Latest News

ഉത്തരാഖണ്ഡിലെ കുടുംബവീട്ടിലേക്ക് പോവാനായി വാടകയ്‌ക്കെടുത്ത ടെമ്പോയിലെ മുൻസീറ്റ് നിഷേധിച്ചതിനെ തുടർന്ന് വടക്കൻ ഡൽഹിയിലെ തിമർപൂർ മേഖലയിൽ അച്ഛനെ മകൻ വെടിവെച്ചു കൊന്നു. പ്രതി ദീപക്കിനെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. ഇയാൾക്ക് 26 വയസ്സുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 തിരകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം 7:30-ഓടെ തിമർപൂരിലെ എംഎസ് ബ്ലോക്കിനടുത്താണ്‌ സംഭവം. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ വെടിയൊച്ച കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തി. നടപ്പാതയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ഒരാളേയും പ്രതിയിൽനിന്ന് തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന നാട്ടുകാരെയും കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. സിഐഎസ്എഫിൽനിന്ന് വിരമിച്ച 60 വയസ്സുള്ള സബ് ഇൻസ്‌പെക്ടർ സുരേന്ദ്ര സിങ് ആണ് മരിച്ചത്. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുരേന്ദ്ര സിങ്ങിന്റെ ഇടതുകവിളിലാണ് മകന്റെ വെടിയേറ്റത്.

ആറുമാസം മുൻപ് സിഐഎസ്എഫിൽനിന്ന് വിരമിച്ച ശേഷം സുരേന്ദ്ര സിങ് കുടുംബസമേതം ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് താമസം മാറാൻ തയ്യാറെടുക്കുകയായിരുന്നു. ടെമ്പോ വാടകയ്ക്കെടുത്തു സാധനങ്ങൾ കയറ്റുമ്പോഴാണ് മുൻസീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി സുരേന്ദ്രയും ദീപക്കും തമ്മിൽ തർക്കമുണ്ടായത്. സാധനങ്ങൾ നിറച്ചതിനാൽ മുൻസീറ്റിൽ ഇരിക്കണമെന്ന് സുരേന്ദ്ര നിർബന്ധം പിടിച്ചപ്പോൾ ദീപക് പ്രകോപിതനാവുകയും അച്ഛന്റെ തോക്കെടുത്ത് അദ്ദേഹത്തെ വെടിവെക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

നൃത്തപഠനത്തിനെത്തിയ ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച നൃത്താധ്യാപകന് 52 കൊല്ലം കഠിനതടവും 3.25 ലക്ഷം പിഴയും. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടില്‍ സുനില്‍ കുമാറി (46)നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം വെറുംതടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണം. അധ്യാപകനായ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അധ്യാപകന്‍ എന്ന നിലയില്‍ കുട്ടികള്‍ നല്‍കിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധിന്യായത്തില്‍ പറയുന്നു. മറ്റൊരു പന്ത്രണ്ടു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലും സുനില്‍കുമാര്‍ പ്രതിയാണ്.

2017-19 കാലത്താണ് കുട്ടി നൃത്തം പഠിക്കാന്‍ പോയത്. ഈ സമയത്തായിരുന്നു പലവട്ടം ലൈംഗികചൂഷണം നടന്നത്. ഇതേത്തുടര്‍ന്ന് നൃത്തം പഠിക്കാന്‍ പോകുന്നില്ലെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ മടിയാണെന്ന് കരുതി വീട്ടുകാര്‍ വീണ്ടും കുട്ടിയെ ക്ലാസിന് വിട്ടു. പ്രതിയുടെ ഭീഷണിയെത്തുടര്‍ന്ന് കുട്ടി കാരണം പുറത്തുപറഞ്ഞിരുന്നില്ല. അനുജനെയും നൃത്തപഠനത്തിന് വിടാന്‍ വീട്ടുകാര്‍ ഒരുങ്ങിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി. പ്രോസിക്യൂഷന്‍ പതിനേഴ് സാക്ഷികളെ വിസ്തരിക്കുകയും പതിനേഴ് രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പാങ്ങോട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടമാരായ സുനീഷ് എന്‍., സുരേഷ് എം.ആര്‍. എന്നിവരാണ് അന്വേഷണം നടത്തിയത്.

ഐഎച്ച്ആര്‍ഡി താല്‍കാലിക ഡയറക്ടറായി വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിനെ നിയമിച്ചതില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഹൈക്കോടതി. വി.എ അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കണമെന്നുമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്.

മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ സ്വാധീനത്തിലാണോ അരുണ്‍കുമാര്‍ ഈ പദവിയിലെത്തിയതെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് ജഡ്ജിയായിട്ടുള്ള ഡി.കെ സിങ് വ്യക്തമാക്കി. തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളജ് മുന്‍ പ്രിന്‍സിപ്പലും നിലവില്‍ കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി സര്‍വകലാശാല വിസിക്ക് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. അരുണ്‍ കുമാറിന് ആ യോഗ്യത ഉണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. 2018 ലെ യുജിസി മാനദണ്ഡപ്രകാരം ഏഴ് വര്‍ഷത്തെ അധ്യാപന പരിചയം ഈ പദവിയിലെത്താന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ക്ലറിക്കല്‍ പദവിയിലിരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്താല്‍ സ്ഥാനക്കയറ്റം നല്‍കിയാണ് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയിരിക്കുന്നതെന്നാണ് കോടതി മനസിലാക്കുന്നത്. ഇക്കാര്യം തീര്‍ത്തും വിചിത്രമായി തോന്നുന്നുവെന്നും കോടതി നിരീക്ഷിച്ചു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനും എതിരേ കേസുണ്ടായിരുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിക്കുന്നത്. ഈ കേസില്‍ പക്ഷേ അരുണ്‍കുമാറിനെ തിരുവനന്തപുരം പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി കാനഡ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. കാനഡയുടെ നീക്കത്തില്‍ യുഎസ് ടെക്ക് കമ്പനികള്‍ക്ക് 3 ബില്യണ്‍ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേ തുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

“ക്ഷീരോല്‍പ്പന്നങ്ങള്‍ക്ക് വര്‍ഷങ്ങളായി 400% വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ, ഇപ്പോള്‍ അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇത് രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്‌നവുമായ ആക്രമണമാണ്.

സമാനമായി നികുതി ഈടാക്കുന്ന യൂറോപ്യന്‍ യൂണിയനെ അവര്‍ അനുകരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ നിലവില്‍ തങ്ങളുമായി ചര്‍ച്ച ചെയ്യുകയാണ്. ഈ നികൃഷ്ടമായ നികുതിയുടെ അടിസ്ഥാനത്തില്‍, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ഞങ്ങൾ ഇതിനാല്‍ അവസാനിപ്പിക്കുന്നു”, ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു. അമേരിക്കയുമായ വ്യാപാരത്തിന് നല്‍കേണ്ടിവരുന്ന തീരുവ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ കാനഡയെ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ഡാമുകളിലെ ജല നിരപ്പ് ക്രമീകരിക്കുന്നു. പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗര്‍ ഡാം എന്നിവ തുറന്നു.

രാവിലെ 10.15 ന് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജല നിരപ്പ് നിയന്ത്രിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. സെക്കന്റില്‍ 50 ക്യുബിക് വെള്ളമാണ് ആദ്യഘട്ടത്തില്‍ ഒഴുക്കി വിടുന്നത്. ഡാം തുറക്കുന്ന സാഹചര്യത്തില്‍ പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

10.20 ഓടെയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാമിലെ ജലനിരപ്പ് 111.19 അടിയായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആയിരുന്നു മൂന്ന് ഷട്ടറുകള്‍ തുറന്നത്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 110.49 അടിയായി നിലനിര്‍ത്തേണ്ട സാഹചര്യത്തിലാണ് നടപടികള്‍.

ഡാമില്‍ നിന്നും വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ കല്‍പ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപ്പര്‍ ഷോളയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇതോടെ ലോവര്‍ ഷോളയാറിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.

അതേസമയം ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലും ജല നിരപ്പ് ഉയരുകയാണ്. ഡാമിന്റെ ജലനിരപ്പ് 135 അടിയായി. 136 അടിയായാല്‍ സ്പില്‍ വേയിലുടെ ജലം പെരിയാറിലേക്ക് ഒഴുക്കും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ സെക്കന്റില്‍ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്.

കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരൻ മരിച്ചു. തിരുവല്ല കടപ്ര റോണി മാത്യു – റിബി അന്ന ജോൺ ദമ്പതികളുടെ മകൻ റെസിൻ മാത്യു ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.

പിതാവ് റോണി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. നെഞ്ചിലേറ്റ ഗുരുതര പരിക്കിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഫേൽ ഇന്ന് പുലർച്ചെ ആറുമണിയോടെ മരിക്കുകയായിരുന്നു. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം തായ്‌ലൻഡിലെ വിനോദ യാത്രയ്ക്ക് ശേഷം കൊച്ചിയിൽ നിന്നും കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

കടപ്ര സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ് റെസിൻ മാത്യു. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: റോഹൻ, റയാൻ.

വിൽസൺ പുന്നോലിൽ

എക്സിറ്റർ: യൂകെയിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഇടുക്കി ജില്ല സംഗമത്തിൻ്റെ പതിനൊന്നാമത് സമ്മേളനത്തിനുള്ള എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. 28-ാം തീയതി ശനിയാഴ്ച ബർമിങ്ഹാമിനു അടുത്തുള്ള ബ്രിയേർലി ഹിൽ ആണ് ഈ വർഷത്തെ സംഗമത്തിനു വേദിയാകുന്നത്.

ഹൈറേഞ്ചും, ലോറേഞ്ചും ഉൾപ്പെട്ട പ്രകൃതി സൗന്ദര്യവും മനോഹാരിതയും, മൊട്ടകുന്നുകളും,
താഴ്വാരങ്ങളും സുഗന്ധ വ്യഞ്ജനങ്ങളുടെ പറുദീസായും ലോക ഭൂപടത്തിൽ ഇടം നേടിയ മനോഹരമായ ഇടുക്കി ആർച്ച് ഡാം ജലസംഭരണിയും വശ്യസുന്ദരമായ മൂന്നാറും, തേക്കടി ജലാശയവും, വിവിധ ഭാഷയും, സംസ്കാരവും ഒത്തു ചേർന്ന ഇടുക്കിയുടെ അഭിമാനമായി മാറിയ ഇടുക്കി ജില്ലാ സംഗമത്തിൻ്റെ കൂട്ടായ്മ കുറ്റമറ്റ രീതിയിൽ നടത്തുവാനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡൻ്റ് സിബി ജോസഫ് പറഞ്ഞു.

ബഹുമാനപ്പെട്ട കേരള ജലസേചന മന്ത്രിയും ഇടുക്കിയുടെ എം എൽ എ യുമായ റോഷി അഗസ്റ്റ്യൻ കൂട്ടായ്മയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ഇടുക്കി ജില്ല സംഗമത്തിൻ്റെ നേതൃത്വത്തിൽ നാടിനു നൽകുന്ന സംഭാവനകൾ അഭിനന്ദനാർഹമാണെന്നും അത് ഇനിയും തുടരട്ടെയെന്നും ആശംസിച്ചു. ഷെഫ് ജോമോൻ കലാഭവൻ ബിനു തുടങ്ങിയവരും ഇടുക്കി ജില്ലാ സംഗമത്തിന് ആശംസകൾ അർപ്പിച്ചു സന്ദേശങ്ങൾ നൽകുകയുണ്ടായി.

ഇടുക്കി ജില്ലാക്കാരായ പ്രവാസികളുടെ ഈ സ്നേഹ കുട്ടായ്മ എല്ലാ വർഷവും ഭംഗിയായി നടത്തി വരുന്നതും യുകെയിലും, ജൻമ നാട്ടിലും നടത്തിവരുന്ന ചാരിറ്റി പ്രവർത്തനത്തിനും, ആന്യദേശത്ത് ആണങ്കിലും പിറന്ന മണ്ണിനോടുള്ള സ്നേഹം മറക്കാതെ നിലനിർത്തുന്നതിലും, ഇതിൽ മതവും, രാഷ്ട്രിയവും നോക്കാതെ പ്രവർത്തനങ്ങൾ നടത്തി വരുന്നതിൽ വിവിധ മത, രാഷ്ടിയ, സംഘടനാ നേത്വത്തിന്റെ പ്രശംസയ്ക്ക് കാരണമാകുവാൻ ഇടുക്കി ജില്ലാ സംഗമത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇടുക്കി ജില്ലാ സംഗമത്തിൻ്റെ പതിനൊന്നാമത് കൂട്ടായ്മ എത്രയും ഭംഗിയായും, മനോഹരമായും
അസ്വാദകരമാക്കാൻ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് സെക്രട്ടറി ജിൻ്റോ ജോസഫ് അഭ്യർത്ഥിച്ചു.

രാവിലെ ആരംഭിക്കുന്ന സ്നേഹ കൂട്ടായ്മ ഡി ജെയടക്കമുള്ള വിവിധങ്ങളായ കലാപരിപാടികൾക്കും ഭക്ഷണത്തിനും പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പിനും ശേഷം വൈകുന്നേരത്തോടെ പിരിയുന്നതാണ്.

സംഗമവുമായി ബന്ധപ്പെട്ട് കുടുൽ വിവരങ്ങൾക്ക് സിബിയേയും (07563544588) ജിൻ്റോയുമായും
(07868173401)

ഇനിയും കലാപരിപാടികൾ അവതരിപ്പിക്കുവാൻ താത്പര്യമുള്ളവർ വൈസ് പ്രസിഡൻന് വിൻസി (0759395 3326) റോയ് (07447 439942) സാജു (07842 430654)

എന്നിവരുമായി അവരുടെ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

തീയതി: 28 June 2025
സമയം: 11 am to 5 pm

സ്ഥലം: High St, Pensnett Community Centre,
Brierley Hill
DY5 4JQ

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഫാമില്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ യുവാവ് അറസ്റ്റിലായി. മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എന്‍ജിനിയറിങ് ബിരുദധാരിയുമായ പുനീത് ഗൗഡ(28)യെയാണ് പോലീസ് പിടികൂടിയത്.

ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച ഹാസനിലാണ് കൊല നടന്നതെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ചമുന്‍പാണ് ഇവര്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഹാസനിലെ ഒരു ഫാം ഹൗസില്‍ വെച്ച് ഇരുവരും കാണാന്‍ തീരുമാനിച്ചു. ശനിയാഴ്ച ഫാം ഹൗസിലെത്തിയ ഇവര്‍തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഗൗഡയുടെ മര്‍ദനത്തില്‍ പ്രീതി കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട്, ഗൗഡ യുവതിയുടെ മൃതദേഹം കാറില്‍ കൊണ്ടുപോയി കെആര്‍ പേട്ടിലെ കട്ടരഘട്ടയിലെ മറ്റൊരു ഫാമില്‍ കുഴിച്ചിട്ടു. പ്രീതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് തിങ്കളാഴ്ച പോലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഫാം ഹൗസിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രീതിയുടെ കോള്‍ റെക്കോഡ് പരിശോധിച്ച പോലീസ് ബുധനാഴ്ച വൈകിട്ടുതന്നെ പുനീതിനെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

ആര്‍.എസ്.എസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പാര്‍ട്ടിയില്‍ വിമര്‍ശനം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീമും പി. രാജീവുമാണ് വിമര്‍ശനമുന്നയിച്ചത്.

വര്‍ഗീയ ശക്തികളുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന തരത്തിലുളള പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും അത്തരം പ്രസ്താവനകള്‍ ഒഴിവാക്കണമെന്നുമാണ് ഇരുവരും നിര്‍ദേശിച്ചത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെക്കുറിച്ച് വിശദമായി പഠിക്കണമെന്ന് നേതൃയോഗത്തില്‍ ധാരണയായി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കണക്കുക്കൂട്ടല്‍ പിഴച്ചെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. പാര്‍ട്ടി വോട്ട് ചോര്‍ച്ചയില്‍ ഗൗരവകരമായ അന്വേഷണം വേണമെന്നാണ് തീരുമാനം. എം.വി ഗോവിന്ദന്റെ ആര്‍.എസ്.എസ് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അടിയന്തരാവസ്ഥക്കാലത്തെ ആര്‍.എസ്.എസ് ബന്ധത്തെപ്പറ്റി താന്‍ നടത്തിയ പരാമര്‍ശം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു എം.വി ഗോവിന്ദന്റെ നിലപാട്. ഗുണം ചെയ്യാനോ, ദോഷം ചെയ്യാനോ അല്ല, ചരിത്രം പറഞ്ഞതാണെന്നും അദേഹം വ്യക്തമാക്കിയിരുന്നു.

പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകള്‍ അംഗീകരിച്ച് മുന്നോട്ട് പോകും. തിരുത്തല്‍ ആവശ്യമെങ്കില്‍ തിരുത്തും. സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല. പിണറായിസം എന്നൊന്നില്ല. എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിസ്ഥാനം ഭദ്രമാണ്. തുടര്‍ ഭരണത്തിനുള്ള സാധ്യത ഇപ്പോഴുമുണ്ട്. ഇടത് മുന്നണിക്ക് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂരെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ലോകമെങ്ങും പുകഴ്പ്പറ്റ കുടിയേറ്റ പാരമ്പര്യം നെഞ്ചേറ്റും ക്നാനായ മക്കളുടെ യൂറോപ്യൻ മണ്ണിലെ എട്ടാമത് സംഗമം എന്ന മഹത്തായ സ്വപ്നം നെഞ്ചേറ്റി ,പ്രതിസന്ധികളിൽ പതറാതെ ലെസ്റ്റർ നഗരത്തിന്റെ സാഫല്യ തീരത്തേക്ക് മെല്ലെ അടുക്കുകയായി ഒരുമയുടെ പായ്ക്കപ്പൽ.

യൂറോപ്പിൽ എങ്ങും ഉള്ള ക്നാനായ മക്കളുടെ ഹൃദയ ധമനികളിൽ മാറ്റത്തിന്റെ ഭേരി മുഴക്കി , ഒരു നവോത്ഥാന ആശയം എന്നപോലെ യൂറോപ്പിലുള്ള എല്ലാ ക്നാനായ ദേവാലയങ്ങളുടെയും, പ്രത്യേകം തിരഞ്ഞെടുത്ത സംഗമം നിർവാഹക സമിതിയുടെയും, യൂറോപ്പ്യൻ ക്നാനായ കമ്മിറ്റി പ്രതിനിധികളുടെയും, അതതു ദേവാലയ വികാരിമാരുടെയും ഭരണസമിതി അംഗങ്ങളുടെയും, പ്രോഗ്രാം കോഡിനേറ്റേഴ്സിന്റെയും, ഒത്തിണക്കത്തോടെയുള്ള നിസ്വാർത്ഥ പ്രവർത്തനങ്ങളുടെ അകത്തുകയാണ് നാം എത്തിനിൽക്കുന്ന ഒരുമയുടെ പ്രൗഡി വിളിച്ചോതുന്ന *എട്ടാമത് ക്നാനായ സംഗമം .

പ്രായഭേദമന്യേ യൂറോപ്പിലുള്ള ആബാലവൃത്തം ക്നാനായ ജനതയും ഒരു മനസ്സോടെ , ഏറെ സന്തോഷത്തിൽ തങ്ങളുടെ ബന്ധുമിത്രാദികളെ വീണ്ടും കാണുവാനും , തനിമയിൽ ഒത്തുചേരുവാനുമായി യൂറോപ്പിന്റെ നാനാ ദേശത്തു നിന്നും ലെസ്റ്ററിലേക്കുള്ള യാത്ര ഇതിനോടകം തന്നെ തുടങ്ങിയിരിക്കുന്നു.

ജൂൺ 28 ശനിയാഴ്ചയുടെ പൊൻപുലരി ലെസ്റ്റർ മെഹർ സെന്ററിനായി കാത്തു വച്ചിരിക്കുന്നത് ആയിരങ്ങൾ ആനന്ദചിത്തരായി ഒഴുകിയെത്തി നാളെയുടെ ചരിത്രമായി മാറാൻ പോകുന്ന ക്നാനായ ജനതയാൽ തീർക്കപ്പെടുന്ന അതിരുകളില്ലാത്ത മഹാ മനുഷ്യസമുദ്രത്തിനായിരിക്കും.

അന്നേ ദിവസം രാവിലെ 8 30 നോട് കൂടി പ്രഭാത പ്രാർത്ഥനയും, ക്നാനായ അതിഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ കുറിയാക്കോസ് മോർ സേവേർസിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയും, തുടർന്ന് യൂറോപ്പിലെ എല്ലാ ക്നാനായ ദേവാലയ അംഗങ്ങളെയും അണിനിരത്തിയുള്ള മഹാ ഘോഷയാത്രയും, വിശിഷ്ട വ്യക്തികളുടെ മഹത് സാന്നിധ്യത്തിൽ പൊതുസമ്മേളനവും തുടർന്ന് , വിവിധ ദേവാലയങ്ങൾ നേതൃത്വം നൽകുന്ന വർണ്ണാഭമായ കലാപരിപാടികളും നടത്തപ്പെടുന്നതാണ്.

ഇതിനോടകം തന്നെ നവമാധ്യമങ്ങളിലൂടെ ശ്രദ്ധയോർജിച്ച ലോകമെമ്പാടുമുള്ള ക്നാനായ മക്കൾ ഉദ്വേഗത്തിൽ കാത്തിരിക്കുന്ന ഫാദർ ജോമോൻ പുന്നൂസ് രചിച് ഈണം നൽകിയ എട്ടാമത് ക്നാനായ സംഗമത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തോടെയാണ് കലാപരിപാടികൾക്ക് തുടക്കം കുറിക്കുന്നത്..

സംഗമ വേദിയിലേക്കുള്ള പ്രവേശനം മുൻപ് ഇടവകകളിൽ വിതരണം ചെയ്തതോ, അന്ന് വേദിയിൽ ലഭ്യമാകുന്നതോ ആയ പ്രവേശന ടിക്കറ്റ് അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്, പ്രത്യേകം തയ്യാറാക്കിയ റിസ്റ്റ് ബാൻഡ് അതതു ദേവാലയത്തിന്റെ നിയുക്ത പ്രതിനിധികളിൽ നിന്നും , മുൻപ് വാങ്ങിയിരിക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കൈപ്പറ്റേണ്ടതാണ്.

കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി വേദിയിലേക്കുള്ള പ്രവേശനവും മറ്റു ക്രമസമാധാന കാര്യങ്ങളും പ്രത്യേക അധികാരമുള്ള സെക്യൂരിറ്റി സർവീസിനെയാണ് സംഗമം കമ്മിറ്റി ചുമതലപ്പെടുത്തിയിരിക്കുന്നത്.

സംഗമവേദിയിൽ പ്രത്യേകം തയ്യാറാക്കിയ പാർക്കിംഗ്, ഫുഡ് സ്റ്റാൾ, അഡീഷണൽ ടോയ്ലറ്റ് സൗകര്യങ്ങൾ, സെക്യൂരിറ്റി സർവീസ്, മറ്റു വിവിധങ്ങളായ സൗകര്യങ്ങളും അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സംഗമം കമ്മിറ്റി ക്രമീകരിച്ചിട്ടുണ്ട്

എക്കാലവും ഓർമ്മയിൽ തങ്ങിനിൽക്കാവുന്ന, വരുംതലമുറയുടെ മനോമണ്ഡലങ്ങളിൽ ക്നാനായ പൈതൃകത്തിന്റെ പെരുമയും അഭിമാനവും എന്നും വിളിച്ചോതാൻ ഉതകുന്ന, ഇതര മതക്കാർ തിങ്ങിപ്പാർക്കുന്ന യൂറോപ്യൻ നാടുകളിൽ ഏറെ തലയെടുപ്പോടെ എന്നും ക്നാനായ ജനതയ്ക്ക് എടുത്തു പറയാൻ പറ്റുന്ന വ്യത്യസ്തമായ സ്നേഹ സമാഗമനത്തിനായി നിങ്ങൾ ഏവരെയും ഒരിക്കൽക്കൂടി ഹാർദ്ദവമായി സംഗമം വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു..

Copyright © . All rights reserved