Latest News

മലയാളത്തിന്റെ പ്രിയ നടന്‍ അനശ്വരനായ സത്യന്റെ ജീവിതം സിനിമയാകുന്നു. സത്യന്‍റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നത് യുവതാരം ജയസൂര്യയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. ഫുട്ബോള്‍ താരം വി.പി സത്യന്റെ ക്യാപ്റ്റന് ശേഷം ജയസൂര്യ അഭിനയിക്കുന്ന രണ്ടാമത്തെ ബയോപിക് ആയിരിക്കും ഈ ചിത്രം. ക്യാപ്റ്റനിലെയും ഞാന്‍ മേരിക്കുട്ടിയിലെയും അഭിനയത്തിന് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ജയനെ തേടിയെത്തിയിരുന്നു.

ജീവനെടുക്കുന്ന പ്രണയപ്പകയുടെ നടുക്കുന്ന വാർത്തകൾ തുടർക്കഥയാവുകയാണ്. വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. ഡിണ്ടിഗൽ ഒട്ടംഛത്രം രാഘവനായ്ക്കൻ പട്ടിയിലെ വെള്ളച്ചാമിയുടെ മകൾ പ്രഗതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു പ്രഗതിയുടെ അടുത്ത ബന്ധു ഡിണ്ടിഗൽ സ്വദേശി സതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സതീഷ് കുമാറുമായി പ്രണയത്തിലായിരുന്ന പ്രഗതിക്കു വീട്ടുകാർ മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഇതാണ് പകയുണ്ടാവാൻ കാരണം. തന്നെ വിവാഹം കഴിക്കണമെന്ന് ഇയാൾ പെൺകുട്ടിയോട് ഒട്ടേറെ തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി ഇതിന് തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. പെൺകുട്ടി പഠിക്കുന്ന കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ കാറിൽ സുഹൃത്തിനൊപ്പം എത്തിയാണു തട്ടിക്കൊണ്ടുപോയത്.

പിന്നീട് കാറിൽ വച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി മൃതദേഹം പാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നു. കോളജിൽ അവധി പറഞ്ഞു വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ വീട്ടിൽ എത്താമെന്നു പറഞ്ഞ പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോണും കോളജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണു പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്. സതീഷ് കുമാറിന്റെ സുഹൃത്തിനായി തിരച്ചിൽ പുരോഗമിക്കുകയാണ്.

‘ഇനി ജീവഭയം കൊണ്ട് അയാളെ അനുസരിച്ചതാണെന്ന് പറഞ്ഞാൽ പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാൾ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയിൽ…’ മലയാളിയെ നോവിച്ച ആ തീരാവേദനയോട് അവതാരികയായ അശ്വതിയുടെ ചോദ്യമാണിത്. തൊടുപുഴയിൽ കൊല്ലപ്പെട്ട ഏഴുവയസുകാരനെ കുറിച്ചും സ്വന്തം അമ്മ തന്നെ ആ അരുകൊലയ്ക്ക് കൂട്ടുനിന്ന സംഭവത്തെയും വിമർശിച്ചാണ് അശ്വതിയുടെ കുറിപ്പ്. ഇതിനൊപ്പം അമ്മ എന്ന വികാരവും അവർ പങ്കുവയ്ക്കുന്നു.
‘അവന്റെ അമ്മയെ പലരും ന്യായീകരിച്ചു കണ്ടു. മനഃശാസ്ത്രജ്ഞർ ഉൾപ്പെടെ. വൈധവ്യം അംഗീകരിക്കാനുള്ള മനസ്സിന്റെ വിമുഖത കൊണ്ട് ഇറങ്ങി പോയതാവും എന്ന്. സ്വന്തം കുഞ്ഞിനെ ഒരുത്തൻ കാലിൽ തൂക്കി തറയിലടിക്കുമ്പോൾ പ്രതികരിക്കാനാവാത്ത വണ്ണം അവൾ മരവിച്ചു പോയതാകാം എന്ന്.

ഭർത്താവ് മരിച്ച് മൂന്നാം ദിവസം അരുണിനൊപ്പം പോകണമെന്ന് ബന്ധുക്കളോട് പറഞ്ഞതാണവൾ. ഒന്നാലോചിച്ചാൽ ശരിയാണ്. സ്വബോധമുള്ള ഒരു സ്ത്രീയും പറയാത്ത കാര്യമാണ്. കുഞ്ഞിനെ ഉപദ്രവിച്ചപ്പോൾ മരവിച്ചു പോയെങ്കിലും ആശുപത്രിയിൽ എത്തിയപ്പോൾ അപകടമാണെന്ന് പറയാൻ കാണിച്ച ജാഗ്രതയോർക്കുമ്പോഴാണ് വീണ്ടും അതിശയം.’ അശ്വതി കുറിച്ചു

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കുഞ്ഞിനെ മുറിയിൽ ഉറക്കി കിടത്തി ഡൈനിങ്ങ് ടേബിളിൽ വന്നു ഭക്ഷണം കഴിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ടോ? ഏതു നിമിഷവും ഓടിയെത്താൻ തയ്യാറായി പാതി ദേഹം മാത്രം കസേരയിൽ തൊട്ടാവും ഇരിപ്പ്‌ പോലും.
ഓരോ കുഞ്ഞനക്കങ്ങളും അവളെ ഞെട്ടിക്കും. കണ്ണും കാതും മനസ്സും കുഞ്ഞിന്റെ ചുറ്റും വിട്ട് വെറുമൊരു ദേഹവുമായാണ് കുഞ്ഞുറങ്ങുന്ന മുറിയിൽ നിന്നും ഓരോ അമ്മയും പുറത്തിറങ്ങാറ്. അങ്ങനെയൊരമ്മ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വീട്ടിൽ അടച്ച് രാത്രി ഭക്ഷണത്തിന് പുറത്തു പോകുന്നുവെന്ന് കേൾക്കുമ്പോൾ, നാലു വയസ്സുകാരനെ ഒറ്റയ്ക്കു വീട്ടിലടച്ച് ആശുപത്രിയിലേക്ക് പോയെന്ന് കേൾക്കുമ്പോൾ ഉള്ളിലൊരു വിറ പടരുന്നു.

കണ്ണ് നനയ്ക്കുന്ന വാർത്തകളിൽ നിന്ന് എപ്പോഴും ഒഴിഞ്ഞു മാറാറാണ് പതിവ്. എന്തിന് ! അത്തരം സിനിമകളിൽ നിന്നു പോലും.
പക്ഷേ തൊടുപുഴയിൽ കൊല്ലപ്പെട്ട കുഞ്ഞ് എന്റെ ഉറക്കത്തിന് നിരന്തരം വിലപറയുന്നു. വെറുമൊരോർമ്മയിൽ പോലും കണ്ണുകൾ കവിഞ്ഞൊഴുകുന്നു. എന്തെന്നില്ലാത്ത ഒരു പകപ്പോടെ എന്റെ അഞ്ചു വയസ്സുകാരിയെ കൂടുതൽ ചേർത്ത് പിടിക്കുന്നു.

എന്റെ നാട്ടിലാണത് സംഭവിച്ചത്. എന്റെ വീട്ടിൽ നിന്ന് ഏറിയാൽ പത്തു കിലോമീറ്റർ അകലത്തിൽ. എന്നിട്ടും അവന്റെ അമ്മ, എന്റെ അമ്മയുടെ സുഹൃത്തിന്റെ മകൾ ആണ് എന്ന് ഇന്നലെ മാത്രമാണ് തിരിച്ചറിഞ്ഞത്…എന്തൊക്കെ ചെയ്തിട്ടും കണ്ണും കാതും കൊട്ടിയടച്ചിട്ടും വല്ലാത്തൊരു മരവിപ്പാണ്.
അവന്റെ അമ്മയെ പലരും ന്യായീകരിച്ചു കണ്ടു…മനഃശാസ്ത്രജ്ഞർ ഉൾപ്പെടെ. വൈധവ്യം അംഗീകരിക്കാനുള്ള മനസ്സിന്റെ വിമുഖത കൊണ്ട് ഇറങ്ങി പോയതാവും എന്ന്… സ്വന്തം കുഞ്ഞിനെ ഒരുത്തൻ കാലിൽ തൂക്കി തറയിലടിക്കുമ്പോൾ പ്രതികരിക്കാനാവാത്ത വണ്ണം അവൾ മരവിച്ചു പോയതാകാം എന്ന്…
ഭർത്താവ് മരിച്ച് മൂന്നാം ദിവസം അരുണിനൊപ്പം പോകണമെന്ന് ബന്ധുക്കളോട് പറഞ്ഞതാണവൾ. ഒന്നാലോചിച്ചാൽ ശരിയാണ്. സ്വബോധമുള്ള ഒരു സ്ത്രീയും പറയാത്ത കാര്യമാണ്. കുഞ്ഞിനെ ഉപദ്രവിച്ചപ്പോൾ മരവിച്ചു പോയെങ്കിലും ആശുപത്രിയിൽ എത്തിയപ്പോൾ അപകടമാണെന്ന് പറയാൻ കാണിച്ച ജാഗ്രതയോർക്കുമ്പോഴാണ് വീണ്ടും അതിശയം.

ഇനി ജീവഭയം കൊണ്ട് അയാളെ അനുസരിച്ചതാണെന്ന് പറഞ്ഞാൽ പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാൾ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയിൽ…!

ഒരു വർഷം മുമ്പ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് തിരികെ വണ്ടിയിൽ കയറുമ്പോൾ പത്മയുടെ വിരൽ കാറിന്റ ഡോറിനിടയിൽ കുരുങ്ങി. അവളെയും കൊണ്ട് വണ്ടിയോടിച്ച് ഹോസ്പിറ്റൽ വരെ എത്തിയതെങ്ങനെയെന്ന് ഇന്നും എനിക്കറിയില്ല. കാര്യമായൊന്നും പറ്റിയിട്ടില്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകുമായിരുന്നെങ്കിലും കുഞ്ഞിനേക്കാൾ ഉച്ചത്തിൽ കരഞ്ഞത് ഞാനാണെന്ന് പറഞ്ഞ് ഇന്നും വീട്ടുകാർ കളിയാക്കാറുണ്ട്. പരിസരം മറന്ന് നിലവിച്ചതോർത്ത് എനിക്ക് തന്നെ പിന്നീട് നാണക്കേട് തോന്നിയിട്ടുമുണ്ട്. പക്ഷേ അതങ്ങനെയാണ്…
എനിക്ക് നൊന്താൽ അച്ഛനും നോവും എന്ന് പണ്ട് അച്ഛൻ പറഞ്ഞ് പഠിപ്പിച്ചത് അക്ഷരാത്ഥത്തിൽ അങ്ങനെയാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു.
അത് തന്നെ എന്റെ മകളോടും ഞാൻ പറയാറുണ്ട്. കാല് വേദന വന്നാലോ തല എവിടെയെങ്കിലും മുട്ടി വേദനിച്ചാലോ അവൾ ഓടി വന്നു ചോദിക്കും അമ്മയ്ക്കും ഇപ്പോൾ അവിടെ വേദനിക്കുന്നില്ലേ എന്ന്… അവൾക്ക് നൊന്താൽ അമ്മയ്ക്ക് നോവും എന്ന് അവൾ അതിശക്തമായി വിശ്വസിക്കുന്നുണ്ട്…ആ വിശ്വാസമല്ലാതെ മറ്റെന്താണ് നമ്മൾ കുഞ്ഞുങ്ങൾക്ക് കൊടുക്കുക ??

ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ഒരു കുഞ്ഞിനെ പ്രസവിക്കാനും വളർത്താനും ശാരീരിക ക്ഷമത മാത്രമാണല്ലോ ഈ ലോകത്തിന്റെ മാനദണ്ഡം…മാനസികമായൊരു പരുവപ്പെടൽ ഏറ്റവും ആവശ്യമായ ഉത്തരവാദിത്വമാണ് അമ്മയും അച്ഛനുമാകൽ എന്നിരിക്കെ അതില്ലാവരുടെ ലോകത്തേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളായി കുഞ്ഞു ജീവനുകൾ ഇനിയും എത്തുകയും ഇതുപോലെ നരകയാതനകൾ അനുഭവിക്കുകയും ചെയ്യും!! അമ്മയോ അച്ഛനോ ആയതുകൊണ്ട് മാത്രം അവർ കുഞ്ഞിന്റെ പരമാധികാരികളെന്ന ചിന്ത നമുക്കും മാറേണ്ടിയിരിക്കുന്നു. ഓരോ കുഞ്ഞും അച്ഛനമ്മമാരുടെ മാത്രമല്ല, സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്. ഏതെങ്കിലും തരത്തിൽ വികലമായ മനസ്സുള്ളവരാണ് മാതാ പിതാക്കളെന്നു അയൽക്കാർക്കോ, ബന്ധുക്കൾക്കോ ഡോക്ടർമാർക്കോ അദ്ധ്യാപകർക്കോ തോന്നിയാൽ കുഞ്ഞുങ്ങളെ വിധിയ്ക്ക് വിട്ട് കൊടുക്കാതെ ദയവായി അധികൃതരെ വിവരമറിയിക്കുക. മാനസിക വൈകല്യങ്ങളുടെ ഇരയായി പിന്നീടതിന്റ പിൻ തുടർച്ചക്കാരാവേണ്ടവരല്ല നമ്മുടെ കുഞ്ഞുങ്ങൾ. വേണ്ടതിനും വേണ്ടാത്തതിനും സദാചാര പോലീസാവുന്ന നമ്മൾ അയൽ വീടുകളിൽ കേൾക്കുന്ന കുഞ്ഞു നിലവിളികൾക്ക് കൂടി കാതു കൊടുത്തിരുന്നെങ്കിൽ ചില ദുരന്തങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു…
കുഞ്ഞേ…മാപ്പ്

റസീന ഹസ്സൻ ഷാർജയിൽ നിന്നും എഴുതിയ മറ്റൊരു കണ്ണ് നനയിക്കുന്ന കുറിപ്പ്

സ്നേഹത്തോടെ അമ്മയ്ക്ക്,

അമ്മേ .. എനിക്ക് ഇന്ന് ഒരുപാട് സന്തോഷം തോന്നിയ ദിവസമാണ്.. കാരണം അറിയുമോ അമ്മക്ക് . ഞാൻ അച്ഛന്റെ കൂടെയാണ് ഇന്ന് ഉറങ്ങുന്നത്.

അച്ഛൻ എന്നെ കാത്തിരിക്കായിരുന്നു . വാരിപ്പുണർന്ന് അച്ഛൻ ഒരു നൂറ്മുത്തം തന്നപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി . അപ്പോഴും എനിക്കുള്ള വിഷമം എന്താ അറിയോ അമ്മയ്ക്ക് . കുഞ്ഞാവ അവിടെ ഒറ്റക്കല്ലേ .. കുഞ്ഞാവക്ക് എന്നും ചോറു വാരിക്കൊടുത്തതും കുളിപ്പിച്ചതും ഉടുപ്പിട്ടു കൊടുത്തതും ഞാൻ അല്ലായിരുന്നോ ..? ന്റെ കുഞ്ഞാവ എന്നെ കാണാതെ ..?

എന്നെ പ്രസവിച്ചതും പാലൂട്ടിയതും ഒക്കെ അമ്മയല്ലേ.. ന്റെ അച്ഛൻ പോയപ്പോൾ എന്തിനാ അമ്മ അയാളുടെ കൂടെ പോയത്. അയാളുടെ കൂടെ താമസിക്കാൻ ഞങ്ങൾക്ക് ഇഷ്ടമില്ലെന്ന് അമ്മയോട് കുറെ പറഞ്ഞില്ലായിരുന്നോ ..? മുത്തശ്ശിയുടെ അടുത്ത് നിൽക്കുമായിരുന്നില്ലേ ഞാനും കുഞ്ഞവയും .. പിന്നെന്തിനാ ഞങ്ങളെ കൂട്ടികൊണ്ടു വന്നത് .. ഇപ്പോ ന്റെ കുഞ്ഞാവ ഒറ്റക്കായിലേ??

രാത്രി ആയാൽ ഞങ്ങൾക്ക് ഇരുട്ടിനെ പേടിയാണെന്ന് അറിയൂലെ അമ്മയ്ക്ക് . ഞങ്ങളെ വീട്ടിലാക്കി അമ്മ പോകുമ്പോൾ കുഞ്ഞാവ പോകല്ലേ പറഞ്ഞ് കരഞ്ഞത് ഓർമ്മയുണ്ടോ അമ്മയ്ക്ക്..? അയാൾ കണ്ണുരുട്ടിയപ്പോൾ കുഞ്ഞാവ പേടിച്ചു കരഞ്ഞപ്പോൾ ഞാനാ കുഞ്ഞാവയെ കൊണ്ടുപോയി ഉറക്കിയത് .

അന്ന് രാത്രിയും അമ്മ പോയപ്പോൾ കുറെ കരഞ്ഞാ കുഞ്ഞാവ ഉറങ്ങിയത് .. ഞങ്ങൾക്ക് നല്ല വിശപ്പുണ്ടായിരുന്നു . കഴിക്കാൻ ഒന്നും ഇല്ലാത്തത് കൊണ്ട് കുറെ വെള്ളം കുടിച്ചു . അതാ കുഞ്ഞാവ സോഫയിൽ മൂത്രം ഒഴിച്ചു പോയത് . ക്ഷീണം ആയപ്പോൾ ഞാനും ഉറങ്ങിപ്പോയി .

പിന്നെ എന്താ പറ്റിയെന്ന് ഓർമ്മയില്ലാ യിരുന്നു . ഇന്നാണ് എനിക്ക് എല്ലാം ഓർമ്മ വന്നത്. അയാൾ എന്നെ എടുത്തറിഞ്ഞപ്പോൾ .. ചവിട്ടിയപ്പോൾ ഒരുപാട് വേദനിച്ചു .. എനിക്ക് ഒന്നും മിണ്ടാൻ പറ്റുന്നുണ്ടായിരുന്നില്ല .. വീണ്ടും വീണ്ടും ചവിട്ടുമ്പോൾ അമ്മ വന്ന് എന്നെ പിടിച്ച് “ന്റെ മോനെ ഒന്നും ചെയ്യല്ലേ” എന്ന് പറഞ്ഞ് കരയും എന്ന് വിചാരിച്ചിരുന്നു ഞാൻ .

അയാൾ തല്ലുന്നത് അമ്മ നോക്കിയിരുന്നപ്പോഴാ എനിക്ക് ഏറ്റവും വേദനിച്ചത് .. അപ്പോഴും ഞാൻ പ്രാർഥിച്ചത് “ന്റെ കുഞ്ഞാവനെ ഒന്നും ചെയ്യരുതേ” എന്നാണ് .. കുഞ്ഞാവനെ കെട്ടിപിടിച്ച് കരയണം എന്നുണ്ടായിരുന്നു .. പക്ഷെ എനിക്ക് എഴുനേൽക്കാൻ പറ്റില്ലായിരുന്നു . മേലാസകലം വേദന . ഏതൊക്കെയോ എല്ലുകൾ പൊട്ടിയിട്ടുണ്ടെന്ന് എനിക്ക് തോന്നി . കണ്ണ് അടഞ്ഞു പോകുമ്പോഴും കണ്ടത് തറ മുഴുവൻ ചുവപ്പ് നിറമായിരുന്നു . അപ്പോഴും ന്റെ കുഞ്ഞാവന്റെ കരച്ചിൽ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു ..

എന്നെ ആ ചുവന്ന കാറിൽ കൊണ്ടുപോവുമ്പോൾ ന്റെ കുഞ്ഞാവ അവിടെ ഒറ്റക്കായിരുന്നില്ലേ … അതായിരുന്നു തല പൊട്ടിപ്പിളർന്ന വേദനയിലും ഞാൻ ഓർത്തിരുന്നത്

ആശുപത്രിയിൽ നിന്ന് ഞാൻ സോഫയിൽ നിന്നും വീണതാണെന്ന് ‘അമ്മ കള്ളം പറഞ്ഞത് എന്തിനായിരുന്നു അമ്മേ ..? ഒരിക്കലും കള്ളം പറയരുതെന്ന് അച്ഛൻ പറഞ്ഞത് അമ്മയും കേട്ടതല്ലേ ..

സീരിയസാണ് വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോവണം എന്ന് അവരൊക്കെ പറഞ്ഞപ്പോ ‘അമ്മയ്ക്ക് സങ്കടം തോന്നിയിരുന്നോ ..?

പോലീസുകാർ നിർബന്ധിച്ചു അമ്മയെ ആംബുലൻസിൽ എന്റെ കൂടെ കയറ്റിയപ്പോൾ ‘അമ്മ കരഞ്ഞിരുന്നോ ..? എനിക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല.

ഒരിക്കൽ ഞാൻ കുഞ്ഞാവേടെ പ്രായമുള്ളപ്പോൾ മുറ്റത്ത് വീണ് കാലിന്റെ മുട്ടിന്റെ തൊലിയുരിഞ്ഞപ്പോൾ അമ്മ കരഞ്ഞത് ഓർത്തുപോയി ആ സമയത്ത് ..

തണുത്തിരിക്കുന്ന എ സി മുറിയിൽ എന്റെ ശരീരത്തിൽ എന്തൊക്കെയോ ഉപകരണങ്ങൾ വെച്ച് കിടക്കുമ്പോൾ ചുറ്റിലും ഉള്ള വെള്ള ഉടുപ്പിട്ട എല്ലാവരുടെയും കണ്ണ് നനയുന്നത് ഞാൻ കണ്ടിരുന്നു .. അവരൊക്കെ എന്നെ നോക്കി കരയുന്നുണ്ടായിരുന്നു ..ഇപ്പോൾ എല്ലാരും പറയുന്നു എന്റെ അമ്മ അറിഞ്ഞുകൊണ്ടാ എന്നെ അയാൾ ഉപദ്രവിച്ചതെന്ന് . അതൊക്കെ കളവായിരിക്കും അല്ലേ അമ്മേ..

അന്ന് മുതൽ അച്ഛൻ എന്നെ വിളിച്ചോണ്ടിരിക്കാ .. അച്ഛൻ എന്നെ കാണാൻ കൊതിയായെന്ന് .. പക്ഷെ ഈ വെളുത്ത ഉടുപ്പിട്ട മാലാഖമാർ എന്നെ പോകാൻ അനുവദിച്ചില്ല ..അവരുടെ ഒക്കെ സ്നേഹം കാണുമ്പോൾ എനിക്ക് സങ്കടം വരും .. അവരൊക്കെ പ്രാർത്ഥിക്കുന്നത് എനിക്ക് വേണ്ടിയാ അല്ലേ അമ്മേ .. അവർ മാത്രല്ല ..എല്ലാ അമ്മമാരും അച്ഛന്മാരും കരയുന്നതും പ്രാർത്ഥിക്കുന്നതും എനിക്ക് വേണ്ടിയാ അല്ലേ ..

എനിക്കിവിടെ സുഖമാണെന്ന് അവരോടൊക്കെ പറയണേ .ഞാൻ അന്വേഷിച്ചെന്നും പറയണേ..

അമ്മയ്ക്ക് ഓർമ്മയുണ്ടോ നമ്മൾ അച്ഛന്റെ കൂടെ മുന്തിരിത്തോട്ടത്തിൽ പോയത് ..? അച്ഛൻ അന്ന് എനിക്ക് ഒരുപാട് മുന്തിരി തന്നു . നല്ല മധുരമുള്ള മുന്തിരി എവിടെ കിട്ടും ഞാൻ ചോദിച്ചപ്പോൾ സ്വർഗ്ഗത്തിൽ ചെന്നാൽ നല്ല മധുരമുള്ള മുന്തിരി കിട്ടും എന്നായിരുന്നു അച്ഛൻ പറഞ്ഞത് .. ഇവിടെ എനിക്കിഷ്ടമുള്ളതൊക്കെ ഒരുക്കി അച്ഛൻ കാത്തിരിക്കായിരുന്നു..

അമ്മ എന്റെ കുഞ്ഞാവനെ നന്നായി നോക്കണേ.എനിക്ക് ഇവിടെ കൂട്ടിന് അച്ഛനുണ്ടല്ലോ.. കുഞ്ഞാവനെ എന്നെ ഉപദ്രവിച്ച പോലെ വേദനിപ്പിക്കരുതേ..അവൻ പാവമാണ് .ചെറിയ കുട്ടിയല്ലേ..

അമ്മേ.. എനിക്ക് പോകാൻ സമയമായി . അച്ഛൻ കൂടെ ഉണ്ടായിരുന്നപ്പോൾ അമ്മ തന്നിരുന്ന മുത്തം എന്റെ നെറ്റിയിലൊന്നു വെക്കാമോ.. കൊതിയായിട്ടാ.. ഇനി ഒരിക്കലും അമ്മയെയും കുഞ്ഞാവയെയും കാണാൻ പറ്റില്ലല്ലോ.
അമ്മേ ഞാൻ പോയി ട്ടോ…

റസീന കെ. പി

ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയെ കുറിച്ച് വാചാലനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. ഇന്നലെ ബാഴ്‌സലോണ- അത്‌ലറ്റികോ മാഡ്രിഡ് മത്സരം നേരിട്ട് കണ്ടതിന് ശേഷമാണ് ദ്രാവിഡ് അഭിപ്രായം വ്യക്തമാക്കിയത്. ബാഴ്‌സലോണയുടെ അതിഥിയായിട്ടാണ് ദ്രാവിഡ് മത്സരത്തിനെത്തിയത്. ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യുവില്‍ നിന്ന് രാഹുല്‍ ദ്രാവിഡ് എന്നെഴുതിയ ബാഴ്‌സലോണ ജേഴ്‌സിയും ദ്രാവിഡ് സ്വീകരിച്ചു.

തുടര്‍ന്ന് നടന്ന അഭിമുഖത്തില്‍ ദ്രാവിഡ് മെസിയെ കുറിച്ചും സംസാരിച്ചു. ദ്രാവിഡ് തുടര്‍ന്നു… പകരം വെക്കാനില്ലാത്ത പ്രതിഭയാണ് അര്‍ജന്റൈന്‍ താരം. അദ്ദേഹത്തേക്കാള്‍ മികച്ച മറ്റൊരു ഫുട്‌ബോള്‍ താരമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. മെസി കളിക്കുന്നത് നേരില്‍ കാണുകയെന്നത് ഭാഗ്യമായി തന്നെ കരുതുന്നു. ക്യാംപ് നൂവില്‍ ഇരുന്ന് ബാഴ്‌സലോണയുടെ മത്സരം കാണുകയെന്ന് ആഗ്രഹിച്ച ഒരു കാര്യമാണെന്നും ദ്രാവിഡ്.

സ്‌റ്റേഡിയത്തിലെ അന്തരീക്ഷം അമ്പരപ്പിക്കുന്നതാണ്. ഇങ്ങനെയൊരു അന്തരീക്ഷത്തില്‍ മെസിയും സുവാരസും മറ്റു താരങ്ങളെല്ലാം തത്സമയം കളിക്കുന്നത് കാണുകയെന്നത് നേട്ടം തന്നെയാണെന്നും ദ്രാവിഡ് വ്യക്തമാക്കി. മത്സരത്തില്‍ ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിനെ 2-0ത്തിന് തോല്‍പ്പിച്ചിരുന്നു. സുവാരസും മെസിയുമാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്.

അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിർസ്റ്റ്‍ജെൻ നീൽസെൻ രാജി വച്ചു. കുടിയേറ്റ വിഷയത്തെക്കുറിച്ചും മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുന്നതിനെക്കുറിച്ചുമുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. കിർസ്റ്റ്‍ജെൻ നീൽസെനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലങ്കിൽ മെക‌്സിക്കൻ അതിർത്തി പൂർണമായും അടക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

മെക്സിക്കൻ അതിർത്തിയിലെ മതിൽ സന്ദർശിച്ച ട്രംപ് കുടിയേറ്റ വിഷയത്തിൽ നിലപാട് കർശനമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വ്യാപാരത്തേക്കാൾ സുരക്ഷയാണ് തനിക്ക് പ്രധാനമെന്നും വേണ്ടിവന്നാൽ മെക്സിക്കോയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കും എന്നുമാണ് ട്രംപിന്‍റെ നിലപാട്. നീൽസെന്‍റെ പെട്ടെന്നുള്ള രാജിക്ക് പിന്നിൽ മെക്സിക്കൻ വിഷയത്തിലെ ട്രംപിന്‍റെ കടുംപിടുത്തം തന്നെയാണെന്നാണ് സൂചന. നീൽസെന്‍റെ സേവനത്തിന് നന്ദിയറിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. കസ്റ്റംസ് ആന്‍റ് ബോർഡർ പ്രൊട്ടക്ഷൻ കമ്മീഷണറായ കെവിൻ മഗ്അലീനന് താൽക്കാലിക ചുമതല നൽകിയതായും ട്രംപ് വ്യക്തമാക്കി.

പാലാ- തൊടുപുഴ റൂട്ടില്‍ മാനത്തൂര്‍ പളളിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. കടനാട് ഇരുവേലിക്കുന്നേല്‍ പ്രമോദ് സോമന്‍(31), കടനാട് കിഴക്കേക്കര വിഷ്ണുരാജ് (അപ്പൂസ് 28), വെളളിലാപ്പളളി നടുവിലേക്കുറ്റ് ജോബിന്‍സ് കെ ജോര്‍ജ്(27), കടനാട് മലേപ്പറമ്പില്‍ എന്‍ പി ഉല്ലാസ് (38), അറയ്ക്കപ്പറമ്പില്‍ സുധി ജോര്‍ജ് (ജിത്തു 28) എന്നിവരാണ് മരിച്ചത്.

അന്തീനാട് മലയില്‍ പ്രഭാത് (25) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രമോദും വിഷ്ണുരാജും ജോബിന്‍സും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വൈകിട്ട് ആറരയോടെയാണ് അപകടം.
തൊടുപുഴ ഭാഗത്ത് ിന്നും പാലായിലേക്ക് വരുന്നതിനിടെ മൈല്‍ക്കുറ്റിയിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ തൊട്ടടുത്ത കടയിലേക്കും അതിനോട് ചേര്‍ന്നുളള വീട്ടിലേക്കും പാഞ്ഞുകയറി. തുടര്‍ന്ന് മരത്തിലിടിച്ച് ഉയര്‍ന്നുപൊങ്ങി തലകുത്തി മറിയുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം കത്തുകയും ചെയ്തു.

വയനാട്ടില്‍ വിനോദയാത്രയ്ക്ക് പോയ ശേഷം തിരിച്ചുവരുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ മൂന്നു പേര്‍ കാറിനുളളില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണു. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

മെക്സിക്കോ കടലിടുക്കിന് സമീപമുള്ള ബേജാ കാലിഫോര്‍ണിയ മേഖലയിലാണ് അപൂർവമായ വെള്ള തിമിംഗലത്തെ കണ്ടെത്തിയത്. അത്രത്തോളം സൈബർ ലോകം ഏറ്റെടുത്തിരിക്കുകയാണ് ഇൗ വിഡിയോയും ചിത്രങ്ങളും.

നല്ല തൂവെള്ള നിറത്തിലുള്ള തിമിംഗലമാണ് വിഡിയോയിൽ പതിഞ്ഞത്. മെക്സിക്കോയില്‍ കണ്ടെത്തിയ ഈ തിമിംഗലം ഗ്രെ വെയില്‍ എന്ന ഇനത്തില്‍ പെട്ടതാണെന്ന് ശാസ്ത്രലോകം പറയുന്നു. . ആല്‍ബിനോ എന്ന അവസ്ഥയമാണ് തിമിംഗലങ്ങള്‍ക്കും വെള്ള നിറം നല്‍കുന്നത്. ശരീരത്തിലെ കറുത്ത പിഗ്മെന്‍റുകള്‍ അഥവാ മെലാനിന്‍റെ അഭാവമാണ് ജീവികള്‍ക്ക് വെള്ള നിറം ലഭിക്കാനുള്ള കാരണം.

മാനുവല്‍ ഗോണ്‍സാല്‍വസ് എന്ന സ്കൂബാ ഡൈവിങ് ഇന്‍സ്ട്രക്ടറാണ് ഈ തിമിംഗലത്തെ ക്യാമറയില്‍ പകര്‍ത്തിയത്. 2008ൽ കുഞ്ഞായിരുന്നപ്പോൾ ഇതേ തിമിംഗലം ഗവേഷകരുടെ ശ്രദ്ധ നേടിയിരുന്നു.ഗാലന്‍ ഡേ ലേച്ചെ അഥവാ പാല്‍ക്കുടം എന്നതാണ് ഈ വെള്ള തിമിംഗലത്തിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്.

സുരേഷ്ഗോപി തൃശൂരിൽ എൻഡിഎ സ്ഥാനാർഥി ആയി എത്തിയതോടെ ശക്തമായ മൽസരത്തിലേക്ക് തൃശൂരും കടക്കുകയാണ്. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സുരേഷ് ഗോപിയുടെ ഒരു പ്രസംഗം വൈറലായിരുന്നു. മോദി അണ്ണാക്കിലേക്ക് 15 ലക്ഷം രൂപ തള്ളിത്തരുമെന്ന് കരുതിയോ എന്നായിരുന്നു പ്രസംഗം. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയെ പരിഹസിച്ച് വി.ടി ബൽറാം എംഎൽഎ രംഗത്തെത്തിയത്.

‘മോദിജിയെ കാത്തുനിൽക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങൾ.’ എന്നാണ് ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചത്. പോണ്ടിച്ചേരിൽ വാഹനം റജിസ്റ്റർ ചെയ്ത സംഭവത്തിന്റെ ചുവട് പിടിച്ചാണ് ബൽറാമിന്റെ പരിഹാസം. സുരേഷ്ഗോപിയുടെ ആഡംബരവാഹനത്തിന് കേരളത്തിൽ 15 ലക്ഷം രൂപ നികുതി അടക്കേണ്ട സ്ഥാനത്ത് പോണ്ടിച്ചേരിയിൽ ഒന്നരലക്ഷം രൂപ മാത്രം നികുതി അടച്ച് സുരേഷ്ഗോപി വാഹനം റജിസ്റ്റർ ചെയ്തിരുന്നു. ഇൗ 15 ലക്ഷത്തിന്റെ കണക്ക് ചൂണ്ടിക്കാട്ടിയാണ് ബൽറാമിന്റെ പരിഹാസം.

കിഫ്ബി മസാല ബോണ്ടുകൾ പൊതു വിപണിയിലിറക്കുന്നത് ചടങ്ങായി നടത്തും. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് പരിപാടി. ലോക ശ്രദ്ധ നേടുന്ന പൊതു ചടങ്ങൽ‌ ബോണ്ട് പുറത്തിറക്കുന്നതിലൂടെ അപൂർ‌വ നേട്ടമാണ് സംസ്ഥാന സർക്കാറിന്റെ മസാല ബോണ്ട് കൈവരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം ലഭിച്ചിട്ടുണ്ട്. പരിപാടിയിൽ സംബന്ധിക്കുന്നതിയായി മുഖ്യമന്ത്രി കേന്ദ്ര സർക്കാറിന്റെ അനുമതി തേടും. മെയ് 17-നാണ് ചടങ്ങ്. പ്രധാനപ്പെട്ട ഓഹരികളുടേയും ബോണ്ടുകളുടേയും വിൽപന മാത്രമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ചടങ്ങായി നടത്താറുള്ളത്. ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര പേഴ്‍സണൽ മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമുണ്ട്. അനുമതി ലഭിച്ചാൽ‌ മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക് എക്ചേഞ്ചിലെ മണി മുഴക്കി വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമിടും.

കിഫ്ബി വിറ്റഴിച്ച മസാലബോണ്ട് കൂടുതലും നേടിയത് എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി അടുത്ത ബന്ധമുള്ള കമ്പനിയാണെന്നുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണവും ധനമന്ത്രിയുടെയും ധനമന്ത്രിയുടെയും കിഫ്ബി ചെയർമാന്റെയും വിശദീകരണവും ഉൾ‌പ്പെടെ നിലനിൽക്കുന്നതിനിടെയാണ് പുതിയ നേട്ടം. ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്‍റെ വിൽപനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും. കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടന് പുറമേ സിംഗപ്പൂർ സ്റ്റോക്ക് എക്സേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനോടകം 2150 കോടി രൂപക്ക് വിവിധ സ്വകാര്യ കമ്പനികള്‍ മസാല ബോണ്ടുകള്‍ വാങ്ങിക്കഴിഞ്ഞു.

അടിസ്ഥാന സൗകര്യവികസനത്തിന് വിദേശവിപണിയില്‍നിന്ന് ധനസമാഹരണം നടത്തുന്നതിനായാണ് കേരള അടിസ്ഥാന വികസന നിക്ഷേപ ബോര്‍ഡ് (കിഫ്ബി) മസാല ബോണ്ട് പുറത്തിറക്കിയത്. കേരളത്തിന്റെ സവിശേഷമായ സാമ്പത്തിക സാഹചര്യങ്ങളാണ് കിഫ്ബി അഥവാ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. 1999 നവംബർ മാസത്തിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് പ്രകാരം ഈ സ്ഥാപനം നിലവിൽ വന്നു.

അതേസമയം, രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനതലത്തിലുള്ള ഒരു സംരംഭം വിദേശ വിപണിയിൽ നിന്നും മൂലധനം സമാഹരിക്കുന്നത്. 9.723 ശതമാനമാണ് ഇപ്പോൾ നേടിയുള്ള വായ്പയുടെ പലിശ നിരക്ക്. പലിശ നിരക്ക് സംബന്ധിച്ച് ആഴത്തിൽ വിശകലനം നടത്തിയിട്ടാണ് കിഫ്ബി ബോണ്ട് ഇറക്കുന്നതിനുള്ള സമയവും മറ്റും നിശ്ചയിച്ചത്. ആഭ്യന്തര മാർക്കറ്റിൽ നിന്നും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കിഫ്ബിയേക്കാൾ വളരെ ഉയർന്ന റേറ്റിംഗുള്ള ഏജൻസികൾ വായ്പയെടുത്തിട്ടുള്ളത് കുറഞ്ഞത് 9.87 ശതമാനത്തിനാണ്. അതും 100 ൽ താഴെ കോടി രൂപയുടെ ചെറിയ ബോണ്ടുകൾ. ആന്ധ്രാപ്രദേശ് സർക്കാരിന്റെ ക്യാപിറ്റൽ റീജിയൺ ഡെവലപ്പ്മെന്റ് അതോറിറ്റി ആഭ്യന്തര ബോണ്ടുകൾ ധനം സമാഹരിച്ചത് 10.32 ശതമാനത്തിനാണ്. സെൻട്രൽ ബാങ്ക് 10.8 ശതമാനത്തിനും, ഐ.ഒ.ബി 11.7 ശതമാനത്തിനും, സൗത്ത് ഇന്ത്യൻ ബാങ്ക് 11.75 ശതമാനത്തിനുമാണ് ഈ കാലയളവിൽ അഭ്യന്തര മാർക്കറ്റിൽ നിന്നും മൂലധനം സമാഹരിച്ചത്. വിശാലമായ പശ്ചാത്തലസൗകര്യ ആവശ്യങ്ങൾ നിറവേറ്റാനുള്ള വഴിയാണ് കിഫ്ബി വഴി തേടുന്നതെന്നത്.

നിലവിൽ‌ സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തിക നില നേരത്തെ ഏറെ ഭദ്രമല്ല. സംസ്ഥാനത്തിന്റെ തിരിച്ചടവ് ശേഷി ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിലയിലാണ്. സംസ്ഥാനത്തിന്റെ ഡെബ്റ്റ്-റ്റു-ഡിജിപി റേഷ്യോ (സംസ്ഥാനത്തെ വായ്പാ ബാധ്യതയും ഉൽപാദനവും തമ്മിലുള്ള അനുപാതം) ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലാണ്. നിലവിൽ 27.36% ആണിത്. ഇക്കാരണത്താൽ പലിശനിരക്കുകൾ ഉയർന്നതായി മാറുന്നു. ഇത് അടിസ്ഥാന സൗകര്യ വികസനത്തിൽ കുറഞ്ഞ തോതിലുള്ള ചെലവുചെയ്യലിന് കാരണമാകുന്നു. ഇ‍തിനെ മറികടത്തുകകൂടിയാണ് ബോണ്ടുകൾ വഴിയുള്ള ധനസമാഹരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.

ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഗോള ധനകാര്യ വിപണിയില്‍ നിന്നും പണം ഇന്ത്യന്‍ രൂപയില്‍ സമാഹരിക്കാനുള്ള കടപത്രത്തിനെയാണ് മസാലബോണ്ട് എന്നു വിളിക്കുന്നത്. രാജ്യത്തിന്റെ സ്വന്തം കറൻസിയിൽ തന്നെയാണ് ഈ ബോണ്ട് ഇറക്കുന്നത് എന്നതാണ് പ്രത്യേകത. ഇന്ത്യയുടെ സാംസ്കാരിക സ്വഭാവം പുലർത്തുന്ന ഒരു പേരെന്ന നിലയിലാണ് ‘മസാല’ എന്ന് ഈ ബോണ്ടുകൾക്ക് പേരിട്ടത്. മസാല ബോണ്ടുകളിൽ കറൻസി എക്സ്ചേഞ്ച് റിസ്ക് ഏറ്റെടുക്കുക നിക്ഷേപകർ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് തുക സമാഹരിക്കാനായി 2004ൽ ലോകബാങ്കാണ് ഈ ബോണ്ട് ആദ്യം പുറത്തിറക്കിയത്. ഇന്റർനാഷണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ 2015ൽ ഗ്രീൻ മസാല ബോണ്ടുകൾ വഴി 3.15 ബില്യൺ രൂപ ശേഖരിച്ചിരുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്ന സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾക്കായാണ് ഉപയോഗിക്കുക. എച്ച്ഡിഎഫ്സി ബാങ്കാണ് ആദ്യമായി മസാല ബോണ്ട് പുറത്തിറക്കിയ ഇന്ത്യൻ കമ്പനി. 2016ലായിരുന്നു ഇത്. ഇതുവഴി 3000 കോടി രൂപ ഇവർ സമാഹരിക്കുകയുണ്ടായി. ദേശീയ പാതാ അതോരിറ്റി 4000 കോടി രൂപ മസാല ബോണ്ട് വഴി ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്.

മദ്യം കൊടുക്കാത്തതിന് എയര്‍ ഇന്ത്യ വിമാനത്തില്‍ അക്രമം അഴിച്ചുവിടുകയും ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത അഭിഭാഷകയ്ക്ക് ബ്രിട്ടീഷ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷക കൂടിയായ ഐറിഷ് പൗര സൈമണ്‍ ബേണ്‍സാണ് ശിക്ഷിക്കപ്പെട്ടത്.

50കാരിയായ അഭിഭാഷകക്കെതിരെ കഴിഞ്ഞ ദിവസമാണ് ലണ്ടനിലെ കോടതി വിധി പറ‌ഞ്ഞത്. മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ക്ക് മൂന്ന് തവണ ജീവക്കാര്‍ മദ്യം നല്‍കി. പിന്നീടും മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കാന്‍ തയ്യാറാവാതിരുന്നതോടെയാണ് അസഭ്യവര്‍ഷം തുടങ്ങിയത്. താന്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന അഭിഭാഷകയാണെന്ന് പറഞ്ഞായിരുന്നു തുടക്കം. മറ്റ് യാത്രക്കാരോടും ഇവര്‍ കയര്‍ത്തു. ടോയ്‍ലറ്റില്‍ പോയി പുകവലിക്കാനൊരുങ്ങി. ഒരു ജീവനക്കാരന്റെ മുഖത്ത് തുപ്പുകയും ചെയ്തു. മറ്റ് യാത്രക്കാര്‍ സംഭവങ്ങള്‍ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയിരുന്നു. ചിലര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ആറ് മാസം തടവും മറ്റുള്ളവരെ അപമാനിച്ചതിന് രണ്ട് മാസം തടവുമാണ് കോടതി വിധിച്ചത്. വിമാനത്തിനുള്ളില്‍ ഇത്തരമൊരു പ്രവൃത്തി ഗുരുതരമായ സാഹചര്യവും സുരക്ഷയ്ക്ക് തന്നെ ഭീഷണിയുമാണെന്ന് കോടതി വിലയിരുത്തി. അപമാനിക്കപ്പെട്ട വ്യക്തിക്ക് 300 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. തന്റെ 34 വര്‍ഷത്തെ കരിയറില്‍ ഒരു യാത്രക്കാരി ഇത്രയും മോശമായി പെരുമാറുന്നത് ആദ്യമായിട്ടാണെന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ തന്റെ ബന്ധുവിന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് ഇവര്‍ ലണ്ടനിലേക്ക് വന്നതെന്നും അവിടെ സമയത്ത് എത്തിച്ചേരുമോയെന്നുള്ള ആശങ്കയും മദ്യലഹരിയും കൂടിച്ചേര്‍ന്നരപ്പോഴാണ് മോശമായ പെരുമാറ്റമുണ്ടായതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved