ടോം ജോസ് തടിയംപാട്
ഇംഗ്ലണ്ടിലെ റൊച്ചുഡൈലിൽ ജനിച്ച ഒരു 22 കാരി മദാമ്മകുട്ടിയെ ഒരു അദൃശ്യശക്തി ഇന്ത്യയിലേക്കു വിളിച്ചുകൊണ്ടുപോയി, ഇംഗ്ലണ്ടിൽ നിന്നും കരമാർഗം ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ടർക്കി , ഇറാൻ , അഫ്ഗാനിസ്ഥാൻ , പാക്കിസ്ഥാൻ ചുറ്റി ഇന്ത്യയില വാഗാ അതിർത്തിയിലൂടെ ഇന്ത്യയിൽ പ്രവേശിച്ചു തുടർന്നുള്ള യാത്രയിൽ തിരുവല്ല വല്ലഭൻ ക്ഷേത്രത്തിൽ എത്തി കഥകളി കണ്ടു അവിടെനിന്നും അവരുടെ ജീവിതത്തെ മാറ്റിമറിച്ച അനുഭവം ഉണ്ടായി .

ഈ യാത്രയിൽ കഴുതയുടെ പുറത്തും ,ലോറിയുടെ പുറകിലും ട്രെയിനിന്റെ ഇടനാഴികയിലും .തെരുവിലും കിടന്നുറങ്ങി യാത്ര കൂടുതലും പണംമുടക്കാതെ ആയിരുന്നു കൈ ഉയർത്തി ലിഫ്റ്റ് ചോദിച്ചാണ് ഈ ഫ്രീ യാത്ര തരപ്പെടുത്തിയത്, യാത്രയിൽ കണ്ടുമുട്ടിയ ഇറാനിയൻ ,അഫ്ഗാൻ മനുഷ്യരുടെ നന്മകൾ ഇവർ ഓർക്കുന്നു. അന്ന് ഇസ്ലാമിക ഭരണമല്ല അവിടെ നിലനിന്നിരുന്നത് . പാക്കിസ്ഥാനിലെ മോശം അനുഭവങ്ങളും അവർ പങ്കു വച്ചു .

തിരുവല്ലയിൽ താമസിച്ച ദിവസങ്ങളിൽ നടക്കാൻ പോയ ദിവസം ശ്രീ വല്ലഭൻ അവരോടു ഇംഗ്ലീഷിൽ പറഞ്ഞു താങ്കൾ കഥകളി പഠിക്കണമെന്ന് അവർ ചോദിച്ചു മലയാളം അറിയാത്ത ഞാൻ എങ്ങനെ കഥകളി പഠിക്കുമെന്നു ?. ശ്രീ വല്ലഭൻ പറഞ്ഞു ഞാൻ നിന്നെ സഹായിക്കുമെന്ന് അങ്ങനെ വീണ്ടും കേരളത്തിലൂടെ യാത്ര ചെയ്തപ്പോൾ ആരോ ചോദിച്ചു കലാമണ്ഡലം കണ്ടിട്ടുണ്ടോയെന്നു അതുകേട്ടു കലാമണ്ഡലം കാണുവാൻ തൃശ്ശൂരിൽ എത്തി, കഥകളി കണ്ടു അതിനു ശേഷം കലാമണ്ഡലം ഗോപി ആശാനേ കണ്ടു കഥകളി പഠിക്കണം എന്ന ആഗ്രഹം അറിയിച്ചു ഗോപി ആശാനും ഇംഗ്ലീഷ് അറിയില്ലെങ്കിലും ആംഗ്യ ഭാഷയിൽ കഥകളി പഠിപ്പിച്ചു പിന്നീട് കഥകളി മേക്കപ്പിലേക്കു ശ്രദ്ധ തിരിച്ചു അങ്ങനെ ലോകത്തിലെ ആദ്യത്തെ അറിയപ്പെടുന്ന വനിത കഥകളി മേക്കപ്പ് ആർട്ടിസ്റ്റായി ബാർബറ എന്ന ഇംഗ്ലീഷ്‌കാരിമാറി പിന്നീട് കഥകളി ആശാനായ വിജയകുമാറിനെ വിവാഹം കഴിച്ചു ഇംഗ്ലണ്ടിലെ സൗത്താംപ്‌റ്റാംണിലും കേരളത്തിലുമായി ജീവിക്കുന്നു ..ശ്രീ വല്ലഭന്റെ സഹായത്തിൽ കഥകളി ഇംഗ്ലണ്ടിൽ കൊണ്ടുവന്നു ഇംഗ്ലീഷുകാരെ കഥകളി പഠിപ്പിക്കാൻ കഴിഞ്ഞുവെന്ന് ബാർബറ പറഞ്ഞു.

ചെറുപ്പം മുതൽ നിറങ്ങളെ സ്നേഹിച്ച ബാർബറ കലാമണ്ഡലത്തിൽ 1972 എത്തിയെങ്കിലും തിരിച്ചു ഇംഗ്ലണ്ടിൽ വന്നു പിതാവിനെകണ്ടു കഥകളിയും മേക്കപ്പും പഠിക്കാൻ ആഗ്രഹം പറയുകയുകയും പിതാവിന്റെ പ്രോത്സാഹനം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 1974 -ൽ തിരിച്ചു കലാമണ്ഡലത്തിൽ എത്തി മേക്കപ്പും ,കഥകളിയും സ്വായത്തമാക്കി ഇന്നു ലോകം മുഴുവൻ കഥകളിക്കു പ്രോത്സാഹനം നൽകുന്നു. പുനർ ജന്മത്തിൽ വിശ്വസിക്കുന്ന ബാർബറ ഞാൻ കഴിഞ്ഞ ജന്മത്തിൽ കേരളത്തിലാണ് ജനിച്ചതും ജീവിച്ചതും എന്നാണ് വിശ്വസിക്കുന്നത് .

തൻ്റെ സിരകളിൽ മലയാളി രക്തമാണ് ഒഴുകുന്നത് ഞാൻ കലാമണ്ഡലത്തിൽ ആയിരുന്നപ്പോൾ കാലുവഴുതി വീണു രക്തം വാർന്നുപോയി ഒറ്റപ്പാലം ആശുപത്രിയിൽ ഓപ്പറേഷൻ നടത്തി രക്തം ആവശ്യമായി വന്നപ്പോൾ മലയാളികളാണ് രക്തം നൽകിയത് . അതുകൊണ്ടു എന്റെ സിരകളിൽ മലയാളി രക്തവും നാവിൽ മലയാളവും ആത്മാവ് ശ്രീ വല്ലഭനുമാണ് അങ്ങനെ ഞാൻ പൂർണമായും ഒരു മലയാളിയാണെന്ന് ബാർബറ പറഞ്ഞു .

ലിവർപൂൾ ഹിന്ദു സമാജം സംഘടിപ്പിച്ച ആഘോഷത്തിൽ കഥകളിയുടെ മഹത്വം പരിചയപ്പെടുത്താനും കഥകളിക്കാരെ സഹായിക്കാനും ഭർത്താവു വിജയകുമാറിനോടോപ്പമാണ് ബാർബറ എത്തിയത് അവിടെ വച്ചാണ് ബാർബറയോട് സംസാരിക്കാൻ അവസരം ലഭിച്ചത് . പരിപാടിയിൽ ലണ്ടൻ നവധാര അവതരിപ്പിച്ച ചെണ്ടമേളം കാണികളുടെ കരഘോഷത്തിനു പാത്രമായി, ഹിത ശശിധരൻ അവതരിപ്പിച്ച മോഹനിയാട്ടം കാണികൾക്കു ഇമ്പമായി ഇന്ത്യൻ സംസ്കാരം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്നു ഹിന്ദു സമാജത്തിന്റെ പ്രതിനിധികളായ ദീപു , ഹരികുമാർ ഗോപാലൻ . രാംകുമാർ എന്നിവർ പറഞ്ഞു .


.
കുടുംബത്തിന്റെ വാർഷികവരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തുടക്കംകുറിക്കും.
നാലരക്കോടി കുടുംബങ്ങളിലെ ആറുകോടിയോളം മുതിർന്ന പൗരർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഒരു കുടുംബത്തിൽ ഒന്നിലധികം മുതിർന്ന പൗരരുണ്ടെങ്കിൽ അത് പങ്കുവെക്കും. നിലവിൽ ഇൻഷുറൻസുള്ള കുടുംബങ്ങളിലെ മുതിർന്നപൗരർക്ക് അഞ്ചുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും.
സമ്പന്ന-ദരിദ്ര ഭേദമില്ല. 70 കഴിഞ്ഞ ആർക്കും അംഗങ്ങളാവാം. ഡൽഹി, ഒഡിഷ, പശ്ചിമബംഗാൾ എന്നിവയൊഴികെ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുക. ആധാർകാർഡ് പ്രകാരം 70 വയസ്സോ അതിൽ കൂടുതലോ ഉള്ള ആർക്കും പദ്ധതിയിൽ അപേക്ഷിക്കാം.
ആപ്ലിക്കേഷൻ അടിസ്ഥാനമാക്കിയുള്ള പദ്ധതിയായതിനാൽ പ്രധാനമന്ത്രി ജൻ ആരോഗ്യയോജന പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യണം. ആയുഷ്മാൻ കാർഡുള്ളവർ വീണ്ടും പുതിയ കാർഡിനായി അപേക്ഷിക്കുകയും ഇ.കെ.വൈ.സി. പൂർത്തിയാക്കുകയും വേണം. കേരളത്തിൽ അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യം ലഭിക്കും. www.beneficiary.nha.gov.in എന്ന സൈറ്റിലോ ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയതോ രജിസ്റ്റർ ചെയ്യാം.
സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഉള്ളവരോ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിന് കീഴിലുള്ളവരോ ആയ 70 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരർക്ക് പദ്ധതിക്കുകീഴിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. അതേസമയം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിൽ മറ്റ് ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നവർക്ക് അതിൽ തുടരുകയോ ആയുഷ്മാൻ ഭാരതിൽ ചേരുകയോ ചെയ്യാം.
വെല്‍ഡിങ്ങിനിടെ സൗദിയില്‍ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം.
അപകടത്തില്‍ യുപി സ്വദേശിയായ മറ്റൊരു യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തു. റിയാദിന് സമീപം അല്‍ഖര്‍ജില്‍ ആണ് അപകടം സംഭവിച്ചത്. മാഹി വളപ്പില്‍ തപസ്യവീട്ടില്‍ ശശാങ്കന്‍-ശ്രീജ ദമ്ബതികളുടെ മകന്‍ അപ്പു എന്ന ശരത് കുമാറാണ് (29) ആണ് മരിച്ചത്.
അല്‍ഖര്‍ജ് സനാഇയ്യയില്‍ അറ്റകുറ്റ പണികള്‍ക്കായി വര്‍ക്ക്ഷോപ്പില്‍ എത്തിച്ച കാറിന്റെ പെട്രോള്‍ ടാങ്ക് വെല്‍ഡ് ചെയ്യുന്നതിന് ഇടയില്‍ ആണ് അപകടം. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായിരുന്നു രണ്ട് പേര്‍ക്കും ഗുരുതര പൊള്ളലേറ്റു.
ഉടന്‍തന്നെ ഇവരെ അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും ഇവര്‍ റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും ശരതിന്റെ നില കൂടുതല്‍ മോശമാവുകയും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
പൂള്‍: ജനപങ്കാളിത്തത്തിലും സംഘാടനമികവിലും പുതു ചരിത്രം രചിച്ച് നീലാംബരി സീസണ്‍ 4. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഗായകരും നര്‍ത്തകരും അരങ്ങു തകര്‍ത്ത നീലാംബരി അവതരണ മികവിലും ശ്രദ്ധേയമായി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡ്രാമ ഫെസ്റ്റിവലുകളും ഇവന്റുകളും നടക്കാറുള്ള പൂള്‍ ലൈറ്റ് ഹൗസില്‍ 26 -ന് ഉച്ചയോടെ ആരംഭിച്ച പരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണ് കാണികളായെത്തിയത്. ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ പരിധി കടന്നതോടെ , തീയറ്ററിന്റെ ഫുള്‍ സീറ്റിംഗ് കപ്പാസിറ്റിയിലെത്തിയ വിവരം അറിയിച്ച് തുടര്‍ന്നുള്ള ആളുകളുടെ പ്രവേശനം ലൈറ്റ് ഹൗസ് അധികൃതര്‍ വിലക്കുകയായിരുന്നു.

വിവിധ ഘട്ടങ്ങളിലായ് നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട അമ്പതിലധികം ഗായകരാണ് നീലാംബരി വേദിയില്‍ പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ത്തത്. ഇതിനു പുറമേ മെയ് വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും നീലാംബരി സീസണ്‍ 4 ന്റെ അരങ്ങില്‍ മികവിന്റെ പകര്‍ന്നാട്ടം നടത്തി. യുകെയിലെ സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്‌ത ഗായകര്‍ അവതരിപ്പിച്ച സംഗീത നിശയും ശ്രദ്ധേയമായി. വൈകുന്നേരം അഞ്ചുമണിയോടെ നടന്ന ചടങ്ങില്‍ മനോജ് മാത്രാടന്‍, ആദില്‍ ഹുസൈന്‍, ആന്‍ മെര്‍ലിന്‍ എന്നിവര്‍ ചേര്‍ന്ന് നീലാംബരി സീസണ്‍ 4 ഉദ്‌ഘാടന കര്‍മം നിര്‍വഹിച്ചു.

ലുലു ഗ്രൂപ്പ് റീജിണല്‍ മേധാവി ജോയ് ഷദാനന്ദന്‍, റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് തോമസ്, ഇടിക്കുള സോളിസിറ്റേഴ്‌സ് മേധാവി സ്‌റ്റീഫന്‍ ഇടിക്കുള, ചലച്ചിത്ര പിന്നണിഗായികയും ഒഎന്‍വികുറുപ്പിന്റെ കൊച്ചുമകളുമായ അപര്‍ണ രാജീവ് തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യാതിധികളായി. ടീം നീലാംബരിയുടെ ഭാഗമായുള്ള സുരേഷ് ഉണ്ണിത്താന്‍, രാകേഷ് തുടങ്ങിയവര്‍ ഉദ്‌ഘാടന കര്‍മ്മത്തില്‍ പങ്കെടുത്തു.

ജോയ് ഷദാനന്ദന്‍, ഫിലിപ്പ് തോമസ്, സ്‌റ്റീഫന്‍ ഇടിക്കുള, അപര്‍ണ രാജീവ്, ആദില്‍ ഹുസൈന്‍, ആന്‍ മെര്‍ലിന്‍, നര്‍ത്തകി അനുശ്രീ, ബിജു മൂന്നാനപ്പള്ളി, രകേഷ് നടേപ്പള്ളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നീലാംബരിയുടെ അമരക്കാരനായ മനോജ് മാത്രാടന്‍ ചടങ്ങില്‍ കൃതജ്ഞത അറിയിച്ചു. ഇക്കുറിയുണ്ടായ വന്‍ ജനപങ്കാളിത്തം തങ്ങളുടെ ഉദ്യമത്തിനു കിട്ടിയ അംഗീകാരമായി കണക്കാക്കുന്നുവെന്നും നീലാംബരി സീസണ്‍ 5, 2025 ജൂണ്‍ 14 ന് നടക്കുമെന്നും മനോജ് പറഞ്ഞു.

പാലക്കാട് കോണ്‍ഗ്രസില്‍ കത്ത് വിവാദം പുകയുന്നു. ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നല്‍കിയ കത്തിന്റെ രണ്ടാം ഭാഗം പുറത്ത്.
കത്തില്‍ ഒപ്പുവെച്ച നേതാക്കളുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടുന്ന പേജാണ് പുറത്തു വന്നത്. വി.കെ ശ്രീകണ്ഠന്‍ എംപിയടക്കം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന അഞ്ച് നേതാക്കളാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്.
വി.കെ. ശ്രീകണ്ഠന്‍ എംപി, മുന്‍ എംപി വി.എസ് വിജയരാഘവന്‍, കെപിസിസി നിര്‍വാഹകസമിതി അംഗം സി.വി ബാലചന്ദ്രന്‍ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ച മുന്‍ ഡിസിസി അധ്യക്ഷന്മാര്‍. കെപിസിസി ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എ തുളസിയും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ക്കും അയച്ച കത്താണ് പുറത്തു വന്നത്.
പാലക്കാട് ബിജെപിയുടെ വിജയം തടയാനും കേരളത്തില്‍ അവരുടെ മുന്നോട്ടുള്ള പോക്കിന് തടയിടാനും കരുത്തനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്നും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റേയും ഇടതു മനസുള്ളവരുടേയും വോട്ട് നേടാനാവുന്ന ആളാവണമെന്നുമാണ് കത്തിലെ ആവശ്യം.
അതേസമയം പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമെടുത്താല്‍ മറ്റെല്ലാ കാര്യങ്ങളും അപ്രസക്തമാണെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ എടുത്തത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി സജീവമായി രംഗത്തുള്ള നേതാവാണ് വി.കെ ശ്രീകണ്ഠന്‍.
ആഡംബര ജീവിതത്തിനായി ബന്ധുകളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്ന് സ്വർണം മോഷ്ടിച്ച ഇൻസ്റ്റഗ്രാം താരമായ യുവതി പിടിയിൽ. കൊല്ലം ചിതറയിൽ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്.
സെപ്റ്റംബറിൽ മുബീനയുടെ ഭർതൃ സഹോദരിയായ മുനീറയുടെ താലിമാല, വളകൾ, കൈ ചെയിനുകൾ, കമ്മലുകൾ തുടങ്ങിയവ മോഷണം പോയിരുന്നു. ഒക്ടോബർ 10നാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയ വിവരം മുനീറ അറിയുന്നത്.
തുടർന്ന് വീട്ടിലെ സിസിടീവി പരിശോധനയിൽ മുബീന സെപ്റ്റംബർ 30ന് രാവിലെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. അതുവരെ ഈ വീട്ടിൽ മറ്റാരും വന്നിട്ടുമില്ല. തുടർന്ന് മുനീറ ചിതറ പോലീസിൽ പരാതി നൽകി.
സമാനമായ മറ്റൊരു സ്വർണ്ണ മോഷണ പരാതി ജനുവരി മാസം ചിതറ സ്റ്റേഷനിൽ മുബീനയുടെ സുഹൃത്തായ അമാനിയും പരാതി നൽകിയിരുന്നു. അമാനിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ പുതിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിക്കുന്നത്.
ആഡംബര ജീവിതം നയിച്ചിരുന്ന മുബീനയ്ക്ക് അതിനുളള സാമ്പത്തിക ശേഷി ഇല്ലെന്നു പൊലീസ് മനസിലാക്കി. ഇൻസ്റ്റഗ്രാം താരമായിരുന്ന മുബീന ഒന്നരലക്ഷം രൂപ വിലവരുന്ന ഫോണാണ് ഉപയോഗിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്നായിരുന്നു യുവതിയുടെ മൊഴി. മോഷ്ടിച്ച സ്വർണം വിറ്റ പണവും സ്വർണാഭരണങ്ങളും മുബീനയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
ബിനോയ് എം. ജെ.
ഈശ്വരനെ മറക്കുമ്പോൾ പ്രപഞ്ചം പ്രത്യക്ഷപ്പെടുന്നു. ഈശ്വരനെ സ്മരിക്കുമ്പോൾ പ്രപഞ്ചം തിരോഭവിക്കുന്നു. ഒരേ സമയം രണ്ടിനേയും കൂടി കാണുവാൻ ഒരാൾക്ക് കഴിയുകയില്ല. നിങ്ങൾ എല്ലായിടത്തും ഈശ്വരനെയാണ് കാണുന്നതെങ്കിൽ നിങ്ങൾ മുക്തനാണ്. നിങ്ങൾ മോക്ഷം പ്രാപിച്ചിരിക്കുന്നു. നിങ്ങൾ എല്ലായിടത്തും പ്രപഞ്ചത്തെയാണ് കാണുന്നതെങ്കിൽ നിങ്ങൾ ബദ്ധനാണ്, അല്ലെങ്കിൽ നിങ്ങൾ ബന്ധനത്തിൽ ആണ്. പ്രപഞ്ചത്തെ കാണുന്നവൻ അൽപാനന്ദത്തിൽ കഴിയുന്നു. ഈശ്വരനെ കാണുന്നവൻ അനന്താനന്ദത്തിലും. അതിനാൽ തന്നെ ഈശ്വരനെ കാണുക എന്നതാണ് മനുഷ്യജീവിതത്തിന്റെ അന്തിമമായ ലക്ഷ്യം. എല്ലാ ധാർമികതയും, എല്ലാ മതങ്ങളും, എല്ലാ ചിന്താപദ്ധതികളും ഇതിന് മനുഷ്യനെ സഹായിക്കുവാൻ ലക്ഷ്യം വച്ചുള്ളതാണ്. മാർഗ്ഗം പലതുണ്ട്; ലക്ഷ്യം ഒന്നു മാത്രം. ഒരാൾ ഈശ്വരനെ കാണുമ്പോൾ, കുറെ കൂടി കൃത്യമായി പറഞ്ഞാൽ അയാൾ ഈശ്വരനാകുമ്പോൾ തന്റെ പരിമിതമായ വ്യക്തി ബോധത്തെ മറക്കുകയും അനന്തസത്തയിൽ ലയിക്കുകയും ചെയ്യുന്നു. ഞാനീകാണുന്ന ശരീരവും, വ്യക്തിയുമാണെന്ന ചിന്ത അത്യന്തം അപകടകരവും അനന്താനന്ദത്തിന് തടസ്സവുമാണ്. കാരണം ഈശരീരം എതു സമയത്തും നശിക്കാം. വ്യക്തിബോധമുള്ളവർ സദാ ഉത്കണ്ഠയിലാണ്. അവർക്ക് ജീവിതം ആസ്വദിക്കുവാൻ കഴിയുകയില്ല. എന്നാൽ ഈശ്വരനുമായി താദാത്മ്യം പ്രാപിച്ചവർക്ക് ആധിയുടെ സ്പർശനമേയില്ല. അവർക്ക് എന്തിനേക്കുറിച്ചാണ് ക്ലേശിക്കുവാനുള്ളത്? എന്തിനേക്കുറിച്ചാണ് ദു:ഖിക്കുവാനുള്ളത്? അവർക്ക് പരിമിതികളില്ല, ബന്ധനങ്ങൾ ഇല്ല, ആഗ്രഹങ്ങളില്ല, ആവശ്യങ്ങളുമില്ല.
മാനവരാശിയുടെ ദുഃഖത്തിന് പരിഹാരം അന്വേഷിച്ച ശ്രീബുദ്ധൻ മനുഷ്യനെ അവമതിക്കുന്ന മൂന്നു കാര്യങ്ങളിലേക്കു വിരൽ ചൂണ്ടുന്നു. അവ താഴെ പറയുന്നവയാണ്.
1. ഇന്ദ്രിയപരതത(SENSUOUSNESS)
2. ലൗകികത(WORLDLINESS)
3. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം.
ഇവയെ സസ്സൂക്ഷ്മം പരിശോധിച്ചാൽ നമുക്ക് ഒരു കാര്യം മനസ്സിലാകും. ഈ മൂന്നു കാര്യങ്ങളാണ് മനുഷ്യനെ സന്തോഷിക്കുന്നത്. കാഴ്ചകൾ കാണുന്നതും, സംഗീതം കേൾക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, ലോകത്തിന്റെ പിറകേ ഓടുന്നതും, മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നതും മറ്റും മനുഷ്യനെ സന്തോഷിപ്പിക്കുന്നു എന്നുള്ളത് ആർക്കും നിഷേധിക്കുവാനാവാത്ത കാര്യമാണ്. ഇതിനോട് ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യം ഇതേ സംഗതികൾ തന്നെ മനുഷ്യന് ദുഃഖങ്ങളും കൊണ്ടുവന്ന് തരുന്നു എന്നതാണ്. കാഴ്ചയോ കേൾവിയോ നഷ്ടപ്പെട്ടു പോയാൽ എന്ത് ചെയ്യും? ഭക്ഷണം കിട്ടാതെ വന്നാലോ? ലോകത്തിന് പിറകേ ഓടുന്നത് ഒരു രസമായിരിക്കാം. എന്നാൽ ലോകം നിങ്ങളെ ചവിട്ടി തൂത്താലോ? സ്വർഗ്ഗത്തിൽ പോകുന്നത് നല്ലതായിരിക്കാം, എന്നാൽ നിങ്ങൾ പോകുന്നത് നരകത്തിലേക്കാണെങ്കിലോ?ഇതിനെല്ലാമുപരിയായി അനന്താനന്ദത്തിനുള്ള ഒരു സാധ്യത മനുഷ്യ ജീവിതത്തിലുണ്ടെന്ന അത്ഭുതകരമായ സത്യം ബുദ്ധൻ കണ്ടെത്തിക്കഴിഞ്ഞിരുന്നു! ഇതിനെ കുറിച്ച് ആധുനിക മനുഷ്യന് കാര്യമായ ഗ്രാഹ്യം ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ അവൻ ഇന്ദ്രിയങ്ങളുടെ പിറകേ ഇത്രയധികം ഓടുമായിരുന്നില്ല. അത്ഭുതകരമായ ഈ അനന്താനന്ദത്തെ പ്രാപിക്കുവാൻ അൽപാനന്ദത്തിന്റെയും അപ്പുറത്ത് പോകേണ്ടിയിരിക്കുന്നു. താനീശ്വരനാണെന്ന ഉറച്ച ബോധ്യം മനസ്സിൽ വേരോടിത്തുടങ്ങിയാൽ കാലക്രമേണ വ്യക്തി- ബോധവും അൽപാനന്ദവും തിരോഭവിച്ചുകൊള്ളും.
നിങ്ങൾ ഈശ്വരനാണെന്ന് വന്നാൽ പിന്നെ ഏതു ദുഃഖത്തിനാണ് നിങ്ങളെ ബാധിക്കുവാൻ കഴിയുക? ഏത് പരിമിതിയാണ് നിങ്ങൾക്ക് അനുഭവപ്പെടുക? അവിടെ ഇന്ദ്രിയങ്ങളെ പ്രീണിപ്പിക്കുവാൻ ആരും മിനക്കെടില്ല. ലോകത്തിന്റെ പിറകേ ഓടേണ്ട ആവശ്യവുമില്ല. അനന്തസത്തയെ പ്രാപിക്കുന്നവർക്ക് എന്തു മരണാനന്തര ജീവിതം? വ്യക്തി ബോധമാണ് മനുഷ്യജീവിതത്തിലേക്ക് ക്ലേശങ്ങളെ കൊണ്ടുവരുന്നത്. സമഷ്ടിബോധം(COLLECTIVITYCONSCIOUSNESS) നഷ്ടപ്പെടുന്നവന് പിന്നെ വ്യക്തിബോധത്തിൽ കടിച്ചുതൂങ്ങുവാനല്ലാതെ മറ്റെന്താണ് കഴിയുക? ഒരു നിമിഷത്തേക്കെങ്കിലും നിങ്ങൾ ഈശ്വരനല്ലെന്ന തോന്നൽ നിങ്ങൾക്കുണ്ടായാൽ ആ നിമിഷം തന്നെ നിങ്ങൾക്ക് അപകർഷതയും, ആധിയും,വിരസതയും, പരിമിതികളും, ഭയവും എന്നുവേണ്ട സകലവിധ മനക്ലേശങ്ങളും വന്നുചേരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് നിങ്ങൾ ലോകത്തിന്റെ പിറകേ ഓടിത്തുടങ്ങുന്നത്. ഇതത്യന്തം വികലവും അപക്വപരവുമാണ്. പണവും, പ്രശസ്തിയും അധികാരവും ഉണ്ടായാൽ നിങ്ങൾ പൂർണ്ണനാകുമോ? ലോകത്തിന്റെ പിറകേയുള്ള ഓട്ടം നിങ്ങൾക്ക് മറ്റൊരു പ്രശ്നത്തെ കൂടി കൊണ്ടുവന്ന് തരുന്നു – സാമൂഹിക അടിമത്തം. അതിൽ പെട്ടുപോയാൽ പിന്നെ നിങ്ങൾ രക്ഷപ്പെടുമെന്ന് കരുതേണ്ടാ. അവിടെ സമൂഹം നമുക്ക് എല്ലാമെല്ലാമാണ്. കോടിക്കണക്കിന് നക്ഷത്രങ്ങളും, സൗരയൂഥങ്ങളും, അനന്തമായ ശൂന്യാശവുമുള്ള ഈ പ്രപഞ്ചത്തിൽ, ഒരു പൊടിയേക്കാൾ ഒട്ടും വലുതല്ലാത്ത ഭൂമിയും, അതിലെ സമൂഹവും നമുക്കെല്ലാമെല്ലാമായിത്തീരുന്ന പ്രതിഭാസം അത്യന്തം വിചിത്രവും അത്ഭുതകരവുമാണ്. ഈശ്വരൻ ഒന്നൂതിയാൽ പറന്നു പോകുവാനുള്ളതേയുള്ളൂ ഈ സമൂഹം! ആ ഈശ്വരൻ നിങ്ങൾ തന്നെയാകുന്നു (തത്ത്വമസി). അത്യുന്നതമായ ഈശ്വരപഥത്തിൽ കഴിയുന്നതിന് പകരം സുഖഭോഗങ്ങളുടെയും, ഈ ലോകത്തിലെ തുച്ഛമായ സന്തോഷങ്ങളുടെയും പിറകേ ഓടുന്ന മനുഷ്യനെ മഠയനെന്നല്ലാതെ മറ്റെന്താണ് വിളിക്കുക? അവൻ വിവേകമുള്ള ജീവിയല്ല(HOMOSAPIENCE) മറിച്ച് വിവേകമില്ലാത്ത ജീവിയാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
സുരേഷ് തെക്കീട്ടിൽ
മലയാളം യു കെയിൽ പ്രസിദ്ധീകരിച്ച ഓണ വിഭവങ്ങളിലൂടെ ഞാൻ യാത്ര തുടരുകയാണ്. ആവർത്തിക്കുന്നു. ഇത് ആഴമേറിയ ഒരു പഠനമല്ല. അത്തരം പഠനം, വിശദമായ വിശകലനം ഭൂരിഭാഗം രചനകളും അർഹിക്കുന്നു എന്നും അത് കൂടുതൽ കരുത്തോടെ അപഗ്രഥനത്തിന് വിധേയമാക്കാൻ പ്രാപ്തരായവർക്ക് മുന്നിൽ എത്തണമെന്നും ഞാൻ തിരിച്ചറിയുന്നുണ്ട്. അങ്ങനെ സംഭവിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നുമുണ്ട്. ഇവിടെ എനിക്കും എൻ്റെ എഴുത്തിനും പരിമിതി ഉണ്ടെന്നുള്ള ബോധ്യവും, ബോധവും ഉൾക്കൊണ്ടു തന്നെയാണീ വിലയിരുത്തൽ .
വിജ്ഞാനം വാച്യമാകുമ്പോൾ എന്ന ശ്രീ.ബിനോയ് എം .ജെയുടെ ശ്രദ്ധേയമായ ലേഖനത്തെ ആഴമേറിയ അറിവിൻ്റെ ബഹിർസ്ഫുരണം എന്ന് തന്നെ സത്യസന്ധമായി വിശേഷിപ്പിക്കാം. മനുഷ്യരിൽ വിജ്ഞാനം എങ്ങനെ സംഭവിക്കുന്നു? ഈ പ്രപഞ്ചത്തിലുള്ള എന്തിനേയും, ഏതിനേയും അറിയാനുള്ള കഴിവ് ഏവർക്കുമുണ്ടെന്നും ബാഹ്യമായ ഏതെങ്കിലും സംവേദനം അറിവുകളെ ഉണർത്തുന്നുവെന്നും ലേഖനം സമർത്ഥിക്കുന്നു. മനസ്സ് വിജ്ഞാനത്തെ മറക്കുന്നുവെന്നും തെറ്റായ അറിവുകളുടെ സമാഹാരമാണ് മനസ്സ് എന്നും ലേഖകൻ അഭിപ്രായപ്പെടുമ്പോൾ അത് വെറും ഒരു അഭിപ്രായപ്രകടനം മാത്രമായി അനുഭവപ്പെടില്ല .അവിടെയാണ് എഴുത്തിൻ്റെ വിവരണങ്ങളുടെ കാമ്പും കരുത്തും. മൂന്ന് പതിറ്റാണ്ടിലധികമായി തത്വചിന്ത പഠിക്കുകയും ഇരുപതു വർഷങ്ങളായി സാധന തുടരുകയും ചെയ്യുന്ന എഴുത്തുകാരന്റെ ലേഖനത്തെ സമീപിക്കുമ്പോൾ പുലർത്തേണ്ട ശ്രദ്ധയും സൂക്ഷ്മതയും ഞാൻ എൻ്റെ വായനയിൽ പാലിച്ചു എന്നാണ് ഈ ലേഖനത്തെ കുറിച്ച് എനിക്ക് പറയുവാനുള്ളത്. അറിയേണ്ടതായ കാര്യങ്ങൾ അറിയാവുന്ന ഒരാൾ അറിയാൻ അഗ്രഹിക്കുന്നവർക്കായി എഴുതുന്നു. അതാണ് ഈ ലേഖനത്തെ കുറിച്ച് എൻ്റെ വായനാനുഭവം.
മലയാളികളുടെ സ്വപ്നങ്ങൾ . ശ്രീ .മെട്രിസ് ഫിലിപ്പ് തൻ്റെ ലേഖനത്തിൽ കൈകാര്യം ചെയ്യുന്നത് നിസ്സാര വിഷയമല്ല. ഈ കാലഘട്ടം ചർച്ച ചെയ്യേണ്ടതായ പ്രധാന വിഷയം തന്നെയാണ്. അദ്ദേഹത്തിൻ്റെ ഭാഷയും ശൈലിയും സരസവും ഹൃദ്യവുമാണ്. അതിനാൽ തന്നെ വായന ഏറെ രസകരവും. ഒരു ശരാശരി മലയാളിയുടെ ജീവിതത്തെ ഭംഗിയായി വരച്ചിടുവാനുള്ള ശ്രമം നന്നായി വിജയിച്ചിട്ടുണ്ട്. ആ സ്വഭാവ വിശേഷങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിലൂടെ മനസ്സിലാക്കി കൃത്യമായി എഴുതിയ ലേഖനം ശക്തമായ സന്ദേശമാണ് നൽകുന്നതും . നാളെ എന്നത് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാതിരിക്കുമ്പോൾ ഇന്ന് നമുക്ക് വേണ്ടി നാം എന്ത് ചെയ്തു എന്ന് ചോദ്യത്തിന് ഉത്തരം തേടേണ്ടതുണ്ട്. പ്രസക്തം തന്നെയാണ് ഈ നിരീക്ഷണം .ഓരോ ദിവസവും നമുക്ക് ലഭിക്കുന്ന ബോണസ് ആണ് ജീവിതം എന്ന തിരിച്ചറിവ് , മുഴുവൻ ജീവിതകാലവും ജോലി ചെയ്ത് പണം സമ്പാദിച്ച് അവശനായി ഈ ലോകം വിട്ടു പോയിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു എന്ന് പറയുന്നതിൽ നിന്നും പുതിയ തലമുറ അതിനു തയ്യാറല്ല എന്ന സൂചന കാണാം . ഇത് നൂറു ശതമനവും ശരിയാണ്. റിട്ടയർ ചെയ്തിട്ട് ജീവിക്കാമെന്ന് ആരും കരുതരുത്. ഇന്ന് മനസ്സാഗ്രഹിക്കുന്നത് എന്തോ അത് ചെയ്യുക അത് സാധിക്കുക ഇന്ന് കഴിഞ്ഞേ നാളെ ഉള്ളൂ ലേഖനം പറയുന്നു ജീവിതം ആസ്വദിക്കുവാൻ ഈ ലേഖനം ഉപദേശിക്കുന്നു. മറ്റുള്ളവർക്കായി ജീവിച്ചു മരിച്ചവർ സത്യത്തിൽ നിങ്ങൾ ഇങ്ങനെ ആകരുതേ എന്ന പാഠം നൽകിയാണ് കടന്നു പോയത്.നാം മനസ്സിലാക്കിയാൽ നമുക്കു കൊള്ളാം .അതു തന്നെ അത്ര തന്നെ .
ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഒന്നാം വർഷ എം .എ വിദ്യാർത്ഥിനിയായ ഗംഗ.പി.യുടെ കവിതയാണ് “എനിക്ക് പ്രണയം” എന്ന തലക്കെട്ടിൽ വന്നിരിക്കുന്നത് . പ്രണയ കാഴ്ചകൾ പകർത്തുകയാണ് ഈ യുവ കവയിത്രി നിരാശയിലും പ്രതീക്ഷയെഴുതി ജീവിതത്തെ പുലരും പ്രണയം എന്ന് അവർ എഴുതുന്നു ഈ മികച്ച ആശയം വരികളിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നു.
“നിന്റെ നിഴലും എൻ്റെ നിലാവും” എന്നാണ് ശ്രീമതി. മിന്നു സിൽജിത് തന്റെ കവിതയ്ക്ക് പേര് നൽകിയിരിക്കുന്നത്. സ്വപ്നങ്ങളിൽ മാഞ്ഞുപോയ ഒരു നിലാവിനെ കുറിച്ചാണ് കവിത. നിറയെ പൂത്തുലഞ്ഞ വാകമരച്ചുവട്ടിൽ തുമ്പ പൂക്കളത്തിന് അരികിൽ നിന്നാണ് നിൻ്റെ നിഴലും എൻ്റെ നിലാവും പ്രണയത്തിലായത്. .എന്നാൽ ദിവാസ്വപ്നങ്ങളിൽ മഞ്ഞു പോയ നിലാവിനെ കുറിച്ചാണ് കവിത തുടർന്നു പറയുന്നത്. എങ്കിലും ഒരു ഓണ നിലാവും തൊടിയിലെ വാടാമല്ലി ചെടികളും പൂവിളികളും കാത്ത് ആളൊഴിഞ്ഞ ഹൃദയ ശിഖരങ്ങളുടെ നിഴലിൽ ഒരു ക്ലാവ് പിടിച്ച ഊഞ്ഞാൽ അവശേഷിക്കുന്നുണ്ട്. ക്ലാവ് പിടിച്ച ഒരു ഊഞ്ഞാൽ അതിമനോഹരം ഈ പ്രയോഗം. കവിതയെ കവിതയാക്കുന്നതിൽ ഇത്തരം ഭാവനകൾ പ്രയോഗങ്ങൾ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. നിഷേധിക്കാനാവില്ല. നിഷേധിച്ചിട്ട് കാര്യവുമില്ല .ആത്മാർത്ഥമായി പറയട്ടെ നല്ല കവിത.
ശ്രീ.എം.ജി.ബിജുകുമാർ പന്തളം എഴുതിയ കഥയാണ് അമൃതവർഷിണി. ഈ അടുത്തകാലത്ത് ഞാൻ വായിച്ച കഥകളിൽ ഉള്ളിൽ തട്ടിയ മികച്ച രചനകളിലൊന്നായി “അമൃതവർഷിണി”യെ ഞാൻ ചേർത്തു വെക്കുന്നു. കഥാപാത്രത്തെ അവതരിപ്പിക്കുന്ന സമയം നടത്തുന്ന പുതുമയാർന്ന ചില പരിസര വർണനകൾ കഥയ്ക്ക് മികവിൻ്റെ തികവ് സമ്മാനിക്കുന്നുണ്ട്. വായനക്കാരിലേക്ക് കഥ പൂർണതയോടെ പകർത്താൻ നന്നായി അറിയുന്ന കഥാകാരൻ ആദ്യാവവസാനം വായനക്കാരനെ കഥ അനുഭവിപ്പിക്കുകയാണ് .കഥ ജീവിത നൊമ്പരങ്ങളെ ,അടയാളപ്പെടുത്തുന്നതിനോടൊപ്പം പൊതു സമൂഹം നിശ്ചയിച്ച് വരയിട്ട് നൽകിയ മാനദണ്ഡങ്ങൾ മറികടന്ന് പൂക്കുന്ന പ്രണയത്തെ ആ പ്രണയ സൗരഭത്തെ എല്ലാം എത്ര മനോഹരമായാണ് കഥയിൽ വിളക്കി ചേർത്തിരിക്കുന്നത്. ഒരു സ്ത്രീയുടെ പൂർണത അമ്മയാവുക എന്നത് കൂടിയാണ് എന്ന സത്യത്തെ ‘ അത് ഒരു ഉത്തരം കൂടിയാണ് പല പ്രശ്നങ്ങൾക്കും എന്ന വസ്തുതയെ കുടി കഥ ചിത്രീകരിക്കുന്നു. എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഈ കഥ എഴുതിയ എഴുത്തുകാരന്റെ ബയോഡേറ്റ ആ അത്ഭുതത്തിന് അവകാശമില്ല എന്ന കൃത്യമായ ഉത്തരം തന്നു എന്നു കൂടി പറയട്ടെ. ഇനിയും മികവുറ്റ കഥകൾ പ്രതീക്ഷിക്കട്ടെ.ആശംസകൾ.
(തുടരും)
സുരേഷ് തെക്കീട്ടിൽ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.
ഷാനോ എം കുമരൻ
അന്നമ്മയും അമ്മിണിയും ഒരു ഇരുവാ കയ്യാലയ്‌ക്കു അപ്പുറവും ഇപ്പുറവും താമസിക്കുന്ന രണ്ടു ഗ്രാമീണ കുടുംബത്തിലെ ഗൃഹ നാഥകൾ .
അയൽക്കാരെന്നതിനേക്കാൾ സർവോപരി സ്നേഹിതകൾ അങ്ങനെയാണിരുവരും. അവിടെയൊരു കടുക് വറുത്താൽ , ചക്കയോ പൂളയോ വച്ചാൽ അതിലൊരു പങ്ക് ഇവിടേയ്ക്കുള്ളതാണ് അങ്ങനെയാണതിന്റെ കണക്ക്. അന്നമ്മയും അമ്മിണിയും രണ്ടും’അ ‘ കാരത്തിലാണല്ലോ തുടക്കം. അങ്ങനെയൊരു ബന്ധം. സുന്ദരം എന്ത് ചേർച്ചയാണ്.
മനോഹരം. അമ്മിണിയുടെ പറമ്പിലെ തെങ്ങ് അതും കയ്യാലയോടു ചേർന്നിരിക്കുന്ന ഒരു ചെന്തെങ്ങു തന്നെ ചെന്തെങ്ങിന്റെ കരിക്കു വെള്ളം നല്ല സ്വാദുള്ളതാണ് എന്നൊരു സംസാരമുണ്ട് നാട്ടിൽ നേരിട്ടറിവില്ല പറഞ്ഞു കേട്ടതാണ് ചെന്തെങ്ങിന്റെ മാഹാത്മ്യം. കഥാകൃത്തു നാളിതു വരെ ഒരിക്കലേ ചെന്തെങ്ങിന്റെ കരിക്കിൻ വെള്ളം കുടിച്ചിട്ടുള്ളു അതിനാണെങ്കിൽ വാട്ട ചുവയുമായിരുന്നു. എങ്ങനെ വാടാതിരിക്കും താഴത്തെ വീട്ടിലെ കുഞ്ഞപ്പൻ ചേട്ടൻ വീട്ടിൽ നിന്നിറങ്ങിയാൽ കൈ പിന്നിൽ പിണച്ചു കെട്ടി മേലോട്ട് നോക്കിയേ നടക്കു. പ്രമാദമായ ആ നടത്തത്തിനിടയിൽ രണ്ടു വരിക്ക പ്ലാവും അഞ്ചാറു കൂഴപ്ലാവിലെയും മൂത്തതും മൂക്കാത്തതുമായ ചക്കകൾ ഉഴിഞ്ഞു ഉഴിഞ്ഞു നോക്കി പഴുപ്പിച്ചു പോകുന്നതിടയിൽ ചെന്തെങ്ങിലെ ഇളം കുലകളെയും വെറുതെ വിടാറില്ല നോക്കി വാട്ടുകയായിരിക്കാം അതായിരിക്കും കഥാകൃത്തിന്റെ ചെന്തെങ്ങിലെ കരിക്കിന് വാട്ട വെള്ളത്തിന്റെ ചുവ. അതെന്തെലുമാകട്ടെ കാഥികന്റെ ചെന്തെങ്ങു വാരിക്കുന്തങ്ങളായി തൂമ്പകളിലും കോടാലികളിലും കയറി പറ്റി.
ഇവിടെ താരം ‘ അ ‘ കുടുംബത്തെ ചെന്തെങ്ങാണല്ലോ. ചെന്തെങ്ങിന്റെ കരിക്കു വെള്ളം കുടിക്കാനും മധുരമുള്ള കാമ്പ് തിന്നാനും കൂട്ടുകാരികൾ ചെന്തെങ്ങു കുലയ്ക്കുന്നതും കാത്തു കാത്തിരുന്നു. ഒരിയ്ക്കൽ ചെന്തെങ്ങു കുലച്ചു വെള്ളക്ക കരിക്കായി. കരിക്കിട്ടു കുടിക്കാൻ അവർ കാത്തിരുന്നു. എങ്ങനെ കരിക്കിടും ? തോട്ടി കൊണ്ട് വലിച്ചാലോ വേണ്ട താഴെ വീണാൽ പൊട്ടിപ്പോകും അപ്പൊ വെള്ളം കിട്ടുകേല കാമ്പ് മാത്രം തിന്നേണ്ടി വരും. അങ്ങനെ കാശ് പോയാലും തരക്കേടില്ല തെങ്ങേൽ കയറാൻ അവറാച്ചനെ വിളിക്കാൻ പദ്ധതി പാസ്സായി. അവറാച്ചനെ നോക്കിയിരുന്നു.
കാറ്റിനറിയില്ല അവറാച്ചനെ വിളിച്ച കാര്യം. കാറ്റു വീശി. അന്നയുടെയും അമ്മിണിയുടെയും ആദ്യത്തെ കരിക്കു അതാ നിലത്തു. …….. ആണോ ? അല്ല നിലത്തു വീണില്ല. പിന്നെവിടെ പോയി അന്നമ്മയുടെ മുറ്റത്തും ഇല്ല അമ്മിണിയുടെ മുറ്റത്തും വീണിട്ടില്ല , പിന്നെവിടെ. അതാ ഇരുന്നു ചിരിക്കുന്നു കയ്യാലപ്പുറത്തു. അപ്പുറവുമില്ല ഇപ്പുറവുമില്ല. കാറ്റിനറിയില്ലെങ്കിലും കരിക്കിനറിയാം ‘അ ‘ കൂട്ടുകാരികൾ തന്റെ മധുരമുള്ള വെള്ളം കുടിക്കുവാനും ഇളം കാമ്പ് നുണഞ്ഞിറക്കുവാനും എത്രയാശിച്ചുവെന്നു.
ആരാദ്യം എടുക്കുമെന്നെ എന്നോർത്ത് കരിക്കവിടെയിരുന്നു അപ്പുറത്തുന്നു അന്നമ്മയും ഇപ്പുറത്തുന്നു അമ്മിണിയും ഒരുമിച്ചു കണ്ടു. പഴംചൊല്ലിൽ പതിരില്ല എന്ന്. അതാ ഇരിക്കുന്നു ‘കയ്യാലപ്പുറത്തെ തേങ്ങ ‘
കൂട്ടുകാരികൾ പങ്കിട്ടു കഴിച്ചു തൃപ്തിയായി സന്തോഷമായി തെങ്ങിന് കോരിയ വെള്ളത്തിന്റെ കണക്കുകൾ തൂളിയ ചാരം ചാണകപ്പൊടി എല്ലാം അവരൊരുമിച്ചു ഓർമ്മിച്ചു. കൊതിയോടെ മേലേക്ക് നോക്കി. ഇനിയെപ്പോഴാ ഒരെണ്ണം നാലു കണ്ണുകൾ ഒരേപോലെ വഴിയിലേക്ക് നീണ്ടു അവറാച്ചനെങ്ങാനും വരുന്നുണ്ടോ?,
അവറാച്ചൻ വന്നു കരിക്കിട്ടു കൂട്ടുകാരികളും വീട്ടുകാരും കുടിച്ചു വയറു നിറയെ കുടിച്ചു ഏമ്പക്കം വരും വരെ കരിക്കിൻ കാമ്പ് തിന്നു ആഹാ എന്തൊരു മധുരം. ഇടക്കിടയ്ക്ക് കാറ്റ് കുസൃതിയൊപ്പിക്കുന്നുണ്ട് അന്നമ്മയുടെ മുറ്റത്തേക്ക് വീശും കൂടെ ഒന്നോ രണ്ടോ കരിക്കു കുട്ടന്മാരെ അന്നമ്മയുടെ മുറ്റത്തേക്ക് തള്ളിയിടുകേം ചെയ്യും. ഇപ്പുറത്തു വീണാലും തനിയെ തിന്നാൻ ഒരു വിമ്മിഷ്ടം കൂട്ടുകാരിയോടാണേലും കള്ളം പറഞ്ഞു കട്ട് തിന്നുന്നതിന് ഒരു സുഖം പോര. എങ്കിലും മനസ്സിന്റെ കാര്യമല്ലേ അതുണ്ടോ പിടിച്ചിടത്തു നിൽക്കുന്നു. പയ്യെ പയ്യെ അമ്മിണിയറിയാതെ കൂടെ നിന്നു സഹായിച്ച കാറ്റു പോലുമറിയാതെ അമ്മിണിയുടെ കരിക്കുകളും തേങ്ങകളും അന്നമ്മയുടെ അടുക്കളയിലെത്തിയിരുന്നു. കട്ടു തിന്നുന്നത് ഒരു തരം സുഖമുള്ള ഏർപ്പാടാണെന്നു അന്നമ്മ തിരിച്ചറിഞ്ഞിരുന്നു.
അമ്മിണി തെങ്ങേൽ നോട്ടം തുടർന്ന് കൊണ്ടേയിരുന്നു. താഴേക്ക് നോക്കുവാൻ മറന്നും പോയിരുന്നു. മറന്നതല്ല വിശ്വാസം അതല്ലേ എല്ലാം. വിശ്വാസവഞ്ചനയ്ക്കുണ്ടോ അയൽ സ്നേഹം. ഇടയ്ക്കിടെ അന്നമ്മ പറയും ” താഴോട്ടൊന്നും വരുന്നില്ലല്ലോ അമ്മിണിയെ അവറാച്ചനെ വിളിക്കണമെന്നാ തോന്നുന്നേ ”
‘എന്റെ തെങ്ങേലെ തേങ്ങയിടാൻ ഇവളെന്തിനാ അവറാച്ചനെ വിളിക്കണേ ‘ എന്ന് ചിന്തിക്കുവാൻ പോലും സുഹൃത്സ്നേഹം അമ്മിണിയെ അനുവദിച്ചില്ല. പാവം.
പുതുതായി എത്തിയ അയൽക്കാരി ബിന്ദു അമ്മിണിയുമായി പെട്ടെന്ന് ചങ്ങാത്തമായി. ബിന്ദു അമ്മിണി കൂട്ടുകെട്ട് അന്നമ്മയ്ക്കു രസമായില്ലെങ്കിലും ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ പ്രമാണിത്തം പോയ് പോയാലോ ‘അ ‘ സ്നേഹം തുടർന്ന് പോന്നു.
അമ്മിണിയുടെയും അന്നമ്മയുടെയും അയൽ സ്നേഹം അത് ബിന്ദുവിനെത്ര സുഖമായില്ല. എങ്ങനെ ഞാൻ പണി തുടങ്ങേണ്ടു എന്നാലോചിച്ചു ചുണ്ടിൽ വാരിവിതറിയ പാൽ പുഞ്ചിരിയുമായി അമ്മിണിയുടെയും അന്നമ്മയുടെയും ഇടയിലൂടെ പാറിപ്പറന്നു നടന്ന ബിന്ദുവെന്ന പുത്തൻ കുടുംബിനിയ്ക്കു ചുമ്മാ ഒരു അവസരം വീണു കിട്ടി. അമ്മിണിയുടെ കരിക്കു മുണ്ടിന്റെ കോന്തലയിൽ ഒളിപ്പിച്ചു പിടിച്ചു കൊണ്ട് പോയ അന്നമ്മയെ ബിന്ദു കണ്ടുപിടിച്ചു ഒന്നല്ല പലവട്ടം. അവസരം നോക്കി ബിന്ദു പണി തുടങ്ങി. ” അല്ല അമ്മിണിയമ്മേ ഇതിപ്പോ എന്തിനാ ആ ചെന്തെങ്ങു അവിടെ നിർത്തിയേക്കണേ തെങ്ങിവിടെയാണേലും തേങ്ങ അവിടെക്കാണല്ലോ പോണത്. തന്നേമല്ല വടക്കു കിഴക്കു തെങ്ങു വച്ചാൽ തന്തക്കു പകരം തെങ്ങു വെക്കേണ്ടി വരുമെന്നാ കേട്ടേക്കണേ ”
നെറ്റി ചുളിച്ചെങ്കിലും ബിന്ദുവിന്റെ നിത്യ സഹവാസം കൊണ്ട് അമ്മിണിക്കു കാര്യം കത്തി. കാറ്റു ചതിച്ചു. കാറ്റ് മാത്രമല്ല അന്നമ്മയും. തെങ്ങു മുറിക്കുവാൻ ശുപാർശ തേങ്ങാ വട്ടം മുറിച്ചു ആപത്തു പ്രവചിക്കുന്ന കൂട്ടരും കൂടെയുണ്ടല്ലോ. ശുപാർശ ഫലം കണ്ടു. തെങ്ങു മുറിക്കുവാൻ തീരുമാനമായി. തെങ്ങിന്റെ ചുവട്ടിൽ മഴു വീണ ശബ്ദം കേട്ട് അന്നമ്മ അന്ധാളിച്ചു. എന്തേ പെട്ടെന്നിങ്ങനെ ഒന്നും പറഞ്ഞില്ല ഒന്നും അറിഞ്ഞതുമില്ല
ചോദിച്ചു എന്തിനാ തെങ്ങു മുറിക്കണേയെന്നു ചോദിക്കാതെ ഇരിക്കുവാൻ തോന്നിയില്ല. ചോദിച്ചതിനാലാവാം ഉത്തരവും കിട്ടി. ‘ എന്റെ തെങ്ങു ഞാൻ നട്ടതു ഞാൻ മുറിക്കുകേം ചെയ്യും അതിനാർക്കാണ് ദെണ്ണം …..കൂട്ടത്തിലൊരു ഉപമയും ‘എന്റെ വീട്ടിലെ കോഴി എന്റെ പെരേല് വന്നു മുട്ടയിടണം ആരാന്റെ ചായ്‌പിൽ മുട്ടായിട്ടാൽ കോഴിക്ക് ഉറക്കം ചട്ടിയിലാ ‘
ഉപമ കുറിക്കു കൊണ്ടു. പതം പറഞ്ഞിരുന്നു കണ്ണും മൂക്കും തുടയ്ക്കുന്ന നേരം ആരാന്റെ ചെന്തെങ്ങിൽ ചോട്ടിൽ ഒഴിച്ച വെള്ളത്തിന്റെയും വിതറിയ ചാണക പൊടിയുടെയും കണക്കുകൾ വെറുതെ തികട്ടി വന്നു. മുണ്ടിന്റെ കോന്തലയിൽ പൊതിഞ്ഞു കൊണ്ട് പോയ കരിക്കിന്റെയും തേങ്ങയുടെയും കണക്ക് ഓർത്തില്ല താനും അല്ലെങ്കിലും അതങ്ങനെ ആണല്ലോ.
കഥയല്ലേ അങ്ങനെയൊക്കെ ഭാവന വിടരും. ഇനി കാര്യത്തിനായാലും അങ്ങനെ തന്നെ വെറുതെ കിട്ടിയത് പൊന്നാണേലും കണക്കു വയ്ക്കില്ല വെറുതെ കൊടുത്ത് പോയത് കാരികാടിയാണേലും ഓർത്തു വയ്‌ക്കും ഒന്നിനുമല്ല വെറുതെ ഇങ്ങനെയിരുന്നു പായാരം പറയാനും വേണമല്ലോ ഒരു വിധി. അങ്ങനെ സ്നേഹബന്ധം ഊട്ടിയുറപ്പിക്കുവാൻ വേണ്ടി പൊളിച്ചു കളയുവാനിരുന്ന ഇരുവാ കയ്യാല സിമന്റും കമ്പിയുമിട്ട് ഉയർത്തി പൊക്കി. എല്ലാം ബിന്ദുവിന്റെ ഐശ്വര്യം അല്ലാതെന്താ. അമ്മിണി അങ്ങനെ നാലു മക്കളെ കൂടാതെ ബിന്ദുവിന്റെ കൂടി അമ്മിണിയമ്മയായി. അഭിമാനം. ആഹ്‌ളാദം…. എത്രനാൾ ആവോ അറിയില്ല.
കഥാസാരം…… അതിങ്ങനെ ഇടയിൽ ‘മൂന്നാമതൊരാൾ ‘വന്നാൽ ….. ജാഗ്രതൈ .
അല്ലെങ്കിലും പണ്ടുള്ളവർ പറഞ്ഞു വച്ചിട്ടുള്ളത് എന്തെന്നാൽ എന്തൊക്കെയോ തമ്മിൽ ചേർന്നാലും മറ്റെന്തൊക്കെയോ തമ്മിൽ ചേരുകയില്ലെന്നാണല്ലോ..!
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തില്‍ തൊഴില്‍ അവസരം. സ്റ്റാഫ്‌നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ അഞ്ചിനകം അപേക്ഷ നല്‍കണം. അഭിമുഖം നവംബര്‍ 13 മുതല്‍ 15 വരെ കൊച്ചി നടക്കും.
ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, എമര്‍ജന്‍സി റൂം (ഇആര്‍), ജനറല്‍ നഴ്‌സിംഗ്, ഐസിയു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), മെറ്റേണിറ്റി ജനറല്‍, എന്‍ഐസിയു(ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), ഓപ്പറേറ്റിങ് റൂം (ഒആര്‍), പീഡിയാട്രിക് ജനറല്‍, പിഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), കാത്ത്‌ലാബ് എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.
നഴ്‌സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തി പരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് 2024 നവംബര്‍ അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു.
സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ യോഗ്യതയും വേണം. ഇതിന് പുറമേ അപേക്ഷ നല്‍കുന്നതിനുളള അവസാന തിയതിയ്ക്ക് മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ ഡാറ്റാ ഫ്‌ളോ വെരിഫിക്കേഷന്‍ ചെയ്യുകയോ അല്ലെങ്കില്‍ ഇതിനായി നല്‍കുമ്പോള്‍ ലഭ്യമായ രസീതോ ഹാജരാക്കണം.
അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം. അഭിമുഖ സമയത്ത് പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.