ബ്രിട്ടനിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സര്‍വീസ് നടത്തുന്ന കമ്പനിയായി ജെറ്റ്-2വിനെ തെരഞ്ഞെടുത്തു. യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ ആളുകളെ സഹായിക്കുന്ന ആപ്ലിക്കേഷനായ ട്രിപ് അഡൈ്വസറാണ് ജെറ്റ്-2 സേവനങ്ങള്‍ക്ക് അംഗീകാരവുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ എയര്‍ലൈനുകളുടെ സര്‍വീസ് ക്വാളിറ്റി പരിശോധിച്ചാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. ലോകത്തിലെ ചെലവ് കുറഞ്ഞ യാത്രാവിമാനങ്ങളുടെ പട്ടികയില്‍ ജെറ്റ്-2 എഴാം സ്ഥാനത്താണ്. യുകെയിലെ പ്രമുഖ എയര്‍ലൈനുകളുമായി കടുത്ത മത്സരത്തിന് ശേഷമാണ് ജെറ്റ്-2 ട്രിപ് അഡൈ്വസര്‍ ട്രാവലേഴ്സ് ചോയിസ് അവാര്‍ഡ് നേടിയിരിക്കുന്നത്. അവാര്‍ഡ് അഭിമാനര്‍ഹമായ നേട്ടമാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ പ്രതികരിച്ചു.
ബ്രിട്ടീഷ് എയര്‍വേഴ്സ്, ഈസിജെറ്റ്, റയന്‍എയര്‍ തുടങ്ങിയ കമ്പനികള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ കഴിഞ്ഞില്ല. ലോകത്തെമ്പാടുമുള്ള സഞ്ചാരികള്‍ കഴിഞ്ഞ 12 മാസം ട്രിപ് അഡൈ്വസറില്‍ വിമാന കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ള റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്വാളിറ്റി എയര്‍ലൈനുകളെ പൂര്‍ണമായും തെരഞ്ഞടുത്തിരിക്കുന്നത് ഉപഭോക്താക്കളുടെ അഭിപ്രായം കണക്കിലെടുത്താണ്. യുറോപ്പിലെ ചെലവ് കുറഞ്ഞ മറ്റു എയര്‍ലൈനുകള്‍ ബ്ലു എയര്‍, റോമാനിയ, തോമസ് കുക്ക് എയര്‍ലൈന്‍ എന്നിവരാണ്.
ലോകത്തിലെ മികച്ച എയര്‍ലൈനുകളുടെ പട്ടികയില്‍ ഒന്നാമന് സിംഗപ്പൂര്‍ എയര്‍ലൈനാണ്. മികച്ച സേവനം ഉറപ്പു വരുത്തുന്ന ഈ ഏഷ്യന്‍ എയര്‍ലൈന്‍ വിമാന യാത്രാക്കാരുടെ ഇഷ്ട വിമാനക്കമ്പനികളിലെ പ്രധാനിയാണ്. എയര്‍ ന്യൂസിലാന്റ്, എമിറേറ്റ്സ് എന്നീ കമ്പനികളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഉപഭോക്താക്കളുടെ ഇഷ്ട പട്ടികയിലുള്ള ഏറ്റവും കൂടുതല്‍ കമ്പനികള്‍ ഏഷ്യയില്‍ നിന്നുള്ളവയാണ്. നാല് എയര്‍ലൈനുകളാണ് ഏഷ്യയില്‍ നിന്നും ആദ്യ പത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇവിഎ എയര്‍, കൊറിയന്‍ എയര്‍, ജപ്പാന് എയര്‍ലൈന്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നീ കമ്പനികളാണ് ലോകത്തിലെ മികച്ച കമ്പനികളുടെ പട്ടികയിലുള്ളത്.
പ്രോസ്റ്റേറ്റ് കാന്‍സര്‍ നിര്‍ണ്ണയം എന്‍എച്ച്എസില്‍ വൈകുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ രോഗമുള്ളവരില്‍ പകുതിയാളുകള്‍ക്കും രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പായി രണ്ട് തവണയെങ്കിലും ജിപിമാരെ കാണേണ്ടി വന്നിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ആറ് ശതമാനം പുരുഷന്മാര്ക്ക് രോഗ സ്ഥിരീകരണത്തിനായി അഞ്ച് തവണയെങ്കിലും ജിപിമാരെ കാണേണ്ടതായി വന്നിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി അപ്പോയിന്റ്മെന്റ് പോലുമെടുക്കാതെ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് അഞ്ചിലൊന്ന് രോഗികളും വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.
ബ്രെസ്റ്റ് ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് വെറും 9 ശതമാനം പേര്‍ക്ക് മാത്രമേ രണ്ടാമത്തെ ജിപി സന്ദര്‍ശനം ആവശ്യമായി വരുന്നുള്ളു എന്നിരിക്കെയാണ് ഇത്. ജിപിമാരും രോഗികളും രോഗലക്ഷണങ്ങളെ അവഗണിക്കുന്ന പ്രവണത പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ കാര്യത്തിലുണ്ടെന്നും ക്യാന്‍സര്‍ ചാരിറ്റിയായ ഓര്‍ക്കിഡ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. യുകെയില്‍ ഓരോ വര്‍ഷവും 12,000 പേര് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ മൂലം മരിക്കുന്നുവെന്നാണ് കണക്ക്. 47000 പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്യാറുണ്ട്.
അടുത്ത രണ്ട് ദശകങ്ങളില്‍ ഈ നിരക്ക് ഉയരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ചരിത്രത്തിലാദ്യമായി ഈ വര്‍ഷം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ മരണങ്ങള് സ്തനാര്‍ബുദ മരണങ്ങളുടെ എണ്ണത്തെ കവച്ചു വെച്ചു. രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ മാത്രം കണ്ടെത്തപ്പെടുന്നതാണ് ഇതിന് കാരണം. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ 2016ലെ ക്യാന്‍സര്‍ എക്സ്പീരിയന്‍സ് സര്‍വേയില്‍ നിന്നുള്ള വിവരങ്ങളാണ് ഓര്‍ക്കിഡ് സര്‍വേ അവലംബിച്ചിരിക്കുന്നത്.
ഇനിമുതല്‍ ഭൂമിയില്‍ മാത്രമല്ല അവധിക്കാലം ആഘോഷിക്കാന്‍ കഴിയുക. ബഹിരാകാശത്തും ഹോളിഡേ ഹോമുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ് ഓറിയോണ്‍ സ്പാന്‍ എന്ന കമ്പനി. പദ്ധതി 2022ഓടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഭൂമിയില്‍ നിന്ന് 200 മൈല്‍ അകലെ നിര്‍മ്മിക്കാന്‍ പോകുന്ന ഹോളിഡേ ഹോം പദ്ധതിയുമായി ഇതാദ്യമാണ് ഒരു കമ്പനി രംഗതത്ത് വരുന്നത്. ബഹിരാകാശത്തെ ഏറ്റവും മികച്ച അനുഭവം പകര്‍ന്നു നല്കാന് നല്കുന്ന സെന്ററായിരിക്കും നിര്‍മ്മിക്കുകയെന്നാണ് കമ്പനിയുടെ അവകാശവാദം. പക്ഷേ കോടിപതികള്‍ക്ക് മാത്രമെ ഈ അനുഭവം സാധ്യമാകൂവെന്നതാണ് വാസ്തവം. 12 ദിവസം ബഹിരാകാശത്ത് താമസിക്കാന്‍ ഏതാണ്ട് 6.7 മില്യണ്‍ പൗണ്ട് നല്‍കേണ്ടി വരും. യാത്രയ്ക്ക് അനുമതി ലഭിച്ചവര്‍ 56,000 പൗണ്ട് നല്കി യാത്ര ബുക്ക് ചെയ്യാം.
3 മാസത്തെ പരിശീലനത്തിന് ശേഷമായിരിക്കും സഞ്ചാരികള്‍ക്ക് ബഹിരാകാശ ടൂറിസ്റ്റ് കേന്ദ്രത്തിലെത്താന്‍ കഴിയുക. ടെക്സസിലെ ഹൂസ്റ്റണിലായിരിക്കും പരിശീലനം നടക്കുക. അസാധാരണമായ ജീവിതം നിങ്ങള്‍ സാധ്യമാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ 12 ദിവസത്തെ ബഹിരാകാശ അനുഭവത്തിനായി തയ്യാറെടുക്കുവെന്ന് ഓറിയോണ്‍ സ്പാന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്പേസ് ടൂറിസ്റ്റ് സെന്ററിലെ അനുഭവം ജീവിതത്തെ മാറ്റി മറിക്കാന്‍ കഴിവുള്ളതായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബഹിരാകാശത്ത് നിന്ന് നോര്‍ത്തേണ്‍ ലൈറ്റ് കാണാനും ബഹിരാകാശ നടത്തത്തിനുമൊക്കെ അവസരം ലഭിക്കും. ദീര്‍ഘകാല പദ്ധതിയായതിനാല്‍ അവിടെത്തന്നെ ഭക്ഷ്യോല്‍പ്പനങ്ങള്‍ കൃഷിചെയ്യാനാകുമോ എന്ന കാര്യവും പരിശോധിക്കും. ആകാശ അനുഭവങ്ങളുടെ വ്യത്യസ്ത തലം തിരിച്ചറിയാന്‍ ടൂറിസ്റ്റുകള്‍ക്ക് കഴിയുമെന്നും കമ്പനി വ്യക്തമാക്കുന്നു.
ബഹിരാകാശത്ത് ജീവിതം സാധ്യമാക്കുകയെന്നതാണ് കമ്പനിയുടെ ദീര്‍ഘകാല വീക്ഷണമെന്ന് സിഇഒ ഫ്രാങ്ക് ബങ്കര്‍ പറയുന്നു. ബഹിരാകാശ കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ ലോക സഞ്ചാരികളുടെ സ്വപ്നങ്ങളിലൊന്നാണ്. നിരവധി പേരാണ് ഇത്തരം യാത്രകള്‍ക്ക് താത്പര്യം പ്രകടിപ്പിച്ച് കമ്പനിയെ സമീപിച്ചിരിക്കുന്നത്. വളരെയധികം ചിലവേറിയ യാത്രയാണിതെന്നതാണ് പലരെയും ബുദ്ധിമുട്ടിലാക്കുന്ന പ്രശ്നം. വരും കാലങ്ങളില്‍ ഈ യാത്ര ചെലവുകളുടെ കാര്യത്തില്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്ന്, രണ്ട് റാങ്കുകാര്‍ വിവാഹിതരായി. 2015 സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ യുവ ഐഎഎസ് ഓഫീസര്‍ ടിന ദാബിയും ഇതേവര്‍ഷത്തെ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അത്തര്‍ ആമിര്‍ ഉള് ഷാഫിയുമാണ് വിവാഹിതരായത്.
അത്തറിന്റെ വീട്ടില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ദക്ഷിണ കാഷ്മീരിലെ ആഡംബര റിസോര്‍ട്ടായ പഹല്‍ഗാം ക്ലബ്ബിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് വിവാഹത്തിനു ക്ഷണമുണ്ടായിരുന്നത്. വിവാഹത്തിനുശേഷം അനന്ത്നാഗിലെ ദേവിപോറയില് ദന്പതികള്‍ അതിഥികള്‍ക്കായി വിരുന്ന് നടത്തി.
യുപിഎസ് സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് പെണ്‍കുട്ടിയാണ് ടിന ദാബി. 2016ല്‍ സിവില്‍ സര്‍വീസ് പരിശീലന കാലത്താണ് ഇരുവരും കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും നീളുകയായിരുന്നു.
ടിന ഹരിയാന ഐഎഎസ് കേഡറും അത്തര്‍ കാഷ്മീര്‍ കേഡറുമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇരുവര്‍ക്കും രാജസ്ഥാന് ഐഎഎസ് കേഡറാണ് ലഭിച്ചത്.
യു.എ.ഇയില്‍ മലയാളി നഴ്സ് ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. യുവതിയെ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അല്‍ഐനിലാണ് സംഭവം നടന്നത്.
സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുജാ സിങ്ങ് എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ഹെഡ് നഴ്സായി ജോലി നോക്കുകയായിരുന്നു സുജ. ജനുവരി മുതലാണ് ഇവര്‍ ഇവിടെ ജോലിയില്‍ പ്രവേശിച്ചതെന്നാണ് അറിയുന്നത്.
ആത്മഹത്യയാണെന്ന് പൊലീസ് പ്രാഥമിക നിഗമനം. ഇവര്‍ക്ക് ശമ്ബള കുടിശ്ശിക ഉണ്ടായിരുന്നതായി പറയുന്നുണ്ടെങ്കിലും ആശുപത്രി അധികൃതര്‍ അത് നിഷേധിച്ചു. ആശുപത്രി അധികൃതരുടെ വിശദീകരണം ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്ലെന്നാണ്.
എന്നാല്‍, യുവതിക്ക് കൂടാതെ ജോലില്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഉത്തരേന്ത്യക്കാരനായ ആളെ വിവാഹം ചെയ്ത ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയാണ് കഴിഞ്ഞിരുന്നത്. അതേസമയം അമ്മയുടെ മൃതദേഹം കാണാന്‍ താല്‍പ്പര്യമില്ലെന്നാണ് ഇവരുടെ രണ്ട് മക്കളും പറഞ്ഞതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
മലയാളികളടക്കം ധാരാളം ഇന്ത്യക്കാർ ജോലി ചെയ്യുന്ന സ്ഥാപനമാണ് യൂണിവേഴ്സൽ ഹോസ്പിറ്റൽ. അബുദാബിയിലും ഈ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബർ മുതൽ നഴ്സുമാർക്ക് ഇവിടെ ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല. ജനറൽ നഴ്സിംഗ് വിഭാഗത്തിന് ശരാശരി 4000 ദിർഹവും (ഏകദേശം 70,000 രൂപ) പ്രവൃത്തി പരിചയമുള്ള നഴ്സുമാർക്കും ബിഎസ്സി നേഴ്സുമാർക്കും 5000 മുതൽ 7000 വരെ ദിർഹവും (ഏകദേശം 88,000 മുതൽ 1,23,000 രൂപ വരെ) ശമ്പളം നൽകാമെന്നാണ് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഡിസംബർ മുതൽ ശമ്പളം ലഭിക്കാതായതോടെ ഉപജീവനത്തിനായി മറുകര തേടിയ നല്ലൊരു ശതമാനം മലയാളി നേഴ്സുമാരുടെ ജീവിതം ദുരിതത്തിലായി.
തുടർന്ന് ഫെബ്രുവരി മാസത്തിൽ എല്ലാവർക്കും 1000 ദിർഹം മാത്രം നൽകി ആശുപത്രി അധികൃതർ വാർത്ത പുറത്തറിയിക്കാതെ സൂക്ഷിക്കുകയായിരുന്നു. തങ്ങളുടെ കൺമുമ്പിൽ സഹപ്രവർത്തക ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളവർ. നഴ്സ് ആത്മഹത്യ ചെയ്തതിനെ പുറത്തറിയിക്കാതെ കൈകാര്യം ചെയ്യാനാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നത്.
നാട്ടിലുള്ള ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ദുബായില്‍ തന്നെ മൃതദേഹം സംസ്ക്കരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ആശുപത്രിയില്‍ ജോലിചെയ്തിരുന്നവരില്‍ ആത്മാര്‍ത്ഥയുള്ള ജീവനക്കാരിയാണ് സുധ സിങ് എന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
തൃശൂര്‍: പൊലീസുകാര്‍ക്കു ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ വാട്സാപ്പ് ഗ്രൂപ്പില്‍ ഡിജിപിയെ അസഭ്യം പറഞ്ഞ സിവില്‍ പൊലീസ് ഓഫിസര്‍ക്ക് സസ്പെന്ഷന്. തൃശൂര്‍ നഗരാതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ജോഫിന്‍ ജോണിയെയാണ് കമ്മിഷണര്‍ രാഹുല്‍ ആര്.നായര്‍ സസ്പെന്‍ഡ് ചെയ്തത്. ആറു മാസത്തേക്കാണ് സസ്പെന്ഷന്.
തൃശൂര്‍ സായുധസേനാ ക്യാംപിലെ പൊലീസുകാര്‍ ഒന്നടങ്കം അംഗമായ ‘സായുധസേന തൃശൂര്‍’ എന്ന വാട്സാപ് ഗ്രൂപ്പിലായിരുന്നു അസഭ്യവര്‍ഷം. സിഐ മുതല്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ വരെയുള്ളവര്‍ക്കു ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്താനുള്ള ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവിനെക്കുറിച്ചുള്ള പത്രവാര്‍ത്ത സേനാംഗങ്ങളിലൊരാള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു. ഈ വാര്‍ത്തയ്ക്കു കീഴിലാണു ജോഫിന്റെ അസഭ്യവര്‍ഷം വന്നത്. ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമുയര്‍ത്തുകയും ചെയ്തിരുന്നു
മുഖ്യമന്ത്രിയും ഡിജിപിയും ഉള്‍പ്പെടെ പൊലീസിന്റെ ഭാഷയും പെരുമാറ്റവും നന്നാക്കണമെന്നു ആവര്‍ത്തിച്ചു നിര്‍ദേശിക്കുന്നതിനിടെയായിരുന്നു ഡിജിപിക്കെതിരെ പൊലീസുകാരന്റെ അസഭ്യവര്‍ഷം.
കൊല്‍ക്കത്ത : തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമത്തെ തടഞ്ഞ ബിജെപിക്കൊപ്പം കൂടി സിപിഎം. ഇനിയും ഞങ്ങള്‍ക്ക് അടികൊള്ളാനാവില്ല എന്ന ന്യായീകരണവുമായാണ് സിപിഎമ്മിന്റെ വരവ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദ്ദേശ പത്രിക പോലും സമര്‍പ്പിക്കാന്‍ അനുവദിക്കാത്ത തൃണമൂലിനു നേരേ ബിജെപിയുടെ പോരാട്ടം അതിനൊപ്പം കൈകോര്‍ക്കുകയാണ് സിപിഎം. ബീര്‍ഭൂമില്‍ പത്രിക സമര്‍പ്പണം തടഞ്ഞ തൃണമൂല്‍ ഗുണ്ടകളെ ബിജെപി -സിപിഎം പ്രവര്‍ത്തകര്‍ പ്രതിരോധിച്ച് പത്രിക സമര്‍പ്പണം നടത്തി.
ബീര്‍ഭൂം ബ്ളോക്ക് ഡെവലപ്പ്മെന്റ് ഓഫീസിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കേണ്ടത് . എന്നാല്‍ പ്രതിപക്ഷ കക്ഷി സ്ഥാനാര്‍ത്ഥികളെ പത്രിക നല്കാന് അനുവദിക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസ് വളഞ്ഞിരുന്നു . പത്രിക സമര്‍പ്പിക്കാനെത്തിയ ബിജെപി സിപിഎം സ്ഥാനാര്‍ത്ഥികളെ ഇവര്‍ തടഞ്ഞു.
പിന്നീട് സ്ത്രീകള്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ അഞ്ച് കിലോമീറ്റര്‍ ദൂരം നടന്ന് സംഭവ സ്ഥലത്ത് എത്തുകയും തൃണമൂല്‍ പ്രവര്‍ത്തകരെ തടഞ്ഞ്് പത്രിക സമര്‍പ്പണം നടത്തുകയുമായിരുന്നു. തൃണമൂല്‍ ഗുണ്ടകള്‍ക്കൊപ്പം പോലീസും ചേര്‍ന്നെങ്കിലും മൂവായിരത്തോളം വരുന്ന ജനക്കൂട്ടത്തെ തടയാനായില്ല.സിപിഎം അംഗങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സിപിഎം 56 ഇടത്തും ബിജെപി 80 ഇടത്തും പത്രിക സമര്‍പ്പിച്ചു.
എത്രനാളാണ് ഞങ്ങള്‍ അടികൊള്ളുന്നത് . അതുകൊണ്ട് ഞങ്ങള്‍ ശത്രുവിന്റെ ശത്രുവിനൊപ്പം ചേരാന്‍ തീരുമാനിച്ചുവെന്ന് സിപിഎമ്മിന്റെ പ്രാദേശിക നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. . പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപക അക്രമമാണ് ബംഗാളില്‍ നടത്തി വരുന്നത് . സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും ഒന്‍പതു പ്രാവശ്യം എം.പിയുമായിരുന്ന ബസുദേവ് ആചാര്യയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അക്രമത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.
നേരത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന തൃണമൂലിനെതിരെ പോരാടാന്‍ ബിജെപിയെ സ്വാഗതം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പറഞ്ഞിരുന്നു . തൃണമൂലിനെതിരെ പോരാടുന്ന കാര്യത്തില്‍ സിപിഎമ്മിനെയും സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവ് മുകുള്‍ റോയിയും വ്യക്തമാക്കിയിരുന്നു
ധര്‍മ്മശാല: ഹിമാചല്‍ പ്രദേശില്‍ 45 വിദ്യാര്‍ത്ഥികളുമായി സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ട് അധ്യാപകരും ഡ്രൈവറുമുള്‍പ്പെടെ ആകെ 29 പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
നുര്‍പുര്‍ മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടം. മല മുകളിലെ പാതയിലൂടെ പോകുകയായിരുന്ന ബസ് തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേകസംഘം പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. കുറച്ചു കുട്ടികള്‍ ഇപ്പോഴും ബസില്‍ കുടുങ്ങിക്കിടക്കുയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സീര്‍ റാം സിങ് പതാനിയ സ്മാരക പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് മുതല്‍ താഴേക്കുള്ള വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. അതേസമയം ഇതേവരെ ആളപായം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
100 മീറ്ററിലധികം താഴ്ചയുള്ള കൊക്കയിലാണ് ബസ് കിടക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേകസംഘം പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസും ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശവാസികളുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
ഒന്‍പതു പേര് മാത്രമാണ് കൊല്ലപ്പെട്ടതെന്നു ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ പറഞ്ഞു.സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോടികൾ ബാങ്കിൽനിന്നു വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയെ പിടികൂടാൻ ഇന്ത്യ ഹോങ്കോംഗുമായി നേരിട്ട് ഇടപെടണമെന്ന് ചൈന. കോടികൾ തട്ടിച്ചു മുങ്ങിയ നീരവ് മോദി ഹോങ്കോംഗിലുണ്ടെന്നാണു കരുതപ്പെടുന്നത്.
ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോംഗിന് സ്വന്തമായ ഭരണ-നിയമവ്യവസ്ഥകളുണ്ടെന്നും അതിനാൽതന്നെ ഹോങ്കോംഗുമായി നേരിട്ട് ഇടപാടുകൾ നടത്താമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യ ഹോങ്കോംഗിനോട് അഭ്യർഥന നടത്തിയാൽ നടപടികളിൽ പൂർണ അധികാരം ഹോങ്കോംഗിനു കൈമാറുമെന്നും ചൈനീസ് വക്താവ് അറിയിച്ചു. കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യയും ഹോങ്കോംഗും തമ്മിൽ കരാർ നിലവിലുണ്ട്. എന്നാൽ ചൈനയുമായി ഇത്തരത്തിൽ കരാറുകളില്ല.
കോടികളുടെ തട്ടിപ്പു നടത്തി രാജ്യംവിട്ട നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരേ ഇന്ത്യയിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സിബിഐയുടെ അഭ്യർഥനപ്രകാരം മുംബൈ കോടതിയാണ് ഇരുവർക്കുമെതിരേ വാറന്റ് പുറപ്പെടുവിച്ചത്. നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യ ഹോങ്കോംഗിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിക്കുന്നത്. ഇരുവരുടെയും പാസ്പോർട്ടുകൾ സിബിഐ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇന്ത്യ മരവിപ്പിച്ചിരുന്നു.
തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് മോദി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ് മുങ്ങിയത്. നീരവിന്റെ ഇന്ത്യയിലെ സ്ഥാപനങ്ങളിലും വസതികളിലും നടന്ന റെയ്ഡിൽ കോടികളുടെ സ്വത്ത് കണ്ടെത്തിയിരുന്നു.
നേരത്തെ ബെൽജിയത്തിലെ നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. രണ്ട് അക്കൗണ്ടുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം ബെൽജിയം സർക്കാർ മരവിപ്പിച്ചത്. ഫെബ്രുവരി 14നാണു നീരവ് മോദിയുടെ തട്ടിപ്പു സംബന്ധിച്ച ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നത്.
ദോശ കഴിച്ച് വണ്ണം കുറച്ചതിനെക്കുറിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് ശ്രീലക്ഷ്മി സ്വന്തമായി തയ്യാറാക്കിയ ഡയറ്റ് വഴി 15 കിലോ കുറച്ച കാര്യം പറഞ്ഞത്. ദുബായിയില്‍ എത്തിയ സമയത്ത് എപ്പോഴും പുറത്ത് നിന്നായിരുന്നു ഭക്ഷണം. ഐസ്ക്രീം വലിയ ഇഷ്ടമാണ്.
ഒരുമാസം 22 കിലോ ഐസ്ക്രീം വരെ കഴിക്കും. ശരീര ഭാരം കൂടുന്നതിനെ കുറിച്ച് ഒട്ടും ബോധവതിയായിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ ദുബായില്‍ ഒരു ഷോ ചെയ്യാന്‍ പോയപ്പോള്‍ തന്നോട് മിക്കവാറും പേര് പറഞ്ഞു തടിച്ചല്ലോ എന്ന്. സാരിയുടുത്താണ് അന്ന് ഷോയ്ക്ക് പോയത്. ഷോയുടെ ഫോട്ടോ വന്നപ്പോള്‍ ആകെ തകര്‍ന്നുപോയി. എനിക്ക് തന്നെ ബോറായി തോന്നി എന്റെ ശരീരം.
അപ്പോഴേക്കും പഴയ ഡ്രസ്സൊന്നും ഇടാന്‍ പറ്റാതെയായിരുന്നു. അപ്പോള്‍ ശരിക്കും ചങ്കിടിപ്പ് കൂടി. ഡയറ്റീഷ്യന്റെ സഹായം ഇല്ലാതെയാണ് ഡയറ്റ് തുടങ്ങിയത്. ജോഗിംഗ് മാത്രമാണ് ചെയ്ത വ്യായാമം. ചൂട് കൂടിയ സമയത്ത് ജിമ്മില്‍ പോയി. അവിടെയും ട്രഡ്മില്ല് മാത്രമാണ് ഉപയോഗിച്ചത്. ഭക്ഷണത്തില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഹോട്ടല്‍ ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിച്ചു.
ദോശ തിന്നാണ് ഞാന്‍ ഇങ്ങനെ മെലിഞ്ഞത്. വയറ് നിറച്ച് ഭക്ഷണം കഴിക്കണം എന്ന് തോന്നുമ്പോഴൊക്കെ ദോശയും സാമ്പാറും അല്ലെങ്കില്‍ ഇഡലിയും ചമ്മന്തിയും ഉണ്ടാക്കി കഴിച്ചു. വെള്ളിയാഴ്ചകളില്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും. കൊതി വരുമ്പോള്‍ ചിക്കന്‍ കറിയുണ്ടാക്കി അതിലെ കഷണങ്ങള്‍ മാത്രം കഴിച്ചു. ഗ്രേവി പൂര്‍ണ്ണമായും ഒഴിവാക്കി.
എണ്ണയില്ലാതെയാണ് ദോശ ഉണ്ടാക്കാറ്. രണ്ട് ദോശ കഴിക്കും. അല്ലെങ്കില്‍ പുട്ട്. മുളക്പൊടി മല്ലിപ്പൊടി എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ഒരുമാസം കഴിഞ്ഞേ ഇനി വെയ്റ്റ് നോക്കൂ ശ്രീലക്ഷ്മി പറയുന്നു. വണ്ണം കൂടിയതും കുറഞ്ഞതുമായ തന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്.