ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാത്രിയിൽ മാത്രമാണ് വെന്റിലേറ്റർ സഹായം നൽകുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.എം മാണിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ഇസ്രയേലില്‍ നിര്‍ണായക പൊതുതിരഞ്ഞെടുപ്പ് ഇന്ന്. 13 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന നെതന്യാഹുവിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പില്‍ മുന്‍ സൈനിക മേധാവി ബെന്നി ഗ്ലാന്‍റ്സാണ് എതിരാളി.
പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് അഞ്ചാം തവണയാണ് നെതന്യാഹു പോരാട്ടത്തിന് ഇറങ്ങുന്നത്. ഇസ്രേയലിന്റെ രാഷ്ട്രപിതാവായ ബെന്‍ ഗൂറിയന്‍ ഭരിച്ചതിലും കൂടുതല്‍ കാലം ഭരിക്കുക എന്നതാണ് നെതന്യാഹുവിന്റെ സ്വപ്നം. സംഘര്‍ഷഭരിതമായിരുന്നു നെതന്യാഹു ഭരിച്ച കഴിഞ്ഞ 13 വര്‍ഷങ്ങള്‍.ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം സര്‍വസീമകളും ലംഘിച്ചു. ഗാസാ മുനമ്പ് പലതവണ കുരുതിക്കളമായി മാറി. ആണവക്കരാറിന്റെ പേരില്‍ അമേരിക്കയെ കൂട്ടുപിടിച്ച് ഇറാനുമായി നെതന്യാഹു തെറ്റി. ഹമാസുമായി പലതവണ ഇസ്രേയലി പട്ടാളം ഏറ്റുമുട്ടി. അഴിമതിക്കറയും നെതന്യാഹുവിനുമേല്‍ പുരണ്ടു.
ഇതൊക്കെയാണെങ്കിലും അഭിപ്രായ സര്‍വേകള്‍ നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിക്ക് അനുകൂലമാണ്. എതിരാളിയായ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവും മുന്‍ സൈനിക മേധാവിയുമയായ ബെന്നി ഗ്ലാന്‍സ് നെതന്യാഹുവിനും ഭാര്യക്കും മേല്‍ ഉയര്‍ന്ന അഴിമതി ആരോപങ്ങള്‍ ഒന്നൊന്നായി വിളിച്ചുപറഞ്ഞാണ് വോട്ടുചോദിച്ചത്. ഇസ്രേയലില്‍ സ്ഥാനാര്‍ഥികള്‍ക്കു പകരം പാര്‍ട്ടികള്‍ക്കാണ് വോട്ട് ചെയ്യുന്നത്. 120 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. പ്രധാന രാഷ്ട്രീയ കക്ഷികള്‍ പതിനാലും… 58 ലക്ഷത്തിലേറെ പേര്‍ ഇന്ന് പോളിങ് ബൂത്തിലെത്തും.
ലണ്ടൻ: പ്രധാനമന്ത്രി തെരേസാ മേ ഇന്നു ജർമൻ ചാൻസലർ ആംഗല മെർക്കലുമായി ബർലിനിലും , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിലും കൂടിക്കാഴ്ച നടത്തും. <br> <br> ബ്രെക്സിറ്റ് കാലാവധി ജൂൺ 30വരെ നീട്ടുന്ന കാര്യത്തിൽ ഇരുവരുടെയും സഹായം തേടുകയാണു ലക്ഷ്യം. ബുധനാഴ്ച ബ്രസൽസിൽ ചേരുന്ന ഇയു ഉച്ചകോടിയാണ് കാലാവധി നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രതിപക്ഷ ലേബർ പാർട്ടിയുമായി ചർച്ച നടത്തി ബ്രെക്സിറ്റ് കരാറിനു പിന്തുണ നേടാൻ ശ്രമിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ കാലാവധി നീട്ടിത്തരാൻ സഹായിക്കണമെന്നും മെർക്കലിനോടും മാക്രോണിനോടും മേ ആവശ്യപ്പെടും.
ജൂൺ 30നു പകരം ഒരു വർഷത്തേക്കു കാലാവധി നീട്ടത്തരാമെന്നായിരുന്നു നേരത്തെ ഇയു പ്രസിഡന്റ് ഡോണൾഡ് ടസ്ക് പറഞ്ഞത്. എന്നാൽ ഹ്രസ്വ കാലാവധിയോടാണു മേയ്ക്കു താത്പര്യം. കാലാവധി നീട്ടിക്കിട്ടിയില്ലെങ്കിൽ വെള്ളിയാഴ്ച ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തുപോകേണ്ടിവരുമെന്ന സ്ഥിതിയാണുള്ളത്. മാക്രോണിനോടും മെർക്കലിനോടും ചർച്ച നടത്തുന്നതിനു പുറമേ മറ്റ് ഇയു രാഷ്ട്ര നേതാക്കളുമായി ടെലിഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർഥിക്കാനും മേ ശ്രമിക്കും. ഇയുവിലെ 27 രാജ്യങ്ങളും സമ്മതിച്ചാലേ കാലാവധി നീട്ടിത്തരാനാവൂ.
ലണ്ടൻ: ബാങ്കുകൾക്ക് 9000 കോടിയുടെ വായ്പാ കുടിശിക വരുത്തി ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യ(63)ക്കു വീണ്ടും തിരിച്ചടി. ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള ഉത്തരവിനെതിരേ അപ്പീൽ നല്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് മല്യ നല്‍കിയ അപേക്ഷ യുകെ ഹൈക്കോടതി ഇന്നലെ തള്ളി. വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവദ് അംഗീകരിച്ചതിനെതിരേ അപ്പീൽ നൽകാൻ അപേക്ഷിച്ചതാണു ഹൈക്കോടതി തള്ളിയത്. വെള്ളിയാഴ്ചയ്ക്കകം ഒരു അപേക്ഷകൂടി നല്‍കാനുള്ള സാധ്യത മല്യക്കുണ്ട്. ആ അപേക്ഷ തള്ളിയാലും മല്യയ്ക്ക് നിയമയുദ്ധം തുടരാൻ വകുപ്പുണ്ട്. ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള രേഖകളിൽ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചിരുന്നു.
കഴിഞ്ഞവർഷം ഡിസംബറിലാണ് മല്യയെ ഇന്ത്യക്കു കൈമാറാൻ വെസ്റ്റ്മിൻസ്റ്റർ കോടതി ഉത്തരവിട്ടത്. മുംബൈ അഴിമതി വിരുദ്ധ കോടതി ജനുവരിയിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കിംഗ് ഫിഷർ എയർലൈൻസിനുവേണ്ടി മല്യ വിവിധ ബാങ്കുകൾക്ക് 9000 കോടി രൂപയുടെ വായ്പാ കുടിശിക വരുത്തിയെന്നാണ് കേസ്. സ്കോട്ലൻഡ് യാർഡിന്റെ പിടിയിലായ മല്യയെ വിട്ടു തരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതു ഫെബ്രുവരിയിലാണ്. 1992 ൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുണ്ടാക്കിയ ഉടന്പടി പ്രകാരമാണു മല്യയെ വിട്ടുകിട്ടുക. ഇതിനു മുന്‍പ് ഗോദ്ര കേസിലെ ഒരു പ്രതിയെ മാത്രമാണ് ഈ കരാർ പ്രകാരം വിട്ടുകിട്ടിയിട്ടുള്ളത്.
ഹോംവർക്ക് ചെയ്യാൻ മടിച്ചതിന് പിതാവ് അഞ്ചുവയസുകാരിയെ അടിച്ചുകൊന്നു. യുഎസിലെ ന്യൂമെക്സിക്കോയിലാണു സംഭവം. ബ്രാൻഡണ്‍ റെയ്നോൾഡ്സ് എന്ന യുവാവാണ് മകളെ കൊലപ്പെടുത്തിയത്. ഇയാൾക്കെതിരേ പോലീസ് കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തി. വ്യാഴാഴ്ച വൈകിട്ട് എട്ടോടെ ഹോംവർക്ക് ചെയ്യാൻ മടിച്ച കുട്ടിയെ താൻ മർദിക്കുകയായിരുന്നെന്ന് ബ്രാൻഡൻ പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

എന്നാൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ മാത്രമാണ് ഇയാൾ എമർജൻസി സർവീസിനെ വിവരമറിയിക്കുന്നത്. രക്ഷാപ്രവർത്തകർ ഉടൻതന്നെ കുട്ടിയെ യൂണിവേഴ്സിറ്റി ഓഫ് ന്യൂമെക്സിക്കോ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഹൃദയസ്തംഭനത്തെ തുടർന്ന് കുട്ടി മരിച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബ്രാൻഡൻ കുറ്റം സമ്മതിച്ചത്.
തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എട്ട് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി കളക്ഷന്‍ കടന്നു. ആശിര്‍വ്വാദ് സിനിമാസ് ആണ് ഔദ്യോഗിക എഫ്ബി പേജിലൂടെ സന്തോഷം പങ്കുവെച്ചത്. വിജയത്തില്‍ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും തുടര്‍ന്നും പിന്തുണ അഭ്യര്‍ത്ഥിച്ചുമാണ് നിര്‍മ്മാതാക്കള്‍ എഫ്ബി പോസ്റ്റിട്ട്.
മാര്‍ച്ച് 28ന് റിലീസ് ചെയ്ത സിനിമ കേരളത്തില്‍ മാത്രം 400 തീയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല, യുഎസ് യുകെ തുടങ്ങീ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും സിനിമ പ്രദര്‍ശനം തുടരുകയാണ്. പുലിമുരുകനേക്കാള്‍ കളക്ഷന്‍ ലൂസിഫര്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആശിര്‍വാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;
പ്രിയപ്പെട്ടവരേ,
വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ”ലൂസിഫര്‍” എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്‌സോഫിസില്‍ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്‌നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ
ഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്‌നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫര്‍’ നടത്തിക്കൊണ്ടിരിക്കുന്നത്.
നിങ്ങളെയേവരെയും
ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്. ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം ”ലൂസിഫ”റിനെ ഉറ്റു നോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം.
എന്ന്,
നിങ്ങളുടെ സ്വന്തം
ടീം എല്‍
2001 ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം. ഹൈദരാബാദിലെ മൈലാർദേവപ്പള്ളിയിലെ മുന്തിരിത്തോട്ടത്തിലാണ് കൊലപാതകം നടന്നത്. ഹഷ്മാബാദിലെ ഇറച്ചിക്കച്ചവടക്കാരനായിരുന്ന മുഹമ്മദ് ഖ്വാജ(30) ആണ് കൊല്ലപ്പെട്ടത്. ഖ്വാജയുടെ ഉമ്മയും രണ്ട് സഹോദരീ ഭർത്താക്കന്മാരും സുഹൃത്തുമാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.
18 വർഷമായി തെളിയാതെ കിടന്ന കൊലക്കേസിലെ പ്രതികളെ പിടികൂടി ഹൈദരാബാദ് പൊലീസ്. മകന്റെ കൊലക്ക് പിന്നിൽ സ്വന്തം അമ്മയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഒടുവിൽ പൊലീസിന് ലഭിച്ചത്. കുടുംബകലഹത്തെത്തുടർന്ന് ഒരു ബന്ധ നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായതും യഥാർഥ പ്രതികളെ പിടികൂടാൻ സഹായിച്ചതും.
പൊലീസ് പറയുന്നതിങ്ങനെ:
രോഗിയായ മസൂദ ബീവിക്ക് മൂന്ന് ആൺമക്കളും അഞ്ചു പെൺമക്കളുമാണുള്ളത്. ഭർത്താവിന്റെ മരണശേഷമാണു മക്കളുടെ കല്യാണം നടത്തിയത്. പക്ഷേ രണ്ടാമത്തെ മകനായ മുഹമ്മദ് ഖ്വാജയുടെ മാത്രം കല്യാണം നടത്താൻ മസൂദ തയാറായില്ല. മദ്യപാനവും ചീട്ടുകളിയും ആയിരുന്നു ഖ്വാജയുടെ പ്രധാനജോലി. ആളുകളെ ഉപദ്രവിക്കുന്ന ശീലവുമുണ്ട്. വീട്ടിലും നാട്ടിലും ആക്രമണകാരിയായ ഖ്വാജ വലിയ ഭാരമായിരുന്നു മസൂദയ്ക്ക്.
ഖ്വാജയുടെ ആക്രമണങ്ങൾ വീട്ടുകാർക്കു സഹിക്കാനാവാതെയായി. ഖ്വാജയുടെ ശല്യം തീർക്കാൻ എന്തു ചെയ്യാനാകുമെന്നു നാലാമത്തെയും അഞ്ചാമത്തെയും മരുമക്കളായ റഷീദിനോടും ബഷീറിനോടും മസൂദ ബീവി ആരാഞ്ഞു. ഇരുവരും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ഹഷാമിനെ കണ്ട് ഇക്കാര്യം സംസാരിച്ചു. ഖ്വാജയെ വകവരുത്താൻ സഹായിക്കാമെന്നു ഹഷാം വാക്കുനൽകി.
മകനെ കൊല്ലുന്നതിനു സാമ്പത്തിക സഹായവും ഹഷാമിനു മസൂദ വാഗ്ദാനം ചെയ്തു. മദ്യാസക്തനായ ഖ്വാജയെ അതിൽതന്നെ വീഴ്ത്താമെന്നു പദ്ധതിയിട്ടു. ബഷീറും റഷീദും ഖ്വാജയെ മദ്യപാനത്തിനു ക്ഷണിച്ചാണു കൊലയ്ക്കു കളമൊരുക്കിയത്. കള്ളു കുടിക്കാൻ ഹഷാമിന്റെ ഓട്ടോയിൽ ഖ്വാജയെ ബന്ദ്‌ലാഗുഡയിലെ ഷാപ്പിലേക്കാണു കൊണ്ടുപോയത്. മദ്യപിച്ചു മയങ്ങിയ ഖ്വാജയുടെ തലയിൽ വലിയ ഗ്രാനൈറ്റ് കഷണം കൊണ്ട് ഇടിച്ചാണു കൊല നടത്തിയത്.
ഖ്വാജ മരിച്ചെന്ന് ഉറപ്പാക്കിയ മൂവരും വിവരം മസൂദ ബീവിയെ അറിയിച്ചു. എല്ലാവരും പലവഴിക്കു രക്ഷപ്പെട്ടു. 2001 ജൂണിൽ നടന്ന സംഭവത്തിൽ രാജേന്ദ്രനഗർ പൊലീസാണു കേസെടുത്തത്. അജ്ഞാതൻ മരണപ്പെട്ടു എന്ന തരത്തിലായിരുന്നു ആദ്യ കേസ്. തെളിവിന്റെ അഭാവം അന്വേഷണം ഇഴയാൻ കാരണമായി. പ്രതികളെ പിടികൂടണമെന്നു കാര്യമായ ആവശ്യവും ഉയർന്നില്ല. അടുത്തിടെ കുടുംബത്തിനുള്ളിലെ അസ്വാരസ്യം പരിധി വിട്ടപ്പോഴാണു കൊലപാതക കഥ പുറത്തായത്. തുടർന്ന് കുടംബാംഗങ്ങളിലൊരാളാണ് പൊലീസിന് വിവരം നൽകിയത്. അങ്ങനെ റഷീദ്, ബഷീർ, ഹഷാം എന്നിവരെ അറസ്റ്റ് ചെയ്തു. പക്ഷേ, ഖ്വാജയെ കൊല്ലാൻ പദ്ധതിയിട്ട മാതാവ് മസൂദ ബീവിയെ മാത്രം ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ–വിഎംആർ പ്രീപോൾ അഭിപ്രായ സർവ്വേ ഫലം. സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നും സർവ്വേ പ്രവചിക്കുന്നു. ഇരുപതിൽ 17 സീറ്റിൽ യുഡിഎഫ് വിജയിക്കും. എൽഡിഎഫ് രണ്ട് സീറ്റിലൊതുങ്ങും. എൻഡിഎ ഒരിടത്ത് വിജയിക്കുമെന്നാണ് പ്രവചനം.
46.97 ശതമാനമായിരിക്കും കേരളത്തില്‍ യുഡിഎഫിന്റെ വോട്ട് വിഹിതം. എല്‍ഡിഎഫ് 28.11 ശതമാനം വോട്ട് നേടും. എന്‍ഡിഎ വോട്ട് വിഹിതം 20.85 ശതമാനമാണ്. മറ്റുള്ളവര്‍ 4.07 ശതമാനം വോട്ട് നേടുമെന്നും ടൈംസ് നൗ- വിഎംആര്‍ സര്‍വ്വേഫലം പ്രവചിക്കുന്നു. വയനാട്ടില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം പാര്‍ട്ടിയുടെ വിജയത്തിന് ഏറെ ഗുണകരമാകുമെന്നാണ് അഭിപ്രായസര്‍വ്വേ പറയുന്നത്.
തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സഖ്യം 33 സീറ്റുകളിലും ബിജെപി ആറ് സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനം. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം 12 സീറ്റ് നേടും. ബിജെപി ഇവിടെ 16 സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു.ഇന്ത്യയൊട്ടാകെ 960 ഇടങ്ങളിലായി 14,301 വോട്ടര്‍മാരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങും. കുട്ടികള്‍ക്കൊപ്പം അമ്മയേയും അരുണ്‍ ആനന്ദ് മര്‍ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ അടിയേറ്റതിന്‍റേയും തൊഴിയേറ്റതിന്‍റേയും പാടുകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എന്നാല്‍ ക്രൂരകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതിന് കുട്ടിയുടെ അമ്മയെ പ്രതിചേര്‍ക്കാനുള്ള നടപടികള്‍ പൊലീസ് തുടങ്ങി.
യുവതിയെ വൈദ്യപരിശോധനക്ക ്വിധേയമാക്കിയപ്പോഴാണ് അടിയേറ്റതിന്‍റെ പാടുകള്‍ കണ്ടെത്തിയത്. വടികൊണ്ട് അടിയേറ്റതിന്‍റേയും തൊഴിയേറ്റതിന്‍റേയും പാടുകള്‍ ശരീരത്തിലുണ്ട്. ദീര്‍ഘകാലമായി മര്‍ദനമേറ്റതിന്‍റെ ചതവുകളും യുവതിയുടെ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലും ചൊവ്വാഴ്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും.
കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പീഡനം മറച്ചുവെച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് ആലോചന. പരാതിക്കാരിയാണ് നിലവില്‍ അമ്മ. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴും ശേഷവും കുട്ടിയുടെ അമ്മ ചികില്‍സയുമായി സഹകരിച്ചില്ലെന്ന് ഡോക്ടര്‍മാരുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി ഇതുവരെ കോടതി രേഖപ്പെടുത്തിയിട്ടില്ല. കുട്ടിയെ മര്‍ദിച്ച കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്‍റെ ആവശ്യം നാളെ കോടതി പരിഗണിക്കും. റിമാൻഡിലായ അരുൺ ഇപ്പോൾ മുട്ടം ജില്ലാ ജയിലിലാണ്. ഇവിടത്തെ തടവുകാരിൽ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുൺ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു. ഇളയ കുട്ടിയുടെ സംരക്ഷണച്ചുമതല ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍തൃപിതാവ് നല്‍കിയ അപേക്ഷയില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
അരുൺ ആനന്ദിന്റെ രാത്രികാല യാത്രകളെപ്പറ്റി സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള അരുൺ ആനന്ദ്, ലഹരി വസ്തുക്കൾ കൈമാറുന്നതിനു യുവതിയെ മറയാക്കിയിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അരുണിന്റെ കാറിനുള്ളിൽ നിന്നു കണ്ടെടുത്ത വസ്തുക്കളും വിശദമായി പരിശോധിക്കും.
യുവതിയുടെ പേരിലുള്ള ചുവന്ന കാറിലായിരുന്നു അരുണിന്റെയും യുവതിയുടെയും രാത്രികാല യാത്രകൾ. രണ്ടു മക്കളെയും രാത്രി വീട്ടിൽ തനിച്ചാക്കി, വീടു പൂട്ടിയ ശേഷം രാത്രി 11 മണിയോടെയാണ് യുവതി, അരുണിനൊപ്പം പുറത്തിറങ്ങുക. പുലർച്ചെ 5 മണിയോടെയാണു ഇരുവരും തിരിച്ചെത്തുക. ഈ സമയം അരുൺ മദ്യപിച്ച് അവശനായ നിലയിലായിരിക്കും. യുവതിയാണു വാഹനമോടിച്ചിരുന്നത്. തൊടുപുഴ പൊലീസിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ നഗരത്തിൽ നടത്തിയ പട്രോളിങിനിടെ പലപ്പോഴും ഇവരെ കണ്ടിരുന്നു. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
കാറിനുള്ളിൽ നിന്നു പുതിയ മഴുവും മദ്യക്കുപ്പിയും, ഡിക്കിയിൽ നിന്നു 2 വലിയ പ്രഷർ കുക്കറും ബക്കറ്റും പാറക്കല്ലുകളും പൊലീസ് കണ്ടെടുത്തിരുന്നു. കാറിനുള്ളിൽ മഴു സൂക്ഷിച്ചിരുന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കാറിനുള്ളിൽ കണ്ടെത്തിയ രക്തക്കറ ഫൊറൻസിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണു കാർ. തൊടുപുഴയിൽ അരുൺ ആനന്ദുമായി അടുപ്പം പുലർത്തിയിരുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. അരുണും യുവതിയും നഗരത്തിലെ ഒരു ബാർ ഹോട്ടലിൽ രാത്രികാലങ്ങളിൽ സ്ഥിരമായി എത്തിയിരുന്നതായും ഇവിടെ വച്ച് പലതവണ വഴക്കിട്ടിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.
മലപ്പുറം കാളികാവില്‍ വീട്ടുകാരുടെ ക്രൂരമര്‍ദനത്തിന് ഇരയായി മൂന്നരവയസുകാരി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഏറ്റെടുത്തു. പട്ടിണിക്ക് ഇട്ടതിനാല്‍ കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം.
കുഞ്ഞുങ്ങളോടുള്ള ക്രൂരതയ്ക്ക് അറുതിയില്ല. പൂങ്ങോട് കോളനിയില്‍ മൂന്നരവയസുകാരിയെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത് സ്വന്തം അമ്മയുടെ അമ്മ. ദിവസങ്ങളോളം പട്ടിണിക്കിട്ടു. ശരീരമാസകലം മര്‍ദനമേറ്റതിന്റെ പാടുകളാണ്. മെലിഞ്ഞ് എല്ലുംതോലുമായ നിലയിലാണ് പെണ്‍കുട്ടി. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ പ്രകടം. വാരിയെല്ലുകള്‍ ഉന്തി കാലിന്റെ അസ്ഥി വളഞ്ഞ നിലയിലാണ്. രാത്രികാലങ്ങളില്‍ മൂന്നരവയസുകാരിയെ മാത്രം കട്ടിലിനുതാഴെ വെറുംനിലത്താണ് കിടത്തുന്നത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കുട്ടിയേയും അമ്മയേയും സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. അമ്മയുടെ രണ്ടാംവിവാഹത്തിലെ മൂത്ത കുട്ടിയ്ക്കാണ് മര്‍ദനമേറ്റത്. താഴെ രണ്ട് പെണ്‍കുട്ടികള്‍ കൂടിയുണ്ട്. പൊലീസിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.