കേരളം അനുഭവിക്കുന്ന പ്രളയക്കെടുതിയില്‍ താങ്ങായി തെലുങ്ക് സിനിമാ ലോകം. ബാഹുബലി നായകന്‍ പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നത് ഒരു കോടി രൂപയാണെന്ന് പ്രഭാസ് ഫാന്‍സ് വെളിപ്പെടുത്തി. കൂടാതെ രാം ചരണ്‍ 60 ലക്ഷം രൂപയും വിജയ് ദേവരകൊണ്ട 5 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. റാണ ദഗ്ഗുപതി, നാനി തുടങ്ങിയ നിരവധി തെലുങ്ക് നടന്മാര്‍ കേരളത്തിന് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്. തമിഴ് സിനിമാ സംഘടനയായ നടികര്‍ സംഘം അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുണ്ട്.
പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു. തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും കേരളത്തിന്റെ കണ്ണീരൊപ്പാന്‍ 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. സിപിഐയുടെ കേരളത്തിലെ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും.
നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി. ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെ അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു മാസത്തെ ശമ്പള തുകയായ 90,512 രൂപ സംഭാവന ചെയ്തു.
പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മമ്മൂട്ടി നേരിട്ടെത്തി. ദുരന്തത്തെ ഒന്നായി നേരിടാമെന്നു മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നു മഞ്ജു വാരിയര്‍ കുറിച്ചു. ‘ഡൂ ഫോര്‍ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ഥന.
കേരളത്തിനായുള്ള പ്രാര്‍ഥനയാണ് അമല പോളിന്റെ ഫെയ്‌സ്ബുക് വോളില്‍. ജയറാം,ദുര നിവിന്‍ പോളി, ശോഭന, റിമ കല്ലിങ്കല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങളും അഭ്യര്‍ഥനയുമായെത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പര്‍:
67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം,
IFSC: SBIN0070028.
സംഭാവനകള്‍ക്ക് ആദായനികുതി ഒഴിവുണ്ട്.
മൊമേ അല്ല അതിനപ്പുറമുള്ള ഭീകരർ വന്നാലും മലയാളികളുടെ അടുത്ത് ഒരു വേലയും നടക്കില്ലെന്ന് ട്രോളർമാര്‍. മോമോയെ ട്രാോളിക്കൊല്ലുന്ന തകർപ്പന്‍ തമാശകൾ നവമാധ്യമങ്ങളിൽ കറങ്ങിനടക്കുകയാണ്.
ചാറ്റ് ചെയ്യാനെത്തുന്ന മോമോയോട് ഇതു മാമന്‍റെ പുതിയ ഗൾഫ് നമ്പറാണോ എന്ന് ഒരു വിരുതന്‍റെ ചോദ്യം. നമോയെ നേരിട്ടവർ മോമോയെയും നേരിടുമെന്ന് ചിലർ. ഫോണിൽ മോമോയുടെ മെസേജ് എത്തിയപ്പോൾ നമോ ആണെന്നു കരുതി അച്ഛാ ദിൻ എപ്പോൾ എത്തുമെന്നു വരെ ചോദിച്ചവരുണ്ടത്രേ.
ഗെയിം കളിക്കാൻ ചലഞ്ച് ചെയ്യാനെത്തുന്ന മോമോയോട് ഭക്ഷണം കഴിച്ചോയെന്ന് കുശലം ചോദിക്കുന്ന വിരുതനാണ് മറ്റൊരു ട്രോൾ താരം. ഇതെന്താ ഈ പ്രൊഫൈൽ ചിത്രം ഇങ്ങനെ എന്നും ഇവന്‍ ചോദിക്കുന്നു. ഒടുവിൽ മലയാളികളുടെ പ്രതികരണം കണ്ട് അപമാനിച്ചതു മതിയെങ്കിൽ നിർത്തിക്കൂടേ എന്നു ചോദിക്കുന്ന നിസഹായനായ മോമോയെയും കാണാം.
മോമോ ഗെയിമുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ കൊലയാളി ഗെയിമിനെ പൂട്ടാൻ കേരളപൊലീസും രംഗത്തെത്തിയിട്ടുണ്ട്.
”മോമ്മോ ഗെയിംനെ സംബന്ധിച്ച ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ല എന്നറിയിക്കുന്നു. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ്പ്പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും ഇത്തരത്തിൽ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം.അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പ്പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർസെല്ലിനേയോ, കേരള പോലീസ് സൈബർഡോമിനെയോ അറിയിക്കുക.
എന്നാൽ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധർ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്പരുകളിൽ നിന്നും മൊമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങൾ വഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും”.
എന്താണ് മോമോ?
ബ്ലൂ വെയിൽ പോലെ തന്നെ കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗെയിമാണ് മോമോ. വാട്സ്ആപ്പിലൂടെ അജ്ഞാതനെ പരിചയപ്പെടുക എന്നതാണ് ആദ്യപടി. അജ്ഞാതനെ പരിചയപ്പെടാന്‍ ആവശ്യപ്പെടുന്ന മെസേജിൽ നിന്നാണ് തുടക്കം. തുടർന്ന് ഈ കോണ്ടാക്ടിൽ നിന്നും പേടിപ്പെടുത്തുന്ന മെസേജുകളും വിഡിയോകളും ലഭിക്കും. തുടർന്ന് സ്വയം മുറിപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ആവശ്യപ്പെടും.
ഭീകരരൂപിയായ സ്ത്രീയുടെ ചിത്രമാണ് മോമോയുടെ ഐക്കൺ. മോമോ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അജ്ഞാത നമ്പറുമായി ബന്ധം സ്ഥാപിക്കാന്‍ ചലഞ്ച് ചെയ്താണ് മോമോ ഗെയിം ആരംഭിച്ചതെന്നാണ് മെക്സിക്കോയിലെ കംപ്യൂട്ടര്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അർജൻറീനയിൽ ആത്മഹത്യ ചെയ്ത ടീനേജുകാരിയുടെ മരണത്തിനു പിന്നിൽ മോമോ ആണോ എന്ന് അന്വേഷിച്ചു വരികയാണ്.
അതേസമയം ഉപഭോതാക്കളുടെ സുരക്ഷയുടെ കാര്യത്തിൽ തങ്ങൾ അതീവ തത്പരരാണെന്നും അജ്ഞാത സന്ദേശമെത്തിയാൽ തങ്ങളുമായും ബന്ധപ്പെടാമെന്നും വാട്സ്ആപ്പ് അധികൃതർ അറിയിച്ചു കഴിഞ്ഞു.
നാല് ലോകകപ്പുകൾ നേടിയത് 15 ഗോളുകൾ. ജർമ്മനിയുടെ ഇതിഹാസതാരം ജെറാൾഡ് മുളളറുടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ യുവതാരം വിശേഷണങ്ങൾ എറെയുണ്ടായിരുന്നു മെസിയുഗത്തിനു മുൻപ് ഫുട്ബോൾ ലോകം അടക്കിവാണ ബ്രസീലീയൻ ഇതാഹസം റൊണോൾഡോയ്ക്ക്. ലോകകപ്പിവെ ഫുട്ബോൾ വേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലാണ് റൊണാൾഡോ. മൂന്നു തവണ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുളള പുരസ്കാരം തേടിയെത്തിയിട്ടുണ്ട് ഈ പ്രതിഭാശാലിയെ.
എന്നാൽ ബ്രസീലിൽ നിന്ന് കേൾക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ല. ബ്രസീലിന്റെ എക്കാലത്തേയും വലിയ ഇതിഹാസങ്ങളിലൊരാളായ റൊണാള്‍ഡോ ഗുരുതരാവസ്ഥയിലെന്നായിരുന്നു റിപ്പോർട്ടുകൾ. ന്യൂമോണിയ ബാധയെ തുടര്‍ന്ന് മുന്‍ റയല്‍ മാഡ്രിഡ് താരം കൂടിയായിരുന്ന റൊണാള്‍ഡോ സ്പാനിഷ് ദ്വീപ് ഇബീസയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് ഇതിഹാസതാരമെന്ന് പ്രാദേശിക മാധ്യമം ഡയറിയോ ഡി ഇബീസ റിപ്പോര്‍ട്ടു ചെയ്തു.
അവധിക്കാലം ചെലവഴിക്കാനായി ഇബീസിയയില്‍ എത്തിയ 41 കാരനായ താരത്തിന് ന്യൂമോണിയ പിടികൂടുകയായിരുന്നു. താരത്തിന്റെ സ്വകാര്യത കണക്കിലെടുത്താണ് കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാത്തത്. ബ്രസീലിന്റെ എക്കാലത്തേയും മികച്ച സ്ട്രൈക്കര്‍മാരിലൊരാളാണ് റൊണാള്‍ഡോ .1994, 2002 എന്നീ ലോകകപ്പുകള്‍ ബ്രസീല്‍ ഉയര്‍ത്തുമ്പോള്‍ മികച്ച താരം റൊണാൾഡോയായിരുന്നു. റയലിനെ കൂടാതെ ബാഴ്‌സലോണ, ഇന്റര്‍മിലാന്‍ എസീ മിലാന്‍ എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും റൊണാള്‍ഡോ ബൂട്ടണിഞ്ഞിട്ടുണ്ട്..
കൊല്‍ക്കത്ത: ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദയാഘാതവും ഇദ്ദേഹത്തിനുണ്ടായി. ഇന്ന് രാവിലെ 8.30ഓടെയാണ് അന്ത്യമുണ്ടായത്. ഇദ്ദേഹം മസ്തിഷ്‌കാഘാതത്തിനും ചികിത്സയിലായിരുന്നു.
2004-2009-ല്‍ ആദ്യ യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ് സി.പി.എം. നേതാവായിരുന്ന ചാറ്റര്‍ജി ലോക്സഭാ സ്പീക്കറായത്. പിന്നീട് ആണവക്കരാറുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ച സമയത്ത് ഇദ്ദേഹം സി.പി.എമ്മുമായി അകലുകയും പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ബംഗാളില്‍നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജി നാലു പതിറ്റാണ്ടോളം പാര്‍ലമെന്റ് അംഗമായിരുന്നു.
2008ല്‍ സിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. ആസാമിലെ തേജ്പുരില്‍ 1929ല്‍ ആണ് സോമനാഥ് ചാറ്റര്‍ജി ജനിച്ചത്. അഭിഭാഷകനും ബുദ്ധിജീവിയുമായിരുന്ന നിര്‍മല്‍ ചന്ദ്രചാറ്റര്‍ജിയും ബീണാപാണി ദേബിയുമായിരുന്നു മാതാപിതാക്കള്‍. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജ്, കല്‍ക്കത്ത യൂണിവേഴ്‌സിറ്റി, കേംബ്രജിലെ ജീസസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
കൊച്ചി: പ്രളയക്കെടുത്തി നേരിടാൻ കേരളത്തിന് 100 കോടിയുടെ അടിയന്തര സഹായം അനുവദിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം സഹായം പ്രഖ്യാപിച്ചത്. കേരളം നേരിടുന്നത് 1924 നു ശേഷമുള്ള എറ്റവും വലിയ പ്രളയമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അടിയന്തര സഹായമായി 1220 കോടി രൂപയാണ് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. കാലവർഷക്കെടുതിയിൽ 8316 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നും അടിയന്തരസഹായം നൽകണമെന്നും രാജ്നാഥ് സിംഗിനു സമർപ്പിച്ച നിവേദനത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു. ഉച്ചയ്ക്ക് രണ്ടോടെ കൊച്ചിയിലെത്തിയ രാജ്നാഥ് സിംഗ് ഹെലികോപ്റ്റർ മാർഗമാണ് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത്.
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിയൻ, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ തുടങ്ങിയവർ രാജ്നാഥ് സിംഗിനൊപ്പം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ട്.
ചെറുതോണി, ഇടുക്കി അണക്കെട്ട്, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ, ആലുവ, പറവൂർ താലൂക്കുകളിലെ പ്രദേശങ്ങൾ എന്നിവയാണ് മന്ത്രി സന്ദർശിക്കുന്നത്.
സന്ദർശനത്തിന് ശേഷം വൈകിട്ട് അഞ്ചിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗോൾഫ് ഹൗസിൽ രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ചർച്ച ചെയ്യും.
മോമോ ഗെയിമിനെ സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും കേരള പോലീസ്. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വ്യാജപ്രചരണങ്ങളിലൂടെ മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഫേസ്ബുക്കിൽ കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർ സെല്ലിനേയോ, കേരള പോലീസ് സൈബർ ഡോമിനെയോ അറിയിക്കുക. എന്നാൽ വ്യാജനന്പരുകളിൽനിന്നു മോമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുള്ള മോമോ ചലഞ്ച് വാട്സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അജ്ഞാതനെ പരിചയപ്പെടാൻ ആവശ്യപ്പെടുന്ന മെസേജിൽനിന്നാണ് ചലഞ്ചിന്റെ തുടക്കം. തുടർന്ന് കുട്ടികളുടെ കോണ്ടാക്ട് നന്പർ സ്വന്തമാക്കിയശേഷം ഓരോ ടാസ്കുകൾ നൽകുന്നു. പേടിപ്പെടുത്തുന്ന മെസേജുകളും വീഡിയോകളും ഇതിനിടെ കുട്ടികൾക്ക് മോമോ അഡ്മിൻ അയച്ചുകൊടുക്കും. സ്വയം മുറിവേൽപ്പിക്കാനും ആത്മഹത്യ ചെയ്യാനുമൊക്കെ പ്രേരണ നൽകുന്നതാണ് മോമോ ചലഞ്ചിലെ ടാസ്കുകളെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക, മെക്സിക്കോ, ജർമനി, അർജന്റീന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മോമോ ചലഞ്ചിലേർപ്പെട്ടവരുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾ മോമോയ്ക്കെതിരേ ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കിൽ മോമോയ്ക്കെതിരേ ജാഗ്രത വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
മുംബൈയിലാണ് ദൗർഭാഗ്യകരമായ സംഭവം. ഐടി പ്രഫഷണലായ തേജസ് ഡുബ്ലൈ (32) ആണ് ഭാര്യയെ സന്തോഷിപ്പിക്കാൻ സാഹസത്തിന് മുതിർന്ന് ആറാംനിലയിൽ നിന്നും വീണുമരിച്ചത്.
2014 മുതൽ ബെൽജിയത്തിൽ ജോലി നോക്കുകയാണ് തേജസ്.ഭാര്യ പൂനെയിൽ സോഫ്റ്റ്എൻജിനിയറാണ്.പ്രണയിച്ചു വിവാഹിതരായവരാണ് ഇവർ.
ഭാര്യയുടെ പിറന്നാൾപ്രമാണിച്ച് വെള്ളിയാഴ്ച തേജസ് മുംബൈയിലെത്തി. ശേഷം കൂട്ടുകാരനൊപ്പം അയാളുടെ ഫ്ലാറ്റിൽ കഴിയുകയായിരുന്നു. ഇരുവരും ചേർന്നാണ് ആറാം നിലയിലുള്ള ഫ്ലാറ്റിന്റെ ജനലിലൂടെ ഉള്ളിലെത്തി സർപ്രൈസ് നൽകാമെന്ന് തീരുമാനിച്ചത്. പുലർച്ചെ മൂന്നുമണി വരെ ഇതിനെക്കുറിച്ച് ചർച്ച ചെയ്തു. രാവിലെ അഞ്ചരയോടെ തേജസ് ഫ്ലാറ്റിന്റെ മുമ്പിലെത്തി. ജനലിലൂടെ ഉള്ളിലേക്ക് കടക്കുന്നതിന്റെ ഇടയ്ക്ക് നിലതെറ്റി താഴേക്ക് വീഴുകയായിരുന്നു.
വാച്ച്മാനാണ് തേജസിനെ ആശുപത്രിയിലെത്തിക്കുന്നത്. സാഹസസർപ്രൈസ് നൽകുന്നതിന് മുമ്പ് ഇരുവരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ അതിവർഷവും വെള്ളപ്പൊക്കവും നിമിത്തം ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി യൂണിമണിയുടെയും യുഎഇ എക്സ്ചേഞ്ചിന്റെയും ചെയർമാൻ ഡോ. ബി.ആർ.ഷെട്ടി. രണ്ട് കോടി രൂപയുടെ സഹായം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അദ്ദേഹം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കൂടാതെ കേരളത്തിലെ വിപുലമായ യൂണിമണി ശൃംഖലയിലെ നൂറുകണക്കിന് ജീവനക്കാരും സന്നദ്ധ സഹായ പ്രവർത്തനങ്ങളുമായി ദുരിതബാധിത പ്രദേശങ്ങളിൽ സേവനരംഗത്ത് ഇറങ്ങിയതായി ഡോ. ഷെട്ടി അറിയിച്ചു. ജനങ്ങളെ മാറ്റിപ്പാർപ്പിച്ച അടിയന്തര കേന്ദ്രങ്ങളിൽ ആഹാരസാധനങ്ങളും മരുന്നുകളും രക്ഷാ സാമഗ്രികളും മറ്റും എത്തിക്കുന്നതിൽ ഇവർ വ്യാപൃതരാണ്.
തന്റെ ജീവിതവൃത്തവുമായി ഏറ്റവുമടുത്ത കേരളീയ സമൂഹത്തിന്റെ ഈ അപ്രതീക്ഷിത ദുരന്തത്തിൽ അഗാധമായ ഖേദമുണ്ടെനും ഇരകളാക്കപ്പെട്ട സഹോദരങ്ങൾക്ക് തങ്ങളാലാവുന്ന പരമാവധി സഹായമെത്തിക്കുമെന്നും ഡോ. ബി.ആർ.ഷെട്ടി പറഞ്ഞു. ഇപ്പോഴത്തെ അടിയന്തര നടപടികളിലെന്ന പോലെ, ഭാവിയിൽ ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ നേരിടാൻ സർക്കാർ സ്വീകരിക്കുന്ന സുരക്ഷിതത്വ പദ്ധതികളിലും ‘യൂണിമണി’ ഉൾപ്പെടെ തങ്ങളുടെ സ്ഥാപനങ്ങൾ ഉചിതമായ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളീയ സമൂഹത്തിന്റെ ഈ ദുരവസ്ഥ പരിഹരിക്കുന്നതിനായി പ്രവാസി മലയാളികളുടെ കൂടി മനസ്സ് ഏറ്റെടുത്തുകൊണ്ടാണ് തങ്ങൾ ദുരന്ത നിവാരണ ശ്രമങ്ങളിൽ പങ്കാളികളാവുന്നതെന്ന് ഗ്രൂപ്പ് സി.ഇ.ഒ.യും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
സംസ്ഥാനത്തുണ്ടായ ഈ പ്രളയദുരന്തം മൂലം ജീവഹാനി വന്നവരുടെ കുടുംബങ്ങളെയും ഭൂമിയും വീടും കൃഷിയും നഷ്ടപ്പെട്ട ജനങ്ങളെയും ആശ്വസിപ്പിക്കാനും പുനരധിവസിപ്പിക്കാനും പൂർണ്ണ ജനപങ്കാളിത്തത്തോടെ സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കുമ്പോൾ ഡോ. ബി.ആർ.ഷെട്ടിയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും നല്‍കുന്ന അവസരോചിതമായ പിന്തുണക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി പറഞ്ഞു.
തമിഴ് താരം വിക്രമിന്‍റെ മകൻ ധ്രുവ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാലുപാര്‍ക്ക് പരുക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടിൽ രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്കു സമീപമായിരുന്നു അപകടം. ധ്രുവ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത് യുവതാരം കൂടിയായ ധ്രുവിനെ ജാമ്യത്തില്‍ വിട്ടു. അമിത വേഗത്തില്‍ വണ്ടിയോടിച്ചതിനും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയതിനുമാണ് അടയാര്‍ പൊലീസ് കെസെടുത്തത്. മദ്യപിച്ചോയെന്ന പരിശോധന പൊലീസ് ആദ്യഘട്ടത്തില്‍ നടത്തിയില്ലെന്ന് ആരോപണമുയര്‍ന്നു.
അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ കാലിനും തലയ്ക്കും പരുക്കേറ്റു. ഇയാൾ ആശുപത്രിയിലാണ്. സംവിധായകൻ ബാലയുടെ പുതിയ ചിത്രമായ ‘വർമ’യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്.