Latest News

എയര്‍ഇന്ത്യാ വിമാനം കെട്ടിടത്തിലിടിച്ച് അപകടം. സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമിലെ അലര്‍ലാന്‍ഡ വിമാനത്താവളത്തിലെ കെട്ടിടത്തിലാണ് വിമാനത്തിന്റെ ചിറക് ഇടിച്ചത്. കെട്ടിടത്തില്‍ തട്ടിയെങ്കിലും യാത്രക്കാര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല.

179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍ പെട്ടത്.

രജനീകാന്തിന്റെ ബ്രഹാമണ്ഡ ചിത്രം 2.0 തിയറ്ററുകളിലെത്തി. ആര്‍പ്പുവിളികളും ആഘോഷങ്ങളുമായാണ് ആരാധകര്‍ സ്റ്റെല്‍ മന്നന്‍റെ ചിത്രത്തെ വരവേറ്റത്. കേരളത്തില്‍ 450 തിയറ്ററുകളിലാണ് ഇന്ന് ശങ്ക ര്‍ രജനി ചിത്രം 2.0 പ്രദര്‍ശിപ്പിക്കുന്നത്. 2ഡിയിലും 3ഡിയിലും ചിത്രം എത്തുന്നുണ്ട്.

ഏറെനാളായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹിന്ദിയില്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ ചിത്രം വിതരണത്തിനെത്തിക്കും. എമി ജാക്സനാണ് നായിക. നീരവ് ഷാ ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം ചെയ്യുന്ന ചിത്രത്തിന്‍റെ അണിയറയിലും മികച്ച ടീമാണ് അണിനിരന്നിരിക്കുന്നത്.

ആന്റമാന്‍ ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന ദ്വീപില്‍ പ്രവേശിക്കുകയും , ദ്വീപ് നിവാസികള്‍ കൊലപ്പെടുത്തുകയും ചെയ്ത അമേരിക്കന്‍ സുവിശേഷ പ്രവര്‍ത്തകന്‍ ജോണ്‍ അലന്‍ ചൗ വിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം പൊലീസ് അവസാനിപ്പിച്ചു. ദ്വീപ് നിവാസികളുെട പ്രതിരോധം ശക്തമായതോടെയാണ് പൊലീസ് ശ്രമം ഉപേക്ഷിച്ചത്. വംശനാശ ഭീഷണി നേരിടുന്ന കൂട്ടരായതിനാല്‍ മൃതദേഹം വീണ്ടെടുക്കുന്നതിനായി ദ്വീപിലേക്ക് കടക്കരുതെന്നും അവരെ ആക്രമിക്കരുതെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ നവംബര്‍ പതിനേഴിനാണ് മതപ്രചാരകനായ ജോണ്‍ ആലന്‍ ചൗ സെന്റിനെന്റല്‍ ദ്വീപിലെത്തുന്നത്. ദ്വീപിന്റെ 3 കിലോമീറ്റര്‍ ചുറ്റളവിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും മല്‍സ്യ തൊഴിലാളികളുടെ സഹായത്തോടെ ജോണ്‍ ദ്വീപിലെത്തുകയായിരുന്നു. തീരത്തേക്കടുക്കാന്‍ ശ്രമിച്ച ജോണിനെ പലതവണ ദ്വീപ് വാസികള്‍ കുന്തങ്ങളെറിഞ്ഞും അമ്പെയ്തും വിരട്ടിയോടിച്ചിരുന്നു. എങ്കിലും ശ്രമം തുടര്‍ന്ന ജോണിനെ ഗോത്ര വര്‍ഗക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു. ജോണിന്റെ മൃതദേഹം കെട്ടിവലിച്ചു കൊണ്ടു പോകുന്നത് കണ്ടെന്ന് മല്‍സ്യത്തൊഴിലാളികളാണ് ജോണിന്റെ സുഹൃത്തുക്കളെ ആഅറിയിച്ചത്.

തുര്‍ന്നാണ് മൃതദേഹം വീണ്ടെടുക്കാന്‍ പൊലീസും നേവിയും ശ്രമം തുടങ്ങിയത് എന്നാല്‍ ഗോത്ര വര്‍ഗക്കര്‍ ആരെയും ദ്വീപിലേക്ക് പ്രവേശിപ്പിച്ചില്ല. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നവരാണ് ഗോത്ര വര്‍ഗക്കാര്‍. പുറത്തു നിന്ന് ആരെങ്കിലും ദ്വീപിലേക്ക് വന്നാല്‍ ആക്രമിക്കാറുണ്ട്. ജോണിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത് ദ്വീപുകാര്‍ക്കും പുറത്തു നിന്നെത്തുന്നവര്‍ക്കും ഒരു പോലെ ദോഷകരമാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. വംശനാശഭീഷണി നേരിടുന്ന വീഭാഗമാണെന്നും അതിനാല്‍‌ ദ്വീപ് നിവാസികളെ ആക്രമിക്കരുതെന്നും സംരക്ഷണമൊരുക്കണമെന്നും നരവംശശാസ്ത്രഞ്ജന്‍മാരും ഗവേഷകരും വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം പൊലീസ് ഉപേക്ഷിച്ചത്

തിരുവനന്തപുരം: നിപ്പ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പ വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള സമയമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാലയളവില്‍ തുറസായ സ്ഥലങ്ങളില്‍ വളരുന്ന ഫലങ്ങള്‍ കഴിക്കുമ്പോള്‍ ജാഗ്രത വേണമെന്നും പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകി വൃത്തിയാക്കി മാത്രമേ കഴിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു.

വിഷയത്തില്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തണം. ചുമ പോലെയുള്ള നിപ ലക്ഷണങ്ങളോടെ വരുന്നവരെ പരിശോധിക്കാന്‍ ആശുപത്രികളില്‍ പ്രത്യേക മേഖല സജ്ജീകരിക്കണം. ഇവിടെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക മാസ്‌കുകള്‍ നല്‍കണം. ചുമയുള്ളവര്‍ മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ മാസ്‌കോ ടൗവലോ ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു.

സംസ്ഥാനത്തെ മെഡി.കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം മേല്‍നിര്‍ദേശപ്രകാരം സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും അറിയിപ്പില്‍ പറയുന്നു. പഴം തിന്നുന്ന വവ്വാലുകളില്‍ നിന്നാണ് നിപ്പ മനുഷ്യരിലേക്ക് എത്തിയതെന്ന് നേരത്തേ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. 2018-മെയ് മാസത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിച്ച നിപ വൈറസ് ബാധയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം 17 മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്സിനെ വില്‍ക്കാനൊരുങ്ങി നരേഷ് ഗോയല്‍. തന്റെ ഭൂരിഭാഗം ഓഹരികളും വില്‍ക്കാന്‍ സന്നദ്ധതയറിയിച്ച് മൂന്ന് നിക്ഷേപകരോട് ഗോയല്‍ ചര്‍ച്ച നടത്തിയതായി സിഎന്‍ബിസി ടിവി എയ്റ്റീന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റ ഗ്രൂപ്പ്, നിലവില്‍ ജെറ്റില്‍ ഓഹരി പങ്കാളിത്തമുള്ള എത്തിഹാദ്, എയര്‍ ഫ്രാന്‍സ്, കെഎല്‍എം, ഡെല്‍റ്റ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം എന്നിവയുമായാണ് ചര്‍ച്ച നടത്തിയത്.

ഗോയലിന്റെ നേതൃത്വത്തിലുള്ള പ്രമൊട്ടര്‍മാര്‍ക്ക് ജെറ്റില്‍ 51 ശതമാനം പങ്കാളിത്തമുണ്ട്. എത്തിഹാദിന് 24 ശതമാനവും. അതിനിടെ എത്തിഹാദുമായുള്ള ചര്‍ച്ചയ്ക്ക്, ഗോയല്‍ പ്രമുഖ വ്യവസായി ക്യാപ്റ്റന്‍ ഹമീദ് അലിയുടെ സഹായം തേടി. 2013ല്‍ അലിയുടെ ഇടപെടലിലാണ് ജെറ്റില്‍, എത്തിഹാദ് ഓഹരിപങ്കാളിയാകുന്നത്. നഷ്ടത്തിലായിരുന്നിട്ടും ജെറ്റിന്റെ ഉടമസ്ഥാവകാശം കൈമാറാന്‍ നരേഷ് ഗോയല്‍ ഇതുവരെ തയ്യാറായിരുന്നില്ല.

വിവാദ ആൾദൈവം ബാല സായി ബാബ (58) മരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മാജിക് ബാബയെന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ അന്ത്യം. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. എല്ലാ വര്‍ഷവും ശിവരാത്രിയില്‍ ഇദ്ദേഹം വായില്‍ നിന്ന് ശിവലിംഗം തുപ്പുമെന്നാണ് ഭക്തര്‍ അവകാശപ്പെട്ടിരുന്നത്. കൂടാതെ, അന്തരീക്ഷത്തില്‍ നിന്ന് കൈവീശി, ആഭരണങ്ങള്‍ എടുക്കാനും ഇദ്ദേഹത്തിന് കഴിവുണ്ടെന്നാണും പിന്തുടരുന്നവർ വിശ്വസിച്ചിരുന്നു.

ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ജനിച്ച ബാല സായി ബാബ, പിന്നീട് തെലങ്കാനയിലും ആന്ധ്രയിലും പ്രശസ്തിയുള്ള ആള്‍ദൈവമായി മാറുകയായിരുന്നു. കുര്‍ണൂലിലും ഹൈദരാബാദിലുമായി രണ്ട് ആശ്രമങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. ഇതിനിടെ ഭൂമി കയ്യേറിയ കേസിലും, ചെക്ക് കേസിലും ഉള്‍പ്പെട്ടതോടെ ബാബ വിവാദങ്ങളിലും നിറഞ്ഞുനിന്നു. കുര്‍ണൂലിന് പുറത്തുള്ള ബാലസായി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ചായിരിക്കും മരണാനന്തര ചടങ്ങുകള്‍ നടക്കുകയെന്നാണ് ആശ്രമവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. വിദേശത്തും ഇദ്ദേഹത്തിന് ധാരാളം ഭക്തർ ഉണ്ടായിരുന്നു.

പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടികൂടിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമാ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി രാഖി കൃഷ്ണയാണ് ട്രെയിന് മുന്നിൽ ച‌‌ാടി മരിച്ചത്. പരീക്ഷാ കോപിയടി നടത്തിയ വിദ്ധ്യാർത്ഥ്നിയെ സ്ക്വാഡ് പിടികൂടിയതിനെ തുടർന്ന് മനംനൊന്ത് ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

കൊല്ലം ഫാത്തിമാമാതാ കോളജിലെ അവസാന ഇംഗ്ലീഷ് വിദ്ധ്യാർത്ഥിനിയാണ് ഇരവിപുരം സ്വദേശിനി രാഖികൃഷ്ണ. പരീക്ഷാ ഹാളിൽ കോപ്പിയടിച്ചത് സ്ക്വാഡ് പിടികൂടിയിരുന്നു. തുടർന്ന് രാഖി കൃഷ്ണയെ പുറത്തുനിർത്തുകയും രക്ഷകർത്താക്കളെ വിവരം അറിയിക്കുകയും ചെയ്തിരുന്നു.

കോളേജ് അധികൃതർ രക്ഷിതാക്കളുമായി സംസാരിക്കുന്നതിനിടയിൽ രാഖിയെ കാണാതാവുകയായിരുന്നു പിന്നീട് കൊല്ലം കമ്മീഷണറോഫീസിനു സമീപം റയിൽവേ ട്രാക്കിൽ രാഖിയെ ട്രയിൻ തട്ടിയ നിലയിൽ പരിക്കുകളോടെ കണ്ടെത്തി. പോലീസ് രാഖിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രഞ്ജിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ കേരളത്തിന് നാലാം മത്സരത്തില്‍ കനത്ത തിരിച്ചടി. മധ്യപ്രദേശിനെതിരെ ടോസ് നേടി ബാറ്റ് ചെയ്ത കേരളം കേവലം 63 റണ്‍സിന് പുറത്തായി.

നാല് വിക്കറ്റ് വീഴ്ത്തിയ അവിനേഷ് ഖാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാഗവുമാണ് കേരള ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് ഗ്രൗണ്ടിലാണ് കേരളം നാണംകെട്ട പ്രകടനം കാഴ്ച വെയ്ക്കുന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എടുത്തിട്ടുണ്ട്.

16 റണ്‍സ് വീതമെടുത്ത അക്ഷയ് ചന്ദ്രനും വിഷ്ണു വിനോദും 10 റണ്‍സെടുത്ത വിഎ ജഗതീഷുമാണ് കേരള നിരയില്‍ രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്‍മാര്‍. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ജലജ് സക്‌സേന രണ്ട് റണ്‍സെടുത്ത് ആദ്യം പുറത്തായി. അരുണ്‍ കാര്‍ത്തിക് (6) രോഹണ്‍ പ്രേം (0) സഞ്ജു സാംസണ്‍ (2) സച്ചിന്‍ ബേബി (7) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന.

ബിഗ് ബോസില്‍ കയറിയതില്‍ പിന്നെ ശ്രീശാന്തിന് ഒരേ വെളിപ്പെടുത്തലുകളാണ്. സത്യസന്ധത തെളിയിക്കാനുള്ള വേദിയായിട്ടാണ് ശ്രീ ബിഗ് ബോസിനെ കണ്ടിരിക്കുന്നതെന്ന സംശയം ഇല്ലാതില്ല. ഇപ്പോഴിതാ വാതുവെപ്പ് വിവാദവുമായി വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു.

ചെയ്യാത്ത കുറ്റത്തിന് എല്ലാവരും തന്നെ കുരിശിലേറ്റുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്ന് ശ്രീശാന്ത് പറയുന്നു.ബിഗ്ബോസില്‍ തനിക്കൊപ്പമുള്ള മറ്റു മത്സരാര്‍ത്ഥികളോടാണ് ശ്രീശാന്ത് വെളിപ്പെടുത്തല്‍ നടത്തിയത്. വാതുവെപ്പുകാരില്‍ നിന്ന് 10 ലക്ഷം രൂപ മേടിച്ച് ഞാന്‍ ഒത്തുകളിച്ചെന്നായിരുന്നു ആരോപണം.

എനിക്കെതിരെ ഇക്കാര്യത്തില്‍ തെളിവുണ്ടെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍, ജീവിതത്തിലിതു വരെ ഞാന്‍ വാതുവെപ്പുകാരുമായി ബന്ധപ്പെട്ടിട്ടില്ല. ഒത്തുകളിച്ചിട്ടുമില്ല. തകര്‍ന്നുപോയ ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു.

അടുത്ത സുഹൃത്തുക്കള്‍ പോലും ഞാന്‍ ഒത്തുകളിച്ചെങ്കിലും അതുപോട്ടെ എന്ന രീതിയിലാണ് പെരുമാറിയത്. ഇന്ത്യയിലെ സ്റ്റേഡിയങ്ങളില്‍ കാലുകുത്താന്‍ പോലും എനിക്കിപ്പോള്‍ അനുവാദമില്ല. ഭാവിയില്‍ എന്റെ മക്കള്‍ ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയാല്‍ അതു കാണാന്‍ എനിക്കെങ്ങിനെ കഴിയുമെന്നും പൊട്ടിക്കരഞ്ഞ് ശ്രീശാന്ത് ചോദിച്ചു.

അതേസമയം, ഇതിനിടയില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വന്ന രാജസ്ഥാന്‍ റോയല്‍സ് മുന്‍ ഉടമ രാജ് കുന്ദ്രയ്ക്ക് വായടപ്പിക്കുന്ന മറപടി നല്‍കി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി. ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍ കളേഴ്സ് ടിവി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ശ്രീശാന്തിനെ കളിയാക്കി ‘എപ്പിക്’ എന്ന് ചിരിക്കുന്ന ഇമോജി സഹിതം പരിഹാസപൂര്‍വം കമന്റിട്ട കുന്ദ്രയെ സോഷ്യല്‍ മീഡിയ തേച്ചൊട്ടിച്ചിരുന്നു.

രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കുമ്പോള്‍ തന്റെ ഭര്‍ത്താവിന് നല്‍കാനുള്ള പ്രതിഫലം പോലും നല്‍കാത്ത വ്യക്തിയാണ് ഇയാളെന്ന് ഭുവനേശ്വരി കുന്ദ്രയ്ക്കെതിരേ ആഞ്ഞടിച്ചു. വാതുവെപ്പിന് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടും ഇവിടെ കമന്റ് ചെയ്യാന്‍ ഇയാള്‍ കാണിച്ച തന്റേടമാണ് ‘എപ്പിക്’. വാതുവെപ്പ് വിവാദത്തില്‍ ശ്രീ കുറ്റക്കാരനല്ലെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടുള്ളതാണെന്ന് ഭുവനേശ്വരി കുറിച്ചു.

ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സൂചനയുമായി കറുപ്പണിഞ്ഞ് പി. സി. ജോര്‍ജ് നിയമസഭയിലെത്തി. അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമെന്ന് പി. സി. ജോര്‍ജ് പ്രതികരിച്ചു. ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമെന്ന് പി. സി. ജോര്‍ജ് വ്യക്തമാക്കി.

ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി. സി. ജോര്‍ജ് നേരത്തെ പ്രതികരിച്ചിരുന്നു. ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തത്. കോണ്‍ഗ്രസിന് വലിയ സത്യസന്ധത ഉണ്ടായിരുന്നില്ല. പിണറായിയുടെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളെ അടിച്ച് തകര്‍ക്കുന്നു.

വസ്ത്രമുടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീകള്‍ക്ക് അയ്യപ്പനെ കാണാന്‍ പൊലീസ് സംരക്ഷണം കൊടുക്കുന്നു. ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ്ജ് നേരത്തെ പറഞ്ഞിരുന്നു. നേരത്തെ ശബരിമല വിഷയത്തിൽ സ്ത്രീപ്രവേശനത്തെ എതിർത്ത് പി.സി.ജോർജ് രംഗത്തു വരികയും നാമജപപ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. പൂഞ്ഞാർ പഞ്ചായത്തിൽ ബിജെപിയുമായി സഹകരിക്കാൻ ജോർജിന്‍റെ ജനപക്ഷം പാർട്ടി തീരുമാനിച്ചിരുന്നു.

ശബരിമല വിഷയം പശ്ചാത്തലമാക്കി ബിജെപിയിലേക്ക് പി.സി.ജോർജ് അടുക്കുന്നു എന്ന പ്രചാരണങ്ങൾക്കിടയിലാണ് നിയമസഭയിൽ ബിജെപിക്കൊപ്പം നിൽക്കാനുള്ള ജോർജിന്‍റെ തീരുമാനം.

Copyright © . All rights reserved