽ ശതകോടീശ്വരനായ ഫെയ്സ്ബുക്ക് സ്ഥാപകൻ സുക്കർബർഗിന്റെ റെക്കോർഡാണ് കയ്‌ലി മറികടന്നത്. . 900 മില്യൻ അമേരിക്കന്‍ ഡോളര്‍ ആസ്തിയുള്ള മേയ്ക്കപ്പ് സാമഗ്രികള്‍ വില്‍ക്കുന്ന കയ്‌ലി കോസ്മറ്റിക്സിന്‍റെ ഉടമയാണ് ഇൗ യുവതി. 2015 -ലാണ് കയ്‌ലി കോസ്‌മെറ്റിക്‌സ് ആരംഭിച്ചത്. സ്വന്തം പ്രയത്‌നത്താല്‍ ശതകോടീശ്വരിയായി മാറിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്നാണ് ഫോബ്സ് കയ്‌ലിയെ വിശേഷിപ്പിക്കുന്നത്.
അമിതവേഗതയിലെത്തിയ വാഹനമിടിച്ചത് ചോദ്യം ചെയ്യാനെത്തിയ ആളെ ബോണറ്റിൽ തൂക്കി യുവാവിൻറെ കാറോട്ടം. ബോണറ്റിൽ തൂങ്ങിക്കിടന്ന ആളുമായി രണ്ടു കിലോമീറ്ററോളം ദൂരമാണ് ഇരുപത്തിമൂന്നുകാരൻ വണ്ടി പായിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വിഡിയോ നവമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.
23 കാരൻ രോഹിത്ത് മിത്തലാണ് തന്നെ ചോദ്യം ചെയ്യാനെത്തിയ ആളെ ബോണറ്റിൽ തൂക്കി കാറോടിച്ചത്. അമിതവേഗതയിലെത്തിയ രോഹൻറെ കാർ വിർഭൻ സിങ്ങ് എന്നയാളുടെ വണ്ടിയിൽ ഇടിക്കുകയായിരുന്നു. ഇതു ചോദിക്കാനെത്തിയതാണ് വിർഭൻ സിങ്ങ്. കാറിൻറെ ബോണറ്റിൽ പിടിച്ച വിർഭനുമായി രോഹൻ അമിതവേഗത്തിൽ പാഞ്ഞു. നാട്ടുകാരും പൊലീസുമെത്തിയാണ് രക്ഷിച്ചത്.
സംഭവത്തിൽ വിവേക് വിഹാർ സ്വദേശിയായ രോഹൻ മിത്തലിനെതിരെ പൊലീസ് കേസെടുത്തു.
#WATCH In a shocking case of road rage seen in Ghaziabad, driver of a car drove for almost 2 kilometers with a man clinging on to the car bonnet. The driver was later arrested by Police (6.3.19) (Note:Strong language) pic.twitter.com/hocrDi7qgg
— ANI UP (@ANINewsUP) March 7, 2019
തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി അറസ്റ്റില്‍. മൂന്നാഴ്ചയിലേറെയായി ഒളിവിലായിരുന്ന അല്‍ ഖാസിമിയെയും സഹായി ഫാസിലിനിയെയും മധുരയിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്.
പതിനഞ്ച് വയസുകാരിയെ കാറില്‍ കയറ്റി വനപ്രദേശത്തെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് തൊളിക്കോട് പള്ളിയിലെ ഇമാമായിരുന്ന ഷെഫീഖ് അല്‍ ഖാസിമി പിടിയിലായത്. ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെ ഒളിവില്‍ പോയ അല്‍ ഖാസിമി മൂന്നാഴ്ചക്ക് ശേഷമാണ് പിടിയിലാകുന്നത്. അല്‍ ഖാസിമിയും സഹായിയായ ഫാസിലും മധുരയിലെ ഉള്‍പ്രദേശത്തെ ലോഡ്ജിലായിരുന്നു. നീണ്ട താടിയും മുടിയുമുണ്ടായിരുന്ന ഇമാം അതെല്ലാം മാറ്റിയാണ് ഒളിവില്‍ കഴിഞ്ഞത്. പൊള്ളാച്ചി, കോയമ്പത്തൂര്‍, വിജയവാഡ, വിശാഖപട്ടണം തുടങ്ങി നാല് സംസ്ഥാനങ്ങളിലായി പതിനാറിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് മധുരയിലെത്തിയത്.
ആദ്യഘട്ടത്തില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്ന സഹോദരന്‍ നൗഷാദ് നാല് ദിവസം മുന്‍പ് പിടിയിലായിരുന്നു. നൗഷാദ് നല്‍കിയ മൊഴിയാണ് ഇമാമിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. തമിഴ്നാട്ടിലെ അതിര്‍ത്തി നഗരങ്ങളിലുണ്ടെന്ന് പറഞ്ഞതിനൊപ്പം ഇമാം സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പരും കൂടെയുള്ള ഫാസിലിന്റെ മൊബൈല്‍ നമ്പരും പറഞ്ഞു. ഇത് പിന്തുടര്‍ന്നായിരുന്നു അന്വേഷണം.
പ്രത്യേകസംഘത്തിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി ഡി.അശോകന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലീസ് സംഘമാണ് പിടികൂടിയത്. പഠനം കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ വനപ്രദേശത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത് തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടതോടെയാണ് പുറത്തറിഞ്ഞത്.
പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്താണ് ലൈംഗികപീഡനം നടത്തിയതെന്ന് തൊളിക്കോട് പള്ളിയിലെ മുന്‍ ഇമാമായ ഖാസിമി പൊലീസിനോട് പറഞ്ഞു. ഈ പരിചയത്തിന്റെ പേരിലാണ് പെണ്‍കുട്ടി വാഹനത്തില്‍ കയറാന്‍ തയാറായത്. പീഡനവിവരം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസിമി മൊഴിനല്‍കി. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.