നാലുവര്‍ഷം മുമ്പ് 238 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം കടലില്‍ തകര്‍ന്നുവെന്ന വാദം തെറ്റാണെന്ന് സൂചന. കംബോഡിയന്‍ കാടുകളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ താന്‍ കണ്ടെത്തിയെന്ന് പറഞ്ഞ് ഡാനിയല്‍ ബോയര്‍ എന്ന പൈലറ്റ് രംഗത്തെത്തിയതോടെയാണ് സംഭവത്തില്‍ വഴിത്തിരിവ്. ഗൂഗിള്‍ എര്‍ത്തില്‍ കംബോഡിയന്‍ കാടുകളില്‍ തിരയുന്നതിനിടെ വിമാനഭാഗങ്ങളെന്ന് തോന്നിപ്പിക്കുന്ന വെളുത്തവസ്തുക്കള്‍ കണ്ടുവെന്ന് അദ്ദേഹം പറയുന്നു.
വിമാനത്തിന്റെ എന്‍ജിനും കോക്പിറ്റും വാലും കണ്ടതായായാണ് ഇദ്ദേഹം പറയുന്നത്. ഗൂഗിള്‍ മാപ്പിലൂടെ വിമാനത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഭാഗങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് സിനിമാനിര്‍മ്മാതാവ് ഇയാല്‍ വില്‍സണ്‍ കഴിഞ്ഞമാസം ഇതേ സ്ഥലത്ത് തിരയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, മാഫിയകളുടെ പിടിയിലായ ഈ വനപ്രദേശത്തേക്ക് കടക്കാന്‍ അദ്ദേഹത്തിനായില്ല. ഒരുമാസത്തിനിടെ, രണ്ടുപേര്‍ രംഗത്തുവന്നത് വിമാനം ഇവിടെയുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ്.
വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് 9.6 കോടി ഡോളറായിരുന്നു മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിഫലം. ഇതു സ്വന്തമാക്കുക എന്ന ആഗ്രഹത്തോടെയാണ് ഇയാന്‍ വില്‍സണും സഹോദരനും ഇവിടെയെത്തിയത്. ഇരുവരെയും ഒരുസംഘം കംബോഡിയന്‍ സൈനികരെയും എയര്‍ഡ്രോപ്പ് ചെയ്യുകയായിരുന്നു. വനത്തിനുള്ളില്‍ കടന്നെങ്കിലും, സായുധരായ മാഫിയകള്‍ പ്രദേശം കൈയടക്കിയിരിക്കുന്നതിനാല്‍, ഇവര്‍ക്ക് തിരികെപ്പോരേണ്ടിവന്നു.
വില്‍സണ്‍ വിമാനാവശിഷ്ടം കണ്ടുവെന്ന് പറയുന്നതിന് 16 കിലോമീറ്റര്‍ അകലെയാണ് ഡാനിയല്‍ ബോയര്‍ അവകാശപ്പെടുന്ന പ്രദേശം. ച്രോക്ക് ലാ ഈങ് വെള്ളച്ചാട്ടത്തിനോട് ചേര്‍ന്നാണിത്. താന്‍ കണ്ടെത്തിയ വസ്തുക്കള്‍ക്ക് വിമാനാവശിഷ്ടങ്ങളോട് സാമ്യം മാത്രമല്ല, ബോയിങ് വിമാനത്തിന്റെ ഭാഗങ്ങളുമായി അളവിലും സാമ്യമുണ്ടെന്ന് ഡാനിയല്‍ ബോയര്‍ പറഞ്ഞു. തന്റെ കണ്ടെത്തല്‍ പൂര്‍ണമായും ശരിയാണെന്നാണ് ബോയറിന്റെ അവകാശവാദം.
2014 മാര്‍ച്ച് എട്ടിനാണ് ക്വലാലംപുരില്‍നിന്ന് ബെയ്ജിംഗിലേക്ക് പോയ എംഎച്ച് 370 കാണാതായത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. ലോകരാജ്യങ്ങളെല്ലാം ചേര്‍ന്ന് മാസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വിമാനത്തിന്റെ നാവിഗേഷന്‍ ഡേറ്റ ചോര്‍ത്തി വിമാനത്തെ മറ്റൊരു ദിശയിലേക്ക് പറത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ നിലവിലുള്ള സങ്കല്‍പം. വിമാനം കാണാതായതു സംബന്ധിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളും അന്നുമുതല്‍ പരക്കുന്നുണ്ട്.
റഷ്യയാണ് വിമാനം തട്ടിയെടുത്തതെന്നും കസാഖിസ്ഥാനിലെ രഹസ്യകേന്ദ്രത്തില്‍ ലാന്‍ഡ് ചെയ്തെന്നുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. വിമാനത്തിന്റെ നാവിഗേഷന്‍ ഡേറ്റ ചോര്‍ത്തിയ വിമാന റാഞ്ചികള്‍, വിമാനം മറ്റൊരു ദിശയിലേക്ക് പറന്നുവെന്ന പ്രതീതി ജനിപ്പിച്ചശേഷം കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്മോഡ്രോമിലെത്തിച്ചുവെന്നാണ് വാദം. കസാഖിസ്ഥാനില്‍ നിന്ന് പാട്ടത്തിനെടുത്ത കോസ്മോഡ്രോം റഷ്യയുടെ നിയന്ത്രണത്തിലാണ്. ഇവര്‍ പറയുന്നതുപോലെ വിമാനം കംബോഡിയയിലെ കാടുകളില്‍ ഉണ്ടെങ്കില്‍ത്തന്നെ കംബോഡിയന്‍ സര്‍ക്കാരിന്റെ സഹായമില്ലാതെ തിരച്ചില്‍ അസാധ്യമാണ് താനും.
ചാലക്കുടിയിൽ വീടിനുള്ളിലെ ഗോവണിയില്‍ നിന്ന് വീണ ഏഴുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ അറസ്റ്റിൽ. കുന്നപ്പിള്ളി പെരുമാനപ്പറമ്പിൽ വിപിന്റെ ഭാര്യ ഷാനി(39)യെയാണ് കൊരട്ടി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കുട്ടിയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ സാഹചര്യത്തെളിവിന്റെ അടിസ്‌ഥാനത്തിലാണ് ഷാനിയെ അറസ്‌റ്റ് ചെയ്‌തത്.
ഇവരുടെ മകള്‍ ആവണിയെ സെപ്‌റ്റംബര്‍ 23ന് വീടിനകത്തു ഗോവണിയില്‍നിന്നു വീണു പരുക്കേറ്റനിലയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ ദേഹത്തു മറ്റു മുറിവുകള്‍ കണ്ടത് അന്നേ സംശയത്തിനിടയാക്കിയിരുന്നു. ഗള്‍ഫില്‍നിന്നു സംസ്‌ക്കാരച്ചടങ്ങിനെത്തിയ പിതാവ് മരണകാരണം സംബന്ധിച്ച് സംശയം ഉന്നയിച്ചതോടെ ദുരൂഹതയേറി. ഇക്കാര്യം ചോദിച്ചതോടെ ഷാനിക്ക് മാനസികാസ്വസ്‌ഥതകളും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവരെ കളമശേരിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ആശുപത്രിയില്‍നിന്നു ഡിസ്‌ചാര്‍ജ് ചെയ്‌തപ്പോഴായിരുന്നു അറസ്‌റ്റ്.
പ്രളയക്കെടുതികളില്‍ നിന്നും കരകേറിയ കേരളത്തെ പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി എഴുതിയ കുറിപ്പ് വൈറലാകുന്നു . തലസ്ഥാനത്ത് അഞ്ചാം ഏകദിനത്തിനായി റാവിസ് ലീല ഹോട്ടലില്‍ എത്തിയപ്പോഴാണ് കേരളത്തിനോടുള്ള ഇഷ്ടം കൊഹ്‌ലി അറിയിച്ചത്. പ്രളയകാലത്ത് കേരളത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയവരുടെ ആ കൂട്ടത്തില്‍ ക്യാപ്റ്റന്‍ കൊഹ്‌ലിയുമുണ്ടായിരുന്നു.ലീലാ ഹോട്ടലിലെ ബുക്കിലാണ് കേരളത്തോടുള്ള ഇഷ്ടം കൊഹ്‌ലി കുറിച്ചത്.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ :
‘കേരളത്തിലെത്തുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ്. കേരളത്തിലെ എല്ലാ സ്ഥലങ്ങളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വളരെയേറെ അതിമനോഹരമാണ് കേരളം.ഞാന്‍ എല്ലാവരേയും ദൈവത്തിന്റെ സ്വന്തം നാടിനെ ആസ്വദിക്കാന്‍ ശുപാര്‍ശ ചെയ്യും.കേരളം സ്വന്തം കാലില്‍ നിന്നു തുടങ്ങിയിരിക്കുന്നു. തീര്‍ത്തും സുരക്ഷിതമായ സ്ഥലമായി മാറിയിരിക്കുകയാണ് കേരളം.വരുമ്പോഴെല്ലാം സന്തോഷിപ്പിക്കുന്ന ഈ സ്ഥലത്തിന് ഒരുപാട് നന്ദി.’
ഈ കുറിപ്പ് ഇപ്പോൾ ആരാധകർ രണ്ടുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ .അതേസമയം വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി താരങ്ങള്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നാളെയാണ് മത്സരം നടക്കുന്നത്.തലസ്ഥാനത്ത് എത്തിച്ചേർന്ന താരങ്ങൾക്ക് വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. കേരളത്തിന്റെ സ്വീകരണത്തിന് ബി.സി.സി.ഐ നന്ദി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഈ പരമ്പരയില്‍ ആദ്യമായാണ് ഒരു വേദിയില്‍ ലഭിക്കുന്ന സ്വീകരണത്തിന് ബി.സി.സി.ഐ നന്ദി ഔദ്യോഗികമായി അറിയിക്കുന്നത്
തൃശൂര്‍: കേരള സംഗീത നാടക അക്കാദമി നടത്തിക്കൊണ്ടു പോകാനുളള പ്രാപ്തി കെപിഎസി ലളിതയ്ക്കില്ലെന്ന് മുന്‍ അക്കാദമി അംഗവും കഥകളി ആചാര്യനുമായ കലാമണ്ഡലം ഗോപി. അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ കെപിഎസി ലളിത നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടറി പറയുന്നത് അതേപടി വിശ്വസിക്കുന്നയാളാണ് നിലവിലെ സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍. അക്കാദമി പ്രവൃത്തനങ്ങളില്‍ താന്‍ തൃപ്തനല്ല. അതിനാലാണ് അക്കാദമിയുടെ എക്സിക്യുട്ടീവ് അംഗത്വം ഒരു വര്‍ഷം മുന്പ് രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.
പത്മശ്രീ ലഭിച്ച വ്യക്തിയാണ് താന്‍. എന്നാല്‍ പത്മശ്രീ ലഭിച്ച വ്യക്തിയെന്ന സ്ഥാനം അക്കാദമി തനിക്ക് നല്‍കിയില്ല. എക്സിക്യുട്ടീവ് മെന്പറാക്കി നിര്‍ത്തിയിട്ടുണ്ട് എന്നതല്ലാതെ ആ ഉള്‍പ്പെടുത്തല്‍ ആത്മാര്‍ത്ഥമായിരുന്നില്ലെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. ഒരു പ്രഹസനം പോലെയാണ് തന്നെ ഉള്‍പ്പെടുത്തിയ തീരുമാനം അനുഭവപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് ഇനിമുതല്‍ പൗരത്വം ലഭിക്കില്ല. ഇത് സംബന്ധിച്ച് അമേരിക്കന്‍ ഭരണഘടനയുടെ 14ാം ഭേദഗതിയില്‍ നിര്‍ദേശിക്കുന്ന നിലവിലുളള നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് ജനിക്കുന്ന വിദേശികളുടെ കുട്ടികളെ അമേരിക്കന്‍ പൗരന്മാരായി കണക്കാക്കുന്ന നിലവിലെ നിയമത്തിനാണ് ഭേദഗതി വരുത്തുന്നത്. പ്രത്യേക എക്സിക്യുട്ടീവ് ഓര്‍ഡറിലൂടെ നിയമം മാറ്റാന്‍ തയ്യാറെടുക്കുനന്തായി ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.
അമേരിക്കയില്‍ കുടിയേറ്റം തടയുന്നതിന് ട്രംപ് ഭരണകൂടം നിയമഭേദഗതിയിലൂടെയും നയവ്യതിയാനങ്ങളിലൂടെയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാവിലക്കും കുടിയേറ്റക്കാരില്‍ നിന്നും കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുളള കാര്യങ്ങള്‍ ചെയ്യുകയാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ് പുതിയ നീക്കം.
ട്രംപിന്‍റെ പുതിയ നീക്കം വലിയ നിയമപോരാട്ടങ്ങള്‍ വഴിവയ്ക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കാരണം ഭരണഘടനാ ഭേദഗതിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നിരിക്കെ, പ്രസിഡന്‍റിന്‍റെ അധികാരം ഉപയോഗിച്ച് എക്സിക്യുട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരുന്നത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.
മരിച്ച നിലയില്‍ കണ്ടെത്തിയ ഗണ്‍മാനെക്കുറിച്ച് മന്ത്രി മാത്യു ടി തോമസ് പറയുന്നതിങ്ങനെ. ഗണ്‍മാന്‍ സുജിത്തിന് ഔദ്യോഗിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അദ്ദേഹം പറയുന്നു. സ്ഥിരം ഗണ്‍മാന്‍ അവധിയിലായതിനാല്‍ പകരം വന്നതാണ് സുജിത്തെന്നും മന്ത്രി പറഞ്ഞു.
കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. തിരുവനന്തപുരം സിറ്റി എ ആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫിസര്‍ ആണ്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം ഞരമ്പ് മുറിച്ച ശേഷം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
സര്‍വീസ് റിവോള്‍വറില്‍ നിന്നാണ് വെടിയേറ്റത്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സുജിത്തിന്റെ കിടപ്പു മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
കാറപടകടത്തില്‍ ഏററ മുറിവുകള്‍ ഏറെക്കുറെ ഭേദമായ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഭര്‍ത്താവിന്റേയും മകളുടേയും മരണമുള്‍ക്കൊണ്ട ലക്ഷ്മി തിരുവനന്തപുരത്തെ വീട്ടില്‍ പ്രിയപ്പെട്ടവരുടെ കരുതല്‍ കരങ്ങളിലാണ്.
ബാലഭാസ്കര്‍ വിടപറഞ്ഞിട്ട് ഒരുമാസം. നല്ലപാതിയും കുഞ്ഞു മകളും ഇല്ലാത്ത ലോകത്ത് ലക്ഷ്മി പതിയെ ജീവിച്ചു തുടങ്ങുകയാണ്.
ഒരു മാസത്തിലേറെ നീണ്ട ചികില്‍സയ്ക്കുശേഷം പരുക്കുകളൊക്കെ ഏറെക്കുറെ ഭേദമായ ലക്ഷ്മി ആശുപത്രി വിട്ടു. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്നുണ്ടിപ്പോള്‍. വലത് കാലിലെ പരുക്ക് കൂടി ഭേദമായാല്‍ നന്നായി നടന്നു തുടങ്ങാം. ബാലഭാസ്കറിന്റെ മാതാപിതാക്കളുടേയും കൂട്ടുകാരുടേയും സ്നേഹത്തണലില്‍ ദു:ഖങ്ങളൊളിപ്പിച്ച് ചിരിക്കാന്‍ ശ്രമിക്കുകയാണവര്‍.
അതിജീവനത്തിന്റെ വഴികളില്‍ ഒരായുഷ്കാലത്തിന്റെ സ്നേഹം നിറഞ്ഞ ഒാര്‍മ്മകളും ആ മാന്ത്രിക സംഗീതവും കൂട്ടിനുണ്ട്. ഒപ്പം ബാലുവിനേയും ജാനിയേയും അതിരറ്റു സ്നേഹിച്ച ആയിരങ്ങളുടെ പ്രാര്‍ഥനകളും…
ന്യൂസ് ഡെസ്ക്
കോട്ടയം സ്വദേശിനിയായ മലയാളി നഴ്സ് യുകെയിൽ മരണമടഞ്ഞു. ദീർഘകാലമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന എൽസി തോമസ് (51) ആണ് മരിച്ചത്. . കോട്ടയം കൂടല്ലൂർ എറുമ്പിൽ കുടുംബാംഗമാണ്. കല്ലറ പീടികപ്പറമ്പിൽ തോമസ് അബ്രാഹമാണ് ഭർത്താവ്. അതുൽ, അതുല്യ, അഖിൽ എന്നിവർ മക്കളാണ്. ക്രോയ്ഡോണിനടുത്തുള്ള കേറ്റർഹാമിൽ ആണ് ഇവർ താമസിക്കുന്നത്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.
മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാഞ്ജലികൾ.
സർദാർ വല്ലഭായ് പട്ടേലിന്‍റെ ‘ഏകതാപ്രതിമ’ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. അഹമ്മദാബാദിൽനിന്ന് 200കിലോമീറ്റർ അകലെ, വഡോദര-നർമദഡാം ഹൈവേയ്ക്ക് സമീപം കെവാദിയയിലാണ് പ്രതിമ. ഇന്ത്യയെ ഈവിധത്തിൽ ഒന്നിച്ചുചേർത്ത, പട്ടേലിന്റെ കാല്‍ചുവട്ടിൽ നമിക്കുന്നതായും, ഈ ഐക്യം നമ്മള്‍ നിലനിർത്താൻ ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തനിക്കുമാത്രമല്ല, ലോകത്തിലെ എല്ലാ ഇന്ത്യക്കാർക്കും അഭിമാനമായ നിമിഷമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയുടെ മുഖമാകുമെന്ന് കണക്കാക്കുന്ന ഇവിടെനിർമിച്ച, മ്യൂസിയം, ഫുഡ്കോർട്ട്, 17കിലോമീറ്റർ ഉദ്യാനം എന്നിവയുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു. ബിജെപി അധ്യക്ഷൻ അമിത്ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
മൂവായിരം കോടിമുടക്കി, മോദിയുടെ സ്വപ്നപദ്ധതി പൂർത്തിയാക്കി തുറന്നുകൊടുക്കുമ്പോഴും മറുവശത്ത് പ്രതിഷേധം തുടരുകയാണ്. മണ്ണും ജലവും, വനവുമെല്ലാം അണക്കെട്ടിൻറെപേരിലും ഇപ്പോൾ വിനോദസഞ്ചാരത്തിൻറെപേരിലും തകർക്കുകയാണെന്ന് ഗോത്രസമൂഹത്തിലെ ഒരുവിഭാഗമടക്കം ഗ്രാമീണർ ആരോപിക്കുന്നു. ആദിവാസിസംഘടനകൾ ഇന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഉപവാസസമരവും നടത്തുകയാണ്.
പട്ടേൽസമരനേതാവ് ഹാർദിക്പട്ടേലും പ്രതിഷേധംപ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഈ പ്രതിഷേധങ്ങളെ മുഖവിലയ്ക്കെടുക്കാത്ത ബിജെപി, വിനോദസഞ്ചാര സാധ്യതയ്ക്ക് അപ്പുറം, ആധുനികഇന്ത്യയുടെ പിതാവായി പട്ടേലിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായാണ് പദ്ധതിയെ വീക്ഷിക്കുന്നത്.
തിരുവനന്തപുരം: മന്ത്രി മാത്യു ടി. തോമസിന്റെ ഗണ്‍മാന്‍ സ്വയം വെടിവെച്ച് മരിച്ചു. സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. രണ്ട് കൈയിലെയും ഞരമ്പ് മുറിച്ച ശേഷം വെടിവെക്കുകയായിരുന്നെന്ന് കരുതുന്നു.
കടയ്ക്കലിലെ ഇയാളുടെ വീട്ടില്‍ വച്ചാണ് സംഭവമുണ്ടായത്. വീടിന്റെ രണ്ടാം നിലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യക്തിപരമായ കാരണങ്ങളായിരിക്കാം ആത്മഹത്യക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. ഔദ്യോഗികമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു.
മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മൂന്നു മാസം മുമ്പാണ് മന്ത്രിയുടെ ഓഫീസില്‍ സുജിത് ജോലിക്കെത്തിയത്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസുകാരനാണ്.